തെരുവുതെണ്ടിയായ പട്ടിയുടെലോകത്തിലേയ്ക്ക്
ഒരിക്കലൊരുമനുഷ്യൻ കടന്നുവന്നു.മനുഷ്യരുമായുള്ള ചങ്ങാത്തം നല്ലതല്ല എന്ന
സുഹൃത്തുക്കളുടെ വാക്കുകളെ തള്ളിക്കോണ്ട്, തനിക്ക് നേരെ ആദ്യമായി നീട്ടപ്പെട്ട
അപ്പത്തിന്റെ പങ്ക് അവൻ ആസ്വദിച്ച് തന്നെ ഭക്ഷിച്ചു.പിന്നീടതൊരു പതിവായി.മനുഷ്യന്റെ
ഭക്ഷണത്തിന്റെ ഒരു പങ്ക് പട്ടിയുടെ അവകാശമായി മാറി.രണ്ടുകാലിൽ നടക്കുന്ന മനുഷ്യനെ
അനുകരിച്ച് , മുൻ കാലുകൾ പൊക്കി പട്ടിയും ഇടയ്ക്കൊക്കെ നടക്കാൻ
ശ്രമിച്ചിരുന്നു.വാക്കുകളിലൂടെ പറയാനാവാത്ത നന്ദി , പട്ടി വാലിലൂടെ
പ്രകടിപ്പിക്കാൻ തുടങ്ങി.എന്നിട്ടും തൃപ്തിവരാത്തതിനാൽ മനുഷ്യന്റെ സംരക്ഷണം കൂടി
അവൻ ഏറ്റെടുത്തു.മനുഷ്യൻ ഉറങ്ങുമ്പോൾ , ഉണർന്നിരുന്നുകൊണ്ട് പട്ടി അവനെ
സംരക്ഷിച്ചു പോന്നു. അങ്ങനെ
പട്ടിയും മനുഷ്യനും മറ്റുള്ളവരിൽ അസൂയ ഉണ്ടാക്കും വിധം ആത്മഃസുഹൃത്തുക്കളായി മാറി.
നാളുകൾക്കപ്പുറം ഒരുദിവസം മനുഷ്യനും പട്ടിയും കൂടി
ഒരു വീട്ടിലോട്ട് താമസം മാറി.മതിലും ഗേറ്റും ഒക്കെ ഉള്ള ആ വീടിനേക്കാൾ
പട്ടിക്കിഷ്ടം തെരുവു തന്നെയായിരുന്നു.ഏങ്കിലും, തന്റെ ആത്മ സുഹൃത്തിനൊപ്പം
താമസിക്കുന്നതിനു വേണ്ടി അവൻ തെരുവുപേക്ഷിച്ചു.മനുഷ്യനാകട്ടെ പുതിയതായി കിട്ടിയ
ജോലിക്കായി എന്നും എങ്ങോട്ടോ പോയിതുടങ്ങി.അങ്ങനെ പകല്മുഴുവൻ പട്ടി ആ വീട്ടിൽ
തനിച്ചായി.ജോലികഴിഞ്ഞുള്ള മനുഷ്യന്റെ വരവിനായി കാത്തിരിക്കുന്നത് അവന്റെ
ശീലമായി.ഗേറ്റ് തുറന്നു മനുഷ്യൻ വരുന്നതിനു മുൻപേതന്നെ പട്ടിയുടെ സ്നേഹ
പ്രകടനം തുടങ്ങിയിരിക്കും. വാലാട്ടിയും,
മുൻ കാലുകൾ മനുഷ്യന്റെ മേലെടുത്തുവച്ചും, അവന്റെ കാലുകളിൽ നക്കിയും, മുൻ കാലുകളിൽ
പതുങ്ങിയും, ചാടിയുമൊക്കെ അവൻ മനുഷ്യനെ വീടിനുള്ളിലേയ്ക്ക് ആനയിച്ചിരുന്നു.
ഒരുനാൾ മനുഷ്യന്റെ ചില സുഹൃത്തുക്കൾ ആ
വീട്ടിലെത്തി.ഏതാനും ദിവസം അവിടെതങ്ങിയ അവർക്കു വേണ്ടി പട്ടി തന്റെ കിടപ്പ് വീടിനു
പുറത്തെ വരാന്തയിലേയ്ക്ക് മാറ്റി.മനുഷ്യൻ അവനു കിടക്കനായി ഒരു പഴയ ചാക്കെടുത്ത്
വരാന്തയിൽ വിരിച്ചു കൊടുത്തു.മനുഷ്യന്റെ തന്നോടുള്ള സ്നേഹം കണ്ട് പട്ടി പിന്നെയും
വാലാട്ടി.സുഹൃത്തുക്കൾ പോയ ഉടൻ അകത്തു കടക്കാൻ ശ്രമിച്ച പട്ടിയോട് മനുഷ്യൻ ആ പ്രദേശത്തെ
അക്രമികളായ കള്ളന്മാരെ കുറിച്ചും, അടുത്ത വീടുകളിൽ അവർനടത്തിയ കളവുകളേയും
കുറിച്ചും പേടിയോടെപറഞ്ഞു.തന്റെ സുഹൃത്തിനെ കള്ളന്മാരിൽ നിന്നും സംരക്ഷിക്കാനായി
വീടിനു പുറത്തുതന്നെ കിടക്കാൻ പട്ടി തീരുമാനിച്ചു.രാത്രിയിൽ ചെറിയൊരനക്കം പോലും
അവൻ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചിരുന്നു.അങ്ങനെ മനുഷ്യൻ പേടിയില്ലതെ വീടിനുള്ളിൽ
സുഖമായുറങ്ങിപോന്നു.
