Friday, 24 March 2017

മാർജ്ജാരൻ !!!


                           ദ്ദിഷ്ട കാര്യേ ഉപകാര സ്മരണേ... എന്ന കവി വാക്യം കാറ്റിൽ പറത്തിക്കൊണ്ട്, ഗണപതി ഹോമം നടത്തിയതിന്‍റെ അന്ന് തന്നെ വീട്ടിൽ മൂഷിക ശല്യം കലശമായി.ഹോമ പ്രസാദത്തിലെ മുന്തിരിയും ശർക്കരയും ഏലി പുങ്കവന്മാർ മാറി മാറി തിന്ന ശേഷം ഏമ്പക്കം വിട്ടു. ഹോമകുണ്ഡമൊരുക്കിയ കളത്തിൽ മൂഷിക ക്ലിനിക് വക പ്രസവ വാർഡാക്കിമാറ്റി.

"ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളേ  അല്ല" എന്ന ഭാവേന കുമ്പ നിറച്ചും വെട്ടി വിഴുങ്ങിയ ശേഷം, പതിവ് പോലെ ഇന്ത്യയുടെ "ഭാവി" പ്ലാൻ ചെയ്യാനായി "ഉറക്കത്തിലേയ്ക്ക് വഴുതി വീഴാം" എന്നു കരുതി ചാരുകസേരയിലേയ്ക്ക് ചാഞ്ഞ ഉടൻ തന്നെ ആസനം തറയിലിടിച്ച് വീണു.
യൂറോപ്യൻ ക്ളോസറ്റിൽ ആസനം പെട്ടവനെ പോലെ ഞാനൊന്ന് പിടഞ്ഞു നോക്കി. ചാരുകസ്സേരയിൽ ഇറക്കി വച്ച "V" പോലെ തലയും കാലും കൈയും മുകളിലേയ്ക്ക് നീട്ടി പിടിച്ച് അന്തിച്ചു കുന്തിച്ച് അല്പസമയം!!

ചാരുകസ്സേരയുടെ മർമ്മം കരണ്ടെടുത്ത് മൂഷികവർഗ്ഗം പുട്ടു കുത്താൻ കൊണ്ടുപോയതറിയാതെ ഇന്ത്യയുടെ ഭാവി പ്ലാൻ ചെയ്യാൻ ചാഞ്ഞ ചായലിൽ നിന്നും എന്നെ പൊക്കി എടുത്ത് കരയ്ക്കിരുത്തിയപ്പോൾ, കിറിക്കു കുത്തിക്കൊണ്ട് ഭാര്യ മുരണ്ടു..
"എലികളില്ലാ..ന്ന് പറഞ്ഞിട്ടിപ്പോ...ന്തായി മനുഷ്യ??"
"അതെങ്ങനാ.....എലികൾ അങ്ങേരുടെ മൂക്ക് കരണ്ടുകൊണ്ടോയാലും ചുരുണ്ടു കിടന്നുറങ്ങിക്കോളും, കിഴങ്ങൻ!!"
"ഇങ്ങനൊരു മണ്ണുണ്ണിയെ ആണല്ലോ......"
പഴംപുരാണ കെട്ടഴിച്ചു, ചീത്തവിളിയും അട്ടഹാസവും കൂട്ടികലർത്തി പതിവ് പോലെ സപ്‌താഹ പാരായണം തുടങ്ങുവാൻ പോകുന്നു എന്ന് മനസ്സിലാക്കിയ ഞാൻ എളിക്ക് കൈ കുത്തി ഒന്നു മൂരി നിവർന്ന ശേഷം......, തലയും താഴ്ത്തി ഇറങ്ങി നടന്നു.

