"സർപ്പനൃത്തപുരി" എന്നത് വള്ളുവനാടൻ സാമൂതിരിയുടെ ഭരണത്തിന്റെ കീഴിൽ നിന്നും താഴെവീണു പോയി പുഴയെടുത്ത് മൂന്ന്ശിവന്മാരുടെ പേരോതും പ്രദേശത്തോട്.... "ചേർത്തുവയ്ക്കപ്പെട്ട" പോലൊരു നാട്ടുരാജ്യമായിരുന്നു.ഇടതും വലതും ഇവയിൽ പെടാത്ത കേന്ദ്രനും മാറിമാറി ഭരിച്ചിട്ടും കാര്യമായ പരിഗണന കിട്ടാതെ പോയൊരു ദരിദ്ര്യ രാജ്യം. അവിടുത്തെ ഇപ്പോളത്തെ താൽക്കാലിക രാജനാണ് വള്ളുവനാടൻ മട്ടും ഭാവവും സംസാരത്തിൽ പോലും പേറുന്ന സത്യരാജ തിരുമനസ്സ്!! തിരുമനസ്സിന്റെ രാജാധികാര്യത്തിൽ തിരുവിതാംകൂർ ഗവർണർ ജനറൽ ഭരണഘടനാപരമായി വരച്ചു നൽകിയ അധികാര പരിധിയിൽ സാമൂതിരി ഭരണകാലത്തെ കെട്ടിടങ്ങളോ, അവയ്ക്ക് പകരം പണിതവയോ അവയിലെ വിരലിലെണ്ണാവുന്ന പ്രജകളോ ഇല്ലാത്തകൊണ്ട് പ്രസ്തുത പ്രദേശഭരണത്തിനായി ഒരു രക്ഷാധികാരിയെ പ്രശ്നവശാൽ അധികാരപ്പെടുത്തിയിരുന്നു.ഇപ്പോഴത്തെ രക്ഷാധികാരി ആയ സോമരജ ഗുരുക്കൾ ആണ് പഴഞ്ചനും പുതുഞ്ചനും ആയ എല്ലാ നിർമിതികളുടെയും പ്രഥമ ദൃഷ്ട്യലുള്ള അധികാരി. ആ അധികാരം ഉപയോഗിച്ച് കൊച്ചുകൊച്ച് ആഘോഷകമ്മറ്റികളും മറ്റുമായി മുന്നോട്ട് പോയിരുന്ന ഗുരുക്കളും സഹായികളും കൂടി
അവസരം കിട്ടുമ്പോൾ എല്ലാം ഭരണാധികാരി സത്യരാജ തിരുമനസ്സിനേയും മന്ത്രിമാരെയും വാക്കുകളാൽ ചുരണ്ടുവാൻ മടിച്ചിരുന്നില്ല.
തീരുമനസ്സിന്റെ രാജ്സഭയിലെ മന്ത്രിമുഖ്യനായ വാസുദേവരാജ ചോളനും പടത്തലവനായ ശശി പെരുമാളും അത്തരം ചുരണ്ടലുകൾക്കെതിരെ ശക്തപ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരുന്നതിനാൽ തിരുമനസ്സിന്റെ ഭരണം സുഖമമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
സത്യരാജ സദസിലെ രാഷ്ട്ര ഭാഷാ മുൻഷി വിനോദ ഗുരുക്കളുടെ സായന്ധനങ്ങൾ നിരീക്ഷിച്ചാണ് തിരുവിതാംകൂർ മഹാരാജ്യത്ത്.... പൂരങ്ങളെപ്പറ്റിയും നാട്ടുത്സവങ്ങളെപറ്റിയുമൊക്കെ യുള്ള വിവരങ്ങൾ താളിയോലയിലാക്കി ഗ്രന്ഥശാലയിൽ സൂക്ഷിച്ചു പോന്നിരുന്നത്.
