Tuesday, 24 March 2026

"ഉല്പലാക്ഷൻ പിള്ള" അഥവാ "ഉൽപ്പു"

"കഷ്ടകാല സമയത്ത് ആകും പെണ്ണുകെട്ടലും വീട് പണിയുമൊക്കെ നടക്കുക" എന്നൊരു പഴമൊഴി ഗ്രാമത്തിലെ താമ്പൂല പ്രേമികളായ ചിലകാരണവർമാർ സന്ദർഭോചിതമായി ഇടയ്ക്കിടെ  പറഞ്ഞു പോന്നിരുന്നു.കാളവണ്ടി യുഗത്തിൽ നിന്നും സ്മാർട്ട്ഫോൺ യുഗത്തിലേക്കുള്ള പരിണാമത്തിന് സ്വയം വിധേയമായ 80സ്സ് 90സ്സ് കിഡ്സ് ബാച്ചിൽ പെട്ടത് കൊണ്ടാണോ എന്നറിയില്ല, ഇത്തരം മുൻതലമുറ ചൊല്ലുകളോടും വിശ്വാസങ്ങളോടും പറയത്തക്ക കാരണങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു അയിത്തം ഞാൻ പുലർത്തി പോന്നിരുന്നു.

കല്യാണം നടക്കാഞ്ഞത് കൊണ്ട്, "കല്യാണഉണ്ണി" ആയാൽ മാത്രം ഉണ്ടാകേണ്ട "കഷ്ട കാലം", എന്നെ മനഃപൂർവം അവോയിഡ് ചെയ്തുകൊണ്ട് വിവാഹിതരെ തേടി മറ്റെങ്ങോ പോയി.പ്രാത്യേകിച്ചു ദോഷങ്ങൾ ഒന്നും ഇല്ലാതെ പോയിരുന്ന ആ കാലം "നല്ലകാലം" ആണ് എന്ന് കരുതി സന്തോഷിച്ചിരിക്കുന്നതിനിടയിൽ ആണ് വീടുപണി തുടങ്ങുന്നത്.അതോടെ നാട്ടിലെ താംബൂല മൂപ്പിൽസിൻ്റെ പഴമൊഴിയിൽ കാര്യമില്ലാതില്ല എന്നൊരു ചിന്ത മനസ്സിൽ കടന്നുകൂടി.ആ ചിന്തകൾക്ക് ബലം കൂട്ടുവാനെന്നപോലെ മറ്റ് ചില അനുബന്ധ സംഗതികൾ കൂടി ജീവിതത്തിൽ നടന്നു.അതിൽ ചിലതാണ്, ലൈഫ്ലോങ്ങ്‌ സുരക്ഷയ്ക്കായി മുതൽമുടക്കിയ കാര്യത്തിൽ "മണ്ണുംചാരി നിന്നവൻ പെണ്ണും കൊണ്ട് പോയതും", അതിന് തൊട്ടടുത്ത മാസങ്ങളിൽ.... പേർഷ്യൻ നാടുകളിൽനിന്നും സ്ഥിരമായി പ്രോജക്ടുകളുമായി കടലുകടന്നു രാത്രി കാലങ്ങളിൽ വന്നിരുന്ന ഉരുക്കൾ
 മുഴുവൻ എമർജൻസി ബ്രെക്കിട്ടപോലെ ഒറ്റയടിക്ക് നിന്നതും.പ്രത്യേകിച്ച് പണി ഒന്നുമില്ലാതെ മച്ചും നോക്കി കിടക്കുമ്പോൾ ആണ്,"റൂമിൽ കുത്തിയിരുന്ന് വേരിറങ്ങുന്ന സമയം കൊണ്ട് നാട്ടിൽ ചെന്ന് സ്വന്തം വീടുപണിക്ക് കൈയാളായി നിന്നാൽ ഹെൽപ്പറിനു കൊടുക്കുന്ന  കൂലി എങ്കിലും ലാഭിക്കാം" എന്നൊരു കാഞ്ഞ ബുദ്ധി തലയിൽ ഉദിച്ചത്.അങ്ങിനെ നാട്ടിലെത്തിയ പിറ്റേന്ന് തന്നെ ചിലവ് ചുരുക്കലിന്റെ ഭാഗമായി അധികാരം ഞാൻ ഏറ്റെടുത്തു.ഹെൽപ്പർ ജാനകി ചേച്ചി എന്നെ പ്രാകികൊണ്ട് പുതിയ പണിതേടി ഭാണ്ഡവുമെടുത്ത് കാശിക്ക് പോയി.ഇഷ്ടിക ചുമ്മിയും മണല് കോരിയും നുരയും പതയും വന്ന് കിതച്ചു വീണ എന്നിലെ ഹെൽപ്പർ നാൾക്കു നാൾ ശോഷിച്ച് കൊണ്ടേയിരുന്നു. ഞാനെന്ന ശല്യത്തിന് ശാശ്വത പരിഹാരം നോക്കി ഇരുന്ന അച്ഛൻ എന്നിലെ ഹെൽപ്പറെ മൂന്നു നേരവും ചുറ്റിനും നടന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു.  പ്രോത്സാഹനത്തോടൊപ്പം 10 മണിക്കും നാലുമണിക്കും അച്ഛൻ എത്തിച്ചു തന്ന കാരയ്ക്ക മിട്ടായിയും പരിപ്പ് വടയും കട്ടൻ കാപ്പിയും കൂടി ആയപ്പോൾ നുരയും പതയും തേപ്പ് പലകയ്ക്ക് വടിച്ചു കളഞ്ഞ് ഹെൽപ്പർ വേഷം ആടി തിമിർത്തു.ആടി തളർന്ന ഒരു സായം കാലം കുളിപ്പുരയ്ക്കുള്ളിലെ നര വീണ കണ്ണാടിയിലൂടെ നഗ്നമായ മേനിയിൽ കണ്ണുരുട്ടി നോക്കിയപ്പോൾ ആണ് ഞെട്ടിപ്പിക്കുന്ന ആ സത്യം ഞെട്ടലില്ലാതെ ഞാൻ മനസ്സിലാക്കിയത്.
 ഹെൽപ്പർ പണി ഇനിയും തുടർന്നാൽ വീടുപണി തീരുംമുന്നേ എൻ്റെ "പണി" തീരും!!