"വല്ല ആൽത്തറയിലും പോയി കിടന്നുറങ്ങാം" എന്ന ഉദ്ദേശത്തോടെ, ഒരു മുറി ബീഡിയും കൊളുത്തി ഇടവഴികൾ താണ്ടി ആൽത്തറ തേടി വയലിറങ്ങി നടന്നപ്പോൾ ആണ് വഴിയരികിൽ കിടന്നുറങ്ങിയ ഒരു കൊടിച്ചി പട്ടിയെ കണ്ടത്.ഭാര്യ എന്ന മൂദേവിയോട് വർഷങ്ങളായി  പറയുവാൻ കൊണ്ടുനടന്നതൊക്കെ പട്ടിയുടെ നേരെ എടുത്ത് കാച്ചി.എൻ്റെ  ആക്രോശം കേട്ട് തല പൊക്കി നോക്കിയ പട്ടി വാലാട്ടി കാണിച്ചു.വാലാട്ടി മുദ്രയിലൂടെ പട്ടിയും എന്നെ കളിയാക്കുന്നു എന്ന് ധരിച്ച  ഞാൻ "ചവുട്ടി തേച്ചുകളയുമെടി മരമാക്രി....." എന്ന പഞ്ച് ഡയലോഗിനൊപ്പം ഒരു ആവേശത്തിന് കാലുമടക്കി ഒരോറ്റ തൊഴിയും കൂടി വച്ച് കൊടുത്തു.

ഉടുമുണ്ടും വാരിചുറ്റി ലോകറെക്കോർഡും തകർത്തുകൊണ്ട് പാഞ്ഞതോ, തൊട്ടടുത്ത മരത്തിൽ ചാടികയറിയതോ ഒന്നും തന്നെ പിന്നെ ഓർമയേ ഇല്ലാരുന്നു!!

കുറെ നേരം മരച്ചുവട്ടിൽ നിന്ന് ആവേശത്തോടെ കുരച്ച ശുനക ശ്രേഷ്ഠൻ സ്ഥലം വിട്ട് പിന്നെയും അരമണിക്കൂർ കഴിഞ്ഞപ്പോൾ, ഞാൻ പതുക്കെ താഴെയിറങ്ങി പട്ടി പോയതിനു എതിർ ദിശയിൽ ഒറ്റ ഓട്ടം വച്ച് കൊടുത്തു.
വായിൽ നിന്നും നുരയും പതയും വന്നു തുടങ്ങിയപ്പോൾ വഴിയരികിലൊരു പഴയ മതില് ചാരി കുത്തിയിരുന്നു ക്ഷീണം മാറ്റി.

ചെവിയിൽ അല്പം പഞ്ഞി വച്ച് ചുരുണ്ടു കൂടി കിടന്നു കൊണ്ട്, ഭാര്യയുടെ കുര കേൾക്കുന്നതാണ് പട്ടിയുടെ കടി കൊള്ളുന്നതിലും നല്ലതെന്ന് മനസ്സിലാക്കിയ ഞാൻ, എണീറ്റ് മറ്റൊരു വഴിയിലൂടെ വീട് ലക്ഷ്യമാക്കി നടന്നു.അല്പ ദൂരം ചെന്നപ്പോൾ ഒരു കുറ്റികാട്ടിൽ നിന്നൊരു "മ്യാവു..."
"കരഞ്ഞത് വിദ്യ" എന്നല്ലേ.മൂഷിക ശല്യത്താൽ കോപിതയായ ഭാര്യയെ ഒന്ന് തണുപ്പിച്ച് ഇന്നത്തെ രാത്രി ആഘോഷിക്കാം എന്ന ചിന്ത ആവേശമായി കടന്നു വന്നു.

"നാടുമുഴുവന്‍ തപ്പാൻ നിങ്ങളെ കഴിഞ്ഞേ മറ്റാരും ഉള്ളു, നാണമില്ലാത്ത മനുഷ്യൻ!!" എന്ന ഭാര്യയുടെ വാക്കു പാലിച്ചല്ലേ പറ്റൂ??

രണ്ടും കൽപ്പിച്ച് കുറ്റിക്കാട്ടിൽ കയറി തപ്പി!!

