Thursday, 6 May 2021

ചാളമേരിയുടെ ദുരന്തൻപിള്ള


                  മീൻ കച്ചവടം നഷ്ടമായിരുന്നു കാലത്ത്, കച്ചവടം ലാഭത്തിലാക്കാൻ വേണ്ടി ചുമന്നമുളകും ചെറുള്ളിയും കറിവേപ്പിലയും ചേർത്തരച്ച മസ്സാല കൂട്ടിൽ, പൊടിച്ച കടുക് വിതറി വറുത്തെടുത്ത് കുരുമുളക് പൊടി തൂകിയ മീൻ....സാമ്പിളായി വാഴയിലയിൽ പൊതിഞ്ഞു ചൂടോടെ കൊടുത്ത്  കസ്റ്റമേഴ്സ്സിനെ ആകർഷിച്ചിരുന്നു മേരി.നഷ്ടത്തിൽ ഉരുണ്ടിരുന്ന  കച്ചവടം ലാഭത്തിൽ ആക്കുക എന്നത് മാത്രമാണ് പൊരിച്ച മീനിന്റെ പിന്നിലെ കെമിസ്ട്രി എന്നറിയാതെ വാഴയിലയോടെ വാങ്ങി മിണുങ്ങിയ പലരെയും പോലെ ദുരന്തനും..... പൊരിച്ചത് തിന്നശേഷം ഇരട്ടി വില കൊടുത്തു മീൻ വാങ്ങാൻ തുടങ്ങി. മാത്രമല്ല, മേരിയുടെ മീൻ വണ്ടിക്ക് കാറ്റടിച്ച് കൊടുത്തു , മീൻ പിടിക്കാൻ നൈലോണിന്റെ വല വാങ്ങി ചാക്കിൽ പൊതിഞ്ഞു കൊട്ടയിലിട്ടു കൊടുത്തു.പാതിരാത്രി സർവ്വരും ഉറങ്ങിക്കഴിഞ്ഞു കുളത്തിൽ ഇടുന്ന ചൂണ്ടയിൽ കൊരുക്കാൻ മണ്ണിരയെ പിടിച്ചു ചിരട്ടയിലിട്ടു കൊടുത്തു.

"ഏഴിമല പൂഞ്ചോല....." എന്ന ഗാനം മൂളി നടന്നത് കൊണ്ടോ എന്തോ കടലിൽ നിന്നും പിടിച്ച മീനുകൾ ചൂടപ്പം പോലെ വിറ്റു  പോയി. മീൻകൊതിയന്മാർ കൂടുകയും നില മെച്ചപ്പെടുകയും ചെയ്തപ്പോൾ..... മേരി  "വറുത്ത മീനിട്ടു ഇര പിടിക്കുന്ന" പരുപാടി നിർത്തി.വറുത്ത മീൻ കിട്ടിയിരുന്ന ഏക വ്യക്തി താനാണ് എന്ന് തെറ്റിദ്ധരിച്ച ദുരന്തനാകട്ടെ...മേരി വറുത്ത മീൻ ചൂടോടെ എന്നും തിന്നാൻ കൊതിച്ചു.

മേരി "ചാളമേരി" ആയും, പിന്നെയും വളർന്നു മാർക്കറ്റ് മുതലാളി ആയി വളർന്നപ്പോളും കരഞ്ഞു കൂവി മീൻ ചോദിച്ചു മേരിയെ തേടി കവലകൾ തോറും ദുരന്തൻ ട്രെയിനുകൾ തള്ളി നടന്നു.

മാസങ്ങളും വർഷങ്ങളും കരഞ്ഞു മൂക്ക് പിഴിഞ്ഞു നടന്ന ദുരന്തന്റെ കണ്ണീരിൽ നാട്ടിലെ പിള്ളേർ പൂളുകൾ നിർമ്മിച്ച് മീൻ വളർത്തി ലാഭം കൊയ്തു.ദുരന്തനാകട്ടെ,നടുക്കടലിൽ ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് കപ്പലുകൾ വരെ  തള്ളി വെറുപ്പിച്ചു. 

