Friday, 13 November 2015

“അരപ്പിരി വണ്ടി”


       കാണാകാഴ്ചകള്‍ കാണുന്നതിനും,കണ്ടതൊക്കെ പൊതുമാധ്യത്തില്‍ വിളമ്പുന്നതിനും ഒക്കെ പറ്റിയ ഒളിക്യാമറ കണ്ണുകളായ “ബൈനോക്കുലര്‍ ഐ” ഉള്ള “അരപ്പിരി വണ്ടി” ഗ്രാമത്തിലൂടെ ഉടന്‍ തന്നെ ഓട്ടം തുടങ്ങുകയാണ്.

      മറ്റു സാരഥികളെ ആരെയെങ്കിലും കിട്ടുന്നത് വരെ ഒഴിവു സമയങ്ങള്‍ നോക്കി, വണ്ടി ഓട്ടാം എന്ന് “കുഞ്ഞാക്ക ശാന്തേട്ടന്‍” പ്ലിങ്ങിയിട്ടുണ്ട്.അതുകൊണ്ട് പ്രത്യേക സമയ നിഷ്ഠ ഒന്നും ഇല്ലാതെ,RTOപണിലാല്‍ റാവുത്തറുടെ” അനുമതിയോടെ,തോന്നുമ്പോള്‍...... തോന്നുന്ന പോലെ വണ്ടി ഓടുന്നതാണ്.

           വണ്ടിക്കു വേണ്ട ഗ്രീസും ഓയിലും മറ്റു സ്പെയര്‍ പാര്‍ട്സുകളും “താടി മാഷ്” അറിയാതെ അടിച്ചുമാറ്റി തരാം എന്ന് ഗ്രാമം വര്‍ക്ക്ഷോപ്പുകാരന്‍ "തരുണ്‍ KSRTC” സമ്മതിച്ചിട്ടുണ്ട്.


കണ്ടക്ടര്‍ ആയി “കിണ്ണപ്പനും”, “സ്വാഹ”യും, “അക്കൊസ്സേട്ടനും”  അപേക്ഷിച്ചിട്ടുണ്ടേലും,കിട്ടുന്ന ചൊള മൊത്തമായി “വാനിഷ്” ആവരുത് എന്നതിനാല്‍ പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതാണ്.


വണ്ടിയിലെ “കിളി” പോസ്റ്റിനു വേണ്ടി, “കരിക്കൂട്ട് നത്തോലി”, “ഓറഞ്ചു ജാഫര്‍”, “മെഹറിന്‍ ജീവി”, വാത്സ്യായന മഹര്‍ഷിയെ നേരില്‍ കാണാന്‍ കൊതിച്ചു നടക്കുന്ന “പഞ്ചാര കുഞ്ചു”, “വെറും പൂവാലന്‍”, “സദാചാരപൂവാലന്‍” തുടങ്ങി “വഴിയെ പോയവന്മാര്‍” എല്ലാരും!!
കൂടാതെ,
വട്ടന്‍,പൊട്ടന്‍,മൊട്ടന്‍,കുട്ടന്‍,ചുള്ളന്‍,കുള്ളന്‍ തുടങ്ങിയ വഷളന്മാരും..........

വെട്ട്,നെട്ട്,ചട്ടി,വട്ടി,കൊട്ടി.... തുടങ്ങിയ “ഊരന്‍”മാരും,

ആപ്പ,ഊപ്പ,വീപ്പ,കപ്പ,കുപ്പ,.....തുടങ്ങി “നാടന്‍”മാരും........

കോഫി മാക്രിനൂര്‍,A+B (സണ്ണി) ആക്രികോട്ട, അക്കാക്ക,മുല്ലാക്ക,വിജിന്‍ പുത്തനച്ചി  തുടങ്ങി പല പോക്ക്രികളും............


എന്തിനേറെ!!


തിരുപ്പൂര്‍ മാത്തപ്പന്‍”, “അരിപ്രാഞ്ചി”, “ഇഞ്ചക്കല്‍ മത്തായി”, സീസി അടഞ്ഞ് തീര്‍ത്ത് ടിക്കറ്റും നോക്കി ഇരിക്കുന്ന  "പൊട്ട മണ്‍കലം", പാതാംമ്പുഴയില്‍ വായിനോട്ടം നടക്കണില്ല എന്ന ഒറ്റക്കാരണത്താല്‍ തലസ്ഥാന നഗരിയില്‍ എത്തിപ്പെട്ട “പാതപ്പന്‍ റെജിമോന്‍”, “കോയിക്കാട് ജബ്ബാര്‍ ഗൌഡ”, ഗ്രാമത്തിലെ മന്ത്രവാദി “ചേര്‍പ്പാടന്‍ ആദിത്യന്‍ നമ്പൂരി” തുടങ്ങിയ അപ്പൂപ്പന്‍മാരും.....


