എകാന്തതയുടെ മടുപ്പ് മാറ്റാനുള്ള
വഴി ആലോചിച്ച് മുഷിഞ്ഞ കടുവ, കൂട്ടിനു പറ്റിയ ഒരാളേയും തേടി യാത്ര തുടങ്ങി. ഏതാനും ദിവസങ്ങൾക്ക്
ശേഷം, അവൻ മനുഷ്യനെ കണ്ടുമുട്ടി. 'വിശന്നു പൊരിഞ്ഞ വയറിനൊരു താല്ക്കാലിക ശമനം' എന്നതിനു പകരം, 'ഏകാന്തതയിൽ കിട്ടിയ കൂട്ട്' എന്നതു മാത്രമായിരുന്നു കടുവയുടെ മനഃസ്സിൽ !!
പേടിച്ചു വിറയ്ക്കുന്ന മനുഷ്യന്റെ മുന്നില്, കടുവ തന്റെ സൌഹൃദത്തിന്റേയും , സംരക്ഷണത്തിന്റേയും ബലിഷ്ഠ
കരങ്ങൾ വച്ചു നീട്ടി. അവനൊപ്പം അടുത്ത മരച്ചുവട്ടിൽ നിന്നും കിട്ടിയ
ഫലങ്ങൾ പങ്കുവച്ചു, ജല ശ്രോതസ്സുകളിലേയ്ക്കുള്ള സൂചനകൾ കൈമാറി.
ആഴ്ചകൾക്ക് ശേഷം അവരുടെ വഴിയില്‍ മറ്റൊരാളെത്തി.
ക്ഷീണം മാറ്റാൻ പാലു നല്‍കിയ
പുതിയ സഹചാരിയുടെ സംരക്ഷണം മറ്റു രണ്ടാളും ചേർന്നേറ്റെടുത്തു.
അങ്ങനെ കടുവയും, മനുഷ്യനും, പശുവും കൂടി
യാത്ര തുടർന്നു.
ഋതുക്കൾ മാറിക്കൊണ്ടിരുന്നു. വെയിലും മഴയും മഞ്ഞുമേല്ക്കാത്ത ഒരു മേല്ക്കൂര!! പിന്നീടതിനുള്ള പരിശ്രമങ്ങളായി. പ്രശാന്ത സുന്ദരമായോരിടം കണ്ടെത്തി. കടുവ മനുഷ്യനേയും, പശുവിനേയും ഒരു പോലെ സംരക്ഷിച്ചുപോന്നു. രണ്ടു പേരേയും സുരക്ഷിതമായൊരിടത്താക്കി, കല്ലും മരവും തേടി അവൻ വീണ്ടും കാട്ടിലെത്തി.
മൂവരും ചേർന്ന് വീടുപണിതു. തറ മെഴുകിയതും നട്ടുവളർത്തുന്ന ചെടികൾക്ക് വളമിട്ടതും പശുതന്നെ. സുഹൃത്തുക്കൾക്കായി മൂന്നു നേരവും പാലും ചുരത്തി.
ഒരു സായാഹ്ന ത്തില്‍,
പതിവ്
പോലെ നദിക്കരയിൽ പുല്ലുമേഞ്ഞിരുന്ന പശുവിന്റെ മാംസക്കൊഴുപ്പിനെ കുറിച്ച് മനുഷ്യൻ വാചാലനായി.
വിശപ്പിനു വേണ്ടി മാത്രം ചെയ്തിരുന്ന "വേട്ടയാടൽ" പോലും സൌഹൃതത്തിനു വേണ്ടി
ഉപേക്ഷിച്ചിരുന്ന കടുവ മനുഷ്യനെ തിരുത്താൻ ശ്രമിച്ചു.തങ്ങൾക്കിടയിലെ യഥാർത്ഥ മൃഗത്തെ തിരിച്ചറിഞ്ഞ കടുവ, മനുഷ്യനെ താക്കീത് ചെയ്തു. തന്റെ വരുതിക്ക് നില്ക്കാത്ത കടുവയെ എങ്ങനേയും തുരത്തുന്നതിനെ കുറിച്ചായി പിന്നീടവന്റെ ചിന്ത!!