കാലാകാലങ്ങളായി സർപ്പനൃത്തപുരിയിലെ ആംഗലേയത്തിൽ നിലവാരചോർച്ച ശ്രദ്ധയിൽപ്പെട്ട
തിരുവിതാംകൂർ ദിവനായ കേശുപിള്ള നേരിട്ടിടപെട്ടാണ് ആംഗലേയ ഭാഷാ വിദഗ്ധയായ് സ്വ നാട്ടിലും അയൽനാട്ടിലും പേരെടുത്ത സുഷ മുൻഷിയെ സത്യരാജ തിരുമനസ്സിന്റെ സഭയിലേയ്ക്ക് അയക്കുന്നത്. കണക്കപിള്ള സുപ്രീതാർച്ച, മലയാളം മുൻഷി രേഷ്മകുട്ട്യേടത്തി,രാജ്യ രസതന്ത്ര വിദഗ്ധ പ്രീയ റാണി,ഭൗതികശാസ്ത്ര വിദഗ്ധയായ പുഞ്ചിരി വിദൂഷി,വിവര സംസ്കരണ യന്ത്ര വിദഗ്ധ തേൻകനി, മധുലോക വാസി തുടങ്ങി പിന്നെയും ചിലർ കൂടി ചേർന്നതാണ് ഭരണ സംവിധാനം.
അങ്ങനുള്ള സംവിധാനത്തിലേയ്ക്ക് ആണ് ആധുനിക കാലത്തൊരു സുപ്രഭാതത്തിൽ കൈയും വീശി പയ്യനേയും കയ്യിൽ തൂക്കി ആദ്യമായി കയറിചെന്നത്
**********
ലോട്ടറിക്കാരിയായ സെക്യൂരിറ്റിയുടെ കാവൽ ഉള്ള,ഇടിമിന്നലിന്റെ ഷേപ്പിൽ വിള്ളൽ വീണ ജാമ്പവാൻ കെട്ടിടത്തിന്റെ പിന്നിലോളിച്ചിരിക്കുന്ന പുത്തൻ കെട്ടിടത്തിലായിരുന്നു പയ്യന്റെ 16 ആം വയസ്സിലെ തുടർ പഠനം.വീടിനടുത്തുള്ള "അവിടെ" തന്നെ പയ്യനെ കൊണ്ടോയി
പതിനൊന്നാംതരത്തിൽ നടയിരുത്തിയതിനു പിന്നിലെ പ്രധാന കാരണം... അധികം മുറികളോ പിള്ളേരോ ഇല്ലാത്തത്
കൊണ്ട് പയ്യന്റെ മേൽ വിദ്യാദാനികളായ അദ്ധ്യാപകരുടെയും വിദ്യാദാഹികളായ സഹപാഠികളുടെയും രണ്ട് കണ്ണുകളിലൊന്നിന്റെ നോട്ടവും കരുതലും തലോടലും എപ്പോഴും ഉണ്ടാകുമല്ലോ എന്നത് ആയിരുന്നു. അതിലൂടെ പയ്യന്റെ വിദ്യാ, സാംസ്കാരിക, സാമൂഹിക നിലവാരം റോക്കറ്റ് പോലെ കുതിച്ചുയർന്നു പൊങ്ങുന്നതും, സമീപകൊല്ലങ്ങളിൽ വീടിന്റെ ചുമതല പയ്യന്റെ മണ്ടയിൽ നൈസ്സായി കെട്ടിവച്ച ശേഷം, ഭാണ്ഡവും മുറുക്കികെട്ടി
വേൾഡ് ടൂർ പോകുന്നതുമൊക്കെ സ്വപ്നം കണ്ടുകൊണ്ട് ചുരുണ്ടുകൂടി കിടന്ന് ഞാനുറങ്ങി.
നല്ലവരായ സഹപാഠികൾ അവരുടെ ഒരു കണ്ണല്ല, മറിച്ച് രണ്ട് കണ്ണുകളുടെ നോട്ടവും
ഒപ്പം രണ്ട് കൈകളുടെ തലോടലും കൂടി
പയ്യന്റെ മേൽ പെട്ടെന്ന് പതിപ്പിച്ചതിനാൽ, കാസർഗോഡൻ ഭാഷ പഠിക്കാൻ വേണ്ടി എച്ചിക്കാനത്തെ കണ്ണപ്പനാശാന്റെ കുടിപ്പള്ളിക്കൂട കളരിയിൽ ചേർന്ന് ഗുരുകുല വിദ്യാഭ്യാസത്തിലായിരുന്ന ഞാൻ ഉടൻതന്നെ മലയിറങ്ങി തീവണ്ടിയാപ്പീസിലെത്തി ആദ്യം വന്ന കൽക്കരി വണ്ടിയിൽ തൂങ്ങി വല്ലവിധേനയും നാട്ടിലെത്തി.