“മായാവി”,ലുട്ടാപ്പി,ചാത്തന്‍,കുട്ടിച്ചാത്തന്‍ തുടങ്ങിയ പരട്ട പ്രേതങ്ങള്‍ വരേയും അപേക്ഷ അയച്ചിട്ടുള്ളതിനാല്‍ ഈ വണ്ടിയില്‍ “കിളി” പോസ്റ്റ്‌ ഉണ്ടാവില്ല.ആ പോസ്റ്റ്‌ കണ്ട് ആരും ഇളിക്കണ്ട.


ഗുണ്ടാ പിരിവുമായി വന്നാല്‍ “ഗുണ്ട വിനു”വിനെ വ്യാജ CID യുടെ “ഗൂഗിള്‍ മാമന് ഒരു കടപ്പാട്” എന്ന നാടകം ഇരുത്തി കാണിക്കും.എന്നിട്ടും നന്നായില്ലേല്‍ അദ്ദേഹത്തിന്‍റെ തന്നെ “കോമഡി സ്കിറ്റ് കാണുക” എന്ന കടുത്ത ശിക്ഷ തന്നെ കിട്ടുന്നതാണ്‌.


ടിക്കറ്റ്‌ ചെക്കര്‍ ആയി “മാങ്കോയിക്കല്‍ കറുപ്പുണ്ണിയും”, “ഇടിക്കുള തലതിരിഞ്ഞിയും”, “സമാദി ഇക്കയും” “വിന്‍സാരി ചെളിയരയിലും” അപേക്ഷിച്ചിട്ടുണ്ട്.


വണ്ടി കഴുകുന്ന പോസ്റ്റിനു ഗ്രാമത്തിലെ കുഞ്ഞാട് “ഡെന്നിമോന്‍” മാത്രമേ അപേക്ഷ തന്നിട്ടുള്ളൂ.


തിരുവമ്പാടി ഒലക്ക ആബി വക “ഒലക്ക” അടി, വണ്ടിയില്‍ ഫ്രീ ആയി കിട്ടുന്നത്കൊണ്ട് വായി നോക്കികളും പൂവാലന്‍മാരും വണ്ടിയില്‍ സംയമനം പാലിക്കേണ്ടതാണ്.വണ്ടിയില്‍ വിതരണം ചെയ്യുന്ന-കൂതറ മുഖ്യന്‍റെവക സൌജന്യ “പഴങ്കഞ്ഞിവെള്ള സൂപ്പ്” സ്വന്തം റിസ്ക്കില്‍ മാത്രം കുടിക്കുക.അടിച്ചു മാറ്റിയ “പത്രം , “പെടലിവീക്ക്”ലി, “കുപ്പത്തൊട്ടി” എന്നിവ വയ്ക്കുന്നവര്‍ സീറ്റിനടിയില്‍ തന്നെ വയ്ക്കണം എന്ന അഭ്യര്‍ത്ഥന ഉണ്ട്.


പോലീസ്കാര്‍ക്ക് സൌജന്യ യാത്ര ഇല്ലാത്തതിനാല്‍ “ആറ്റിങ്ങല്‍” ഭാഗത്ത്‌ നിന്നും കയറുന്ന മൂരാച്ചികള്‍ ടിക്കറ്റെടുത്തേ പറ്റൂ. “കുടി കിടപ്പ് സ്ഥിരം ആക്കിയാല്‍ JCBക്കാരനേയും, “സ്വസ്തിക് തകിലിനേയും”, “കൊള്ളക്കാരനേയും” പെറുക്കിയെടുത്തു “കുപ്പത്തൊട്ടീ”ലിടും.


സൌഹൃതത്തില്‍ പുതുമയും” ആയി വരുന്ന സ്ഥിരം “സഞ്ചാരികള്‍ക്കും”, “സഹയാത്രികര്‍ക്കും
വേണ്ടി, സീസണ്‍ ടിക്കറ്റ് “ജലസേചന വകുപ്പി”നടുത്തുള്ള “സജിന മൂത്താപ്പ”യുടെ പീടികയില്‍ നിന്നോ, “മത്സ്യവികസന വകുപ്പി”ന്‍റെ തൊട്ടടുത്ത “ബലൂണ്‍ ബിജു”വിന്‍റെ പെട്ടികടയില്‍ നിന്നോ, “ബാബുമോന്‍റെ” ആധാരമെഴുത്ത് ബൂത്തില്‍ നിന്നോ, “വഴക്കാളി മേളയില്‍” മൂന്നാം റാങ്ക് നേടിയ “മുത്തശ്ശിക്കുട്ടി”യുടെ  മുറുക്കാന്‍ കടയില്‍ നിന്നോ  വാങ്ങാവുന്നതാണ്.


