പതിനാറ് വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചുകൊണ്ട് നാട്ടിൽ എത്തിയതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കുള്ള കൂടുമാറ്റം.
പ്രവാസത്തെ തോൽപ്പിച്ച സന്തോഷത്തിൽ സ്വന്തം വീട്ടിൻ്റെ മട്ടുപ്പാവിൽ, ഡിസംബർ കാറ്റും ആസ്വദിച്ച് പൗർണമി വെട്ടത്തിൽ
മാനം നോക്കി കിടക്കുന്നതിനിടയിലെപ്പോഴോ ആണ്
പതിവുള്ള "ന്യൂസ് ഹണ്ടി"നായി ഫോണെടുത്തുള്ള തോണ്ടൽ തുടങ്ങിയത് .
പല തല വാചകങ്ങളും കണ്ണിലൂടെ കയറിയിറങ്ങി പോകുന്നതിനിടയിൽ യാദൃശ്ചികമായി കണ്ട ഒരു വാർത്തയ്‌ക്കൊപ്പമുണ്ടായിരുന്ന ഫോട്ടോയിൽ വിജോഷിൻ്റെ കണ്ണുകൾ കുടുങ്ങി നിന്നു.
"ദായമ്മക്കയ്യ് ക്ക് വിധേയനായ മലയാളി തമിഴ്നാട്ടിൽ മരണപ്പെട്ടു."
മുഖം അവ്യക്തമാക്കപ്പെട്ട ആ ഫോട്ടോയിൽ വ്യക്തമായിരുന്ന വലം കൈയിലെ പച്ചയിൽ കുത്തിയ നാഗഫണ മൂർത്തിയും, തൊട്ടു താഴെയായി "വിചാപ്പി" എന്നെഴുതിയതിനു ശേഷമുള്ള കുന്തമുനയും ചേർന്ന് വിജോഷിൻ്റെ മുഖം പിടിച്ചു വലിച്ച് വർഷങ്ങൾക്ക് പിന്നില്ലേയ്ക്ക് ചുഴറ്റിയെറിഞ്ഞു.
************************
"വിചാപ്പി...വീയാതെ നോക്കി ബാ..."
മട വെട്ടിയ പാടവരമ്പിലൂടെ ബാലൻസ് തെറ്റി നടന്നടുക്കുന്ന വിജുനെ നോക്കി "ഴ" വഴങ്ങാത്ത നാവ് കൊണ്ട് കിണ്ണൻ ഉറക്കെ വിളിച്ചു പറഞ്ഞു.കൃഷ്ണനെ നാട്ടിലെല്ലാരും "കിണ്ണൻ" എന്നാണ് വിളിച്ചിരുന്നത്.വയസ്സിൽ തന്നെക്കാൾ നാലഞ്ച് കൊല്ലത്തെ മൂപ്പുണ്ടെങ്കിലും, നാട്ടുകാരുടെ "കിണ്ണൻ" എന്ന വിളി തന്നെ വിജുവും തുടർന്നു . ആറിൽ പഠിക്കുന്ന വിജുവിനെ പോലെ കിണ്ണൻ സ്കൂളിൽ പോയിരുന്നില്ല.
നാലിൽ പഠിക്കുമ്പോൾ എന്തോ പനി വന്ന് കുഴഞ്ഞതിൽ പിന്നെ കിണ്ണൻ്റെ പഠനനിലവാരം പൂജ്യത്തിലൊട്ടി നിന്നു.നാലാം ക്ലാസ്സ് നാലുതരത്തിൽ നിരങ്ങി നോക്കി.ഒടുവിലൊരുനാൾ പഠനഭാരം മൊത്തം ചുമന്നെടുത്ത് തൊഴുത്തിലിറക്കിവച്ച്, പകരം നാല് പൈക്കളുടെ കയറവൻ കയ്യിലെടുത്തു.
"കാർവാലി" ഡാമിലെ വെള്ളമൊരു കനാലായി രൂപമെടുത്ത് കുറുക്കൻ മലയടിവാരത്തെ പച്ച പുതപ്പിച്ച് പുളഞ്ഞൊഴുകി പോകുന്നതിനു മുകളിലൊരു ഇടുങ്ങിയ തടിപ്പാലമുണ്ട്.അതിൻ്റെ മുകളിൽ നിന്നും വെള്ളത്തിലേയ്ക്ക് തലകുത്തി മറിഞ്ഞു ചാടി കളിക്കുന്നതിനിടയിൽ ആണ് കൊച്ച് വിജോഷിന് മുന്നിൽ കിണ്ണൻ ആദ്യമായി എത്തിച്ചേർന്നത്.
മുകൾവശം രണ്ടായി പിരിഞ്ഞു നിൽക്കുന്ന
നീണ്ട ഒരു പേര വടി കൈയിലുണ്ട്.വടിയുടെ മുകളിൽ തൂക്കിയ തുണി സഞ്ചിയിൽ എന്തോ ഒന്ന് മുഴച്ചു നിൽപ്പുണ്ട്.മുട്ടിനു താഴെ വരെ ഞാന്നുകിടന്ന് പാവാട പോലെ വിരിഞ്ഞു നിൽക്കുന്ന നിക്കർ.ളോഹ പോലെ തോന്നിക്കുന്ന വലിയ ഫുൾകൈ ഷർട്ട്.ചായപ്പൊടി തൂകിയ പോലുള്ള പൊടി മീശ.മുഖത്ത് അല്പം നിസംഗ ഭാവം, ചീകി ഒതുക്കാതെ അലസമായി കിടക്കുന്ന മുടികൾ.തിളക്കമുള്ള നിഷ്കളങ്കമായ കണ്ണുകൾ ഇത്രയും ചേർന്നാൽ കിണ്ണന്റെ രൂപമായി!"