തപ്പൽ വെറുതെ ആയില്ല!!
പഞ്ഞിക്കെട്ടിൽ കുത്തിക്കയറ്റിയ നാല് കാലുകളും, പേരിനൊരു വാലും,ഉണ്ടൻപൊരി എടുത്ത് വച്ചപോലത്തെ കണ്ണുകളും ഒക്കെ ആയി മാർജ്ജാര ഗോത്രത്തില്‍പ്പെട്ട ഒരുവൻ.
"മൂഷിക രിപു  മ്യാവു പ്രമുഖന്‍" എന്നാണ് പ്രമാണം.
പിന്നൊന്നും ആലോചിച്ചില്ല, അവനെ പൊക്കി. 

തിരികെ പോരാന്‍ നേരം , അവനൊന്നു കരഞ്ഞു.അപ്പോഴുണ്ട് പൊന്തക്കിടയില്‍ നിന്നും മറ്റ് രണ്ട് മ്യാവൂസ്സ് കൂടി പൊങ്ങി വരുന്നു.
"ഒന്നില്‍ തൊട്ടാല്‍ മൂന്ന്" എന്ന് പണ്ട് ആശാന്‍ പള്ളികൂടത്തിലെ ചുമരില്‍ ആരോ എഴുതിയത് വായിച്ച ഒരോര്‍മ്മ വച്ച്, മൂന്നിനേം പൊക്കി വീട് ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.
"ഇന്ന് ഭാര്യ എന്നെ നോക്കി അഭിമാനിക്കും" എന്നോര്‍ത്തപ്പോള്‍, ആകാശത്തില്‍ പറക്കുന്ന വീമാനത്തെ നോക്കുന്ന പോലെ തല മുകളിലോട്ടാക്കി മൊത്തത്തില്‍ ഞാനൊന്നു ഞെളിഞ്ഞു.

"അല്ല വാസു മാഷെ, ഈ പൂച്ചകളെ വില്‍ക്കാന്‍ കൊണ്ടുപോകാ?"
എന്ന ചോദ്യം കേട്ട് ഞെളിഞ്ഞ ശരീരം താഴോട്ട് വളച്ച് ഞാനൊന്നു നോക്കി.
തെക്കേതിലെ വറീത്.
മൂടുപടം കീറിയ വള്ളി നിക്കറിനുള്ളിലൂടെ മുന്നിലെ പുള്ളി കുയിലിനേം കാണിച്ച്,മൂക്കൊലിപ്പിച്ച് നടന്നിരുന്ന ചൊറി പിടിച്ച ചെക്കനാരുന്നു.ഇപ്പൊ വലിയ കാന്റ്രാക്ടർ  ആണ്.
"അല്ലടോ വറീ.... നിനക്ക് പെണ്ണ് കാണിക്കാന്‍ കൊണ്ടുവന്നതാ" എന്നുറക്കെ വിളിച്ചു പറഞ്ഞ ശേഷം, അവന്‍റെ മുഖത്ത് നോക്കി രണ്ട് ആട്ടും കൂടി കൊടുക്കണം എന്നുണ്ടാരുന്നു. എന്‍റെ ഇപ്പോഴത്തെ ആരോഗ്യം വച്ചും, ഇപ്പോള്‍ ശനി ദശ ആയതുകൊണ്ടും അവന്‍റെ മുഖത്ത്‌ നോക്കി ഒന്ന് ഇളിച്ച് മാത്രം കാണിച്ചിട്ട് നേരെ നടന്നു.

ചെന്ന പാടേ മാര്‍ജ്ജാര "ത്രി" മൂര്‍ത്തികളെ കാണിച്ച് കൊടുത്ത്, ഭാര്യേടെ കൈയിൽ നിന്നും "പുട്ടും കടലയും" വാങ്ങണം എന്ന് കരുതിയതാ.
പക്ഷെ അവൾ,തനിക്കെതിരെ പറയേണ്ട ശകാരങ്ങൾ റീചാർജ് ചെയ്യാനായി  "ഭർത്താവൊരു കിഴങ്ങൻ" എന്ന സീരിയലിനു മുന്നിലിരുന്ന് കട്ട തപസ്സിൽ ആണ്.ലോട്ടറി അടിച്ചു എന്ന് പറഞ്ഞാലും ഇപ്പോൾ രക്ഷയില്ല, പിന്നാ മാർജ്ജൂസ്സ്!!