മരപ്പട്ടി” പാര്‍ട്ടി, “കൊച്ചി മുതലാളി”യുടെ “ടിപ്പ് സഭയിലെ” അംഗങ്ങള്‍, മലയോര കര്‍ഷക നേതാവായ പിള്ളസാറിന്‍റെ സന്നദ്ധ നാടക സംഘമായ  “സാംസ്‌കാരിക ട്രൂപ്പിലെ” അംഗങ്ങള്‍, തുടങ്ങി ആര്‍ക്കും തന്നെ “അരപ്പിരി വണ്ടി”യില്‍ പ്രത്യേക സീറ്റു സംവരണം ഉണ്ടാവില്ല.


ഉത്ഘാടകനായി വരാം എന്നേറ്റ മൂരാച്ചി, “പ്രതിപക്ഷ നേതാവ്” വീട് പണിക്ക് വന്ന ബംഗാളികളുടെ വക കൂമ്പിനിടി കൊണ്ട് കിടക്കുന്നതിനാലും, പകരം ഉത്ഘാടിക്കാം എന്ന് പറഞ്ഞ് വന്ന “പൂക്കോട്ടുപടി ബ്ബ ബ്ബ ബ്ബ”യും,“ചീയേഴ്സ്സ് മോളികാവും ”, “രചനാവേദി” കുംഭകോണംത്തില്‍,നാട്ടുകാരുടെ അടി പേടിച്ചോടി “കൊടകന്‍” ആയി മാറിയ “ശശി കുമ്പളങ്ങിയും” ഒക്കെ പെരും കള്ളന്മാര്‍ ആയതു കൊണ്ട്, പറ്റിയ ആളെ കിട്ടിയാല്‍ ഉടന്‍ തന്നെ ഗ്രാമത്തിലൂടെ ഈ വണ്ടി ആദ്യ സര്‍വീസ്സ് നടത്തുന്നതാണ്.

ഫോട്ടോ പിടുത്തക്കാരന്‍ “അസീം കാഢ്ബറീസ്സ്” നഴ്സറി പെണ്ണിനെ കല്യാണവും കഴിച്ച്,പാണ്ടി നാട്ടില്‍ ചെന്നു “മണ്ണിര കച്ചവടം” തുടങ്ങിയതിനാല്‍, ഭര്‍ത്താവിനേം കുട്ടികളേയും കൂട്ടി ഡോങ്കി കളിക്കുന്ന “സുമ മുത്തിയമ്മ” യും ഇറ്റലിയില്‍ മണ്ടത്തരത്തില്‍ റിസര്‍ച്ച് ചെയ്യുന്ന “സിനു മോന്‍ ലോ മോളും” കൂടി ഫോട്ടോ പിടുത്തം ഏറ്റെടുത്തിട്ടുണ്ട്.


അറിഞ്ഞും അറിയാതെയും വണ്ടിയിലെ യാത്രക്കരാവേണ്ടി വന്നേക്കാവുന്ന എല്ലാവര്‍ക്കും യാത്ര മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്,



പോ ... പോം................


                   ബ്ഭുഹുഹഹഹഹഹ!!!


Sunday, 8 November 2015

എട്ടുകാലി !!


            വാരുവാന്‍ കൈകള്‍ പോരഎന്ന നിലയിലേയ്ക്ക് വളര്‍ന്ന രാഷ്ട്രീയ ജീവിതത്തിനു കൂടുതല്‍ പന്തലിക്കുവാന്‍ ഇടലഭിക്കും മുന്നേ, അപ്രതീക്ഷിതമായി കിട്ടിയ "ചുവപ്പ് കാര്‍ഡും" പോക്കറ്റിലിട്ടു കളം വിട്ടപ്പോള്‍ തന്നെ,അടുത്ത ജന്മത്തിലും "തികഞ്ഞ ഒരു രാഷ്ട്രീയക്കാരന്‍ തന്നെ ആവും" എന്ന ഉറച്ച തീരുമാനം അവനെടുത്ത് കഴിഞ്ഞിരുന്നു.

