Sunday, 12 May 2019

ഓലപമ്പരം

               കാലം പിരിച്ചു നിർത്തിയ ബാല്യത്തിൽ ഞങ്ങളുടെ മാത്രമായ ലോകത്തിൽ ഞങ്ങൾ ഒരുമിച്ചു കളിച്ചത് ഒരു കുന്നിൻ ചെരുവുൾപ്പെടുന്ന വലിയൊരു പ്ലാന്റേഷനിലെ ഒറ്റപ്പെട്ട വീട്ടിൽ വച്ചായിരുന്നു.വിഡ്ഢിപ്പെട്ടിയോ കരണ്ടോ അടുത്തു വീടുകളോ ഇല്ലാതിരുന്നത് കൊണ്ടുതന്നെ എനിക്കും ചേച്ചിക്കും കൂട്ടായി കിങ്ങിണി ആടും മക്കളും ഓമന പശുക്കളും ബ്ലാക്കി പട്ടിയും കുറഞ്ഞി പൂച്ചയും ഒരുകൂട്ടം കോഴികളും ഞങ്ങടെ അനുവാദമില്ലാതെ കൂട്ടു കൂടുവാൻ കയറി വന്നിരുന്ന പാമ്പുകളും...പിന്നെ വാഴയും തെങ്ങും മാവുകളും പ്ലാവുകളും ഒക്കെ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്.

മൂക്ക് തിരിച്ചാൽ പാടുന്ന റേഡിയോ ആയിരുന്നു ലോക വിവരം പകർന്നു തന്നിരുന്നവരിൽ മുഖ്യൻ.

ഗ്രാമത്തിലെ കാട്ടുവാസികൾ ആയ ഞങ്ങൾക്ക് രണ്ടിനും വേണ്ട കളിപ്പാട്ടങ്ങൾ ഞങ്ങൾ തന്നെ ഉണ്ടാക്കുവാൻ പഠിച്ചത് വീട്ടിലെ ദാരിദ്ര്യം അറിഞ്ഞു വളർന്നത് കൊണ്ടോ അതോ എന്നും പുതിയ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കാം എന്ന ചിന്ത കൊണ്ടോ എന്നറിയില്ല, കളിപ്പാട്ടങ്ങൾ ഉണ്ടാക്കുവാൻ എന്നും ആദ്യം ഓടി എത്തുക പേരമരത്തിന്റെയും ചെമ്പകത്തിന്റെയും ഇടയിലായി നിന്നു മടിയോടെ വളരുന്ന കൊച്ചു തെങ്ങിന്റെ അടുത്തു തന്നെ ആയിരുന്നു.
ചെന്ന വഴി ഒരു മുടിയിഴയിൽ പിടിച്ചോറ്റ വലി.പച്ചില ഭാഗവും പച്ച ഈർക്കിളിയും തമ്മിൽ വേര്തിരിച്ച ശേഷം പച്ചില ഭാഗം മുറിച്ചു  നാലു കഷ്ണമാക്കി നാലും മടക്കി പ്രത്യേക രീതിയിൽ കൂട്ടി ചേർത്തു നടിവിൽ ഈർക്കിളിയും വച്ചു കഴിയുമ്പോൾ ബാല്യത്തിൽ ഏറ്റവും കൂടുതൽ കളിക്കാൻ ഉപയോഗിച്ചിരുന്ന ആ കൊച്ചു കളിപ്പാട്ടമായി - ഓല പമ്പരം!!

അതും കൈയിൽ പിടിച്ചോടുമ്പോൾ ഒരു ഫാൻ പോലെ കറങ്ങുന്ന ഓലപമ്പരത്തിന്റെ കറക്കം ആസ്വദിക്കാൻ ശ്രമിച്ചു എന്ന ഒറ്റ കുറ്റത്തിന് കമ്യുണിസ്റ്റ് പച്ചയുടെ ചാറുപിഴിഞ്ഞ്  മരുന്നു തേയ്ക്കേണ്ടി വന്നിരുന്നത് മിക്കപ്പോഴും എൺപതുകളിലെ ആ വള്ളിനിക്കറുകാരന്റെ കാൽ മുട്ടുകളിലായിരുന്നു.