മാർജ്ജൂസ്സുകളെ കൊണ്ട്പോയി എല്ലാ മൂഷിക സങ്കേതങ്ങളും കാണിച്ചു കൊടുത്തു.ദുരിത ബാധിത പ്രദേശങ്ങൾ കണ്ട അവരിലൊരുവൻ ഒന്ന് "മ്യാ..വി".
മറ്റുള്ളവർ അത് കോറസ് ആക്കി.

ഭാര്യ റീചാർജ് കഴിഞ്ഞു വരുമ്പോളേയ്ക്കു "മൂഷിക മുക്ത കേരളം" എന്ന സ്വപ്നം കണ്ടുകൊണ്ട് ഞാൻ മാർജ്ജാര പോരാളികളെ വീട്ടിലെ പല ഇടങ്ങളിലായി പോരിനിറക്കി വിട്ടശേഷം, കട്ടിലിൽ കയറി ചുരുണ്ടു കൂടി.
ആ മയക്കത്തിൽ, ലോട്ടറി പോലെ കിട്ടിയ... സ്വപ്നത്തിലെ കോമളാങ്കിയുടെ പൃഷ്ട ദോലന ദർശ്ശന സുഖത്തിൽ ആറാടികൊണ്ടിരിക്കുമ്പോൾ ആണ് അടുക്കളയിൽ നിന്നൊരു അലർച്ച കേട്ടത്.

ഞെട്ടി ഉണർന്നപ്പോൾ ദേ പിന്നെയും ഒരു അലറി വിളി.

ഭാര്യ ആണ്.
"ഒടുവിൽ നീ എൻ്റെ പ്രാർത്ഥന കേട്ടല്ലോ ഈശ്വര" എന്നും പറഞ്ഞുകൊണ്ട് അവളുടെ കാര്യത്തിൽ തീരുമാനം ആയിക്കാണും എന്ന സന്തോഷത്തിൽ ഓടി ചെന്നപ്പോൾ, ദേ.... മല പോലെ അവൾ നിൽക്കുന്നു.

പിന്നീടാണ് കാര്യം മനസ്സിലായത്.

മൂഷിക - മാർജ്ജാര റേസിൽ അടുക്കളയിലെ ഏതൊക്കെയോ പത്രങ്ങൾ തട്ടി മറിഞ്ഞു താഴെ വീണ ശബ്ദം കേട്ട് അടുക്കളയിൽ എത്തിപ്പെട്ട
ഭാര്യ, യുദ്ധക്കളം പോലുള്ള അടുക്കള കണ്ടു അലറി വിളിച്ചു.അതാണ് എന്നെ ഉണർത്തിയത്.

അവളുടെ കാലുവഴി ചാടി കയറാൻ തുടങ്ങിയ ഒരു മൂഷികനെ അവൾ കാറി കൊണ്ടു കുടഞ്ഞെറിഞ്ഞതാണ് രണ്ടാമത് കേട്ടത്.
അടുക്കള രംഗങ്ങൾ വീക്ഷിച്ച് ഞാൻ നിൽക്കുമ്പോൾ തന്നെ,
ഏതോ ഒരു വിരുതൻ മൂഷികൻ മച്ചിൻ മുകളിൽ നിന്നും ഭാര്യേടെ തലയിൽ തന്നെ എടുത്ത് ചാടി.ചാടിയ ഉടൻ അവൻ കഴുത്ത് വഴി ഇറങ്ങി, നൈറ്റി പൊക്കി മാറിനടിയിലെവിടെയോ ഓടി ഒളിച്ചു.

