Tuesday, 27 December 2016

പറുദീസ !!


             നെഞ്ചിലെ ഇടതൂർന്ന,
രോമങ്ങൾക്കിടയിലൂടെ അലസമായി വിരലുകൾ പായിച്ചുകൊണ്ട്, റേസ് പൂർത്തിയാക്കിയ കുതിരയുടേതുപോലെ വേഗതയിൽ മിടിക്കുന്ന അവൻ്റെ ഹൃദയ താളത്തിനായി ചെവിയോർത്തു കിടക്കുമ്പോൾ,വിയർപ്പാർന്ന ചുണ്ടുകളാൽ കിതപ്പടക്കികൊണ്ട് രേഖാചന്ദ്രന്‍ പതിയെ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടാരുന്നു.

"വിനു.."

ഉം...

"നിനക്കുവേണ്ടി മാത്രം ജീവിക്കുവാൻ ഒരു മോഹം തോന്നുന്നു....."

മഞ്ഞുതുള്ളികൾ മൂടിയ
പുലർകാല പുഷ്പങ്ങൾ പോലെ, ചുടുവിയർപ്പാൽ പൊതിഞ്ഞ 
അവളുടെ നഗ്നമായ മേനിയിലേയ്ക്ക് തളർന്നു വീണുറങ്ങുന്ന മുടിയിഴകളിൽ തലോടിക്കൊണ്ടിരിക്കെ തന്നെ, ആ വാചകങ്ങൾ വിനോദിനെ ഈന്തപ്പനയുടെ മണം നിറഞ്ഞ ഭൂമിയിൽ നിന്നും,നാട്ടിലുള്ള തന്‍റെ സഹധര്‍മ്മിണിയേയും മക്കളേയും വരെ മറികടന്നുകൊണ്ട്‌... വർഷങ്ങൾക്ക് പിന്നിലേയ്ക്ക് കൊണ്ടെത്തിച്ചു.


"നീ ആണ്  വിനു .......ഇന്നും എന്നെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം!!""

പൂച്ചകണ്ണുള്ള ....,നുണകുഴികൾ വിരിക്കുന്ന ചിരിയുള്ള.....,പോക്കിളിൽ മറുകുള്ള.....സലോമി സെബാസ്റ്റ്യന്‍!!

കണ്ണുകളിൽ പടർന്ന നനവ് ചിരിയാൽ മറച്ചുകൊണ്ട്, ആത്മഗതം പോലെ അവൾ പറഞ്ഞ ആ വാക്കുകളിൽ തറച്ചു നിന്ന വിനോദ് പതിയെ രേഖയെ അടർത്തിമാറ്റിക്കൊണ്ട്... ബാൽക്കണിലക്ഷ്യമാക്കി എണീറ്റ് നടന്നു.

ഒരു മാൽബ്രോ എടുത്ത് ചുണ്ടിൽ വച്ച് കത്തിച്ച് ദീർഘമായ ഒരു പഫ് എടുത്ത് പുറത്തേയ്ക്കൂത്തിയകറ്റി!!


ജീവിതത്തിൽ ആരെ മറക്കുവാൻ വേണ്ടി ആണോ താൻ പല പല പെണ്ണുങ്ങളിൽ അഭയം തേടിയത്, അതെ ആൾ അങ്ങകലെ എവിടെയോ നിന്ന് മന്ത്രിക്കും പോലെ തോന്നി.

"വിനു നീ ഇങ്ങനെ വലിക്കരുത്, പുകവലി ആണ് എൻ്റെ അച്ഛനെ മരണത്തിൽ എത്തിച്ചത് , അതുപോലെ  നീയും ...."


ഒന്നുരണ്ട് പുക കൂടി എടുക്കുമ്പോഴേയ്ക്കും, തൻ്റെ മനസ്സ് പൂർണമായി സലോമി സെബാസ്റ്റ്യനിൽ  ഒട്ടിപ്പിടിച്ച പോലെ വിനോദിന് തോന്നി.

