Monday, 14 November 2016

ബ്രഹ്മ ദേവാ ഓടി തള്ളിക്കോ ...



"ആരാണ്ടാ അവിടെ വടക്കോറത്ത്...??"
"അവിടെ പരുങ്ങണ്ട"
"അവിടെ ഒന്നും കിട്ടില്ല ഹമുക്കേ, ഇജ്ജു ഇങ്ങു പോന്നോളീന്‍!!"

ചീട്ടുകളിക്കിടെ പാലാഴി കോലോത്തെ വിഷ്ണു കോയയും , വീടില്ലാ മന്‍സ്സിലിലെ പടച്ചോന്‍ തിരുമേനിയും തല തിരിച്ചുകൊണ്ട് പറഞ്ഞു.

കുരിശിന്‍മേല്‍ വിലാസം കര്‍ത്താവ് നബൂരിച്ചന്‍ വീഞ്ഞടിച്ച് കിറുങ്ങി പാള വിശറിയും വീശി, തൊട്ടടുത്ത് നാട്ടിയ കുരിശ്ശിന്‍റെ മേപ്പോട്ട് നോക്കി കുത്തിയിരിപ്പുണ്ട്.  "ഒറ്റ കുരിശ്ശ് മതി ജീവിതം മാറാൻ !!" എന്ന ആത്മഗതം വീഞ്ഞിനൊപ്പം ഇറങ്ങി പോയി.

സായാഹ്നങ്ങളില്‍ പതിവുള്ള ചീട്ടുകളി സഭ ആണ്.

കോയയും, തിരുമേനിയും, നംബൂരിച്ചനും കളികൂട്ടുകാര്‍ ആണ്.അനാഥര്‍ എന്ന് വേണമെങ്കില്‍ പറയാം.

ആ കഥ ഫ്ലാഷ് ബാക്ക് ആയി മൂന്നും കൂടി എഴുതി വച്ചിരുന്നതാണ്. കഴിഞ്ഞ മഴക്കാലത്തൊരു കട്ടന്‍ കുടിക്കാന്‍ മുട്ടിയ മുട്ടൽ സഹിക്ക വയ്യാതെ വന്നപ്പോൾ, നനഞ്ഞു കുതിര്‍ന്ന ചുള്ളിക്കമ്പിനു പകരം അതെടുത്ത് കത്തിച്ചു വെള്ളം തിളപ്പിച്ച് "കട്ടന്‍ മുട്ടല്‍" അങ്ങ് മോന്തി തീർത്തു.

ഇപ്പോള്‍ ഫ്ലാഷ്ബാക്ക് ഒരു പിടി ചാരം മാത്രം !!

ആ ചാരം ഒരോര്‍മയ്ക്ക് വേണ്ടി മൂവര്‍ സംഘം ഭസ്മകുടത്തില്‍ അടച്ചു പത്തായപ്പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

"ഇതെത്രാമത്തെയാ"
വടക്കൊറത്തെ പരുങ്ങല്‍ നിര്‍ത്തി കയറി വന്ന വരവിനു താമര വീട്ടിൽ ബ്രഹ്മാവ്‌ മൂപ്പന്‍ ചോദിച്ചു.ആ ചോദ്യം ബ്രഹ്മന്‍റെ തന്നെ മറ്റു മൂന്നു തലകള്‍ ചേര്‍ന്ന് കോറസ്സ് ആക്കി.

"അന്നോട്‌ ഞമ്മള്‍ തോനേ പറഞ്ഞെക്കാന്... ഇജ്ജ് ഇങ്ങനെ നാല് തലോണ്ടും തൊള്ള പൊളിച്ച് കോറസ്സ് പാടണ്ടാന്നു.ഒറ്റ തലോണ്ടുള്ള ശോധ്യത്തില്‍ തന്നെ ഞമ്മക്ക് മനസ്സിലാകും."

വിഷ്ണു കോയ നൂറു ഡിഗ്രിയിൽ ചൂടായി.

"അല്ല എന്താണ് മൂപ്പാ... പതിവില്ലാതെ ഇന്ന് നേരത്തെ ...?"

"അത് പിന്നെ..... നംബൂരിച്ചാ ... കായ വല്ലതും ഇരിപ്പുണ്ടോ ??

മുറുക്കാന്‍ തീര്‍ന്നു.അല്‍പ്പം ധന്വന്തരം കുഴമ്പും വാങ്ങണം."
മൂപ്പന്‍ തല ചൊറിഞ്ഞുകൊണ്ട് കാര്യം അവതരിപ്പിച്ചു.