മനുഷ്യൻ പട്ടിക്ക് ഒരു കൂടു പണിതു
കൊടുത്തു.തനിക്കുവിശ്രമിക്കാനായി ഒരു കൂടു പണിതുതന്ന മനുഷ്യനു എന്തു തിരിച്ച്
നല്കണമെന്നറിയാതിരുന്ന പട്ടി മനുഷ്യന്റെ കാലുകളിൽ സ്നേഹത്തോടെ നക്കി.ഒരൊഴിവു ദിവസം
പുറത്തുനടക്കാൻ പോയ മനുഷ്യൻ പട്ടിയുടെകഴുത്തിലൊറുബെല്റ്റും,അതിലൊരു തുടലും
ഇട്ടുകൊണ്ട് അവനേയും ഒപ്പം കൂട്ടി.അടുത്തുള്ള മൈതാനത്തെത്തിയ ഉടൻ തുടലൂരി പട്ടിയെ
അല്പ്പനേരം സ്വതന്ത്രനാക്കി.തെരുവിൽ നിന്നും പോന്നശേഷം ആദ്യമായികിട്ടിയ അനുഭവം!!!
അവനാ മൈതാനത്ത് തലങ്ങും വിലങ്ങും ഓടി നടന്നു. പിന്നീടുള്ള ഒഴിവു ദിവസങ്ങളിൽ അതൊരു പതിവായി മാറി.
ഒരുനാൾ മൈതാനത്തിന്റെ മൂലയിലായി മറ്റുചില പട്ടികളെ കണ്ട അവൻ
സന്തോഷത്തോടെ അവരോടൊപ്പം കൂട്ടുകൂടി.അന്നു തിരികെ പോരും വഴി അടുത്തുള്ള
മൃഗാശുപത്രിയിൽ കയറി മനുഷ്യൻ പട്ടിയുടെ ബീജകേന്ദ്രം മുറിച്ചു.മറ്റു പട്ടികളുമായിടപഴകി രോഗങ്ങൾ വരാതിരിക്കാനാണെന്ന മനുഷ്യന്റെ വാദം പട്ടി
വിശ്വസിച്ചു.തന്റെജീവിതത്തിൽ നിന്നും കന്നിമാസം കൊഴിഞ്ഞുപോയെങ്കിലും, മനുഷ്യനു
തന്റെ ആരോഗ്യത്തിലുള്ള ശ്രദ്ധ കണ്ടു പട്ടിയുടെമനം നിറഞ്ഞു.
കാലങ്ങൾ കഴിഞ്ഞപ്പോൾ, പട്ടിക്കു വയസ്സായി.രോമങ്ങൾ
കൊഴിഞ്ഞു തുടങ്ങി. ആരോഗ്യം
നശിച്ചു.അങ്ങനിരിക്കെ, ഒരുനാൾ ഒരു ജീപ്പിലെത്തിയ സുഹൃത്തിന്റെ കൈയിൽ മനുഷ്യൻ
പട്ടിയെ ഒരു പെട്ടിയിലടച്ചു കൊടുത്തു വിട്ടു. വളരെ വളരെ ദൂരെ എങ്ങോ ഒരിടത്ത് പെട്ടി തുറന്ന് വച്ച ശേഷം ആ സുഹൃത്ത്
എങ്ങോട്ടൊ ജീപ്പോടിച്ച് പോകുന്നത് നിറണ്ണുകളോടെ നോക്കിനില്ക്കാനേ പട്ടിക്കപ്പോൾ
കഴിഞ്ഞുള്ളു.
താൻ വീണ്ടും തെരുവു പട്ടിയായി എന്നതിലും, മനുഷ്യനെ
വിട്ടുപോന്നതിലായിരുന്നു അവനു വിഷമം.ദിവസങ്ങൽ കഴിയുംതോറും അവന്റെ
ആരോഗ്യം മോശമായിക്കോണ്ടിരുന്നു.
ആരോഗ്യം മോശമായിക്കോണ്ടിരുന്നു.
ഒരിക്കൽ കൂടി തന്റെ ആത്മഃ സുഹൃത്തിനെ കാണണമെന്ന ആഗ്രഹത്താൽ
ദിവസങ്ങൾ അലഞ്ഞുതിരിഞ്ഞ്, ഒടുവിൽ ഒരു രാത്രി അവൻ മനുഷ്യന്റെ വീടിന്റെ
അടുത്തെത്തിച്ചേർന്നു.കുറ്റാകൂരിരുട്ട്!!. ഗേറ്റടച്ചിരിക്കുന്നു.വീട്ടിൽ വെട്ടമോ
അനക്കമോ ഒന്നും തന്നെയില്ല.മനുഷ്യൻ നല്ല ഉറക്കമായിരുന്നു. പെട്ടെന്നാണു മനുഷ്യന്റെ വീടിന്റെ മതിലിനടുത്തായി
എന്തോ അനക്കം.ആരോ മതിലു ചാടാൻ ശ്രമിക്കുന്നു.കള്ളൻ തന്നെ!! കള്ളനിൽ നിന്നും തന്റെ
സുഹൃത്തിനെ രക്ഷിക്കണം. വാർദ്ധക്യവും,പട്ടിണിയും,രോഗവും തളർത്തിയ തന്റെ ശരീരത്തിലെ
സകല ഊർജ്ജവും ശേഖരിച്ച് കള്ളനു നേരെ കുതിച്ചു.
കുരച്ച്കൊണ്ട് തന്റെ നേരെ വരുന്ന പട്ടിയെ കണ്ട് ആദ്യമൊന്നമ്പരന്നെങ്കിലും, ഉടൻ
തന്നെ കള്ളന്റെ കൈകൾ ചലിച്ചു. തലയിൽ
തന്നെ ആഞ്ഞു പതിച്ച ഇരുമ്പു ദണ്ഡ് ഒരിക്കൽ കൂടി ഉയർന്നു താഴുന്നതും ശരീരമാകെ ഒരു
മരവിപ്പു പടരുന്നതും തിരിച്ചറിഞ്ഞെങ്കിലും,കള്ളന്റെ കാലിൽ തന്നെ ആഞ്ഞിറങ്ങിയ തന്റെ
പല്ലുകൾ കുറേകൂടി മുറുക്കിക്കോണ്ട് അവനെ പിന്നോട്ട് വലിച്ചു വീഴ്ത്താനായതിൽ
സന്തോഷം തോന്നി.പലവട്ടം കള്ളന്റെ കാലുകളിൽ കടിച്ച് കുടയുന്നതിനിടയിൽ ശരീരമാസകലം
ഒരു തളർച്ച പടരുന്നതവൻ തിരിച്ചറിഞ്ഞിരുന്നു.ഒടുവിൽ, എങ്ങനെയൊക്കെയൊ രക്ഷപെട്ടു
തിരിഞ്ഞോടുന്ന കള്ളന്റെ പിറകെ കുതിക്കാൻ ശ്രമിച്ചെങ്കിലും,കാലുകളിടറിയതും
കണ്ണൂകളിൽ ഇരുട്ടു നിറഞ്ഞതും പെട്ടെന്നായിരുന്നു.
അല്പസമയത്തിനു ശേഷം കണ്ണുകൾ തുറന്ന അവൻ പതിയെ
പതിയെ, നിരങ്ങി നിരങ്ങി മനുഷ്യന്റെ ഗേറ്റിനരികിലെത്തിയതും, അകത്ത് ലൈറ്റുകൾ
തെളിഞ്ഞു.പുറത്തെ ശബ്ദം കേട്ട് ഉണർന്ന മനുഷ്യൻ പിറുപിറുത്തുകൊണ്ട് വാതിലുകൾ
തുറന്നു പുറത്തെത്തി.
വാതില്ക്കൽ നില്ക്കുന്ന തന്റെ ആത്മഃ സുഹൃത്തിനെ
കണ്ടതും പട്ടിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി.തന്നെ കണ്ട് ഓടി വന്നു തന്റെ
തല മടിയിലെടുത്തു വച്ചു, തന്നെ സ്നേഹത്താൽ തലോടുന്ന,മുറിവുകൾ ശുശ്രൂഷിച്ച് തരുന്ന,
തന്നെ ദൂരെ കളഞ്ഞതിൽ പശ്ചാതപിക്കുന്ന തന്റെ ആ ആത്മഃ സുഹൃത്ത് ഗേറ്റ്
തുറന്നടുത്തെത്തുന്നതിനു മുൻപ് തന്നെ അവന്റെ കണ്ണുകൾ ഒരിക്കലും തുറക്കാത്ത വിധം,
എന്നന്നേയ്ക്കുമായി അടഞ്ഞിരുന്നു.
*******************************************************************************
ഗേറ്റുതുറന്നടുത്തുവന്ന
മനുഷ്യൻ ആരോടെന്നില്ലാതെ പിറുപിറുത്തു. “കൊണ്ടുപോയി കളഞ്ഞിട്ടും നാശം, ഇവിടെതന്നെ വന്നു
ചത്തു.ഇതിനെ ഇനി എവിടെകൊണ്ടുപോയി വലിച്ചെറിയുമോ എന്തോ!!! ഓരോ മാരണങ്ങൾ!!!
No comments:
Post a Comment