ആണ്പിള്ളേരായാൽ "കൊണ്ടും" "കൊടുത്തു"മൊക്കെ വളരണം എന്ന എന്റെ തന്നെ പഴയവാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പയ്യൻ..... കൊണ്ടത് "കൊടുക്കാ"നുള്ള കൊട്ടേഷൻ ടീമിനെ തയ്യാറാക്കിയത് കണ്ട് ഞാനൊന്ന് ഞെട്ടി.തല്ലുമാല,കൂട്ടയടി, പോലീസ് സ്റ്റേഷൻ.പയ്യനെന്ന ഭാവി ഗുണ്ട കോന്ത്രപല്ലുമൂടുന്ന കൊമ്പൻ മീശ പിരിച്ച് എന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നു!!
ഭഗവാനെ.. എന്റെ വേൾഡ് ടൂർ!!
"ഡേ...യ് മിസ്റ്റർ പയ്യൻ, താങ്കൾ മറിഞ്ഞു വീണ പെരുംപാമ്പ് കണക്കെ നിന്ന് കൊണ്ടോ അതോ ഒന്നേലും തിരികെ കൊടുത്തോ"
"ഏ...യ്!! ആദ്യം വന്ന അഞ്ചവന്മാരെ ഞാൻ പഞ്ഞിക്കിട്ടു, അതുകണ്ട് എവിടുന്നൊക്കെയോ പിന്നെയും കുറെ എണ്ണം പറന്ന് വന്നങ്ങു ഈച്ചപോലെ പൊതിഞ്ഞു.പിന്നൊന്നും ഓർമയില്ല"
"അപ്പൊ പിന്നെ നീ കുറച്ചു പഠിച്ച കരാട്ടെ??"
"കരാട്ടെ ആർക്കുമെതിരെ എടുക്കരുതെന്ന് തൃശൂല ഗുരുക്കൾ പറഞ്ഞിട്ടുണ്ട്"
"പിന്നെന്തിനാ പഠിക്കുന്നെ?
അങ്ങോട്ട് പോയി ആരേം ഉപദ്രവിക്കരുതെന്നെ ഉള്ളു, ഇങ്ങോട്ട് വന്ന് മേല് നൊന്തു തുടങ്ങിയ തിരികെ കൊടുത്തോണം"
"അത് തിരിച്ചറിഞ്ഞു തിരിച്ചടിക്കാൻ നോക്കിയപ്പോളേക്ക് ഞാൻ പെട്ടു മാതുലാ...., എല്ലാവരും കൂടി ചേർന്ന് ഒന്നനങ്ങാൻ പോലും പറ്റാത്ത വിധമെന്നെ പിടിച്ചുകെട്ടി"
"അപ്പൊ... ബ്രൂസ് ലി, ജെറ്റ്ലി, ജാക്കി ചാൻ?? നൂറാളെ തല്ലി മറിക്കുന്ന തല്ലുമാല??"
"3-4 ആളിൽ കൂടുതൽ പറ്റില്ല എന്ന് മനസ്സിലായി,ഗുരുകൾക്ക് പുട്ടടിക്കാൻ കൂലിയിനത്തിൽ തന്ന കായ മൊത്തം പലിശസഹിതം എഴുതിവച്ചിട്ട് എന്നേലും തിരിച്ചു തന്നേക്കാം"
പയ്യൻ.... "പൊലിപ്പിച്ച" ദൃശ്യലോകത്ത് നിന്നും താഴെയെത്തി, യഥാർഥ്യത്തിന്റെ തിരിച്ചറിവ് നേടിയിരിക്കുന്നു!!
"മിടുക്കൻ....... മിടുമിടുക്കൻ...
അരിയും തിന്നും.... നെല്ലും തിന്നും... പിന്നേം നിന്നാൽ..... തവിടും തിന്നും....!!"
പയ്യൻ നേടിയ തിരിച്ചറിവിനെ ആത്മാർത്ഥമായി ഞാനഭിനന്ദിച്ചു.