കൈയിലെ വടി മണ്ണിൽ കുത്തി നിർത്തിയ ശേഷം...തുണിസഞ്ചിയിലെ തേക്കില പൊതിയുമെടുത്തുകൊണ്ട്.... കാർവാലിയുടെ കണ്ണെത്താദൂരത്തെ സീമകൾക്കപ്പുറമുള്ള സ്വാതന്ത്ര്യം തേടി ഒഴുകി അകലുന്ന, പായൽ നിറമുള്ള വെള്ളത്തിലേയ്ക്ക് കാലുകൾ നീട്ടി പാലത്തിനു നടുവിലായി കിണ്ണനിരുന്നു. വിജുവിൻ്റെ ജല കേളികൾ നോക്കിക്കൊണ്ട്, കൈയിലെ തേക്കില പൊതിയഴിച്ച് അതിൽ നിന്നും ഇളം മഞ്ഞ കലർന്നു തുടങ്ങിയ ഒരു പൂടപഴമെടുത്തു മൂക്കോട് ചേർത്ത് കണ്ണുകളടച്ച് അതിന്റെ പഴുത്ത മണം നുകർന്നു.വല പോലുള്ള പുറം നാരുകൾ പറിച്ച് വെള്ളത്തിലെറിഞ്ഞ ശേഷം തോട് പൊളിച്ച്, ചുണ്ടുകൾക്കിടയി വച്ച്
വലിച്ചകത്താക്കി പ്രകൃതി നേരിട്ട് നിറച്ച ആ അപൂർവ്വ രുചി അവൻ ആസ്വദിച്ചുകൊണ്ടിരുന്നു.വെള്ളത്തിലെറിഞ്ഞ പൂടപഴനാരുകളും തൊണ്ടുകളും കൈകോർത്തുചേർന്ന്.... ജലപ്പരപ്പിൽ തുഴഞ്ഞു നിന്നിരുന്ന വിജുവിനെ തഴുകി ഇക്കിളിയാക്കിക്കൊണ്ട് ദൂരേയ്‌ക്കോഴുകി.
കരയ്ക്ക് കയറി അടുത്ത ചട്ടത്തിനായി പാലത്തിലെത്തിയ വിജുവിന് മുന്നിലേക്ക് നീട്ടിയ കിണ്ണൻ്റെ കയ്യിൽ ഒരുപിടി പൂടപ്പഴത്തോടൊപ്പം സൗഹൃദത്തിൽ പൊതിഞ്ഞ അവൻ്റെ ഹൃദയം കൂടി ഉണ്ടായിരുന്നു.
വെള്ളിയാഴ്ചകളിൽ സ്കൂൾ വിട്ട് വന്ന ശേഷം, വിജു പാടവരമ്പ് കടന്ന് കനാലിൽ എത്തി കുളിതുടങ്ങും മുന്നേ തന്നെ അവനുള്ള എന്തെങ്കിലുമൊക്കെ സഞ്ചിയിൽ കരുതിക്കൊണ്ട് പാലത്തിനു മുകളിൽ ഉണ്ടാവുക കിണ്ണന്റെ ശീലമായി തുടങ്ങി. പേരയ്ക്ക ആകാം, തൊമ്മിപ്പഴമോ, മൊട്ട പഴമൊ, പനം നൊങ്കോ വയലറ്റ് പുഴുക്കളെ പോലുള്ള കാട്ടു മൾബറിയോ, കൊങ്ങിണി പഴമൊ, ആഞ്ഞിലി ചക്കയോ...ബബ്ബൂസ് നാരങ്ങയോ അങ്ങിനെ എന്തെങ്കിലും ചിലത് വിജുവിനെയും കാത്ത് തേക്കിലയിൽ മറഞ്ഞിരിപ്പുണ്ടാകും.വെള്ളി,ശനി,ഞായർ ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ.... കനാൽ തീരത്ത് മേഞ്ഞു നടന്നിരുന്ന കിണ്ണൻ്റെ പശുക്കളിലൊന്ന് വിജുവിനായി പ്ലാവില കുമ്പിളിൽ
പാല് ചൊരിയുന്നത് ഒരു പതിവായി മാറി.
ചെറിയൊരു സ്ത്രൈണത കലർന്ന സംസാരവും ചേഷ്ടകളും അസാധാരണ രീതികളുമുള്ളത്തിനാലാണോ എന്നറിയില്ല, പകൽ മുഴുവൻ പശുക്കളുമായി മലയടിവാരത്തും കാട്ടിലുമായി ചുറ്റി നടന്നിരുന്ന കിണ്ണൻ..... സമപ്രായക്കാരായ മറ്റ് പലരിൽ നിന്നും അകന്നു നിന്നിരുന്നു. അതൊരുപക്ഷെ.. അവൻ്റെ സ്ത്രൈണതയോട് സമൂഹം മുടങ്ങാതെ കാണിച്ചു പോന്നിരുന്ന അയിത്തങ്ങളോടും പരിഹാസങ്ങളോടും എല്ലാം അവൻ കൃത്യമായ സാമൂഹിക അകലം പ്രാപിച്ചതുമാകാം!!
നാലാം തരത്തിൽ ചുരുങ്ങിയത് നാലുകൊല്ലമെങ്കിലും കിണ്ണൻ മുടങ്ങാതെ പഠിക്കുമെന്നും, അപ്പോഴേക്ക് അവൻ്റെ ഹൃദയം ഉള്ളിലൊരു "സ്ത്രീ"യെ കൂടി വളർത്തി തുടങ്ങുമെന്നും അറിയുവാൻ കാത്തുനിൽക്കാതെ..... പാമ്പ് കടിയേറ്റ് അമ്മ കുഞ്ഞിപെണ്ണും, തൊട്ടടുത്ത വർഷത്തെ കൊയ്ത്തിൻ്റെ തലേന്ന് പനമുകളിൽ നിന്നും തളപ്പ് പൊട്ടി താഴെ വീണ ഉടൻ വെറും രണ്ട് പിടച്ചിലോടെ അച്ഛൻ കേളുവും പോയതോടെ.... കാലനേയും കാത്ത് ഉമ്മറപ്പടിയിലിരുന്ന് നാമജപവുമായി ഒതുങ്ങി കൂടിയിരുന്ന, കേളുവിൻ്റെ അമ്മ ചീരുമുത്തിക്ക് കിണ്ണൻ്റെ രക്ഷിതാവ് സ്ഥാനം അപ്രതീക്ഷിതമായി എടുത്തണിയേണ്ടി വന്നു.ജീവിച്ചിരുന്നതിൻ്റെ തെളിവുകളായി കിണ്ണനെ കൂടാതെ നാല് പശുക്കളെയും കൂടി സ്വന്തം പേരിലവശേഷിപ്പിച്ചതിനാൽ കേളുവിൻ്റെ ആത്മാവ് പനം ചുവട്ടിൽ വച്ച് കേളുവിനെ പിരിഞ്ഞു പോയ ശേഷവും.... ക്ഷീരം വിറ്റ് കഞ്ഞി വയ്ക്കാൻ ചീരുമുത്തിയ്ക്കായി.
