വിഷുദിനത്തിൽ ഒരു യാത്ര, അത് പതിവില്ലാത്തത് ആണ്.എങ്കിലും രാവിലെ തന്നെ വീട് വിട്ട് കാടേറുവാനായി തിരിക്കുമ്പോൾ അമ്മയുടെ കൈപ്പടയിൽ അച്ഛൻ രചിച്ചോരു പൊതിച്ചോറ് കൂടെ കരുതിയിരുന്നു.യാത്ര മദ്ധ്യേ വിരലിൽ എണ്ണാവുന്ന ചില കോളുകൾ മാത്രം.ഇടത്താവളമായി കിട്ടിയ സ്റ്റേഷനിൽ വച്ചു പൊതിച്ചോറ് അഴിച്ചു വിഷു സദ്യ ആയി ആസ്വദിച്ചു.ചെറിയൊരു വിശ്രമ ശേഷം യാത്ര തുടർന്നു. അവസാന സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ 4 മണി കഴിഞ്ഞിരുന്നു.
അഞ്ചു മണിയോടെ വനവാസ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തു.
നിയമങ്ങൾ പാലിച്ചുള്ള വനവാസത്തിന് സമ്മതപത്രം ഒപ്പിട്ടു കൊടുത്തപ്പോൾ മുതൽ വല്ലാത്തൊരു ത്രിൽ.വിദേശികൾ അടക്കം കുറെ ആളുകൾ വനവാസ സമ്മതപത്രം വായിച്ചു നോക്കി അങ്ങിങ്ങായി ഇരിപ്പുണ്ടായിരുന്നു.മനുഷ്യന്റെ ഗർവിനെ ഉണർത്തിയിരുന്ന എന്റേതെന്നു കരുതിയിരുന്ന ഫോണുകളും പണവും വായിക്കുവാൻ കരുതിയ പുസ്തകവും അടക്കമുള്ളതെല്ലാം ഓഫീസിൽ ഏൽപ്പിച്ചു.
ഇനി ഉടുതുണിക്ക് മറുതുണി മാത്രം!!
നാളെ മുതൽ തപസ്സ് തുടങ്ങുകയായി.പിന്നെ ആരോടും മിണ്ടാൻ പാടില്ല, സ്പർശനം പാടില്ല, കാൽമുട്ടിനു മുകളിൽ നോക്കുവാൻ പാടില്ല അതാണ് പ്രധാന നിയമം!!
അതുകൊണ്ടു തന്നെ ഓടി നടന്നു എല്ലാവരോടും സംസാരിച്ചു.എല്ലാരുടേയും കാൽമുട്ടിന് മുകളിൽ നോക്കി.
കടമറ്റത്ത് കത്തനാരുടെ മാർഗത്തിൽ പോകാൻ ആഗ്രഹിക്കുന്ന ബാബു അച്ഛൻ, മന്ത്രവാദിയുടെ മട്ടും ഭവവുമുള്ള ജിഷ്ണു എന്നിവർ ആണ് കൂടെ താമസിക്കുന്നവർ.രണ്ടാളും കൊള്ളാം.ഒരുപാട് അറിവുകൾ വാരി നിറച്ചവർ, സഹൃദയർ, സരസന്മാർ.ഇവർക്കൊപ്പം അടുത്ത മുറിയിൽ നിന്നും ഒരാൾ കൂടി പൂച്ചയെ പോലെ പതുങ്ങി പതുങ്ങി എത്തിച്ചേർന്നു, ജിജോ.രസികൻ, വായാടി.അന്നത്തെ ദിവസം മുഴുവൻ നിർത്താതെ സംസാരിച്ചു.
"രാവിലെ 4 മണിക്ക് എണീക്കണം" എന്ന നിർദേശമുള്ളത് കൊണ്ടു 2 മണിക്ക് തന്നെ എണീറ്റ് കുളിച്ച ബാബു അച്ഛനെ കണ്ടു ഞാനും എണീറ്റു റെഡി ആയി.കൈയിൽ ഫോണ് ഇല്ലാത്തത് കൊണ്ടും, വാച്ചു കെട്ടുന്ന ശീലം ഇല്ലാത്തത് കൊണ്ടും "സമയം" എന്നിൽ നിന്നും ശത്രു ഭാവത്തിൽ അകന്നു നിൽക്കുന്നപോലെ തോന്നാതിരുന്നില്ല!!
പുലർച്ചെ നാലിന് തന്നെ 12 തവണ ഉണർത്തുമണി മുഴങ്ങിയപ്പോൾ ജിഷ്ണു മന്ത്രവാദി പിടഞ്ഞെണീറ്റ് കരിംപൂച്ചയെ പോലുള്ള തൻ്റെ വാച്ചിൽ തുറിച്ചു നോക്കി സമയം ഉറപ്പ് വരുത്തി.4 .30 നു തപോഭൂവിൽ എത്തിയ ഉടൻ തപസ്സിനുള്ള ഇരിപ്പിടം കിട്ടി.തപസ്സ് അവസാനിപ്പിച്ച് പോകും വരെ ഇരിപ്പിടം മാറാൻ പാടില്ല എന്ന കർശന നിർദ്ദേശം കൈപ്പറ്റി വാങ്ങി ഇരിപ്പിടത്തിൽ ഉറപ്പിച്ചിരുന്നപ്പോൾ പുറത്തെ ബോർഡിൽ എഴുതിയ "പഞ്ച ശീലങ്ങൾ" ഓർമയിൽ വന്നു:
1) ഒന്നിനെയും കൊല്ലരുത്.
2) ഒന്നും മോഷ്ടിക്കരുത്.
3) ബ്രഹ്മചര്യം അനുഷ്ടിക്കണം.
4) ലഹരികൾ അരുത്.
5) അനാവശ്യ സംസാരങ്ങൾ പാടില്ല.
ഇതൊക്കെ എന്ത് പുല്ലു പോലെ പാലിക്കും എന്ന് ആലോചിച്ചിരിക്കുമ്പോൾ ആദ്യ നിർദ്ദേശം കിട്ടി,
"തപസ്സിനിടയിൽ കണ്ണ് തുറക്കരുത്!!"
ഈശ്വര!! ഉണ്ടായിരുന്ന കണ്ണുകൾ കൂടി ദേ മൂടി, ഇവരിനി "മൂക്കിൽ പഞ്ഞി വച്ചടയ്ക്കാൻ" പറയുമോ?? എന്ന സംശയം വീട്ടിലേയ്ക്കുള്ള വഴി ഓർമയിൽ പരതാൻ ഇടവരുത്തി.
"ഇല്ല, എന്തുവന്നാലും തപസ്സ് പൂർത്തിയാക്കാതെ പോകില്ല!!"
"എന്നോടാ കളി, അല്ല പിന്നെ!!"കണ്ണുകൾ വലിച്ചടച്ചു ഷട്ടർ ഇട്ടു.
"അവനവന്റെ ശ്വാസം ശ്രദ്ധിക്കു.. വേറൊന്നും വേണ്ട!!"
"ഇത്ര നിസ്സാര കാര്യത്തിനാണോ ഈ കൊച്ചുവെളുപ്പാൻകാലത്ത് കുത്തി എണീപ്പിച്ചു ഇവിടെ പിടിച്ചിരുത്തിയേ??" ഉള്ളിലെ "ഞാൻ" ബുദ്ധനെ മനസ്സിൽ പുച്ഛിച്ചു ചിരിച്ചു.
"ദേ ഇപ്പ ശരിയാക്കി തരാം" എന്ന് പറഞ്ഞു ചിന്മുദ്ര ഒക്കെ ഒപ്പിച്ചു നടുവ് നിവർത്തി താപസ്സൻ ആയി ഒറ്റ ഇരിപ്പ്.ശ്വാസംശ്രദ്ധിക്കാൻ തുടങ്ങി.
