. കോടമഞ്ഞ് വെള്ളി നരതീർത്ത മലഞ്ചെരുവിലൂടെ... മനോഹരമായ ആ താഴ്വരയിലേയ്ക്ക് വളഞ്ഞു പുളഞ്ഞിറങ്ങുന്ന മലയോര പാതയിലൂടെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന ബസ്സിൽ തളം കെട്ടി നിന്നിരുന്ന മരം കോച്ചുന്ന തണുപ്പിൽ നിന്നും രക്ഷനേടുവാനായി തൻ്റെ കട്ടിയുള്ള ഷോൾ നൽകുന്ന ചെറിയ ചൂടിനേക്കാൾ ശക്തിയുള്ള ചൂട് തേടി, പതിവ് പോലെ....ഒരു കൊച്ചു മുന്തിരിവള്ളി പോലെ അവളെൻ്റെ കയ്യിൽ ചുറ്റിപിണഞ്ഞ്, തോളിൽ തല ചായ്ച്ചിരുന്നുറങ്ങുന്നുണ്ടായിരുന്നു.ഒരു വശം ഊർന്നു വീഴാറായ ഷോൾ എടുത്ത് ഞാനവളെ ഒട്ടും തണുപ്പ് കയറാത്ത വിധം നന്നായൊന്നു പുതപ്പിച്ചു.ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ..... എൻ്റെ മെയ്യോട് കൂടുതൽ ഒട്ടിച്ചേർന്ന്, ഉറക്കത്തിൽ നിന്നും കണ്ണുകൾ തുറക്കാതെ ഏറ്റവും ഇഷ്ടമുള്ള ഒരനുഭൂതിയിൽ എന്നവണ്ണം മനോഹരമായ ഒരു ചെറു ചിരിയോടെ അവൾ ഉറക്കം തുടർന്നു.
ഹൃദയത്തിൽ നിറഞ്ഞു വന്ന സ്നേഹം അവളുടെ നെറുകയിലേയ്ക്ക് ഒരു മൃദു ചുംബനത്തിലൂടെ ഞാൻ പകർന്നു നൽകിയപ്പോൾ, കണ്ണുകൾ തുറക്കാതെ തന്നെ വെള്ളാരം കല്ലുകൾ തിളങ്ങും പോലെ മനോഹരമായി അവളൊന്നു പുഞ്ചിരിച്ചു, എന്നെ എക്കാലവും ഏറ്റവും ആകർഷിച്ച് പോന്നിരുന്ന,ആത്മാവിൽ ഒരു സൂര്യകാന്തി പോലെ പൂത്തു നിൽക്കുന്ന, അതേ പുഞ്ചിരി!! ആ പുഞ്ചിരിയുടെ മാധുര്യം നുകർന്നുകൊണ്ട് കണ്ണുകൾ അടച്ചു, കാലങ്ങളുടെ സീമകൾ കടന്നു പോന്ന വഴിയിലേക്ക് എൻ്റെ മനസ്സ് ചെറുതായി ഒന്നു വഴുതി വീണു.
***
ഒരുമിച്ചിങ്ങനൊരു യാത്ര വർഷങ്ങൾക്ക് മുന്നേ ആഗ്രഹിച്ചിരുന്നത് ആണ്.പക്ഷെ...കാലം കരുതിയ ചില വികൃതികൾ!!