 തൽക്കാലം പണിനിർത്തി, പണിതീരാത്ത ആ വീട്ടിലേക്ക് അഡ്ജസ്റ്റ് ചെയ്ത് കയറിതാമസിച്ച ശേഷം ബാംഗളൂർക്ക് മടങ്ങാൻ തന്നെ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു.ആ തീരുമാനം പൂർണമായി നടപ്പിലാക്കും മുന്നേ നാട്ടിലെങ്ങും പെട്ടെന്ന് ചൈനീസ് പ്രോഡക്ട് പടർന്നു പിടിച്ചു.റൂട്ട് മാപ്പ്,സമ്മത പത്രം, N95,കുന്തം, കുടചക്രം,കൂടോത്രം... അങ്ങിനെ നാട് മൊത്തം കട്ടയ്ക്ക് ലോക്ക്!!

പണിതീരാത്ത വീട്ടിൽ എത്തുകയും ചെയ്തു, ബാംഗ്ലൂർക്ക് ഒട്ട് പോയതും ഇല്ല.

ശരിയാ, വീടുപണി നടക്കുക കഷ്ടകാല സമയത്ത് തന്നെ!! താംബൂല വയോധികരുടെ വാക്കുകൾ ഞാനും ശരിവച്ച് അടച്ചുപൂട്ടി പണിതീരാത്ത
 വീട്ടിലിരിപ്പായി.

അങ്ങിനെ വീട്ടിലിരുന്നു വേര് പിടിച്ചു തുടങ്ങിയ ഏതോ ഒരു ദിവസം പതിവ് പോലെ കട്ട് തിന്നുവാൻ വേണ്ടി  പാത്തും പതുങ്ങിയും അടുക്കളയിൽ എത്തിയപ്പോൾ,എവിടെ  നിന്നോ ഒരു ചിൽ ചിൽ!! മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണി കൊലുസിന്റെ കിലുക്കം അന്വേഷിച്ച് കാലിൽ നോക്കിയ പോലെ ഞാനുമൊന്ന്  ശ്രമിച്ചു നോക്കി.വയർ കാരണം കാല് കാണാൻ പറ്റുന്നില്ല.അപ്പോളാണ് 
പിന്നേയും ചിൽ ചിൽ!!
കട്ട് തിന്നോണ്ടിരുന്ന പാത്രം കുലുക്കി നോക്കി, അടുക്കളയിൽ കയറുന്ന എന്നെ കണ്ട് പിന്നാലെ എത്തിയ മരുമകന്റെ തല പിടിച്ച് കുലുക്കി,ഘടം പോലെ വീർത്തു നിന്ന സ്വന്തം വയർ വരെ കുലുക്കി നോക്കി. അവിടുന്നൊന്നും അല്ല. ഒടുവിൽ തപ്പി പെറുക്കി ചെന്നപ്പോൾ,പണി  തീരാത്ത പുറം ചുമരിനുള്ളിൽ എവിടെ നിന്നോ ആണ് ആ ചിൽ ചിൽ!!

മുകളിലേക്ക് ചുമര് കെട്ടി പൊക്കുവാൻ വേണ്ടി നില കെട്ടുവാനുള്ള മുള ഉറപ്പിക്കാൻ ചുമരിൽ ഉണ്ടാക്കിയ പൊത്തിനെ  ഏതോ അണ്ണാത്തി പെണ്ണ് പ്രസവ വാർഡ്‌ ആക്കിയത് അറിയാതെ,ആ ഗ്യാപ്പ് ഇന്നലെ കെട്ടി അടച്ചു. അതിനുള്ളിലെ തൊട്ടിലിൽ കിടന്ന് ഉറങ്ങിയവൻ വിശന്ന് കാറിയതിന്റെ കൊറസ്സ് ആയിരുന്നു ആ ചിൽ ചിൽ ശബ്ദം!!