ചെന്ന് കയറിയ ഉടന്‍, പുനര്‍ജന്മത്തിന് വേണ്ടിയുള്ള സമരം തുടങ്ങി.കൊടി കുത്തി,കോലം വച്ചു,പന്തലിട്ട് അടുത്ത് നിന്നവനെ പിടിച്ച് നിരാഹാരം കിടത്തി.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍,നിരാഹാരം കിടക്കുന്നവനെ രക്ഷിക്കുന്നതിനു വേണ്ടി സംഘാടക സമിതി ചര്‍ച്ചയക്ക് തയാറായി.




ഉടനൊരു മനുഷ്യ ജന്മം സാധ്യമല്ല!!
മറ്റു വല്ല ജീവികളും ആവണമെങ്കില്‍ സമ്മതം

മറ്റ് വഴികളൊന്നും ഇല്ലാഞ്ഞ്,അയാള്‍ തന്‍റെ രാഷ്ട്രീയ മോഹങ്ങള്‍ മുഴുവന്‍ ആവാഹിച്ചു കൊണ്ട്,മനുഷ്യജന്മത്തില്‍ തന്നെ നഷ്ടപെട്ട നട്ടെല്ല്ഇല്ലാത്ത മറ്റൊരു ജീവിയായി  ജന്മമെടുത്തു.

               ഗുഢോദ്വേശങ്ങള്‍ ഇഴകളായി ചേര്‍ത്തു വച്ച് അവന്‍, തന്‍റെ നെറ്റ് വര്‍ക്ക് ശൃംഖല പലിടത്തായി വ്യാപിപ്പിച്ചു.പുതു പ്രകാശം തേടി പറക്കുന്നവര്‍ക്കായി, വിളക്ക് മാടങ്ങള്‍ക്ക് തൊട്ടു താഴെ അവന്‍ കാണാ വലകള്‍ തീര്‍ത്തു.ആര്‍ത്തി മൂത്ത കണ്ണുകളോടെ അവന്‍ വലകള്‍തോറും ഓടിനടന്നു.വലയില്‍ വീഴുന്നവരെ നൂലുകളാല്‍ വരിഞ്ഞു മുറുക്കി നീരുറ്റികുടിച്ചു.


അവന്‍റെ ഇരകള്‍, ലോകത്തിനു മുന്നില്‍ കാണിക്കുവാന്‍,ബാഹ്യരൂപങ്ങള്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട് കണ്ണുകള്‍ അടച്ചു.
കഴിഞ്ഞ ജന്മത്തിലെ പോരായ്മയും കൂടി ചേര്‍ത്ത് കൈകാലുകള്‍ കിട്ടിയപ്പോള്‍,അവന്‍ എട്ടുകാലിഎന്നപേരില്‍ തന്‍റെ രാഷ്ട്രീയ മോഹങ്ങള്‍ സാക്ഷാകരിച്ചു വന്നു.
എന്നോ കിട്ടുവാന്‍ പോകുന്ന മനുഷ്യജന്മത്തില്‍ പയറ്റുവാനുള്ള പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ അവന്‍ പഠിച്ചു കൊണ്ടേയിരുന്നു......

Thursday, 5 November 2015

ICU


                     മറ്റുള്ളവരുടെ നിരന്തരമായ അവഹേളനത്താല്‍ തളര്‍ന്ന മനസ്സുമായി അവന്‍ അന്നത്തെ രാത്രി വണ്ടിക്ക് ആരുമറിയാതെ നാടുവിടുവാന്‍ തീരുമാനിച്ചു.അമ്മയുടെ മരണത്തിനു മുന്നേ തന്നെ തുടങ്ങിയതാ “പിഴച്ചു പെറ്റ സന്തതി” എന്ന സ്ഥിരം വിളികള്‍ കേള്‍ക്കുന്നത്.
കൂട്ട് കുടുംബമായ ആ തറവാട്ടിലെ ഇളയ മകള്‍ ആയിരുന്നു എങ്കിലും, തന്‍റെ അമ്മയ്ക്ക് അവിടെ അടുക്കളകാരിയുടെ വില പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

കയ്പ്പേറിയ പല ഓര്‍മകളുടേയും ഭാണ്ഡം, ആ തറവാട്ടില്‍ തന്നെ ഉപേക്ഷിച്ച് പടിയിറങ്ങുമ്പോള്‍, തന്‍റെ അമ്മയുടെ കണ്ണുനീര് വീണു നനഞ്ഞ ചില  ഓര്‍മ്മകള്‍, അവന്‍ കൈയില്‍ മുറുകെ പിടിച്ചിരുന്നു.ആ ഓര്‍മ്മകള്‍ തന്നെ ആയിരുന്നു അവനെ മുന്നോട്ട് നയിച്ചതും.