അവളുടെ കണ്ണിൽ അന്ന് പടർന്ന നനവ്, വർഷങ്ങൾക്കിപ്പുറമിന്നും 
തന്നെ പൊള്ളിക്കുന്നതവനറിഞ്ഞു!!

******************

ഠനം കഴിഞ്ഞു ജോലിതേടി കൊച്ചിയിൽ അലഞ്ഞ നാളുകളിൽ ആണ് സലോമി സെബാസ്റ്റ്യനെ വിനോദ് ആദ്യമായി പരിചയപ്പെടുന്നത്.
അന്ന് താമസിച്ചിരുന്ന ഗാന്ധിനഗർ കോളനിയിലെ തൻ്റെ വീട്ടുടമസ്ഥയുടെ  ഒരേ ഒരു മകൾ. വല്ലപ്പോഴും നേർക്ക് നേരെ വരുമ്പോൾ ഒന്ന് ചിരിച്ചു എന്ന് വരുത്തുന്നതൊഴികെ,അതിലപ്പുറം ഒരടുപ്പം ഒരിക്കലും അവർ തമ്മിൽ ഉണ്ടായിരുന്നില്ല.

മാസങ്ങൾക്കു ശേഷമൊരുനാൾ സലോമിക്ക് 
ചെന്നൈയിൽ ജോലി കിട്ടി.അതോടെ അവൾ ചെന്നൈയ്ക്ക് ട്രെയിൻ കയറി.
ആഴ്ചകൾക്കു ശേഷം,സലോമി ജോലി ചെയ്തിരുന്ന കമ്പനിയിൽ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ഒഴിവ് ഉണ്ടെന്നത് അവളുടെ 'അമ്മ വഴി അവനിലേയ്ക്കെത്തിയപ്പോൾ ആണ് സലോമിയെ പറ്റി പിന്നീടവൻ ഓർക്കുക പോലും ചെയ്തത്.

ചെന്നൈയിൽ വിനോദ് എത്തി
മാസങ്ങൾക്കു ശേഷം ആണ് അവർ കൂടുതൽ അടുക്കുന്നത്.ആ അടുപ്പം എന്നോ ഒരിക്കൽ പ്രണയത്തിലേയ്ക്ക് വഴുതി വീണു.

പിന്നീടൊരുനാൾ അവൾ തന്നെ മുൻകൈ എടുത്തുകൊണ്ട് മഹാബലിപുരത്തിലേയ്ക്ക് നടത്തിയ ഒരു ട്രിപ്പിൽ  വിനോദിനെ ഞെട്ടിച്ചുകൊണ്ട് സലോമി സെബാസ്റ്റ്യന്‍ തൻ്റെ പൊക്കിൾ ചുഴിയിലെ കറുത്ത മറുക് അവനുമുന്നിൽ മറനീക്കികൊടുത്തു.

പിന്നീടവർ പല യാത്രകൾ ഒന്നിച്ച് നടത്തി,തളർച്ചയിൽ പരസ്പരം കൂടെ നിന്നു.അവന്റെ മനസ്സിലെ രതിദേവിയ്ക്ക് സലോമി എന്ന ഒറ്റ അർത്ഥമെ ഉണ്ടായിരുന്നുള്ളു.പ്രണയ സല്ലാപങ്ങൾക്കും കാമകേളികൾക്കും അപ്പുറം വല്ലാത്തൊരു അടുപ്പം അവർക്കിടയിൽ ഉണ്ടായിരുന്നു.

"ഇവൾ തന്നെ വിനുവിൻ്റെ പെണ്ണ്" എന്ന് മനസിലുറപ്പിച്ച ഉടൻ അവൾക്കൊപ്പമൊരു കൊച്ചു ഫാമിലി ഫ്ലാറ്റിലേയ്ക്ക് താമസം മാറി.ഒരു മനവും ഇരു മെയ്യുമായി, ഭാര്യ ഭർത്താക്കന്മാരെ പോലുള്ള ജീവിതം ആസ്വദിച്ച്... സന്തോഷത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന നാളുകളിൽ ഒന്നിലാണ്, അവളുടെ കരൾ രോഗത്തെ കുറിച്ച് വിനോദ് അറിയുന്നത്.

