Thursday, 24 September 2015

സുന്ദരിയായ പെണ്‍കുട്ടിക്ക് വരനെ ആവശ്യമുണ്ട് !!

                         

    

                 ദിവസങ്ങളായി തുടരുന്ന അമിതജോലി ഭാരത്താല്‍ തളര്‍ന്ന അവള്‍, ലൈറ്റണച്ച ഉടന്‍,ആരാലോ തള്ളി വീഴ്ത്തപ്പെട്ടപോലെ കട്ടിലിലേയ്ക്ക് പതിക്കുകയായിരുന്നു.ബോധത്തിനും ഉപബോധത്തിനും ഇടയിലൂടെ സഞ്ചരിക്കുമ്പോള്‍,പാതിയടഞ്ഞ്-തുറന്ന് തുടരുന്ന കണ്ണുകളിലെ കാഴ്ചകള്‍ക്ക് അവ്യക്തതയുടെ മൂടുപടം!! ഒഴുകി നീങ്ങുന്ന ഒരു മേഘപാളിയിലിരുന്നുകൊണ്ട്, മൂടല്‍മഞ്ഞ് നിറഞ്ഞ ഒരു താഴ്വരയിലൂടെ സഞ്ചരിക്കുന്നത് പോലെ!!

പല പല കാഴ്ചകള്‍ ഓടി മറയുന്നു.എല്ലാം ഒന്നിനൊന്നു മനോഹരമായവ തന്നെ.അടയുവാന്‍ മടിച്ചിരുന്ന കണ്‍പോളകള്‍ പതിയെ അടഞ്ഞുതുടങ്ങിയപ്പോള്‍, പ്രശാന്ത സുന്ദരമായ ഒരു മുഖം അവളുടെ മുന്നിലൂടെ തന്നിലേയ്ക്കടുക്കുന്നു.കാഴ്ചകള്‍ക്ക് വ്യക്തത ഇല്ല എങ്കിലും,ആ ചുണ്ടില്‍ തങ്ങി നില്‍ക്കുന്ന ശാന്തത,കൊച്ചുകുട്ടികളുടേത് പോലുള്ള നിഷ്കളങ്കത, എന്നിവയിലൂടെ അവളുടെ മനസ്സ്- ബോധത്തിന്‍റെ മതിലുകള്‍ കടന്നുകൊണ്ട് മറ്റൊരു ലോകത്തിലേയ്ക്ക് കടന്നു കഴിഞ്ഞിരുന്നു.

*****************

വന്‍ വൃക്ഷങ്ങളുടെ ഇടതൂര്‍ന്ന ഇലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ,ഉദയസൂര്യന്‍റെ ഇളം കിരണങ്ങള്‍,പൂക്കളിലും ചെടികളിലും പറ്റിപിടിച്ചിരിക്കുന്ന മഞ്ഞ് തുള്ളികളില്‍ വിവിധ വര്‍ണ്ണങ്ങള്‍ ചാലിച്ചുകൊണ്ടിരുന്നു.പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന ഒരു കൊച്ചു പ്രദേശത്തവള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു!! അവിടെ ചില മനുഷ്യര്‍,പക്ഷി-മൃഗാതികള്‍.എല്ലാരും പരസ്പര സ്നേഹത്തോടെ ജീവിക്കുന്നു.

ഇവിടെ മനുഷ്യര്‍ക്ക്‌,
ഒറ്റ മതം - നിസ്വാര്‍ത്ഥത!!
ഒറ്റ ജാതി - പരപര വിശ്വാസം!!
ഒറ്റ ദൈവം – പരസ്പര സ്നേഹം!!
ഇവിടെ ആരാധനാലയങ്ങള്‍ക്ക് പകരം സത്യ-നീതി-ധര്‍മ്മങ്ങളാല്‍ പണിത ഒരു വിശ്രമ കേന്ദ്രം മാത്രം.

വൃദ്ധര്‍ക്കും,മദ്ധ്യവയസ്കര്‍ക്കും, ചെറുപ്പക്കാര്‍ക്കും എല്ലാം ഒരേ ഭാവം.കൊച്ചുകുട്ടികളില്‍ കാണപ്പെടുന്ന തരം നിഷ്കളങ്കത!!

അവരിലൊരാളായി മാറുവാന്‍ കൊതിക്കുന്ന മനസ്സിനെ, പെട്ടെന്നാരോ വലിച്ചെറിഞ്ഞെന്നപോലെ അവള്‍ ഞെട്ടിയുണര്‍ന്നു.സ്വപ്ന ലോകത്ത് നിന്നും പുറത്തെത്തിയിട്ടും അവിടെ തന്നെ തുടരുവാന്‍ ആഗ്രഹിച്ച്കൊണ്ട്, അവള്‍ കണ്ണുകള്‍ കൂട്ടിയടച്ചു.താന്‍ കണ്ട മനോഹരമായ സ്വപ്നം ഒരിക്കല്‍ കൂടി കാണുവാന്‍ ആഗ്രഹിച്ച അവളുടെ ബോധമനസ്സ്, കണ്ട ചിത്രങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മകളില്‍ എത്തിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.