*******

32 വർഷങ്ങൾക്ക് ശേഷം, കുടിയേറി പാർത്ത നാട്ടിലെ പൂരപറമ്പിൽ താളമേളങ്ങൾ കേട്ട് നിൽക്കുമ്പോൾ , ബാല്യം മറന്നു വച്ച നാട്ടിൽ നിന്നും ചാറ്റിലൂടെ ഒരു അഭ്യർത്ഥന വന്നു."ഏട്ടാ എനിക്കൊരു കാറ്റാടി  വേണം"
എന്താണ് ഉദ്ദേശിച്ചത് എന്നുറപ്പിക്കാൻ വേണ്ടി തിരികെ ചോദിച്ച ചോദ്യത്തിൽ നിന്നും പണം കൊടുത്തു കിട്ടുന്ന പ്ലാസ്റ്റിക് കാറ്റാടി ആണ് വേണ്ടത് എന്നു മനസ്സിൽ ആയി.എന്റെ ബാല്യം നടന്നു തീർത്ത നാട്ടിലെ കൊച്ചു തെങ്ങിപ്പോൾ ഉണ്ടോ എന്നറിയില്ല.എങ്കിലും ആ നാട്ടിലെ ഓലകൾക്ക് കാറ്റാടി ആയി കറങ്ങാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കില്ല എന്ന ഉറപ്പോടെ "ഓല കൊണ്ടുവന്നാൽ ഉണ്ടാക്കി തരാം" എന്നു പറയുമ്പോൾ.... ചേച്ചിയുടെ കയ്യും പിടിച്ചു വീണ്ടുമാ ബാല്യത്തിലേയ്ക്കൊരു യാത്ര നടത്തുവാൻ മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു.ഒരിക്കൽ കൂടി ആ കൊച്ചു തെങ്ങിൻ ഓലകൾ കയ്യിൽ കെട്ടി സമയം പുറകിലോട്ടു തിരിക്കുവാൻ ഒരു മോഹം.

പറിച്ചു നടലിന്റെ പാതയിലൂടെ വള്ളുവനാടിൻ കരയിലെത്തിയശേഷം മാത്രം ജനിച്ചത് കൊണ്ട് ഒരുപക്ഷേ കൊച്ചു തെങ്ങിൻ ഓലകൾ കൊണ്ടുണ്ടാക്കിയ ഓല പീപ്പിയും, വാച്ചും, പാമ്പും,പമ്പരവും,പന്തും,കണ്ണടയും ഒന്നും അറിഞ്ഞുകാണാൻ വഴി ഇല്ലത്തത് കൊണ്ടോ, അതോ ഓലയിൽ ഉള്ള വിശ്വാസം അത്ര പോരാത്തത് കൊണ്ടോ എന്നറിയില്ല,ഓല എന്നു കേട്ട ഉടൻ "കക്ഷി" മുഖം വീർപ്പിച്ചു പിണങ്ങി പോയി.
ഓർമകൾക്ക് മധുരം കൂടി ഓടി വന്ന ഉടൻ..., ഓല കണ്ണടയും വച്ചു ഓലപീപ്പിയും ഊതി...ഓല പമ്പരവുമായി ഞാൻ ആ കനാലിന്റെ പാലം കടന്നു മണ്ണിട്ട പാതയിലൂടെ ബഹുദൂരം കാലചക്രത്തിന്റെ പിന്നിലേക്ക് ഓടി തുടങ്ങി!!

ഓല പമ്പരത്തിന്റെ ഇതളുകൾ ഓരോന്നും കരിഞ്ഞുണങ്ങി പോകും വരെ എങ്കിലും തട്ടിമറിഞ്ഞു വീഴാതിരുന്നെങ്കിൽ എന്നു എന്നോടൊപ്പം കുഞ്ഞി തെങ്ങും കൊതിക്കുന്നുണ്ടാകുമോ??

അറിയില്ല !!

2 comments: