Saturday, 24 October 2020

കൊറോണ കാലത്തെ ദിനങ്ങൾ -5 !!

                          ല മലയാളികളുടെയും ഇഷ്ട വിനോദങ്ങളിൽ ഒന്നായ കാറ്റുകൊണ്ടുള്ള ഒരു "ശു..........ർ" ഒത്തുവന്നത് വീട്ടിലേയ്ക്കുള്ള വിജനമായ വഴിയുടെ ഇരു പുറത്തുമുള്ള കുറ്റിക്കാട് കണ്ടപ്പോളാണ്. ചുമന്ന്  നടന്നാൽ ആരും ചുമട്ടു കൂലി ഒന്നും തരില്ലല്ലോ!! ന്ന പിന്നെ ഇവിടെ തന്നാകാം ന്നു കരുതി ഒരു മൂളിപ്പാട്ടും പാടി, കൊച്ചു കാറ്റിൻ്റെ കുളിരുമേറ്റുവാങ്ങി അങ്ങനെ നിന്ന് വിനോദിച്ച്‌ തുടങ്ങിയതും പതിഞ്ഞ ശബ്ദത്തിൽ ഒരു "മ്യാ...വു

പെടുക്കുമ്പോൾ ഒരു  "മ്യാ.....വു" ഈ നാൽപ്പതു വയസ്സിനിടയിൽ ഇതാദ്യം !!
"ഈശ്വ..രാ... ഇനി പൂച്ചയെങ്ങാനും കയറിയോ ???? "

പുറത്ത് പോകാനുള്ള ധൃതിയിൽ പാൻസ് വലിച്ച് കയറ്റിയപ്പോൾ ഒന്ന് കുടഞ്ഞിട്ട് ഇടാമായിരുന്നു.... എന്ന ചിന്ത പിടി മുറുക്കും മുന്നേ, ഭാഗ്യത്തിന് ഒരു കുഞ്ഞി തല കുറ്റിക്കാട്ടിൽ നിന്നും പുറത്തെത്തി.പിന്നാലെ കോറസ് പാടിയ മറ്റു തലകൾ കൂടി കണ്ടപ്പോൾ ആണ് ശ്വാസം നേരെ  വീണത്.

കുട്ടി മാർജ്ജാര പ്രജകൾ മുകളിലേയ്ക്കു നോക്കും മുന്നേ തന്നെ പെടുക്കൽ വിനോദം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് നടക്കുമ്പോൾ, "മൂഷിക രിപു, കുട്ടി മാർജ്ജൂസിൽ ഒന്നിനെ പൊക്കി വീട്ടിൽ കൊണ്ടുപോയാലോ" എന്ന് ചിന്തിക്കാതെ ഇരുന്നില്ല.അങ്ങിനെ കൊണ്ടുപോകുന്നവൻ മിസ്റ്റർ ഉൽപ്പലാക്ഷൻ പിള്ളയെ സമീപ ഭാവിയിലെ ടച്ചിങ് ആയി കണ്ടു നാവു നുണഞ്ഞാലോ എന്ന സംശയം ഒരു നിഴലായി എന്നെ പിന്തുടർന്നതിനാൽ, മാർജ്ജൂസിനെ കണ്ട വിവരം വീട്ടിൽ പറഞ്ഞില്ല, പ്രത്യേകിച്ച് മരുമകൻ മണികുട്ടനോട്!!

പക്ഷെ,...."വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ!!"  എന്നത് വായിച്ചിട്ടുള്ള, വായനാ ശീലമുണ്ടായിരുന്ന ഏതോ  പൂച്ചമ്മയുടെ കുട്ടികൾ ആയത് കൊണ്ട്, വരാനുള്ളതിനുള്ള വഴി എവിടുന്നൊക്കെയോ ഓട്ടോ വിളിച്ച് വന്നു ചേർന്നു.

മാർജ്ജൂസ് വിവരം അറിഞ്ഞ മരുമകൻ ആദ്യം അപ്പൂപ്പൻ, അമ്മൂമ്മ, അമ്മ തുടങ്ങിയവരുടെ മുന്നിലും പിന്നീട് ഉൽപ്പു അണ്ണാൻ , ജമ്പൻ തവള , ജിമ്മി പട്ടി, പതുങ്ങൻ പല്ലി, കിട്ടു അരണ,മല്ലൻ പാറ്റ എന്നിവരോടും ഒടുവിലായി അടിയനോടും മാർജ്ജാരദത്ത് സമ്മത പത്രത്തിൽ ഒപ്പു ശേഖരണത്തിന് വന്നു നിന്ന് കുണുങ്ങി.