'ആണ് പിള്ളേര് ആണേൽ അത്യാവശ്യം ഉഴപ്പും തരികിടയും അടിയും ഇടിയും ഒക്കെ വേണം,ഒന്ന് ഓടി ചാടി വീണ് പരിക്ക് പറ്റി മണ്ണിൽ വളർന്നാലേ ഈ ലോകത്ത് പിടിച്ച് നിൽക്കാൻ പറ്റൂ. ഇന്നത്തെ ലോകം ലഹരിക്ക് അടിമ ആണ്. അല്ലാരുന്നു എങ്കിൽ ഞാൻ നിന്നെ ചരട് പൊട്ടിച്ചു കണ്ണെത്തും ദൂരത്തു തന്നെ സ്വന്ത്രമായി വളരാൻ വിട്ടേനെ.' പയ്യൻ കേൾക്കാതെ ഞാൻ
മനസ്സിൽ പറഞ്ഞു.
"പക്ഷെ, മാതുലൻസ്.. എനിക്ക് തിരിച്ചടിക്കണം"
"എന്നിട്ട്..?"
"ഒരു മനസ്സമാധാനത്തിന്!!"
"അവർ കൂട്ടം കൂടി തിരിച്ചു തല്ലിയാൽ ഒറ്റയ്ക്ക് നിന്നടിച്ചിടുമോ?"
"അതാ പ്രശ്നം"
"എന്നാ തല്ക്കാലം ഒന്നടങ്ങു മിസ്റ്റർ പയ്യൻ!!, എന്നിട്ട് മുടങ്ങിപ്പോയ അഭ്യാസപഠനം കൊള്ളാവുന്ന ഏതേലും ഗുരുക്കളുടെ കീഴിൽ തുടരൂ. അപ്പോൾ ഈ ചിന്തകൾ താനേ മാറും"
അടികിട്ടികിളി പോയ പയ്യൻ പറഞ്ഞ ആർക്കൊക്കെയോ എതിരെ ക്ലാസ്സ് ടീച്ചർ ജീവപര്യന്തം വിധിച്ചോർഡറാക്കി.
വിധി ഒപ്പിട്ട് വാങ്ങിയ പ്രതികൾ പയ്യനോട് സാമൂഹിക അകലം പ്രഖ്യാപിച്ച് വീട്ടിൽ കുത്തിയിരുന്നു.പയ്യനിലെ
പ്രതികാരദാഹിയെ പട്ടിണിക്കിട്ട് ഞാനുണക്കി നിർത്തിയെങ്കിലും
"തല്ലുമാല" സീസനുകൾ പലതും സ്കൂളിൽ പതിവായി.
അത് കണ്ടില്ലെന്ന് നടിച്ച അധികാരികളിൽ പലരുടെയും ആനയോളം പോന്ന മൗനം സ്കൂൾപരിസരത്തെങ്ങും ചെവിയാട്ടി നിന്നു.
"സ്കൂൾമാറണം!! എങ്കിലേ ഞാനിനി പുസ്തകം കയ്യോണ്ട് തൊടുള്ളൂ...."എന്നും പറഞ്ഞു പയ്യൻ വീട് വിട്ട് ഇൻസ്റ്റഗ്രാമത്തിലേയ്ക്ക് താമസം മാറ്റി.ആ ഇടയ്ക്ക് ആണ് ആദ്യ പിടിഎ മീറ്റിംഗ് വിളംബരം പെരുമ്പറ കൊട്ടി വിളിച്ചോതപ്പെട്ടത്.
പ്രത്യേകിച്ച് പണിയൊന്നും ഇല്ല, വീട്ടിൽ ഇരുന്നിട്ട് അമ്മ കട്ടൻ പോലും തരുന്നുമില്ല. എന്നാ പിന്നെ പിടിഎ യ്ക്ക് പോകാം.അഞ്ചാറു ചായയും വയറുനിറയെ ടൈഗർ ബിസ്ക്കറ്റും കിട്ടുമെന്ന ശുഭ പ്രതീക്ഷയിൽ വേദിയിൽ എത്തി. ബിസ്കറ്റ് മോഹിച്ചെത്തിയ എന്നെ പിടിഎ രാജസഭയിൽ "കുരണ്ടി" തന്ന് പിടിച്ചിരുത്തി ചായകാശും ടൈഗർ കാശും ലാഭിച്ചതിന് പിന്നിൽ വാസുദേവരാജ ചോളന്റെയും സത്യരാജ തിരുമനസ്സിന്റെയും കറുത്ത കൈകൾ തന്നെ!!
