കഷ്ടകാല സമയത്താണ് വീടുപണിയും കല്യാണവും എന്ന് പഴമക്കാർ പറഞ്ഞതിൽ കാര്യമുണ്ട് എന്നത് നല്ല രീതിയിൽ മനസ്സിലാക്കി കൊണ്ട്, മൊത്തത്തിൽ കുത്തുപാള എടുത്ത് മെപ്പോട്ട് നോക്കി കുത്തി ഇരിക്കുന്ന കാലം!!
വായ്‌പ്പാ കുടിശ്ശിക ഓർമ്മപ്പെടുത്തിക്കൊണ്ട്, മനസിനെ തളർത്തുവാൻ മുടങ്ങാതെ എത്തുന്ന, ബാങ്കിൽ നിന്നുള്ള വിളികൾ അല്ലാതെ മറ്റൊരു കോളിനായി ഫോൺ പോലും കൊതിയോടെ കാത്തിരുന്ന ദിവസങ്ങളിലൊന്നിൽ, രാവിലെ തന്നെ ഒരു കോൾ.
"അതേയ്...ഞാനിന്ന് നിങ്ങടെ നാട്ടിലൂടെ വര്ണ്ട്ട്ടാ... "
ഠിം!!
ഇതിലും ഭേദം ബാങ്കുകാരുടെ കോൾ എടുക്കുന്നതായിരുന്നു.
പണ്ടും ഇതുപോലെ ഒരു കോൾ വന്നതാ.അന്ന് സ്ഥലത്തില്ല എന്ന് പറഞ്ഞു തലനാരിഴയ്ക്ക് രക്ഷപെട്ടത് ആണ്.ഇതിപ്പോ തലേന്ന് വിളിച്ച് "നാളെ തൃശൂർക്ക് എങ്ങാനും വരുന്നുണ്ടോ??" എന്ന ചോദ്യം മുഴുവനായി കേൾക്കും മുന്നേ തന്നെ "നാളെ വീട്ടിൽ നിന്നും മാറി നില്ക്കാൻ പറ്റില്ല, പണിക്കാർ ഉണ്ട്" എന്ന് പറഞ്ഞു ഫോൺ വച്ചത് ആണ്.
ഇനിയിപ്പോ എന്ത് ചെയ്യും??
ങാ.. ന്തേലും വഴി തെളിയാതിരിക്കില്ല, നോക്കാം!!
പണിക്കാർ വന്നു. പണി തുടങ്ങി.പ്രാതൽ കഴിയുന്ന സമയം കഴിഞ്ഞു, ഉച്ച ഊണിൻ്റെ സമയവും കഴിഞ്ഞു.
"ഹോ രക്ഷപെട്ടു, ഇനി വരാൻ വഴിയില്ല!!" സമയം പിന്നെയും മുന്നോട്ട് പോയി.
***********
ബെല്ലടി കേട്ട് മണിക്കുട്ടൻ ഫോൺ കൊണ്ടുവന്നു തന്നത് എടുത്ത് നോക്കിയപ്പോൾ രാവിലെ വന്ന അതേ നമ്പർ!!.
"ഇന്ന് വരാൻ പറ്റിയില്ല, വേറൊരു ദിവസം വരാം" എന്ന് പറയാൻ വിളിക്കുന്നതാകും.അങ്ങിനെ എങ്കിൽ ഇന്ന് ഫോണിലൂടെ ചൊറിഞ്ഞു കൊല്ലുന്നുണ്ട്."ആഗതയുടെ വരവിനായി ഇവിടെല്ലാവരും കാത്തിരിക്കുകയായിരുന്നു" എന്ന തോന്നൽ ഉണ്ടാക്കിയിട്ടേ ഉള്ളൂ ബാക്കി കാര്യം!!
രാവിലെയും ഉച്ചയ്ക്കും ഒക്കെ ഉണ്ടാക്കി കാത്ത് വച്ച ഫുഡിൻ്റെ ലിസ്റ്റ് ആയി പറയാൻ ഹോട്ടൽ മെനുകൾ മനസ്സിൽ കരുതിക്കൊണ്ട്, പണിത്തിരക്കിനിടയിൽ സ്‌പീക്കറിൽ ഇട്ടുകൊണ്ട് കോൾ എടുത്തു.
