"ആരാണ്ടാ അവിടെ വടക്കോറത്ത്...??"
"അവിടെ പരുങ്ങണ്ട"
"അവിടെ ഒന്നും കിട്ടില്ല ഹമുക്കേ, ഇജ്ജു ഇങ്ങു പോന്നോളീന്‍!!"
ചീട്ടുകളിക്കിടെ പാലാഴി കോലോത്തെ വിഷ്ണു കോയയും , വീടില്ലാ മന്‍സ്സിലിലെ പടച്ചോന്‍ തിരുമേനിയും തല തിരിച്ചുകൊണ്ട് പറഞ്ഞു.
കുരിശിന്‍മേല്‍ വിലാസം കര്‍ത്താവ് നബൂരിച്ചന്‍ വീഞ്ഞടിച്ച് കിറുങ്ങി പാള വിശറിയും വീശി, തൊട്ടടുത്ത് നാട്ടിയ കുരിശ്ശിന്‍റെ മേപ്പോട്ട് നോക്കി കുത്തിയിരിപ്പുണ്ട്. "ഒറ്റ കുരിശ്ശ് മതി ജീവിതം മാറാൻ !!" എന്ന ആത്മഗതം വീഞ്ഞിനൊപ്പം ഇറങ്ങി പോയി.
സായാഹ്നങ്ങളില്‍ പതിവുള്ള ചീട്ടുകളി സഭ ആണ്.
കോയയും, തിരുമേനിയും, നംബൂരിച്ചനും കളികൂട്ടുകാര്‍ ആണ്.അനാഥര്‍ എന്ന് വേണമെങ്കില്‍ പറയാം.
ആ കഥ ഫ്ലാഷ് ബാക്ക് ആയി മൂന്നും കൂടി എഴുതി വച്ചിരുന്നതാണ്. കഴിഞ്ഞ മഴക്കാലത്തൊരു കട്ടന്‍ കുടിക്കാന്‍ മുട്ടിയ മുട്ടൽ സഹിക്ക വയ്യാതെ വന്നപ്പോൾ, നനഞ്ഞു കുതിര്‍ന്ന ചുള്ളിക്കമ്പിനു പകരം അതെടുത്ത് കത്തിച്ചു വെള്ളം തിളപ്പിച്ച് "കട്ടന്‍ മുട്ടല്‍" അങ്ങ് മോന്തി തീർത്തു.
ഇപ്പോള്‍ ഫ്ലാഷ്ബാക്ക് ഒരു പിടി ചാരം മാത്രം !!
ആ ചാരം ഒരോര്‍മയ്ക്ക് വേണ്ടി മൂവര്‍ സംഘം ഭസ്മകുടത്തില്‍ അടച്ചു പത്തായപ്പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
"ഇതെത്രാമത്തെയാ"
വടക്കൊറത്തെ പരുങ്ങല്‍ നിര്‍ത്തി കയറി വന്ന വരവിനു താമര വീട്ടിൽ ബ്രഹ്മാവ് മൂപ്പന്‍ ചോദിച്ചു.ആ ചോദ്യം ബ്രഹ്മന്‍റെ തന്നെ മറ്റു മൂന്നു തലകള്‍ ചേര്‍ന്ന് കോറസ്സ് ആക്കി.
"അന്നോട് ഞമ്മള്‍ തോനേ പറഞ്ഞെക്കാന്... ഇജ്ജ് ഇങ്ങനെ നാല് തലോണ്ടും തൊള്ള പൊളിച്ച് കോറസ്സ് പാടണ്ടാന്നു.ഒറ്റ തലോണ്ടുള്ള ശോധ്യത്തില്‍ തന്നെ ഞമ്മക്ക് മനസ്സിലാകും."
വിഷ്ണു കോയ നൂറു ഡിഗ്രിയിൽ ചൂടായി.
"അല്ല എന്താണ് മൂപ്പാ... പതിവില്ലാതെ ഇന്ന് നേരത്തെ ...?"
"അത് പിന്നെ..... നംബൂരിച്ചാ ... കായ വല്ലതും ഇരിപ്പുണ്ടോ ??
മുറുക്കാന്‍ തീര്‍ന്നു.അല്‍പ്പം ധന്വന്തരം കുഴമ്പും വാങ്ങണം."