മാതുലൻ പതിനഞ്ചഗ രാജസഭയിൽ എത്തി പെട്ടത്തോടെ സ്കൂളുമാറ്റം ഇനി നടപ്പില്ല എന്ന ജ്ഞാനലബ്ദി നേടിയ പയ്യൻ പ്രതിക്ഷേധമായി.... പണം നൽകി ചകിരിതല ഫാഷനായി സ്വീകരിച്ച് വിപ്ലവം മുഴക്കി.അലക്കുകാരി ജാനുവേടത്തി ബെഡ്ഷീറ്റ് തല്ലിയലക്കും പോലെ അഞ്ചാറെണ്ണത്തിനെ വാരി അലക്കിയെന്നതല്ലാതെ പറയത്തക്ക മറ്റ് ദോഷങ്ങളൊന്നുമില്ലാതെ തിന്നുറങ്ങി പോന്നിരുന്ന പാവം 'കംസമ്മാവനെ കൂമ്പിനിടിച്ചു കൊന്നവനെ പോലെ ആകുമോ മിസ്റ്റർ പയ്യനും' എന്നൊരു ഭയം എന്നിൽ വേരുറപ്പിച്ച് വളർന്നു വലുതായി പഴുത്തയിലകൾ കൊഴിയിപ്പിച്ചുകൊണ്ടേയിരുന്നു.
പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാതെ രാജയോഗങ്ങൾ വിളിക്കപ്പെടുകയും പച്ചവെള്ളം പോലും കുടിക്കാതെ പിരിയപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്നതിനിടയിൽ മാവേലിയും പാപ്പാഞ്ഞിയും സുഖചികിത്സയ്ക്കായി നാട്ടിലെത്തി മടങ്ങി. അവരുടെ വരവുമായി ബന്ധപ്പെട്ട് നടത്തിയ വടംവലി മത്സരത്തിലും ഉറിയടിമത്സരത്തിലും കേക്ക്മുറിയിലും മത്സരപരീക്ഷയിലും വരെ പയ്യൻ വാശിയോടെ മത്സരിച്ച് തോറ്റു.പയ്യനെ ചൊല്ലി ഇണ്ടാസ്സയച്ച മത്സരജൂറികൾ പുതുവർഷദിനത്തിൽ തന്നെ
കമ്മറ്റി ആപ്പീസ്സിൽ വിളിച്ചു വരുത്തി ഇരുത്തിപൊരിച്ചു.
മാങ്ങാണ്ടി പോലെ ലോലമായ എന്റെ ഹൃദയം പലവിധ ചിന്തകളാൽ ശക്തിയിൽ മിടിച്ചു.പയ്യൻ വേലികെട്ടിയ മോണകാട്ടി വെളുക്കെ ചിരിച്ചു.എന്റെ സ്വപ്നം സ്വപ്നമായി തന്നെ തുടരുമെന്ന് ആ ചിരിയോടെ പയ്യൻ ഏറെക്കുറെ
ഉറപ്പിച്ചു തന്നു.അതോടെ സഞ്ചിയും തൂക്കി കരിവണ്ടികയറി മുടങ്ങിപ്പോയ ഭാഷാപഠനത്തിനായി കണ്ണപ്പനശാനേ തേടി കാസർഗോഡൻ മലനിരകളിൽ ഞാൻ കാലുകുത്തി.ദക്ഷിണ പോലും കൊടുക്കാതെ ഇടയിൽ മലയിറങ്ങിയത്തിനുള്ള ശിക്ഷയായി "ഗണേശ ഗുഹയിൽ കയറി വെള്ളാരം കല്ല് പെറുക്കി ഗുരുപത്നിയെ കടിക്കാനോടിച്ച ശുനകന്മാരെ എറിഞ്ഞുനാടുകടത്തിയാൽ മാത്രം തുടർപഠനം" എന്നും പറഞ്ഞു ഗുരുക്കൾ കൈമലർത്തി. രണ്ടും കല്പിച്ചു ഞാൻ ഗുഹയിൽ ഇറങ്ങി!!
