Tuesday, 27 October 2020

മഞ്ഞുതിരും വഴിയരികേ..

                      വീടുപണി എന്നത് പഞ്ചവത്സര പദ്ധതി ആക്കുവാനുള്ള കഠിന  ശ്രമത്തിൻ്റെ ഭാഗമായി, ഇനിയുള്ള പണികൾ ആഴ്ചയിൽ ഒരു ദിവസ്സം മാത്രമാക്കി ചുരുക്കിയതിനാൽ, കുറച്ചു നാളുകളായി,ഞായറാഴ്ച ദിവസ്സങ്ങൾ പൊതുവെ സിമിന്റാവൃതമായി മാറുകയാണ് പതിവ്. 

ആ പതിവനുസരിച്ച്, മുണ്ടും മടക്കി കുത്തി  അവലോസു പൊടി കൈകാര്യം ചെയ്യും പോലെ സിമന്റ് മിശ്രിതം എടുത്ത് താജ്മഹൽ പണിയുമ്പോൾ ആണ് മരുമകൻ ഓടി ഒരു ഫോണുമായി വന്നത്.
"മാമനാ ഫോൺ"

മനുഷ്യനെ മേലനങ്ങി പണിയാനും സമ്മതിക്കില്ലേ എന്ന ഭാവത്തിൽ "ആരാ" ന്ന് ചോദിച്ചപ്പോ അവൻ കൈ മലർത്തി കാണിച്ചുകൊണ്ട് ഫോൺ വച്ച് നീട്ടി.

ആരാന്നറിയാതെ ആണോ "ക്ലാസ് മേറ്റ് വിളിച്ചാലെന്നപോലെ" സംസാരിച്ചോണ്ട് വന്നത് എന്ന സംശയം പതുക്കെ വിഴുങ്ങിക്കൊണ്ട് ഫോൺ വാങ്ങി സംസാരിച്ചപ്പോൾ മറു തലയ്ക്കൽ ഏതോ ഒരു കിളവി.

"ഉൽപ്പുൻ്റെ അച്ഛനാണോ?"

"ഈശ്വര... ന്നെ പ്രകൃതി വിരുദ്ധ കാമ പൂരകൻ ആക്കിയത് ഏതു ദ്രോഹിയാ" എന്ന് ചിന്തിക്കും മുന്നേ തന്നെ ആളെ പിടി കിട്ടി.ക്ലാസ്സ് മേറ്റ് മരുമകൻ്റെ അല്ല എൻ്റെ തന്നെ.

"നിൻ്റെ വീട്ടിലേയ്ക്കു ഉള്ള വഴി എങ്ങനാ?"

ഐവ!! അടിപൊളി.

ഒരിക്കൽ കൈ പിടിച്ച് വീട്ടിലേയ്ക്ക് കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്ന മുതൽ, രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ദേ....... ൻ്റെ വീട്ടിലേയ്ക്കുള്ള വഴി ചോദിക്കുന്നു!!

എന്തെന്നില്ലാത്ത സന്തോഷം!!

കലാലയ വർണ്ണങ്ങൾ കാലത്തിന് വഴിമാറിയ വേദിയിൽ, പിന്നീട് വീട് തേടി വന്നിട്ടുള്ളത് മനസ്സിൽ ചേർത്ത് വച്ചിരുന്ന ചില ബന്ധങ്ങൾ മാത്രം!!

ന്‍റെ വീട്ടിലും വരണമെന്നോരടുപ്പം പ്രീയ സഖി "സുന്ദരി കിളവി" യ്ക്കും തോന്നിയതില്‍ ഉണ്ടായ സന്തോഷത്താല്‍ വീട്ടിലേയ്ക്കുള്ള വഴി തെറ്റാതെ പറഞ്ഞു കൊടുത്ത ശേഷം, പണികൾ തീർക്കുവാൻ ശ്രമിക്കുന്നതിനിടയിൽ വഴികാട്ടിയായി റോഡിൽ പോയി നിൽക്കുവാൻ മണിക്കുട്ടനെ കച്ചകെട്ടിച്ച് പറഞ്ഞയച്ചു.

സ്പെഷ്യൽ  ഫ്രണ്ട് വരുന്ന കാര്യം അമ്മയെ അറിയിച്ചു. "ഒന്നും കഴിച്ചിട്ടില്ല ന്ന തോന്നുന്നത്,വല്ലതും ഉണ്ടോ" എന്ന് സംശയിച്ച് ചോദിച്ചത്, ഉച്ചയ്ക്ക് കാര്യമായ കറികൾ  ഒന്നുമില്ലായിരുന്നു എന്നറിയാവുന്ന കൊണ്ടല്ല മറിച്ച് , ചോറ് മിച്ചമുണ്ടോ എന്നറിയാത്ത കൊണ്ടാണ്.

ഭാഗ്യം ചോറുണ്ട്!! 

ൻ്റെ ഫ്രണ്ട് അല്ലേ ഉള്ള  വച്ചഡ്ജസ്റ്റ് ചെയ്തോളും.

"ന്നാലും ആദ്യമായി വരുന്നതല്ലേ, എന്തേലും ഉണ്ടാക്കണ്ടേ ?" അമ്മയ്ക്ക് സങ്കടം. 

"ന്തായാലും അവൾ വരട്ടെ, ബാക്കി അപ്പൊ നോക്കാം"

അപ്പോളേക്കും പാമ്പാടി എത്തി എന്ന് പറഞ്ഞു വന്ന കോള്‍ മനസ്സിലും ശരീരത്തിലും ഒരുപോലെ മുട്ടിവിളിച്ചു.ഭാഗ്യത്തിന് വഴികാട്ടി ആയി പോയവൻ പലവഴി കറങ്ങി തിരിഞ്ഞു പോയതിനാൽ അവർ തമ്മിൽ കണ്ടില്ല!!