"ഇന്ന് പ്രാതൽ എന്താണാവോ?
"കേന്ദ്രത്തിൽ കയ്യും തിരുകി ചുരുണ്ടുറങ്ങുന്ന ആ കൂതറ പ്രഭയെ വിളിച്ചെണീപ്പിക്കാൻ എന്താ വഴി?"
"ഇന്ന് മഴ പെയ്യുമോ എന്തോ?മഴ കൂടി ഉണ്ടായിരുന്നേൽ തപസ്സ് ചെയ്യാൻ ഒരു പ്രത്യേക സുഖം ഉണ്ടായേനെ."
..................
.....
..
അങ്ങിനെ പലതും നടന്നു.ശ്വാസം മാത്രം ശ്രദ്ധിക്കാൻ പറ്റിയില്ല!!
ഇത്തവണ ചിരിക്കാന്‍ ഉള്ള ഊഴം ബുദ്ധന്റെ ആയിരുന്നു.പുള്ളി എന്നെ നോക്കി പുച്ഛം ഇല്ലാതെ ഒന്ന് ചിരിച്ചില്ലേ എന്ന സംശയം തോന്നിയപ്പോൾ ഞാൻ കണ്ണുകൾ ചെറുതായി തുറക്കാൻ തയ്യാറെടുത്തു.
"
ഇരുട്ടല്ലേ ആരും കാണില്ലലോ" എന്ന് കരുതി അരകണ്ണ് മാത്രം തുറന്നു ചുറ്റിനും നോക്കി.എല്ലാരും കട്ട ധ്യാനം!! ആരും കാണാതെ പുറകിലെ ചുമരിലേയ്ക്ക് തിരിഞ്ഞു നോക്കി.6.30 ആയെങ്കിൽ ഇവിടുന്നു മുങ്ങി ഭോജന ശാലയിൽ പൊങ്ങാരുന്നു എന്ന് കരുതി നോക്കിയതാണ്.ചുമരിലെ പൊണ്ണൻ ക്ലോക്ക് അരണ്ട വെളിച്ചത്തിൽ 5 മണിക്ക് നേരെ കാലുകൾ കവച്ചു വച്ച് ഉറക്കം തൂങ്ങുന്ന കാഴ്ച കണ്ടപ്പോൾ ശരിക്കും ഞെട്ടി. ഈ തപോഭൂവിൽ സമയം പോലും മുന്നോട്ട് പോകാതെ കണ്ണടച്ചു ധ്യാനിച്ചിരിപ്പ് ആണല്ലോ എന്ന തിരിച്ചറിവ് പല തിരിച്ചറിവുകളുടെയും മുന്നോടി ആയിരുന്നു എന്ന് അപ്പോൾ മനസ്സിലായില്ല.
ശ്വാസം ശ്രദ്ധിക്കാൻ ഉറച്ച തീരുമാനമെടുത്തതുകൊണ്ട് കണ്ണുകൾ അടച്ചു മനസ്സിനെ ഏകാഗ്രമാക്കി.ഒന്നോ രണ്ടോ ശ്വാസം.അപ്പോളേക്കും മനസ്സ് ഓടി പോയി.ഓടിയ മനസ്സിനെ പുറകേ പോയി ഓടിച്ചിട്ട് പിടിച്ചുകൊണ്ടുവന്നിരുത്തി വീണ്ടും തുടങ്ങി.സമയം അഞ്ചര ആയി... ആറായി ... ആറര ആയി.10 സെക്കൻഡ് പോലും ശ്വാസം ശ്രദ്ധിക്കാൻ മനസ്സ് സമ്മതിച്ചില്ല. ഫുൾ ടൈം ഓടിക്കൊണ്ടിരുന്നു.10 സെക്കൻഡ് പോലും മനസ്സിനെ പിടിച്ച് നിർത്താൻ പറ്റാത്ത വിഷമം ഭോജനശാലയിലെത്തി പള്ള നിറയെ തിന്നുകൊണ്ട് തല്ക്കാലം തീർത്തു.
6.30 മുതൽ 8 വരെ ഫ്രീ ടൈം.കിട്ടിയ ടൈം പോയികിടന്നുറങ്ങി.8 മണിക്ക് വീണ്ടും തപോഭൂവിൽ!!
ഇനി 3 മണിക്കൂർ ഒറ്റ തപസ്സ് ആണ്.
"ഈശ്വര ഞാനിതെങ്ങനെ സഹിക്കും??"
ശ്വാസം ശ്രദ്ധിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളു.പക്ഷെ അതൊഴികെ ബാക്കി എല്ലാം ശ്രദ്ധയിൽ വരുന്നുണ്ട്."പെണ്ണുങ്ങടെ നിരയിൽ അവസാനമായി ഇരിക്കുന്ന കാപ്പിരികൾ അമ്മയും മോളുമാണ്" എന്നും, അമ്മയ്ക്ക് ഗ്യാസിന്റെയും മോൾക്ക് ഉറക്കത്തിന്റെയും അസുഖം ഉണ്ടെന്നതു വരെ ശ്രദ്ധിക്കാൻ പറ്റി.എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞു തന്ന ശേഷം 9 മണിയോടെ എല്ലാരോടും റൂമിൽ പോയി തപസ്സ് തുടർന്നോളൂ എന്ന നിർദ്ദേശം കിട്ടിയ വഴി ഞാനിറങ്ങി ഓടി.
ആദ്യം ഇരുന്നും പിന്നെ കിടന്നും ഒടുവിൽ കൂർക്കം വലിച്ചും കട്ടയ്ക്ക് തപസ്സ് ചെയ്തു കഴിഞ്ഞപ്പോളേയ്ക്ക് 11 മണി.ഉച്ച ഭക്ഷണ സമയം!!.ആക്രാന്തത്തോടെ വാരിവലിച്ചു തിന്നു കൈ കഴുകി ഇറങ്ങിയപ്പോൾ ആണ് അറിയുന്നത് ഇനി കാര്യമായ ഭക്ഷണം കിട്ടണമെങ്കിൽ നാളെ രാവിലെ 6.30 ആകണമത്രേ.
"ബുദ്ധൻ പിന്നേയും ചിരിച്ചുവോ?" ശരീരം മൊത്തം തളരുന്ന പോലെ!! വേഗം റൂമിൽ എത്തി 1 മണി വരെ ശവാസനത്തിൽ കിടന്നു ക്ഷീണം മാറ്റി.
1 മണിക്ക് മുഖമെല്ലാം കഴുകി തപോഭൂവിൽ ഹാജർ!!
ഒന്നുമുതൽ അഞ്ചുവരെ നിർത്താതെ തപസ്സ് എന്ന് കേട്ട ഉടൻ വേലി ചാടി വീട്ടിലോട്ടു പോയാലോ എന്ന് പലവട്ടം ചിന്തിച്ചു.
"വേണ്ട, അങ്ങനെ പേടിച്ചു ഓടിയാൽ എങ്ങനാ??" "ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാ ഈ കെ ക്കെ ജോസഫ്" എന്ന് ആരോ മനസ്സിലെ ഇരുന്നു പറഞ്ഞപോലെ.എന്തായാലും കണ്ണടച്ചു, നടു നിവർത്തി, ശ്വാസം ശ്രദ്ധിച്ചു.
ങാ.. കൊള്ളാം, ശ്വാസം വരുന്നതും പോകുന്നതും ഒക്കെ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടല്ലോ!! അടിപൊളി.