"ഞാൻ നിങ്ങടെ ബസ്സ് സ്റ്റോപ്പിലി.... ണ്ട്, ഇവിടുന്നു എങ്ങോട്ടാ വരേണ്ടത്ത് ??"
"ഈശ്വരാ ......" ഞാൻപോലുമറിയാതൊരു നിലവിളി തൊണ്ടയിൽ നിന്നുമുതിർന്ന് നിലത്ത് വീണു ചിതറി.
"ആരാ മാമാ വരുന്നത്? ഞാൻ പോയി വിളിച്ചു കൊണ്ടുവരാം" എന്നും പറഞ്ഞു മരുമകൻ ബസ്സ് സ്റ്റോപ്പിലേക്ക് പാഞ്ഞു.
അല്ലെങ്കിലും ഇവന് കുറച്ച് നാളായിട്ട് മാമനിട്ട് പണിയാനുള്ള താൽപ്പര്യം കൂടി വരുന്നുണ്ട്.ഇങ്ങനാണേൽ, ഞാനൊരു കംസനാകേണ്ടി വരുമോ എന്ന് ചിന്തിച്ച ശേഷം, 5 മിനിറ്റ് കഴിഞ്ഞില്ല,ഏതോ ഒരു അറവുകാരൻ പോത്തിനേയും തെളിച്ചു വരുന്നത് കണ്ടു.സൂക്ഷിച്ച് നോക്കിയപ്പോൾ അത് പോത്തല്ല ഒരു അമ്പല കാള നടന്നു വരുന്നത് ആണ് , പിന്നാലെ അമ്മിക്കല്ലിൽ ചുരിദാർ ഇട്ടപോലെ ഒരു ഹിഡുംബി, അരികിലായി വലിയൊരു പൊതിയും പിടിച്ച് മണികുട്ടനും!!
ബേക്കറി സാധനങ്ങൾ കൊടുത്തു ഹിഡുംബി മരുമകനെ മയക്കി എന്ന് മനസ്സിലായി.
അമ്പലകാള വീട്ടിൽ കയറാതെ നേരെ പോയി. പിന്നാലെ വന്നത് രണ്ടും വഴി തെറ്റാതെ നേരെ വീട്ടിലേയ്ക്കു തന്നെ കയറി!!
"കഷ്ടകാലെ കോണകെ സർപ്പെ..!!
കഷ്ടകാല സമയത്ത് കോണകം വരെ സർപ്പമായി മാറും എന്നത് എത്ര സത്യം ആണ്!!
ഏതോ അകന്ന ബന്ധുവിൻ്റെ വീട്ടിൽ സദ്യ നടക്കുന്നു എന്നറിഞ്ഞ ഉടൻ വലിയൊരു ബാഗും ആയി ചെന്ന് "വിളിക്കാത്ത സദ്യ" തിന്ന്, ബാക്കി വന്ന ഫുഡ് മൊത്തം ആ ബാഗിൽ കുത്തി നിറച്ച് തിരികെ പോകും വഴി എന്നെകൂടി മുടിപ്പിക്കാനുള്ള വരവാണത്രേ !!
(മട്ടുപ്പാവിലെ ഹിഡുംബി)
താമസ സ്ഥലം എവിടെ എന്ന് ഏകദേശം പറഞ്ഞു കൊടുത്തത് കൂട്ടുകാരൻ രതീഷ് ആണെന്നറിഞ്ഞ ഉടൻ അവനെയും വിളിച്ച് വരുത്തി.ഈ കുരിശ്ശ് ഞാൻ ഒറ്റയ്ക്ക് ചുമക്കണ്ടല്ലോ !!
