Saturday, 27 August 2016

പുട്ടാലുവും കള്ളുകുടവും !!

                       ര്‍ച്ചാവേദിയില്‍ നിന്നും ഇറങ്ങി നേരെ പോയത് കൃഷ്ണരാജപുരം സ്റ്റേഷനിലേയ്ക്ക്.അവിടെ ചെന്നിറങ്ങുമ്പോൾ സഹമുറിയൻ "സിനു" നിലാവത്ത് വിട്ട കോഴിയെ പോലെ കറങ്ങിതിരിഞ്ഞു നടപ്പുണ്ട്.ഏതോ പെണ്ണിനെ വായി നോക്കി നില്‍ക്കുകയായിരുന്നു എന്ന് ആ പരുങ്ങല്‍ കണ്ടപ്പോഴേ പിടികിട്ടി.

വണ്ടിയിൽ കയറി അല്പം കഴിഞ്ഞപ്പോ RAC ആയിരുന്ന ടിക്കറ്റ് കൺഫേം ആക്കി തന്നിട്ട് ഹിന്ദിക്കാരൻ TTE സ്ഥലം വിട്ടു.വണ്ടി സേലത്ത് എത്തിയപ്പോൾ ഹിന്ദിക്കാരൻ ഇറങ്ങി പകരം ഒരു തമിഴൻ TTE പണ്ങ്ങി പതുങ്ങി വന്നു.അവന്‍റെ കൂടെ അവൻ കാശ് വാങ്ങി "സീറ്റ്‌ കൊടുക്കാം" എന്ന് പറഞ്ഞ ഏതോ ഒരു അലവലാതിയും.പണ്ടേ തമിഴന്മാരെ ഇഷ്ടമല്ലാത്തത് കൊണ്ടും,ഒരു TTE കൺഫേം ആക്കിയ സീറ്റ് കൊടുക്കുവാൻ തയ്യാറല്ലാത്തതു കൊണ്ടും പിന്നീട് മുട്ടൻ വഴക്ക് തന്നെ നടന്നു.ഒടുവിൽ TTE സ്ഥലം വിട്ടു.അപ്പോളേക്കും ഉറക്കം നഷ്ടപ്പെട്ടിരുന്നു.പിന്നെ, തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.ബോർ അടി മാറ്റാനായി ഓരോ മണിക്കൂർ ഇടവിട്ട് മച്ചാനെ വിളിച്ചു കൊണ്ടിരുന്നു.അങ്ങിനെ അവൻ്റെ ഉറക്കം കളയാൻ സാധിച്ച സന്തോഷം, വണ്ടിയുടെ കുടു കുടു ശബ്ദത്തിനൊപ്പം മനസ്സിൽ താളം പിടിച്ച് കൊണ്ട് ആഘോഷിച്ചു.
******************

എറണാകുളത്ത് ചെന്നപ്പോൾ മുട്ടൻ മഴ.പണ്ടേ വെള്ളം അലർജി ആയതു കൊണ്ട് മഴ പോകും വരെ ട്രെയിനിൽ തന്നെ ഇരുന്നു.എറണാകുളം വരെ ഉള്ള ട്രെയിൻ ആയത് കൊണ്ട് വണ്ടി കുറേ സമയം അവിടെ കാണും എന്നുറപ്പാരുന്നു.അതുവരെ വായും പൊളിച്ചു ഈത്തയുമൊലിപ്പിച്ച് കിടന്നുറങ്ങിയിരുന്ന സഹമുറിയൻ "എനിക്ക് വിശക്കുന്നേ" എന്ന് പറഞ്ഞു കൊണ്ട് അപ്രതീക്ഷിതമായി എണീറ്റു വന്നപ്പോൾ ആണ് അങ്ങിനെ ഒരു മുതൽ കൂടെ ഉണ്ടല്ലോ എന്ന കാര്യം ഓര്മ വന്നത്. ബാഗിൽ ഒരു മുൻകരുതൽ എന്ന നിലയിൽ വച്ചിരുന്ന "പേസ്റ്റ്" എടുത്ത് കൊടുത്തു.കിട്ടിയപാടെ പേസ്റ്റ്മുഴുവൻ തിന്നു തീർത്തു.ഇനിയും അവിടെ നിന്നാൽ ഒരുപക്ഷേ, എന്നെ തന്നെ അവൻ പിടിച്ച് തിന്നുകളയും എന്ന് കണ്ട് പുറത്തിറങ്ങി കാത്തിരിപ്പ് മുറിയ്ക്കു നേരെ നടന്നു.

അവിടെ കുറേ കിളവികൾ ഉറക്കം തൂങ്ങി ഇരിപ്പുണ്ട്.
കിളവികൾ എങ്കിൽ കിളവികൾ !! അവിടെ ഇരുന്നു വായ് നോട്ടം തുടങ്ങി.അന്നത്തെ പരുപാടി ഓർഗനൈസർ ആയ പ്രഭാഷ് മച്ചാനെ വിളിച്ചപ്പോൾ അവൻ ഏതോ പറമ്പിൽ വെളിക്കിറങ്ങാൻ പോയിട്ടേ ഉള്ളത്രെ.എങ്ങിനെ പോയാലും മച്ചാൻ വരുമ്പോൾ 2  മണിക്കൂർ കഴിയുമെന്നുറപ്പ്!!

കിളവികൾ പലരും കൊഞ്ഞനം കുത്തിക്കൊണ്ടു കടന്നു പോയി.
ഊളകൾ !!

ഒടുവിൽ, 8  മണി ആയപ്പോൾ മച്ചാൻ ഹാജർ. അവിടുന്നൊരു വൂബർ പിടിച്ച് കാക്കനാടിന്.പോകും വഴി, ഞങ്ങടെ വണ്ടിയിൽ ഒരു വയ്യാവേലി കണക്കെ ആർട്ടിസ്റ്റ് 
വിപിൻദാസ് ഇടിച്ച് കയറി.കയറിയപ്പോൾ തുടങ്ങിയ കഥ പറച്ചിൽ, തമ്മിൽ പിരിഞ്ഞൊരാഴ്ച കഴിഞ്ഞിപ്പോഴും 
തുടരുന്നതിനാൽ, ഞങ്ങളിൽ പലരും ഇപ്പോൾ വാട്ട്സ്സ് ആപ്പിൽ കയറാറില്ല എന്നതാണ് സത്യം.

കാക്കനാട് ചെന്ന്, മുകളിലുള്ള വീട്ടിലോട് കയറി ചെന്നപ്പോൾ, പടി മുകളിൽ ഒരു കുട്ടിയാന.തുമ്പികൈ ഇല്ല, നെറ്റിപട്ടമില്ല.അപ്പോഴാണ് മനസ്സിലായത് , അത് ആനയല്ല മിസ്സിസ് പ്ലിങ്ങൻ ആണെന്ന്!!

മിസ്റ്റർ പ്ലിങ്ങൻ, "ശാന്തപ്പൻ" പതിവില്ലാതെ കുളിക്കാൻ കയറിയിരിക്കുന്നു!!