**********
റോസ് കളർ പൂക്കൾ പരവദാനി വിരിച്ച പോലൊരു താഴവരയിലൂടെ... ഇരട്ട വാലുള്ള മഞ്ഞക്കിളിയുടെ പിന്നാലെ ഓടി നടക്കുമ്പോൾ ആണ് തൊട്ടടുത്ത താഴ്വരയിൽ നിന്നും അതി മനോഹരമായ ഒരു പുല്ലാംകുഴൽ നാദം കേട്ടത്.കിളിയെ വിട്ട് സംഗീതം തേടി ചെന്നപ്പോൾ പഞ്ഞി വിരിച്ച പോലെ മഞ്ഞിൽ പുതഞ്ഞ ഒരു പാറയിൽ പുറംതിരിഞ്ഞിരിക്കുന്ന ഒരു മൊട്ടതലയൻ മുളംതണ്ടിൽ വിസ്മയം തീർക്കുന്നു!! അടുത്ത് ചെന്ന് നോക്കിയപ്പോൾ മൊട്ടത്തലയൻ തന്റെ പുല്ലാംകുഴൽ മാറ്റി വച്ചിട്ട് എന്റെ തോളത്ത് തട്ടി പതിയെ എന്തോ പറഞ്ഞു.
മൊട്ടവചനം മനസ്സിൽ ആകാത്തത് കൊണ്ട് "എന്താ?" എന്ന് ചോദിച്ചപ്പോൾ തോളത്ത് തട്ടിക്കൊണ്ടു തന്നെ ആ മൊട്ട തലയൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു."ഉറങ്ങരുത്, ധ്യാനം ചെയ്യൂ"
ഇവനെന്താ ധ്യാനത്തെ കുറിച്ച് ഒക്കെ പറയുന്നത് എന്ന് തലപുകഞ്ഞാലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല.
മൊട്ടത്തലയൻ ഒരിക്കൽ കൂടി തോളത്ത് തട്ടിയ ശേഷം ചുണ്ടുകളിൽ ചിരി ഒളിപ്പിച്ചുകൊണ്ട് "ഉറങ്ങരുത്, ധ്യാനം ചെയ്യൂ" എന്ന് പറഞ്ഞു.കണ്ണൊന്നു തിരുമി നോക്കിയപ്പോൾ നടന്നകലുന്ന "ഹഫീസ്"- ഞങ്ങടെ തപസ്സ് ഗുരു ശർമ്മാജിയുടെ സഹായി!!
ഉറങ്ങിയത് ഗുരു കണ്ടു എന്ന് മനസ്സിലായപ്പോൾ പിന്നെ ലൈസൻസ് കിട്ടിയ പോലെ ധൈര്യമായി. സീറ്റിൽ നിന്നും പൊങ്ങി പുറത്ത് പോയി മുഖം കഴുകി വെള്ളം കുടിച്ച് വനത്തിലൂടെ ഒന്ന് കറങ്ങിയിട്ടു തിരികെ വന്നു തപസ്സ് തുടർന്നു.കുറെ കഴിഞ്ഞു കണ്ണ് തുറന്നു തിരിഞ്ഞു സമയം നോക്കി.5 ആകാൻ ഇനിയും 2 മണിക്കൂർ!! ഗുരു എന്നെ നോക്കുന്നുണ്ടോ എന്നറിയാൻ നേരെ നോക്കിയപ്പോൾ ഗുരു പീഠം കാലി!!
"ഇങ്ങേരിതെവിടെ പോയി??"
തപ ശക്തി മൂത്ത് പീഠം വിട്ട് വായുവിൽ പൊങ്ങി നിൽപ്പുണ്ടോ എന്നറിയാൻ വെറുതെ മുകളിലോട്ടു നോക്കി.അപ്പോൾ ആണ് ആരോ കൂർക്കം വലിക്കുന്ന ശബ്ദം കേട്ടത്.കാപ്പിരി പെണ്ണ് ആണ്.ഞാൻ നോക്കുന്നു എന്ന് കണ്ട കാപ്പിരി മാതാവ്, പണ്ട് പാമ്പിന്റെ വായിൽ കുന്തോം കൊണ്ട് കുത്തിയ പുണ്യാളനെ പോലെ കാലു നീട്ടി കാപ്പിരി മോൾക്കിട്ടു രണ്ടു കുത്ത് കൊടുത്തു.കാപ്പിരി കുഞ്ഞ് മോട്ടർ ഓഫ് ചെയ്തു, തപസ്സ് തുടങ്ങി.
ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നറിയാൻ ചുറ്റിനും നോക്കി.എല്ലാരും പ്രതിമ പോലെ ധ്യാനിച്ചിരിക്കുന്നുണ്ട്.ഇവരൊക്കെ ഇത്രവേഗം സന്യാസിമാർ ആയോ? താടി വച്ച മുട്ടനാടിന്റെ രൂപമുള്ള ഫ്രഞ്ചുകാരൻ ഒക്കെ ഇരിക്കുന്ന ഇരിപ്പ് കണ്ടാൽ "ഇവന്മാർ ജനിച്ച ഉടൻ നഴ്സിന്റെ കയ്യിൽ തന്നെ കുത്തിയിരുന്നു തപസ്സ് തുടങ്ങിയിരുന്നോ??" എന്ന് ന്യായമായും തോന്നിപോകും."നിയാണ്ടർത്താൾ" മനുഷ്യനെ പോലൊരു ജീവി ഏറ്റവും പുറകിൽ ഒരു കസേരയിൽ കയറി നിർവികാരനായി ഇരിപ്പുണ്ടായിരുന്നു.കക്ഷി ഇംഗ്ലണ്ട്കാരൻ ആണ് എന്ന് അവസാന ദിവസം ആണ് അറിഞ്ഞത്.അവസാന ദിവസവും അദ്ദേഹം തന്റെ നിർവികാരത ഉപേക്ഷിക്കുകയോ ചിരിക്കുകയോ ഉണ്ടായില്ല!!
തുർക്കിയിൽ നിന്നും ഫ്രാൻസിൽ നിന്നും ഒക്കെ വന്ന സുന്ദരികൾ ആയ പെണ്ണുങ്ങൾ സ്ത്രീകളുടെ നിരയിലിരുന്ന് മനസ്സറിഞ്ഞു ധ്യാനിക്കുന്ന കണ്ടപ്പോൾ എനിക്കും തപസ്സ് ചെയ്തു അവരോട് സൗഹൃദം സ്ഥാപിക്കണമെന്ന് തോന്നി.പിന്നീട് ഒരൊറ്റ തപസ്സ് ആയിരുന്നു.5 മിനിറ്റ് കഴിയുംമുന്നേ "മണി അഞ്ചായി" എന്ന സൂചനയോടെ ബ്രേക്ക് മണി മുഴങ്ങി.
"നശിപ്പിച്ചു!! മനുഷ്യനെ ഒന്ന് നന്നാവാനും സമ്മതിക്കില്ല!!"
ഡൈനിങ്ങ് ഹാളിലേക്ക് പോകുന്ന ചിലരുടെ പിന്നാലെ നിരാശ ഭാവത്തിൽ, ഞാനും കൂടി.രാവിലെ മാത്രമേ ഇനി വല്ലതും കിട്ടൂ എന്ന് കരുതി ഇരുന്നപ്പോൾ കിട്ടിയ ബോണസ് പോലെ ഒരുഗ്ലാസ്സ് ചായ, ഒരു ചെറുപഴം, ഒരു കുഞ്ഞു ബൗളിൽ വേവിച്ച പയർ എന്നിവ കിട്ടി.ചായ കുടി ശീലം ഇല്ലാഞ്ഞിട്ടും ആർത്തിയോടെ ഞാനതു മൊത്തം കുടിച്ചു. അപ്പോളേക്കും മഴമേഘങ്ങൾ തുള്ളികളായി ചാറി തുടങ്ങി.
