Monday, 7 November 2016

എന്‍റെ സിനിമ - ഷോ 7

ജപ്പാനിലെ ടോക്കിയോയിലെ ഷിബുയ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 1934 ൽ ചിലർ ചേർന്ന് ഒരു പ്രതിമ പ്രതിമ സ്ഥാപിക്കുകയുണ്ടായി.ഒരു നായയുടെ!!


എന്തിനെന്നറിയണം എന്ന ആഗ്രഹത്തിൽ ഗൂഗിൾ മാമന്‍റെ ഉമ്മറത്ത് ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെ എത്തിപ്പെട്ടപ്പോൾ ആണ് മാമൻ ആ കഥ പറഞ്ഞുതന്നത്.

ആ പ്രതിമയുടെ ജീവനുള്ള രൂപം ആയിരുന്നു "ഹാച്ചിക്കോ" എന്ന ഒരു വളർത്തു നായ.1920 ൽ യെനൊ എന്ന തന്‍റെ യജമാനനെ റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചിരുന്ന ഹാച്ചി, വൈകിട്ട് ജോലി കഴിഞ്ഞു ട്രെയിനിൽ വന്നിറങ്ങുന്ന യെനൊ യ്ക്ക് വേണ്ടി പകൽ മുഴുവൻ ആ സ്റ്റേഷൻ പരിസരത്ത് കാത്തിരിക്കുമായിരുന്നു.ആ പതിവ് അഞ്ചുകൊല്ലം മുടങ്ങാതെ തുടർന്നു.

എന്നാൽ 1925 ൽ ഒരുനാൾ പതിവ് പോലെ സ്റ്റേഷനിൽ വച്ച് ട്രെയിൻ കയറി ജോലിക്കു പോയ ഹാച്ചിയുടെ യജമാനൻ മടങ്ങിവരവ് സാധ്യമല്ലാത്ത ലോകത്തിലേയ്ക്ക് യാത്ര തിരിച്ചതറിയാതെ ഹാച്ചി യജമാനൻ മടങ്ങിവരുന്നതും കാത്ത് സ്റ്റേഷനിൽ തന്നെ തുടരുന്നു.

ആ കാത്തിരിപ്പിനു മുന്നിൽ മണിക്കൂറുകൾ ദിവസങ്ങൾക്ക് വഴിമാറി,ദിവസങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ പിന്നീട് മാസങ്ങൾക്കും ഒടുവിൽ മാസങ്ങൾ വർഷങ്ങൾക്കും വഴിമാറികൊടുത്തു.ഏകദേശം പത്ത് കൊല്ലം തന്‍റെ യജമാനൻ ഒരിക്കൽ മടങ്ങിവരും എന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഹാച്ചിയുടെ ശരീരം കാത്തിരിപ്പ് ആത്മാവിന് കൈമാറിക്കൊണ്ട് ഒടുവിൽ നിശ്ചലമായി.

ജാതിയുടേയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിറത്തിന്റെയോ ഒന്നും കെട്ടിമാറാപ്പുകളോ അളവുകോലുകളോ ഇല്ലാതെ നിസ്വാർത്ഥമായി സ്നേഹിക്കുവാൻ പറ്റാത്ത ഇരുകാലികൾക്കിടയിൽ, നിസ്വാർത്ഥ സ്നേഹത്തോടെ .... തന്‍റെ മരണം വരെയുള്ള കാത്തിരിപ്പു തുടർന്ന ആ നാൽക്കാലിയുടെ സ്നേഹം അറിഞ്ഞു കണ്ണുനിറഞ്ഞ ചിലർ ചേർന്ന് ആ കഥ അഭ്രപാളികളിൽ എത്തിക്കുകയുണ്ടായി.

2009 ജൂൺ മാസ്സത്തിൽ പുറത്തിറങ്ങിയ ഹാച്ചി- എ ഡോഗ്സ് ടേൽ എന്ന സിനിമ, ഹാച്ചിക്കോ എന്ന നായയുടെ യജമാന സ്നേഹത്തിന്‍റെ കഥ പറയുന്നു.



ക്ലാസ്സ് മുറിയിൽ വച്ച് തങ്ങളുടെ പ്രീയപ്പെട്ട ഹീറോകളെ പറ്റി പറയുന്ന കുട്ടികൾക്കിടയിൽ നിന്നും തന്‍റെ ഏറ്റവും വലിയ ഹീറോ ഹാച്ചിക്കോ എന്ന, തന്‍റെ മുത്തശ്ശന്‍റെ വളർത്ത് നായ ആണെന്ന് പറഞ്ഞുതുടങ്ങുന്ന റോണി എന്ന കൊച്ചു മിടുക്കനിലൂടെ സിനിമ ഹാച്ചിക്കോയുടെ ജീവിതത്തിലേയ്ക്ക് കടക്കുന്നു.

ബെഡ്റിജ്ജ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോംമിൽ വച്ച് ആണ് പ്രൊഫസർ പാട്രിക് വിത്സൺ ആദ്യമായി കൊച്ചു ഹാച്ചിയെ കണ്ടുമുട്ടുന്നത്.

പിന്നീട്....സ്നേഹിക്കപ്പെടുവാൻ വെമ്പുന്ന ഹൃദയത്തോടെ മാത്രം കണ്ടിരിക്കാൻ പറ്റുന്ന രംഗങ്ങളിലൂടെ പ്രേക്ഷകരെ നയിക്കുന്നു ഈ സിനിമ.കാല്പനികതയോ അതിഭാവുകത്വമോ ഇല്ലാതെ.... ഹൃദയത്തിൽ തൊട്ടുകൊണ്ട് കടന്നുപോകുന്ന കഥാ സന്ദർഭങ്ങളിൽ പലതും കണ്ണിൽ ചെറുനനവോ, പറഞ്ഞറിയിക്കാൻ പറ്റാത്ത ചില നെടുവീർപ്പുകളോ പുറപ്പെടുവിച്ചെക്കാം.

 ആത്മാർത്ഥ സ്നേഹം എന്നത് ഒരു മൃഗത്തിന് സാധിക്കും എങ്കിൽ, എല്ലാം തികഞ്ഞവർ എന്നൂറ്റം കൊള്ളുന്ന മനുഷ്യർക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചിന്ത പ്രേക്ഷകർക്കുള്ളിൽ ജനിപ്പിക്കാൻ ഈ സിനിമയ്ക്ക് സാധിക്കുന്നു എന്നത് തന്നെ ആണ് ഈ സിനിമയുടെ വിജയവും.

ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും, ഇനിയും ഒരുപാടു സിനിമകൾ കാണുമെങ്കിലും ഒരു കാര്യത്തിൽ ഉറപ്പുണ്ട്, ഹൃദയസ്പർശ്ശിയായ ഈ സിനിമ തന്നെ ആവും എക്കാലത്തെയും എന്‍റെ ഫേവറിറ്റ് സിനിമകളിൽ മുൻപന്തിയിൽ ഉണ്ടാവുക.


കാത്തിരിപ്പിന് ഒരു നല്ലവശം ഉണ്ട്.ഒരിക്കൽ നടക്കും എന്ന നല്ലവശം.അത്തരം  ശുഭ  പ്രതീക്ഷകൾ തന്നെയാണ്  ജീവിതത്തെ മുന്നോട്ടു നയിക്കുന്നതും.


  








No comments:

Post a Comment