കുളിമുറിയിൽ നിന്നും ക്യാബറെ നർത്തകിയുടെ പോലുള്ള ഒരു നിക്കറും ഇട്ടോണ്ട് ശാന്തപ്പൻ പുറത്തെത്തി.ഒന്നാം ക്ലാസ്സിൽ പോകാൻ നേരം മാതാപിതാക്കൾ വാങ്ങി കൊടുത്തതാണത്രെ ആ നിക്കർ!!

അപ്പോഴേയ്ക്കും പ്ലിങ്ങി , കട്ടനുമായി വന്നു.കട്ടൻ കുടിച്ച ഉടൻ ദൈവവിളി കിട്ടി.ദൈവവിളികിട്ടി മുട്ടിപ്പായി പ്രാർത്ഥനയും, കുളിയും കഴിഞ്ഞ് പുറത്തെത്തിയപ്പോളേക്കും ശാന്തപ്പനെ നോക്കി "തനിക്കുള്ളത് വന്നിട്ട് തരാട്ടാ" എന്നും പറഞ്ഞ് പ്ലിങ്ങി മുങ്ങി.
(കുട്ടിയാനയെ പേടിച്ചിരിക്കുന്ന ശാന്തപ്പൻ)


പ്ലിങ്ങി, ഒരു പറ അരിയുടെ ഇഡ്ഡലി ഉണ്ടാക്കി വച്ചിട്ടാണ് പോയത്.
"ഡാ മുഴുവൻ തീർക്കണേ... ഇല്ലേൽ നാളെ ചമ്മന്തിക്കും തേങ്ങയ്ക്ക് പകരം അവളെന്നെ എടുത്തു വച്ചരയ്ക്കും" എന്ന ശാന്തപ്പ രോദനം കേട്ട് പ്രഭാഷും ആർട്ടിസ്റ്റും കൂടി മൂക്കിൽ വരെ ഇഡലി തിരുകി കയറ്റി.മിച്ചം വന്നതെടുത്ത് ഒരു ഈർക്കിളിയിൽ കോർത്ത് ബഡ്‌സ് ആണെന്നും പറഞ്ഞു ചെവിയിലും കുത്തി കയറ്റി.

അപ്പോഴേയ്ക്കും പൂരപ്പറമ്പിൽ കഥപറയുന്നവനെ പോലൊരുവൻ എവിടുന്നോ അങ്ങോട്ട് കടന്നുവന്നു.സുഹൃത്തിലെ ആട്ടിൻകുട്ടി ഡെന്നി.ഡെന്നി വരുമ്പോൾ ശാന്തപ്പൻ തൻ്റെ മകന്റെ ഭീഷണിക്ക് വഴങ്ങി പിറ്റേന്ന് കൊണ്ടുപോകാനുള്ള ക്യാമറയുടെ പേപ്പർ മോഡൽ ഉണ്ടാക്കുകയായിരുന്നു.ക്യാമറ എന്ന് കേട്ട ഉടൻ, ഡെന്നി പല പല പോസ്സുകൾ ഇട്ടു തുടങ്ങി.ഒടുവിൽ, ഡ്രൈവർആയി ഇരിക്കുന്ന പോസ്സിൽ ഫോട്ടോ എടുത്ത് തരാം എന്നു പറഞ്ഞു പറ്റിച്ച് ഡെന്നിയെ തള്ളി വണ്ടിയിൽ കയറ്റി, ഞങ്ങൾ യാത്ര തുടങ്ങി.കഴിഞ്ഞ ജന്മത്തിൽ റോഡ് റോളർ ഡ്രൈവർ ആയിരുന്ന ഡെന്നി, വഴിയിൽ കണ്ട എല്ലാ കുഴികളിലും കയറി ഇറങ്ങികൊണ്ടു പഴയ ഓർമകളിലേക്ക് ഒരിക്കൽ കൂടി ഒളിഞ്ഞു നോക്കി തൃപ്തനായി!!

(ആർട്ടിസ്ററ് വിപിൻദാസ്,സിനു,നുമ്മ,ശാന്തപ്പൻ,ഡെന്നി)
.
.
അപ്പോളാണ്, പൊരി ചാക്കിൽ, മൺകലം വച്ച പോലൊരു രൂപം മറ്റൊരു കാറിൽ അവിടെ എത്തിയത്.നോക്കുമ്പോൾ, "കംസ രൂപേ ജെസിബി" എന്നും പറഞ്ഞുകൊണ്ട് ദിലീപ്.
വണ്ടിയിൽ നിന്നിറങ്ങിയ ജെസിബി ദിലീപിനെ കണ്ടഉടൻ ബാലരമ വായിച്ചോണ്ടിരുന്ന, അടുത്ത വീട്ടിലെ നാല് വയസ്സുകാരൻ പുട്ടാലു മാമാ എന്നും പറഞ്ഞ് പുറകേ കൂടി.

മന്ത്രം ചൊല്ലി കുട്ടിയെ മയക്കി ഞങ്ങൾ മുങ്ങി.പിന്നെ പൊങ്ങിയത് ഒരു കുളിരുള്ള ബോർഡിന് മുന്നിൽ ആണ്.
(മച്ചാൻ,നുമ്മ,ശാന്തപ്പൻ)
.
ചെന്നവഴി "ഡെന്നി" കൊതിയും വിട്ടുകൊണ്ട് നേരെ അടുക്കളയില്‍ കയറി ചെന്ന് പാചകക്കാരന്‍റെ തെറിയും കേട്ട് കരഞ്ഞോണ്ടിറങ്ങി വന്നു.കള്ളാണെന്നും പറഞ്ഞ് ഒരുഗ്ലാസ് കഞ്ഞിവെള്ളത്തില്‍ പഞ്ചസാര ഇട്ട് കൊടുത്തപ്പോള്‍ ഡെന്നി ഹാപ്പി.
.
(ഡെന്നിക്ക് കൊടുത്ത കഞ്ഞിവെള്ളം)
.
ശാന്തേട്ടന്‍റെ കൊട്ടേഷന്‍ സംഘത്തില്‍ പെട്ട "ബിജു" വന്ന് ഞങ്ങളെ ഒരു മുറിയില്‍ കൊണ്ടിരുത്തി.എന്താ എടുക്കേണ്ടതെന്ന ചോദ്യത്തിന് മെനു ചൂണ്ടി കാണിച്ചിട്ട്, അതെല്ലാം ഓരോന്നായി പോന്നോട്ടെ എന്ന് മച്ചാനും ഞാനും കോറസ്സായി പറഞ്ഞു.

ആദ്യമായി വന്നത് ഒരു മീന്‍ ആണ്.വാല് പോയ പുട്ടാലു കണക്കുള്ള ജെസിബി യെ കണ്ട് പേടിച്ച മീനിന്‍റെ ഉടല്‍, അങ്ങോട്ട്‌ വരാതെ തിരിഞ്ഞോടി.അങ്ങിനെ ആവി പറത്തിക്കൊണ്ട്,തല മാത്രം ഞങ്ങടെ  മേശമേല്‍ വന്നിരുന്നു.