നല്ല മഴ ആണേൽ ഞാനിന്നു അതിൽ കുളിക്കും എന്ന് തീരുമാനിച്ചത് മഴ അറിഞ്ഞിട്ടോ എന്തോ, മഴ പെട്ടെന്ന് നിന്നു.
ഇവിടുത്തെ മഴ വരെ മനസ്സ് വായിക്കുന്നു!!
6 മണിക്ക് വീണ്ടും തപോ ഭൂവിൽ!! ഇനി 9 വരെ തപസ്സ്.അപ്പോളേക്കും മഴ വീണ്ടും തുടങ്ങി.മഴയുടെ താളത്തിനൊത്ത് കുറെ നേരം തപസ്സ് ചെയ്തു.
9.30 യോടെ റൂമിൽ എത്തി കുളി കഴിഞ്ഞു കിടന്നു.ഇത്രവർഷത്തെ ശീലങ്ങൾ പെട്ടെന്ന് മാറ്റേണ്ടി വന്ന ക്ഷീണം ശരീരത്തിലേയ്ക്കും മനസ്സിലേക്കും ഒരുപോലെ ബാധിച്ചിരുന്നു.ഒന്നാമത്തെ ദിവസം കാര്യമായ തപസ്സ് ഒന്നും നടന്നില്ലല്ലോ എന്ന ചിന്തയെ ഭേദിച്ചുകൊണ്ട് ഇടിമിന്നൽ വരവറിയിച്ച് ഒന്ന് മുഴങ്ങി .അനുവാദമില്ലാതെ കയറി വന്ന തണുത്ത കാറ്റേറ്റ് മയക്കത്തിലേയ്ക്ക് വീഴുമ്പോളേക്കും മഴ ചാറി തുടങ്ങിയിരുന്നു.
********
മേയോഹാളിലെ 23 ആം നിലയിലെ റെയിൽവേ കൗണ്ടറിൽ നാട്ടിലേക്കുള്ള തത്ക്കാൽ ടിക്കറ്റിനായി ക്യു നിൽക്കുമ്പോൾ, "ടിക്കറ്റ് കിട്ടും" എന്നത് ഉറപ്പ് ആയിരുന്നു.കാരണം രണ്ടാമൻ ആയി ആണ് നിന്നിരുന്നത്.മുന്നിൽ നിന്നവൻ ടിക്കറ്റ് കിട്ടി ഒഴിഞ്ഞു പോയപ്പോൾ പൂരിപ്പിച്ച ഫോം കൗണ്ടറിൽ കൊടുത്തു.അപ്പോൾ ആണ് പഞ്ഞിമുട്ടായിയും കൊണ്ട് ആരോ മണിയടിച്ചു വരുന്നത് കണ്ടത്.
"കൊള്ളാമല്ലോ!! ഇന്ത്യൻ റയിൽവേ ക്യു നിന്നു ബോർ അടിക്കുന്നവർക്കായി പഞ്ഞിമുട്ടായി ഒക്കെ ഒരുക്കിയിട്ടുണ്ടല്ലോ.
എന്തായാലും അടിപൊളി!!" എന്നു കരുതി നിന്നപ്പോളേയ്ക്ക് ടിക്കറ്റ് തീർന്നു.അപ്പോൾ വീണ്ടും പഞ്ഞി മുട്ടായിക്കാരന്റെ "ണിം ണിം" നിർത്താതെ അടിക്കുന്നു.കുറച്ചു കഴിഞ്ഞാണ് മനസ്സിലായത്, അതു പഞ്ഞി മുട്ടായി വിൽക്കാൻ വന്നതല്ല, ഉണർത്തു മണി അടിച്ച ശേഷം, ഗുരുവിന്റെ സഹായി പഞ്ഞിമുട്ടായി വിൽക്കുന്നവരുടെ പോലത്തെ ഒരു മണിയുമായി എല്ലാവരെയും വിളിച്ചുണർത്താൻ വന്നത് ആണ്. തൽക്കാൽ ടിക്കറ്റ് നഷ്ടപ്പെടുത്തിയത്തിൽ ചെറിയ അമർഷം തോന്നിയെങ്കിലും, ആ മണി കിലുക്കവുമായി ഗുരു സഹായി "ഹഫീസ്", മൊട്ടതലയും താഴ്ത്തി പിന്നീട് വരുമ്പോൾ എല്ലാം...ഒരു കൊച്ചുകുട്ടിക്ക് പഞ്ഞിമുട്ടായിക്കാരനോട് ഉള്ള പോലൊരിഷ്ടം അവനോട് തോന്നിയിരുന്നു.
4.30 ആകാൻ ഇനിയും സമയമുണ്ട്. അതുകൊണ്ട് കിടന്ന സ്ഥലം ഒന്നു പൊടി തട്ടി ഇടാം എന്നു കരുതി നോക്കിയപ്പോൾ അഞ്ചാറു കുഞ്ഞുണ്ടകൾ ഉരുണ്ടുരുണ്ട് നീങ്ങുന്നു.ഉറക്ക ചടവിൽ തോന്നിയതോ? എന്നറിയാൻ കണ്ണു തിരുമി നോക്കിയപ്പോൾ യക്ഷികളുടെ പുനർജന്മം കൊതുകുകൾ!!
ചോരകുടിച്ചു വീർത്ത വയർ കുന്നിക്കുരു വിഴുങ്ങിയ പോലെ ചുകന്നുരുണ്ടിരിക്കുന്നു.
ശീലം കൊണ്ടു കൈകൾ യക്ഷീവധത്തിനായി ഉയർന്ന നേരം, പഞ്ച ശീലങ്ങളിൽ ഒന്നാമൻ ഓർമയിലേക്ക് കയറി വന്നു, "ഒന്നിനെയും കൊല്ലരുത് !!"
ഇനി എന്തു ചെയ്യും? എന്നറിയാതെ നോക്കുമ്പോൾ ഫാദർ ബാബു, തന്നെ കടിച്ച യക്ഷികളെ എല്ലാം സ്നേഹത്തോടെ പിടിച്ചു പുറത്തേയ്ക്ക് ഉരുട്ടി വിടുന്നു.
അതുകണ്ട ഉടൻ യക്ഷി വധത്തിനുയർന്ന കൈകൾ കൊണ്ട് ഉണ്ടൻ കൊതുകുകളുടെ പുറത്തു തട്ടി അഭിനന്ദിച്ച ശേഷം, ബാബു അച്ഛന്റെ പാത പിന്തുടർന്ന് ഓരോ ഉണ്ടയും എടുത്ത് ഉരുട്ടി വിടാം എന്നു തീരുമാനിച്ചു.
വധത്തിനുയർന്ന കൈകൾ ഉറക്കച്ചടവിൽ തലോടൽ ആക്കി മാറ്റിയപ്പോൾ പറ്റിയ പകപിഴ- ആദ്യത്തെ കുന്നിക്കുരു പൊട്ടി കൈ ചുമന്നു.
"പണി പാളി"
പഞ്ച ശീലങ്ങളിൽ ഒന്നാമൻ തെറ്റി ചതുർ ശീലങ്ങൾ ആയി മാറി.
ബുദ്ധം ശരണം ഗചാമി!!
ബാക്കി വന്ന ഗുണ്ടൻ കൊതുകുകളെ ഊതി ഉരുട്ടി മാറ്റി.കൈ കഴുകി നേരെ തപോ ഭൂവിൽ ചെന്നിരുന്നു തപസ്സ് തുടങ്ങി.ഇന്ന് രണ്ടാം ദിനം. ഇന്നെങ്കിലും ശ്വാസം ശ്രദ്ധിച്ചുകൊണ്ടു അഞ്ചൽ ഓട്ടകാരൻ ആയ മനസ്സിനെ എന്റെ മണ്ടയിൽ പിടിച്ചിരുത്തി വിശ്രമിപ്പിക്കണം എന്നുറപ്പിച്ചു.