മൂഷിക മുഖ്യനെ തേടി പിന്തുടർന്നു വന്ന മാർജ്ജാര പ്രഭു ഭാര്യേടെ "മാംസള ഭാഗേ" സ്വകാര്യ സ്വത്തിൽ കൈയേറ്റത്തിനായി ചാടി വീണു.വർഷങ്ങളായി എനിക്ക്  ഊരു വിലക്കുള്ളിടത്ത് വെറുമൊരു മൂഷികനും മാർജ്ജാരനുമൊ??അമ്പട!!
ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ!! എന്ന് കരുതി,"ഓണത്തിനിടയിൽ പൂട്ടു കച്ചവടം" എന്നത് പോലെ  മൂഷികനെ തപ്പാൻ എന്ന ഭാവേന കൈയും നീട്ടി ഞാനും ചെന്നു.

എൻ്റെ ലക്ഷ്യം, ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്നപോലെ "അവകാശങ്ങൾ നേടിയെടുക്കുക" എന്നതാണെന്ന് മനസ്സിലാകാതെ, എൻ്റെ കൈകൾ അവനു നേരെ എന്ന് തെറ്റി ധരിച്ച മാർജ്ജാരൻ സകല ശക്തിയും എടുത്ത് എൻ്റെ കൈയിൽ ആഞ്ഞു മാന്തി.പിന്നൊരു കടിയും തന്നു.ഞാനൊന്നറിഞ്ഞു കാറി.

അത് കേട്ടു പേടിച്ച മാർജ്ജാര പ്രഭു വീടുവിട്ടോടി.പോകുന്ന വഴി എൻ്റെ മുഖം നോക്കി നല്ലൊരു മാന്തും കൂടി ബോണസ്സായി തന്നു.അതിനിടയിൽ തക്കം നോക്കി മൂഷികൻ വീണ്ടും മച്ചിൽ ചാടി കയറി രക്ഷപെട്ടു.
മാർജ്ജാരാക്രമണവേദനയേക്കാൾ എൻ്റെയുള്ളിൽ "മാറിൽ" ഒളിച്ച മൂഷികനോടുള്ള അസ്സൂയ മുന്നിട്ടു നിന്നു.

ഇതിനൊക്കെ കാരണം ഞാനെന്നറിഞ്ഞ ഭാര്യ അന്ന് ചെയ്ത റീചാർജ്ജ് മുഴുവൻ നേരിട്ട് വിളിച്ച് തീർത്തതും പോരാഞ്ഞു, ലോൺ എടുത്ത് ഒരു പത്ത് മിനിറ്റു കൂടി സംസാരിച്ചു.
ജീവിതം ധന്യമായ ഞാൻ മുറിയിലോട്ടു പോകും വഴി ആണ് കൈയിൽ നിന്നും ചോര പൊടിയുന്നത് കണ്ടത്.മാർജ്ജാരൻ തന്ന പണി ഇനി എട്ടിൻ്റെ പണി ആയി മാറുമോ?? എന്ന ചിന്ത അപ്പോളാണ് സകല സമാധാനവും കളഞ്ഞു കൊണ്ട് കടന്നു വന്നത്!!

പേ വിഷബാധ ഏറ്റാൽ പിന്നെ ഞാൻ "മ്യാ...വു" പാടി നടക്കേണ്ടി വന്നാലോ എന്നോർത്തപ്പോൾ കണ്ണിൽ ഇരുട്ട് പടർന്നു.

പൂച്ച മാന്തിയ മോന്തയും, ഉയർത്തി പിടിച്ച കൈയുമായി തലകറങ്ങി വീണ എന്നെ അയൽവാസി പൊക്കി സർക്കാർ ആശുപത്രിയിലെ ഓപി ബഞ്ചിൽ കൊണ്ടോയി ഇട്ടു.

അൽപ്പം കഴിഞ്ഞു ബോധം വന്നപ്പോൾ, എൻ്റെ മുന്നിൽ കാർക്കോടകനെ പോലൊരുവൻ നിന്ന് കുഴൽ വച്ച് നെഞ്ചിൽ കുത്തിനോക്കുന്നു. വട യക്ഷിയെ പോലൊരു നഴ്സ് തൊട്ടടുത്ത് നിന്ന് ബി.പി നോക്കുന്നുണ്ട്.