********
അതെ സമയം അങ്ങകലെ സർപ്പനൃത്തപുരിയിൽ...
പിടിഎ യുടെ പേരും പറഞ്ഞു എപ്പോൾ വേണേലും കയറിവരാൻ സാധ്യതയുള്ള അംഗങ്ങൾ ആരും ഇല്ലാത്ത ഒരു നാൾ.... പഠനകേന്ദ്ര രാജകുടുംബക്കാർ ചേർന്ന് കേക്ക് മുറിച്ച് വയറുനിറയെ തിന്ന ശേഷം,കുടത്തിൽ കയ്യിട്ട് പുതുവത്സര സുഹൃത്തിനെ പെറുക്കി എടുത്ത് തുറിച്ചുനോക്കി പേര് ഉറപ്പിച്ചു.കുടത്തിൽ നിന്നും കിട്ടിയ....സുഹൃത്തിന്റെ പേരെഴുതിയ തുണ്ടുപേപ്പറും കൊണ്ട് കുടുംബങ്ങൾ പലവഴി ചന്തയിലേയ്ക്കോടി.
സത്യരാജ തിരുമനസ്സ് തനിക്ക് വിധിച്ച കടലാസ് തുണ്ടിലെ പേരുകാരിയെ വിളിച്ച്....മൂക്കുത്തിയും കമ്മലുകളും
ഡ്രസ്സുകളുമെല്ലാം പൊതിഞ്ഞുകെട്ടി തീവണ്ടിയിൽ കൊണ്ടുപോകാൻ പാകത്തിന് വലുപ്പമുള്ള വലിയൊരു "ലിനൻ ചാക്ക്" സമ്മാനമായി പൊതിഞ്ഞു നൽകി.ചാക്ക് കണ്ടിഷ്ടമായ തേൻകനി അന്ന് വാങ്ങിയ കമ്മലും വളകളും പൊതിച്ചോറും അടിച്ചുമാറ്റിയ കേക്കിൻ കഷ്ണവുമെടുത്ത് ചാക്കിലിട്ടു കെട്ടി മേശയ്ക്കടിയിൽ ഒളിപ്പിച്ചു.
രാജനെ തുണ്ട് പേപ്പറിലാക്കി നറുക്കിൽ കിട്ടിയ പുഞ്ചിരി വിദൂഷി, തിരുമനസ്സിന്റെ നഷ്ടപ്പെട്ട മൂന്ന് കിലോ തൂക്കം വർദ്ധിക്കുവാനുള്ള അമൃതം പൊടിയും, പൊടി കലക്കുവാനുള്ള പാത്രവും പെട്ടിയിലിട്ട് കൈയിൽ കൊടുത്തു.പൊടി കിട്ടിയ രാജൻ പാട്ട് വച്ച് കൂടേ തുള്ളി.
വാസു മന്ത്രിമുഖ്യന് ആംഗലേയ മുൻഷി വഴി "മകന്റെ തല്ലുവാങ്ങാതെ രക്ഷപെടാനുള്ള നൂറുവഴികൾ"എന്ന കൊച്ചു ഗ്രന്ഥം തുണിയിൽ കെട്ടി കിട്ടി.ജീവൻ രക്ഷാമാർഗം പൊതിഞ്ഞു കിട്ടിയ സന്തോഷത്തിൽ മന്ത്രിമുഖ്യൻ..... "സ്വപ്‌നങ്ങൾ കാണു" എന്ന കലാം പൗരന്റെ വാക്കുകൾ അനുസരണയോടെ ഏറ്റെടുത്ത്, കിട്ടുന്ന ഒഴിവ് സമയങ്ങളിൽ മുഴുവൻ
ചാരിയിരുന്നുറങ്ങിയിരുന്ന മധുലോകവാസി കൊട്ടാരം വാദ്യാർക്ക്... കൂർക്കം വലിക്കാതുറങ്ങാനുള്ള നേത്രതൈലം
സ്നേഹത്തിൽ കെട്ടി സമ്മാനമായി നൽകി മറ്റുള്ളവരെ രക്ഷിച്ചു .