"എന്തു നല്ല നടക്കാത്ത ആഗ്രഹം" എന്നു മനസ്സിലാക്കാൻ പിന്നെയും കുറേ പാഴ്ശ്രമങ്ങളും സമയവും എടുക്കേണ്ടി വന്നു.
അപ്പോളേയ്ക്കും ഓടിപോകുന്ന മനസ്സിനെ തിരികെ പിടിച്ചു കൊണ്ടുവരാൻ പുറകെ ഓടി തളർന്ന ഞാൻ തല കത്തി ചാകുന്ന അവസ്ഥയിൽ ആയി.മുടിയിൽ തീ കത്തുന്ന പോലൊരു ഫീൽ.കണ്ണുതുറന്നു നോക്കുമ്പോൾ എല്ലാവരും പ്രതിമ കണക്കെ ധ്യാനം.മുറിയിൽ പോയി ധ്യാനം തുടർന്നാൽ മതി എന്ന ഓഫർ ഒന്നാം ദിനം മാത്രം ഉള്ളത് ആണ് എന്നറിഞ്ഞു വീണ്ടും മനസ്സ് മടുത്തു.പ്രാതലും ഉച്ച ഊണും മാത്രമായിരുന്നു ഏക ആശ്വാസം.
5 മണി ആകുവാൻ ഒരുവർഷം കാത്തിരിക്കും പോലെ.
5 മണിക്കുള്ള ബ്രെക്ക് ടൈമിൽ ഓടി പോകുന്ന മനസ്സിന്റെ പിന്നാലെ പോകാതെ പകരം ശരീരവും കൊണ്ടു കാട് താണ്ടി വീട്ടിലോട്ട് ഓടിയാലോ എന്നു പലവട്ടം ചിന്തിച്ചു. ചിന്തകൾക്ക് പ്രേരണ ആയി ചിലർ ഓടി പോകുന്നത് കാണുക കൂടി ചെയ്തതോടെ ഇതിവിടെ അവസാനിപ്പിച്ചു വീട് പറ്റാം എന്നുറപ്പിച്ചുകൊണ്ട് ബാഗെടുക്കാൻ മുറിയിൽ ചെന്ന ഉടൻ അസ്ഥാനത്തൊരു ശങ്ക.
ശങ്ക തീർത്തു വന്നപ്പോൾ "വീട്ടിൽ പോകണമെന്ന" മുട്ടലിനും നല്ല ശമനം!!
"അങ്ങനെ ഓടിയാൽ എങ്ങനാ.. എന്തായാലും വന്നു..എന്നാൽ പിന്നെ...."
അങ്ങനെ വീണ്ടും തപോഭൂവിൽ പോയി കണ്ണടച്ച് മനസ്സിന്റെ ഒപ്പം ഓട്ടം തുടർന്നു.ഇവിടുന്നിറങ്ങിയാൽ നല്ലൊരു ഓട്ടക്കാരൻ ആയിമാറും എന്നത് ഉറപ്പ്!!
ഓടി തളർന്ന മനസ്സിനെ തണുപ്പിക്കാൻ എന്ന പോലെ അന്നും മഴ പെയ്തു.
********
ആദ്യത്തെ മൂന്നു ദിവസം "ആനാ പാന" എന്ന തപസ്സ് ആണ് പഠിപ്പിക്കുന്നത്. "ആന പാന" എന്നത് "പാലി" ഭാഷയിൽ ഉള്ള പേരാണ്.നാലാം ദിവസം മുതൽ "വിപസ്സന" എന്ന തപസ്സ് ആണ്.
വിപസ്സന കൊള്ളാം.എവിടെ ഒക്കെയോ എന്തൊക്കെയോ ഒരു വ്യത്യസ്ത ഫീൽ ഒക്കെ ഉണ്ട്.കണ്ണടച്ചിരുന്ന് 13 മണിക്കൂർ തപസ്സ് എന്ന പ്രക്രീയയ്ക്ക് മാത്രം ഒരു മാറ്റവും ഇല്ല.മഴയുടെ അകമ്പടിയോടെ അഞ്ചാം ദിനവും പൂർത്തിയാക്കി ഉറങ്ങാൻ കിടക്കുമ്പോൾ ഇനി പകുതി ദിവസം കൂടി അല്ലേ ബാക്കി ഉള്ളു എന്ന സന്തോഷ ചിന്തകൾ, നിറഞ്ഞ മനസ്സിൻ്റെ ഉറക്കത്തിന് കാവൽ നിന്നു.
ആറാം ദിവസം തപോഭൂവിൽ എത്തി തപസ്സ് തുടങ്ങിയപ്പോൾ ആണ് പുതിയ നിർദ്ദേശം
"ഒരു മണിക്കൂർ ഒറ്റ ഇരിപ്പ്, അനങ്ങരുത്!!"
ആഹാ..അന്തസ്സ് !! ഇത് ഞാനിന്നു പൊരിക്കും!! കേട്ട പാതി കേൾക്കാത്ത പാതി ഏതാണ്ടൊരു പത്മാസനം ഒപ്പിച്ചെടുത്തു കണ്ണടച്ചോരൊറ്റ ഇരുത്തം!!
30 മിനിറ്റ് കഴിഞ്ഞപ്പോൾ മുതൽ മിനിറ്റുകൾക്ക് യുഗങ്ങളുടെ ദൈർഘ്യം വന്നു തുടങ്ങി.പിന്നീടൊരു 10 യുഗങ്ങൾ കൂടി കഴിഞ്ഞപ്പോൾ അരയ്ക്ക് കീഴെ ഉള്ളതെല്ലാം അപ്രത്യക്ഷമായ പോലെ.
വായില്ലാ കുന്നിലപ്പനായി തപസ്സ് തുടർന്ന ആൾ കാലില്ലാകുന്നിലപ്പനും ആയി മാറിയ പോലെ!!
യുഗങ്ങൾ പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നതിനൊപ്പം അരയിൽ നിന്നും തരിപ്പ് മുകളിലോട്ട് കയറി ശരീരത്തെ ശൂന്യമാക്കിക്കൊണ്ടിരുന്നു.
"ഇങ്ങനായാൽ 1 മണിക്കൂർ കഴിയുമ്പോൾ ഞാനൊരു പ്രതിമ ആയി മാറുമെന്ന കാര്യം ഉറപ്പ്!!"
"
ലാഫിങ് ബുദ്ധ 2 "എന്ന പേരിൽ, തടിച്ചുരുണ്ട എന്നെ പണക്കോഴുപ്പോഴുകിയ മാർക്കറ്റുകൾക്കടുത്തുള്ള തെരുവുകളിൽ വച്ച് വിൽക്കുന്ന കാഴ്ച ഉൾമനസ്സിൽ തെളിഞ്ഞ ഉടൻ കണ്ണുകൾ വലിച്ചു തുറന്നു.ആദ്യം നോക്കിയത് ശരീരത്തിൽ ആണ്.കഴുത്തിനു കീഴെ കാലുകൾ വരെ എല്ലാ ഭാഗങ്ങളും ഉണ്ട്, പക്ഷെ ഒന്നിനും അനക്കമില്ല.അപ്പോളേയ്ക്ക് ഒരുമണിക്കൂർ കഴിഞ്ഞു, "
വിശ്രമിക്കൂ" എന്ന നിർദ്ദേശം കിട്ടി.5 മിനിറ്റ് കിണഞ്ഞു ശ്രമിച്ചപ്പോൾ ഒരുവിധം കുരുക്കുകൾ ഒക്കെ അഴിച്ചു.പിന്നേയും 5 മിനിറ്റ് ശ്രമിച്ചപ്പോൾ ഒരുവിധം ഏന്തി വലിഞ്ഞു പുറത്തിറങ്ങാനായി.