ആദ്യ മൂന്നു പേർ അവൻ്റെ ഭീഷണിയാലും, ജിമ്മി "മാർജ്ജാര വധം" കഥകളി പ്രാക്ടീസ് ചെയ്യാം എന്ന അതിമോഹത്താലും അവരുടെ ഒപ്പുകൾ ദാനം നൽകി.

പ്രാണഭയത്താൽ ഒപ്പിടാതെ മാറിയവർക്കൊപ്പം "പൂച്ചകൾക്ക് മാന്തുവാനും കൂടി ജീവിതം വച്ച് നീട്ടുന്നില്ല" എന്ന തീരുമാനത്തോടെ ഞാനും കൂടിയതോടെ, കേവല ഭൂരിപക്ഷമില്ലാതെ പ്രമേയം പരാജയപ്പെട്ടു.

ജിമ്മി വന്നതോടെ പുറത്താക്കപ്പെട്ട, ലോക്കൽ ഗുണ്ടകൾ ആയ കറുമ്പൻ ആൻഡ് വെളുമ്പൻ പട്ടി അസോസിയേറ്റ്‌സ്സ്ൻ്റെ കടികൊണ്ടു അന്ന് വൈകിട്ട്, സംഘഗാനമായി മ്യാവു പാടിയിരുന്നവർ ഏകവചനമായി മാറി.

പിറ്റേന്ന് സന്ധ്യയോടടുത്ത്, അനുവാദമില്ലാതെ ചോര കുത്തി എടുത്ത ഒരു കൊതുകി  മോളുടെ കൊമ്പു മുറിച്ച് മാവോയിസ്റ്റായി ഉഗ്ര വീര്യത്തിൽ നിൽക്കുമ്പോൾ  ആണ് തൊട്ടടുത്തായി മണിക്കുട്ടൻ വന്നിരുന്നു ഉറക്കത്തിലെ മഴപോലെ ശബ്ദമില്ലാതെ പെയ്യുന്നതു കണ്ടത്.കൊമ്പുമുറിക്കൽ സമ്മേളനം പിരിച്ചു വിട്ടുകൊണ്ട് കാര്യമന്വേഷിച്ചപ്പോൾ മുക്കി മൂളി കരഞ്ഞു വിളിച്ച് "കുറ്റിക്കാട്ടിലെ കൊലപാതകം" ചുരിക്കിപ്പറഞ്ഞ ശേഷം ഇന്നലെ പരാജയപ്പെട്ട പ്രമേയത്തിൻ്റെ പുതുക്കിയ വേർഷൻ ഒപ്പിനായ് വച്ച് നീട്ടി.

നിലപാടിൽ മാറ്റമില്ലാതെ തുറിച്ചു നോക്കി നിന്ന എൻ്റെ മുന്നിൽ അവൻ വാജ്ജ്രായുധം എടുത്ത് തൊടുത്തു വിട്ടു.

"അവർക്ക് അമ്മയും ഇല്ല അച്ഛനും ഇല്ല. 3 പേരുണ്ടായിരുന്നതാ.ഇപ്പോ ഒരു പൂച്ച കുട്ടി മാത്രമേ ഉള്ളു.ബാക്കി എല്ലാം മരിച്ചുപോയി.മാമൻ്റെ ചേച്ചി ആണ് ഇങ്ങനെ മരിച്ചത് എങ്കിൽ മാമൻ ഒറ്റയ്ക്ക് ആവില്ലേ? മാമന് വിഷമം ആവില്ലാരുന്നോ ? "  

ചെറിയ വായിൽ വലിയ വാചകം കേട്ട് വിജ്രംഭിതനായപ്പോൾ പൊളിഞ്ഞു പോയ വായിൽ കൂടി കൊമ്പു മുറിച്ച കൊതുകി പ്രതിക്ഷേധത്തിൽ പാറി പറന്നിറങ്ങിയ ഉടൻ തുറന്ന വായ അടച്ചുകൊണ്ട്, പുതിയ പ്രമേയത്തെ അറിയാതെ തന്നെ അനുകൂലിച്ചു ഒപ്പിട്ടു പോയി!!

