അവസാന ബോഗിയിൽ കയറികൂടി
ഒരുവിധം ഒപ്പിച്ചെടുത്ത ഇരിപ്പിടം ഉറക്കിടമാക്കിയ കുഞ്ഞുണ്ണി, അവിടിരുന്നു അര കിലോ,
ഒരു കിലോ, 2-5 കിലോ എന്നിങ്ങനെ പലവിധത്തിൽ തൂക്കം പിടിച്ച് തുടങ്ങി.ഇടയ്ക്കെപ്പോളോ
തൂങ്ങി നിലത്ത് വീണു പിടഞ്ഞെണീറ്റപ്പോളാണു ചിലർ ടോയിലറ്റ് ലാക്കാക്കി പായുന്നത് കണ്ടത്!!
എല്ലാത്തിനും കൂടി ഒരുമിച്ച് ഇളകിയോ?? “സമൂഹ വിവാഹം, സമൂഹ ഓട്ടം” എന്നൊക്കെ പറയുന്നത് പോലെ , ഇനി വല്ല സമൂഹ
......???!!!
ഏ .....യ് !! അതാവില്ല!!
നിലാവത്ത് വിട്ട കോഴിയെ
പോലുള്ള കുഞ്ഞുണ്ണിടെ നോട്ടം കണ്ട് അടുത്തിരുന്ന മാന്യൻ മൊഴിഞ്ഞു “ ടിക്കറ്റ് എടുക്കാത്തവരെ
പൊക്കാൻ ആളു വരുന്നുണ്ട്” ചുമ്മാതല്ല കുറേ എണ്ണത്തിനൊരുമിച്ച്
വയറിളകിയത്!!
ഇരിപ്പിടം പോകാതെ
ഏന്തി വലിഞ്ഞ് നോക്കിയപ്പോൾ, ഉജാലയിൽ മുക്കിയ ഷർട്ടും പാന്റും, കറുത്ത ബെല്റ്റും കറുത്ത
ഷൂവും ഇട്ട്, കർക്കശ മുഖവുമായൊരു ഉദ്യോഗസ്ഥൻ ഓരോ ആൾക്കാരെ ആയി കണ്ട് കണ്ട് നടന്നടുക്കുന്നു.
അടുത്തിരുന്നവരെല്ലാം ടിക്കറ്റെടുത്ത്
കൈയിൽ പിടിച്ചു. കുഞ്ഞുണ്ണിയും തന്റെ ടിക്കറ്റ് പോക്കറ്റിൽ തന്നെ ഉണ്ടെന്നുറപ്പ് വരുത്തി.അവസാനം അടുത്തെത്തിയപ്പോളാണു
ശ്രദ്ധയിൽ പെട്ടത്, പുള്ളിക്കാരൻ ടിക്കറ്റ് നോക്കാൻ വന്നതല്ല!! ഒരു തടിച്ച പുസ്തകം മാറോട് ചേർത്ത് പിടിച്ചിരിക്കുന്നു.കൂടെ
ഒരു സഹായിയും ഉണ്ട്.
രണ്ടാളും എന്തൊക്കെയോ
ചേഷ്ടകളുടെ മേമ്പടിക്കൊപ്പം, എന്തൊക്കെയോ മൊഴിയുന്നുമുണ്ട്.
അല്പ്പം വൈകിയാണെകിലും
കുഞ്ഞുണ്ണിയുടെ ട്യൂബും മിന്നി, ആത്മീയോർജ്ജം പകർന്നു നല്കാനെത്തിയ കരാളമുഃഖനും, കരാളമുഃഖിയും!!
വാക്കുകൾ ശരവേഗത്തിൽ തെറിച്ചുകൊണ്ടേയിരുന്നു.
കുഞ്ഞുണ്ണി ചെവികൾ
കൂർപ്പിച്ചു. ങൂ...ഹു!! ഒന്നും പിടികിട്ടുന്നില്ല.എല്ലാം മഃനസ്സിലായ ഒരുവൻ, ഉറക്കത്തിൽ
നിന്നും പിടഞ്ഞെണീറ്റ് എതാനും നോട്ടുകൾ കരാളമുഃഖനു വച്ചു നീട്ടി. തവള ഇരയെ നക്കിയെടുക്കുന്ന
വേഗത്തിൽ നോട്ടുകൾ എങ്ങോപോയി മറഞ്ഞു. കരാള മുഃഖൻ കണ്ണുകളടച്ച് ആശീർവാദം കോരിചൊരിഞ്ഞു!!.
ഒടുവിൽ കരാളമുഃഖൻ
അടുത്ത ഇരയ്ക്ക് നേരെ തിരിയാൻ തുടങ്ങിയതും,ആശീർവാദം കുറച്ചൂടി വേണമെന്നു തോന്നിയ കുംഭകർണ്ണൻ
എതാനും നോട്ടുകൾ കൂടി എടുത്തങ്ങു വീശി.ആത്മീയോർജ്ജാത്താൽ ക്ഷീണിതനായ കുംഭു, ഒടുവിൽ
കൂർക്കം വലിച്ചുറക്കം തുടങ്ങി.
