Friday, 28 March 2014

മദ്യ കച്ചേരി

                                                                                   

ഭൂമിയിലെ അവസാന മൃഗവും പക്ഷിയും മൽത്സ്യവും കൂടിച്ചേർന്ന് മനുഷ്യനെ കാണുവാൻ തീരുമാനിച്ചു.

       ഭൂമിയിലെ പല വംശങ്ങളേയും വേരോടെ പിഴുതെറിഞ്ഞതിന്റെ ഗർവ്വോടെ , എന്തും ചെയ്ത് കൊടുക്കുവാൻ കെല്പ്പുള്ള ഒരു പറ്റം യന്ത്രങ്ങളാൽ ചുറ്റപ്പെട്ട് ഇരിക്കുന്ന അവന്റെ മാളികയിൽ അപ്പൊൾ, മനുഷ്യൻ നേരിടുന്ന non-veg ഭക്ഷണങ്ങളുടെ ലഭ്യത കുറവിനേകുറിച്ചും, ബദൽ മാർഗ്ഗങ്ങളേക്കുറിച്ചുമുള്ള ചർച്ച തുടങ്ങിയിരുന്നു. മുന്തിയ തരം മദ്യം വിളമ്പുന്നതും, പണ്ടെങ്ങോ ടിന്നിലടച്ച്പൂട്ടിയ, പൊന്നിനേക്കാൾ വിലമതിക്കുന്ന മാംസ വിഭങ്ങള്‍ പൊരിച്ച്, ടച്ചിങ്ങ്സുണ്ടാക്കുന്നതുമൊക്കെ യന്ത്രമനുഷ്യർ തന്നെ!!

ഉപയോഗമില്ലായ്മ കൊണ്ട് മനുഷ്യന്റെ ഒരു കൈയും, രണ്ട് കാലുകളും പൂർണ്ണമായും ഉൾവലിഞ്ഞിരുന്നു. തലയാവട്ടെ, കഴുത്തിനെ ശരീരത്തിൽ നിന്നും പുറത്താക്കികൊണ്ട് നെഞ്ചിന്റെ തൊട്ടുമുകളിലായി സ്ഥാനം പിടിച്ചു. സ്വിച്ചുകൾ ഞെക്കുവാൻ മാത്രമായി ഒരു കുറുകിയ കൈയും അതിൽ  എതാനും വിരലുകളും അവശേഷിച്ചിരുന്നു.

നില നില്പ്പിനുവേണ്ടിയുള്ള നിവേദനവുമായി എത്തിയ മൂവർ സംഘത്തെ കണ്ട ഉടൻ രംഗം നിശബ്ദമായി.

സ്വിച്ചുകൾ മാറി മാറി ഞെക്കപ്പെട്ടു. നിർദ്ദേശങ്ങൾ അതിവേഗം  പ്രവഹിച്ചു!!
ഒരു യന്ത്രം മൂന്നിന്നേയും ചേർത്ത് നിർത്തി പടമെടുത്ത്, ചരിത്ര താളുകളിലും, പുരാവസ്തു ഷെല്ഫുകളിലും കുത്തി കയറ്റി.
ഇനിയൊരുത്തൻ, മൂന്നു തലകളും കൂട്ടിച്ചേർത്ത്, പക്ഷി-മൃഗാധി-മൽത്സ്യ ചമ്മന്തി തയ്യാറാക്കി. വേറൊരുത്തൻ , കാലുകളരിഞ്ഞ് മിക്സ്സഡ് മീറ്റ്  “കൽമായി” ഉണ്ടാക്കി. ഫിഷ് മോളി, മീറ്റ് റോസ്റ്റ്, പലതരം തന്തൂരികൾ ..... !!   അവസാനം,  മൃഗത്തോലുണക്കി, ചെണ്ടയും സഞ്ചിയും ബെൽറ്റുമുണ്ടാക്കി,  മിച്ചം വന്ന പക്ഷിത്തൂവൽ വിവിധ നിറങ്ങളിൽ മുക്കി, അതിലെല്ലാം അലങ്കരിച്ചു.