അതുകൊണ്ടാണോ എന്നറിയില്ല, സഖി കൃത്യമായി  വീട്ടിലെത്തി.

മനസ്സ് നിറയുന്ന ചിരിയും സൗന്ദര്യവുമായി ഇറങ്ങി വന്ന് വീട്ടിലെ ഒരംഗമായി മാറിയ സഖിയെ, വീട് മൊത്തം കാണിച്ച ശേഷം, ബാല്‍ക്കണിയില്‍ പോയിരുന്ന് അല്‍പ്പം വിശേഷം പറച്ചില്‍ കഴിഞ്ഞു വന്നപ്പോളെയ്ക്കും....
 "ഡാ ഞാന്‍ പോകട്ടെ" എന്ന, കേള്‍ക്കുവാന്‍ ഒട്ടും ഇഷ്ടമില്ലാത്ത .....ആ ചോദ്യം  കാതില്‍ ഇടിച്ചു കയറി പായവിരിച്ച് കിടന്നുറക്കം തുടങ്ങി.

അല്ലേലും ഇഷ്ടമുള്ളവര്‍ക്കൊപ്പം ഉള്ള മണിക്കൂറുകള്‍, നിമിഷങ്ങള്‍ പോലെ കടന്നു പോകുമല്ലോ !!

നിളയുടെ തീരങ്ങളില്‍ പോയി വെള്ളി നിറമുള്ള സായിപ്പിന്‍ പുല്ല് പറിച്ചെടുത്ത് മണലിലിരുന്നു കാറ്റ് കൊള്ളുന്നതും....
ജലപ്പരപ്പില്‍ പരന്ന കല്ലുകള്‍ തെന്നിച്ച് ചാടിക്കുന്നതും, ചൂണ്ട ഇട്ട് കാത്തിരുന്ന് പരല്‍ മീന്‍ പിടിക്കുന്നതും,  "അപ്പര..ലീ..പ്പരല്...പരല് പൂവാലി പ്പരല് ....പരല് .... ഇന്നലീ നേരത്ത്.......... പരല് വെള്ളത്തിലോടുണല്ലോ...." എന്ന് പാടിക്കൊണ്ട്,  പിടിച്ച പരലിനെ കുരുമുളകരച്ച്, വാഴയിലയില്‍ പൊതിഞ്ഞുകെട്ടി ചുട്ടു തിന്നുന്നതും......... 
വില്വാദ്രിമലയിലെ പാറപ്പുറത്തിരുന്ന് സൂര്യന് ടാറ്റ പറഞ്ഞ് ചന്ദ്രികയെ വരവെല്‍ക്കുന്നതും,സപ്ത്ര്ഷികളെ നോക്കി മലര്‍ന്നു കിടന്നു വായില്‍ വരുന്നത് പാടുന്നതും, മയില്‍ സങ്കേതത്തിലൂടെ സൊറ പറഞ്ഞു നടക്കുന്നതും, കുഞ്ചന്റെയും വികെഎന്‍ ന്‍റെയും നാട്ടിലൂടെ ചുറ്റികറങ്ങി വള്ളുവനാടന്‍  കഥകള്‍ പറയുന്നതും ആയ ഒന്നും നടന്നില്ല!!

എങ്കിലും....

പവിഴ മുത്തുകള്‍ പോലെ മനോഹരമായ ചില കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ചില ഫീലിംഗ്സ്കള്‍!!!

 അവയാണ് അമൂല്യ ഓര്‍മകളായി ജീവന്‍റെ തുടിപ്പിനോപ്പം മാത്രം അസ്തമിക്കുവാനായി മനസ്സിന്‍റെ മണിച്ചെപ്പില്‍ ആരുമറിയാതെ കാത്തു സൂക്ഷിക്കുക.


മനോഹരമായ ചില ഭാവങ്ങള്‍ മനസ്സില്‍ പകര്‍ന്നു നല്‍കി.....പച്ചമരങ്ങള്‍ തണലേകിയ വഴിയിലൂടെ....മണ്ണിട്ടപാതയെ പിന്നിലാക്കി ടാറിട്ട വഴികളിലൂടെ........വരണ്ട നഗരങ്ങളെ തേടി അവള്‍ മടങ്ങുമ്പോള്‍..... വീട്ടിലെ റേഡിയോ കിതപ്പോടെ പാടിക്കൊണ്ടേയിരുന്നു...

"ആ.....രാ.......ധികേ..
മഞ്ഞുതിരും വഴിയരികേ.......
നാളേറെയായ്.. 
കാത്തുനിന്നു മിഴിനിറയേ.......
............... .................................... ............."

ഓര്‍മ്മകള്‍ മങ്ങുന്ന കാലത്തിലെ ചിന്തകള്‍ക്കായി,മനോഹരമായ ഒരു സായംസന്ധ്യയുടെ ഒര്മകളിലെയ്ക്കുള്ള കിളിവാതിലിന്‍റെ കുട്ടി താക്കോല്‍ മാത്രാണീ കുറിപ്പുകള്‍!!

താക്കോല്‍ തുറന്ന് മനസ്സിലേയ്ക്ക് കടന്നാല്‍....,  പ്രീയ സഖി....നിൻ്റെ മഷിയെഴുതിയ കണ്ണുകൾ പോലെ മനോഹരമായ.................,  നിനക്ക് പോലും അന്യമായൊരു ഫീലിംഗ്സ് ഉണ്ടവിടെ.