എന്നിട്ടും...

ങേ ഹേ ... മേരി മാത്രം കുലുങ്ങിയില്ല!!

പിന്നെ എങ്ങിനെ രണ്ടു തള്ളുകൾ ഒന്നിച്ചു എന്നതിന് പിന്നിൽ  "ഒരു പന്നിക്ക് മറ്റൊരു പന്നിയെ കണ്ടുകൂടാ" എന്ന ചൊല്ല് തെറ്റിയത് ഒന്നും അല്ല കാരണം.

സംഗതി നടന്നത് പ്രളയത്തിന് ശേഷം വന്ന പൊളപ്പൻ വേനലിൽ ആണ്.നാടൊട്ടുക്ക് മുള്ളാൻ പോലും വെള്ളമില്ലാതെ നെട്ടോട്ടം ഓടുന്ന സമയത്ത് ആണ്  ചേനപ്പാറയിലെ ചൊറി തവള പാണ്ടിമേളക്കാരി കാക്കാലത്തിയുടെ സഹായത്തോടെ മീൻ വിറ്റുമടങ്ങിയ മേരിയുടെ   നാട്ടിൽ തള്ളുമോൻ എത്തുന്നത്.വെള്ളം ഇല്ലേൽ ഒന്നും ഇല്ല എന്നല്ലേ .  തുള്ളി വെള്ളം ഇല്ലാത്ത കാലത്ത് മേരിയുടെ നാട്ടിൽ കരഞ്ഞു പ്രളയം വരുത്തി അഭിനവ ഋഷ്യശൃഖനായി മോങ്ങി നിന്ന  തള്ളനു മുന്നിൽ മേരി ആവിപറക്കുന്ന കരിമീൻ എടുത്ത് പൊരിച്ചു വാഴയിലയിൽ വച്ച് കൊടുത്തു നിലത്ത് കളം വരച്ചു കൊണ്ട് തള്ള് സഹിക്കാൻ തീരുമാനിച്ചു.

രണ്ടു തള്ളുകൾ ഒന്നിച്ചപ്പോൾ തള്ളുവനാട് ദേശീയ ദുരന്ത നിവാരണ സേന ഏറ്റെടുത്ത് ദുരന്ത നിവാരണ മാർഗം എന്ന നിലയിൽ, ദുരന്തൻ്റെ കൂടെ കൂടി  വലിയ ദുരന്തമായി മാറിയ മീൻകാരി മേരിയെ നാട് കടത്താൻ തീരുമാനിച്ചു. വീണിടം വിഷ്ണുലോകമാക്കി ശീലമുള്ള മേരി, നാട് വിട്ടാൽ തിരികെ വന്നില്ലെങ്കിലോ എന്ന് പേടിച്ച തള്ളൻ ഒരു രാത്രി മുഴുവൻ മൂക്കുപിഴിഞ്ഞു കരഞ്ഞ ശേഷം, മേരിക്ക് പകരം നാട് വിടുന്നു.

നാടുവിട്ട് പ്രവാസ്സി ആയ ദുരന്തൻ പിള്ളയുടെ അഭാവം നാട്ടുകാർ പടക്കം പൊട്ടിച്ചാഘോഷിച്ചു. 

                                                     **************


P.S
ദുരന്തൻ പോയ ശേഷം മേരി മീൻ കച്ചവടം നിർത്തി പഴയ തറവാട്ടിൽ ചേക്കേറി ഓസിക്ക് തിന്നു ജീവിതം തുടങ്ങി.അല്ലേലും കാണികൾ ഇല്ലാത്ത പൂരപ്പറമ്പിൽ എന്ത് കച്ചവടം ??

No comments:

Post a Comment