എല്ലാം കൂടി അന്നത്തെ മദ്യ കച്ചേരി പൊടി പൊടിച്ചു!!!

* * * * *

  
ഭൂമിയിലെ നിലനില്പിനുവേണ്ടി മാത്രം എഴുതപ്പെട്ട നിവേദനം, ആരോരുമില്ലാതെ എതോ ഒരു  കാറ്റിൽ , എങ്ങോട്ടോ പൊയ്ക്കോണ്ടിരുന്നു!!!





********************************************************************************************

Wednesday, 26 March 2014

പരിപ്പ് വട


കുമ്മച്ചന്‍‍ അന്നും പതിവു തെറ്റിച്ചില്ല!!

"തറവാട്ടില്‍"‍ നിന്നും ഇറങ്ങി നേരെ പോയത് കുഞ്ഞമ്മാന്റെ ചായ കടയിലേയ്ക്കാണ്.പരിപ്പ് വട പൊതിഞ്ഞ് വാങ്ങി മടിയില്‍ തിരുകി, വീട്ടിലേയ്ക്കെന്നു തോന്നിച്ച വഴിയിലൂടെ വച്ചുപിടിച്ചു കക്ഷി. നല്ല മഴക്കോളുണ്ട്.


തറവാട്!!
 മൂഷികപുരത്തെ ഏക ദാഹശമനോദ്ധ്യാനം. ലഹരി നുരഞ്ഞ് പൊന്തുന്ന ഗ്ലാസ്സുകള്‍ക്ക് വേണ്ടി മാത്രമല്ല ഇവിടെ പതിവുകാരുള്ളത്‍. നല്ല കുടം പുളി ഇട്ടുവറ്റിച്ച മീന്‍‍ കറിയും,  കുരുമുളകരച്ചതില്‍  മുക്കി പൊരിച്ച "കാട" ഇറച്ചിയും, കാന്താരിമുളകിന്റേയും ഇഞ്ചിയുടേയും രുചി മുന്നില്‍ നില്‍ക്കുന്ന ചിക്കന്‍‍ ഫ്രൈയുംഅങ്ങനെ പോകുന്നു തറവാട് വിശേഷങ്ങള്‍.

      മഴയുടെ വരവറിയിച്ച് വീശിത്തുടങ്ങിയ കാറ്റിനു വഴി കാണിക്കാനെന്ന പോലെ മിന്നലും കൂടി തുടങ്ങിയപ്പോള്‍‍, കാറ്റുവന്നാലുടന്‍‍ സ്ഥലം വിടുന്ന വൈദ്യുതി ഇന്നും പേരുദോഷം കേള്‍പ്പിക്കാന്‍‍ നിന്നില്ല. അവര്‍ മുന്നാളാകുംകുമ്മച്ചന്‍‍ നടത്തം നിര്‍ത്തിസര്‍ക്കസ്സ് കൂടാരത്തിലെ സേര്‍ച്ച് ലൈറ്റ് പോലെ, ചുറ്റിനും ഒന്നു കണ്ണോടിച്ചു. ഒന്നും അങ്ങു വ്യക്തമാകുന്നില്ല. അവസാനം, സ്വന്തമെന്നു ഉറച്ച് വിശ്വസിച്ച്, ഒരു വീട്ടിലങ്ങ് കയറി.

പരിപ്പുവട നനയരുതല്ലോ!!