വിശ്രമ ശേഷം പിന്നെയും തപസ്സ്!!.
ഉച്ചയൂണ് വരെ വലിയ കുഴപ്പമില്ലാതെ പോയി.ആദ്യത്തെ അഞ്ചുദിവസവും പെയ്ത മഴ ഇന്ന് പെയ്യുന്ന ഒരു ലക്ഷണവും ഇല്ല.കിട്ടിയ അവസരത്തിന് സൂര്യൻ സ്വിച്ച് ഇട്ട പോലെ ചൂടും കൂട്ടി.അതോടെ... ഇടയ്ക്കിടെ വരുന്ന
ഒരുമണിക്കൂർ തുടർച്ചയായി പ്രതിമ കണക്കെ ഇരിക്കുന്ന പരുപാടി അസഹനീയമായി തോന്നി തുടങ്ങി.വിശ്രമ വേളകളിൽ ചിലർ മരങ്ങളെ കെട്ടിപ്പിടിക്കുന്നത് കണ്ടു, മറ്റു ചിലർ ആകാശം നോക്കി എന്തോ ചിന്തിച്ചു അനങ്ങാതെ ഒറ്റ ഇരിപ്പാ. "
രാമദാസ്" എന്ന മുണ്ട്ബനിയൻ ധരിച്ച താടിക്കാരൻ ഒരു മരക്കൊമ്പിൽ കയറി പാറപോലെ വിദൂരതയിൽ നോക്കി ഇരിപ്പുണ്ട്.ആരുടേയും മുഖത്ത് നോക്കില്ല, കഞ്ചാവടിച്ച ഭാവം.കാതുകളിൽ മോതിരം പോലുള്ള രണ്ടു കടുക്കൻസ്സ്.എല്ലാം കൂടി കണ്ടപ്പോൾ ആ മിണ്ടാപ്രാണിയുടെ രണ്ടുകടുക്കനിലും പിടിച്ചൊരൊറ്റ വലി വലിച്ചാലോ എന്ന് ചിന്തിച്ചു.അങ്ങിനൊരു വലി ഒരുപക്ഷെ എൻ്റെ പല്ലുകൾക്ക് ഹാനികരം ആയി ഭവിച്ചാലോ എന്ന സംശയം തോന്നിയ ഉടൻ സാക്ഷീഭാവത്തിൽ നിന്ന് "വലി" ചിന്തയെ ഇല്ലാതാക്കി.
ലുട്ടാപ്പിയുടെ രൂപമുള്ള "
പ്രണവ്" കാട്ടിൽ കണ്ട ഒരു പാമ്പിന്റെ പുറകെ പോകുന്നത് കണ്ടു.ശരീരം മുഴുവൻ ആഭരണങ്ങൾ തുളച്ചിട്ടു
യോ..യോ പാടി നടക്കുന്ന അവനിനി പാമ്പിനെ കഴുത്തിൽ ചുറ്റി "
ശിവൻ" ആണെന്ന് പറഞ്ഞു വരുമോ എന്തോ??
**********************************************
ആറാം ദിനത്തിലെ കുറവും കൂടി തീർത്തു മഴയിൽ കുതിർന്നുകൊണ്ടു 7 ആം ദിനം വെള്ളത്തിൽ പിറന്നു വീണു.തണുപ്പും മഴയും ഒക്കെ ആയി രാവിലെ മുതൽ ഉള്ള തപസ്സ് മനസ്സിനെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.മഴയുടെയും ഇടിയുടെയും സംഗമം കാതുകളിൽ സന്തോഷത്തിന്റെ സങ്കാര ജനിപ്പിക്കാതെ ഇരുന്നില്ല.
ഉച്ച ഊണ് കഴിഞ്ഞു മുറിയിൽ പോകുന്നതിനു പകരം തപോഭൂവിൽനടുത്ത് ചെന്ന് മഴനോക്കി നിന്നു. നീണ്ടു കിടക്കുന്ന വിജനമായ സമതലപ്രദേശത്ത് അങ്ങകലെ ഒരു കറുമ്പി പശു വാലുകൾ വീശി, ഇടയ്ക്കിടെ കൊമ്പുകൾ കുലുക്കി നിന്ന് മഴയെ വരവേൽക്കുന്നുണ്ടായിരുന്നു.മഴനനയാൻ ഇറങ്ങിയ തത്തകളും പ്രാവുകളും മൈനയും കരിയിലപ്പടയും ചെമ്പോത്തും പരുന്തുമൊക്കെ സന്തോഷത്തിൽ അങ്ങിങ്ങായി പാറി നടക്കുന്നുണ്ടായിരുന്നു. അനുവാദമില്ലാതെ പടർന്നു കയറി, മഴയുടെ നഗ്നതയിൽ വികൃതികൾ കാണിച്ചിരുന്ന കാറ്റിന്റെ കേളികൾക്കനുസരിച്ചു ഇക്കിളിയോടെ അരങ്ങേറിയ മഴനൃത്തങ്ങൾ മൂടല്മഞ്ഞില് തീർത്ത കളി ശിൽപ്പങ്ങൾ പോലുള്ള നേരിയ രൂപങ്ങൾ തീർത്തുകൊണ്ടേയിരുന്നു.അങ്ങനെ ജനിച്ച രൂപങ്ങൾ മഴയുടെയും കാറ്റിന്റെയും കാമകേളികൾക്കനുസരിച്ചു ഓടിനടന്നു ചുവടുകൾ വച്ചുകൊണ്ടിരുന്നു.മഴയേറ്റു നനുത്ത മണ്ണിലെ മാളങ്ങളിൽ നിന്നും മഴനനഞ്ഞു പുറത്തെത്തിയ ചില സർപ്പങ്ങൾ ലക്ഷ്യം തെറ്റി ഇഴഞ്ഞു നീങ്ങുന്നതിന് വാരകൾക്ക് അപ്പുറത്ത് ഒരു കീരി കുടുംബം ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയും , ഇടയ്ക്കിടെ രണ്ടുകാലിൽ ഉയർന്നു നിന്ന് ചുറ്റിനും നോക്കിയും ഒക്കെ മഴയുടെ ശക്തി അളക്കുന്നുമുണ്ടായിരുന്നു.
ആ മഴയിൽ, ഇറങ്ങി നടക്കുവാൻ വെമ്പിയ മനസ്സിനെ പ്രലോഭിപ്പിച്ചുകൊണ്ടു, മഴയുടെ ശക്തി പിന്നേയും കൂടി വന്നുകൊണ്ടിരുന്നു.അപ്പോഴേയ്ക്കും തപസ്സിനുള്ള മണി മുഴങ്ങി.മേൽക്കൂരയിൽ വന്നു പതിക്കുന്ന മഴയ്ക്ക് ഒരു പ്രത്യേക താളം ഉണ്ടായിരുന്നു.ഇടയ്ക്കിടെ താളം തെറ്റിച്ചുകൊണ്ട് ചറ പറ എന്ന് ക്രോധത്തിൽ പെയ്തു കൊണ്ട്, തപസ്സിൽ ഇരിക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടത് കൊണ്ടോ എന്നറിയില്ല കുറച്ചു കഴിഞ്ഞപ്പോൾ മഴ നിലച്ചു.
5 മണിക്കുള്ള ചായ മണി മുഴങ്ങും മുന്നേ മഴ വീണ്ടും പെയ്തുതുടങ്ങി.
