ബോധിവൃക്ഷ തണലിൽ വച്ചുൾവിളികിട്ടിയ മഹാനെ പോലൊരു വിളി എനിക്കും കിട്ടി.ഫോൻവിളി ആണെന്ന് മാത്രം.കേന്ദ്രത്തിൽ നിന്നും പ്രൊഡക്ഷൻ മാനേജർ ആണ്."നീ കട്ടപ്പനയ്ക്ക് പോകുന്നില്ലേ?"
"രാവിലെ പൊങ്ങി..കട്ടപ്പനയിൽ കല്യാണത്തിന് പോകാം" എന്ന തീരുമാനത്തിൽ തലേന്ന് കിടന്നതേ ഓർമ ഉള്ളൂ. അപ്പൊ സദ്യ ഉരുട്ടി വിഴുങ്ങുന്നത് കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ??എന്തരോ എന്തോ!!
എന്തോ ഉടായിപ്പ് പറഞ്ഞു അച്ഛന്റെ ഫോണ് കട്ട് ചെയ്ത്,കട്ടിലിനടിയിൽ കിടന്ന ഉടുമുണ്ട് തപ്പിയെടുത്ത് ചുറ്റിക്കെട്ടി അരമണിക്കൂർക്കൊണ്ടു പ്രാഥമിക റൗണ്ട് കർമങ്ങൾ കഴിച്ചു ചാലക്കുടി സ്റ്റേഷനിൽ എത്തി.ഇന്നിനി കട്ടപ്പനയും കുട്ടപ്പനും ഒന്നും വേണ്ട...എന്നു തീരുമാനിച്ചു കിട്ടിയ വണ്ടിയിൽ "ഊട്ടി" പരിസരത്ത് ലാൻഡ് ചെയ്തു.
ഉറക്കച്ചടവിൽ നിലാവത്ത് പെട്ട കോഴിയെപോലെ നാലുപാടും നോക്കി പമ്മിനിന്നപ്പോൾ മൂട്ടിൽ പന്തം കൊളുത്തിയ പോലെ ഒരാൾ പാഞ്ഞു വന്നു.എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ എന്നോർത്തു നിന്നപ്പോൾ തേയ്ക്കാത്ത പല്ലും മോണയും കാട്ടി എന്നെ നോക്കി ഒരു ചിരി.ഇതു നമ്മുടെ കണ്ടംപറി ആശ അല്ലെ എന്നോർത്തപ്പോലേയ്ക്കും കക്ഷി ദൂരെ എത്തി.പിന്നാലെ വച്ചടിച്ചു ചെന്നു നിന്നത് റൂം 27നു മുന്നിൽ.
തറവാട്ടു മുറ്റത്ത് ചാരുകസ്സേരയിൽ ഇരുന്നു മുറുക്കാനിൽ ചുണ്ണാമ്പ് തേയ്ക്കും പോലൊരു കാരണവർ ലാപ്‌ടോപ്പിൽ തോണ്ടി പുറം തിരിഞ്ഞിരിക്കുന്നു.ഡോ.പി.എം വിജയൻ!! ഡോക്ടറുടെ കിറിയും നോക്കി...അവാർഡ് പടത്തിനു ആള് കുത്തിയിരിക്കും പോലെ അഞ്ചാറു പേർ, പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ മട്ടിൽ ചിന്തിച്ചിരിപ്പുണ്ട്.
മുൻബഞ്ചിൽ ഇരുന്നൊരു തട്ടമിട്ട രൂപം കണ്ണുരുട്ടി, കൊഞ്ഞനം കുത്തി,പിന്നെ കിറി കോട്ടി കാണിച്ചു. കളിപൂച്ച സിഫു. മറു ബെഞ്ചിൽനിന്നും കണ്ണട വച്ചൊരു കിളവി പല്ലിളിച്ചു- മാർക്കറ്റ് കിച്ചു. തട്ടക്കാരിയുടെ പിന്നിലെ ബഞ്ചിൽ മെലിഞ്ഞുണങ്ങിയ ഒരു രൂപം, പാണ്ടി ലോറിക്ക് മുന്നിൽ മസിലു പിടിച്ചിരിക്കുന്ന പോലെ ഇരിപ്പുണ്ട്.ഒറ്റ നോട്ടത്തിൽ 7 up ന്റെ പഴയ പരസ്യത്തിലെ കോലൻ മുടിക്കാരൻ രൂപത്തെ ഓർമ വന്നു. Jk.
