Thursday, 5 November 2015

ICU


                     മറ്റുള്ളവരുടെ നിരന്തരമായ അവഹേളനത്താല്‍ തളര്‍ന്ന മനസ്സുമായി അവന്‍ അന്നത്തെ രാത്രി വണ്ടിക്ക് ആരുമറിയാതെ നാടുവിടുവാന്‍ തീരുമാനിച്ചു.അമ്മയുടെ മരണത്തിനു മുന്നേ തന്നെ തുടങ്ങിയതാ “പിഴച്ചു പെറ്റ സന്തതി” എന്ന സ്ഥിരം വിളികള്‍ കേള്‍ക്കുന്നത്.
കൂട്ട് കുടുംബമായ ആ തറവാട്ടിലെ ഇളയ മകള്‍ ആയിരുന്നു എങ്കിലും, തന്‍റെ അമ്മയ്ക്ക് അവിടെ അടുക്കളകാരിയുടെ വില പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

കയ്പ്പേറിയ പല ഓര്‍മകളുടേയും ഭാണ്ഡം, ആ തറവാട്ടില്‍ തന്നെ ഉപേക്ഷിച്ച് പടിയിറങ്ങുമ്പോള്‍, തന്‍റെ അമ്മയുടെ കണ്ണുനീര് വീണു നനഞ്ഞ ചില  ഓര്‍മ്മകള്‍, അവന്‍ കൈയില്‍ മുറുകെ പിടിച്ചിരുന്നു.ആ ഓര്‍മ്മകള്‍ തന്നെ ആയിരുന്നു അവനെ മുന്നോട്ട് നയിച്ചതും.

**************************

പിന്നീടുള്ള കാലം,അവന്‍റെ ഒരു പ്രയാണമായിരുന്നു.തനിക്ക് കിട്ടതിരുന്നതെല്ലാം നേടിയെടുക്കണം എന്ന ഉറച്ച ലക്‌ഷ്യം മാത്രം മനസ്സില്‍ നിറച്ചും കൊണ്ടുള്ള ഒരു പ്രയാണം.വര്‍ഷങ്ങള്‍ നീണ്ട ആ യാത്രയില്‍ അവന്‍ പലതും വെട്ടിപിടിച്ചു.പണം,പ്രതാപം, പദവി അങ്ങനെ പലതും.അതോടൊപ്പം തന്നെ,തനിക്ക് ഇല്ലാതിരുന്ന ഒരു കുടുംബം കൂടി അവന്‍ പടുത്തുയര്‍ത്തി.പണത്തിന്‍റെ മേനിയില്‍ മയങ്ങിയ ഒരുപാടു സുഹൃത്തുക്കളേയും അവന്‍ നേടിയിരുന്നു.

ഒരിക്കല്‍, ഒരു യാത്ര കഴിഞ്ഞു മടങ്ങവേ,വഴിയില്‍ നിന്നുപോയ തന്‍റെ വണ്ടി തള്ളി സ്റ്റാര്‍ട്ട്‌ ആക്കുവാന്‍ സഹായിച്ച ഒരു ഗ്രാമീണന് നന്ദി സൂചകമായി അയാള്‍ കുറച്ചു പണം വച്ചു നീട്ടി.

വേണ്ട സാര്‍, ഇത് ഞാന്‍ വാങ്ങിയാല്‍ എനിക്കിന്ന് സമാധാനമായി ഉറങ്ങുവാന്‍ സാധിക്കില്ല.ഞാന്‍ അങ്ങയെ സഹായിക്കുക മാത്രമാണ് ചെയ്തത്.അതിനു എനിക്ക് പ്രതിഫലം ആവശ്യമില്ല” എന്നും പറഞ്ഞ് നടന്നകന്ന അയാളെ നോക്കി അല്‍പ സമയം നിന്ന ശേഷം, അയാള്‍ വണ്ടി അതിവേഗം ഓടിച്ചു പോയി.പക്ഷെ, അല്‍പ ദൂരം ചെന്നപ്പോള്‍ മുതല്‍,എന്തോ ഒരു അസ്വസ്ഥത തന്‍റെ മനസ്സിനെ ബാധിക്കുന്ന പോലെ!!