മൂപ്പന്‍ തല ചൊറിഞ്ഞുകൊണ്ട് കാര്യം അവതരിപ്പിച്ചു.
"ഇള്ള കായക്ക് ഞമ്മള് പത്തിരീം കോയീന്‍റെ ചാറും ബാങ്ങി നക്കീന്!!
ഇജ്ജബിടെ കുത്തിരിക്കീൻ!!"
വിഷ്ണു കോയ ചീട്ട് കശക്കി തുടങ്ങി.
"അവിടിരിക്കടോ ബ്രഹ്മാ!!
നമുക്കൊരു കൈ കളിക്കാം.അപ്പോളേക്കും ഇന്നത്തെ കളക്ഷനും കൊണ്ട് പുണ്യാളൻ വരും.എന്നിട്ടു നമുക്ക് ശരിയാക്കാടോ" പടച്ചോന്‍ തിരുമേനി കമഴ്ന്നുകിടന്ന ചീട്ട്കള്‍ ചുരണ്ടി എടുത്തോണ്ട് പുലമ്പി.
അപ്പോഴേയ്ക്കും വീഞ്ഞ് തലയ്ക്കു പിടിച്ച കർത്താവ് നമ്പൂരി,പതിവുപോലെ പൂണൂലേല്‍ തിരുപിടിച്ച് വലിച്ചോണ്ട് തന്‍റെ ജീവിതം മാറ്റി മറിച്ച കുരിശ്ശിനെ തെറി വിളി തുടങ്ങിയിരുന്നു.
അതുകേട്ട് കൊണ്ടാണ് പുണ്യാളന്‍ വന്നത്.
"എന്തൂട്ടാ നംബൂരിച്ച്ച്ചാ.... എന്തൂട്ടാണ് പ്രോബ്ലം?"
ഉത്തരം പറയാതെ ഉത്തരം നോക്കി ഒറ്റയിരിപ്പിരുന്നു കര്‍ത്താവ് നമ്പൂരി.
കൊട്ടയില്‍ മുട്ട ഇടാന്‍ കുത്തിയിരുന്ന കോഴിയെ ഓടിച്ചുവിട്ട പുണ്യാളന്‍ കോഴി ഇരുന്ന കൊട്ടയില്‍ അന്നത്തെ കളക്ഷന്‍ കമഴ്ത്തി.
കഷ്ടപ്പെട്ട് തള്ളികൊണ്ടുവന്ന "സംഗതി" അണ്‍ലോഡ് ചെയ്യാന്‍ പറ്റാത്തത്തില്‍ പ്രതിക്ഷേധിച്ച്, അന്തം വിട്ട് കൊക്കി വിളിച്ചുകൊണ്ട് കോഴി തല്ക്കാലം സ്ക്കൂട്ടായി.
കാര്യസാധ്യത്തിനുവേണ്ടിയുള്ള കൈകൂലി അല്ലാതെ, മനസ്സറിഞ്ഞു കിട്ടുന്ന കാണിക്കയില്‍ മാത്രം കൈയിട്ടു വാരിയിരുന്നവര്‍ അന്നത്തെ കളക്ഷന്‍ കണ്ട് ഞെട്ടി പുണ്യാളനെ തുറിച്ചു നോക്കി.
ഒന്നിന്‍റെയും രണ്ടിന്‍റെയും അഞ്ചിന്‍റെയും ചില്ലറകള്‍ മാത്രം വീഴാറുള്ള കൊട്ടയില്‍ പതിവിന് വിപരീതമായി അഞ്ഞൂറു വോള്‍ട്ടിലും ആയിരം വോള്‍ട്ടിലും ചിരിക്കുന്ന മൊട്ടത്തലയുള്ള ഗാന്ധിജീസ്സ്.
ദൈവഭക്തി പഴുത്ത് മൂത്ത ഭക്തരെ അവര്‍ മനസ്സറിഞ്ഞ് അനുഗ്രഹിക്കാന്‍ തന്നെ ഏകകണ്ഠമായി തീരുമാനിച്ചു.
ഗാന്ധികളെവാരികൂട്ടിയ അവര്‍ ശിങ്കടി വെങ്കിടി യെ കൈകൊട്ടി വിളിച്ചുവരുത്തി.
"വെങ്കി.. ഇങ്ക വാങ്കോ"
വെങ്കി ചങ്കിടിപ്പോടെ ഓടിവന്നു.