*********************

പതിവുപോലെ തന്നെ, കെട്ടിയവളേയും പുള്ളാരെയും ശല്ല്യം ചെയ്യാന്‍‍ നില്ക്കാതെ, തലയില്‍ കെട്ടിയിരുന്ന ഉടുമുണ്ടൂരി വിരിച്ച്, കോലായില്‍‍ തന്നെ ഒറ്റ കിടത്തം. ഉള്ളത് പറയാമല്ലോ, തറവാട് തുറക്കാത്ത ദിവസങ്ങളില്‍‍ മാത്രം ഒരു തുള്ളി പോലും കുടിക്കില്ല എന്ന ഒരൊറ്റ കുറവു മാത്രമേ കുമ്മച്ചനുള്ളു.
ഇടയ്ക്കെപ്പോഴോ ഒരു ഇടിമുഴക്കത്തിനൊപ്പം കണ്ണു തുറന്നപ്പോളും, പുറത്ത് മഴ തകര്‍ത്ത് പെയ്യുന്നുണ്ട്. മഴയ്ക്ക് മുന്‍പേ തന്നെ മുങ്ങിയ ആ കറണ്ട് എങ്ങോ പോയി, പുതച്ച് മൂടി ഉറങ്ങുന്നുണ്ടാവും. ഇടയ്ക്കിടെ തണുത്ത കാറ്റ് വീശുന്നുമുണ്ട്. പെട്ടെന്നാണ് തന്നെ ആരോ തോണ്ടി വിളിക്കുന്നതായി തോന്നിയത്. കിടന്ന കിടപ്പില്‍ തന്നെ ഒന്നു ഞെട്ടിത്തിരിഞ്ഞ് നോക്കി. കുറ്റാ കൂരിരുട്ട്!! എന്തൊക്കെയോ ശബ്ദങ്ങള്‍ എങ്ങാണ്ട്ന്നൊക്കെ കേള്‍ക്കുന്നുമുണ്ട്.

ആകെ കൂടി ഒരു പന്തികേട്!!

ഒരു ധൈര്യത്തിനുവേണ്ടി, എപ്പോഴും അരയില്‍ കൊണ്ടുനടക്കാറുള്ള പിച്ചാത്തിയില്‍ പിടിമുറുക്കിക്കോണ്ട്, കുമ്മച്ചന്‍‍ പതുക്കെ എണീറ്റിരുന്നു.
അങ്ങകലെ എതോ ഒരു ജീവിയുടെ ദീനരോദനം കാറ്റിലലിഞ്ഞില്ലാതായത് കുമ്മച്ചനറിഞ്ഞില്ല. അരുതാത്തതെന്തോ കണ്ട് പേടിച്ച പോലെ, പ്രകൃതി മുഴുവന്‍‍ ഒരു നിമിഷം നിശ്ചലമായി. അത്രയും നേരം നെഞ്ചത്തടിച്ചത് പോലെ കരഞ്ഞിരുന്ന, തവളകളും ചീവീടുകളും പോലും വാ പൂട്ടി കളഞ്ഞു!!

പെട്ടെന്നാണു ശക്തമായ ഒരു മിന്നലുണ്ടായത്.

വെട്ടത്തില്‍‍ തന്റെ തൊട്ടടുത്തായി ഒരു വലിയ രൂപം !! നീളമുള്ള കൈക‍ കൊണ്ട് തന്നെ പിടിക്കാനടുക്കുന്ന ഭീകരന്റെ മുഖം വ്യക്തമല്ല.
പെരുവിരല്‍‍ മുതല്‍‍ തല വരെ ഒരു കാളല്‍‍ !!
പിന്നീടൊന്നും ആലോചിച്ചില്ല. പിച്ചാത്തി ഉള്ള കൈക‍ മിന്നല്‍‍ വേഗത്തില്‍‍ പലവട്ടം ചലിക്കപ്പെട്ടു. പിന്നീടെന്തൊക്കെയോ ചെയ്യ്ത ശേഷമവിടുന്ന് ഒരൊറ്റ ഓട്ടമായിരുന്നു.എല്ലാം ഞൊടിയിടയില്‍‍ തീര്‍ന്നു.

ഓടുന്ന ഓട്ടത്തില്‍‍, കൈയിലിരുന്ന പിച്ചാത്തി, മിന്നല്‍‍ വെട്ടത്തില്‍ കണ്ട എതോ ഒരു  കുളത്തില്‍‍ വലിച്ചെറിയുമ്പോ‍, കുമ്മച്ചന്റെ :നസ്സില്‍‍ കുടുംബമോ, തറവാടോ, കുട്ടികക്ക് വാങ്ങിയ പരിപ്പ് വടയോ ഒന്നും തന്നെ ഇല്ലായിരുന്നു.