കുട്ടിത്തം നിറഞ്ഞ ഒരു നിഷ്കളങ്കത ഉണ്ട് അവളുടെ ഉള്ളിൽ.അത് തന്നെ ആണ് അവളുടെ നല്ല സ്വഭാവങ്ങളുടെ എല്ലാം അടിത്തറ.ആ നിഷ്കളങ്കതയെ മാറ്റി നിർത്തി അനാവശ്യ പക്വത നേടുവാൻ ശ്രമിക്കുമ്പോളൊക്കെ അവൾക്ക് അവളുടെ മനസ്സ് കൈവിട്ടു പോകാറുണ്ട്.നിർണ്ണായക തീരുമാനങ്ങളിൽ വ്യക്തമായ നിലപാടുകൾ എടുക്കുവാനാകാതെ പലപ്പോഴും അവൾ പതറിയിരുന്നു.ഒന്നായിരുന്ന മനസ്സുകളെ രണ്ട് കരകളിൽ ആക്കി അകറ്റി നിർത്തിയതിനു പിന്നിൽ വിരഹത്താൽ ഉണ്ടായ പരസ്പര ഈഗോ മാത്രം. ഓരോ തവണ കലഹിക്കുമ്പോഴും മനസ്സിൽ ഉണ്ടായ ആഘാതം ഒടുവിൽ എന്നെ എത്തിച്ചത് ഒരുമാസത്തെ ആശുപത്രിജീവിതത്തിലേയ്ക്ക്. മാസങ്ങളും വർഷങ്ങളും നീണ്ട ഉറക്കമില്ലാത്ത രാത്രികളും മനോ വ്യഥകളും ആശുപത്രി കിടക്കയിലിറക്കിവയ്ക്കാനും പക്ഷെ... എനിക്ക് എൻ്റെ പെണ്ണിൻ്റെ സഹായം കൂടിയേ തീരുകയുള്ളായിരുന്നു.സ്നേഹത്തോടെ ഉള്ള "ഏട്ടാ... ഏട്ടന് സുഖം ആണോ?" എന്ന ഒറ്റ ചോദ്യം!! അല്ലെങ്കിൽ... നെഞ്ചോട് ചേർന്ന് നിന്നൊരു ചക്കര ഉമ്മ!! ഇത്രയും മതിയായിരുന്നു.
ഒരു പതിറ്റാണ്ട് കാലം സ്നേഹിച്ച ശേഷവും, അങ്ങനൊരു സ്നേഹ ദാരിദ്ര്യം അനുഭവിക്കുന്ന കണ്ടിട്ടു ദൈവത്തിന് സഹതാപം തോന്നിയിട്ടൊ എന്നറിയില്ല.... ആശുപത്രി ജീവിതത്തിൻ്റെ പതിനാലാം ദിവസം രാവിലെ അവൾ ആകാശത്ത് നിന്നും താണിറങ്ങി എൻ്റെ അരികിൽ വന്നിരുന്നു."ഇനിയും ആകാശത്തിൽ ഉയർന്നു നിൽക്കില്ല" എന്ന ഉറപ്പോടെ എൻ്റെ നെഞ്ചിലോട്ടു മെല്ലെ ചാഞ്ഞപ്പോൾ ഉണ്ടായ ആ നിർവൃതി പക്ഷെ അധികം വൈകാതെ തന്നെ ആകാശ മേഘങ്ങളെ പോലെ മാഞ്ഞു തുടങ്ങി.
ഇത്തവണ... കാര്യമായ ഒരു കാരണവുമില്ലാതെ പെട്ടെന്നൊരു നാൾ കാര്യങ്ങൾ കൈവിട്ടു പോയി.പറയുവാൻ ഒരു ജോലി ഇല്ലാ എന്നതായിരുന്നു ഇത്തവണ കാരണം.വർഷങ്ങൾ പറഞ്ഞിട്ടും ഞാൻ ജോലിക്ക് പോകാതെ വീട്ടിൽ കുത്തി ഇരിക്കുന്നു എന്നതാണ് കാരണമായി പറഞ്ഞത്. സ്വന്തമായി അധ്വാനിച്ചു പണം ഉണ്ടാക്കുന്നതിൽ സംതൃപ്തി കണ്ടെത്തിയിരുന്ന എന്നിൽ, ഒരുവൻ്റെ കീഴിൽ ജോലി ചെയ്താൽ മാത്രമേ "വില" ഉള്ളൂ എന്ന അവസ്ഥയേക്കാൾ വേദന പടർത്തിയത് , അവൾ പിന്നീട് എന്നോട് മിണ്ടിയില്ല എന്നത് ആയിരുന്നു.