 പിന്നെ ബിജുചേട്ടന് നിന്ന് തിരിയാൻ സമയമുണ്ടാരുന്നില്ല.പുട്ട് വന്നു,അപ്പം വന്നു,ബീഫ് വന്നു, താറാവ് വന്നു,ഞണ്ട് വന്നു ....അങ്ങിനെ വിഭവങ്ങൾ ഓരോന്നായി  വന്നുകൊണ്ടേയിരുന്നു.വരുന്ന വിഭവങ്ങൾ എല്ലാം ഗണപതിയെ മനസ്സിൽ ധ്യാനിച്ച് ജെസിബി ക്കു വിളമ്പിയ ശേഷം എല്ലാവരും  കൂടി പങ്കിട്ടെടുത്തു .ജെ സി ബി ആകട്ടെ, "ലോകത്ത് പഴങ്കഞ്ഞി അല്ലാതെ വേറെയും ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാൻ പറ്റും എന്ന് , ഭാര്യയെ കാണിച്ച് കൊടുക്കാൻ ആണ്" എന്നും പറഞ്ഞുകൊണ്ട് എല്ലാ വിഭവങ്ങളുടേയും ഫോട്ടോകൾ എടുത്തുകൊണ്ടേയിരുന്നു.ആ അവസ്സരം നോക്കി ഞങ്ങൾ ഞണ്ട് കറി വാങ്ങി പുട്ടാലുനെ പറ്റിച്ച് തിന്നു തീർത്തു.

(പുട്ടാലു )
.
.
"പന്നിയിറച്ചി കിട്ടിയില്ല" എന്ന് പറഞ്ഞു കരഞ്ഞ ഡെന്നിയുടെ വായിൽ ഒരു ഗ്ളാസ്സ് കള്ളൊഴിച്ചു കൊടുത്തപ്പോൾ കരച്ചിൽ മാറി, പൊട്ടിച്ചിരി ആയി.അതിനിടയില്‍ ഖത്തറിൽ അത്തറു വിറ്റ് നടന്നിരുന്ന പമ്മനും,മംഗലാപുരത്ത് മാങ്ങാ പറിച്ചുനടന്നിരുന്ന വയ്യവേലാനന്ദനും ചേട്ടനും ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു.   അപ്പോഴേയ്ക്കും "സിനു" ക്യാമറയുമായി ചാടി വീണു.ക്യാമറ കണ്ട ഡെന്നി, പല പല പോസ്സുകൾ മാറി മാറി പ്രയോഗിച്ച് തുടങ്ങി.ഒടുവിൽ ഡെന്നിയോട് ചിരിക്കാൻ പറഞ്ഞുകൊണ്ട്, അവനെ ഒഴിവാക്കി ഞങ്ങൾ സെൽഫി എടുത്തു. 
.
(മച്ചാൻ,ശാന്തപ്പൻ,നുമ്മ,സിനു)
.
.
ഫോട്ടോയിൽ ഇല്ല എന്നറിഞ്ഞ ഡെന്നി ഒരുപ്ളേറ്റ് പന്നിഫ്രൈ ഓർഡർ ചെയ്തു ഒറ്റയ്ക്ക് തിന്നു തീർത്തു.ഒറ്റയ്ക്ക് തിന്ന പാപം പിറ്റേന്ന് ടോയ്‌ലറ്റിൽ തീർത്തു എന്നറിഞ്ഞ ഞങ്ങളെല്ലാം പന്നിയുടെ ആത്മാവിന് ശാന്തിക്കായി പ്രാർത്ഥിക്കാതിരുന്നില്ല.

പുട്ടും അപ്പവും "ബീഫ്" കറിയിൽ മുക്കി തട്ടിവിടുന്നതിനിടയിൽ താറാവിറച്ചിയെ കുറിച്ച് ആരോ പറഞ്ഞു.അപ്പോളാണ് താറാവിറച്ചി വാങ്ങിയിരുന്നു എന്ന കാര്യം ജെസിബി അറിയുന്നത്.താറാവ് കിട്ടാത്ത വാശിക്ക്, ഒറ്റയ്ക്കിരുന്നു കള്ളുസേവ തുടങ്ങിയ പുട്ടാലു, മണ്ണുമാന്തുന്ന വേഗതയിൽ കുടങ്ങൾ  കാലിയാക്കി.
.
(കള്ളുകുടവും, ചീന ഭരണിയും)


ഇനി ഒന്നും കഴിക്കാൻ പറ്റില്ല എന്ന് വന്നപ്പോൾ ആണ് ആർട്ടിസ്റ്റ്
പുതിയ ഐഡിയയുമായി വന്നത്.ഒന്ന് പോയി  വയറൊഴിച്ച് വന്നാൽ ഇനിയും കഴിക്കാം.കേട്ട പാതി കേൾക്കാത്തപാതി ഓരോരുത്തരായി വയറിലുള്ളത് ഒഴിവാക്കാൻ ഓട്ടമായി. അതോടെ ഷാപ്പ് വക ശൗചാലയമുന്നിൽ  ബീവറേജിലെ വരിപോലെ ഒന്ന് പെട്ടെന്ന് വളർന്നു വന്നു.പോയി വന്നവർ എല്ലാം പിന്നെയും പഴയ പടി തന്നെ മത്സര തീറ്റ തുടങ്ങി.ബിജു ചേട്ടൻ പല വട്ടം കയറിയിറങ്ങി.നല്ല വാഴയിലയിൽ പൊതിഞ്ഞു വറുത്ത കരിമീൻ അപ്പോളാണ് വരുന്നത്.വന്നപാടെ എല്ലാരും കൂടി അത് ഫിനിഷ് ചെയ്തു.
.
(കരിമീൻ പൊള്ളിച്ചത്)
.
.
കള്ളുകുടത്തേക്കാൾ വീർത്ത വയറുമായി, ശ്വാസം മുട്ടി തുടങ്ങിയപ്പോൾ,"എന്നാൽ പിന്നെ ബില്ലെടുക്കാം" എന്ന് കരുതി ഇരുന്നപ്പോൾ ആണ് ശാന്തപ്പന്റെ കൂടെ കരപ്പൻ പിടിച്ച് കിടന്ന ബാല്യകാല സുഹൃത്തുക്കൾ ആയ ജലീലിക്ക,അനിലേട്ടൻ എന്നിവർ എവിടുന്നോ അവിടെ എത്തി ചേർന്നത്.പിന്നെ അവർക്കൊരു കമ്പനി കൊടുക്കുവാൻ വേണ്ടി ആയി തീറ്റ.

