Wednesday, 28 May 2025

കുഞ്ഞൂട്ടന്റെ കുറിഞ്ഞി!!

പ്രീയ കുഞ്ഞൂട്ട...


ഇവിടെ മഴ തന്നെ ആണ്. അവിടെയും മഴ തന്നെ എന്ന് അറിഞ്ഞു. കുഞ്ഞൂട്ടൻ സേഫ് അല്ലെ? ഞാൻ സേഫ് ആണ്.

കുഞ്ഞൂട്ടന്റെ കത്ത് കിട്ടിയപ്പോൾ ഒരുപാട് സന്തോഷം ആയി. ഒപ്പം സങ്കടവും!!

കുഞ്ഞൂട്ടന്റെ കത്ത് ആദ്യം വായിച്ചതിനേക്കാൾ അധികം എന്നെ ഇന്ന് അത് ഒരുപാട് കരയിച്ചു. അതിനു കാരണം എന്റെ മുതലാളി ഇനി കുഞ്ഞൂട്ടന്റെ ബോസ്സുമായി ഒരു ബിസിനസ്സും ഇല്ല എന്ന് അച്ഛനെ ആണയിട്ട് പറഞ്ഞു എന്നതാണ്.
അതിനർത്ഥം നമ്മൾ ഇനി ഒരിക്കലും നേരിൽ കാണുകയില്ല എന്നാണ്.

കുഞ്ഞൂട്ട... അവർ രണ്ടാൾക്കും ഈഗോ ആണ്.രണ്ടാളും പരസ്പരം കുറ്റങ്ങൾ കണ്ടുപിടിച്ചു വിളിച്ചു പറഞ്ഞു മറ്റേ ആളുടെ ചിന്തകളെയും സ്വഭാവത്തെയും മാറ്റുവാൻ ശ്രമിക്കുന്നത് എന്ത് മണ്ടത്തരം ആണെന്ന് അവർ അറിയുന്നില്ലല്ലോ.ഓരോരുത്തരും എങ്ങിനെ ആണോ അതുപോലെ അംഗീകരിച്ചു മുന്നോട്ട് പോകുന്നത് അല്ലെ നല്ല ബിസിനസ്സ് ബന്ധങ്ങൾക്ക് ഗുണം ചെയ്യുക??

അവർക്ക് അവർ ആയി തന്നെ നിന്നുകൊണ്ട് പരസ്പര സഹകരണത്തോടെ പോകുവാൻ സാധിക്കില്ലേ?? എന്റെ മുതലാളി ചിന്തിക്കുന്നത് അടിമുടി മാറ്റം, അതും മുതലാളി പറയും പോലെ മാത്രം. കുഞ്ഞൂട്ടന്റെ ബോസ്സ് അതിനു തയ്യാറും അല്ല. മനുഷ്യർ എന്ത് വിഡ്ഢികൾ ആണല്ലേ??ഒന്നേൽ ആരേലും ഒരാൾ വിട്ടുവീഴ്ച ചെയ്യണം. എന്റെ അഭിപ്രായത്തിൽ രണ്ടാളുകളും ഒരുമിച്ചിരുന്നു സംസാരിച്ചാൽ തീരുന്ന നിസ്സാര പ്രശ്നങ്ങളെ അവർക്കിടയിൽ ഉള്ളു.

ലോകം ഒട്ടും കാണാത്തതിന്റെ അറിവ്കേട് ആണ് എന്റെ മുതലാളിക്ക്. കുഞ്ഞൂട്ടന്റെ ബോസ്സിന് ലോകം കൂടുതൽ കണ്ടതിന്റെ കുഴപ്പം ആണ്.

എന്തായാലും.. രണ്ടും രണ്ടുവഴിക്ക് ആയി. ഹൃദയങ്ങൾ പരസ്പരം മുറിച്ചുകൊണ്ട് അവർ രണ്ടും എന്ത് നേടി എന്നറിയില്ല!! ബെറ്റർ ബിസിനസ്സ് പാർട്ണർ ആണ് എന്റെ മുതലാളി തേടുന്നത്.ബിസിനസ്സ് രംഗം തന്നെ ഉപേക്ഷിക്കുന്നു എന്നാണ് കുഞ്ഞൂട്ടന്റെ ബോസ്സ്ന്റെ നിലപാട്.