പകരം,

മിന്നല്‍‍ വെളിച്ചത്ത് ഒരു നോക്കുമാത്രം കണ്ട, വെള്ള നിറമുള്ള നീണ്ട രൂപം മാത്രമേ ഉണ്ടായിരുന്നുള്ളു!!!


*****************************************

പിറ്റേന്ന് പള്ളിമേടയ്ക്കടുത്തുള്ള ചാര്‍പ്പില്‍‍ ..... , അലക്കി ഉണക്കാനിട്ടിരുന്ന തന്റെ "ളോഹ" ഇത്രയും കീറിയതെങ്ങനെയെന്നറിയാതെ, പള്ളി വികാരി കാറ്റിനെ പഴിക്കുകയായിരുന്നു.


******************************************

മൂഷിക പുരത്ത് ഇന്നലെ പെയ്ത മഴയില്‍‍ പറയതക്കതായി ഒന്നും തന്നെ നടന്നിട്ടില്ല എന്നു മനസ്സിലാക്കിയ കുമ്മച്ചന്‍‍ തിരിച്ചെത്തി.


എങ്കിലും……!!!

കുമ്മച്ചന്റെ പക്കല്‍‍ നിന്നും, അന്നു രാത്രി നഷ്ടപ്പെട്ടുപോയ പരിപ്പു വട മാത്രം എവിടെ പോയി എന്നത് ഇന്നും നിഗൂഢമായി തുടരുന്നു !!



*********************************************************************************



Monday, 24 March 2014

നമ്പൂരി, ദ ഗ്രേയ്റ്റ് !!

"കുന്തം പോയാൽ കുടത്തിലും " എന്നതനുസരിച്ച്, കാണാതെ പോയ മൊട്ടുസൂചി തപ്പി തപ്പി, അവസാനം അടിയനും കുടത്തിനുള്ളിലെത്തി.
അപ്പോളാണു കുറേ ചിതലന്മാർ വായിച്ചോണ്ടിരിക്കുന്ന ഒരു പുത്തകം കണ്ണിൽ പ്പെട്ടത്. എടുത്ത് നോക്കിയപ്പോൾ കുഞ്ഞുണ്ണി മാഷിന്റെനമ്പൂതിരി ഫലിതങ്ങൾ” !!

          പണ്ടെങ്ങോ വായിച്ചു മറന്നതാണ്. തുറന്നുനോക്കിയപ്പോൾ അതാ ഒരു പേജില് ഒരു കിളവൻ ചിതലൻ ചാരുകസേരയുമിട്ട്, തഞ്ചത്തിലിരുന്നങ്ങനെ വായിക്കുന്നു. അല്പം കഴിഞ്ഞപ്പൊൾ,വായന നിർത്തി  അടുത്തിരുന്ന കോളാമ്പിയിയെടുത്ത്ഒരു താമ്പൂലാഭിക്ഷേകമങ്ങ് നടത്തിയിട്ട്,പുള്ളിക്കാരൻ ഒന്നു മൂരിനിവർന്ന ശേഷം തപ്പി തടഞ്ഞെണീറ്റ് പോയി.

          കിട്ടിയ തക്കത്തിനു കാരണവരുടെ ഇരിപ്പിടവും തട്ടിക്കളഞ്ഞ്, പുത്തകവും കൊണ്ട് കുടത്തിനു വെളിയിലെത്തി.തപ്പിയത് കിട്ടിയില്ലെങ്കിലും,  കിട്ടിയതാവട്ടെ എന്നു നിനച്ചും കൊണ്ട്... ചിതലമ്മാവൻ വായിച്ചോണ്ടിരുന്ന പേജ് ഏതാന്നു നോക്കി. ചുമ്മാാാാതല്ല പുള്ളിക്കാരൻ എണീറ്റ് പോയത്. വായിച്ചോണ്ടിരുന്നതിനനുസരിച്ച്, മൂപ്പിലാന്റെ ശരീരം പ്രതികരിച്ചതാവും .
നമ്പൂരിക്ക് ഏറ്റവും സന്തോഷം കൊടുക്കുന്ന കാര്യത്തെക്കുറിച്ചുള്ള പേജാണ്, കാരണോർ വായിച്ചു തീർത്തോണ്ടിരുന്നത്. എന്തായാലും നമ്പൂരിക്ക് കിട്ടിയ സുഖം അനുഭവിച്ചറിയാൻ തന്നെ അടിയനും തീരുമാനിച്ചു.