അവന്റെ പിന്നിലിരുന്നു അവനെ ചൊറിയാം എന്നുകരുതി പോയിരുന്നപ്പോൾ, ബാർബർ ഷോപ്പില്ലാത്ത നാട്ടിൽ നിന്ന് വരും പോലെ... മറ്റൊരു രൂപം ഓടിക്കിതച്ചുവന്നു എന്റെ ഇടത് ഭാഗത്തിരുന്നു കുശലാന്വേഷണം തുടങ്ങി.പേര് ചോദിച്ചപോൾ "അമർ" എന്നൊന്നമറി അവൻ!!
ആരംഭ ശൂരത്വം കഴിഞ്ഞപ്പോൾ അമർ ബാക്ക് എൻജിൻ ഓട്ടോ കയറ്റം കയറും പോലെ കൂർക്കം വലിച്ചുറക്കമായി.ഉറങ്ങാൻ വേണ്ടി ഇത്ര ദൂരം വന്ന അവനെ അസൂയയോടെയും അത്ഭുതത്തോടെയും നോക്കിക്കൊണ്ടിരുന്നപ്പോൾ,പിന്നെയും ആരൊക്കെയോ കടന്നു വന്നു കിട്ടിയ സ്ഥലത്ത് കുത്തിയിരുന്നു മാറി മാറി കോട്ടുവായിടാൻ തുടങ്ങി.
ഒടുവിൽ ഉച്ച ഉച്ചര ആകാറായപ്പോൾ കഞ്ചാവടിച്ച കോഴി മുട്ടയിടാൻ സ്ഥലം നോക്കി വന്നപ്പോലെ ഒരുവൻ പതുങ്ങി വന്നു jk യെ തള്ളിമാറ്റി അവിടെ കുടിയേറി പാർത്തു.- കരൺ!!
അവൻ വന്ന ഉടൻ ക്ലാസ്സ് കഴിഞ്ഞു. എല്ലാവർക്കും തന്റെ പേരെഴുതിയ വെറ്റില അടിച്ചേല്പിച്ചിട്ടു, തോണ്ടിക്കൊണ്ടിരുന്ന ലാപ്പും തൂക്കി ഡോക്ടർ സ്കൂട്ടായി.
അപ്പോൾ ആണ് എല്ലാവരെയും ശരിക്ക് കാണുന്നത്.പുളിയുറുമ്പു കേറിയ പോലെ ഓടിനടക്കുന്ന മുൻസിപ്പൽ കൗണ്സിലർ സുകന്യ. വെള്ളം കണ്ടാൽ നിൽക്കുന്ന "പാമ്പ് ശ്രുതി",പേരുപറഞ്ഞാൽ പല്ലുതെറിക്കുന്ന "ബ്രീഫിയ", മൈന കണ്ണട വച്ചപോലുള്ള ശർമ്മിള. ലിഷ സിസ്റ്റർ, ഗ്രൂപ്പിൽ സജീവമല്ലാത്ത, ബൊമ്മക്കുട്ടികളെ പോലെ തോന്നിയ പേരുകൾ മറന്നു പോയ മറ്റു ചിലരും.