"
ശരിയാണ്.ഇവിടുത്തെ മഴമേഘങ്ങൾക്ക് പോലും മനസ്സ് വായിക്കുവാൻ ആകുന്നു!!ചായ കുടി കഴിഞ്ഞപ്പോഴും മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു.ഒറ്റ ഓട്ടത്തിന് മുറിയിലെത്തി.അനുവാദമില്ലാതെ മഴയത്ത് ഇറങ്ങിയത് കൊണ്ടോ എന്നറിയില്ല മഴയ്ക്ക് ശക്തി കൂടി.
“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള:
പഞ്ചവാദ്യമിതി
പ്രാഹു രാഗമാർത്ഥ വിശാരദാ:”
ലക്ഷണങ്ങൾ ഒത്ത മേള കൊഴുപ്പ് തുടങ്ങിയ പോലെ. "മുഖവും ചെമ്പടവട്ടവും" ചേർന്ന പതികാലത്തിൽ തുടങ്ങിയ മേളത്തിൽ തപോവനത്തിലെ അംബര ചുംബികളായ മരങ്ങൾ, ചില്ലകളും ഇലകളുമാട്ടി കാറ്റിനൊപ്പം താളം പിടിച്ചു നിന്നു.കാറ്റും മഴയും ചേർന്നുള്ള മഴനൃത്തം കണ്ടു സന്തോഷിച്ച പക്ഷികൾ മരങ്ങൾ തോറും പാറി നടന്നുല്ലസിച്ചിരുന്നു.
തൊപ്പി വച്ച മലബാറി പോലീസ്സിനെ പോലെ തോന്നിച്ച ഒരു മരംകൊത്തി, മഴയത്ത് ഓരോ മരങ്ങളില്‍ ചെന്നിരുന്നു മുകളില്‍ നിന്നും താഴേയ്ക്ക് ടപ്പ ടപ്പേ എന്ന് ക്രമത്തിൽ കൊത്തി കൊത്തി, മഴകാണാന്‍ പുറത്തേക്കെത്തി നോക്കിയ പുഴുക്കളെ കൊത്തി വിഴുങ്ങുന്നുണ്ടാരുന്നു.എന്നെപോലെ ആർത്തി ഉള്ള കിളി ആയത് കൊണ്ട് മരംകൊത്തിയോട് എനിക്കൊരു പ്രത്യേക ഇഷ്ടം തോന്നി.കൂർത്ത ഒരു കൊക്കുണ്ടായിരുന്നു എങ്കിൽ ഞാനും അവനൊപ്പം കൂടിയേനെ!!മരംകൊത്തിക്ക് അടുത്തേയ്ക്ക് മറ്റൊരു മരംകൊത്തി ആയി എന്‍റെ മനസ്സും പറന്നെത്തി.അപ്പോളേയ്ക്കും മനസ്സിനെ തോല്‍പ്പിച്ചുകൊണ്ട് മരംകൊത്തി മഴയില്‍ എങ്ങോ പറന്നു പോയി.
മണ്ണിന്റെ മാറിൽ മഴയ്ക്കായി കാത്തിരിക്കുന്ന വിത്തുകൾക്ക് പുതുനാമ്പുകൾ മുളയ്ക്കുന്നുണ്ടാവും .മഴയേറ്റ് മോക്ഷം നേടിയ ചില ഇലകൾ തങ്ങളുടെ നിയോഗം പൂർത്തിയാക്കി,ഉയരങ്ങളിൽ നിന്നും കാറ്റിന്റെ തൊട്ടിലിലേറി താളത്തിൽ ആടി മണ്ണിലെത്തി ശാന്തമായി ശയനം തുടങ്ങി.
തന്നിലേക്കലിയുവാൻ പ്രകൃതി മാടി വിളിക്കും പോലെ!!
ഇനിയും നോക്കിനിൽക്കാൻ ആവില്ല, വസ്ത്രങ്ങളെല്ലാം ഊറിയേറിഞ്ഞു നഗ്നമായ "മനസ്സ്" ഒരു കൊച്ചുകുട്ടിയെ പോലെ മഴയിലേയ്ക്ക് ചാടിയിറങ്ങി ഓടി.
അല്‍പ്പമകലെ ഒരു തെങ്ങോലയില്‍ ഒരു കാക്ക ഇരുന്നു കോട്ടുവാ ഇടുന്ന കണ്ടു.പിന്നീടാണ് മനസ്സിലായത് കോട്ടുവാ അല്ല, മഴയ്ക്കൊപ്പം കാക്കയുടെ കരച്ചില്‍ ഒലിച്ചു പോയതാണ്. കരയുന്ന കാക്കയുടെ കൂട്ടുകാരന്‍ കാക്ക തൊട്ടടുത്തിരുന്നു ശരീരം കുടഞ്ഞും, കൊക്കുകള്‍ കൊണ്ട് തൂവലുകള്‍ക്കിടയില്‍ ഇളക്കിയും സന്തോഷിച്ചു കുളിക്കുന്നുണ്ടാരുന്നു.
നക്ഷത്രങ്ങൾ ആകുവാൻ പറ്റാത്ത ആത്മാക്കൾ കാക്കകൾ ആയി പ്രീയപ്പെട്ടവർക്കടുത്ത് ചുറ്റിപ്പറ്റി നടക്കും എന്നല്ലേ?
കാക്കകളായി കറങ്ങിനടക്കുന്നവർ എന്റെ ആരാണോ എന്തോ ?
നഷ്ടപ്പെട്ട പ്രണയങ്ങൾ ആണോ??
സംശയ നിവാരണത്തിനായി മനസ്സിന് പിന്നാലെ തോർത്തുമുടുത്ത് ഞാനുമിറങ്ങി.അനാവരണം ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത ആത്മാക്കൾ ഇടിമിന്നലായി വിണ്ണിൽ തുളച്ചിറങ്ങി.അതോടെ ശരീരത്തെ തുവർത്തി എടുത്ത് വരാന്തയിൽ നിർത്തിയ ശേഷം സ്വയം ചിറകുകൾ മുളപ്പിച്ച മനസ്സ് കിളികൾക്കൊപ്പം എങ്ങോട്ടൊക്കെയോ പറന്നു പോയി.
അന്നത്തെ ധ്യാനവും തപസ്സും കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോളും മഴ ചറപറ താളത്തിൽ പെയ്യുന്നുണ്ടായിരുന്നു.പെയ്തൊഴിയുവാൻ മടിക്കുന്ന മഴയിൽ അപ്പോഴും ഒരു രാപ്പക്ഷിയായി പറന്നു നടന്ന മനസ്സ് എപ്പോഴാണ് തിരികെ വരുന്നതെന്നു കാക്കാതെ എൻ്റെ ശരീരം ഉറങ്ങുവാൻ കിടന്നു.
പറയാൻ ബാക്കി വച്ച പലതും മഴയിൽ ചാലിച്ച പ്രകൃതി, മഴകൊണ്ടെന്റെ സ്വപ്നങ്ങൾക്ക് മറപിടിച്ചു നിന്ന് ത്രിപുട താളത്തിൽ കൊട്ടിക്കയറിയ രാത്രിയിൽ.... പ്രകൃതിയുടെ മേളം ദ്രുതകാലത്തിൽ അതിന്റെ പൂർണത എത്തുന്നതും കേട്ട് മയക്കത്തിലേയ്ക്ക് വഴുതി വീണപ്പോഴും, ഉറങ്ങാത്ത തവളകൾ ചിരട്ട ചിരകുന്ന പോലെ പോക്രോം പോക്രോം പാടുന്നുണ്ടായിരുന്നു.
മഴതണുപ്പിച്ച പുലർക്കാലത്തിലേയ്ക്ക് ഉറക്കമുണർന്ന എട്ടാം ദിനവും ഒൻപതാം ദിനവും മനസ്സിനെ നീയന്ത്രിക്കുന്നതിലും തപസ്സിൽ മാത്രം ശ്രദ്ധിക്കുന്നതിലും പൂർണമായി വിജയിച്ചു.