"ഡേയ് വെങ്കി.. ഇന്ത പണത്തേ പുടി..."
വെങ്കി തമിഴനല്ല!! എന്നാൽ വിഷ്ണുകോയക്ക് വെങ്കിയുടെ ഭാഷ അത്ര വശമില്ല.അപ്പോൾ പിന്നെ കേരളം വിട്ട എല്ലാ മലയാളികളുടെയും പോലെ തമിഴ് പോലെ എന്തോ ഒന്നങ്ങെടുത്തു വച്ച് പെരുക്കി.
"മാര്‍ക്കറ്റില് പോകവേണം.
ഒരുകിലോ വാളപളം... അരകിലോ അരി മുറുക്ക്...ഒരു പേക്കറ്റ് കാജാബീഡി.. നമ്പൂരിച്ചന് പത്ത് ബോട്ടില്‍ മുത്തിരി വൈന്‍...., പടച്ചോന്‍ തിരുമേനിക്കൊരു കോയിന്‍റെ ബിരിയാണി..... ബ്രഹ്മപ്പന് മുറുക്കാനും ധന്വന്തരം കുഴമ്പും....
.........
..............."
ലിസ്റ്റ് നീണ്ടു നീണ്ട് പോയിക്കൊണ്ടിരുന്നു.
"സരി സേട്ടാ...." എന്നും പറഞ്ഞുകൊണ്ട് ലിസ്റ്റ് മുഴുവനാകും മുന്നേ തന്നെ വെങ്കി കിട്ടിയ കെട്ടും കൊണ്ട് മാര്‍ക്കറ്റിലേയ്ക്ക് പാഞ്ഞു!!
മിച്ചമുള്ള ഗാന്ധികളെ മുഴുവൻ എണ്ണി തിട്ടപ്പെടുത്തുന്ന പണി നാല് ദിക്കിലും തലകളുള്ള ബ്രഹ്മൻ തന്നെ ഏറ്റെടുത്തു.
*********************
തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിച്ചത് പോലെ അലറി പാഞ്ഞു വരുന്ന വെങ്കിയെക്കണ്ട പുണ്യാളൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
കാര്യങ്ങളറിഞ്ഞ പുണ്യാളൻ ഉള്ള പുണ്യങ്ങൾ വാരികെട്ടി വെങ്കിയ്ക്കൊപ്പം കാശിക്കു വിട്ടു.
പോകും വഴി, ഗാന്ധിജീസ്സ്നെ തുപ്പല് തൊട്ട് എണ്ണിക്കൊണ്ടിരുന്ന ആളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു...
"ബ്രഹ്മ ദേവാ ഓടി തള്ളിക്കോ ............."
ഇന്‍കം ടാക്സ് വക വെള്ളക്കാര്‍ ബ്രെയ്ക്കിടുന്ന ശബ്ദം കേട്ട് കാര്യങ്ങള്‍ ഊഹിച്ച പടച്ചോന്‍ അരൂപിയായി മാറി.
വിഷ്ണു കോയ ഗരുഡനില്‍ കയറി മണ്ടി.
നോട്ടെണ്ണല്‍ നിര്‍ത്തി ബ്രഹ്മന്‍ താമരയില്‍ അഭയംതേടി.
വീഞ്ഞടിച്ച് പാമ്പായ കര്‍ത്താവ് നേരെ കയറി കുരിശ്ശില്‍ തൂങ്ങി.
ഒന്നുമറിയാതെ മുട്ടയിടാന്‍ പറ്റിയ സ്ഥലം തപ്പി തപ്പി പമ്മിക്കൂടിനടന്ന കോഴിയെ ഇന്‍കംടാക്സ്സുകാര്‍ കൊട്ടയ്ക്കരികില്‍ നിന്നും പൊക്കി വണ്ടിയിലിട്ടു.
"ചക്കിനു വച്ചത് കൊക്കിന് കൊള്ളും" എന്നറിയാതെ കോഴി വണ്ടിയ്ക്കുള്ളില്‍ മുട്ടയിട്ടിട്ട് കൊക്ക് നീട്ടി കൊക്കി വിളിച്ചു.....
കൊ കൊ കൊ ക്കൊ ക്കൊ
കൊ..ക്കോ...............................; കൊ..ക്കോ......
********************
No comments:
Post a Comment