അതെന്നും............. എനിക്ക് മാത്രം സ്വന്തം !!

















Sunday, 25 October 2020

കഷ്ടകാലെ കോണകെ സർപ്പെ..!!

                           ഷ്ടകാല സമയത്താണ് വീടുപണിയും കല്യാണവും എന്ന് പഴമക്കാർ പറഞ്ഞതിൽ കാര്യമുണ്ട് എന്നത് നല്ല രീതിയിൽ മനസ്സിലാക്കി കൊണ്ട്, മൊത്തത്തിൽ കുത്തുപാള എടുത്ത് മെപ്പോട്ട് നോക്കി കുത്തി  ഇരിക്കുന്ന കാലം!!

വായ്‌പ്പാ കുടിശ്ശിക ഓർമ്മപ്പെടുത്തിക്കൊണ്ട്, മനസിനെ തളർത്തുവാൻ മുടങ്ങാതെ എത്തുന്ന, ബാങ്കിൽ നിന്നുള്ള വിളികൾ അല്ലാതെ മറ്റൊരു കോളിനായി ഫോൺ പോലും കൊതിയോടെ കാത്തിരുന്ന ദിവസങ്ങളിലൊന്നിൽ, രാവിലെ തന്നെ ഒരു കോൾ.

"അതേയ്...ഞാനിന്ന് നിങ്ങടെ നാട്ടിലൂടെ വര്ണ്ട്ട്ടാ... "

ഠിം!!

ഇതിലും ഭേദം ബാങ്കുകാരുടെ കോൾ എടുക്കുന്നതായിരുന്നു.

പണ്ടും ഇതുപോലെ ഒരു കോൾ വന്നതാ.അന്ന് സ്ഥലത്തില്ല എന്ന് പറഞ്ഞു തലനാരിഴയ്ക്ക് രക്ഷപെട്ടത് ആണ്.ഇതിപ്പോ തലേന്ന് വിളിച്ച് "നാളെ തൃശൂർക്ക് എങ്ങാനും വരുന്നുണ്ടോ??" എന്ന ചോദ്യം മുഴുവനായി കേൾക്കും മുന്നേ തന്നെ  "നാളെ വീട്ടിൽ നിന്നും മാറി നില്ക്കാൻ പറ്റില്ല, പണിക്കാർ ഉണ്ട്" എന്ന് പറഞ്ഞു ഫോൺ വച്ചത് ആണ്.

ഇനിയിപ്പോ എന്ത് ചെയ്യും??

ങാ.. ന്തേലും വഴി തെളിയാതിരിക്കില്ല, നോക്കാം!!

പണിക്കാർ വന്നു. പണി തുടങ്ങി.പ്രാതൽ കഴിയുന്ന സമയം കഴിഞ്ഞു, ഉച്ച ഊണിൻ്റെ സമയവും കഴിഞ്ഞു.

"ഹോ രക്ഷപെട്ടു, ഇനി വരാൻ വഴിയില്ല!!" സമയം പിന്നെയും മുന്നോട്ട് പോയി.

***********

ബെല്ലടി കേട്ട് മണിക്കുട്ടൻ ഫോൺ കൊണ്ടുവന്നു തന്നത് എടുത്ത് നോക്കിയപ്പോൾ രാവിലെ വന്ന അതേ നമ്പർ!!.

"ഇന്ന് വരാൻ പറ്റിയില്ല, വേറൊരു ദിവസം വരാം" എന്ന് പറയാൻ വിളിക്കുന്നതാകും.അങ്ങിനെ എങ്കിൽ ഇന്ന് ഫോണിലൂടെ ചൊറിഞ്ഞു കൊല്ലുന്നുണ്ട്."ആഗതയുടെ വരവിനായി ഇവിടെല്ലാവരും കാത്തിരിക്കുകയായിരുന്നു" എന്ന തോന്നൽ ഉണ്ടാക്കിയിട്ടേ ഉള്ളൂ ബാക്കി കാര്യം!!

രാവിലെയും ഉച്ചയ്ക്കും ഒക്കെ ഉണ്ടാക്കി കാത്ത് വച്ച ഫുഡിൻ്റെ ലിസ്റ്റ് ആയി പറയാൻ ഹോട്ടൽ മെനുകൾ മനസ്സിൽ കരുതിക്കൊണ്ട്, പണിത്തിരക്കിനിടയിൽ സ്‌പീക്കറിൽ ഇട്ടുകൊണ്ട് കോൾ  എടുത്തു.

"ഞാൻ നിങ്ങടെ ബസ്സ് സ്റ്റോപ്പിലി.... ണ്ട്, ഇവിടുന്നു എങ്ങോട്ടാ വരേണ്ടത്ത് ??"

"ഈശ്വരാ ......" ഞാൻപോലുമറിയാതൊരു നിലവിളി തൊണ്ടയിൽ നിന്നുമുതിർന്ന് നിലത്ത് വീണു ചിതറി.

"ആരാ മാമാ വരുന്നത്? ഞാൻ പോയി വിളിച്ചു കൊണ്ടുവരാം" എന്നും പറഞ്ഞു മരുമകൻ ബസ്സ് സ്റ്റോപ്പിലേക്ക് പാഞ്ഞു.