പത്താം ദിനം രാവിലെ പത്തുമണിയോടെ മൗനവ്രതം അവസാനിച്ചു.എല്ലാവരും പരസ്പരം പരിചയപ്പെട്ടു.രാമദാസ് തടഞ്ഞു വച്ച ജലപ്രവാഹത്തിനു ഒഴുകാൻ അവസരം കിട്ടിയ പോലെ, വാ തുറന്നപ്പോൾ ആണ് കക്ഷി ജന്മനാ ഊമ അല്ല എന്ന് മനസ്സിലായത്. സംസാരം കൂടിപ്പോയത് കൊണ്ട് വീട്ടുകാർ പിടിച്ചു കെട്ടി ഇവിടെ കൊണ്ടുവന്നാക്കിയതാകാനേ വഴി ഉള്ളു.
പോർച്ചുഗല്ലിൽ നിന്നും ഇന്ത്യയിൽ എത്തി ഇവിടുത്തെ സംസ്കാരത്തിനൊത്ത് ജീവിക്കുന്ന "ബോറിസ്" ശരിക്കും അദ്ഭുതമായിരുന്നു.ഭാരതീയ സംസ്കാരത്തെയും വേദങ്ങളെയും ഉപനിഷത്തുകളെയും ഇന്ത്യക്കാരായ ഞങ്ങളെക്കാൾ നൂറിരട്ടി അറിയുന്ന, മനോഹരമായി പുല്ലാംകുഴൽ വായിക്കുന്ന, സഹൃദയൻ ആയ, യോഗ അറിയുന്ന ഒരു പച്ചമനുഷ്യൻ!!
കാപ്പിരി അമ്മയും കാപ്പിരി മോളും തപോഭൂവിലെ ഉറക്കവും കൂർക്കം വലിയും അവസാനിപ്പിച്ച് വായ തുറന്നത് ചടങ്ങായി.ഇന്ത്യൻ ആചാരങ്ങളെ കുറിച്ചും ഗുണപാഠ കഥകളേയും ഒക്കെ അറിയണം.അറിഞ്ഞു കേട്ട് വന്നപ്പോൾ കാപ്പിരികൾ അമേരിക്കൻസ്സ്.മോളുടെ പേര് മായ.അറിയുന്ന അറിവുകള്‍ ഇംഗ്ലീഷില്‍ ഒപ്പിച്ചു പറഞ്ഞപ്പോള്‍ അര്‍ത്ഥ ശോഷണം സംഭവിച്ചു എന്നുറപ്പായ നിമിഷം ആരോ വിളിച്ച ഭാവേനെ അവിടുന്ന് മുങ്ങി.
ഉച്ചയ്ക്ക് അടിപൊളി ഭക്ഷണം.നല്ല പായസം.വൈകിട്ട് ആയപ്പോള്‍ ഫോണുകള്‍, കാശ് അങ്ങിനെ ഓഫീസില്‍ കൊടുത്തേല്‍പ്പിച്ചതൊക്കെ തിരികെ കിട്ടി.ഇത്രയും ദിവസം ശുദ്ധമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും തന്ന തപോഭൂവിൽ ഇനിയും ആയിരങ്ങൾ അവനവനെ അറിയുവാൻ എത്തിച്ചേരണം.അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുവാൻ പണം വേണം.അതുകൊണ്ടു എല്ലാവരും മനസ്സറിഞ്ഞു, അവരവർക്ക് പറ്റും പോലെ സംഭാവനകൾ കൊടുക്കുകയും, പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു.
കയ്യിൽ കിട്ടിയ ഫോണ്‍ ഓണാക്കിയില്ല, ഓണാക്കാൻ തോന്നിയില്ല എന്നതാണ് സത്യം!! എല്ലാവരും ആയി സംസാരിച്ചു ഉറങ്ങിയപ്പോള്‍ 1 മണി ആയി.
പതിവ് തെറ്റിക്കാതെ പുലര്‍ച്ചെ നാലിന് തന്നെ എണീറ്റ് റെഡി ആയി തപോ ഭൂവിൽ എത്തി. ഗുരുവിനെ കണ്ടു നമസ്ക്കരിച്ചു.എല്ലാവരോടും യാത്ര പറഞ്ഞു.ഭക്ഷണം ഉണ്ടാക്കിയവരെ പ്രത്യേകം അന്വേഷിച്ചു ചെന്ന് കണ്ടു നന്ദി അറിയിച്ചപ്പോൾ സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുന്ന കണ്ടു.
ദിവസങ്ങൾക്ക് ശേഷം പുറം ലോകം കാണുന്നു.റെയിൽവേ സ്റ്റേഷനിൽ വച്ച് തപോഭൂവിൽ കൂടെ ഉണ്ടായിരുന്ന ചിലരെ വീണ്ടും കണ്ടുമുട്ടി.
അങ്ങോട്ട് പോകുമ്പോള്‍ ഉള്ളതില്‍ നിന്നും എന്തൊക്കെയോ മാറ്റങ്ങള്‍ മനസ്സില്‍ സംഭവിച്ചു കഴിഞ്ഞത് പോലെ.കൈവിട്ടു പോയി എന്നുറപ്പിച്ച മനസ്സിനെ തിരികെ കിട്ടിയ തോന്നൽ!!
ട്രെയിന്‍ കാത്തുള്ള നില്‍പ്പിനിടയില്‍ വേണ്ടപ്പെട്ട ചിലരെ മാത്രം വിളിച്ചു തിരികെ വന്ന കാര്യം അറിയിച്ചു.എല്ലാവരും പറയുന്നു സംസാരത്തിൽ വല്ലാത്ത മാറ്റം വന്നത് പോലെ എന്ന്.
അറിയില്ല!!
എങ്കിലും, മാറ്റങ്ങള്‍ അത് അനിവാര്യം തന്നെ !!
രാംദാസും, ബാബു അച്ഛനും,ജിഷ്ണുവും,ജിജോയും ട്രെയിനിൽ കൂടെ ഉണ്ടായിരുന്നു. ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ ആദ്യം ഇറങ്ങിയത് ജിജോ ആണ്.കെട്ടിപ്പിടിച്ചു യാത്ര പറയുമ്പോള്‍ ജിജോയുടെ കണ്ണുകൾക്ക് കനം കൂടിവരുന്നത് കണ്ടു.അതോടെ അവനെ പറഞ്ഞയച്ചു.ഇല്ലേല്‍ അവന്‍ കരയുമെന്ന് തോന്നി.അടുത്ത സ്റ്റേഷനില്‍ ബാബു അച്ഛനും രാമദാസും ഇറങ്ങി.അവരേയും യാത്ര ആക്കി വീണ്ടും യാത്രതുടരുമ്പോള്‍ കൂടെ ജിഷ്ണു മാത്രം. ഒടുവില്‍ അവനും ഇറങ്ങി.
എനിക്കിറങ്ങേണ്ട സ്റ്റേഷൻ എത്തുവാൻ ഇനിയും മണിക്കൂറുകൾ ബാക്കി!!
മറ്റൊന്നും ചെയ്യുവാൻ തോന്നിയില്ല, പഠിച്ച പാഠങ്ങള്‍ ആവര്‍ത്തിക്കുവാന്‍ വേണ്ടി മനസ്സിനെ ഏകാഗ്രമാക്കി പ്രാണവായുവില്‍ ശ്രദ്ധിച്ചുകൊണ്ട് വിപസന തുടങ്ങി.
ഇനിയുള്ള യാത്ര തനിയെ ആണ്.......