**************************

പിന്നീടുള്ള കാലം,അവന്‍റെ ഒരു പ്രയാണമായിരുന്നു.തനിക്ക് കിട്ടതിരുന്നതെല്ലാം നേടിയെടുക്കണം എന്ന ഉറച്ച ലക്‌ഷ്യം മാത്രം മനസ്സില്‍ നിറച്ചും കൊണ്ടുള്ള ഒരു പ്രയാണം.വര്‍ഷങ്ങള്‍ നീണ്ട ആ യാത്രയില്‍ അവന്‍ പലതും വെട്ടിപിടിച്ചു.പണം,പ്രതാപം, പദവി അങ്ങനെ പലതും.അതോടൊപ്പം തന്നെ,തനിക്ക് ഇല്ലാതിരുന്ന ഒരു കുടുംബം കൂടി അവന്‍ പടുത്തുയര്‍ത്തി.പണത്തിന്‍റെ മേനിയില്‍ മയങ്ങിയ ഒരുപാടു സുഹൃത്തുക്കളേയും അവന്‍ നേടിയിരുന്നു.

ഒരിക്കല്‍, ഒരു യാത്ര കഴിഞ്ഞു മടങ്ങവേ,വഴിയില്‍ നിന്നുപോയ തന്‍റെ വണ്ടി തള്ളി സ്റ്റാര്‍ട്ട്‌ ആക്കുവാന്‍ സഹായിച്ച ഒരു ഗ്രാമീണന് നന്ദി സൂചകമായി അയാള്‍ കുറച്ചു പണം വച്ചു നീട്ടി.

വേണ്ട സാര്‍, ഇത് ഞാന്‍ വാങ്ങിയാല്‍ എനിക്കിന്ന് സമാധാനമായി ഉറങ്ങുവാന്‍ സാധിക്കില്ല.ഞാന്‍ അങ്ങയെ സഹായിക്കുക മാത്രമാണ് ചെയ്തത്.അതിനു എനിക്ക് പ്രതിഫലം ആവശ്യമില്ല” എന്നും പറഞ്ഞ് നടന്നകന്ന അയാളെ നോക്കി അല്‍പ സമയം നിന്ന ശേഷം, അയാള്‍ വണ്ടി അതിവേഗം ഓടിച്ചു പോയി.പക്ഷെ, അല്‍പ ദൂരം ചെന്നപ്പോള്‍ മുതല്‍,എന്തോ ഒരു അസ്വസ്ഥത തന്‍റെ മനസ്സിനെ ബാധിക്കുന്ന പോലെ!!

അപ്പോള്‍ ആണ് അയാള്‍ക്ക്, തന്‍റെ ജീവിതത്തില്‍ , തനിന്നു വരെ സമാധാനമായി ഉറങ്ങിയിട്ടുണ്ടോ എന്ന ചിന്ത ആദ്യമായി ഉടലെടുത്തത്.എന്തൊക്കെയോ വെട്ടിപിടിക്കുവാനുള്ള ഓട്ടമായിരുന്നു താനിതുവരെ.പലതും നേടി,പക്ഷെ!!

**************************

പിന്നീടുള്ള കാലം അയാള്‍ നേടിയെടുക്കുവാന്‍ ശ്രമിച്ചത്‌ ഒരേ ഒരു കാര്യം മാത്രമാണ്- മനസ്സമാധാനം!!

പുണ്യ സ്ഥലങ്ങള്‍ പലതും കണ്ട് നോക്കി.പല പല യോഗികളെ സന്ദര്‍ശിച്ചു.പല പല കാര്യങ്ങള്‍ ചെയ്തു നോക്കി.എങ്കിലും അയാള്‍ക്ക് സ്ഥിരമായ ശാന്തി കണ്ടെത്താനായില്ല.ഒടുവില്‍ ഒരുനാള്‍, തന്‍റെ സ്വത്തുക്കള്‍ മുഴുവന്‍ പാവങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ചുകൊണ്ടുള്ള പ്രമാണം രജിസ്റ്റര്‍ ആക്കി മടങ്ങും വഴി ഉണ്ടായ അപകടത്തില്‍ അബോധാവസ്ഥയില്‍ കുറച്ചു ദിവസങ്ങള്‍.എന്നോ ഒരിക്കല്‍, അബോധ മണ്ഡലത്തില്‍ നിന്നും അല്‍പസമയത്തേയ്ക്ക് മടങ്ങിവന്ന ഏതോ ഒരു നിമിഷത്തില്‍, മങ്ങിയ കണ്ണുകളാല്‍ അയാള്‍ തന്‍റെ മുറിയുടെ വാതിലിനു വെളിയിലെ അക്ഷരങ്ങള്‍ വായിക്കുവാന്‍ ശ്രമിച്ചു.