"ഇള്ള കായക്ക് ഞമ്മള് പത്തിരീം കോയീന്‍റെ ചാറും ബാങ്ങി നക്കീന്!!

ഇജ്ജബിടെ കുത്തിരിക്കീൻ!!"
വിഷ്ണു കോയ ചീട്ട് കശക്കി തുടങ്ങി.

"അവിടിരിക്കടോ ബ്രഹ്മാ!!
നമുക്കൊരു കൈ കളിക്കാം.അപ്പോളേക്കും ഇന്നത്തെ കളക്ഷനും കൊണ്ട് പുണ്യാളൻ വരും.എന്നിട്ടു നമുക്ക് ശരിയാക്കാടോ" പടച്ചോന്‍ തിരുമേനി കമഴ്ന്നുകിടന്ന ചീട്ട്കള്‍ ചുരണ്ടി എടുത്തോണ്ട് പുലമ്പി.

അപ്പോഴേയ്ക്കും വീഞ്ഞ് തലയ്ക്കു പിടിച്ച കർത്താവ് നമ്പൂരി,പതിവുപോലെ പൂണൂലേല്‍ തിരുപിടിച്ച് വലിച്ചോണ്ട് തന്‍റെ ജീവിതം മാറ്റി മറിച്ച കുരിശ്ശിനെ തെറി വിളി തുടങ്ങിയിരുന്നു.

അതുകേട്ട് കൊണ്ടാണ് പുണ്യാളന്‍ വന്നത്.

"എന്തൂട്ടാ നംബൂരിച്ച്ച്ചാ.... എന്തൂട്ടാണ് പ്രോബ്ലം?"
ഉത്തരം പറയാതെ ഉത്തരം നോക്കി ഒറ്റയിരിപ്പിരുന്നു കര്‍ത്താവ് നമ്പൂരി.

കൊട്ടയില്‍ മുട്ട ഇടാന്‍ കുത്തിയിരുന്ന കോഴിയെ ഓടിച്ചുവിട്ട പുണ്യാളന്‍ കോഴി ഇരുന്ന കൊട്ടയില്‍ അന്നത്തെ കളക്ഷന്‍ കമഴ്ത്തി.

കഷ്ടപ്പെട്ട് തള്ളികൊണ്ടുവന്ന "സംഗതി" അണ്‍ലോഡ് ചെയ്യാന്‍ പറ്റാത്തത്തില്‍ പ്രതിക്ഷേധിച്ച്, അന്തം വിട്ട് കൊക്കി വിളിച്ചുകൊണ്ട് കോഴി തല്ക്കാലം സ്ക്കൂട്ടായി.

കാര്യസാധ്യത്തിനുവേണ്ടിയുള്ള കൈകൂലി അല്ലാതെ, മനസ്സറിഞ്ഞു കിട്ടുന്ന കാണിക്കയില്‍ മാത്രം കൈയിട്ടു വാരിയിരുന്നവര്‍ അന്നത്തെ കളക്ഷന്‍ കണ്ട്  ഞെട്ടി പുണ്യാളനെ തുറിച്ചു നോക്കി.

ഒന്നിന്‍റെയും രണ്ടിന്‍റെയും അഞ്ചിന്‍റെയും ചില്ലറകള്‍ മാത്രം വീഴാറുള്ള കൊട്ടയില്‍ പതിവിന് വിപരീതമായി അഞ്ഞൂറു വോള്‍ട്ടിലും  ആയിരം വോള്‍ട്ടിലും ചിരിക്കുന്ന മൊട്ടത്തലയുള്ള ഗാന്ധിജീസ്സ്.

ദൈവഭക്തി പഴുത്ത് മൂത്ത ഭക്തരെ അവര്‍ മനസ്സറിഞ്ഞ് അനുഗ്രഹിക്കാന്‍ തന്നെ ഏകകണ്ഠമായി തീരുമാനിച്ചു.

ഗാന്ധികളെവാരികൂട്ടിയ അവര്‍ ശിങ്കടി വെങ്കിടി യെ കൈകൊട്ടി വിളിച്ചുവരുത്തി.
"വെങ്കി.. ഇങ്ക വാങ്കോ"
വെങ്കി ചങ്കിടിപ്പോടെ ഓടിവന്നു.
"ഡേയ് വെങ്കി.. ഇന്ത പണത്തേ പുടി..."