ഉണ്ടക്കണ്ണും, മത്തങ്ങാ മോറും, ചകിരി തലയും, സൈക്കിൾ യജ്ഞക്കാരുടെ പോലുള്ള ഡ്രെസ്സും, മീൻ മാർക്കറ്റിൽ ചെന്ന പോലുള്ള നാറ്റവും, തൃശ്ശൂർ വരെ നീണ്ടു കിടക്കുന്ന നാക്കും ഒക്കെ കണ്ടു അച്ഛനും അന്നത്തെ പണിക്കാരും പേടിച്ചു.അത് തിരിച്ചറിഞ്ഞ ഉടൻ ഞാനും രതീഷും ചേർന്ന് പുതിയ പ്ലാൻ ഇട്ടു.ഏതേലും ഹോട്ടലിൽ കയറ്റി എന്തെലും വാങ്ങി കൊടുത്ത് എത്രയും വേഗം പറഞ്ഞയക്കുക !!
ഫുഡ് എന്ന് കേട്ട ഉടൻ കക്ഷി ബാഗും ചുമന്ന് ചാടിയിറങ്ങി.അച്ഛനോടും പണിക്കാരോടും യാത്ര പറഞ്ഞ് നേരെ ചെന്ന് കയറിയത് ശരവണ ഭവനിൽ.അതാകുമ്പോൾ "നോൺ വെജ്ജ് വാങ്ങി കീശ കാലി ആകില്ലല്ലോ" എന്നതാണ് ബുദ്ധി !!
ചെന്ന് കയറിയതും കൈ പോലും കഴുകാതെ ഹോട്ടലിലെ പലഹാര പെട്ടിയിൽ കയ്യിട്ടിളക്കി അഞ്ചാറു വട വലിച്ച് വാരി തിന്നുന്ന കണ്ടു ഹോട്ടൽ മുതലാളി ചൂലുമായി ഓടി വന്നു."തലക്ക് സുഖമില്ലാത്ത കുട്ടി ആണെന്നും, കളയാൻ വച്ച വല്ല ഫുഡും ഉണ്ടേൽ ഒന്ന് ചൂടാക്കി കൊടുക്കാമോ, കാശു തരാം" എന്നൊക്കെ പറഞ്ഞു അങ്ങേരെ പാട്ടിലാക്കി.
"ഫുഡ് കഴിച്ച ഉടൻ ആദ്യത്തെ ബസ്സിന് സ്ഥലം വിട്ടോണം, അങ്ങിനെ എങ്കിൽ വയറു നിറയെ ഫുഡ് വാങ്ങി തരാം" ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലിൽ വച്ചിട്ട ആ ഇരയിൽ ഹിഡുംബി കൊത്തി.
അപ്പോളാണ് രതീഷിനു മറ്റൊരു ബുദ്ധി തോന്നിയത്.
"ഈ മുതലിനെ ഈ സന്ധ്യ സമയത്ത് ബസ്സിൽ വിടുന്നതിലും സേഫ് ട്രെയിനിൽ വിടുന്നതാകും.ബസ്സിൽ ആകുമ്പോൾ ആരെങ്കിലുമൊക്കെ ആയി വഴക്കുണ്ടാക്കിയാൽ നമ്മൾ പുറകെ പോകേണ്ടി വരും.ട്രെയിൻ ആകുമ്പോൾ, ഇവിടുന്നു വിട്ടാൽ പിന്നെ തൃശൂർ അല്ലെ സ്റ്റോപ്പ് ഉള്ളു?? 6.15 ന് ഒരു തൃശൂർ പാസഞ്ചർ ഉണ്ട് താനും.ടിക്കറ്റ് എടുത്ത് കൊടുത്താൽ പോലും ബാസ്സ് ചാർജ്ജ് കൊടുക്കുന്നതിലും ലാഭം!!"
പഴയ റയിൽവേ ജീവനക്കാരൻ ആയ രതീഷിന് റെയിൽവേയോട് അൽപ്പം കൂറ് എങ്ങാണ്ടൊക്കെ ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞ ഞാനും ആ ഐഡിയ കൈയടിച്ച് പാസ്സാക്കി.
ഇരു കൈയോണ്ടും മസാലദോശ വലിച്ച് പറിച്ച് വിഴുങ്ങുന്ന മുതലിനോട് കാര്യം പറഞ്ഞു. ട്രെയിൻ എന്ന് കേട്ടപ്പോൾ, അത്രയും നേരം തനി അലമ്പി ആയി കട്ടയ്ക്ക് ബഹളം വച്ചിരുന്ന കക്ഷി പൂച്ച പോലെ പതുങ്ങി തുടങ്ങി.