അപ്പോളാണ് ഒരു പാവം ചേട്ടന്‍ ലോട്ടറി വില്‍ക്കുവാന്‍ വേണ്ടി വന്നത്.ലോട്ടറി എന്ന് കേട്ട ഉടന്‍ "ഉള്ള ലോട്ടറി മുഴുവൻ എടുത്തോ" എന്നും പറഞ്ഞുകൊണ്ട്  ജെസിബി ചാടിയെണീറ്റു.ലോട്ടറി വാങ്ങി പണത്തിന് പകരം, പോക്കറ്റിൽ നിന്നും മറ്റു മൂന്നു ലോട്ടറികൾ എടുത്ത് തിരിച്ചു നീട്ടുന്ന പുട്ടാലുനെ കണ്ട ലോട്ടറി കച്ചവടക്കാരന്‍ ഒന്നമ്പരന്നു.ഈശ്വരാ, ദിലീപും ഒരു ലോട്ടറി എജന്റ് ആയിരുന്നോ എന്നറിയാതെ ഞങ്ങള്‍ വായ പൊളിച്ചിരുന്നു.പിന്നീടാണ്‌ കാര്യം മനസ്സിലായത്, പുട്ടാലൂന് ലോട്ടറി അടിച്ചിരിക്കുന്നു.മൂന്നു ലോട്ടറിയില്‍ നിന്നും മുന്നൂറ് രൂപ!!
മുന്നൂറു രൂപയ്ക്ക് ലോട്ടറി അടിച്ചവന്‍ എണ്ണൂറ് രൂപയ്ക്ക് ലോട്ടറി വാങ്ങിയിട്ട്,"ഭയങ്കര ലാഭമായി പോയി മച്ചൂ " എന്നൊരു ഡയലോഗും.

ഞങ്ങള്‍ പിന്നെയും, "ബാക്കി" ഉണ്ടായിരുന്ന ഭക്ഷണത്തില്‍ ശ്രദ്ധ കൊടുത്തു.


ഒടുവിൽ,വയറ്റിൽ സ്ഥലമില്ലാഞ്ഞതിനാൽ,ബിൽ കൊടുത്ത്, എല്ലാരും കൂടി വെളിയിൽ വന്നൊരു ഫോട്ടോയും എടുത്ത്, അൽപ സമയം അവിടെ കറങ്ങി നടന്ന ശേഷം അടുത്ത സ്വീകരണസ്ഥലമായ മറൈൻ ഡ്രൈവിലേയ്ക്ക് വച്ച് പിടിച്ചു.
.

*************************


മറൈൻ ഡ്രൈവിൽ ചെന്ന് എല്ലാരും കൂടി ഒരു നാടൻ ചായകടയില്‍  ഇടിച്ച്കയറി അവിടുള്ളത് മുഴുവൻ തീർത്തു.അപ്പോളേക്കും ആരോ ബോട്ടുയാത്രയ്ക്കുള്ള ടിക്കറ്റുമായി വന്നു.
.
(ചായകട കാലിയാക്കുന്നു)
.
.
ഒരു കൊച്ചു ബോട്ട് ആണ്.ബോട്ടിന്‍റെ ഉൾവശം,വിന്ഡോ സൈഡിൽ ഇരിക്കാൻ പാകത്തിന് മര തട്ടുകള്‍ പിടിപ്പിച്ച, വെള്ളത്തോട് ചേർന്നുള്ള രണ്ട് മുറികള്‍  പോലുള്ളതാണ്.ബോട്ടിന്‍റെ മുകളിൽ നിരത്തിയ ഫൈബർ കസ്സേരകളിൽ ആണ് കാഴ്ചകൾ കാണുവാനായി മിക്ക ആളുകളും ഇരിക്കുന്നത്.ബോട്ടിന്‍റെ പിൻഭാഗത്തുള്ള കസ്സേരകളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു.
.
.
ഒരു മണിക്കൂര്‍ ആണ് യാത്ര.കായലില്‍ കൂടി ഒരു കറക്കം.ബോള്‍ഗാട്ടി പാലസ്സിന്‍റെ മുന്നില്‍ കൂടി പോയി തിരികെ കയറിയ സ്ഥലത്ത് കൊണ്ടുപോയി വിടും.അതാണ്‌ ട്രിപ്പില്‍ ഉള്ളത്.കടലില്‍ കൊണ്ടുപോയി സൂര്യ അസ്തമയം കാണിച്ചു മടക്കി കൊണ്ടുവരുന്ന, പാട്ടും ഡാന്സ്സും ഒക്കെ ഉള്ള വലിയ ബോട്ടുകളും ഉണ്ട്.മഴക്കാലമായതുകൊണ്ട്‌, അത്തരം യാത്രയ്ക് എന്തോ നിയന്ത്രണം ഉള്ളതിനാല്‍ ഇത്തരം കൊച്ചു ബോട്ടുകള്‍ മാത്രമാണ് സജീവം!!
.
.
കായല്‍പരപ്പിലൂടെ കറങ്ങുന്നതിനിടയില്‍ ചിരിയും കളിയും സെല്ഫികളും, ഗ്രൂപ്പ്‌ ഫോട്ടോകളും, കുപ്പിയില്‍ കരുതിയ "ദാഹജലം" കുടിക്കലും ഒക്കെയായി സമയം പോയതറിഞ്ഞില്ല.
.
(ഡെന്നി)
.
വയ്യാത്ത അവസ്ഥയിലും കറോടിച്ച് ഒരിക്കല്‍ കൂടി വന്ന ഡെന്നിയോടുള്ള സ്നേഹം കൂമ്പിനിടിച്ച് തന്നെ തീര്‍ക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
.
(മച്ചാന്‍സ്സ്)
.
അപ്പോളേയ്ക്കും അന്നത്തെ ഗുസ്തി അവസാനിപ്പിച്ചു കൊണ്ട് സൂര്യന്‍ മേഘങ്ങളുടെ മറവിലൂടെ കുളിസീന്‍ പിടിക്കാന്‍ പോയി തുടങ്ങിയിരുന്നു
.
.
അന്നത്തെ യാത്രാ ക്ഷീണം മാറ്റുവാന്‍ വേണ്ട അല്പം ദാഹജലം,രാത്രി കഴിക്കുവാന്‍ വേണ്ട ഭക്ഷണവും വാങ്ങിക്കൊണ്ട്, ഞങ്ങള്‍ മുറിയില്‍ ചെന്ന ഉടന്‍ ആര്‍ട്ടിസ്റ്റ് വിപിന്‍ദാസ് തന്‍റെ ടൂളുകള്‍ എടുത്ത് എന്‍റെ ഒരു ക്യാരികേച്ചര്‍ വരച്ചു.
.
.
അത് കണ്ട് ആവേശം മൂത്ത് "എന്‍റെ പടവും വരയ്ക്കണം എന്ന് പറഞ്ഞുകൊണ്ട്" പുട്ടാലുവും ഇരുന്നു കൊടുത്തു.ഒരു പപ്പേര്‍ എടുത്ത് അതില്‍ ഒരു കലവും അതിന്മേല്‍ ഒരു ചട്ടിയും വരച്ചുകൊടുത്ത് കൊണ്ട് ആര്‍ട്ടിസ്റ്റ് പുട്ടാലുനെ തേച്ചു.
.
ഇതുവരെ കേള്‍ക്കാത്ത പല പല പാട്ടുകളും പാടി വെറുപ്പിച്ചതു പോരാഞ്ഞ് പല പല പ്രശസ്ത പാട്ടുകള്‍ക്കും പുതിയ ഈണം നല്‍കികൊണ്ട് ഞങ്ങളെ കൊല്ലാകൊല ചെയ്ത ആര്ട്ടിസ്റ്റിനെ പറ്റി ശാന്തപ്പന്‍ "എല്ലാ ആര്‍ട്ടിസ്റ്റ്കളും ഊളകള്‍ ആണ്" എന്ന് പറഞ്ഞപ്പോള്‍...
"ഏയ്‌ , ഇത് ഊള ആര്‍ട്ടിസ്റ്റ് ആയതാ" എന്ന പുട്ടാലു ദിലീപിന്‍റെ വാക്കുകള്‍ ശരി തന്നെ എന്ന് എനിക്കും തോന്നാതിരുന്നില്ല.അര്ട്ടിസ്റ്റും മച്ചാനും ശാന്തപ്പനും ചേര്‍ന്ന് നടത്തിയ ഗാനമേള അക്ഷരാര്‍ത്ഥത്തില്‍ പുതുമ ഉള്ളത് തന്നെ ആയിരുന്നു.കാരണം വരികള്‍ പരിചിതം എങ്കിലും, ട്യുന്‍ ആദ്യമായി കേള്‍ക്കുന്നതായിരുന്നു.