വർഷങ്ങളായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവൾ ആണ് സലോമി എന്നറിഞ്ഞതോടെ വിനോദിന്റെ ഉള്ളിലെ "തൻ്റെ പെണ്ണ്" എന്ന ചിത്രത്തിന് നാൾക്കുനാൾ മങ്ങലേറ്റു തുടങ്ങി."ഒരു നിത്യ രോഗിയെ സ്വീകരിച്ച് ബാധ്യത ആക്കണമോ?" എന്ന ചിന്ത അവനെ വല്ലാതെ അലട്ടി.ഹൃദയവും ബുദ്ധിയും തമ്മിൽ ഉണ്ടായ  മല്പിടുത്തത്തിനൊടുവിൽ വിനോദിന് തൻ്റെ ബുദ്ധിക്കു മുന്നിൽ തലകുനിക്കേണ്ടി വന്നു.

നടുവ് മുതൽ കാലിന്റെ പെരുവിരൽ വരെ ഇടയ്ക്കിടെ 
ഉണ്ടാവാറുള്ള വേദനയും മരവിപ്പും ചികിൽസിക്കാൻ കമ്പനിപ്പടിയിൽ ഉള്ള മർമ ചികിത്സകൻ വാസുവൈദ്യരെ കാണുവാൻ പോകുന്നു എന്ന ഭാവേന വിനോദ് നാട്ടിലേയ്ക്കുള്ള ടിക്കറ്റെടുത്തു.അവൻ നാട്ടിലേക്ക് 
തിരിക്കുന്ന ദിവസം രാവിലെ,കുളിച്ച് മുല്ലപ്പൂ ചൂടി 
ഒരിളം പിങ്ക് സാരിയും ധരിച്ച് തൻ്റെ മുന്നിൽ എത്തിയ സലോമിയുടെ രൂപം നോക്കി അവൻ ഒന്ന് നെടുവീർപ്പിട്ടു.

പിന്നീടുള്ള 
മണിക്കൂറുകൾ കെട്ടിപ്പിടിച്ച് കിടന്നതിന്റെയോ അതോ അവളുടെ രോഗത്തിൻ്റെയോ അതുമല്ലെങ്കിൽ അവൻ നാട്ടിലേയ്ക്ക് പോകുന്നതിന്റെയോ എന്നറിയില്ല, അവളുടെ കണ്ണുകളിൽ പതിവില്ലാത്ത ഒരു തളർച്ച!!അവനെ യാത്രയാക്കുവാൻ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ആ തളർച്ച മറയ്ക്കുവാൻ അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു.

 ജനൽ പാളികൾക്കിടയിലൂടെ........ അവൻ്റെ കൈയിൽ മുറുക്കെ പിടിച്ചുകൊണ്ട്........,നീങ്ങിതുടങ്ങിയ ട്രെയിനിനൊപ്പം പ്ലാറ്റ്ഫോമിലൂടെ വേഗത്തിൽ നടക്കുവാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.

"വിനു......

നീ വേഗം മടങ്ങിവരില്ലേ....??

ഉം!!

"നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല വിനു ..."

എന്ന അവളുടെ വാക്കുകളെ പ്ലാറ്റ്ഫോമിൽ തനിച്ചാക്കിക്കൊണ്ട് 
ട്രെയിൻ വേഗത കൈവരിക്കുവാൻ തുടങ്ങിയിരുന്നു.ചെന്നൈയിലെ നാലാം നമ്പർ പ്ലാറ്റ് ഫോമിൽ അവൾക്ക് മുന്നിൽ എല്ലാം മഞ്ഞു മൂടി പോയത് പോലെ അവൾക്ക് തോന്നി.

അവൾക്കരികിലേയ്ക്ക് തിരിഞ്ഞോടുവാൻ വെമ്പുന്ന കാലുകളെ തോൽപ്പിച്ചുകൊണ്ട് വിനോദ് തൻ്റെ വലതു കരമുയർത്തി അവൾക്കൊരു ടാറ്റ നൽകി.