കുറച്ച് കഴിഞ്ഞപ്പോൾ, വീരപ്പനെ പോലെ മീശയുള്ള കംബോണ്ടർ വന്നെന്നെ പൊക്കി എടുത്ത് കാർക്കോടക ഡോക്ടറുടെ മുന്നിൽ ഇരുത്തി.

കാർക്കോടകൻ, കാറി തുപ്പുന്ന പോലുള്ള ശബ്ദത്തിൽ സംഭവങ്ങൾ എന്നിൽ നിന്നും ചോദിച്ചറിഞ്ഞു.എന്നിട്ട് ഒരു മയവു മില്ലാതെ പറഞ്ഞു,"പേ വിഷം ഏൽക്കാൻ സാധ്യത ഉണ്ട്"
"വിഷ ബാധ ഏറ്റാല് പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല"
പിന്നീട് കുനിഞ്ഞിരുന്നു ഒപി ചീട്ടെടുത്ത് കാക്ക ചിക്കിയ പോലെ എന്തൊക്കെയോ കുത്തി കുറിച്ച ശേഷം എൻ്റെ നേരെ പിടിച്ച് കൊണ്ട് മുക്രയിട്ടു.
"ഈ ഇഞ്ചക്ഷൻ ഒക്കെ ഇതിൽ പറയുന്ന തീയതികളിൽ മുടങ്ങാതെ ഇവിടെ വന്നു എടുക്കണം."
"പിന്നെ,

ഈ കാണുന്ന ഒരു ഇൻജക്ഷൻ, അത് ഇന്ന് തന്നെ എടുക്കണം.അതിവിടെ ഇല്ല.മെഡിക്കൽ കോളേജിൽ പോയി എടുക്കണം. ഇപ്പോൾ തന്നെ വിട്ടോ, രണ്ടു മണിക്കു മുന്നേ അവിടെത്തണം"

അറവുശാലയിൽ വച്ച് വെട്ടുകാരൻ്റെ മുന്നിൽ പെട്ട കാളയെ പോലെ ഞാനൊന്നു കാർക്കോടകൻ ഡോക്ടറെ പേടിയോടെ നോക്കി.
ചെവിയിൽ കുറ്റി ചൂല് വച്ച പോലെ രോമങ്ങൾ വളർന്നു, മത്തങ്ങയിൽ ഉടുപ്പിട്ടപോലെ കസ്സേര നിറഞ്ഞിരിക്കുന്ന കാർക്കോടകനു ഏതോ പുരാണ കഥാപത്രത്തിൻ്റെ രൂപം പോലെ??
കഴുത്തിൽ സ്റ്റതസ്കോപ്പ് ചുറ്റി എൻ്റെ മുന്നിൽ ഇരിക്കുന്ന കാർക്കോടകൻ്റെ മുഖത്ത് "കാലൻ" തെളിഞ്ഞു തെളിഞ്ഞു വരും പോലെ.
ഇടം കണ്ണിട്ടു ഞാൻ നോക്കുമ്പോൾ, വടയക്ഷി നഴ്സിനു കാല വാഹനമായ പോത്തിൻ്റെ അതേ ഛായ!!
കാർക്കോടകൻ്റെ കഴുത്തിലെ കുഴൽ എന്നെ കൊണ്ടുപോകാനുള്ള കയറായി മാറി തുടങ്ങുന്നുവോ?
പിന്നൊന്നും നോക്കിയില്ല, ഞാനിറങ്ങി ഓടി.