ഒടുവിൽ , മനുഷ്യന്റെ വഞ്ചനയിൽ സ്വന്തം തോലുവരെ നഷ്ടപ്പെട്ട കടുവ, കാട്ടിലേയ്ക്ക് തന്നെ രക്ഷപെട്ടു!!
ശക്തനെ തുരത്തിയ മനുഷ്യൻ പശുവിനെ തെറ്റിദ്ധരിപ്പിച്ചു. അങ്ങനെ, കടുവയെ കുറിച്ച് പശുവിന്റെ ഉള്ളില് ഭയം ജനിച്ചു. മനുഷ്യനെ മാത്രം തന്റെ രക്ഷകനായി കണ്ട പശു, അവനായി കൂടുതൽ പാലും, മോരും, വെണ്ണയും നല്കി. അവന്റെ കൃഷികൾക്ക് ധാരാളം വളം വിതറി, പൂജാവേളകൾക്ക് വേണ്ടി പഞ്ചദ്രവ്യങ്ങളുണ്ടാക്കി.
മനുഷ്യനാകട്ടെ, പശുവിന്റെ ചെവിയും, മൂക്കും തുളച്ചു. കഴുത്തിലും, കാലിലും, മൂക്കിലും കുരുക്കിട്ടു. കുളമ്പുകളിൽ ലാടമടിച്ചു. തന്റെ സുരക്ഷയ്ക്കായി നല്കിയതാണവയെല്ലാമെന്നു കരുതി, പശു മനുഷ്യനെ കൂടുതൽ സ്നേഹിച്ചു തുടങ്ങി...
ഒരുനാൾ, മനുഷ്യന്റെ മാംസക്കൊതി മനസ്സിലാക്കിയ പശു, അവനായി മാംസം തേടി അലഞ്ഞു. ഒടുവിൽ, തന്റെ തന്നെ, അല്പ്പം മാംസം അവനു സമർപ്പിച്ചു. കൊതിയോടെ അവനതു തിന്നുന്നത് നോക്കി സന്തോഷിച്ചു.
ദേവ പ്രീതിക്ക് നടത്തിയ പൂജയിൽ മനുഷ്യനുവേണ്ടി, പശു ബലി മൃഗമായി!!
അന്നത്തെ രാത്രിയിൽ , ബലിമൃഗത്തിന്റെ ശരീര ഭാഗങ്ങൾ പങ്കുവച്ച് ഭക്ഷിച്ച മനുഷ്യനു വേണ്ടി, വലിച്ചെറിയപ്പെട്ട ആ അകിടുകൾ അപ്പൊഴും, സ്നേഹത്താൽ ചുരത്തിക്കൊണ്ടേയിരുന്നു....... !!!
* * * * * * * * * * * * * * * * * * *
ആ മൂന്നു ചങ്ങാതികളിൽ ഒരുവന്റെ പിൻതുടർച്ചക്കാർ, മുറിവേറ്റ ഹൃദയങ്ങളുമായി, നഷ്ടപ്പെട്ട തങ്ങളുടെ തോലിനായി ഇന്നും യുദ്ധം ചെയ്യുന്നു. മൂന്നാമന്റെ തുടർച്ചക്കാർ, പ്രതികരണശേഷി നഷ്ടപ്പെട്ട ജനങ്ങളായി, ഒരുപാട് നന്മകൾ നെഞ്ചിലേറ്റി, എല്ലാ യാതനകളും ഏറ്റുവാങ്ങി, മരവിച്ച മനഃസ്സുമായി, രണ്ടാമന്റെ പുതു തലമുറക്കാരായ മേലാളന്മാരുടെ കളിപ്പാവകളായി, ജീവിതം ഹോമിച്ചുകൊണ്ടിരിക്കുന്നു.
* * * * * * * * * * * * * * * * * * *
അവസാന അകിടിലെ, അവസാന തുള്ളി ചോരയും പാലായി ചുരത്തുന്നതും കാത്ത്, രണ്ട് കണ്ണുകൾ അകലെയെങ്ങോ വട്ടമിട്ട് പറന്നുകൊണ്ടേയിരുന്നു..........!!!
****************************************************************************************************
No comments:
Post a Comment