കാലം വിജോഷിനെ പൊടി മീശക്കാരനായി കൈപിടിച്ചു കൊണ്ടുനടന്ന ശേഷം, കട്ടിമീശക്കാരനും... കുറ്റിത്താടിക്കാരനും... ബിരുദ ധാരിയായും വളർത്തിയപ്പോഴേയ്ക്ക് കിണ്ണൻ്റെ ചീരുമുത്തിയെ മണ്ണ് മൂടുകയും കിണ്ണനിലെ സ്ത്രീ അവനോളം വളർന്ന്
തുടങ്ങുകയും ചെയ്തിരുന്നു.മനുഷ്യഭാഷയിൽ അവനോട് സ്നേഹത്തിൽ
മിണ്ടിയിരുന്ന ആ നാട്ടിലെ ഏക ജീവി വിജു ആയിരുന്നു എന്നത് അപ്പോഴും മാറ്റമില്ലാതെ തുടർന്നു പോന്നു.
സ്നേഹവാത്സല്യങ്ങൾ കൂടി ചേർത്ത് കിണ്ണൻ നൽകുന്ന കാട്ട് പഴങ്ങൾക്കും കനാലിലെ കുളിയ്ക്കും വേണ്ടി കുറച്ചുനാളുകളായി വിജുവിന് പാലത്തിനരികിൽ എത്തുവാൻ പറ്റിയിരുന്നില്ല
എങ്കിലും, പറ്റുന്ന പോലൊക്കെ കിണ്ണൻ്റെ അടുത്തവൻ എത്തിയിരുന്നതിന് പിന്നിലെ സംഭവം നടക്കുന്നത് വിജുവിൻ്റെ പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷമുള്ള അവധികാലത്ത് ആണ്.
കനാൽ പാലത്തിനു തെക്ക് മാറി,"കുറുക്കൻ കുഴി" എന്നറിയപ്പെടുന്ന പഴയൊരു പൊട്ടകിണർ ഉണ്ട്.പണ്ട് നാട്ടിലെ അറവുകാർ എല്ലുകളും അനുബന്ധ വേസ്റ്റുകളും കൊണ്ട് തള്ളിയിരുന്ന സ്ഥലം!!
അന്നൊക്കെ രാത്രികാലങ്ങളിൽ കുറുക്കന്മാരുടെ കൂവൽ കേട്ടിരുന്നത്രെ.മാംസഗന്ധം തേടി വന്ന് കുഴിയിൽ പെട്ട ചിലരും അവരെ നോക്കി മുകളിൽ നിൽക്കുന്നവരും കൂടി ചേർന്ന് ഒറ്റയടിക്ക് ഒരു രാത്രിയെ മുഴുവനായി കൂവി വെളുപ്പിക്കും.കൂവൽ കേട്ടുണർന്ന സൂര്യൻ ഉറക്കചടവോടെ കിഴക്ക് തലപൊക്കുന്നതോടെ, കുഴിക്ക് മുകളിലുള്ളവർ വാലും താഴ്ത്തി കാട്ടിൽ മറയും. പിന്നീടൊരുനാൾ എല്ല് വേസ്റ്റുമായി വരുന്നവർ കുഴിയിലെ കുറുക്കൻ്റെ കൂവലുകളെ എല്ലുകൾ കൊണ്ട് മൂടി അണച്ചിട്ട് പോകും.എല്ലുപൊടി കമ്പനികളും തട്ടുകടകളും പന്നി ഫാമുകളും ചെണ്ടനിർമ്മാണക്കാരും പൊട്ടിമുളച്ചതോടെ അറവുശാലക്കാർ കുഴിമൂടൽ ചടങ്ങ് നിർത്തി.എല്ലുകൾ വീഴാത്ത കുഴിയെ കുറുക്കന്മാരും ഉപേക്ഷിച്ചു.
കിണ്ണൻ വരുവാൻ താമസിച്ച ഒരുനാൾ കുഴിക്കരികിൽ നിന്നിരുന്ന പേരയിൽ നിന്നും കൈ എത്തിച്ചു പേരയ്ക്ക വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതിയ വിജു കുഴിയിൽ വീണു. വർഷങ്ങൾ കൊണ്ട് എല്ലുകൾക്ക് മേലെ മണ്ണിടിഞ്ഞു വീണതിനാലും മണ്ണിനടിയിലെ പഴകിയ എല്ലുകൾ മണ്ണോടു ചേർന്നതിനാലും വലിയ മുറിവുകൾ ഒഴിവായി. എങ്കിലും,സാരമുള്ള ചില മുറിവുകൾ നെറ്റിയിലും ഇടത് കാൽതുടയിലും വലത് കൈയിലും ആയി ചുവപ്പ് കളറിൽ ജനിച്ചുവീണിരുന്നു.
അത് കണ്ട് പേടിച്ചോടി വന്ന കിണ്ണൻ, പശുവിൻ്റെ കയറഴിച്ചെടുത്ത് പേരയിൽ ഉറപ്പിച്ചു കെട്ടി, കുഴിയിൽ ഇറങ്ങി വല്ലവിധേനയും അവനെ പുറത്തെത്തിച്ചു.കമ്യുണിസ്റ്റ് പച്ച പിഴിഞ്ഞ് മുറിവിൽ ഇറ്റിച്ച് കൊടുത്ത ശേഷം, വിജുവിനെ താങ്ങി എടുത്ത് അവൻ്റെ വീട്ടിൽ കൊണ്ടാക്കി.കിണ്ണനാണ് വിജുവിനെ ആ നിലയിൽ ആക്കിയതെന്നു പറഞ്ഞു വിജുവിൻ്റെ അച്ഛൻ വേലായുധൻ കിണ്ണനെ പൊതിരെ തല്ലി.തല്ലുകൊണ്ട് തളർന്ന കിണ്ണൻ എങ്ങിനെയോ ഓടി രക്ഷപെട്ടതിൽ ഉണ്ടായ ദേഷ്യവും കൂടി ചേർത്ത്...."ഈ നശൂലത്തിൻ്റെ കൂടേ നടക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേടാ അസത്തേ?" എന്നും പറഞ്ഞു വിജുവിനും കിട്ടി അഞ്ചാറെണ്ണം!!
കോയമ്പത്തൂരെ ലേയ്ത്ത് കമ്പനിയിൽ ജോലിക്കായി അച്ഛൻ തിരികെ പോയ ശേഷമാണ് അമ്മ രാധമ്മയോട് അവൻ അന്നുണ്ടായ വീഴ്ചയുടെ സത്യാവസ്ഥ ബോധിപ്പിച്ചത്.പിന്നെയും രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആണ് അമ്മയുടെ അനുവാദത്തോടെ അവൻ വീണ്ടും കനാൽ പാലത്തിൽ എത്തുന്നത്.
പശുക്കളുമായി ദൂരെന്ന് വന്നുകൊണ്ടിരുന്ന കിണ്ണനെ, ഓടിച്ചെന്ന് കെട്ടിപിടിച്ചു
സോറി പറഞ്ഞ വിജുവിന്റെ കണ്ണുകൾ ചാലായി ഒഴുകി. അതിലൊരു തുള്ളി കിണ്ണൻ്റെ കൈത്തണ്ടയിൽ വീണ് തളിർത്തു.