അപ്പോള്‍ ആണ് അയാള്‍ക്ക്, തന്‍റെ ജീവിതത്തില്‍ , തനിന്നു വരെ സമാധാനമായി ഉറങ്ങിയിട്ടുണ്ടോ എന്ന ചിന്ത ആദ്യമായി ഉടലെടുത്തത്.എന്തൊക്കെയോ വെട്ടിപിടിക്കുവാനുള്ള ഓട്ടമായിരുന്നു താനിതുവരെ.പലതും നേടി,പക്ഷെ!!

**************************

പിന്നീടുള്ള കാലം അയാള്‍ നേടിയെടുക്കുവാന്‍ ശ്രമിച്ചത്‌ ഒരേ ഒരു കാര്യം മാത്രമാണ്- മനസ്സമാധാനം!!

പുണ്യ സ്ഥലങ്ങള്‍ പലതും കണ്ട് നോക്കി.പല പല യോഗികളെ സന്ദര്‍ശിച്ചു.പല പല കാര്യങ്ങള്‍ ചെയ്തു നോക്കി.എങ്കിലും അയാള്‍ക്ക് സ്ഥിരമായ ശാന്തി കണ്ടെത്താനായില്ല.ഒടുവില്‍ ഒരുനാള്‍, തന്‍റെ സ്വത്തുക്കള്‍ മുഴുവന്‍ പാവങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ചുകൊണ്ടുള്ള പ്രമാണം രജിസ്റ്റര്‍ ആക്കി മടങ്ങും വഴി ഉണ്ടായ അപകടത്തില്‍ അബോധാവസ്ഥയില്‍ കുറച്ചു ദിവസങ്ങള്‍.എന്നോ ഒരിക്കല്‍, അബോധ മണ്ഡലത്തില്‍ നിന്നും അല്‍പസമയത്തേയ്ക്ക് മടങ്ങിവന്ന ഏതോ ഒരു നിമിഷത്തില്‍, മങ്ങിയ കണ്ണുകളാല്‍ അയാള്‍ തന്‍റെ മുറിയുടെ വാതിലിനു വെളിയിലെ അക്ഷരങ്ങള്‍ വായിക്കുവാന്‍ ശ്രമിച്ചു.

ഐ...സി.. യു.

ചുറ്റിനും ആരും ഇല്ല.സമ്പൂര്‍ണ്ണ നിശബ്ധത മാത്രം.ജനലില്‍ കൂടി അരിച്ചിറങ്ങുന്ന നേരിയ വെളിച്ചത്തില്‍,അമ്മയുടെ കരഞ്ഞു കലങ്ങിയ മുഖം അയാളുടെ മുന്നില്‍ തെളിഞ്ഞു വന്നു.പിന്നെ, തന്നെ എന്നോ സഹായിച്ച ആ ഗ്രാമീണന്‍റെ വാക്കുകളും.
തന്‍റെ ഒരായുസ്സിന്‍റെ അധ്വാനം മുഴുവന്‍ അനുഭവിക്കുവാന്‍ പോകുന്നതാരെന്നയാള്‍ അപ്പോള്‍ ചിന്തിച്ചില്ല!!

പകരം....


തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ശാന്തിയും സമാധാനവും കണ്ടെത്തുവാനായി,ഒടുവില്‍ ഇവിടെ..... ഈ ആളൊഴിഞ്ഞ icu വിനുള്ളില്‍ തന്നെ എത്തേണ്ടി വന്നല്ലോ എന്ന ചിന്തയായിരുന്നു.മരണത്തിനു മുന്നേ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാന്‍ തനിക്ക് പറ്റില്ലോ എന്ന സന്തോഷത്തില്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.നിറഞ്ഞ മനസ്സോടെ,തികഞ്ഞ ശാന്തതയോടെ അയാള്‍ തന്‍റെ കണ്ണുകളടച്ചു. 
***********************************************

No comments:

Post a Comment