അതു കണ്ടാവേശം മൂത്ത ഭക്തിപ്രീയയും എടുത്ത് വീശി എതാനും
നോട്ടുകൾ.കരാളോർജ്ജം ആശീർവാദരൂപേണ പുറത്തേയ്ക്ക്! മുറിയാകെ ദൈവോർജ്ജത്താൽ അനുഗ്രഹിക്കപ്പെട്ടു.
കരാളമുഃഖനും മുഃഖിയും എല്ലാവരേയും “ആശീർ-വധിച്ച” ശേഷം ശാന്തരായി എങ്ങോപോയി.
അല്പ്പ സമയം കഴിഞ്ഞ്,
കരാളമുഃഖൻ തിരികെ എത്തി. ഈ വരവിൽ, അടിമുടി ഭാവമാറ്റം.കൈയിൽ തടിച്ച പുസ്തകമില്ല,മുഃഖത്ത്
ദൈവീക ഭാവമില്ല.ചക്കരയും ഈച്ചയും പോലെ കൂടെ ഉണ്ടായിരുന്ന കരാളമുഃഖിയേയും കാണാനില്ല.ചുറ്റിനും
കണ്ണോടിച്ചുകൊണ്ട് നില്ക്കുന്ന കരാളന്റെ ലക്ഷ്യം ഇരിക്കനൊരു സീറ്റ് തന്നെ!! അനുഗ്രഹം
വാങ്ങി കീശയിലിട്ടവരും അല്ലാത്തവരും കണ്ണടച്ചുറക്കം തുടങ്ങി.അപ്പോളാണു ഭക്തിപ്രീയയുടെ
കെട്ടിയോൻ “മിണ്ടാമൂളീ”ക്കൊരൊന്നാം ക്ലാസ്സ്
ശങ്ക!! പുള്ളി എഴുന്നേറ്റ് പോയ ഉടൻ, കരാളമുഃഖൻ ഭക്തി പ്രീയയോട് നീങ്ങി ഇരിക്കുവാൻ ആവശ്യപ്പെടുന്നു.
“മിണ്ടാമൂളി ഉടൻ എത്തും” എന്നു മൊഴിഞ്ഞും കൊണ്ട്, ഭക്തിപ്രീയ ഒന്നും
കൂടി വിരിഞ്ഞങ്ങിരുന്നു.
കരാളമുഃഖത്ത് മേഘങ്ങളുരുണ്ടുകൂടി.
ദൈവത്തിന്റെ പ്രതിപുരുഷൻ, നോക്കി നില്ക്കെ ചെകുത്താന്റെ വ്യക്താവായി മാറി.ഒരു ജനതയെ മുഴുവൻ അനുഗ്രഹിച്ചാശീർവദിച്ച ആ നാവിൽ നിന്നും
സരസ്വതീ പ്രവാഹം തുടങ്ങി.കേട്ടിരുന്ന പല കർണങ്ങളും പൊട്ടിതെറിച്ചു നിലത്തു വീണു.എരിവും
പുളിയും ആവശ്യത്തിലധികമുള്ള പല വാക്കുകളും കുഞ്ഞുണ്ണി അതി വേഗം എഴുതി എടുത്തു. എന്നെങ്കിലും
ഉപകാരമായെങ്കിലോ!!
പെട്ടന്നാണു ഭക്തി
പ്രീയ ഒരു ഗാന്ധി തല എടുത്ത് നീട്ടിയത്. ചെകുത്താൻ പ്രവാഹത്തിനു സഡൻ ബ്രേക്ക് വീണു.കരാളൻ
വിനീതനായി.ദൈവോർജ്ജം പതഞ്ഞ് പൊങ്ങി.ആശീർവാദം ഒഴുകി.ഭക്തിപ്രീയക്ക് ആശ്വാസം.പണം പോയാലെന്ത്,ചെകുത്താൻ
വചനം കേൾക്കണ്ടല്ലോ!!
കിട്ടിയ ഗാന്ധിതലയ്ക്കുള്ള
ആശീർവാദം ചൊരിഞ്ഞ ശേഷം, സീറ്റ് തരാത്ത ഭക്തിപ്രീയയെ നോക്കി “തൂ....” എന്നൊരറ്റ തുപ്പും
വച്ചു കൊടുത്തിട്ട്, കരാളമുഃഖൻ എങ്ങോപോയി മറഞ്ഞു!
****************************
എല്ലാം കണ്ടിരുന്ന
കുഞ്ഞുണ്ണിക്കാനന്ദമാഹ്ളാദം!!!
ഞൊടിയിടയിൽ നിറം മാറാൻ
കഴിയുന്ന മറ്റൊരു ജീവിയെ കൂടി നേരിൽ കാണാനായല്ലൊ!!!
******************************************************************************
😍👌🏻
ReplyDelete