അടച്ച പൊത്ത് കുത്തി തുറന്ന ഉടൻ എന്റെ കൈയിലേയ്ക്ക് എന്തോ ചാടി. നോക്കിയപ്പോ ചെറു വിരലോളം പോന്നൊരു അണ്ണാൻകുഞ്ഞി!!
അവൻ എന്റെ കൈയിൽ പറ്റിച്ചേർന്നു കിടന്നു. താഴെ ഇറങ്ങാനുള്ള ഉദ്ദേശമില്ല!!
അവിടെ തന്നെ ഇരിക്കാനാണോ പ്ലാൻ??
കൊള്ളാലോ!!എവിടേലും പോയി ജീവിച്ചോ എന്നും പറഞ്ഞു ഞാനതിനെ തൊട്ടടുത്തു കണ്ട മരക്കോമ്പിൽ കയറ്റി ഇരുത്തി മൂട്ടിൽ തട്ടി പ്രോത്സാഹിപ്പിച്ച ശേഷം തിരിഞ്ഞു നടന്നു. മൂക്ക് ചൊറിയാൻ കൈ ഉയർത്തിയപ്പോൾ ഒരു വിരൽ മാത്രം കറുത്തിരിക്കുന്നു.ഭഗവാനെ എന്റെ ചൂണ്ടുവിരൽ കാപ്പിരി ആയി മാറിയല്ലോ എന്ന് കരുതി സൂക്ഷിച്ചു നോക്കിയപ്പോ ദേ... എന്റെ ചൂണ്ടുവിരലിൽ അള്ളി പിടിച്ചിരുന്നുറങ്ങുന്നു ഞാൻ മരക്കൊമ്പിൽ ഒരുലോഡ് പ്രോത്സാഹനം നൽകീട്ട് ഇറക്കി വിട്ട അണ്ണാൻ കുഞ്ഞി.
"വലിച്ചൊരൊറ്റ ഏറു കൊടുത്താലോ??എന്നിലെ മൃഗസ്സ്‌നേഹി എന്നോട് തന്നെ ചോദിച്ചു.
"വേണ്ട!! പാവം തല ഇടിച്ചു വടി ആകും.
കൊല്ലണ്ട നടേശാ, ഒന്ന് പേടിപ്പിച്ചു വിട്ടേക്ക്" ഉള്ളിലിരുന്നുറങ്ങിയ മനസ്സാക്ഷി കോട്ടുവാ ഇട്ടുകൊണ്ട് മൊഴിഞ്ഞു.
വിരലിൽ നിന്നും വാലിൽ തൂക്കി എടുത്തു നിലത്തിട്ടു.അവനവിടെ കൈകൾ രണ്ടും കാലിനിടയിൽ തിരുകി പിന്നേം ഉറങ്ങി. 
"അമ്പട!! നിന്നെ ഞാനിപ്പോ ഉറക്കാം'

 ആദ്യം കിട്ടിയ സ്റ്റീൽ പാത്രമെടുത്തു അതിലാ, ഞ്ഞൊരു കൊട്ട് കൊടുത്തു.
ശബ്ദം കേട്ട് അണ്ണാൻ കുഞ്ഞി വാലും പൊക്കി ഒറ്റ ചാട്ടം. നേരെ തൊട്ടടുത്ത ബക്കറ്റിൽ.
ഭഗവാനെ... അമ്മ കിണറ്റിൽ നിന്നും കഷ്ടപ്പെട്ട് കോരിയ കുടിവെള്ളം!!
നോക്കുമ്പോൾ അവൻ ബക്കറ്റിലെ വെള്ളത്തിൽ കിടന്നു നാണമില്ലാതെ നീന്തുന്നു. എന്റെ തല കണ്ടതും ഒരു കവിൾ വെള്ളം എടുത്ത് മേപ്പോട്ട് തുപ്പിക്കൊണ്ട് ഊളിയിട്ട് ബക്കറ്റിനടിയിലേക്ക് അവൻ  മുങ്ങി താഴ്ന്നു.
ഡാ അത് ചത്ത് പോകും. അമ്മ പിന്നിൽ നിന്നും ആക്രോശിച്ചു. പിന്നെ സമയം കളഞ്ഞില്ല, കക്ഷിയെ തൂക്കി എടുത്തു ചാക്കിലിട്ടു വെയിലത്തുണക്കി ഒരു കാർഡ് ബോർഡ് പെട്ടിൽ തള്ളി.

"അവിടെ കിടന്നോണം. പുറത്തിറങ്ങിയ ചന്തിക്ക് പെട കിട്ടും"
സംഗതി പിടികിട്ടിയ അവൻ അതിനുള്ളിൽ കിടന്ന് രണ്ടു വട്ടം ചിലച്ചിട്ട് ഒറ്റ ഉറക്കം.


























No comments:

Post a Comment