വെങ്കി തമിഴനല്ല!! എന്നാൽ വിഷ്ണുകോയക്ക് വെങ്കിയുടെ ഭാഷ അത്ര വശമില്ല.അപ്പോൾ പിന്നെ കേരളം വിട്ട എല്ലാ മലയാളികളുടെയും പോലെ തമിഴ് പോലെ എന്തോ ഒന്നങ്ങെടുത്തു വച്ച് പെരുക്കി.

"മാര്‍ക്കറ്റില് പോകവേണം.
ഒരുകിലോ വാളപളം... അരകിലോ അരി മുറുക്ക്...ഒരു പേക്കറ്റ് കാജാബീഡി.. നമ്പൂരിച്ചന് പത്ത് ബോട്ടില്‍ മുത്തിരി വൈന്‍...., പടച്ചോന്‍ തിരുമേനിക്കൊരു കോയിന്‍റെ ബിരിയാണി..... ബ്രഹ്മപ്പന് മുറുക്കാനും ധന്വന്തരം കുഴമ്പും....
.........
..............."

ലിസ്റ്റ് നീണ്ടു നീണ്ട് പോയിക്കൊണ്ടിരുന്നു.

"സരി സേട്ടാ...." എന്നും പറഞ്ഞുകൊണ്ട് ലിസ്റ്റ് മുഴുവനാകും മുന്നേ തന്നെ വെങ്കി കിട്ടിയ കെട്ടും കൊണ്ട് മാര്‍ക്കറ്റിലേയ്ക്ക് പാഞ്ഞു!!
മിച്ചമുള്ള ഗാന്ധികളെ മുഴുവൻ എണ്ണി തിട്ടപ്പെടുത്തുന്ന പണി നാല് ദിക്കിലും തലകളുള്ള ബ്രഹ്മൻ തന്നെ ഏറ്റെടുത്തു.


*********************

തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിച്ചത് പോലെ അലറി പാഞ്ഞു വരുന്ന വെങ്കിയെക്കണ്ട പുണ്യാളൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

കാര്യങ്ങളറിഞ്ഞ പുണ്യാളൻ ഉള്ള പുണ്യങ്ങൾ വാരികെട്ടി വെങ്കിയ്ക്കൊപ്പം കാശിക്കു വിട്ടു.
പോകും വഴി, ഗാന്ധിജീസ്സ്നെ തുപ്പല് തൊട്ട് എണ്ണിക്കൊണ്ടിരുന്ന ആളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു...

"ബ്രഹ്മ ദേവാ ഓടി തള്ളിക്കോ ............."

ഇന്‍കം ടാക്സ് വക വെള്ളക്കാര്‍ ബ്രെയ്ക്കിടുന്ന ശബ്ദം കേട്ട് കാര്യങ്ങള്‍ ഊഹിച്ച പടച്ചോന്‍ അരൂപിയായി മാറി.

വിഷ്ണു കോയ ഗരുഡനില്‍ കയറി മണ്ടി.

നോട്ടെണ്ണല്‍ നിര്‍ത്തി ബ്രഹ്മന്‍ താമരയില്‍ അഭയംതേടി.

വീഞ്ഞടിച്ച് പാമ്പായ കര്‍ത്താവ് നേരെ കയറി കുരിശ്ശില്‍ തൂങ്ങി.

ഒന്നുമറിയാതെ മുട്ടയിടാന്‍ പറ്റിയ സ്ഥലം തപ്പി തപ്പി പമ്മിക്കൂടിനടന്ന കോഴിയെ ഇന്‍കംടാക്സ്സുകാര്‍ കൊട്ടയ്ക്കരികില്‍ നിന്നും പൊക്കി വണ്ടിയിലിട്ടു.

"ചക്കിനു വച്ചത് കൊക്കിന് കൊള്ളും" എന്നറിയാതെ കോഴി വണ്ടിയ്ക്കുള്ളില്‍ മുട്ടയിട്ടിട്ട് കൊക്ക് നീട്ടി കൊക്കി വിളിച്ചു.....


  കൊ കൊ കൊ ക്കൊ ക്കൊ
   കൊ..ക്കോ...............................; കൊ..ക്കോ...... 