ക്ലാസ് കഴിഞ്ഞു എന്നറിഞ്ഞ ഉടൻ താറാവ് കൂട്ടത്തിൽ കല്ലെടുത്തെറിഞ്ഞ പോലെ ക്ലാസ്സിൽ ബഹളം ആയി.ബ്രിഫിയയെ ബ്രീഫ് ആക്കി.. assignment അടിച്ചു മാറ്റാൻ ശ്രമിക്കുന്ന മാർക്കറ്റ് കിച്ചുവിനോട് ഓഫർ ചെയ്ത ചപ്പാത്തിക്കാര്യം ചോദിച്ചപ്പോൾ പുളിച്ചു പൊങ്ങിയ പോലുള്ള മുഖം കൊണ്ടു ആട്ടിപ്പായിച്ചു. അതുകണ്ടു മനസ്സലിഞ്ഞ പാമ്പ് ശ്രുതി ഒരുകൂടു ബിസ്ക്കറ്റ് എടുത്തു നീട്ടി.
ബിസ്ക്കറ്റ് കണ്ട ഉടൻ ഗ്രഹണി പിടിച്ച പിള്ളേർക്ക് ബോണ്ട കിട്ടിയ പോലെ അടിയും പിടിയും ആക്രാന്തവും!! ഭാഗ്യത്തിന്...മൂക്കി വലിക്കാൻ പാകത്തിന് കുറച്ചു ബിസ്ക്കറ്റ് പൊടി കിട്ടി.
ബിസ്ക്കറ്റ് തിന്ന ആവേശത്തിൽ കുമ്പളങ്ങയിൽ തട്ടം ഇട്ടപോലുള്ള സിഫു അക്രമം തുടങ്ങി.ഇടി കുത്ത് കടി മാന്തൽ, ചവിട്ടികൂട്ടൽ.... അങ്ങിനെ തനിസ്വരൂപം പുറത്ത് കാണിച്ച കള്ളി പൂച്ചയെ ദോശ വാങ്ങിത്തരാം എന്നു പറഞ്ഞു ആരോ കൂട്ടി കൊണ്ടുപോയി.
ക്ലാസ് കഴിഞ്ഞ ഉടൻ ഉണ്ടം പൊരി തിന്നണം എന്നും പറഞ്ഞോടിയ കണ്ടംപറി, ഉപ്പുമാവും ചോറും കണ്ടു മടങ്ങി വന്നു മൂക്കറ്റം വെട്ടിവിഴുങ്ങി...ആരുടെയോ കുടയും അടിച്ചുമാറ്റി തുള്ളി ചാടി സ്ഥലം വിട്ടു.അച്ചാർ നോക്കി വെള്ളമിറക്കി നിന്നിരുന്ന മസിൽ മാൻ jk, അച്ചാർ തീർന്നതോടെ കയ്യും നക്കി വേറെ പണിക്ക് പോയി.
ഫുഡ് തീർന്ന ഉടൻ തക്കാളി വാങ്ങാൻ എന്നും പറഞ്ഞു കിച്ചാമണി മുങ്ങി.ആ പുറകെ മറ്റുള്ളവരും.
എന്നാൽ പിന്നെ അടുത്ത സ്വീകരണ സ്ഥലം തേടി പോകാം എന്ന് കരുതി നീങ്ങിയപ്പോൾ....ആക്രി കടയിൽ നിന്നടിച്ചുമാറ്റിയത് പോലൊരു വണ്ടി മുന്നിൽ വന്നു ഞരങ്ങി നിന്നും.അതിൽ നിന്നും സൈക്കിൾ യജ്‌ഞകാരൻ കണാരനെ പോലൊരുവൻ ചാടി ഇറങ്ങി.'വഴി മാറട കൂതറ ചെക്കാ" എന്നു തുടങ്ങുന്ന പഞ്ചു ഡയലോഗ് താങ്ങി എടുത്തു കൊണ്ടുവരും മുന്നേ ആള് കൈയേൽ കയറി പിടിച്ച് കുലുക്കി കൈ ഉള്ക്കി തന്നു.