*************
പ്രകൃതി കനിഞ്ഞു നൽകിയ വശ്യ ഭംഗിയാർന്ന തീരത്തിലെത്തിച്ചേർന്ന ബസ്സിൽ നിന്നും ഓർമകളുടെ തീരം വിട്ടുണർന്ന ഞാൻ അവളുടെ മൃദുലമായ കൈയ്യും പിടിച്ചിറങ്ങി ചെന്നപ്പോഴും അവിടമാകെ കോടമഞ്ഞിൽ പുതച്ച് കിടക്കുകയായിരുന്നു.മനോഹരമായി വെട്ടി നിർത്തിയ തേയില തോട്ടങ്ങളിലെ ഇളം പച്ചപ്പിനെ വകഞ്ഞു മാറ്റി അങ്ങിങ്ങായി അനന്തതയിലേക്ക് നീളുന്ന ചില റോഡുകളെ കോടയിൽ പൊതിഞ്ഞു മാടി വിളിക്കുന്ന പുലർകാലം. കടന്നു വരുവാൻ മടിച്ച കുഞ്ഞു സൂര്യ കിരണങ്ങൾ ഞങ്ങളുടെ ശ്വാസ നിശ്വാസങ്ങൾക്ക് പോലും പുകയുടെ രൂപം ചാർത്തി നല്കിക്കൊണ്ടിരുന്നു.അക്ഷരങ്ങൾ മഞ്ഞായി പറക്കുന്ന കണ്ടപ്പോൾ ശ്വാസം ഉള്ളിലേയ്ക്ക് എടുത്ത് മുകളിലേയ്ക്ക് വാ തുറന്നൂതി.വായിൽ നിന്നും ഒരു കൽക്കരി എൻജിനിൽ നിന്നെന്ന പോലെ മഞ്ഞു പുകയായി പറക്കുന്ന കണ്ട് അവൾ എൻ്റെ ഇടത്തെ കയ്യിൽ തൂങ്ങി നിന്ന് ചിരിച്ചു.
"നിനക്ക് പുക ഊതണം എന്ന് പറഞ്ഞില്ലേ ?? കൊതി തീരും വരെ ഊതിക്കൊ.സിഗാറിന് വച്ച പണത്തിനും കൂടി നമുക്ക് ചോക്കലേറ്റ് വാങ്ങാം"
അതോടെ അവളുമൊരു ആവി എൻജിൻ ആയി ചൂളം വിളിച്ചു പുക തള്ളി തുടങ്ങി.ആ പുകയിൽ പഞ്ഞികെട്ടുകൾ പോലുള്ള മേഘങ്ങൾ ആകാശത്ത് കൂട്ടി ചേർക്കപ്പെട്ടു.
അവിടുത്തെ സ്റ്റേയ്ക്കായി തിരഞ്ഞെടുത്തത് ഒരു ട്രീ ഹൗസ്സ് റിസോർട്ട് ആയിരുന്നു.അങ്ങോട്ടുള്ള യാത്രയാകട്ടെ കുതിരവണ്ടിയിലും.അതിനായി ബസ്സ് ഇറങ്ങിയിടത്ത് നിന്നും അല്പമകലെ ഉള്ള കുതിര വണ്ടി റിക്ഷ നിൽക്കുന്നിടത്തേയ്ക്ക് ഞങ്ങൾ പതുക്കെ നടന്നു.
ഭാര്യ എന്ന പദവി ആരാലും ചോദ്യം ചെയ്യാനാകാത്ത വിധം മനോഹരമാക്കിക്കൊണ്ടായിരുന്നു അവളെൻ്റെ കൈപിടിച്ച് തോളോട് തോൾചേർന്നു ഞങ്ങളുടെ മാത്രമായ ലോകത്തിലേയ്ക്ക് ചുവടുകൾ വച്ചിരുന്നത്.
അല്ലെങ്കിലും....