********************








Monday, 7 November 2016

എന്‍റെ സിനിമ - ഷോ 7

ജപ്പാനിലെ ടോക്കിയോയിലെ ഷിബുയ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 1934 ൽ ചിലർ ചേർന്ന് ഒരു പ്രതിമ പ്രതിമ സ്ഥാപിക്കുകയുണ്ടായി.ഒരു നായയുടെ!!


എന്തിനെന്നറിയണം എന്ന ആഗ്രഹത്തിൽ ഗൂഗിൾ മാമന്‍റെ ഉമ്മറത്ത് ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെ എത്തിപ്പെട്ടപ്പോൾ ആണ് മാമൻ ആ കഥ പറഞ്ഞുതന്നത്.

ആ പ്രതിമയുടെ ജീവനുള്ള രൂപം ആയിരുന്നു "ഹാച്ചിക്കോ" എന്ന ഒരു വളർത്തു നായ.1920 ൽ യെനൊ എന്ന തന്‍റെ യജമാനനെ റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചിരുന്ന ഹാച്ചി, വൈകിട്ട് ജോലി കഴിഞ്ഞു ട്രെയിനിൽ വന്നിറങ്ങുന്ന യെനൊ യ്ക്ക് വേണ്ടി പകൽ മുഴുവൻ ആ സ്റ്റേഷൻ പരിസരത്ത് കാത്തിരിക്കുമായിരുന്നു.ആ പതിവ് അഞ്ചുകൊല്ലം മുടങ്ങാതെ തുടർന്നു.

എന്നാൽ 1925 ൽ ഒരുനാൾ പതിവ് പോലെ സ്റ്റേഷനിൽ വച്ച് ട്രെയിൻ കയറി ജോലിക്കു പോയ ഹാച്ചിയുടെ യജമാനൻ മടങ്ങിവരവ് സാധ്യമല്ലാത്ത ലോകത്തിലേയ്ക്ക് യാത്ര തിരിച്ചതറിയാതെ ഹാച്ചി യജമാനൻ മടങ്ങിവരുന്നതും കാത്ത് സ്റ്റേഷനിൽ തന്നെ തുടരുന്നു.

ആ കാത്തിരിപ്പിനു മുന്നിൽ മണിക്കൂറുകൾ ദിവസങ്ങൾക്ക് വഴിമാറി,ദിവസങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ പിന്നീട് മാസങ്ങൾക്കും ഒടുവിൽ മാസങ്ങൾ വർഷങ്ങൾക്കും വഴിമാറികൊടുത്തു.ഏകദേശം പത്ത് കൊല്ലം തന്‍റെ യജമാനൻ ഒരിക്കൽ മടങ്ങിവരും എന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഹാച്ചിയുടെ ശരീരം കാത്തിരിപ്പ് ആത്മാവിന് കൈമാറിക്കൊണ്ട് ഒടുവിൽ നിശ്ചലമായി.

ജാതിയുടേയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിറത്തിന്റെയോ ഒന്നും കെട്ടിമാറാപ്പുകളോ അളവുകോലുകളോ ഇല്ലാതെ നിസ്വാർത്ഥമായി സ്നേഹിക്കുവാൻ പറ്റാത്ത ഇരുകാലികൾക്കിടയിൽ, നിസ്വാർത്ഥ സ്നേഹത്തോടെ .... തന്‍റെ മരണം വരെയുള്ള കാത്തിരിപ്പു തുടർന്ന ആ നാൽക്കാലിയുടെ സ്നേഹം അറിഞ്ഞു കണ്ണുനിറഞ്ഞ ചിലർ ചേർന്ന് ആ കഥ അഭ്രപാളികളിൽ എത്തിക്കുകയുണ്ടായി.

2009 ജൂൺ മാസ്സത്തിൽ പുറത്തിറങ്ങിയ ഹാച്ചി- എ ഡോഗ്സ് ടേൽ എന്ന സിനിമ, ഹാച്ചിക്കോ എന്ന നായയുടെ യജമാന സ്നേഹത്തിന്‍റെ കഥ പറയുന്നു.



ക്ലാസ്സ് മുറിയിൽ വച്ച് തങ്ങളുടെ പ്രീയപ്പെട്ട ഹീറോകളെ പറ്റി പറയുന്ന കുട്ടികൾക്കിടയിൽ നിന്നും തന്‍റെ ഏറ്റവും വലിയ ഹീറോ ഹാച്ചിക്കോ എന്ന, തന്‍റെ മുത്തശ്ശന്‍റെ വളർത്ത് നായ ആണെന്ന് പറഞ്ഞുതുടങ്ങുന്ന റോണി എന്ന കൊച്ചു മിടുക്കനിലൂടെ സിനിമ ഹാച്ചിക്കോയുടെ ജീവിതത്തിലേയ്ക്ക് കടക്കുന്നു.

