Friday, 23 January 2015

സുഹൃത്ത്

                          മെട്രോ നഗരത്തിലാണു ജീവിതമെങ്കിലും, ഒരു നാട്ടിൻ പുറത്തുകാരനായി ജനിച്ചു വളർന്ന അയാളുടെ മഃനസ്സിൽ, നാടും നാട്ടാരും ഒക്കെ ഒരു നനുത്ത വികാരമായി എപ്പോഴും നിലനിന്നിരുന്നു. അതുകൊണ്ടു തന്നെയാണു തരം കിട്ടുമ്പ്പോളെല്ലാം നാട്ടിലെത്തിയിരുന്നത്. പലകാര്യങ്ങളിലും അയാൾക്കിപ്പോഴും നാടൻ രീതികൾതന്നെയായിരുന്നു ഇഷ്ടം.

**********************************************

അതിർത്തി കടന്നു വണ്ടി കേരളത്തിലേയ്ക്ക് കടക്കുമ്പോളെല്ലാം, എന്തെന്നില്ലാത്ത സന്തോഷം മഃനസ്സിൽ നിറഞ്ഞിരുന്നു.നാട്ടിൽ നിന്നും തിരിച്ചുള്ള യാത്രകളിൽ ഉണ്ടാകാറുള്ള ശൂന്യത!!! ആതൊഴിവാക്കാനെന്നവണ്ണം,അമ്മയുടെ പാചകം, അച്ഛ്ന്റെ പായ്ക്കിങ്ങ്!ആ പൊതിചോറുമുണ്ട്, അതിർത്തികടക്കും മുൻപ് തന്നെ ഒറ്റ ഉറക്കം.നല്ല തൂശ്ശനില തീകനലിൽ വാട്ടിയെടുത്ത്, ചൂടോടെ അതിൽ വിളമ്പിയ കുത്തരിചോറിൽ, കുറച്ച് സാമ്പാറൊ അല്ലെങ്കിൽ വറുത്തരച്ച ഉള്ളിതീയലൊ നിരത്തി ഒഴിക്കും. ഒരു സൈഡിലായി കനലിൽ ചുട്ടെടുത്ത ചുമന്നമുളകും,ചുമന്നുള്ളിയും,വാളൻപുളിയും ഒക്കെ ചേർത്ത് അരകല്ലേൽ അരച്ചെടുത്ത ചമ്മന്തി.വാട്ടിയെടുത്ത ഒരു കീറ്റിലയിൽ പൊതിഞ്ഞ പച്ചപയർ മെഴുക്കുപുരട്ടി അല്ലെങ്കിൽ തോരൻ മറ്റൊരു സൈഡിൽ.മേമ്പടിയായി അല്പം ഇഞ്ചിക്കറിയും, നാരങ്ങ അച്ചാറും.കൂടാതെ, ഒരു കുഞ്ഞികുപ്പിയിൽ ഇഞ്ചിയും,പച്ചമുളകും,കറിവേപ്പിലയും,ചുമന്നുള്ളിയും കൂടി ചതച്ചിട്ട് കലക്കിയെടുത്ത പച്ച മോരും കൂടിയാകുമ്പോൾ ബഹുകേമം!!!.

                                 പൊതിച്ചോറഴിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നൊരു മണമുണ്ട്.വാഴയിലയും,ചോറും,കറികളും എല്ലാം കൂടിചേർന്നൊരു മണം. പതിവു പോലെ അയാൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപ്പ് വട പൊതിക്കുള്ളിലായി ഒളിപ്പിച്ച് വച്ചിട്ടുണ്ട്.പരിപ്പുവട എല്ലായിടത്തും കിട്ടുമെങ്കിലും, നാട്ടിൽ കിട്ടുന്ന നാടൻ പരിപ്പുവടയുടെ അല്ലെങ്കിൽ, വീട്ടിലുണ്ടാക്കിയതിന്റെ രുചി ലോകത്ത് മറ്റെവിടേയും കിട്ടില്ല. ഒരോ കറികളും മാറിമാറി കൂട്ടികൊണ്ട്,ഇടയ്ക്കിടയ്ക് പരിപ്പുവട ഒന്നു കടിച്ച്കൊണ്ട്...... അങ്ങനെ ആ പൊതി തീരുന്നത് വരെ വെറൊരു ലോകമാണു.കഴിഞ്ഞുപോയ പല ഓർമ്മകളുടേയും ലോകം.ഓരൊ ഉരുള ചോറിനും ഒന്നിനൊന്നു മെച്ചമായ വ്യത്യസ്ത രുചികൾ.ഓരോ രുചികളിലും കാലം പിറകോട്ട് നടത്തിച്ചപോലെ ഓരോ ഓർമ്മകൾ!!!

അഴുക്കുപുരണ്ട തുണിസഞ്ചിയിൽ സ്ലേറ്റും, ചെറിയൊരു ബോക്സിൽ സ്ക്കൂളിൽ പോരും വഴി ഒടിച്ചെടുത്ത മഷി തണ്ടും പിന്നെ പൊട്ടിയ ചില കല്ലുപെൻസിൽ കക്ഷണങ്ങളും. ഒരു മൂലയ്ക്കായി പൊതിച്ചോറും. അന്നത്തെ ആ പൊതിച്ചോറിന്റേയും, പിന്നെന്നോ ഒരുനാൾ കൈയിൽ നിന്നും താഴെ വീണ പൊതിച്ചോറിനു പകരം, വിജയകുമാരി ടീച്ചർ വിളമ്പിതന്ന സ്ക്കൂളിലെ ഉച്ചക്കഞ്ഞിയുടേയും ചെറുപയർ കറിയുടേയും, സ്ക്കൂൾ ഗേയ്റ്റിനു സമീപം ഉന്തുവണ്ടിക്കാരൻ കാദറിക്ക പല പല ചില്ലുഭരണികളിലാക്കി അഞ്ചും പത്തും അൻപതും പൈസകൾക്ക് വിറ്റിരുന്ന,നല്ല എരിവും പുളിപ്പും ഒക്കെയുള്ള ഉപ്പിലിട്ട മാങ്ങ,നെല്ലിക്ക,അരിനെല്ലിക്ക,ശീമ നെല്ലിക്ക,അമ്പഴങ്ങ.... അങ്ങനെ ഭൂതകാലത്തിലെ പലരുചികൂട്ടുകളും. അവസാന വറ്റും പെറുക്കി തിന്നു, വിരളുകളോരോന്നായി നക്കി കഴിയുമ്പോളേയ്ക്കും അറിയാതെതന്നെ ഏമ്പക്കം എത്തിയിരിക്കും.കൈയും വായും കഴുകി വന്നുകിടന്നാലും നാവിൽ തങ്ങിനില്ക്കുന്ന ആ രുചികളോട് കൂടിതന്നെ ഒറ്റ ഉറക്കം.നേരം പുലരുമ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി മഹാനഗരത്തിന്റെ തിരക്കുകളിലേയ്ക്ക് മറ്റുള്ളവർക്കോപ്പം അയാളും!!

*************************************************************
കൈ നിറയെ വേതനം നല്കുകയും എന്നാലതനുഭവിക്കാനുള്ള സമയം കിട്ടാത്ത വിധം ജോലിഭാരമേല്പ്പിക്കുകയും ചെയ്യുന്ന കോർപ്പറേറ്റ് മാനേജ്മെന്റുകളുടെ കീഴിൽ തന്റെ എല്ലാ സ്വാതന്ത്ര്യവും ത്യജിച്ച്കൊണ്ട് ജോലിചെയ്യുമ്പോളെല്ലാം, തനിക്കു കിട്ടുന്ന വേതനം കൊണ്ട്മാത്രം ജീവിതം പച്ചപിടിപ്പിച്ചോണ്ടിരിക്കുന്ന തന്റെ കുടുംബവും പിന്നെ ആരോരുമറിയാതെ താൻ സഹായിക്കുന്ന ഒരു ശരണാലയത്തിലെ കുറേ അന്തേവാസികളും ആയിരുന്നു അയാളുടെ മഃനസ്സിൽ നിറയെ.

                    അങ്ങനിരിക്കുമ്പോളാണു യാദൃശ്ചികമായി ആ ചെറുപ്പക്കാരൻ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്.വളരെ മാന്യമായ പെരുമാറ്റം, വശ്യമായ മുഖം, ആരെയും മയക്കാൻ പറ്റുന്ന വാക്കുകൾ.എങ്കിലും എന്തൊക്കെയോ ദുരൂഹതകൾ ഒളിപ്പിച്ച ആ കണ്ണുകൾ അയാളോടെന്തോ പറയുന്നത് പോലെ.ഓഫീസ്സിൽ നിന്നും മടങ്ങി വരും വഴി എവിടുന്നാണെന്നറിയാതെ എന്നും ആ ചെറുപ്പക്കാരൻ അയാളുടെമുന്നിൽ എത്തിയിരുന്നു. പറയാതെ തന്നെ, തന്റെ ഓഫീസ്സിലെ പ്രശ്നങ്ങൾ മഃനസ്സിലാക്കുകയും,“ ഓഫീസ്സും സ്വകാര്യതയും കൂട്ടികുഴയ്ക്കരുത്, ഓഫീസ്സ് പിരിമുറുക്കങ്ങൾ പുറംലോകത്തിലേയ്ക്ക് ചുമക്കരുത്, ജീവിതം ആസ്വദിക്കനുള്ളതാ, അതെല്ലാരീതിയിലും ആസ്വദിക്കണം” തുടങ്ങിയ പ്രോൽസാഹന വാക്കുകളുമൊക്കെയായി  എതാനും ദിവസങ്ങൾ കൊണ്ടു തന്നെ ആ  ചെറുപ്പക്കാരൻ അയാളുടെ ആത്മ സുഹൃത്തായിമാറി. അയാളുടെ കാര്യങ്ങൾ എല്ലാം പണ്ടേ അറിയുന്ന ഒരുവനെ പോലാണവന്റെ പെരുമാറ്റം.എന്നാൽ അവനെ കുറിച്ച് അയാൾക്കൊന്നുമറിയില്ലതാനും.ചോദിക്കുമ്പോളെല്ലാം, അയാൾ പോലുമറിയാതെ വളരെ വിദഗ്ദമായവനാവിഷയം മാറ്റിയിരുന്നു.

                  ഒരിക്കൽ, കമ്പനിയിലെ സീനിയർ മാനേജറായിരുന്ന ആഷുഘോവിന്റെ മരണാനന്തര ചടങ്ങിൽ വച്ച് ഒരു മിന്നലാട്ടം പോലെ അയാൾ ആ ചെറുപ്പക്കാരനെ കണ്ടുവെങ്കിലും,പിന്നീട് അവിടെമുഴുവൻ നോക്കിയിട്ടും കാണാഞ്ഞതിനാൽ അതു തന്റെ തോന്നൽ മാത്രമാകുമെന്നു കരുതി വിട്ടുകളഞ്ഞു.തന്നെയുമല്ല എന്തോ അത്യാവശ്യത്തിനു എങ്ങോട്ടോപോകുന്നതിനാൽ, രണ്ടുദിവസം ഇവിടെകാണില്ല എന്നും ഇന്നലെ പിരിയുമ്പോൾ പറഞ്ഞിരുന്നു.

ആഷുഘോവിന്റെ മരണവും, ഞായറാഴ്ചയും അടുത്തടുത്തായിരുന്നതിനാൽ രണ്ടു ദിവസം അയാൾക്ക് പ്രത്യേകിച്ച് പണികളൊന്നുമില്ലായിരുന്നു.ഉച്ചയൂണും കഴിഞ്ഞ് വീട്ടിൽ മയങ്ങുമ്പോളാണു എന്തോ ഒരു പൊട്ടിത്തെറി കേൾക്കുന്നത്.ആരൊക്കെയോ കരയുകയും ഓടുകയും ഒക്കെ ചെയ്യുന്നുണ്ട്.ചാടി എണിറ്റ് നോക്കുമ്പോൾ തൊട്ടു മുന്നിലത്തെ തെരുവിലെ ഒരു വീട്ടിൽ നിന്നും തീ ആളികത്തുന്നു.ഗ്യാസ്സ് ലീക്കായി തീപിടിച്ചതാണെന്നാരോ പറയുന്നത് കേട്ടു.വെള്ളം കോരി ഒഴിച്ച് തീ കെടുത്താൻ ആരൊക്കെയോ ശ്രമിക്കുന്നു.ആ തിരക്കിനിടയിൽ ആരോ ഒരാൾ ഓടിമറയുന്നത് കണ്ടപ്പോൾ അയാൾക്ക് എന്തോ ഒരു ദുരൂഹത തോന്നാതിരുന്നില്ല.അപ്പ്പോളേയ്ക്ക് സൈറൺ മുഴക്കിക്കൊണ്ട് ഫയറെഞ്ചിൻ എത്തിയതിനാൽ അയാളുടെ ശ്രദ്ധ അതിലേയ്ക്ക് തിരിഞ്ഞു.പൊള്ളലേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.അതിൽ രണ്ടുപേർ അന്നു രാത്രിയോടെ മരണമടഞ്ഞു.