അപ്പോളാണ് മുഖം നോക്കുന്നത്.ഓസിക്ക് സദ്യ കിട്ടും എന്ന് കേട്ട് പൊരി വെയിലത്ത് പാലക്കാട് വരെ പോയി വിളിക്കാത്ത കല്യാണം കൂടി വന്ന അനീഷ് കല്യാൺ .പേരിലെ കല്യാൺ കല്യാണം തേടി നടക്കുന്നതിന്റെ ആണെന്നറിഞ്ഞു ചിരിക്കാതിരിക്കാൻ ആയില്ല.
കുശലം പറച്ചിലും പരിഭവങ്ങളും ആയി... അൽപ സമയം.അപ്പോളേക്കും ജന്മനാ ഉള്ള ആ മാറാരോഗത്തിന്റെ കരങ്ങൾ എന്നെ കാർന്നു നിന്നു തുടങ്ങി.ഒരു കൊട്ട ചോറ് തട്ടി രോഗം മാറ്റുവാൻ പറ്റിയ ഹോട്ടൽ തേടിയുള്ള അലച്ചിലിൽ..... ഒരു ലോഡ് ടെൻഷനും അതിലേറെ പരിഭവവും സൗന്ദര്യ പിണക്കവും ആയി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കരണും പൂച്ച സിഫുവും കൂടെ കൂടി.
ആത്മശാന്തി തേടിയുള്ള ആ ഓട്ടം നിന്നത് ശാന്ത ചേച്ചിയുടെ വനിത കാന്റീനു താഴെ ആണ്. വനിത എന്നും...കാന്റീൻ എന്നും കണ്ട ഉടൻ പടികൾ ചാടി കയറി കടയ്ക്ക് മുന്നിൽ വെള്ളമിറക്കിക്കൊണ്ടു അരമണിക്കൂർ അക്ഷമനായി കാത്ത് നിന്നപ്പോഴേയ്ക്കും 2 നു പകരം മൂന്നു പേർ കയറി വന്നു.10 പടികൾ കയറാൻ അര മണിക്കൂറോ എന്നോർത്ത് നിന്നപ്പോൾ മൂന്നാമൻ മുന്നിൽ വന്നു ഇളിച്ചു നിന്നു. ഫ്രഡിൻ!!
വായില്ലാ കുന്നിലപ്പന്റെ ശിഷ്യരായി മാറിയ രണ്ടാൾക്കിടയിൽ... വായും പൊളിച്ചു നടക്കുന്ന ഫ്രഡിനെ കിട്ടിയപ്പോൾ ചൂടത്തു സംഭാരം കുടിച്ച പോലൊരാശ്വാസം.ആ ആശ്വാസം തീരും മുന്നേ മൂക്കറ്റം ചോറുണ്ട് കൈകഴുകി.
എല്ലാവരോടും യാത്രപറഞ്ഞു ട്രെയിനിൽ ഇരിക്കുമ്പോൾ...കട്ടപ്പനയിൽ കല്യാണത്തിന് ചെല്ലാത്തതിന്റെ പേരിൽ ബന്ധുവീട്ടിൽ ചിലരുടെ വിളിവന്നു.ഒന്നും പറയാതെ അവരുടെ കലിപ്പ് തീരും വരെ ഫോണ് ചെവിയിൽ വച്ചു കേട്ടിരിക്കുമ്പോൾ....എന്നും...എന്നെ ഞാനായി നിലനിർത്തിയിരുന്നത് പല നാൾ..... പല വഴി വന്നു ചേർന്ന സുഹൃത്തുക്കൾ തന്നെ ആയിരുന്നു എന്ന് ചിന്തിക്കാതിരിക്കാൻ ആവുമായിരുന്നില്ല.
വ്യത്യസ്ത മുഖങ്ങളുള്ള....വ്യത്യസ്ത ചിന്തകളുള്ള ചില സൗഹൃദങ്ങൾ തേടിയുള്ള യാത്രകൾ തുടരാൻ തന്നെ തീരുമാനിച്ചുകൊണ്ടു... ചാലക്കുടി സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി മെല്ലെ നടന്നു.
No comments:
Post a Comment