താന്‍ കണ്ട സ്വപ്നത്തിലെ മുഖങ്ങള്‍ക്കെല്ലാം കൊച്ചുകുട്ടികളുടെ ഭാവം വന്നതെന്തുകൊണ്ട് എന്നവള്‍ ചിന്തിച്ചു. പെട്ടന്നാണ് ,  "തനിക്കും ആ ഭാവങ്ങള്‍ ഒരിക്കല്‍ സ്വന്തമായിരുന്നു" എന്നവള്‍ തിരിച്ചറിഞ്ഞത്.ആ ഭാവങ്ങള്‍ എന്നോ, എവിടെയോ വച്ച്, താന്‍ പോലും അറിയാതെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

ജാതിയോ മതമോ, രാഷ്ട്രീയമോ ഇല്ലാതെ പിറന്നുവീണ താനിന്ന് വ്യക്തമായ മതവും, ദൈവങ്ങളേയും,കാഴ്ചപാടുളേയും കാത്തു സൂക്ഷിക്കുന്നവള്‍!!

ഈശ്വരാ, ഇതെങ്ങനെ സംഭവിച്ചു?? തന്‍റെ സ്വപ്നത്തില്‍ കണ്ടിരുന്ന ജനങ്ങളെപോലെ, "മരണം വരെ ഒരേ ഭാവത്തില്‍ തുടരാന്‍" തനിക്കും സാധിക്കുമായിരുന്നില്ലേ??  ഇന്നത്തെ ലോകത്തിന്‍റെ ഒഴുക്കിനൊത്ത് നീന്തുന്ന തനിക്ക് ഇനി ഒരു തിരിച്ച്പോക്ക് സാധ്യമോ??

അറിയില്ല!!

എന്നാല്‍, തന്നിലൂടെ ഇനി ഒരു പുതു തലമുറ ഉണ്ട് എങ്കില്‍,
ഇത് നിന്‍റെ മതം, ഇത് നിന്‍റെ ദൈവം,ഇത് നിന്‍റെ മത ഗ്രന്ഥം,ഇത് നിന്‍റെ ആരാധനാലയം,............., മറ്റുള്ളതെല്ലാം കാപട്യം!!”
ഇവന്‍ നിന്‍റെ മിത്രം,ഇത് നിന്‍റെ ശത്രു,......” എന്നീ വാക്കുകള്‍ ചൊല്ലിക്കൊടുത്ത്, ജന്മഭാവം നഷ്ടപെട്ട ഒരു പേകോലമായി വളര്‍ത്തില്ല , എന്നവള്‍ ദൃഢപ്രതിജ്ഞ എടുത്തു.

തന്‍റെ സ്വപ്നത്തിന്‍റെ തുടക്കത്തില്‍ താന്‍ കണ്ട മുഖത്തിനു, തന്‍റെ തന്നെ രൂപം ആയിരുന്നു,ആ മുഖത്തിലൂടെ താന്‍ പ്രാവേശിച്ചത് തന്‍റെ ആത്മ സത്തയിലേക്കായിരുന്നു എന്നവള്‍ തിരിച്ചറിഞ്ഞു.

അതായിരുന്നില്ലേ നാം ഓരോരുത്തരുടേയും ലോകം??
"മനോഹരമായ ആ ലോകത്തിനു പകരം,ഇന്നത്തെ ഈ ലോക നിര്‍മ്മിതി ആരുടെ കുതന്ത്രം ആയിരുന്നു" എന്ന ചോദ്യം മാത്രം അവളില്‍ അവശേഷിപ്പിച്ചുകൊണ്ട്, മറ്റൊരു രാത്രി കൂടി കൊഴിഞ്ഞു വീണു എങ്കിലും, “നാടോടുമ്പോള്‍ നടുവേ ഓടണോ” അതോ, വരധാനമായി തനിക്ക് കിട്ടിയിരുന്ന ആ ലോകത്തിന്‍റെ പുനര്‍നിര്‍മാണത്തിനായുള്ള ആദ്യ ശ്രമങ്ങള്‍ തന്നില്‍ നിന്ന് തന്നെ തുടങ്ങണമോ എന്നതില്‍ അവള്‍ക്ക് ഉറച്ച തീരുമാനം ഉണ്ടായിരുന്നു.

ആ തീരുമാനത്തിനു മുന്നില്‍, “മറ്റുള്ളവര്‍ ചെയ്യട്ടെ, എന്നിട്ട് താന്‍ ചെയ്യാം” , “താന്‍ മാത്രം നോക്കിയാല്‍ എങ്ങനാ” തുടങ്ങിയ ആയിരകണക്കിന് ചിന്തകള്‍ ചിറകറ്റു വീണുകൊണ്ടിരുന്നു.

************************************************************************
ഉറച്ച മനസ്സോടെ, തന്‍റെ പ്രവര്‍ത്തികള്‍ക്കായി പുറപ്പെടും മുന്‍പേ, പത്രത്തിലെ വിവാഹ പംക്തിയില്‍ കൊടുക്കാന്‍ വച്ചിരുന്ന മാറ്റര്‍ വലിച്ചുകീറിയ ശേഷം,അവള്‍ മറ്റൊന്ന് തയാറാക്കി.


“ഞാന്‍ പ്രതീക്ഷ.24 വയസ്സ്,അവിവാഹിത.സമാനചിന്തകള്‍ ഉള്ള, അനുയോജ്യരായവരുടെ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.തത്വങ്ങള്‍ വാക്കുകളില്‍ മാത്രം ഒതുക്കാത്ത ആര്‍ക്കും പ്രായഭേതമാന്യേ നേരിട്ട് അപേക്ഷിക്കാവുന്നതാണ്.ഒരു നവയുഗ പിറവിയില്‍ പങ്കുചേരാന്‍ താല്പര്യമുള്ള ആര്‍ക്കും തങ്ങളുടെ മകനോ-സഹോദരനോ-മറ്റാര്‍ക്കെങ്കിലും വേണ്ടിയോ അപേക്ഷിക്കാവുന്നതാണ്.................................................................”

************************************************************************

No comments:

Post a Comment