2014 ജൂണ് 18 നു ഞങ്ങൾ ഒരുമിച്ച് കണ്ട സിനിമയിലെ പോലെ.... കൈ ചേർത്തു പിടിച്ച്....തോളോട് തോൾ ചേർന്നു..എൻ്റെ ഒപ്പം നടക്കുന്ന, ഒരോ ദിവസത്തെയും എല്ലാ കുഞ്ഞു കാര്യങ്ങളും ആവേശത്തോടെ എന്നോട് പറഞ്ഞിരുന്ന.... എൻ്റെ ആത്മാർഥ സുഹൃത്തായ അവളെ ആയിരുന്നു എക്കാലത്തും ഞാൻ ഹൃദയം നൽകി സ്നേഹിച്ചിരുന്നത്.
ചുറ്റിനും വളർന്നു നിൽക്കുന്ന വന്മരങ്ങളേയും അവയ്ക്ക് താഴെയുള്ള തേയില ചെടികളെയും പിന്നിലാക്കി,വളവു തിരിവുകൾ കടന്ന്, റോഡിലേയ്ക്ക് പരന്നു ചാടുന്ന വെള്ള ചാട്ടത്തിന് ചാരെ കൂടി കുതിര വണ്ടി ഞങ്ങളുടെ താമസ സ്ഥലത്തേയ്ക്ക് പാഞ്ഞു.
വലിയൊരു വളവു കഴിഞ്ഞ ഉടൻ ഇടതു വശത്തുള്ള മണ്ണിട്ട റോഡിലേയ്ക്ക് കയറി നല്ലൊരു ഇറക്കം ഇറങ്ങി ഞങ്ങൾ അൽപ്പ ദൂരം കൂടി മുന്നോട്ടു പോയി. മല അടിവാരം ആണെന്ന് തോന്നുന്ന സ്ഥലത്ത് ഒരു വലിയ കവാടം കടന്നു ഞങ്ങൾ ഒടുവിൽ കുതിരവണ്ടിയിൽ നിന്നും ഇറങ്ങി. വെട്ടു കല്ലിൽ തീർത്ത ഒരു ചെറിയ ഓഫീസ്. അവിടെ രെജിസ്റ്ററിൽ പേരുകൾ ഒത്തു നോക്കി താക്കോലും വാങ്ങി, അവർ പറഞ്ഞ വഴിയിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു. ഇരു വശത്തും ഗോൾഡൻ മൗറീഷ്യ വച്ച് പിടിപ്പിച്ച പുല്ലു പാകിയ ഒരു വഴി.വഴിയ്ക്ക് നടുവിലായി ഓരോ മീറ്റർ ഇടവിട്ട്, ക്ലാവർ ചിഹ്നം പോലെ ഉള്ള കല്ലുകൾ പതിച്ചിട്ടുണ്ട്. ഭൂമിയുടെ അടിയിലേക്ക് എന്നപോലെ അല്പമകലെ തളം കെട്ടി നിന്നിരുന്ന മഞ്ഞിലെവിടെയോ മുങ്ങിപോകുന്ന വഴി ഞങ്ങൾക്ക് മുന്നിലായി എങ്ങോട്ടോ ഇറങ്ങി കിടക്കുന്നു. ഇരു വശത്തും ധാരാളം ഏല ചെടികൾ ഉള്ള ഭാഗം കടന്നു ചെന്നത് ഒരു കൊച്ചു മൈതാനം പോലെ നിരപ്പായി , പുല്ലുകൾ വെട്ടി നിർത്തിയ ഒരുഭാഗത്തേയ്ക്കാണ്. അവിടെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരുമരത്തിലെ ശാഖകളെ നിലനിർത്തിക്കൊണ്ടു തന്നെ,ശാഖകൾക്കിടയിലൂടെ ഒരു പിരിയൻ ഗോവണിയും ഗോവണി കയറി ചെന്നാൽ മരമുകളിൽ തടികൊണ്ട് പണിത ഒരു കൊച്ചു വീടും!!