ജീവിതത്തിലിതുവരെ ട്രെയിനിൽ പോയിട്ടില്ല ത്രെ.അതോണ്ട് "ട്രെയിൻ" എന്ന് കേട്ടാൽ തന്നെ പേടി ആണ് കക്ഷിക്ക്!!
ഒടുവിൽ ഒരു മസാല ദോശ കൂടി വാങ്ങി പ്ളേറ്റിലിട്ടു കൊടുക്കുകയും മറ്റൊരെണ്ണം പാർസൽ ആയി മുന്നിൽ വയ്ക്കുകയും ചെയ്തപ്പോൾ "ട്രെയിൻ തന്നെ മതി" എന്ന തീരുമാനമായി.
***********************
റെയിൽവേ സ്റ്റേഷൻ്റെ പ്ലാറ്റ്ഫോം നിറയെ ലോക്കൽ ശുനക ശ്രേഷ്ഠന്മാർ കിടന്നുറങ്ങുന്നുണ്ട്.കിടന്നുറങ്ങുന്നതിൽ ആഢ്യത്തം തോന്നിയ ഒരു ശുനക ശ്രീമാൻ്റെ അടുത്ത് തന്നെ ഉള്ള ബഞ്ചിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. ടിക്കറ്റ് എടുത്ത് അൽപ്പം കഴിഞ്ഞപ്പോൾ ആണ് ആരൊക്കെയോ പറഞ്ഞു കേട്ടറിഞ്ഞത്, ട്രെയിൻ 10 മിനിറ്റ് ലേറ്റ് ആണ്.
ട്രെയ്‌നിനായുള്ള കാത്തിരിപ്പിനിടയിൽ ഒരു ആത്മഗതം പോലെ രതീഷ് പറഞ്ഞത് ഒരു കാര്യവുമില്ലാത്ത ഒരു മനഃസുഖത്തിനു വേണ്ടി ഞാനും ഏറ്റു പിടിച്ചു. "ശരിയാ, ഈ ട്രെയിനിൽ നിന്നും തന്നെ ആണ് ഗോവിന്ദചാമി സൗമ്യയെ തള്ളി ഇട്ടത്"
അപ്പോഴേയ്ക്കും, ഇരുട്ട് പറന്നു തുടങ്ങിയിരുന്നു ഒപ്പം, തുരുമ്പിച്ച വയലിനിൽ പൂച്ച മാന്തിയ പോലെ എന്തോ ഒരു അപശബ്ദവും, തുടർന്നൊരു മോങ്ങലും!!
ഏതു പട്ടിക്കാണ് ഏറു കൊണ്ടത് എന്നറിയാൻ ചുറ്റിനും നോക്കിയപ്പോ എല്ലാ പട്ടീസ്സും, ഉറക്കം നഷ്ടപ്പെടുത്തിയ ദേഷ്യത്തിൽ ഞങ്ങൾ നിൽക്കുന്ന ഭാഗത്തേയ്ക്ക് തന്നെ തുറിച്ചു നോക്കുന്നു.ഞങ്ങളിരുന്നു ബഞ്ചിന് അടുത്ത് കിടന്നുറങ്ങിയ ശുനക ശ്രേഷ്ഠൻ ചാടി എണീറ്റ് ഞങ്ങളെ നോക്കി കുരയ്ക്കുന്നു.
അപ്പോളാണ് കൂടെ ഉണ്ടാരുന്ന, "ഭരണിയ്ക്ക് കൈകാൽ മുളച്ച" പോലത്തെ രൂപം മൂക്ക് പിഴിഞ്ഞു കരയുന്ന കണ്ടത്.
"ഞാൻ പറഞ്ഞതല്ലേ എനിക്ക് ട്രെയിനിൽ പോകണ്ട , ബസ്സിൽ പോയാൽ മതീന്ന്. എനിക്ക് ഇപ്പൊ വീട്ടിൽ പോകണം, ന്നെ ഇപ്പൊ കൊണ്ടാകണം!!"