ഐ...സി.. യു.

ചുറ്റിനും ആരും ഇല്ല.സമ്പൂര്‍ണ്ണ നിശബ്ധത മാത്രം.ജനലില്‍ കൂടി അരിച്ചിറങ്ങുന്ന നേരിയ വെളിച്ചത്തില്‍,അമ്മയുടെ കരഞ്ഞു കലങ്ങിയ മുഖം അയാളുടെ മുന്നില്‍ തെളിഞ്ഞു വന്നു.പിന്നെ, തന്നെ എന്നോ സഹായിച്ച ആ ഗ്രാമീണന്‍റെ വാക്കുകളും.
തന്‍റെ ഒരായുസ്സിന്‍റെ അധ്വാനം മുഴുവന്‍ അനുഭവിക്കുവാന്‍ പോകുന്നതാരെന്നയാള്‍ അപ്പോള്‍ ചിന്തിച്ചില്ല!!

പകരം....


തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ശാന്തിയും സമാധാനവും കണ്ടെത്തുവാനായി,ഒടുവില്‍ ഇവിടെ..... ഈ ആളൊഴിഞ്ഞ icu വിനുള്ളില്‍ തന്നെ എത്തേണ്ടി വന്നല്ലോ എന്ന ചിന്തയായിരുന്നു.മരണത്തിനു മുന്നേ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാന്‍ തനിക്ക് പറ്റില്ലോ എന്ന സന്തോഷത്തില്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.നിറഞ്ഞ മനസ്സോടെ,തികഞ്ഞ ശാന്തതയോടെ അയാള്‍ തന്‍റെ കണ്ണുകളടച്ചു. 
***********************************************

കൈകൂലി കേസ്സില്‍ ദൈവം പിടിയില്‍!!


            പ്പലണ്ടിയും കൊറിച്ചു കൊണ്ട് ചൊറിയും കുത്തി, മേപ്പോട്ടു നോക്കി കുത്തിയിരിക്കുമ്പോളാണ്, അന്നത്തെ പോസ്റ്റ്‌ വന്നത്.സ്വര്‍ഗം,നരകം എന്നിവിടങ്ങളില്‍ നിന്നൊന്നും പതിവ് പരാതി കത്തുകള്‍ ഇല്ല.
ഭാഗ്യം!!
ദൈവം ആശ്വാസത്തില്‍ ഒരു “കീഴ്ശ്വാസം” വിട്ടു.

അപ്പോളാണ് ഭൂമിയില്‍ നിന്നുള്ള ചില രജിസ്റ്റേഡ് കത്തുകള്‍ കണ്ണില്‍ പെട്ടത്.
“ഭൂമിയില്‍ നിന്നല്ലേ, കോമഡി തന്നാവും!!”
കപ്പലണ്ടി കൈയില്‍ ഉള്ളത് കൊണ്ട്, ഒരു കൈയും പല്ലും ഉപയോഗിച്ച് കത്ത് പൊട്ടിച്ചു വായിച്ചു.

“മിസ്റ്റര്‍ ദൈവം,
താങ്കള്‍ക്കെതിരെ ചില കേസ്സുകള്‍ ഉണ്ട്.നാളെ ആണ് വിചാരണ.എല്ലാത്തിന്റെയും സമന്‍സ്സ് മറ്റു കത്തുകളില്‍ ഉണ്ട്.
സോ,
നാളെ വന്നില്ലേല്‍, താങ്കളുടെ പണി പോകും!!”

ഹതു കൊള്ളാലോ!! നുമ്മ പടച്ചു വിട്ടിട്ടു, നുമ്മക്കെതിരെ കേസും ആയി വന്നോ??
ങാ!! എന്തായാലും പോയി നോക്കാം.!!
പുള്ളി, സമന്‍സ്സ് കത്തുകള്‍ എല്ലാം വാരി കെട്ടി ഭൂമിക്ക് വച്ചു പിടിച്ചു.

“അതേ..........യ്യ്.... യ്യ്
വരുമ്പോള്‍ കുറച്ചു പുളിമുട്ടായി കൊണ്ടുവരാമോ”
ദൈവി പുറകില്‍ നിന്നും വിളിച്ചു പറയുന്നുണ്ടാരുന്നു.
“ബാക്കിയുള്ളോര്‍ക്ക്  തിരിച്ചു വരുമ്പോള്‍ പണി കാണുമോന്നറിയില്ല, അപ്പോളാ അവളുടെ ഒരു പുളിമുട്ടായി.....
പൊക്കോണം അവിടുന്ന്”

**********************************************

വിചാര കോടതി പരിസരം വിശ്വാസികളെയും, വിശ്വാസം ഇല്ല എന്ന് കരുതുന്നവരേയും കൊണ്ട് നിറഞ്ഞിരുന്നു.കോടതി ഉള്ളറ ആകട്ടെ, ചെറുകിട മതങ്ങളെ ഒഴിവാക്കി, വലിയമതങ്ങളുടെ വ്യാപാരി വ്യവസായിഏകോപന സമിതി മതനേതാക്കള്‍ കൈയടക്കിയിരുന്നു.

ദൈവം കൂട്ടില്‍ കയറി നിന്നു.
“ഏതു മത ഗ്രന്ഥം തൊട്ടു സത്യം ചെയ്യിക്കണം” എന്ന കാര്യത്തില്‍ തര്‍ക്കം ഉന്നയിക്കപ്പെട്ടതുകൊണ്ട്, തല്ക്കാലം “ബോബനും മോളിയും,ബാലരമയും” തൊട്ടു സത്യം ചെയ്യിപ്പിച്ചു.

ആദ്യ കേസ് “വിശ്വാസവഞ്ചന!!” Sc 300/ 2015

വാദിഭാഗത്ത്‌ മതവ്യാപാരികള്‍ നിരന്നു.
“ദൈവം ഒരു മാതിരി കോപ്പിലെ പരുപാടി കാണിക്കരുത്,ചെറുപ്പം മുതല്‍ ഒരു കുട്ടിയെ ഞങ്ങള്‍ എത്ര കഷ്ടപ്പെട്ടാണ് വിശ്വാസി ആയി വളര്‍ത്തുന്നതെന്നറിയോ നിങ്ങക്ക്?? നിങ്ങള് ആനയാണ്, ചേനയാണ്......, അത്ഭുതം കാണിക്കും- എന്നൊക്കെ പറഞ്ഞ് വിശ്വപ്പിച്ചിട്ടു നിങ്ങള് വല്ലതും ചെയ്തോ? കോടികള്‍ മുടക്കിയാ ഞങ്ങള്‍ ഓരോ മതങ്ങള്‍ നിലനിര്‍ത്തുന്നത്.നിങ്ങള്‍ ചെയ്തു എന്നും പറഞ്ഞ് പല അത്ഭുതങ്ങളും ഞങ്ങള്‍ തന്നെ സൃഷ്ടിച്ചു.
എന്നിട്ടും വല്ല കുലുക്കവും ഉണ്ടോ നിങ്ങള്‍ക്ക്??”
ഒരു മത മുഖ്യന്‍ ചൊടിച്ചു.

മറ്റൊരുവന്‍ “കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും അടിച്ചു മാറ്റിയ ഒരു പോസ്റ്റര്‍ ഉയര്‍ത്തി വീശി-“വിശ്വാസം!! അതല്ലേ എല്ലാം!!”

“ദേ... ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം, ഇപ്പോളുള്ള പോക്ക് പോയാല്‍ ശരിയാവില്ല,വരുമാനം കൂട്ടണം.ഇപ്പോള്‍ ലാഭം കുറവാ.ആരാധനാലയങ്ങളില്‍ വന്നു വഴിപാടുകള്‍ നടത്തി പ്രാര്‍ഥിക്കുന്നവരുടെ മാത്രം കാര്യങ്ങള്‍ സാധിച്ചു കൊടുത്താല്‍ മതി.അല്ലാത്തവരെ ഒഴിവാക്കിയേക്ക്” ഒരുവന്‍ നയം വ്യക്തമാക്കി.

“പിന്നെ, ഒരുകാര്യം പ്രത്യേകം പറയാം. ചെറുകിട മതങ്ങളുടെ ആവശ്യങ്ങളും പ്രാര്‍ത്ഥനകളും ഒന്നും മൈന്‍ഡ് ചെയണ്ട.ഒരു ആഗോള മതമാറ്റ ക്യാമ്പ് നടത്തുന്നുണ്ട്.അതോടെ അവരെയെല്ലാം വലിയ സ്രാവുകള്‍ വിഴുങ്ങും.”
മറ്റൊരുവന്‍ അജണ്ട എടുത്തു ഇലയിട്ടു വിളമ്പി, ദൈവത്തെ കൊണ്ട് തീറ്റിച്ചു.

“പിന്നെ, ഞങ്ങള്‍ വര്‍ഗീയ കലാപം നടത്തും.അതില്‍ ഞങ്ങള്‍ നേതാക്കള്‍ മാറി നിന്നു കളി കാണും.ഒരു കാരണവശാലും ഞങ്ങള്‍ക്കാര്‍ക്കും ഒന്നും സംഭവിക്കാന്‍ പാടില്ല.” മറ്റൊരു നേതാവ് കൈ ഉയര്‍ത്തി.

“ങേ!! അപ്പൊ എന്നെ വിശ്വസിക്കുന്ന, ഓരോ മതത്തിലേയും വിശ്വസികളോ??, എന്നെ ചൊല്ലി അല്ലെ അവര്‍ സ്വയം വെട്ടി മരിക്കാന്‍ തുടങ്ങുന്നത്??”

“വിശ്വാസികള്‍!! പോകാന്‍ പറ. ഊളകള്‍!!
അല്ലെങ്കില്‍, ആകെ ഒറ്റ പീസ്സ് മാത്രമുള്ള നിങ്ങളെ, പല രൂപത്തില്‍ കണ്ട്, അവര്‍ കണ്ടത് മാത്രമാണ് ദൈവം എന്ന് പറഞ്ഞ് പരസ്പരം കലഹിക്കുമോ??” ഒരുവന്‍ ഉള്ളത് പറഞ്ഞു.

“സോ, എന്‍റെ ബ്രോ, സെന്റി ഡൈലോഗ്സ്സ് ഒന്നും ആലോചിക്കാതെ നുമ്മ പറയണത് അങ്ങാ കേട്ടാ മതി.
യോ യോ !!”
മറ്റൊരുവന്‍ കൈകള്‍ എടുത്തു രണ്ട് കുത്തും ഒരു കോമയും ഇട്ടു.

“അല്ല, അത് ശരിയാണല്ലോ,ഒരു രോഗം വന്നാല്‍ ചികിത്സ സ്വീകരിക്കാന്‍ മതമില്ല, ജാതിയില്ല.
എന്നാല്‍,
ഒരു കല്യാണമോ മറ്റോ നടക്കണമെങ്കിലോ,മറ്റെന്തെകിലും കാര്യങ്ങള്‍ക്കോ ഒക്കെ-ജാതി മതം രാഷ്ട്രീയം,.... അങ്ങനെ എന്തെല്ലാം!!
ഈ മണ്ടന്മാര്‍ തമ്മില്‍ തല്ലി ചാവുന്നെങ്കില്‍ ചാവട്ടെ”
ദൈവവും പ്രാക്ടിക്കല്‍ ആയി ചിന്തിച്ച് ഒരു തീരുമാനം എടുത്തു.

മത വ്യാപാരി വ്യപിചാരികളുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചു ദൈവം തന്‍റെ നില നില്പ് ഉറപ്പിച്ചു.എല്ലാ കേസ്സുകളും ഒറ്റയടിക്ക് സ്ക്കൂട്ടായി.

****************************************

പിറ്റേന്ന് “ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ” എന്ന വിവിധ മതങ്ങളുടെ പരസ്യങ്ങള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞു കവിഞ്ഞു വെള്ളപ്പൊക്കം ഉണ്ടായി.
ആ വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയ ഒരു വാര്‍ത്ത മാത്രം പക്ഷെ ആരും അറിഞ്ഞില്ല.

****************************************
കാണിക്ക ആയി കുറച്ചു പണം ഇട്ടാല്‍ ഒരു പാട് സമ്പത്ത് കിട്ടും” എന്ന വിശ്വാസികളിലെ തെറ്റിദ്ധാരണയ്ക്ക് കൂട്ട് നിന്നുകൊണ്ട് “നോട്ടിരട്ടിപ്പിക്കല്‍” പരിപാടിയിലെ പ്രധാന കണ്ണി,
കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍ വഴിപാടുകള്‍ സ്വീകരിച്ചുകൊണ്ട്, "ശിശു വില്‍പന കുംഭകോണ" പങ്കാളി....
തുടങ്ങി പല പല കാര്യങ്ങള്‍ക്കായി- ആരാധനാലയങ്ങളിലും മറ്റു പൂജാ സ്ഥലങ്ങളിലും വച്ചും ഒക്കെ, കാണിക്ക ആയും വഴിപാടായും കൈകൂലി വാങ്ങി എന്നതാണ് കേസ്സ്.

****************************************

“കൈകൂലി കേസ്സില്‍ ദൈവം പിടിയില്‍”  എന്ന വാര്‍ത്ത അറിയാത്ത “ദൈവി” പുളി മുട്ടായിയും കൊതിച്ചു, ദൈവത്തിന്‍റെ വരവും നോക്കി തലയിലെ പേനും പിടിച്ച്, കാത്തിരിപ്പ്‌ തുടര്‍ന്നു...
********************************************************