വീട്ടിൽ കയറി ബാഗ് വച്ച് ഉടൻ അവൾ കുളിക്കുവാൻ കയറി.വീട് ഏറെക്കുറെ മുഴുവനായി തടിയിൽ ആണ് പണിതിരിക്കുന്നത്.മരമുകളിലെ ബാത്ത് റൂമിൽ ചൂടുവെള്ളവും ഷവറും ഒക്കെ ഉണ്ട്. കുളി കഴിഞ്ഞു അവളുടെ ഇഷ്ട നിറമായ കറുപ്പണിഞ്ഞു അവൾ ഈറനോടെ പുറത്ത് വന്നപ്പോൾ ആ തണുപ്പത്തും ആ ഭംഗി നോക്കി കുറെ നേരം അങ്ങിനെ കിടക്കുവാൻ ആണ് തോന്നിയത്.
എങ്കിലും, സ്ഥലങ്ങൾ കാണുവാനും കൈകോർത്തു ചേർന്ന് നടക്കുവാനും അവൾക്കുള്ള ഇഷ്ടം അറിയാവുന്ന കൊണ്ട് പെട്ടെന്ന് പോയി കുളി കഴിഞ്ഞു റെഡി ആയി വന്നു.അപ്പോഴേയ്ക്കും മുൻകൂർ പറഞ്ഞതനുസരിച്ചു ബ്രേക്ക് ഫാസ്റ്റ് എത്തി.ഇളം മഞ്ഞ നിറമുള്ള മാവിൽ ഉണ്ടാക്കിയ മൊരിഞ്ഞ ദോശ.അതിൽ ചീസ് ഇട്ടിട്ടുണ്ട്. ഉരുളക്കിഴങ്ങും ക്യാരറ്റും പനീറും ചേർന്ന മസാലയുടെ മുകളിലായി ബീറ്റ് റൂട്ട് തേങ്ങാ പീര പോലെ ചിരവി ഇട്ടിട്ടുണ്ട്.എല്ലാം കൂടി ഒത്ത നടുവിൽ ആയി വച്ചിട്ട് ഓലപ്പടക്കം പോലെ ദോശ മടക്കി അതിനു മുകളിൽ കട്ടിയുള്ള പൊതിന ചമ്മന്തി കൊണ്ട് രണ്ടില വരച്ചിട്ടു അതിനു മുകളിൽ തക്കാളി കൊണ്ടൊരു റോസ് ഉണ്ടാക്കി വച്ചിരിക്കുന്നു.
മറ്റൊരു പ്ളേറ്റിൽ കൂർത്ത തൊപ്പി പോലെ വേറൊരു ദോശ.തൊപ്പിയുടെ മുകളിൽ ക്യാരറ്റുകൊണ്ട് ഒരു പൂവ്.തൊപ്പി പൊക്കി നോക്കിയാൽ അതിനുള്ളിൽ പാത്രത്തിന് നടുവിലായി,ഓറഞ്ചു കളറിൽ മസാല .അതിൽ ഉരുളക്കിഴങ്ങും മല്ലി ഇലയും കോളിഫ്ളവറും ഒക്കെ ചേർന്നിട്ടുണ്ട്. രണ്ട് ദോശയ്ക്കും രണ്ടു തരം ചട്‌ണി. ഒന്ന് തേങ്ങാ അരച്ചതും മറ്റൊന്ന് നിലക്കടല അരച്ചതും. വ്യത്യസ്ത രുചികൾ.
രണ്ടു ദോശയും രുചിയോടെ പരസ്പരം ഷെയർ ചെയ്തു കഴിച്ചപ്പോൾ ഇനിയും ഓരോ ദോശ കൂടി വരുത്തിയാലോ എന്ന് എന്നിലെ തീറ്റ ഭ്രാന്തൻ ആവർത്തിച്ചു ചിന്തക്കുന്നുണ്ടായിരുന്നു.എങ്കിലും അപ്പോളേയ്ക്ക് മഞ്ഞിന് അൽപ്പം ശമനം വരുത്തിക്കൊണ്ട് വെയിൽ പടർന്നത് കൊണ്ട് ഞങ്ങൾ കാഴ്ചകൾ കാണുവാൻ ചുറ്റിക്കറങ്ങാം എന്ന് തീരുമാനിച്ചു മരമുകളിൽ നിന്നും താഴെ ഇറങ്ങി.