ബെഡ്റിജ്ജ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോംമിൽ വച്ച് ആണ് പ്രൊഫസർ പാട്രിക് വിത്സൺ ആദ്യമായി കൊച്ചു ഹാച്ചിയെ കണ്ടുമുട്ടുന്നത്.

പിന്നീട്....സ്നേഹിക്കപ്പെടുവാൻ വെമ്പുന്ന ഹൃദയത്തോടെ മാത്രം കണ്ടിരിക്കാൻ പറ്റുന്ന രംഗങ്ങളിലൂടെ പ്രേക്ഷകരെ നയിക്കുന്നു ഈ സിനിമ.കാല്പനികതയോ അതിഭാവുകത്വമോ ഇല്ലാതെ.... ഹൃദയത്തിൽ തൊട്ടുകൊണ്ട് കടന്നുപോകുന്ന കഥാ സന്ദർഭങ്ങളിൽ പലതും കണ്ണിൽ ചെറുനനവോ, പറഞ്ഞറിയിക്കാൻ പറ്റാത്ത ചില നെടുവീർപ്പുകളോ പുറപ്പെടുവിച്ചെക്കാം.

 ആത്മാർത്ഥ സ്നേഹം എന്നത് ഒരു മൃഗത്തിന് സാധിക്കും എങ്കിൽ, എല്ലാം തികഞ്ഞവർ എന്നൂറ്റം കൊള്ളുന്ന മനുഷ്യർക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചിന്ത പ്രേക്ഷകർക്കുള്ളിൽ ജനിപ്പിക്കാൻ ഈ സിനിമയ്ക്ക് സാധിക്കുന്നു എന്നത് തന്നെ ആണ് ഈ സിനിമയുടെ വിജയവും.

ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും, ഇനിയും ഒരുപാടു സിനിമകൾ കാണുമെങ്കിലും ഒരു കാര്യത്തിൽ ഉറപ്പുണ്ട്, ഹൃദയസ്പർശ്ശിയായ ഈ സിനിമ തന്നെ ആവും എക്കാലത്തെയും എന്‍റെ ഫേവറിറ്റ് സിനിമകളിൽ മുൻപന്തിയിൽ ഉണ്ടാവുക.


കാത്തിരിപ്പിന് ഒരു നല്ലവശം ഉണ്ട്.ഒരിക്കൽ നടക്കും എന്ന നല്ലവശം.അത്തരം  ശുഭ  പ്രതീക്ഷകൾ തന്നെയാണ്  ജീവിതത്തെ മുന്നോട്ടു നയിക്കുന്നതും.


  








Friday, 4 November 2016

എന്‍റെ പുസ്തകം !! - ഭാഗം 5

1969 ജൂൺ മാസം ഫ്രാൻസ്സിൽ ഇറങ്ങിയ ഒരു നോവൽ വെറും 9 മാസം കൊണ്ട് 10 ലക്ഷം കോപ്പികൾ വിറ്റഴിയുകയുണ്ടായി. ടോൾസ്റ്റോയിയുടെ "യുദ്ധവും സമാധാനവും", ഡാൻ ബ്രൗൺന്‍റെ "ഡാവിഞ്ചി കോഡ്" എന്നിവയെ വരെ പിന്തള്ളിക്കൊണ്ട്, ഗുഡ് റീഡ് റേറ്റിങ്ങിൽ 4.2/ 5 നേടിക്കൊണ്ട്, ഈ പുസ്തകം 2016 ലും നാലാം സ്ഥാനത്ത് നിൽക്കുന്നു.

അധോലോകത്ത് "ചിത്രശലഭം" എന്നർത്ഥം വരുന്ന "പാപ്പിയോൺ" എന്നറിയപ്പെടുന്ന "ഹെൻറി ഷാരിയർ"തന്‍റെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ, ചെയ്യാത്ത ഒരു കൊലപാതകത്തിന്‍റെ പേരിൽ, 1931 ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്, ഫ്രഞ്ച് ജയിലിലേയ്ക്കും അവിടുന്ന് ഫ്രഞ്ച് ഗയാനയിലെ പീനൽ കോളനിയിലും അയക്കപ്പെടുന്നു. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്നറിയാവുന്ന ഹെൻറി, "ഇത്രയും നീണ്ട ശിക്ഷ താൻ അനുഭവിക്കില്ല" എന്ന് പ്രതിജ്ഞ എടുക്കുന്നു.