ഭക്ഷണ ശേഷം, മിച്ചം വന്ന ഭക്ഷണം വെയ്സ്റ്റില്‍ കളയാന്‍ തുടങ്ങിയപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടു.സമയം രാത്രി പന്ത്രണ്ടിനോട് അടുക്കുന്നതിനാല്‍, വല്ല പ്രേതങ്ങളും ആകുമോ എന്ന ചിന്തയില്‍ അല്‍പനേരം എല്ലാരും സംശയിച്ച് നിന്നു.അപ്പോളേയ്ക്കും, വാതില്‍ പഴുതിലൂടെ ഒരുത്തന്‍ കടന്നു വന്നു.കളയാന്‍ വച്ച ഭക്ഷണത്തിലേയ്ക്ക് കൊക്കപ്പുഴുവിന്‍റെ ആര്‍ത്തിയോടെയുള്ള ആ നോട്ടം കണ്ടപ്പോളേ ആളെ മനസ്സിലായി, "മനൂസ്സ്".പത്തായത്തിൽ നെല്ലുണ്ടേൽ ഏലി അങ്ങ് കോത്താഴത്ത് നിന്നും വരും എന്നത് എത്ര ശരിയാ അല്ലെ?? 
കവറൊടെ മിണുങ്ങി ഒരേമ്പക്കവും വിട്ട് മനൂസ്സ് പോയപ്പോളെയ്ക്ക് ശാന്തപ്പന്‍ കൂര്‍ക്കംവലി തുടങ്ങിയിരുന്നു.വെട്ടിയിട്ട വാഴപോലെ സിനു ശന്തപ്പന്‍റെ കൂര്‍ക്കംവലിക്ക് മറു കൂര്‍ക്കവും ആയി വന്നു.രണ്ടു കൂർക്കം വലി ആർട്ടിസ്റ്റുകൾക്കിടയിൽ പെട്ട് മയക്കത്തിലേയ്ക്ക് ഞാനും കണ്ണുകൾ വലിച്ചടച്ചു!!

ആര്‍ട്ടിസ്റ്റ് വിപിന്‍‌ദാസ് മാത്രം ഓരോരോ കഥകള്‍ പറഞ്ഞു കൊണ്ട് ഒരു മൂലയ്ക്കിരുന്നു ഉറക്കം തൂങ്ങി മൂക്ക് നിലത്ത് മുട്ടിച്ചുകൊണ്ടിരുന്ന മച്ചാനെ ശല്യം ചെയ്തുകൊണ്ടിരുന്നു...............

കണ്ടക ശനി കൊണ്ടേ പോകൂ!!
.
.
.
                                                                                                                                                                                                                    (ജും ജും)
*********************************************************************

Thursday, 25 August 2016

ആനച്ചെവി!!


                    "സ്വയം വലുപ്പമറിയാതെ നടന്ന ആന, സ്വന്തം വലുപ്പമറിയാൻ മോഹം തോന്നിയ ഉടൻ തന്നെ, പിന്‍ കാഴ്ചകളെ മറച്ചുകൊണ്ട് വളർന്നു നിന്ന ചെവികളെ വാശിയോടെ ആട്ടി തുടങ്ങിയിട്ടും, തന്‍റെ വലുപ്പം മാത്രം ആനയ്ക്കിന്നും അന്യമായി തുടരുന്നു!!"


Tuesday, 16 August 2016

സ്മാർട്ട് ഫോൺ!!



                           കുനിഞ്ഞ ശിരസ്സുകളും, വളഞ്ഞ നട്ടെല്ലുമായി "സ്മാർട്ട് ഫോണിൽ" തോണ്ടി ലോകത്തെ മുഴുവൻ  സ്വന്തമാക്കിയവർക്കിടയിൽ നിന്നും, "സ്മാർട്ടല്ല" എന്നുപറഞ്ഞ് പുറത്താക്കിയപ്പോൾ,
.
.
അതറിയാതെ  ഞാൻ നിവർന്നിരുന്നുകൊണ്ട്......
ചുറ്റുമുള്ള ലോകത്തെ അറിയുകയായിരുന്നു.

Wednesday, 10 August 2016

പമ്മന്‍റെ പമ്മലും കളഞ്ഞുപോയ കൌപീനവും !!

മ്മേട്ടാ... പമ്മേട്ടാ...
കൊച്ചു വെളുപ്പാന്‍കാലത്ത് ആരും കാണാതെ സുഡാനി പെണ്ണുമായി സുടാള്‍ഫ്ലി ഒക്കുമോ എന്നറിയാന്‍ ഇമോയില്‍കയറി സ്റ്റേഷന്‍ ട്യൂന്‍ ചെയ്തോണ്ടിരിക്കുബോള്‍ ആണ് ഫോണ്‍ നാലര കട്ടയില്‍ തൊള്ളപൊളിച്ചത്!!
റിംഗ് ടോണ്‍ കേട്ടപ്പോളെ മനസ്സിലായി പെണ്ണുമ്പിള്ള നാട്ടില്‍ നിന്നും കാറി കൂവുന്നതാണെന്ന്.