മൂക്കിൽ വിരലും തിരുകി തൊട്ടടുത്തിരുന്ന പ്രഭാകരൻ, അന്യഭാഷാ തൊഴിലാളിയെ പോലെ നിർവ്വികാരത നടിച്ച്, ഇതൊന്നും തന്നെ ബാധിക്കില്ല മട്ടിൽ വിരൽ പണി തുടർന്നുകൊണ്ടേയിരുന്നു..

കേവല ഭൂരിപക്ഷം കിട്ടിയ സന്തോഷത്തിൽ കുതിക്കുവാൻ തുടങ്ങിയ മരുമകനെ പിടിച്ച് നിർത്തി "ഉൽപ്പു സംരക്ഷണവും, അപ്പി നിർമ്മാർജ്ജനവും" കരാറെഴുതി വാങ്ങിയ ഉടൻ അവൻ ഓടി ചെന്ന് അപ്പൂപ്പനേയും കൂട്ടി മാർജ്ജു പ്രജാപതിയെ പൊക്കി വീട്ടിലിറക്കി.


6 ഉം 60 ഉം ഒരുപോലെ എന്ന് ആരോ പറഞ്ഞതനുസ്സരിച്ച്, അവൻ്റെ അപ്പൂപ്പൻ ആണ് അവൻ്റെ എല്ലാ കളിക്കും കൂട്ട് നിൽക്കുന്നത് എന്ന കാര്യം സത്യമല്ലേ....ന്നൊരു തോന്നൽ !!

വെറുമൊരു പല്ലിയിൽ തുടങ്ങി , അണ്ണാൻകുട്ടി , പട്ടി, ..........
അങ്ങനെ ഇപ്പോൾ അവൻ ഒരു പൂച്ച മൊയ്‌ലാളി കൂടി ആയി മാറിയിരിക്കുന്നു.

"അടുത്തതായി എന്തിനെ ആണാവോ അവൻ സ്വന്തമാക്കുന്നത്??" 
കീരി കാടൻ??  
കോലുനാരായണൻ ??
നിളയെ തേടി വന്ന സഹ്യൻ്റെ പ്രീയ ഒറ്റയാൻ ??
അതോ... 
"ഇനി വല്ല ഒട്ടകത്തിനേയും വിളിച്ച് മുറിയിൽ കയറ്റി, എനിക്ക് കിടക്കാൻ സ്ഥലമില്ലാതാക്കുമോ??" 
എന്തരായാലും ൻ്റെ മരുമോൻ കൊടും ഭീകരായി മാറിക്കൊണ്ടിരിക്കുന്നു !!


ഇടതടവില്ലാതെ മുഴങ്ങി തുടങ്ങിയ "മ്യാ.....വു" വിളി കേട്ട്, കണ്ണിൽ ഭീതി പടർന്നു തുടങ്ങിയ ഉൽപ്പുവിൻ്റെ നിഷ്കളങ്ക രൂപം ഇടയ്ക്കിടെ മനസ്സിലോടി എത്തിക്കൊണ്ടിരിക്കുന്നത് എന്നിൽ വല്ലാത്തോരാശങ്ക നിറച്ചുകൊണ്ടേയിരിക്കുമ്പോഴും...... പൂച്ച മുതലാളി, മാർജാര കുട്ടിയെ കൗതുകം നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

ഒന്നുറപ്പായി.... ജിമ്മിയുടെ അവിഞ്ഞ കുരയ്‌ക്കൊപ്പം, ഈ പീക്കിരിയുടെ "മ്യാവു" കൂടി സഹിച്ചാൽ മാത്രമേ ഇനിമുതൽ ഈ വീട്ടിൽ എനിക്കൊരു ജീവിതമുള്ളൂ!! 














1 comment:

  1. കൊറോണക്കാലം കൊണ്ട് വീട്ടിൽ ഉൽപ്പുവിനെ കൂടാതെ പുതിയ അതിഥികളും വീട്ടിൽ എത്തിയല്ലേ.നന്നായി മണികുട്ടന് ഒരു കൂട്ടായിലോ

    ReplyDelete