അതുണങ്ങും മുന്നേ കിണ്ണൻ അവനോട് പറഞ്ഞു.
"വിചാപ്പി..... എനിക്ക് 'വിചാപ്പി' എന്ന് എയുതി തരുമോ? "
"ഉം!"
കാറ്റിൽ പറന്ന് വീണൊരു പ്ലാവിലയിൽ "വിചാപ്പി" എന്ന് വടിവൊത്ത കൈപ്പടയിൽ
കമ്പുകൊണ്ട് കോറി വിജു
കിണ്ണനു നേരെ നീട്ടി.മയിൽപീലി തുണ്ട് പോലെ അവനത് ഭദ്രമായി പോക്കറ്റിൽ തിരുകി.
"കിണ്ണാ.. ഞാൻ പോകുവാ. പെട്ടെന്ന് വരാം എന്ന് പറഞ്ഞത് കൊണ്ടാ അമ്മ എന്നെ വിട്ടത്.
അടുത്ത ആഴ്ച വരാം!"
അടുത്ത വെള്ളിയാഴ്ചയ്ക്ക് മുന്നേ വിജുവിൻ്റെ കുടുംബത്തിൽ ചിലത് നടന്നു.കോയമ്പത്തൂർ വച്ച് അപകടത്തിൽ പെട്ട് കിടപ്പിലായ അച്ഛനെയും കൊണ്ട്,അമ്മയുടെ കൂടേ അവന് പട്ടണത്തോട് ചേർന്നുള്ള അമ്മാവൻ്റെ വീട്ടിലേക്ക് പോകേണ്ടി വന്നു. അച്ഛന് ഭേതമായി നടക്കാറായപ്പോളേക്ക് സ്കൂൾ തുറന്നതിനാൽ തൊട്ടടുത്ത സ്കൂളിൽ തന്നെ ചേർന്ന് പഠനം തുടരേണ്ടി വന്ന അവൻ പിന്നീട് 12 ആം തരം കഴിഞ്ഞ ശേഷമാണ് നാട്ടിൽ തിരിച്ചെത്തുന്നത്.
നാട്ടിലെത്തി കുറെ ദിവസങ്ങൾക്ക് ശേഷമൊരുനാൾ കനാൽ തീരത്ത് വിജുവും കിണ്ണനും തമ്മിൽ വീണ്ടും കാണുകയുണ്ടായി.പട്ടണത്തിൽ നിന്നും വാങ്ങിയ കുറച്ച് മിഠായികൾ അവൻ കിണ്ണന് കൊടുത്തു. വിജുവിനായി സഞ്ചിയിൽ നിന്നൊരു അത്തിപഴം എടുത്ത് നീട്ടിയ കിണ്ണൻ്റെ വലത് കൈ തണ്ടയിൽ "വിചാപ്പി" എന്ന് പച്ച കുത്തിയിരിക്കുന്നത് വിജു ശ്രദ്ധിച്ചു.തൊട്ട് മുകളിലായി ഒരു നാഗഫണ മൂർത്തിയും എഴുത്തിനു തൊട്ടു താഴെയായി ഒരു കുന്തമുനയും.
"വിചാപ്പി പോയ അന്ന് എയുതിച്ചതാ"
"വിചാപ്പി എവിടാരുന്നു ഇത്രയും നാൾ?? അടുത്തായ് ച വരാമെന്നു പറഞ്ഞു പോയതല്ലേ..."
"എനിക്കിനി പഴയത് പോലെ ഇങ്ങോട്ട് വരാൻ ഒന്നും പറ്റിയെന്നു വരില്ല, ഞങ്ങൾ ഇവിടുന്ന് പോകുവാ കിണ്ണാ..... വീട് വിറ്റു!!ഇന്നും കൂടിയേ ഇവിടെ കാണു. അത് പറയാനും കൂടിയ ഞാൻ വന്നത്"
അത് കേട്ടതും, വിജുനെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് കിണ്ണൻ പറഞ്ഞു
"വിചാപ്പി എവിടെയും പോകണ്ട... ഞാൻ വിടില്ല.ഈ നാട്ടിൽ ജീവിച്ചിരിക്കാൻ നീ ആണ് വിചാപ്പി എനിക്കുള്ള ഏക കാരണം"
"കാട്ടുപഴങ്ങളും തിന്ന്, കാനാലിലും ചാടി ഇങ്ങനെ നിൻ്റെ കൂടേ നടന്നാൽ മതിയോ?നിന്നെ പോലെ ആണോ ഞാൻ??
എനിക്ക് പഠിക്കണ്ടേ... ജോലിക്ക് പോകണ്ടേ? അച്ഛനും അമ്മയും വയസായി തുടങ്ങി.. അവരെ നോക്കണ്ടേ... ജോലി ഒക്കെ നേടി എനിക്കൊരു കല്യാണം കഴിക്കണ്ടേ?"
കിണ്ണൻ്റെ ചിന്താമണ്ഡലത്തിനപ്പുറമുള്ള എന്തൊക്കെയോ കേട്ടപ്പോൾ അവൻ പകച്ചുനിന്നു.നിമിഷങ്ങളെ നിശബ്ദത കാർന്നു തിന്നുകൊണ്ടിരുന്നു.നിലയറിയാ കയത്തിൽ പെട്ടവനെ പോലെ കിണ്ണന് ശ്വാസം മുട്ടി.
"അപ്പൊ ഞാനൊ?
കിണ്ണന്റെ ചോദ്യം കനാലിൽ അനാഥമായി ഒഴുകി നടന്നു.
എന്നേം കൂടേ കൊണ്ടുപോ വിചാപ്പി...., ഞാനും വരാം"
"എന്ത് പൊട്ടത്തരമാ കിണ്ണാ നീ പറയുന്നേ? എന്ത് ബന്ധം പറഞ്ഞാണ് നിന്നെ കൂടേ കൊണ്ടുപോകാൻ പറ്റുന്നെ?? നിൻ്റെ പേര് കേൾക്കുന്നത്
പോലും അച്ഛന് ഇഷ്ടമല്ല.തന്നെയുമല്ല........നീ സാധാരണ ആണുങ്ങളെ പോലെയും അല്ലല്ലോ................കോപ്പ്!!"
പിന്നീട് പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങിക്കൊണ്ട് വിജു കനാലിൽ നോക്കി അല്പനേരം നിന്നു.ഒഴുകി അകലുന്ന വെള്ളത്തിൽ നിറഞ്ഞുതുടങ്ങിയ കറുപ്പ് നോക്കി
വിജു മൊഴിഞ്ഞു....