അല്ലെങ്കിലും ഇവന് കുറച്ച് നാളായിട്ട് മാമനിട്ട് പണിയാനുള്ള താൽപ്പര്യം കൂടി വരുന്നുണ്ട്.ഇങ്ങനാണേൽ, ഞാനൊരു കംസനാകേണ്ടി വരുമോ എന്ന് ചിന്തിച്ച ശേഷം, 5 മിനിറ്റ് കഴിഞ്ഞില്ല,ഏതോ ഒരു അറവുകാരൻ പോത്തിനേയും തെളിച്ചു വരുന്നത് കണ്ടു.സൂക്ഷിച്ച്‌ നോക്കിയപ്പോൾ അത് പോത്തല്ല ഒരു അമ്പല കാള നടന്നു വരുന്നത് ആണ് , പിന്നാലെ അമ്മിക്കല്ലിൽ ചുരിദാർ ഇട്ടപോലെ ഒരു ഹിഡുംബി, അരികിലായി വലിയൊരു പൊതിയും പിടിച്ച് മണികുട്ടനും!!

ബേക്കറി സാധനങ്ങൾ കൊടുത്തു ഹിഡുംബി മരുമകനെ മയക്കി എന്ന് മനസ്സിലായി.

അമ്പലകാള വീട്ടിൽ കയറാതെ നേരെ പോയി. പിന്നാലെ വന്നത് രണ്ടും വഴി തെറ്റാതെ നേരെ വീട്ടിലേയ്ക്കു തന്നെ കയറി!!

"കഷ്ടകാലെ കോണകെ സർപ്പെ..!! 

കഷ്ടകാല സമയത്ത് കോണകം വരെ സർപ്പമായി മാറും എന്നത് എത്ര സത്യം ആണ്!!

ഏതോ അകന്ന ബന്ധുവിൻ്റെ വീട്ടിൽ സദ്യ നടക്കുന്നു എന്നറിഞ്ഞ ഉടൻ വലിയൊരു ബാഗും ആയി ചെന്ന് "വിളിക്കാത്ത സദ്യ" തിന്ന്, ബാക്കി വന്ന ഫുഡ് മൊത്തം ആ ബാഗിൽ കുത്തി നിറച്ച് തിരികെ പോകും വഴി എന്നെകൂടി മുടിപ്പിക്കാനുള്ള വരവാണത്രേ !!

(മട്ടുപ്പാവിലെ ഹിഡുംബി)

താമസ സ്ഥലം എവിടെ എന്ന് ഏകദേശം പറഞ്ഞു കൊടുത്തത് കൂട്ടുകാരൻ രതീഷ് ആണെന്നറിഞ്ഞ ഉടൻ അവനെയും വിളിച്ച് വരുത്തി.ഈ കുരിശ്ശ് ഞാൻ ഒറ്റയ്ക്ക് ചുമക്കണ്ടല്ലോ !! 

ഉണ്ടക്കണ്ണും, മത്തങ്ങാ മോറും, ചകിരി തലയും, സൈക്കിൾ യജ്ഞക്കാരുടെ പോലുള്ള ഡ്രെസ്സും, മീൻ മാർക്കറ്റിൽ ചെന്ന പോലുള്ള നാറ്റവും, തൃശ്ശൂർ വരെ നീണ്ടു കിടക്കുന്ന നാക്കും ഒക്കെ കണ്ടു അച്ഛനും അന്നത്തെ പണിക്കാരും പേടിച്ചു.അത് തിരിച്ചറിഞ്ഞ ഉടൻ ഞാനും രതീഷും ചേർന്ന് പുതിയ പ്ലാൻ ഇട്ടു.ഏതേലും ഹോട്ടലിൽ കയറ്റി എന്തെലും വാങ്ങി കൊടുത്ത് എത്രയും വേഗം പറഞ്ഞയക്കുക !!

ഫുഡ് എന്ന് കേട്ട ഉടൻ കക്ഷി ബാഗും ചുമന്ന് ചാടിയിറങ്ങി.അച്ഛനോടും പണിക്കാരോടും യാത്ര പറഞ്ഞ് നേരെ ചെന്ന് കയറിയത് ശരവണ ഭവനിൽ.അതാകുമ്പോൾ "നോൺ വെജ്ജ് വാങ്ങി കീശ കാലി ആകില്ലല്ലോ" എന്നതാണ് ബുദ്ധി !!

ചെന്ന് കയറിയതും കൈ പോലും കഴുകാതെ ഹോട്ടലിലെ പലഹാര പെട്ടിയിൽ കയ്യിട്ടിളക്കി  അഞ്ചാറു വട വലിച്ച് വാരി തിന്നുന്ന കണ്ടു ഹോട്ടൽ മുതലാളി ചൂലുമായി ഓടി വന്നു."തലക്ക് സുഖമില്ലാത്ത കുട്ടി ആണെന്നും, കളയാൻ വച്ച വല്ല ഫുഡും ഉണ്ടേൽ ഒന്ന് ചൂടാക്കി കൊടുക്കാമോ, കാശു തരാം" എന്നൊക്കെ പറഞ്ഞു അങ്ങേരെ പാട്ടിലാക്കി.

"ഫുഡ് കഴിച്ച ഉടൻ ആദ്യത്തെ ബസ്സിന്‌ സ്ഥലം വിട്ടോണം, അങ്ങിനെ എങ്കിൽ വയറു നിറയെ ഫുഡ് വാങ്ങി തരാം" ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലിൽ വച്ചിട്ട ആ ഇരയിൽ ഹിഡുംബി കൊത്തി.


 അപ്പോളാണ് രതീഷിനു മറ്റൊരു ബുദ്ധി തോന്നിയത്.