************
ഓടുന്ന വഴി ആണ് മറ്റൊരു സർക്കാർ സ്ഥാപനമായ "ഹോമിയോ" ആശുപത്രി കണ്ടത്.കാലനും പോത്തും കയറും പിന്നാലെ വരുന്നുണ്ടോ എന്നൊന്ന് തിരിഞ്ഞു നോക്കിയ ശേഷം ഞാനങ്ങോട്ട് ഓടി കയറി.
ഇവിടെ ആകുമ്പോൾ പഞ്ചാര ഗുളികയും പൊതിയും ഒക്കെ ആണ്.തന്നെയുമല്ല, ഇവിടുത്തെ ഡോക്ടർ ആവട്ടെ സ്ത്രീ രക്നവും.കൂടാതെ, രോഗികൾക്കൊക്കെ നല്ല അഭിപ്രായവും ആണ്.കൈ പുണ്യം ഉള്ള ഡോക്ടർ ആണ് എന്നാണ് നാട്ടിൽ സംസാരം.

നിറയെ രോഗികൾ ഉണ്ട്.അതിനിടയിൽ എന്നെ പരിചയമുള്ള ചിലർ കുശലം ചോദിച്ചു.എൻ്റെ മുഖത്തെ മാന്ത് കൊണ്ട പാടുകൾ സൂക്ഷിച്ചു നോക്കിയ ശേഷം, കൂട്ടത്തിലൊരു പെണ്ണ് മറ്റൊരു പെണ്ണിൻ്റെ ചെവിയിൽ അടക്കം പറഞ്ഞു ചിരിക്കുന്നത് കണ്ടു.
എൻ്റെ ഭാര്യയുടെ സ്വഭാവം ശരിക്കറിയുന്ന ആരോ ആണ് എന്നുറപ്പാ.
"വഷളത്തരവുമായി ചെന്ന എന്നെ, ഭാര്യ മാന്തി ഈ പരുവം ആക്കിയതാണ്" എന്ന് പറഞ്ഞതാവും.
എന്തെലും ആവട്ടെ, കാർക്കോടക കാലനേക്കാൾ ഭേതമാണല്ലോ അപവാദം സഹിക്കുന്നത്.
ഞാൻ  സ്വയം പറഞ്ഞാശ്വസിച്ചു.
എല്ലാവരും പോയി കഴിഞ്ഞു , ഒടുവിലായി എൻ്റെ ടോക്കൺ വിളിച്ചു.
ഡോക്ടറോട് കാര്യങ്ങൾ തുറന്നു പറഞ്ഞു.ഭാര്യ അല്ല, മറിച്ച് മാർജ്ജാരൻ ആണ് പ്രതി എന്നും പറഞ്ഞു.കാർക്കോടകനെ പേടിച്ചോടും വഴി ആണ് ഇവിടെ കയറിയതെന്ന സത്യം മനഃപൂർവ്വം മറച്ചു വച്ചു.

പൂച്ച എങ്ങനെ മുഖത്ത് മാന്തി എന്ന് അർഥം വച്ച് ചോദിച്ചപ്പോൾ, നിസ്സഹായനായി ഞാൻ കഥ ചുരുക്കി എനിക്കനുകൂലമായി പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞു ഡോക്ടർ പൊട്ടി ചിരിച്ചു.

ഹോ സമാധാനം!! പറഞ്ഞു പേടിപ്പിച്ചില്ലല്ലോ.നല്ല ഡോക്ടർ.ഇനി എന്തസുഖം വന്നാലും ഞാനിവിടെ മാത്രമേ വരൂ എന്ന് മനസ്സുകൊണ്ട് തീരുമാനം എടുത്ത ശേഷം, ഞാനും കൂടെ ചിരിച്ചു.