"കിണ്ണാ നിന്നെ കൂടേ കൊണ്ടുപോകുന്നതൊന്നും നടക്കില്ല.അതും പ്രതീക്ഷിച്ച് നീ ഇരിക്കേണ്ട.നീ എൻ്റെ ഫ്രണ്ട് ഒക്കെ തന്നെ ആണ്.എന്നും വച്ച്.........!!"
അവർക്കിടയിൽ മൂകത പരത്തിക്കൊണ്ടസ്തമിച്ച സൂര്യന് പകരം ചുറ്റിനും അന്ധകാരം പടർന്നു.ആ ഇരുട്ടിൽ ചവുട്ടി വിജു പാടവരമ്പിലൂടെ നടന്നകലുന്നതും നോക്കി കിണ്ണൻ നിർവികാരനായി നിൽക്കുമ്പോൾ മലമുകളിലെങ്ങോ ഏതോ ഒരു കുറുക്കൻ ഇരുണ്ട വാനം നോക്കി ഓരിയിട്ടു.ഗ്രാമത്തിലങ്ങിങ്ങായി അലഞ്ഞിരുന്ന ചില ശുനകർ അതുകേട്ടുറക്കെ കുരച്ചുതുടങ്ങി.കിണ്ണൻ്റെ മുന്നിലെ പാടങ്ങൾക്ക് നടുവിലുയർന്ന.... ഇരുട്ടിൻ്റെ ബലിഷ്ഠ വാതിലുകൾ തള്ളി തുറന്ന വിജു കറുപ്പിനടിയിൽ മറഞ്ഞു.
************************
പഠനമൊക്കെ കഴിഞ്ഞിട്ട് പ്രവാസത്തിനൊരുങ്ങി പുറപ്പെടും മുന്നോരുനാൾ ആണ് വിജോഷ് പിന്നീട് ആ നാട്ടിലേക്ക് തിരികെ വന്നത്. കൂടേ പഠിച്ച പലരേയും കണ്ടശേഷം തിരികെ പോകും മുന്നേ ചിലരോട് കിണ്ണനെ പറ്റി അന്വേഷിച്ചു.ആരും അവനെ കണ്ടതായി പറഞ്ഞു കേട്ടില്ല. ഗ്രാമത്തിൽ നിന്നും പട്ടണത്തിലേയ്ക്ക് പോകുന്ന അന്നത്തെ അവസാന ബസ്സിലെ കണ്ടക്ടർ ആയ തൻ്റെ സഹാപാഠി സുനിൽ, പട്ടണമെത്തും മുന്നേ കുശലം പറച്ചിലിനിടയിൽ കിണ്ണനെ പറ്റി പറഞ്ഞു.
"നീ പോയ ശേഷം കിണ്ണൻ്റെ പശുക്കളെ വടക്കേലെ ഗോപാലേട്ടൻ ചുളുവിലയ്ക്ക് വാങ്ങിയെടുത്തു. അന്നത്തെ ലാസ്റ്റ് ട്രിപ്പിൽ ഇതുപോലെ കിണ്ണനും ഉണ്ടായിരുന്നു.ദേ ആ സീറ്റിൽ ആണ് കൈയിലൊരു മുഷിഞ്ഞ സഞ്ചിയുമായി അവനിരുന്നത്.ടൗണിലേയ്ക്കാണ് ടിക്കറ്റ് എടുത്തത് .പക്ഷെ... ഇവിടെത്തിയപ്പോൾ ബസ്സിൽ അവനില്ലായിരുന്നു!!
************************
ചിതലെടുത്ത ചില ഓർമ്മകൾ വർഷങ്ങൾ താണ്ടി ഈ നാൽപ്പതാം വയസിൽ തന്റെ മനസ്സ് തുളച്ച് ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി തുടങ്ങിയപ്പോൾ.... വർഷങ്ങൾക്ക് പുറകിലെങ്ങോ താനുപേക്ഷിച്ചു പോന്ന കനാൽ തീരവും തടിപാലവും കുറുക്കൻ കുഴിയും..... കാട്ടുപഴങ്ങളുമായി വന്നിരുന്ന കിണ്ണനുമൊക്കെ ഉറുമ്പരിക്കുന്ന പോലെ വിജോഷിന്റെ മേലിഴഞ്ഞു നടന്നു.
മട്ടുപ്പാവിൽ നിന്നെഴുന്നേറ്റ അവൻ ഫോൺ കട്ടിലിലേയ്ക്കേറിഞ്ഞു. കുളിമുറിയിൽ കയറി ഷവർ തുറന്ന് അടിയിൽ നിന്നു ഏറെ നേരം നനഞ്ഞു. ഷവറിലെ വെള്ളത്തിൻ്റെ ഡിസംബർമാസ തണുപ്പിലും ഭൂതകാല ഓർമ്മകൾ മരവിക്കാൻ മടിച്ചു മാറി നിന്നപ്പോൾ "ദായമ്മക്കയ്" എന്ന ആ ന്യൂസ്‌ഹണ്ട് വാർത്ത അവൻ്റെ സിരകകളിൽ തീയായ് പടർന്നു.ആ തീയിലുരുകിയ കണ്ണുകൾ കവിളുകളെ പൊള്ളലേൽപ്പിച്ചുകൊണ്ട് താഴേയ്‌ക്കോഴുകി തുടങ്ങി.
************************
പല നാടുകളിൽ അലഞ്ഞ ശേഷം...പെൺമനസ്സിൻ്റെ ഭാരത്താൽ തളർന്ന തൻ്റെ ആൺ ശരീരവും പേറി പൊതു സമൂഹത്തിൽ ഇനിയും ജീവിക്കുവാനാവാതെ വന്നപ്പോൾ ആണ് മനസ്സുകൊണ്ട് 'ജാനകി'യിലേയ്ക്ക് ചേക്കേറിയ കിണ്ണൻ, തമിഴ്നാട്ടിലെ ഹിജഡഗ്രാമത്തിൽ എത്തിച്ചേർന്നത്.അംഗീകാരത്തിൻ്റെ, ചേർത്ത് പിടിക്കലിൻ്റെ, സ്നേഹിക്കപ്പെടലിൻ്റെ ആ തീരമണഞ്ഞപ്പോൾ ആണ് തന്നിലെ പുരുഷൻ്റെ ബാക്കി ശേഷിപ്പുകൾ കൂടി തുടച്ചുമായ്ച്ച്..... തന്നിലെ സ്ത്രീയെ പൂർണ്ണരൂപത്തിൽ സ്വതന്ത്രമാക്കുവാൻ അവൻ തയ്യാറാക്കുന്നത്.ആ ഉദ്യമത്തിൽ ഒരുപക്ഷെ തൻ്റെ ജീവൻ പോലും നഷ്ടമായേക്കാം എന്നറിയാമായിരുന്നിട്ടും... അതിനവൻ തയാറായത് പെണ്ണായി ജീവിക്കുവാനുള്ള മനസ്സിൻ്റെ തീവ്രമായ ആഗ്രഹം ഒന്ന്കൊണ്ട് മാത്രമായിരുന്നു."പെണ്മനസ്സോടെ" ആൺ ശരീരത്തിൽ ജീവിച്ചിരിക്കുന്നതിലും ഭേദം മരണമെന്ന പൊതുസമൂഹം നൽകിയ പാഠം അവനെ ജാനകിയിലേയ്ക്ക് പൂർണമായി കുടിയേറുവാനുള്ള കർമ്മവേദിയിൽ, സന്തോഷത്തോടെ കയറിചെല്ലുവാൻ പ്രേരിപ്പിച്ചു.