"ഈ മുതലിനെ ഈ സന്ധ്യ സമയത്ത് ബസ്സിൽ വിടുന്നതിലും സേഫ് ട്രെയിനിൽ വിടുന്നതാകും.ബസ്സിൽ ആകുമ്പോൾ ആരെങ്കിലുമൊക്കെ ആയി വഴക്കുണ്ടാക്കിയാൽ നമ്മൾ പുറകെ പോകേണ്ടി വരും.ട്രെയിൻ ആകുമ്പോൾ, ഇവിടുന്നു വിട്ടാൽ  പിന്നെ തൃശൂർ അല്ലെ സ്റ്റോപ്പ് ഉള്ളു?? 6.15 ന് ഒരു തൃശൂർ പാസഞ്ചർ ഉണ്ട് താനും.ടിക്കറ്റ് എടുത്ത് കൊടുത്താൽ പോലും ബാസ്സ് ചാർജ്ജ് കൊടുക്കുന്നതിലും ലാഭം!!" 

പഴയ റയിൽവേ ജീവനക്കാരൻ ആയ രതീഷിന് റെയിൽവേയോട് അൽപ്പം കൂറ് എങ്ങാണ്ടൊക്കെ ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞ ഞാനും ആ ഐഡിയ കൈയടിച്ച് പാസ്സാക്കി.

ഇരു കൈയോണ്ടും മസാലദോശ വലിച്ച് പറിച്ച് വിഴുങ്ങുന്ന മുതലിനോട് കാര്യം പറഞ്ഞു. ട്രെയിൻ എന്ന് കേട്ടപ്പോൾ, അത്രയും നേരം തനി അലമ്പി ആയി കട്ടയ്ക്ക് ബഹളം വച്ചിരുന്ന കക്ഷി പൂച്ച പോലെ പതുങ്ങി തുടങ്ങി.

ജീവിതത്തിലിതുവരെ ട്രെയിനിൽ പോയിട്ടില്ല ത്രെ.അതോണ്ട് "ട്രെയിൻ" എന്ന് കേട്ടാൽ തന്നെ പേടി ആണ് കക്ഷിക്ക്!!

ഒടുവിൽ ഒരു മസാല ദോശ കൂടി വാങ്ങി പ്ളേറ്റിലിട്ടു കൊടുക്കുകയും മറ്റൊരെണ്ണം പാർസൽ ആയി മുന്നിൽ വയ്ക്കുകയും ചെയ്തപ്പോൾ "ട്രെയിൻ തന്നെ മതി" എന്ന തീരുമാനമായി.

***********************


റെയിൽവേ സ്റ്റേഷൻ്റെ  പ്ലാറ്റ്ഫോം നിറയെ ലോക്കൽ ശുനക ശ്രേഷ്ഠന്മാർ കിടന്നുറങ്ങുന്നുണ്ട്.കിടന്നുറങ്ങുന്നതിൽ ആഢ്യത്തം തോന്നിയ ഒരു ശുനക ശ്രീമാൻ്റെ അടുത്ത് തന്നെ ഉള്ള ബഞ്ചിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. ടിക്കറ്റ് എടുത്ത് അൽപ്പം കഴിഞ്ഞപ്പോൾ ആണ് ആരൊക്കെയോ പറഞ്ഞു  കേട്ടറിഞ്ഞത്, ട്രെയിൻ 10 മിനിറ്റ് ലേറ്റ് ആണ്.

ട്രെയ്‌നിനായുള്ള കാത്തിരിപ്പിനിടയിൽ ഒരു ആത്മഗതം പോലെ രതീഷ് പറഞ്ഞത് ഒരു കാര്യവുമില്ലാത്ത ഒരു മനഃസുഖത്തിനു വേണ്ടി ഞാനും ഏറ്റു പിടിച്ചു. "ശരിയാ, ഈ ട്രെയിനിൽ നിന്നും തന്നെ ആണ് ഗോവിന്ദചാമി സൗമ്യയെ തള്ളി ഇട്ടത്"

 അപ്പോഴേയ്ക്കും, ഇരുട്ട് പറന്നു തുടങ്ങിയിരുന്നു ഒപ്പം, തുരുമ്പിച്ച വയലിനിൽ പൂച്ച മാന്തിയ പോലെ എന്തോ ഒരു അപശബ്ദവും, തുടർന്നൊരു മോങ്ങലും!!

ഏതു പട്ടിക്കാണ് ഏറു കൊണ്ടത്  എന്നറിയാൻ ചുറ്റിനും നോക്കിയപ്പോ എല്ലാ പട്ടീസ്സും, ഉറക്കം നഷ്ടപ്പെടുത്തിയ ദേഷ്യത്തിൽ ഞങ്ങൾ നിൽക്കുന്ന ഭാഗത്തേയ്ക്ക് തന്നെ തുറിച്ചു നോക്കുന്നു.ഞങ്ങളിരുന്നു ബഞ്ചിന് അടുത്ത് കിടന്നുറങ്ങിയ ശുനക ശ്രേഷ്ഠൻ ചാടി എണീറ്റ് ഞങ്ങളെ നോക്കി കുരയ്ക്കുന്നു.

അപ്പോളാണ് കൂടെ ഉണ്ടാരുന്ന, "ഭരണിയ്ക്ക് കൈകാൽ മുളച്ച" പോലത്തെ  രൂപം  മൂക്ക് പിഴിഞ്ഞു കരയുന്ന കണ്ടത്.

"ഞാൻ പറഞ്ഞതല്ലേ എനിക്ക് ട്രെയിനിൽ പോകണ്ട , ബസ്സിൽ പോയാൽ മതീന്ന്. എനിക്ക് ഇപ്പൊ വീട്ടിൽ പോകണം, ന്നെ ഇപ്പൊ കൊണ്ടാകണം!!"