************

                     ബാൽക്കണിയിൽ നിൽക്കുന്ന തന്നെ പിന്നിലൂടെ കെട്ടിപിടിച്ച് ചുംബിക്കുന്ന രേഖാചന്ദ്രൻ്റെ  സാമിപ്യം മനസ്സിൽ അസ്വസ്ഥത പടർത്തിക്കൊണ്ടിരിക്കെ തന്നെ... വല്ലാത്തോരു കുറ്റബോധം അവനിൽ പടർന്ന് കയറി!!

രേഖയുടെ ആലിംഗനത്തെ വിടുവിച്ചുകൊണ്ട്, അവൻ 
ബാൽക്കണിയിൽ നിന്നും മുറിയിൽ കടന്നു.ഫ്രിഡ്ജ്ജ് തുറന്ന് ഐസ് ക്യൂബുകൾ എടുത്ത്  ഒരുഗ്ളാസ്സിൽ പാതി നിറച്ച ശേഷം, ഷെൽഫ് തുറന്ന് "ബ്ളാക്ക് ഡോഗ് ട്രിപ്പിൾ ഗോൾഡ് റിസേർവ് ബ്ലന്റഡ്" വിസ്കി എടുത്ത്  ഗ്ളാസ്സിലെ ഐസ് ക്യൂബുകൾക്കു മുകളിൽ പകർന്ന്, സോഫയിൽ ചാരി ഇരുന്നു.മറ്റൊരു പായ്ക്കറ്റ് പൊട്ടിച്ച് അതിൽ നിന്നൊരു മാൽബറോ കൂടി എടുത്ത് ചുണ്ടോടടുപ്പിച്ചു.

എന്താ വിനു ?? എന്തു പറ്റി?? നീ പെട്ടെന്ന്
മൂഡോഫ് ആയല്ലോ!!

"നാൽപ്പതു വയസ്സുകഴിഞ്ഞാൽ സ്ത്രീകൾക്ക് സൗന്ദര്യം കൂടും" എന്ന് എവിടെയോ വായിച്ചതിനെ പുച്ഛിച്ച്‌ തള്ളിക്കൊണ്ട്, തൻ്റെ തൊട്ടടുത്തായി വന്നിരുന്ന രേഖ ചന്ദ്രനെ കണ്ടില്ല എന്ന് നടിച്ചു.
രണ്ടുവർഷത്തിൽ ഒരിക്കൽ മാത്രം എണ്ണിപെറുക്കിയ ലീവുമായി നാട്ടിൽ വന്നിറങ്ങി ഏതാനും ദിവസം കഴിയുമ്പോൾ ഭാര്യയോട് തോന്നുന്ന അതെ നിസ്സംഗത!!

മുപ്പത്തി അഞ്ചു കഴിഞ്ഞ ഭാര്യ പെങ്ങളെ പോലെ എന്ന് പറഞ്ഞ സ്കൂൾ അധ്യാപനോട് ആദ്യമായി ഒരിഷ്ടം തോന്നി.

ഒരുകൈയിൽ ഗ്ളാസ്സും മറുകൈയിൽ ഫോണും എടുത്തുകൊണ്ട്, വിനോദ് തൊട്ടടുത്ത മുറിയിൽ കയറി വാതിലടച്ച് കുറ്റിയിട്ടു.

***************

ദൂരെ ദൂരെ......

അറിയപ്പെടാത്ത നാട്ടിലെങ്ങോ............

സലോമി സെബാസ്റ്റ്യൻ്റെ അനാഥമാക്കപ്പെട്ട ചിതറിയ വാക്കുകൾ,വാക്കുകൾക്ക് മാത്രമുള്ള പറുദീസ തേടിയുള്ള യാത്രയിൽ ആയിരുന്നു.

ചാരം മൂടിയ കനലുകൾ ആ വാക്കുകളാൽ എരിഞ്ഞുകൊണ്ടേയിരുന്നു:"നീ....... നീയാണ് വിനു .......ഇന്നും എന്നെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം!!"