വളരെ വലിയൊരു ഹാളോളം പോന്ന പൂജാമുറി.അതിനോട് ചേർന്ന് മറ്റൊരു ചെറിയ മുറി.അത്രയും ചേർന്ന ആ കെട്ടിടത്തിൽ ആണ് വർഷങ്ങളായി ഇത്തരം ചടങ്ങുകൾ നടന്നു വരുന്നത്.അർദ്ധരാത്രിയോടടുത്തപ്പോൾ ആ ഗ്രാമവാസികൾ എല്ലാവരും പൂജാമുറിയിൽ കൂടിച്ചേർന്നു.ചാണകം മെഴുകിയ മൺതറയുടെ ഒത്ത നടുക്കായി നിലവിളക്കുകൾ വട്ടത്തിൽ നിരത്തി നിർമ്മിച്ച വലിയൊരു വൃത്തം. ആ വൃത്തത്തിനുള്ളിൽ വരച്ച അരികോലത്തിന് നടുവിൽ, ചതുരത്തിൽ വെട്ടി താഴ്ത്തിയതിന്
ചുറ്റിനും കരിപിടിച്ച ഇഷ്ടികകൾ പാകിയ ഹോമ കുണ്ഡo. ഹോമംകുണ്ഡത്തിൽ എരിയുന്ന തീയിലേയ്ക്ക് മന്ത്രമുരുവിട്ട് പൂക്കൾ അർപ്പിക്കുന്ന "ദായമ്മ" എന്നറിയപ്പെടുന്ന പ്രധാന കർമ്മി.
ദായമ്മയ്ക്ക് ഒരു സൈഡിലായി വലിയൊരു മൺകലത്തിൽ നിറയെ പച്ചവെളിച്ചെണ്ണ ഒഴിച്ച് ഒരു അടുപ്പിൻ്റെ മുകളിൽ വച്ചിട്ടുണ്ട്. തൊട്ടടുത്തായി കലത്തിൽ നിന്നും എണ്ണ കോരുവാൻ പോന്ന ഒരു നീളൻ പിടി പാത്രം.അതിന് മുന്നിലായി ഒരു ഇരി പലക.
ദയമ്മയുടെ മറു സൈഡിലുമുണ്ടൊരു ഇരിപലക.അതിന് മുന്നിൽ ഒരു ചുവപ്പ് തുണിയിൽ കെട്ടിയൊരു പൊതി വച്ചിട്ടുണ്ട്. ഇവയെല്ലാം ഉൾക്കൊള്ളുന്ന വിളക്ക് വൃത്തതിന് വെളിയിൽ ഒരു മീറ്റർ വീതിയിൽ... നടപ്പാതപോലെ പൊടികൾ കൊണ്ട് ചുറ്റിനും വരച്ചിട്ടിട്ടുണ്ട്.അതിനും വെളിയിലായി ഗ്രാമത്തിലെ എല്ലാവരും കൂടി വട്ടമിട്ടുനിന്ന് കൈ കൂപ്പി പ്രാർത്ഥന മുഴക്കിക്കൊണ്ടിരിക്കുന്നുണ്ട്.
"ജയ് ദേവിയമ്മ... ജയ്
സന്തോഷിമ.... ജയ് യെല്ലമ്മ......."
ദായമ്മയുടെ സഹായികളായ മുൻദായമ്മ, പിൻദയമ്മ എന്നീ രണ്ട് പരികർമ്മികളോടൊപ്പം പ്രാർത്ഥനകൾക്കിടയിലൂടെ സ്ത്രീവേഷധാരിയായ കിണ്ണൻ പ്രത്യക്ഷനായി.മഞ്ഞൾ വെള്ളത്തിൽ കുളിച്ച്, നെറ്റിയിൽ വലിയ കുങ്കുമ പൊട്ട് വരച്ച്.... ഈറനോടെ കടന്നു വന്ന അവനെ വിവസ്ത്രനാക്കിയ ശേഷം... ഹോമംകുണ്ഡത്തിന് മുന്നിലെ കളത്തിലേക്ക് പരികർമ്മികൾ ചേർന്ന് പിടിച്ചു കിടത്തി.അതോടെ പ്രധാന ചടങ്ങുകൾ തുടങ്ങുകയായി.
വർഷങ്ങൾ കൊണ്ട് നീട്ടി വളർത്തി ഒരഭിമാനമായി കിണ്ണനിലെ സ്ത്രീ സംരക്ഷിച്ചുപോന്നിരുന്ന തലമുടിയിൽ നിന്നും കുറച്ചെണ്ണം വേരോടെ പിഴുതെടുത്ത ദായമ്മ, അവ കൂട്ടി പിണച്ചു രണ്ടറ്റത്തും ഒരോ കെട്ടുകൾ ഇട്ടു.പരികർമ്മികളുടെ സഹായത്തോടെ കിണ്ണൻ്റെ ശരീരത്തിലെ പുരുഷ ലക്ഷണമായി തൂങ്ങി നിന്നിരുന്നവയെ ഒന്നിച്ചു ചേർത്ത് അവ ശരീരത്തിൽ ചേരുന്ന ഭാഗത്ത് തലമുടി വള്ളികൊണ്ട് വരിഞ്ഞു മുറുക്കി കെട്ടി. പരികർമ്മികൾ ചേർന്ന് കെട്ട് പിന്നെയും വലിച്ചു മുറുക്കി ഉറപ്പിച്ചുകൊണ്ട് വീണ്ടുമൊരു കെട്ടിട്ടതോടെ കിണ്ണൻ്റെ പുരുഷൻ കാലിടുക്കിൽ ശ്വാസം മുട്ടി തുറിച്ചുനിന്നു.