" ഇതിനൊന്നും ഉറക്കവുമില്ലേ, നാശം!!" എന്നുംപറഞ്ഞ് ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ സ്ക്രീനില്‍ "മൂദേവി" എന്ന പേര് പരല്‍ മീന്‍ പോലെ നിന്ന് തുള്ളിക്കളിക്കുന്നു.
നാട്ടില്‍ സമയം ആറായിക്കാണും എങ്കിലും ഇവിടെ ആസ്ഥാനത്ത് കൈയും തിരുകി ഞാന്‍ ഉറങ്ങുക  തന്നെ എന്ന് ആ പരട്ടയ്ക്ക് അറിയില്ലേ ?
ഇനി ഇന്നലെ രാത്രി അയച്ച വല്ല മെസ്സേജും മാറി പോയോ ??
പമ്മന്‍ തലേന്ന് മെസ്സേജ് അയച്ചവരുടെ പേരുകളും, അയച്ച മെസ്സേജ്കളും ഓര്‍മകളുടെ മാറാപ്പില്‍ നിന്നും വലിച്ചു പറിച്ചിട്ട് ചികഞ്ഞു നോക്കി.
ലത, മഞ്ചു,കവിത, സൂസ്സന്‍,ജാനു,അമ്മിണി,ചിരുത.....
"ഏയ്‌ അല്ല!! അവരെല്ലാം തന്നെ പണ്ടേ ബ്ലോക്ക്‌ ചെയ്തു വച്ചവരല്ലേ ?? "
മെസ്സേജ് പോകില്ലല്ലോ!!
പിന്നെ ആര്ക്ക ഇന്നലെ അയച്ചത്??
ഓര്‍മ്മകള്‍ നിലാവത്ത് വിട്ട പമ്മനെ പോലെ തെക്ക് വടക്ക് നടന്നിട്ടും പമ്മനൊരെത്തും പിടിയും കിട്ടിയില്ല.
അപ്പോള്‍ വീണ്ടും സ്ക്രീനില്‍ "മൂദേവി" എന്ന പേര് ചാടി കളിച്ചു.
എന്താണാവോ പുലിവാല്?
ഇനി നാട്ടില്‍ കാലു കുത്തിപോകരുതെന്ന അവളുടെ തീരുമാനം മാറ്റി എന്ന് പറയാനോ മറ്റോ ആണോ ?? കഴിഞ്ഞ ജനുവരി മുതല്‍ അവള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് നിരോധനം ഏര്‍പ്പെടുത്തിയതാ.
ഒന്നലോചിച്ച ശേഷം പ്രതീക്ഷയോടെ ഫോണിന്‍റെ പൊക്കിള്‍ക്കൊടിയിലോന്നു തോണ്ടി.
"ആ നാറി ഫോണ്‍ എടുക്കുന്നില്ലല്ലോ!!??"
മഴക്കാലത്തിറങ്ങുന്ന തവള കരയും പോലെ വികൃതമായ ശബ്ദം!!
മറുതലയ്ക്കല്‍ അമ്മായി അപ്പനാണ്.

"നാറി തന്‍റെ *&%**" എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് പോത്തമറും പോലെ ഭവ്യമായി ചോദിച്ചു "എന്താ അച്ഛാ രാവിലെ തന്നെ വിളിച്ചത്"
നാട്ടില്‍ വരാന്‍ ശാരി സമ്മതിച്ചോ ??
"ഹും, ഉവ്വ !!, ഞാനവള്‍ക്ക് കൊടുക്കാം.അവള് തന്നെ പറഞ്ഞോളും കാര്യം !!"
"പമ്മേട്ടാ..."
എന്നും പറഞ്ഞ് ശാരി ലൈനില്‍ വന്നു മണവാട്ടിയെ പോലെ കുണുങ്ങി വായും പൊത്തി നിന്നു.
ഇവള്‍ക്കിതെന്നാ പറ്റി ?
ഇന്നെന്താ ഇത്ര നാണം ? മുഖത്തൂന്ന് കൈ പോലും എടുക്കുന്നില്ലല്ലോ!!
"അല്ല പെണ്ണേ, നിനക്കിന്നെന്താ ഇത്ര നാണം ?
ആ കൈ ഒന്ന് മാറ്റിക്കേ, നിന്‍റെ മുഖമൊന്നു കാണട്ടെ"
പമ്മന്‍ ലോകത്തിലെ സകല പൂവന്‍ കോഴികളേയും മനസ്സില്‍ ആവാഹിച്ച് കൊണ്ട്, കൊക്കി കൊക്കി കുങ്ങുങ്ങി നിന്നു.
"ഒടുവില്‍ ഞാനങ്ങു പോരുവാന്‍ നീ സമ്മതിച്ചു അല്ലെ?"
ഫാമിലിപായ്ക്ക് ബലൂണുകള്‍ വാങ്ങാന്‍ കടയില്‍ കയറുന്നത് സ്വപ്നം കണ്ടുകൊണ്ട് പമ്മനോന്നു തുള്ളിച്ചാടി.
അപ്പോളാണ് ഫോണിനു നേരെ ചിതലരിച്ച,ഉണങ്ങി ദ്രവിച്ച കറുത്ത പാമ്പിന്‍ തോല് പോലെ എന്തോ ഒന്ന് ശാരി നീട്ടി പിടിച്ചത്!!
ഇതെന്താണ് സാധനം ?? പിടി കിട്ടുന്നില്ലല്ലോ !!
പമ്മന്‍റെ മണ്ടയില്‍ കുന്തിരിക്കം പുകഞ്ഞു.
എന്നാലും എവിടെയോ കണ്ട പോലെ !!
ഇന്നലെ രാത്രി സണ്ണി കുട്ടന്‍റെ പുതിയ ക്ലിപ്പുകള്‍കള്‍ തപ്പിയത് പോലെ ദ്രുതഗതിയില്‍ ഒന്ന് മണ്ടയില്‍ തപ്പി നോക്കി.
"ങേ !! ഇത്.... ??"
ആദിശങ്കരന് ബോധോധയം കിട്ടിയ അതെ അളവില്‍ തന്നെ തിരിച്ചറിവ് നേടിയ പമ്മന്‍ നന്നായൊന്നു പമ്മി!!
കയ്യിലിരുന്ന സാധനം ദൂരേയ്ക്കെറിഞ്ഞ ശാരി കലി തുള്ളി പറഞ്ഞു .
"ങാ ... അത് തന്നെ !!" അപ്പൊ ഓര്‍മയുണ്ട് ??
"നിങ്ങളോട് കഴിഞ്ഞ തവണ വന്നിട്ട് പോകുമ്പോള്‍ പ്രത്യേകം പറഞ്ഞതല്ലേ കിഴങ്ങാ, നിങ്ങടെ "ഒന്നും" ഇവിടിട്ടിട്ടു പോകരുതെന്ന്??കത്തിച്ചിട്ട് കത്തുകയുമില്ല, വെള്ളം വീണാല്‍ നനയുകയുമില്ല,കുഴിച്ചിട്ടാല്‍ ദ്രവിക്കുകയുമില്ല!!"
"അങ്ങിനിവിടെ കിടന്ന സാധനം അപ്പുറത്തെ പട്ടി എടുത്തോണ്ട് എങ്ങോകൊണ്ടോയിട്ടു. പിറ്റേന്ന് പട്ടി വയറിളകി ചത്തു"
"രണ്ടു ദിവസം കഴിഞ്ഞപ്പോ മുതല്‍ എങ്ങു നിന്നോ ദുര്‍ഗ്ഗന്ധം വന്നു തുടങ്ങിയതാ.മീന്‍ മാര്‍ക്കറ്റ് വരെ ഇതിന്‍റെ നാറ്റം കാരണം അടച്ചു പൂട്ടി.
നാട്ടില്‍ ഈച്ചകള്‍ പെരുകി, രോഗം പടര്‍ന്നു"
നാട്ടാര് കൂടി!! ഒടുവില്‍ ഫയര്‍ ഫോഴ്സ് എത്തി.
സാധനം കണ്ട ഉടനെ അയലോക്കത്തെ ചേച്ചി അത് തിരിച്ചറിഞ്ഞു - അതിനുള്ളത് തനിക്കു ഞാന്‍ വേറെ തരാം!!"
"ഇപ്പൊ നാട്ടാരെല്ലാം കൂടി ഞങ്ങളെ ഊര് വിലക്കാന്‍ പോകുവാ"