ഞങ്ങളുടെ മരവീടിൻ്റെ പിന്നിൽ ചെറിയൊരു കുന്നുണ്ട്.അതിനു മുകളിൽ കയറിയാൽ മനോഹരമായ കാഴ്ച ഉണ്ട് എന്ന് ഓഫീസിൽ നിന്നും കിട്ടിയ ബുക്‌ലെറ്റിൽ വായിച്ചതു അനുസരിച്ചു അങ്ങോട്ട് നീങ്ങി.ആരോ മലമുകളിൽ ഇരുന്നു നിർത്താതെ പാലോഴുക്കിയ പോലെ മനോഹരമായ ഒരു വെള്ളച്ചാട്ടം അടുത്ത കുന്നിൻ മുകളിൽ നിന്നും പതഞ്ഞൊഴുകി മലയടിവാരത്തിലേയ്ക്ക് നീങ്ങുന്ന മനോഹരമായ കാഴ്ച.
തണുപ്പും വെയിലും ചേർന്ന് പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി.ആ അനുഭൂതിയുടെ നിറവിൽ ഞാൻ അവളെ പിന്നിൽ കൂടി ചെന്ന് കെട്ടി പിടിച്ചു കുറെ നേരം വെള്ള ചാട്ടവും അതിനു പിന്നിലായി അകലെ കാണുന്ന ഗ്രാമ ഭംഗിയും ഒക്കെ നോക്കി മതിയാകും വരെ അനങ്ങാതെ നിന്നു.
"പോകാം"
"പോണോ ? കുറച്ചു നേരം കൂടി കഴിഞ്ഞു പോകാം ഏട്ടാ"
നിൻ്റെ ഇഷ്ടം സഖി!!
"എന്നാൽ നമുക്ക് ആ കുന്നിൻ മുകളിലോട്ടു പോയാലോ ?"
"കുറെ ദൂരം കാണും."
"സാരമില്ല കൈ പിടിച്ചു നടന്നാൽ ദൂരമൊന്നും അറിയില്ല."
അവിടെ ചെന്നപ്പോളേയ്ക്ക് വീണ്ടും ചെറുതായി കോട ഇറങ്ങി സൂര്യ പ്രകാശം മങ്ങിയിരുന്നു.എവിടുന്നോ ഒഴുകി വന്ന വെള്ളം ഒറ്റയ്ക്ക് നിൽക്കുന്ന ഒരു മരത്തിൻ്റെ ഇരു വശങ്ങളിലൂടെയും ചുറ്റി ഒരു വെള്ളച്ചാട്ടമായി കുതിക്കുന്നു.ഏതാനും മീറ്ററുകൾ താഴെ വച്ച് മറ്റൊരു വലിയ ഉറവ കൂടി ചേരുന്നതോടെ വെള്ളച്ചാട്ടത്തിൻ്റെ ശക്തി കൂടുന്നു.
നല്ല തെന്നൽ ഉള്ളതായി തോന്നിയത് കൊണ്ട് ദൂരെ നിന്നും നോക്കി കണ്ട ശേഷം ഞങ്ങൾ കുന്നിറങ്ങി താഴെ എത്തി.മറ്റു സ്ഥലങ്ങൾ കാണുവാൻ ഉള്ള സെല്ഫ് ഡ്രൈവ് ഓപ്പൺ ജീപ്പ് വാടകയ്ക്ക് എടുത്തു അതിൽ ഞങ്ങൾ രണ്ടും യാത്ര തിരിച്ചു.