രാത്രി ആകട്ടെ!!

അങ്ങനെ പെരുവയർ നിറയെ വെള്ളം കുത്തി നിറച്ച്, ഒറ്റ കിടത്തം.

                 1490 പോലാണത്രേ നമ്മുടെ പലരുടേേേേയും ഉറക്കം . എന്തായാലും അടിയനും 1 എഴുതിയത് പോലെ കിടന്ന് ഉറക്കം തുടങ്ങി.
ഒരുറക്കം കഴിഞ്ഞപ്പൊ,  നമ്പൂരിക്ക് തോന്നിയ പോലെ, എന്തൊക്കെയോ തോന്നിതുടങ്ങി. മുട്ടു രണ്ടും മടക്കി, ഏതാണ്ടൊരു 4 അടിയനും രചിച്ചു.


         മണിക്കുട്ടി ഓടി ഓടി തളർന്നു തുടങ്ങി. അടിവയറ്റിൽ എന്തൊക്കെയോ നടന്നു തുടങ്ങിയപ്പോൾ കാൽ മുട്ടുകളും താടിയും കൂടിച്ചേർന്ന് ഒരു 9 അടിയനും ഒപ്പിച്ചു.
നമ്പൂരി സുഖത്തിനു ഇവിടെ ഫുള് സ്റ്റോപ്പിട്ടാലോ??...

   വേേേേണ്ട!!

 കുറച്ചും കൂടി പോകട്ടെ.മണികുട്ടി മനസ്സില്ലാ മനസ്സോടെ മുട്ടേലിഴഞ്ഞ് കുറച്ചും കൂടി നീങ്ങി.
അപ്പോളേയ്ക്കും അടിയന്റെ ശരീരം കിടന്ന കിടപ്പിൽ തന്നെ പൂജ്യം വരച്ച് തീർത്തിരുന്നു.


           പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു. സ്പ്രിങ് തെറിക്കുന്ന പോലൊരു ചാട്ടവും,  പിന്നോരൊ.....റ്റ ഓട്ടവുമായിരുന്നു...............

ശ്..ശ്ശ്ശ.... ർ ർ ർ ർ.......


നമ്പൂരി പറഞ്ഞത് എത്ര ശരിയാ.....
ഇങ്ങനെ മുട്ടി മുട്ടി കിടന്നിട്ട്, അവസാനം എല്ലാം കൂടി ഇപ്പോ പൊട്ടിതെറിക്കുമെന്നു തോന്നുമ്പൊൾ, പോയി നിന്നൊരൊറ്റ ശ്...... ർ ർ ർ ർ ർ ർ ർ.......
ഹോ... എന്തൊരു സുഖം !! നമ്പൂരിക്ക് ഒടുക്കത്തെ പുത്തിയാ...!!


പെടുക്കുന്നതിന് ഇത്രേം സുഖം ഇതാദ്യമാ.

പക്ഷേ,....
സുഖത്തിന്റെ നീളം ശൌചാലയം മുതൽ കട്ടിലിന്റെ മേലെവരെ ഉണ്ടാകുമെന്നറിഞ്ഞത്, എല്ലാം കഴിഞ്ഞ് തിരിച്ച് നടന്നപ്പോളാണ്.
കട്ടിലിൽ മുള്ളി എന്ന പേരു കേട്ടാലും കുഴപ്പമില്ല, നമ്പൂരിക്ക് ഏറ്റവും ഇഷ്ടമുള്ളത് അറിയാൻ പറ്റിയല്ലോ!!


         അടിയന്റെ ജീവിതം ധന്യമായി!!








****************************************************************************