               കഴിഞ്ഞ രണ്ടുദിവസങ്ങളിലെ സംഭവങ്ങൾ ആലോചിച്ച്, തിങ്കളാഴ്ച്ച ഓഫീസ്സിൽ ചെന്നശേഷം അയാൾക്ക് ഒന്നുംതന്നെ ചെയ്യുവാനുള്ള മൂഢുണ്ടായിരുന്നില്ല.അലസ്സമായി എന്തോക്കെയോ ചെയ്തോണ്ടിരുന്നപ്പോളാണു തനിക്കോരു വിസിറ്റർ ഉണ്ടെന്നാരോപറഞ്ഞത്.ചെന്നു നോക്കുമ്പോൾ ചെറുപ്പക്കാരൻ.“ഇന്നു അധികം പണിയൊന്നുമില്ലല്ലോ,നേരത്തെ ഇറങ്ങണം.ഒരിടം വരെപോകാനുണ്ട് ” എന്നുമാത്രം പറഞ്ഞ്കൊണ്ട് ഒരു കള്ളചിരി ചിരിച്ച്കൊണ്ട് ചെറുപ്പക്കാരൻ നടന്നകലുമ്പോൾ, ഇന്നു തനിക്ക് അധികം ജോലിയൊന്നുമില്ല എന്നു അവനെങ്ങനെ അറിഞ്ഞു എന്നോർത്ത് അയാൾക്കത്ഭുതമായി.

എന്തായാലും അയാളന്നു നേരത്തെ ഇറങ്ങി.പതിവായി കാണുന്നിടത്ത് ചെറുപ്പക്കാരൻ അയാളേയും കാത്ത് നില്പ്പുണ്ടായിരുന്നു.അയാളേയും കൂട്ടി ചെറുപ്പക്കാരൻ നേരെ പോയത് ഒരു ബാറിലേയ്ക്കായിരുന്നു. ജീവിതത്തിലിന്നുവരെ കയറാത്ത ഒരിടം!! അകത്തുകടക്കാതെ മടിച്ചു നിന്ന അയാൾ ഒടുവിൽ സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി അന്നാദ്യമായി ബാറിൽ കയറി. അരണ്ട വെളിച്ചത്ത് ഒരു മേശയ്ക്കിരു വശങ്ങളിലായിരുന്ന ഉടൻ അവൻ ഒരു ബീയറും, രണ്ടു ഗ്ലാസ്സും,ഓരോ പ്ലേറ്റ് വെജ്ജ് സാലഡും കല്മി ചിക്കനും ഓർഡർ ചെയ്തു.ബീയർ വന്ന ഉടൻ അതു രണ്ടു ഗ്ലാസ്സുകളിലായി ഒഴിച്ചു.അയാളുടെ എതിർപ്പ് അവഗണിച്ച്കൊണ്ട്, ഒരുഗ്ലാസ്സെടുത്ത് അയാൾക്ക് നീട്ടി കൊണ്ട് അവൻ പറഞ്ഞു.“ ഞാൻ പോയ കാര്യങ്ങളെല്ലാം ഭംഗിയായി തന്നെ കലാശിച്ചു.അതിന്റെ ചിലവാണിത്.എന്റെ സന്തോഷത്തിനു വേണ്ടി ഒരുഗ്ലാസ്സെങ്കിലും കുടിച്ചേ തീരു. പിന്നെ, ഇതു മഃനസ്സിനെ തണുപ്പിച്ച് ടെൻഷനും ആകുലതകളുമൊക്കെ മറക്കാൻ സഹായിക്കും.ദേ.. ഇതങ്ങുപിടിച്ചെ.” അറിയാതെ പിടിച്ചുപോയി. “ചീയേഴ്സ്സ്....” ഗ്ലാസ്സെടുത്ത് അയാളുടെ ഗ്ലാസ്സിൽ മുട്ടിച്ച്കൊണ്ട് അവൻ പറഞ്ഞു.“ചീയേഴ്സ്സ് പറഞ്ഞാൽ പിന്നെ ഒരു സിപ്പെങ്കിലും എടുക്കാതെ ഗ്ലാസ്സ് നിലത്ത് വയ്ക്കൻ പാടില്ല.തണുത്ത ബീയർ അയാൾ ചുണ്ടോടു ചേർത്തു.ഇറക്കുമ്പോൾ ചെറിയ കയ്പ്പ്.”ഒരു കവിളും കൂടി കുടിക്ക്“. അയാളനുസരിച്ചു.പിന്നീട് ചിക്കൻ കഷ്ണം എടുത്ത് കടിച്ചു. അല്പസമയം കഴിഞ്ഞപ്പൊളേയ്ക്ക്, അയാൾക്ക് ചെറിയൊരു തരിപ്പ് തോന്നിതുടങ്ങി.നല്ല സുഖം.ചെറിയ കയ്പ്പ് വക വയ്ക്കാതെ അയാൾ ഗ്ലാസ്സിൽ ബാക്കി ഉണ്ടായിരുന്നത് കുറേശെ കുടിക്കാൻ തുടങ്ങി.പിന്നീടുള്ള ഒരാഴ്ച്ച തുടർച്ചയായി അയാൾ ചെറുപ്പക്കാരന്റൊപ്പം അവിടെ എത്തിച്ചേർന്നു.ബാറിലെ ലഹരി അയാൾക്കിഷ്ടപെട്ടു എന്നുതന്നെ പറയാം.അങ്ങനെ അതൊരു പതിവായി.ഇപ്പോൾ ഓഫീസ്സിലെ ഒരു കാര്യങ്ങളും തനിക്കൊരു തവേദന അല്ല എന്നു അയാൾക്ക് തോന്നി തുടങ്ങി.