തൃശൂർ വഴി പോയാൽ റൌണ്ട് ഒഴിവാക്കി ആരെ പേടിച്ചാണോ ഞങ്ങൾ പോയിരുന്നത് ആ മുതൽ ദേ നത്ത് കുത്തി ഇരിക്കും പോലെ കുത്തിയിരുന്ന്. പോത്ത് പോലെ അമറി കരയുന്നു!! ഇരുട്ട് വീണാൽ തീരുന്ന ധൈര്യവും നാവും മാത്രമേ ഈ മുതലിന്നുള്ളൂ എന്ന സത്യം അപ്പോഴാണ് തിരിച്ചറിഞ്ഞത്.

"രതീഷേട്ടൻ അല്ലെ പറഞ്ഞത് ട്രെയിൻ കിട്ടിയില്ല എങ്കിൽ കൊണ്ടാക്കാം എന്ന്, ന്നെ ഇപ്പൊ കൊണ്ടാകണം...നിക്ക് പേടിയാ!!"

"സ്മിനേഷേ പെട്ടല്ലോ!! തൃശ്ശൂർക്കുള്ള ലാസ്റ്റ് ബസ്സും പോയിക്കാണും."

"പെട്ടുന്നാ നിക്കും തോന്നുന്നത്."

*****************

അന്നത്തെ ദിവസം പിന്നീട് 2 അത്ഭുതങ്ങൾ സംഭവിച്ചു.

30 നു മുകളിൽ സ്പീഡിൽ പോകാത്ത രതീഷ് 70 നു മുകളിൽ വണ്ടി ഓടിച്ചു!!

ആകാശം ഇടിഞ്ഞു വീണാലും അത്താഴം മുടക്കാത്ത ഞാൻ, അത്താഴം മുടങ്ങിയ കുറവ്, "ട്രെയിനിൽ കയറാൻ പേടിയുള്ള ഒരാളെ ലാസ്റ്റ് ബസ്സിൽ പോലും കയറ്റി വിട്ടില്ല" എന്ന പേരിൽ വീട്ടിൽ നിന്നും കേട്ട വഴക്കു കൊണ്ട് അഡ്ജസ്റ്റ് ചെയ്തു, മനസ്സ് നിറഞ്ഞു കിടന്നുറങ്ങി!!

*************

 എണീറ്റപ്പോൾ രാവിലെ തന്നെ തൃശൂർ നിന്നുള്ള മെസ്സേജ്.
"ഞാൻ ഇനി വരുമ്പോൾ കുറെ കൂടി നേരത്തെ വരാട്ടാ,മര്യാദയ്ക്ക് വയറു നിറച്ച് തിന്നുവാൻ പോലും പറ്റിയില്ല "
"നീ ഇനി ഈ വഴി വന്നാൽ നിൻ്റെ മുട്ടുകാൽ തല്ലിയൊടിക്കും പരട്ടെ!!"
"ഞാൻ വരും"
"അന്ന് നിൻ്റെ  അന്ത്യമാ!! 


******************************************************************************




പിൻകുറിപ്പ്:
             കഥയും, കഥാപാത്രങ്ങളും, സംഭവങ്ങളും, യാഥാർഥ്യം എങ്കിലും തികച്ചും സങ്കല്പികമാണ് ഈ രചന !!😇

 





Saturday, 24 October 2020

കൊറോണ കാലത്തെ ദിനങ്ങൾ -5 !!

                          ല മലയാളികളുടെയും ഇഷ്ട വിനോദങ്ങളിൽ ഒന്നായ കാറ്റുകൊണ്ടുള്ള ഒരു "ശു..........ർ" ഒത്തുവന്നത് വീട്ടിലേയ്ക്കുള്ള വിജനമായ വഴിയുടെ ഇരു പുറത്തുമുള്ള കുറ്റിക്കാട് കണ്ടപ്പോളാണ്. ചുമന്ന്  നടന്നാൽ ആരും ചുമട്ടു കൂലി ഒന്നും തരില്ലല്ലോ!! ന്ന പിന്നെ ഇവിടെ തന്നാകാം ന്നു കരുതി ഒരു മൂളിപ്പാട്ടും പാടി, കൊച്ചു കാറ്റിൻ്റെ കുളിരുമേറ്റുവാങ്ങി അങ്ങനെ നിന്ന് വിനോദിച്ച്‌ തുടങ്ങിയതും പതിഞ്ഞ ശബ്ദത്തിൽ ഒരു "മ്യാ...വു

പെടുക്കുമ്പോൾ ഒരു  "മ്യാ.....വു" ഈ നാൽപ്പതു വയസ്സിനിടയിൽ ഇതാദ്യം !!
"ഈശ്വ..രാ... ഇനി പൂച്ചയെങ്ങാനും കയറിയോ ???? "

പുറത്ത് പോകാനുള്ള ധൃതിയിൽ പാൻസ് വലിച്ച് കയറ്റിയപ്പോൾ ഒന്ന് കുടഞ്ഞിട്ട് ഇടാമായിരുന്നു.... എന്ന ചിന്ത പിടി മുറുക്കും മുന്നേ, ഭാഗ്യത്തിന് ഒരു കുഞ്ഞി തല കുറ്റിക്കാട്ടിൽ നിന്നും പുറത്തെത്തി.പിന്നാലെ കോറസ് പാടിയ മറ്റു തലകൾ കൂടി കണ്ടപ്പോൾ ആണ് ശ്വാസം നേരെ  വീണത്.