പരികർമ്മികൾ ചേർന്ന് കിണ്ണനെ എണീപ്പിച്ച് പതിയെ നടത്തുവാൻ ആരംഭിച്ചു.ഹിജഡകൾ കൈകൊട്ടി താളത്തിൽ ഉറക്കെ പാടി.....
"ജയ് യെല്ലമ്മ.....ജയ് ജയ് യെല്ലമ്മ...ജയ് യെല്ലമ്മ...ജയ് സന്തോഷിമ.......ജയ് യെല്ലമ്മ...."
കൈകൂപ്പി, പ്രാർത്ഥനകൾ ഏറ്റുപാടി.... ആൾക്കൂട്ടത്തിനും വെളിയിലൂടെ കിണ്ണൻ തൻ്റെ സ്ത്രീ ജീവിതത്തിലേക്കുള്ള പ്രദക്ഷിണം തുടങ്ങി.രണ്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ..... കിണ്ണന് തലകറങ്ങും പോലെ തോന്നി.തൻ്റെ കാലിടുക്കിലൊരഗ്നിപർവ്വതം
സജീവമാകുന്നത് അവനറിഞ്ഞു.
വലിയൊരു പീഠത്തിൽ ഇരുന്ന്,ഒരു കയ്യിൽ മണി കിലുക്കിക്കൊണ്ട്..... മറു കൈയാൽ ഹോമകുണ്ഡത്തിലേയ്ക്ക് പൂവുകളും നെയ്യുമൊഴിച്ച്
മന്ത്രങ്ങൾ ഉരുവിടുന്ന..... വലിയ കുങ്കുമപൊട്ടും തീവ്ര കണ്ണുകളും ആരാച്ചാരുടെ മുഖഭാവങ്ങളുമുള്ള ദായമ്മയ്ക്ക് സൈഡിലുള്ള അടുപ്പിൽ തീ ആളികഴിഞ്ഞിരുന്നു.അതിനു മുകളിലുണ്ടായിരുന്ന കലത്തിൽ വെട്ടി തിളച്ചുകൊണ്ടിരുന്ന വെളിച്ചെണ്ണയിലേക്ക് ഇടയ്ക്കിടെ ഓരോ പച്ചമഞ്ഞൾ എടുത്ത് ഇടുന്നുണ്ട് ഒരു പരികർമ്മി. "കോരി പാത്രം" കൊണ്ട് ഇളക്കിയ ശേഷം എണ്ണയുടെ പാകം മണത്തു നോക്കുകയും ചെയ്യുന്നുണ്ട് .
ചമ്രം പടിഞ്ഞിരുന്ന് മുന്നിലെ ചുവന്ന തുണിപൊതി അഴിച്ച് അതിൽ നിന്നും ഉരപേപ്പറൊട്ടിച്ച നീളമുള്ള നാലിഞ്ചു വീതി
തുണിയെടുത്തത് ഇടം തോളിലുടെ ചുറ്റി എടുത്ത് കാലിൽ ഉറപ്പിച്ചു വലിഞ്ഞു നിർത്തിയ ശേഷം, പൊതിയിലുണ്ടായിരുന്ന വലിയ കത്തി തിരിച്ചും മറിച്ചും അതിൽ ഉരച്ച് മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്ന മറ്റൊരു പരികർമ്മി.
പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കിണ്ണൻ്റെ കാലിടുക്കിലെ അഗ്നിപർവ്വതം കറുത്തിരുണ്ട പുകതുപ്പിക്കൊണ്ട് ചോര കളറുള്ള ലാവ ഒഴുക്കി തുടങ്ങി.മോഹാലസ്യപ്പെട്ട് വീഴാൻ തുടങ്ങിയ കിണ്ണൻ്റെ ബോധത്തെ അവൻ്റെ ഉള്ളിലെ ജാനകി ഊർജ്ജം പകർന്നു താങ്ങി നടത്തി.പിന്നെയും അരമണിക്കൂർ കൂടി നടന്നപ്പോൾ ജാനകിയായ് തന്നെ കിണ്ണൻ തളർന്നു വീണു.
എണ്ണ ഇളക്കിക്കൊണ്ടിരുന്ന പരികർമ്മിയും ഇതുപോലൊരിക്കൽ സ്ത്രീയായി മാറിയതാണ്. അതുകൊണ്ടാവും അവർതന്നെ എണീറ്റ് വന്ന് കിണ്ണനെ താങ്ങി പിടിച്ച് ദായമ്മയുടെ മടിയിൽ വിലങ്ങനെ മലർത്തി കിടത്തി.പുരുഷനായി കിണ്ണനിൽ ഇനിയും തങ്ങൾക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവിൽ
തകർന്ന് കിടന്ന കിണ്ണൻ്റെ വൃഷ്ണസഞ്ചിയും ലിംഗവും നീരുവന്ന് വീർത്തിരുന്നു. ഓട്ടം നിലച്ച ചോര കല്ലിച്ച്, കടും കറുപ്പ് കളറിൽ അവ, വിങ്ങിപ്പൊട്ടി പുറത്തേക്ക് മുഴച്ചു നിന്നു.ദായമ്മയുടെ ദേഹത്ത് വീഴാതെ....അതിലേക്ക് പരികർമ്മി കലത്തിലെ തിളച്ച വെളിച്ചെണ്ണ കോരിയൊഴിച്ചു. പ്രാണൻ പിടയുന്ന വേദനയിലും "സ്ത്രീആയുള്ള" തൻ്റെ നാളത്തെ പുലരിയുടെ തെളിച്ചമോർത്ത്കൊണ്ട്.... തന്നിലെ പുരുഷനെ കുടിയൊഴിപ്പിച്ചു വിടുന്ന ചടങ്ങിൽ,സപ്തനാഡികളും വലിഞ്ഞു മുറുക്കുന്ന വേദന കടിച്ചമർത്തി പിടച്ചിലോടെ അവൻ കിടന്നു.തിളച്ച എണ്ണ പലവട്ടം കോരി ഒഴിക്കപ്പെട്ടു.കിണ്ണൻ്റെ കണ്ണുകളിൽ നിന്നും.. മനസ്സിൽ നിന്നും ഒരു ചെറു തേങ്ങലോടെ അവൻ്റെ ആണത്തം ഉരുകി ഒലിച്ച് പോയിക്കൊണ്ടിരുന്ന ഏതോ നിമിഷത്തിൽ, അവൻ്റെ ബോധം ഒരു വിറയലോടെ മറഞ്ഞു.