കഷ്ടം! രണ്ടാളുടെയും ഈഗോയും ആറ്റിട്യൂടും ആലോചനഇല്ലാത്ത വാശികളും പിണക്കങ്ങളും കാരണം ഭാവിയിൽ ലോകം അസൂയയോടെ കാണുമായിരുന്ന ഒരു ബിസിനസ്സ് സാമ്രാജ്യം ഇല്ലാതായി. ഒപ്പം നമ്മുടെ സ്വപ്നങ്ങളും!!

കുഞ്ഞൂട്ടന്റെ നാട്ടിലൂടെ കുഞ്ഞൂട്ടനോട് ചേർന്ന് ഒരുപാട് സ്വപ്നങ്ങൾ ഞാനും കണ്ടിരുന്നു. അവയെല്ലാം ഇനി എന്നിൽ തന്നെ ഒതുങ്ങട്ടെ. അല്ലേലും എന്റെ സ്വപ്നങ്ങൾക്ക് ആരും വില നൽകാറില്ല. ഞാനിവിടെ ഉണ്ടെന്ന് പോലും എന്റെ മുതലാളി അറിഞ്ഞത് ഈ അടുത്താണ്. അതും കുഞ്ഞൂട്ടൻ കാരണം.

എനിക്കറിയാം കുഞ്ഞൂട്ടന് ഒരിക്കൽ പോലും എന്നെ ഒന്ന് കാണുവാനോ കേൾക്കുവാനോ പറ്റിയിട്ടില്ല എന്ന്.എന്റെ സന്തോഷത്തിനു വേണ്ടി മൂന്നു തവണയും കുഞ്ഞൂട്ടൻ മാറിനിന്നു എന്നും എനിക്കറിയാം. അതിന്റെ എല്ലാം കടം തീർത്ത് കുഞ്ഞൂട്ടനെ സ്നേഹിച്ചു കൊല്ലണം എന്ന് കരുതിയിരുന്നത.

ഇനി എല്ലാം വെറും സ്വപ്നങ്ങൾ മാത്രം. എന്റെ മുതലാളി പുതിയ ബിസിനസ്സ് ബന്ധത്തിലൂടെ... കുഞ്ഞൂട്ടനെ പോലെ ആർക്കേലും എന്നെ കൊടുക്കുമായിരിക്കും. 

പക്ഷെ... 

കുഞ്ഞൂട്ടനെ പോലെ ആരേലും അല്ല ഞാൻ ആഗ്രഹിച്ചത്. മുതലാളിക്ക് പോലും വേണ്ടായിരുന്ന എനിക്ക് ആദ്യമായി ഒറ്റപ്പെടൽ മാറ്റി സന്തോഷത്തിന്റെ മാർഗങ്ങൾ കാണിച്ചു തന്ന കുഞ്ഞൂട്ടനെത്തന്നെ വേണമായിരുന്നു എനിക്ക്.

കുഞ്ഞൂട്ട... എന്താ അവർക്ക് ബോധം വരാത്തത്. ഒരുമിച്ചു നിൽക്കുന്നത് ആണ് പിരിഞ്ഞു പോകുന്നതിലും ബിസിനസ്സിന് നല്ലത് എന്നവർ ചിന്തിക്കാത്തത് എന്താ??നിസ്സാര കാര്യങ്ങൾ ക്ഷമിക്കാൻ ഈ മനുഷ്യർ എന്നാ ഇനി പഠിക്കുക? മരിക്കുമ്പോൾ ഇത്തരം വാശിക്കൊണ്ട് എന്തേലും ഇവർ നേടുമോ കുഞ്ഞൂട്ട??