സഭയിലെ രാഷ്ട്ര ഭാഷാ വിനോദിക്ക്, രാജ്യത്തെ മുഴുവൻ പൂരങ്ങളുടെയും നോട്ടീസ് ഒരു തുകൽ മടിശീലയിൽ ആക്കി... കുടുംബ സമ്മേതം പൂരപ്പറമ്പിൽ എത്താനുള്ള വഴികൾ കോറിയ ഭൂപടത്തിൽ പൊതിഞ്ഞു കെട്ടി,"തേൻ" തേച്ചോട്ടിച്ച് നൽകപ്പെട്ടു.തേനൊട്ടിയ പൊതി പൊളിച്ച് നോക്കിയ ഭാഷാ മുൻഷി സമ്മാനം നൽകിയ തേൻകനിയെ നോക്കി വെളുക്കെ ചിരിച്ചു.
പുതിയ വർഷം മുഴുവൻ പങ്കെടുക്കാനുള്ള പൂരവിശേഷങ്ങൾ കിട്ടിയ സന്തോഷത്തിൽ രാഷ്ട്രഭാഷാ വിദ്വാൻ, "എന്റെ കഴിഞ്ഞകാല വാട്സ്ആപ്പ് കഥകൾ" എന്ന അവലോകനകുറിപ്പ് ഒപ്പിട്ട് പെട്ടിയിലിട്ട് "പുഞ്ചിരി"ക്ക് കൊടുത്ത് പറ്റിച്ചു.പറ്റിക്കപ്പെട്ട പുഞ്ചിരി വിദൂഷി രാഷ്ട്രഭാഷാ വിദ്വാനെ നോക്കി... ന്യൂട്ടമ്മാവന്റെ "മൂന്നാം ചലന നീയമം"
ഉരുവിട്ട ശേഷം "അടുത്ത കൊല്ലം ശരിയാക്കി തരാം" എന്നും പറഞ്ഞ്
എങ്ങോട്ടോ ഇറങ്ങി പോയി.
കണക്കപിള്ളയ്ക്ക് ആരുമറിയാതെ ഇഞ്ചുവടിയും സ്ലേറ്റും പെൻസിലും പൊതിഞ്ഞു നൽകിയ പടത്തലവനെ അത്ഭുതത്തോടെ നോക്കി കണ്ട ആംഗലേയ മുൻഷിയ്ക്ക് സഭയിലെ "ശാസ്ത്രപരീക്ഷണ സഹായി"... ഉറങ്ങുന്ന പിള്ളേരെ കാണാതിരിക്കാനുള്ള കണ്ണടയും, അബദ്ധത്തിൽ എങ്ങാനും കണ്ടുപോയാൽ തലയ്ക്കടിച്ചിറക്കിവിടാനുള്ള റബർ ചുറ്റികയും, സഞ്ചിലിട്ടു നൽകി.ഒപ്പം ഒരു കുറിപ്പും:"യജ്ഞാർഥാത് കർമണോ £ ന്യത്ര ലോകോ £ യം കർമബന്ധനഃ
തദർഥം കർമ മുക്തസങ്ഗഃ സമാചര"
(കർമ്മം, ദൈവത്തിനായുള്ള യജ്ഞമെന്ന നിലയിൽ അനുഷ്ഠിക്കേണ്ടതാണ്. അല്ലെങ്കിൽ അത് മനുഷ്യനെ ഭൗതികലോകത്തോട് കൂടുതൽ ബന്ധിക്കുകയേയുള്ളൂ. നിന്റെ നിർദ്ദിഷ്ട കർമ്മങ്ങളെ ഭഗവാന്റെ സംതൃപ്തിക്കായി നിർവ്വഹിക്കൂ. അങ്ങനെ ചെയ്താൽ നിനക്ക് എന്നെന്നും ബന്ധമുക്തനായിരിക്കാം.)
പടത്തലവൻ ശശി പെരുമാളിന് കവചകുണ്ഡലങ്ങളും മറ്റ് 21 യുദ്ധസാമഗ്രികളുമടങ്ങിയ കിറ്റും.. കൂടാതെ സേതുഹോട്ടലിൽ പോയി " രണ്ടുഴുന്നുവടയും ഒരു കാലി ചായയും" കഴിക്കാനുള്ള സമ്മാന രസീതും
നൽകിയ രസതന്ത്രജ്ഞ
രാജ്യസുരക്ഷ ഉറപ്പ് വരുത്തി.തിരിച്ച് പോരും വഴി കണക്കപ്പിള്ള യുടെ കയ്യിൽ നിന്നും കണക്കിന് കിട്ടിയ രസത്രജ്ഞ കിട്ടിയതും വാങ്ങി വേഗം സ്ഥലം വിട്ടു.