                  ഒരു ഞായറാഴ്ച്ച, തന്റെ മറ്റൊരു സുഹൃത്തിന്റെ എന്നു പറഞ്ഞ് ചെറുപ്പക്കാരൻ ഒരു ബൈക്ക് കൊണ്ടുവന്നു. നഗരത്തിനു വെളിയിലുള്ള ഒരു ഗ്രാമത്തിൽ നല്ല നാടൻ മദ്യം കിട്ടുമെന്നും, അതു കുടിച്ചാൽ സ്വർഗ്ഗം കാണാമെന്നും ചെറുപ്പക്കാരൻ പറഞ്ഞതനുസരിച്ച്, ചെറുപ്പക്കാരന്റെ പിന്നിലായി ബൈക്കിൽ കയറി. നാട്ടിൽ നിന്നും പോന്ന ശേഷം ബൈക്ക് ഓടിച്ചിട്ടില്ലാത്ത അയാൾക്ക് അതോടിക്കണമെന്നുണ്ടായിരുന്നു.അയാളുടെ മഃനസ്സറിഞ്ഞെന്നപ്പോലേ , ഒരു സൈഡേ താനോടിക്കൂ,തിരിച്ച് വരുംമ്പോൾ അയാളോടിക്കണം എന്നും പറഞ്ഞായിരുന്നു അവർ യാത്രതുടങ്ങിയത്. പോകും വഴി അവർ മനോഹരമായ ഒരു വലിയ പുഴ കണ്ടു.നിറയെ വെള്ളം.വലിയ പാലം.പാലം കടക്കുംവഴി അയാൾ പറഞ്ഞു “നമുക്കിവിടെ ഇറങ്ങി കുറച്ച്നേരം പുഴയൊക്കെ കണ്ടിട്ട് പോയാലോ?” “നമ്മുക്ക് തിരിച്ച് വരുമ്പോളിറങ്ങാം.എന്നിട്ട് കൊതി തീരുന്നത് വരെ ഇവിടെ വിശ്രമിച്ചിട്ട് പോകാം.” ചെറുപ്പക്കാരൻ അതും പറഞ്ഞ് ബൈക്കിന്റെ സ്പീഡ് കൂട്ടി.

                  ഗ്രാമത്തിലെത്തി കുടിച്ച്മറിഞ്ഞ ശേഷം,തിരികെ പോരാനായി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ പകൽ മായാറായിരുന്നു.നഗരത്തിലേയ്ക്ക് കടക്കുന്നത് വരെ റോഡിൽ തിരക്ക് വളരെ കുറവായിരുന്നു.അതുകൊണ്ടു തന്നെ, ഓരോ കാഴ്ച്ചകളും കണ്ട് വളരെ ആസ്വദിച്ചാണയാൾ ബൈക്കോടിച്ചിരുന്നത്.ചെറുപ്പക്കാരൻ പിന്നിലിരുന്ന് ചില പാട്ടുകൾ പാടിക്കോണ്ടിരുന്നു.