അപ്പോളാണ് അവള്‍ നാണം കൊണ്ടല്ല പകരം, നാറ്റം കൊണ്ടാ മുഖം മൂടി നിന്നത് എന്ന സത്യം പമ്മലോടെ നിന്ന പമ്മന്‍ തിരിച്ചറിഞ്ഞത്.
എന്നാലും ആ കൌപീനം അതെങ്ങനാ മറന്നത് ??
അതില്ലാതെ സ്വതന്ത്രനായി നടന്നു നടന്നു പെന്‍ഡുലം തേഞ്ഞുതുടങ്ങി!!
തന്നെയല്ല, ബര്‍മുഡ ഇട്ടു പുറത്ത് പോകും നേരം പട്ടി ശല്യവും കൂടിയിരിക്കുന്നു.
അപ്പോഴേയ്ക്കും "ഇനി നിങ്ങള്‍ നാട്ടില്‍ കാലുകുത്തുന്നതോന്നു കാണണം" എന്നും പറഞ്ഞ് ഫോണ്‍ കട്ടായി.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാത്രം ഉപയോഗിക്കുന്ന കൌപീനം കാരണം, നാട്ടിലോട്ടുള്ള തന്‍റെ പോക്കും മുടങ്ങി.

കൌപീനം കണ്ടുപിടിച്ചവന്‍റെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ച ശേഷം, വെള്ളത്തില്‍ വീണ കോഴിയെ പോലൊരു മൂലയ്ക്ക് പോയിരുന്ന് അന്നടിക്കാന്‍ വാങ്ങിയ കുപ്പി നോക്കിയിരുന്ന് പമ്മനൊരു പാട്ട് മൂളി...
"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി...
  ആരും കൊതിക്കാറില്ലിപ്പോള്‍ ...

തിരികെ മടങ്ങാനാ... തീരത്തണയാനായ് ഞാന്‍....മാത്രം.........."


Wednesday, 3 August 2016

കോഴിയാണോ മുട്ടയാണോ ആദ്യം ??


ര്‍ഷങ്ങളായുള്ള സംശയം ആണിത്.

ക്രീയേറ്‍റീവ്ലി നോക്കിയാല്‍ മുട്ട തന്നെയാണ് ആദ്യം ഉണ്ടായത്.എന്നാൽ പ്രാക്ടിക്കലി ആദ്യം അതിജീവിച്ചത് കോഴി ആണ്.


എഴുതുതപ്പെടാത്ത ചരിത്രം:
                      സംഭവം നടക്കുന്നത് "ചരിത്രം എഴുതി സൂക്ഷിക്കണം" എന്ന ചിന്ത തുടങ്ങുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക് മുന്നേ ആണ്.

 മുകളിലെ ഏതോ മേഘത്തിനു മറവിൽ ഇരുന്നു ദൈവം എന്ന പ്രൊഡക്ഷൻ മുതലാളി ആദ്യം ഉണ്ടാക്കിയത് മുട്ട തന്നെ ആയിരുന്നു. പക്ഷെ  അത് ഭൂമിയിലേയ്ക്ക് ഉള്ള ലാൻഡിങ്ങില്‍ പറ്റിയ പിഴവുമൂലം, ലോകത്തിലെ ആദ്യത്തെ "ബുൾസൈ" ആയി മാറുകയാണുണ്ടായത്.


ഓടി നടന്നു പാപം തിന്നു കൊണ്ടിരുന്ന മാഡം ഹവ്വ, ജന്മനാ കിഴങ്ങന്‍ ആയിരുന്ന മിസ്റ്റര്‍ ആദത്തിന്‍റെ മുഖത്ത് നോക്കി തന്നെ അതും മിണുങ്ങി.അങ്ങനെ ഭൂമിയിലെ ആദ്യത്തെ "ശശി" ജനിച്ചു.

ഇതറിഞ്ഞ ദൈവം തല ചൊറിഞ്ഞു, നഖം കടിച്ചു, മൂക്ക് പിഴിഞ്ഞു!!

ഒടുവില്‍ ചന്തി ചൊറിഞ്ഞു കൊണ്ട് "കോഴിയെ പറ പറ" എന്നും പറഞ്ഞൊരു സാധനം ഉണ്ടാക്കി, മേലെന്നു താഴോട്ട് ഉന്തിയിട്ടു.

താഴോട്ട് പോന്ന കോഴി, മൂക്ക് കുത്താതിരിക്കാന്‍ വേണ്ടി ചിറക് വിരിച്ച്, താഴെ പറന്നിറങ്ങി.

"ദൈവം കൊറിക്കാന്‍ വറുത്ത് വച്ചിരുന്ന കടല പൊതി കൊത്തി തിന്നാലോ??" എന്നലോചിച്ച് നിന്നിരുന്ന തന്നെ പിന്നില്‍ നിന്നും തള്ളിയിട്ട ദൈവത്തിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ മേലോട്ട് നോക്കി രണ്ട് മൂന്ന് "തെറി" കൊക്കിവിളിച്ച കോഴിടെ മൂട്ടില്‍ നിന്നും "മുട്ട" സേഫ് ആയി ഭൂമില്‍ ലാന്‍ഡ്‌ ചെയ്തു.


ചന്തി ചോറിഞ്ഞപ്പോള്‍ കിട്ടിയ ഐഡിയ വച്ച്, കോഴീടെ മൂട്ടില്‍ മുട്ട തിരുകിയ ദൈവത്തോടുള്ള പ്രതികാരമായി.....,
ദൈവം വച്ച മുട്ടകള്‍ പുറത്തേയ്ക്ക് മുക്കിയിട്ട ശേഷം കൊക്കിവിളിച്ചു ദൈവത്തെ തെറി വിളിക്കുന്നത് കോഴിക്കൊരു ഹരമായി മാറി.കോഴിയുടെ കൂട്ട്, അങ്കവാലന്‍ പൂവന്‍ ദൈവത്തെ കളിയാക്കിക്കൊണ്ട്,ഇടയ്ക്കിടെ  മേപ്പോട്ടു നോക്കിയുള്ള കൂക്കി വിളി തുടര്‍ന്നു പോന്നു.


എഴുതപ്പെട്ട ചരിത്രം:
ആദ്യം ജനിച്ച മുട്ടയും, ആദ്യം ജീവിച്ചു തുടങ്ങിയ കോഴിയും തമ്മില്‍ കാരണവര്‍ സ്ഥാനത്തിന് വേണ്ടി തര്‍ക്കമായി.ആദ്യം ഉണ്ടായത് മുട്ടഎങ്കിലും, ആദ്യം ഭൂമിയില്‍ ജീവനോടെ എത്തിയത് കോഴിതന്നെ എന്നത് കൊണ്ട്, ചരിത്രത്തിന്‍റെ  മാഞ്ഞുതുടങ്ങിയ പേജുകളില്‍ ജ്യേഷ്ഠ സ്ഥാനം കോഴിക്ക് കിട്ടി.

ജയില്‍ മുറി !!


കുമ്പസാരകൂടുകളെ ബഹുദൂരം പിന്തള്ളിക്കൊണ്ട്.....