ഡ്രൈവിംഗ് ഇഷ്ടമായിരുന്നിട്ടും അവൾ എൻ്റെ ഷോൾഡറിൽ തല ചായ്ച്ചു മടി പിടിച്ചു സൈഡ് സീറ്റിൽ ഇരുന്നതേ ഉള്ളൂ.ചോദിച്ചു കേട്ടറിഞ്ഞതും , റിസോർട്ട് വക ബുക്‌ലെറ്റ്ൽ കണ്ടതും അനുസരിച്ചു ഏകദേശം അരമണിക്കൂർ ഡ്രൈവ് ചെയ്തു കയറ്റം കയറി ചെന്ന് നിന്നത് മനോഹരമായൊരു മലമുകളിൽ. താഴേയ്ക്കുള്ള കാഴ്ചകളെ മറച്ചുകൊണ്ട്,നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പഞ്ഞി കെട്ട് മേഘങ്ങൾ പോലുള്ള കോട മഞ്ഞിൻ മറുകരയിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന മകുടത്തിനു മുകളിൽ പോയി ആകാശത്തേയ്ക്ക് പറന്നുയരുവാൻ എൻ്റെ മനസ്സിനെ പ്രേരിപ്പിക്കുന്ന മനോഹരമായ കാഴ്ച!!
"നമുക്ക് ഈ മഞ്ഞിന് മുകളിലൂടെ ചവിട്ടി നടക്കാൻ പറ്റുമായിരുന്നെങ്കിൽ എന്ത് രസമായിരുന്നു അല്ലെ ? കൊതി ആകുന്നു"
അവൾ കൊച്ചു കുട്ടിയെപ്പോലെ ചിരിച്ചുകൊണ്ട് പറഞ്ഞത് കേട്ട്, 2 ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് മോഹിച്ച അവൾക്കായി .മേഘകീറുകൾ പോലുള്ള കോടമഞ്ഞു പറിച്ചു രണ്ടു വെള്ള ചിറകുകൾ നെയ്തുകൊടുത്തു.ആ ചിറകു വീശി അവൾ അങ്ങകലെ, തിടമ്പേറ്റിയ കരിവീരനെ പോലെ തലയെടുപ്പോടെ നിൽക്കുന്ന മലമുകളിലേക്ക് ഒരു വെള്ളി അരയന്നത്തെ പോലെ പറന്നിറങ്ങി.
ചില സ്വപ്നങ്ങളും നിമിഷങ്ങളും അതി മനോഹരം എങ്കിലും അവയിലേക്കുള്ള ഓർമ്മകളുടെ താക്കോൽ പലപ്പോഴും ഒരു നെടുവീർപ്പോടെ, വലിച്ചെറിയേണ്ടത് പിന്നീടുള്ള ജീവിതത്തിനു അനിവാര്യമായി വന്നേക്കാം.അത്തരം തിരിച്ചറിവോടെ... പേർസണൽ ഫോൾഡറിൽ ഉണ്ടായിരുന്ന പല നല്ല നിമിഷങ്ങളുടെയും ഓട്ടോഗ്രാഫുകൾ പതിഞ്ഞ ഫോട്ടോകൾ ഓരോന്നായി.... ഇനി തിരിച്ചെടുക്കാൻ പറ്റാത്ത വിധം ഡിലീറ്റ് ചെയ്യുമ്പോൾ കൺകോണിൽ ഒരു ചെറു നനവ് പടർന്നുവോ ?? അറിയില്ല!! എങ്കിലും, ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. സുബോധത്തിന് മേലെ മരണം പടരും വരേയ്ക്കും, എൻ മനസിൻ കോണിലെവിടെയോ അണയാതെ നിൽക്കുന്നുണ്ടാകും അവൾ എന്ന എൻ പ്രണയം. ഇനി ഒരിക്കലും സ്വന്തമാക്കാൻ സാധ്യത ഇല്ലാത്ത വെറുമൊരു സ്വപ്നമായി!!
No comments:
Post a Comment