                 അങ്ങോട്ട് പോകുമ്പോൾ കണ്ട ആ പുഴയും അതിനു കുറുകെയുള്ള പാലവും എത്തിയപ്പോൾ, പാലത്തിന്റെ കൈവരിയിലായി ആരോ ഇരിക്കുന്നത് പോലെ.ബൈക്കിന്റെ ഹെഡ്ലൈറ്റിന്റെ അരണ്ട വെളിച്ചം കണ്ട ഉടൻ ആ മനുഷ്യൻ, തന്നെ കാത്താണിരുന്നത് എന്ന പോലെ കൈവരിയിൽ നിന്നും എണീറ്റു.അപ്പോളേയ്ക്ക് ബൈക്ക് പാലത്തിൽ നിന്നിരുന്ന ആളുടെ അടുത്തെത്താറായിരുന്നു.റോഡിനു നടുവിലേയ്ക്ക് അപ്രതീക്ഷിതമായി നടന്നു കയറിയ അയാളുടെ മുഖം ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ട അയാൾ ഞെട്ടി!! തന്റെ പിന്നിൽ ഇരുന്നിരുന്ന ആ ചെറുപ്പക്കാരൻ! ചെറുപ്പക്കാരനെ കണ്ട ഞെട്ടലിൽ ബൈക്കൊന്നു പാളി.അയാൾ ക്ലച്ച്പിടിച്ച് , ബ്രേയ്ക്കിൽ കാലമർത്തി.

*********************************************************************

പതിവിനു വിപരീതമായി, നാട്ടിലേയ്ക്കുള്ള ഈ യാത്രയിൽ മഃനസ്സ് ആകെ അസ്വസ്ഥമാണു. എന്തൊക്കെയോ നഷ്ടപ്പെടുന്നത് പോലെ!!എന്താണീ അസ്വസ്ഥതയ്ക്ക് കാരണമെന്നു മാത്രം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. തന്നെയുമല്ല,കേരളത്തിലേയ്ക്കുള്ള അതിർത്തി കടക്കുമ്പ്പോളുണ്ടാകാറുള്ള പതിവു സന്തോഷമൊന്നും ഇന്നില്ല. അങ്ങനെ പലവിധ വ്യാകുലതകളിൽ മുഴുകിയിരിക്കുമ്പ്പോളാണു തന്നെ ആരോ പിറകോട്ട് പിടിച്ച് വലിച്ച് എങ്ങോട്ടോ കൊണ്ടു പോകുന്നത് പോലെ തോന്നിയത്.തിരിഞ്ഞ് നോക്കിയപ്പോൾ തന്റെ കഴുത്തിലൊരു കുരുക്ക്! തന്റെ കഴുത്തിൽ വീണകുരുക്കിന്റെ അറ്റം, ഒരു പോത്തിന്റെ മുകളിൽ ഇരുന്നുകൊണ്ട് ആരോപിടിച്ചിരിക്കുന്നു. സൂക്ഷിച്ചു നോക്കി.പോത്തിന്മുകളിലിരിക്കുന്ന അയാൾക്ക്, ആഷുഘോവിന്റെ മരണാനന്തര ചടങ്ങിൽ വച്ച് ഒരു മിന്നലാട്ടം പോലെകണ്ട, തീപിടുത്തമുണ്ടായപ്പോൾ ഓടിമറഞ്ഞ, തന്റെ ബൈക്കിനു പിന്നിലിരുന്നു പുഴവരെ സഞ്ചരിച്ച ആ ചെറുപ്പക്കാരന്റെ അതേ മുഃഖം!!

************** 

നാട്ടിലോട്ടുള്ളയാത്രയിലെ പതിവു സുഖങ്ങളൊന്നും ഇല്ലാതെ അയാളുടെ ശരീരം വാളയാർ ചെക്ക് പോസ്റ്റ് കടന്നു കേരളത്തിന്റെ മണ്ണിലേയ്ക്ക് കടന്നു.

**************

തനിക്കു നഷ്ടപെട്ടതെന്തൊക്കെയാണെന്നറിഞ്ഞതിന്റെ വേനയോടെ, അയാൾ ആ ചെറുപ്പാക്കാരന്റെ പിന്നിലായി കയറി ഇരുന്നു.



മറ്റൊരു ലോകത്തിലേയ്ക്കുള്ള യാത്രയ്ക്കായി..!!!



      *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *

No comments:

Post a Comment