ഏറ്റവും പൈശാചികവും, നിന്ദ്യവുമായ ശിക്ഷാ വിധികൾക്കിടെ സാഹസികത നിറഞ്ഞ, തുടർച്ചയായ രക്ഷപെടൽ ശ്രമങ്ങൾ. "ഏറ്റവും അപകടകാരി" എന്ന പേരിൽ ഒടുവിൽ ചെകുത്താൻ തുരുത്തിലേയ്ക്ക് മാറ്റപ്പെടുന്ന പാപ്പിയോൺ അപ്പോളും ആത്മ വിശ്വസം കൈവിട്ടിരുന്നില്ല. അവിടുന്ന് നാളികേരം നിറച്ച ചാക്കിൽ കയറി ആർത്തിരമ്പുന്ന കടൽമാർഗം രക്ഷപെട്ട് വെനിസ്യുലയിൽ എത്തിപ്പെടുന്നു.പതിനാലു വർഷം നീണ്ടു നിന്ന യാതനകൾക്കൊടുവിൽ എത്തിപ്പെട്ട നാട്ടിൽ ആയി പിന്നീടുള്ള ജീവിതം.അവിടുത്തെ പൗരത്വം സ്വീകരിച്ച അദ്ദേഹം പതിറ്റാണ്ടുകൾക്ക് ശേഷം തന്‍റെ ആത്മകഥ നോവൽ രൂപേണ എഴുതുന്നു.

ഈ നൂറ്റാണ്ടിലെ എന്നല്ല മാനവ ചരിത്രത്തിലെ തന്നെ മഹത്തായ ഇതിഹാസങ്ങളുടെ ഒപ്പം നിൽക്കാവുന്ന ഒരു രചന ആയി ഇതിനെ പലരും കാണുന്നുണ്ട്.മറ്റു ചിലർ ആവട്ടെ , വായനക്കാരെ രണ്ടായി തിരിക്കുക വരെ ചെയ്തു, "പാപ്പിയോൺ വായിച്ചവരും , പാപ്പിയോൺ വായിക്കാത്തവരും".

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു കാര്യം ഉറപ്പാണ്.
ആവേശത്തോടെ... 
ആകാംഷയോടെ.....
ഉദ്ദ്വേഗത്തോടെ ....... മാത്രം വായിച്ച് തീർക്കുവാൻ സാധിക്കുന്ന ഒരു നോവൽ, ശ്വാസമടക്കിപിടിച്ച് മാത്രം വായിച്ച്‌ പോകാവുന്ന ചില സംഭവങ്ങൾ.
മനുഷ്യന്‍റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്‍റെ...... തളരാത്ത പോരാട്ട വീര്യത്തിന്‍റെ...... ഇതിഹാസം തന്നെ ആണ് പാപ്പിയോൺ എന്ന നോവൽ എന്നത് ഏതൊരു വായനക്കാരനും സമ്മതിക്കാതെ തരമില്ല.രക്ഷപെടുവാൻ വേണ്ടി ജീവൻ പണയം വച്ച്കൊണ്ടും എന്ത് സാഹസികതയ്ക്കും തയ്യാറാവുന്ന പാപ്പിയോൺന്‍റെ കഥ എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.


ഈ പുസ്തകത്തെ അടിസ്ഥാനമാക്കി "പാപ്പിയോൺ" എന്ന സിനിമ 1973 ൽ ഇറങ്ങുകയുണ്ടായി.നോവൽ വായിച്ച ശേഷം കണ്ട സിനിമ ആയതു കൊണ്ടോ എന്തോ, ഏകദേശം അഞ്ഞൂറോളം പേജുകൾ വരുന്ന ഈ നോവൽ വായിക്കുന്ന സുഖമോ ആവേശമോ ആകാംഷയോ ഒന്നും തന്നെ രണ്ടര മണിക്കൂറിൽ താഴെയുള്ള ആ സിനിമയ്ക്ക് നൽകുവാൻ സാധിച്ചില്ല



പുസ്തകം വാങ്ങി വായിക്കുവാൻ ആഗ്രഹിക്കുന്നവർ  ഇവിടെ അമർത്തിക്കോ...