 പശ്ചാത്താപങ്ങളാല്‍ വിങ്ങുന്ന മനസ്സുകളുടെ കണ്ണുനീരാല്‍ കുതിര്‍ന്ന ചുമരുകളുള്ള  ജയില്‍ മുറി  ദിവ്യത്വം നേടിയതിന് പിന്നില്‍.....

എണ്ണിയാല്‍ തീരാത്ത പാപക്കറകളെ തുടച്ചുനീക്കിക്കൊണ്ട്,
ഉറങ്ങാത്ത രാത്രികളിലെ ഇരുട്ടിന്‍റെ മറവില്‍, മനസിന്‍റെ ആഴങ്ങളില്‍ നിന്നും അടര്‍ന്നു വീണ തേങ്ങലുകള്‍, ആരോരുമറിയാത്ത ഏറ്റുപറച്ചിലുകള്‍, "ഇരകളുടെ" കാലുകളില്‍ മുഖമമര്‍ത്തി ഹൃദയം കൊണ്ടുള്ള മാപ്പ് പറച്ചിലുകള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു!!

ഒടുവില്‍....

അനിവാര്യമായ ഫലം ഏറ്റുവാങ്ങുവാന്‍ മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ ഒരു കൈത്താങ്ങായി ജയില്‍ മുറി മാറുകയായിരുന്നു.

അവിടെ ഇടനിലക്കാരായി ദൈവങ്ങളോ, ആത്മീയാചാര്യന്‍മാരോ, മതപണ്ഡിതരോ,അല്ലെങ്കില്‍ മറ്റിടപെടലുകാളോ ഒന്നും തന്നെ ഇല്ലായിരുന്നു!!

മൂകതയില്‍ മുങ്ങിയ ജയില്‍ മുറി, ഒരായിരം കഥകള്‍ പറയുവാന്‍ വെമ്പിക്കൊണ്ടിരുന്നു....




Monday, 1 August 2016

എൻ്റെ സിനിമ- ഷോ 3

                             ർക്കുട്ട് എന്ന അകാല ചരമം പൂകിയ, "സോഷ്യൽ മീഡിയകളുടെ തുടക്കക്കാരനിൽ" നിന്നും പരിചയപ്പെട്ട ആ സുഹൃത്തിനോട് വളരെ കുറച്ച് മാത്രമേ സംസാരിച്ചിട്ടുള്ളു.ഹോബികളെ കുറിച്ചുള്ള സംസാരം  എപ്പോഴോ സിനിമകളെ കുറിച്ചുള്ളതായി മാറിയപ്പോൾ ആണ് ആദ്യമായി കൊറിയൻ സിനിമകളെ കുറിച്ച് കേൾക്കുന്നത്.അവരുടെ സിനിമകളെ കുറിച്ച് ആവേശത്തോടെ സംസാരിച്ച് പിരിയുമ്പോൾ ഒരു അഭ്യർത്ഥന പോലെയോ നിർദ്ദേശം പോലെയോ ആ സുഹൃത്ത് ഒരു കൊറിയൻ സിനിമ എങ്കിലും കണ്ടു നോക്കണം എന്നു പറഞ്ഞു.ഒപ്പം നല്ല ചില സിനിമകളുടെ പേരും പറഞ്ഞുതന്നു.പിന്നെയും കുറച്ച് നാളുകൾക്കു ശേഷം ആണ് ആദ്യമായി ഒരു കൊറിയൻ സിനിമ കാണുവാൻ തോന്നിയത്.സംഭാഷണ രീതികൾ ചിരി പടർത്തി എങ്കിലും, സബ് ടൈട്ടിലിൻ്റെ സഹായത്തോടെ സിനിമ മൊത്തം കണ്ട് തീർത്തപ്പോൾ ആദ്യം ചെയ്തത്, ഏറ്റവും നല്ല കൊറിയൻ സിനിമകളുടെ ടോറന്റ് തിരയുക തന്നെ ആണ്.പല പല സിനിമകൾ കണ്ടപ്പോൾ അതൊരത്ഭുത ലോകം തന്നെ എന്നു മനസ്സിലാക്കുവാൻ സാധിച്ചു.

ഓർക്കുട്ടിനൊപ്പം,കൊറിയൻ സിനിമകളെ കുറിച്ച് വാതോരാതെ  ആ സൗഹൃദവും മരിച്ചു എങ്കിലും, ഓരോ കൊറിയൻ സിനിമകൾ കാണുമ്പോഴും എങ്ങോ നഷ്ടപ്പെട്ട ആ സൗഹൃദത്തെ കുറിച്ചോർക്കാറുണ്ട്. മനോഹരമായ കൊറിയൻ സിനിമാ ലോകത്തിലേയ്ക്ക് എന്നെ എത്തിച്ചതിൽ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിയാത്ത ആ സുഹൃത്തിന് നന്ദി പറയാറുണ്ട്.

 പ്രണയമോ, യുദ്ധമോ, സൗഹൃദമോ, ആത്മബന്ധമോ അങ്ങിനെ വിഷയം എന്തുമാകട്ടെ, കണ്ടിരിക്കുന്നുവരുടെ ഹൃദയത്തിൽ പതിയും വിധം, മനോഹരമായ ഒരു കവിത പോലുള്ള കൊറിയൻ സിനിമകളിൽ മിക്കതും ഈ വേദിയിൽ അവതരിപ്പിക്കുവാൻ അർഹം തന്നെ.

എന്നാലും.
എൻ്റെ സിനിമയുടെ ഇന്നത്തെ ഷോയിൽ അവതരിപ്പിക്കുന്നത് , 2004 ൽ പുറത്തിറങ്ങിയ "Windstruck" എന്ന  കൊറിയൻ മൂവി  ആണ്.
Windstruck )

ഹൃദയ സ്പർശിയായ പ്രണയം അതാണ് "വിൻഡ്‌സ്റ്റ്ക്ക്"

ഒരിക്കൽ എങ്കിലും പ്രണയിച്ചിട്ടുള്ള, പ്രണയിക്കുവാൻ ആഗ്രഹിക്കുന്ന, മനസ്സിൽ പ്രണയം കാത്ത് സൂക്ഷിക്കുന്ന, ഏതൊരാൾക്കും പ്രണയാതുരമായ ഹൃദയത്തോട് കൂടി മാത്രം കണ്ടിരിക്കാവുന്ന സിനിമ എന്നത് തന്നെ ആണ് ഈ സിനിമയുടെ പ്രത്യേകത!!

സിനിമ കണ്ടു തീരുമ്പോൾ, തൻ്റെ പ്രണയം, അതിന്നെവിടെ ആണെങ്കിലും അതിൻ്റെ മനോഹരമായ നിമിഷങ്ങൾ നമ്മുടെ ഹൃദയത്തിൽ എത്തുകയും, സ്വന്തം പ്രണയത്തെ മനസ്സുകൊണ്ടെങ്കിലും വാരിപുണർന്നു പോകുകയും ചെയ്യും എന്നതാണ് സത്യം.
Windstruck )

വാക്കുകൾക്കതീതമായ അനുഭവം കണ്ടുതന്നെ അറിയുന്നതാണ് നല്ലത് എന്നത് കൊണ്ട് തന്നെ കൂടുതൽ വിവരണം കണ്ട് തന്നെ അറിയുക.