കുട്ടി മാർജ്ജാര പ്രജകൾ മുകളിലേയ്ക്കു നോക്കും മുന്നേ തന്നെ പെടുക്കൽ വിനോദം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് നടക്കുമ്പോൾ, "മൂഷിക രിപു, കുട്ടി മാർജ്ജൂസിൽ ഒന്നിനെ പൊക്കി വീട്ടിൽ കൊണ്ടുപോയാലോ" എന്ന് ചിന്തിക്കാതെ ഇരുന്നില്ല.അങ്ങിനെ കൊണ്ടുപോകുന്നവൻ മിസ്റ്റർ ഉൽപ്പലാക്ഷൻ പിള്ളയെ സമീപ ഭാവിയിലെ ടച്ചിങ് ആയി കണ്ടു നാവു നുണഞ്ഞാലോ എന്ന സംശയം ഒരു നിഴലായി എന്നെ പിന്തുടർന്നതിനാൽ, മാർജ്ജൂസിനെ കണ്ട വിവരം വീട്ടിൽ പറഞ്ഞില്ല, പ്രത്യേകിച്ച് മരുമകൻ മണികുട്ടനോട്!!

പക്ഷെ,...."വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ!!"  എന്നത് വായിച്ചിട്ടുള്ള, വായനാ ശീലമുണ്ടായിരുന്ന ഏതോ  പൂച്ചമ്മയുടെ കുട്ടികൾ ആയത് കൊണ്ട്, വരാനുള്ളതിനുള്ള വഴി എവിടുന്നൊക്കെയോ ഓട്ടോ വിളിച്ച് വന്നു ചേർന്നു.

മാർജ്ജൂസ് വിവരം അറിഞ്ഞ മരുമകൻ ആദ്യം അപ്പൂപ്പൻ, അമ്മൂമ്മ, അമ്മ തുടങ്ങിയവരുടെ മുന്നിലും പിന്നീട് ഉൽപ്പു അണ്ണാൻ , ജമ്പൻ തവള , ജിമ്മി പട്ടി, പതുങ്ങൻ പല്ലി, കിട്ടു അരണ,മല്ലൻ പാറ്റ എന്നിവരോടും ഒടുവിലായി അടിയനോടും മാർജ്ജാരദത്ത് സമ്മത പത്രത്തിൽ ഒപ്പു ശേഖരണത്തിന് വന്നു നിന്ന് കുണുങ്ങി.

ആദ്യ മൂന്നു പേർ അവൻ്റെ ഭീഷണിയാലും, ജിമ്മി "മാർജ്ജാര വധം" കഥകളി പ്രാക്ടീസ് ചെയ്യാം എന്ന അതിമോഹത്താലും അവരുടെ ഒപ്പുകൾ ദാനം നൽകി.

പ്രാണഭയത്താൽ ഒപ്പിടാതെ മാറിയവർക്കൊപ്പം "പൂച്ചകൾക്ക് മാന്തുവാനും കൂടി ജീവിതം വച്ച് നീട്ടുന്നില്ല" എന്ന തീരുമാനത്തോടെ ഞാനും കൂടിയതോടെ, കേവല ഭൂരിപക്ഷമില്ലാതെ പ്രമേയം പരാജയപ്പെട്ടു.

ജിമ്മി വന്നതോടെ പുറത്താക്കപ്പെട്ട, ലോക്കൽ ഗുണ്ടകൾ ആയ കറുമ്പൻ ആൻഡ് വെളുമ്പൻ പട്ടി അസോസിയേറ്റ്‌സ്സ്ൻ്റെ കടികൊണ്ടു അന്ന് വൈകിട്ട്, സംഘഗാനമായി മ്യാവു പാടിയിരുന്നവർ ഏകവചനമായി മാറി.

പിറ്റേന്ന് സന്ധ്യയോടടുത്ത്, അനുവാദമില്ലാതെ ചോര കുത്തി എടുത്ത ഒരു കൊതുകി  മോളുടെ കൊമ്പു മുറിച്ച് മാവോയിസ്റ്റായി ഉഗ്ര വീര്യത്തിൽ നിൽക്കുമ്പോൾ  ആണ് തൊട്ടടുത്തായി മണിക്കുട്ടൻ വന്നിരുന്നു ഉറക്കത്തിലെ മഴപോലെ ശബ്ദമില്ലാതെ പെയ്യുന്നതു കണ്ടത്.കൊമ്പുമുറിക്കൽ സമ്മേളനം പിരിച്ചു വിട്ടുകൊണ്ട് കാര്യമന്വേഷിച്ചപ്പോൾ മുക്കി മൂളി കരഞ്ഞു വിളിച്ച് "കുറ്റിക്കാട്ടിലെ കൊലപാതകം" ചുരിക്കിപ്പറഞ്ഞ ശേഷം ഇന്നലെ പരാജയപ്പെട്ട പ്രമേയത്തിൻ്റെ പുതുക്കിയ വേർഷൻ ഒപ്പിനായ് വച്ച് നീട്ടി.

നിലപാടിൽ മാറ്റമില്ലാതെ തുറിച്ചു നോക്കി നിന്ന എൻ്റെ മുന്നിൽ അവൻ വാജ്ജ്രായുധം എടുത്ത് തൊടുത്തു വിട്ടു.

"അവർക്ക് അമ്മയും ഇല്ല അച്ഛനും ഇല്ല. 3 പേരുണ്ടായിരുന്നതാ.ഇപ്പോ ഒരു പൂച്ച കുട്ടി മാത്രമേ ഉള്ളു.ബാക്കി എല്ലാം മരിച്ചുപോയി.മാമൻ്റെ ചേച്ചി ആണ് ഇങ്ങനെ മരിച്ചത് എങ്കിൽ മാമൻ ഒറ്റയ്ക്ക് ആവില്ലേ? മാമന് വിഷമം ആവില്ലാരുന്നോ ? "  

ചെറിയ വായിൽ വലിയ വാചകം കേട്ട് വിജ്രംഭിതനായപ്പോൾ പൊളിഞ്ഞു പോയ വായിൽ കൂടി കൊമ്പു മുറിച്ച കൊതുകി പ്രതിക്ഷേധത്തിൽ പാറി പറന്നിറങ്ങിയ ഉടൻ തുറന്ന വായ അടച്ചുകൊണ്ട്, പുതിയ പ്രമേയത്തെ അറിയാതെ തന്നെ അനുകൂലിച്ചു ഒപ്പിട്ടു പോയി!!