മന്ത്രിമുഖ്യന്റെ കയ്യിൽ നിന്നും
കിട്ടിയ പൊതിയും വാങ്ങി ഏതെങ്കിലും മൂലയ്ക്ക് പോയി ചാരിയിരുന്ന് പിന്നേയും ഉറങ്ങാനായി പോകുന്ന പോക്കിന്,
തന്റെ വഴിയിൽ കയറി വിഷമിച്ചു നിന്നിരുന്ന മലയാളം മുൻഷിയെ വിളിച്ച് "ഇത് തനിക്ക് ഉപകരിക്കും" എന്ന് വിരൽ ചൂണ്ടി പറഞ്ഞുകൊണ്ട് മധുലോകത്ത് നിന്നും കൊണ്ടുവന്നൊരു പൊതി ബലമായി ഏല്പിച്ചു."ഉപ്പുമാവും നാരങ്ങാചായയും മലയാള തനിമയും" എന്ന സ്വന്തം പാചകകുറിപ്പുകൾ!!
വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്ന് കരുതി സമാധാനിച്ച മലയാളം മുൻഷി തനിക്ക് കിട്ടിയത് പൊതി പോലും മാറ്റാൻ നിൽക്കാതെ ആദ്യം കണ്ട ആൾക്ക് തന്നെ സമ്മാനമായി കൈമാറി.
വിളംബരവിദഗ്ധർ അതെല്ലാം നിശ്ചല ദൃശ്യങ്ങളായി മാളോകരെ വിളിച്ചറിയിച്ചു.
*****
പിടിഎ സഭാഗ്രൂപ്പിൽ പതിവായി ചുങ്കപിരിവിന്റെ കണക്കുകൾ നിരത്തി സഭാരക്ഷാധികാരി രാജ്യത്തെ ദാരിദ്ര്യം വിളംബരം ചെയ്തുകൊണ്ടിരുന്നത് കൊണ്ട് മാത്രം സഭാഗ്രൂപ്പിൽ നിന്നും പായലും പൂപ്പലും വിട്ട് നിന്നു.
രാജ്യത്തെ യുവജന പ്രമുഖരിൽ പലരും എട്ടുനിലയിൽ പൊട്ടുന്നത് രാജ്യനിലനിൽപ്പിനു പോലും ഭീഷണി ആകുമെന്ന് പറഞ്ഞുകൊണ്ട്
സത്യരാജൻ തിരുമനസ്സും കൂട്ടരും രാപകലില്ലാ യുദ്ധം തുടങ്ങി.വര്ഷങ്ങളായി പതിവുള്ള യുദ്ധത്തിലെ യുദ്ധമുറകൾ പ്രകാരം,യുവാക്കളെ തരം തിരിച്ചു പ്രത്യേക പരിശീലനം നൽകി. മധുലോക വാദ്യാർ വരെ ഉറക്കമുപേക്ഷിച്ച് പരിശീലന പരിപാടിയിൽ പങ്കുചേരുന്നു.
അധികം ഒന്നുമില്ലേലും പത്തിരുപത്
തലകളെങ്കിലും തോൽവിയിൽ പെടാതെ വെട്ടി എടുത്ത് വിജുഗേഷു നിരയിൽ നിരത്തണം!!
പയ്യന്റെ തലയും ആ പത്തിരുപതിൽ ഒന്നായി "വിജുഗേഷ്" നിരയിൽ പെടുവാൻ വേണ്ടി.... കാസർഗോഡൻ മലനിരകളിൽ കണ്ണപ്പനാശാന്റെ നേതൃത്വത്തിൽ വയനാട്ടുകുലവന് കാട്ടുപന്നിയെ നേർന്നു.
അതേസമയം നമ്മുടെ
പയ്യൻ, പ്രത്യേകിച്ച് ടെൻഷനുകൾ ഒന്നും തന്നെയില്ലാതെ...പുതച്ചുമൂടി കൂർക്കംവലിച്ചുറങ്ങുകയായിരുന്നു!!
No comments:
Post a Comment