തൃശൂർ വഴി പോയാൽ റൌണ്ട് ഒഴിവാക്കി ആരെ പേടിച്ചാണോ ഞങ്ങൾ പോയിരുന്നത് ആ മുതൽ ദേ നത്ത് കുത്തി ഇരിക്കും പോലെ കുത്തിയിരുന്ന്. പോത്ത് പോലെ അമറി കരയുന്നു!! ഇരുട്ട് വീണാൽ തീരുന്ന ധൈര്യവും നാവും മാത്രമേ ഈ മുതലിന്നുള്ളൂ എന്ന സത്യം അപ്പോഴാണ് തിരിച്ചറിഞ്ഞത്.
"രതീഷേട്ടൻ അല്ലെ പറഞ്ഞത് ട്രെയിൻ കിട്ടിയില്ല എങ്കിൽ കൊണ്ടാക്കാം എന്ന്, ന്നെ ഇപ്പൊ കൊണ്ടാകണം...നിക്ക് പേടിയാ!!"
"സ്മിനേഷേ പെട്ടല്ലോ!! തൃശ്ശൂർക്കുള്ള ലാസ്റ്റ് ബസ്സും പോയിക്കാണും."
"പെട്ടുന്നാ നിക്കും തോന്നുന്നത്."
*****************
അന്നത്തെ ദിവസം പിന്നീട് 2 അത്ഭുതങ്ങൾ സംഭവിച്ചു.
30 നു മുകളിൽ സ്പീഡിൽ പോകാത്ത രതീഷ് 70 നു മുകളിൽ വണ്ടി ഓടിച്ചു!!
ആകാശം ഇടിഞ്ഞു വീണാലും അത്താഴം മുടക്കാത്ത ഞാൻ, അത്താഴം മുടങ്ങിയ കുറവ്, "ട്രെയിനിൽ കയറാൻ പേടിയുള്ള ഒരാളെ ലാസ്റ്റ് ബസ്സിൽ പോലും കയറ്റി വിട്ടില്ല" എന്ന പേരിൽ വീട്ടിൽ നിന്നും കേട്ട വഴക്കു കൊണ്ട് അഡ്ജസ്റ്റ് ചെയ്തു, മനസ്സ് നിറഞ്ഞു കിടന്നുറങ്ങി!!
*************
എണീറ്റപ്പോൾ രാവിലെ തന്നെ തൃശൂർ നിന്നുള്ള മെസ്സേജ്.
"ഞാൻ ഇനി വരുമ്പോൾ കുറെ കൂടി നേരത്തെ വരാട്ടാ,മര്യാദയ്ക്ക് വയറു നിറച്ച് തിന്നുവാൻ പോലും പറ്റിയില്ല "
"നീ ഇനി ഈ വഴി വന്നാൽ നിൻ്റെ മുട്ടുകാൽ തല്ലിയൊടിക്കും പരട്ടെ!!"
"ഞാൻ വരും"
"അന്ന് നിൻ്റെ അന്ത്യമാ!!
******************************************************************************
പിൻകുറിപ്പ്:
കഥയും, കഥാപാത്രങ്ങളും, സംഭവങ്ങളും, യാഥാർഥ്യം എങ്കിലും തികച്ചും സങ്കല്പികമാണ് ഈ രചന !!😇
സ്വന്തം ഏട്ടനെ കാണാൻ പോയിട്ട് പഴി കേൾക്കേണ്ടി വന്ന ഹതഭാഗ്യ ആയ ഒരു അനിയത്തിയുടെ കരളലിയിപ്പിക്കുന്ന കഥ.കൊള്ളാം നന്നായിട്ടുണ്ട്.
ReplyDeleteaarude karal liyippkunnath ??
Deleteഅനിയത്തി പെങ്ങൾ എന്നൊക്കെ വ്യാഖ്യാനിക്കാം
ReplyDeleteഹൈ ഇത് കൊള്ളാല്ലോ ഇതെപ്പോ....
ReplyDelete