മൂക്കിൽ വിരലും തിരുകി തൊട്ടടുത്തിരുന്ന പ്രഭാകരൻ, അന്യഭാഷാ തൊഴിലാളിയെ പോലെ നിർവ്വികാരത നടിച്ച്, ഇതൊന്നും തന്നെ ബാധിക്കില്ല മട്ടിൽ വിരൽ പണി തുടർന്നുകൊണ്ടേയിരുന്നു..

കേവല ഭൂരിപക്ഷം കിട്ടിയ സന്തോഷത്തിൽ കുതിക്കുവാൻ തുടങ്ങിയ മരുമകനെ പിടിച്ച് നിർത്തി "ഉൽപ്പു സംരക്ഷണവും, അപ്പി നിർമ്മാർജ്ജനവും" കരാറെഴുതി വാങ്ങിയ ഉടൻ അവൻ ഓടി ചെന്ന് അപ്പൂപ്പനേയും കൂട്ടി മാർജ്ജു പ്രജാപതിയെ പൊക്കി വീട്ടിലിറക്കി.


6 ഉം 60 ഉം ഒരുപോലെ എന്ന് ആരോ പറഞ്ഞതനുസ്സരിച്ച്, അവൻ്റെ അപ്പൂപ്പൻ ആണ് അവൻ്റെ എല്ലാ കളിക്കും കൂട്ട് നിൽക്കുന്നത് എന്ന കാര്യം സത്യമല്ലേ....ന്നൊരു തോന്നൽ !!

വെറുമൊരു പല്ലിയിൽ തുടങ്ങി , അണ്ണാൻകുട്ടി , പട്ടി, ..........
അങ്ങനെ ഇപ്പോൾ അവൻ ഒരു പൂച്ച മൊയ്‌ലാളി കൂടി ആയി മാറിയിരിക്കുന്നു.

"അടുത്തതായി എന്തിനെ ആണാവോ അവൻ സ്വന്തമാക്കുന്നത്??" 
കീരി കാടൻ??  
കോലുനാരായണൻ ??
നിളയെ തേടി വന്ന സഹ്യൻ്റെ പ്രീയ ഒറ്റയാൻ ??
അതോ... 
"ഇനി വല്ല ഒട്ടകത്തിനേയും വിളിച്ച് മുറിയിൽ കയറ്റി, എനിക്ക് കിടക്കാൻ സ്ഥലമില്ലാതാക്കുമോ??" 
എന്തരായാലും ൻ്റെ മരുമോൻ കൊടും ഭീകരായി മാറിക്കൊണ്ടിരിക്കുന്നു !!


ഇടതടവില്ലാതെ മുഴങ്ങി തുടങ്ങിയ "മ്യാ.....വു" വിളി കേട്ട്, കണ്ണിൽ ഭീതി പടർന്നു തുടങ്ങിയ ഉൽപ്പുവിൻ്റെ നിഷ്കളങ്ക രൂപം ഇടയ്ക്കിടെ മനസ്സിലോടി എത്തിക്കൊണ്ടിരിക്കുന്നത് എന്നിൽ വല്ലാത്തോരാശങ്ക നിറച്ചുകൊണ്ടേയിരിക്കുമ്പോഴും...... പൂച്ച മുതലാളി, മാർജാര കുട്ടിയെ കൗതുകം നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

ഒന്നുറപ്പായി.... ജിമ്മിയുടെ അവിഞ്ഞ കുരയ്‌ക്കൊപ്പം, ഈ പീക്കിരിയുടെ "മ്യാവു" കൂടി സഹിച്ചാൽ മാത്രമേ ഇനിമുതൽ ഈ വീട്ടിൽ എനിക്കൊരു ജീവിതമുള്ളൂ!! 














Wednesday, 14 October 2020

പരൽ ഫ്രൈ

"നീരാടുവാൻ ..നിളയിൽ....."

മുക്കിലിരുന്നു പാടിയ റേഡിയോ ഒറ്റ പാട്ടിലൂടെ എന്നെ ഉന്തി തള്ളി വിട്ടത് നിളയുടെ തീരങ്ങളിയേക്കാണ്.

സ്ഥിരമായി വരുന്നവരുടെ,ജലപ്പരപ്പിനടിയിലെ വൈകൃതം കണ്ടു മടുത്ത ഏതോ ഒരു പരൽ മീൻ എന്നെ കണ്ടു "യൂ ടൂ..." എന്ന് കടുപ്പിച്ച് മൊഴിഞ്ഞ ശേഷം മുഖം കറുപ്പിച്ചു കാർക്കിച്ചു  തുപ്പിട്ട് പുളിച്ച തെറിയും വിളിച്ചുകൊണ്ടു  ഊളിയിട്ടു ആഴങ്ങളിലെങ്ങോ മറഞ്ഞു.

അങ്ങിനെ ഒരുമീനിനെയും വെറുപ്പിച്ചിട്ടുള്ള ഒരു കുളി വേണ്ട എന്ന് തീരുമാനിച്ചുകൊണ്ട് പതിയെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ..

ആ പരലിനെ എങ്ങിനെ പിടിക്കാം എന്നത് മാത്രമായിരുന്നു മനസ്സു നിറയെ !!