മുറിവുള്ളിടത്ത് പുരട്ടാൻ എന്നും പറഞ്ഞു ഒരു മരുന്നും, അകത്ത് കഴിക്കുവാൻ കുറച്ചു പഞ്ചാര ഗുളികകളും തന്ന ശേഷം, ഒരു മുന്നറിയിപ്പ് പോലെ, എന്നാൽ സൗമ്യമായി ഡോക്ടർ മൊഴിഞ്ഞു.
"ഇത് മറ്റു കുഴപ്പങ്ങൾ ഉണ്ടാവാതിരിക്കാനും മുറിവ് കരിയാനും മാത്രമുള്ള മരുന്നുകൾ ആണ്.പേ വിഷബാധയ്ക്ക് ഉള്ള മരുന്നല്ല.വീട്ടിൽ വളർത്തുന്ന പൂച്ച അല്ലെ,ഒരാഴ്ച ഒന്ന് ശ്രദ്ധിക്കൂ.എന്തെങ്കിലും മാറ്റങ്ങൾ പൂച്ചയിൽ ഉണ്ടായാൽ ഉടൻ മെഡിക്കൽ കോളേജ്ജിൽ പോയി ഇഞ്ചക്ഷൻ എടുക്കണം.പൂച്ചയ്ക്ക് കുഴപ്പമൊന്നുമില്ല എങ്കിൽ, കുറച്ച് നാളുകൾ കൂടി പൂച്ചയെ നിരീക്ഷിക്കണം.എന്ന് വച്ച് പേടിക്കുകയൊന്നും വേണ്ട"
അൽപ സമയം ആശുപത്രി പരിസരത്ത് ആലോചിച്ച് നിന്ന ശേഷം, പതുക്കെ ഇറങ്ങി വീട്ടിലേയ്ക്കു തിരിച്ചു.


അവിടെ ചെന്നപ്പോൾ ആണ് മാന്തിയവൻ വീടുവിട്ട കാര്യം ഓർമ്മ വന്നത്.
"ഈശ്വര... പിന്നെങ്ങനെ ഒരാഴ്ച നിരീക്ഷിക്കും??"
കാർക്കോടകനും വടയക്ഷിയും കയറുമായി കയറി വരുന്ന കാഴ്ച വെറുതേ ചിന്തിച്ചപ്പോൾ തന്നെ ഞാൻ വീട്ടിൽ കയറി ഒരു കഷ്ണം ഉണക്ക മീനും പൊതിഞ്ഞെടുത്ത് മാർജ്ജാരനെ തേടിയിറങ്ങി.

ഒടുവിൽ നാട്ടിലെ പേരുകേട്ട അമ്മായി യുടെ വീടിനടുത്ത് വച്ച് ഞാനവനെ മീൻകൊടുത്ത് വശീകരിച്ചു കൂടെ കൊണ്ട് പൊന്നു.

അമ്മായിയുടെ വീടിനടുത്ത് വച്ച് എന്നെ ആരെങ്കിലും കണ്ടാൽ ഉണ്ടാകുന്ന ദുഷ്പേര് അപ്പോൾ ഞാൻ ചിന്തിച്ചില്ല.പേ ഇളകി ചത്തു കഴിഞ്ഞു "ദുഷ്‌പേരില്ലാതെ ജീവിച്ചവൻ" എന്ന അവാർഡ് കിട്ടിയിട്ട് എന്ത് പിണ്ണാക്കിനാ??

എൻ്റെ ചിന്തകളെ ശരിവയ്ക്കും വിധം, കൂടെ ഉണ്ടായിരുന്ന മാർജ്ജാരൻ ഒരു കാര്യവുമില്ലാതെ ചുമ്മാ ഒന്ന് കരഞ്ഞു.

...

...

"മ്യാ....വൂ"


മൂഷികന്മാർക്ക് പുതിയ പ്ലാനുകൾ വല്ലതും ഉണ്ടോ എന്നതറിയാതെ,വീട്ടിലുള്ള രണ്ടും ഇവനും കൂടി ഇനി മൂഷിക നിഗ്രഹം കഥകളി ആടിത്തിമിർത്തോളും എന്ന വിശ്വാസത്തിൽ, പേ വിഷ പേടി ഇല്ലാതെ വീട്ടിലോട്ടു നടക്കുമ്പോൾ, "അടുത്ത വഴക്കിനുള്ള ചിരവയും ചപ്പാത്തി പലകയും റെഡി ആക്കി വയ്ക്കുകയായിരിക്കുമോ എൻ്റെ ഭാര്യ??" എന്ന ചിന്ത എന്നെ വിടാതെ പിൻതുടരുന്നുണ്ടായിരുന്നു.