അതിനും തൊട്ട് മുന്നിലെ നിമിഷങ്ങളിലൊന്നിൽ..... കണ്ണുകളിലെ കാഴ്ചകൾ ബോധത്തിനൊപ്പം പൂർണമായും മറയും മുന്നേ...പരികർമ്മിയാൽ മൂർച്ച കൂട്ടപ്പെട്ട കത്തി ഏന്തിയ ദായമ്മയുടെ കൈ...തൻ്റെ കാലിടുക്കിലേയ്ക്ക് തെന്നിനീങ്ങുന്നതവൻ കണ്ടു.കിണ്ണനിലെ പുരുഷനെ "ഇമാസ്‌ക്കുലേഷൻ" ചെയ്തുകൊണ്ട് കടന്ന് പോയ കത്തി നീട്ടി അതിൽ നിന്നും രണ്ട് തുള്ളി ചുടു ചോര ഹോമാകുണ്ഡത്തിൽ വീഴ്ത്തിക്കപ്പെട്ടു.
ചുറ്റിനും കൂടി നിന്നവർ ഒരുമിച്ചു ചേർന്ന് ഭഗവതി മന്ത്രം ഉറക്കെ ചൊല്ലിക്കൊണ്ടിരുന്നപ്പോൾ... അബോധാവസ്ഥയിൽ ആയിരുന്നിട്ടും കൂടി.... കിണ്ണൻ പൂർണ്ണമായി ജാനകിയായ് മാറുകയായിരുന്നു.അഗ്നിപർവ്വത മുഖത്തിലെ മുറിവിലൂടെ പുറത്തു ചാടിയ ചോരനിറമുള്ള ലാവ വടിച്ചെടുത്ത് ദായമ്മമാർ ചേർന്ന് ജാനകിയുടെ ശരീരമാസകലം തേച്ചു പിടിപ്പിച്ചു.പുരുഷ
രോമങ്ങൾ എല്ലാം കൊഴിഞ്ഞുപോയി.... മർദ്ദവമുള്ള തൊലിയുള്ള സ്ത്രീ ശരീരത്തോടെ അടുത്ത പുലരിയിലേയ്ക്ക് ഉണരുവാനായി ആ ചോര ലാവ സഹായിക്കും എന്നാണ് വിശ്വാസം. തിളച്ച എണ്ണയിൽ ബാക്കി ഉണ്ടായിരുന്നത് കൂടി ഒഴിച്ച് മുറിപ്പാടിലെ തീയണച്ച ശേഷം അവരവളെ തൊട്ടടുത്ത മുറിയിൽ ഇട്ട് പൂട്ടി.തന്നെക്കാൾ ഭാരമുള്ളൊരു സ്ത്രീയെ പതിറ്റാണ്ടുകളോളം മനസ്സിൽ ചുമന്നു നടന്നു തളർന്ന കിണ്ണൻ, നിറമനസ്സോടെ...സഹനത്തിൻ്റെ മൂർത്തിയായി... ആ മുറിയിൽ ശാന്തമായി കണ്ണുകളടച്ചു കിടന്നു.സ്ത്രീയായി ഉയരാൻ,ജാനകിയായി ഉണരുവാൻ വേണ്ടി മാത്രം ഉറങ്ങുന്ന ആ മനസ്സിലേയ്ക്ക് ആയിരം വർണ്ണശലഭങ്ങൾ പറന്നിറങ്ങി!!
******************
കുളികഴിഞ്ഞ് ഉറങ്ങുവാൻ കിടന്ന വിജു കട്ടിലിൽ നിന്നും വഴുതി,കാലം ബാക്കിയാക്കിയ കുറുക്കൻ കുഴിയിലേയ്ക്ക് വീണു. മാംസ ഗന്ധം തേടി കുഴിക്കരികിലെത്തിയ കുറുക്കന്മാർ ആർത്തിയോടെ കുഴിയിലേക്ക് നോക്കി നാവു നുണഞ്ഞു.ആഴങ്ങളിലേയ്ക് ചാടുവാൻ മടിച്ച ആയിരം കുറുക്കന്മാർ ഒടുവിൽ..... ഒരുമിച്ചുചേർന്ന് കുഴിക്ക് മുകളിൽ നിന്ന് വിജുവിനെ നോക്കി കൂവിക്കൊണ്ട് അവൻ്റെ മേൽ പച്ച എല്ലുകൾ വാരി ഇട്ടു തുടങ്ങി.
"എന്നെ കൂടി കൊണ്ടുപോ...വിചാപ്പി....ഞാനും വരാം......"
കിണ്ണൻ്റെ അഭ്യർത്ഥന വിജുവിൻ്റെ ചെവിയിൽ ആയിരം പെരുമ്പറകളായി വന്നിടിച്ചു നിന്നു.
*************************************************************
അനുബന്ധം:
ദായമ്മക്കയ്യ്" ലെ പ്രധാന ചടങ്ങുകൾ തുടങ്ങും മുന്നേ... ചടങ്ങുകൾ
നടക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള വിശാലമായ ഭൂമിയിൽ ആറടി നീളത്തിലും ആറടി താഴ്ചയിലും മൂന്നടി വീതിയിലുമായി ഒരു കുഴി കിണ്ണൻ്റെ കൂടി സഹായത്താൽ കുഴിച്ചിട്ടുണ്ടായിരുന്നു.പിറ്റേന്ന് രാവിലെ,പൂട്ടിയ മുറിയിലെ ആൾ ജീവനോടെ രക്ഷപ്പെട്ടാൽ, ചടങ്ങിൽ മുറിച്ചെടുത്ത പുരുഷ അവയവം ആ കുഴിയിലിട്ട് മൂടും. മറിച്ചാണെങ്കിൽ മുറിച്ചെടുത്ത അവയവത്തോടൊപ്പം അവയവ ഉടമയേയും ചേർത്ത് കുഴിമൂടും.അതോടെ ആ പൂജാ മുറി കൊട്ടിയടയ്ക്കുകയായി.മറ്റൊരു പുരുഷ ജന്മം സ്ത്രീയാകുവാൻ കടന്നുവരുന്ന കാലം വരെ ആ മുറിയിൽ നിസ്സഹായരായ ആത്മാക്കൾ തങ്ങി നിൽക്കും.സ്ത്രീ മനസ്സുകളും പേറിനടന്ന്, സമൂഹത്തിൽ നിന്നും സ്വയം ഒഴിഞ്ഞുകൊടുക്കപ്പെടേണ്ടി വന്ന, സ്ത്രീ ആയി മാറാനുള്ള ആഗ്രഹത്തിന് മരണത്തേക്കാൾ വില നൽകിയ....... പാവം ചില പുരുഷ ജന്മങ്ങളുടെ ആത്മാക്കൾ!!