ഹൃദയം മുറിച്ചു കൊണ്ടുള്ള ഒരു ഈഗോ കൊണ്ടും ആരും ഒന്നും നേടില്ല എന്ന് അവർ രണ്ടും ഒരിക്കൽ തിരിച്ചറിയും.എന്തൊക്കെ ഈ ലോകത്ത് കാണിച്ചു കൂട്ടിയാലും ഒരുനാൾ ഈ മണ്ണിൽ കൊഴിഞ്ഞു വീഴും എല്ലാവരും എന്ന് തിരിച്ചറിഞ്ഞു വരുമ്പോളേക്കും... ഒരുപാട് വൈകിയിട്ടുണ്ടാകും. പിന്നീട് ഒരുമിച്ചൊരു ബിസിനസ്സും ഇനി പറ്റില്ല എന്ന രീതിയിൽ കാലം മുന്നോട്ട് ഓടിയിട്ടുണ്ടാകും... ഒരുപാട് ദൂരേക്ക്!!

തെറ്റുകളും കുറവുകളും ഇല്ലാത്ത ആളുകൾ ആരും ഇല്ല. തെറ്റുകൾ തിരുത്താൻ സാധിക്കും. തെറ്റിദ്ധാരണകൾ മനസ്സിലാക്കി വരുമ്പോളേക്ക് ഇനി ഒരു തിരുത്തൽ പറ്റാത്ത വിധം എല്ലാം തീർന്നിട്ടുണ്ടാകും.

കുഞ്ഞൂട്ടാ... കുഞ്ഞൂട്ടൻ വിഷമിക്കും എന്നറിയാം. എനിക്ക് ഓടി വരണം എന്നുണ്ട്. പക്ഷെ... ഞാൻ നിസ്സഹായ ആണ്.കുഞ്ഞൂട്ടനെ ഓർക്കുവാൻ പോലും എന്റെ മുതലാളി ഇനി സമ്മതിക്കുമോ എന്നറിയില്ല.പാവം എങ്കിലും പിടി വാശി കൂടുതൽ ആണ്

കുഞ്ഞൂട്ടന്റെ ബോസ്സ്നെ എന്റെ മുതലാളി ശത്രുവിനെ പോലെ കണ്ടു തുടങ്ങി എന്ന് തോന്നുന്നു. ഒരുപാട് തവണ അവിടുന്ന് വിളിച്ചു. പക്ഷെ എന്റെ മുതലാളി തിരിഞ്ഞു നോക്കിയില്ല.

കുഞ്ഞൂട്ട.. കുഞ്ഞൂട്ടനുള്ള പോലെ ഒരുപാട് കഥകൾ എനിക്കും ഉണ്ടായിരുന്നു കുഞ്ഞൂട്ടന് മുന്നിൽ പറയാൻ.എല്ലാ മോഹങ്ങളും ഉരുൾപൊട്ടലിൽ പെട്ടപോലെ എങ്ങോട്ടോ പോയി.എന്താ എന്റെ കുഞ്ഞൂട്ടനോട് പറയേണ്ടത് എന്ന് പോലും കുറിഞ്ഞിക്ക് അറിയില്ല ഇപ്പോൾ.

കുഞ്ഞൂട്ട... നമ്മൾ പരസ്പരം ഒരുപാട് മിസ്സ്‌ ചെയ്യും എന്നത് ഉറപ്പാ. എന്നെ ഓർത്തു വിഷമിക്കരുത്. ഞാൻ പിരിഞ്ഞാൽ ഒരു കൂട്ട് ഇല്ലാതെ കുഞ്ഞൂട്ടൻ ശരിക്കും ഒറ്റപ്പെടും എന്നറിയാം.മനുഷ്യരെ പോലെ
ഡിപ്രെഷൻ ഒന്നും ആയി വയ്യാതെ ആകരുത്. കുഞ്ഞൂട്ടൻ വിഷമിച്ചിരിക്കുമ്പോൾ...
സാരമില്ല എന്ന് പോലും പറഞ്ഞു അശ്വസിപ്പിക്കാൻ എനിക്ക് പറ്റുന്നില്ല.


കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല കുഞ്ഞൂട്ട....
നിർത്തിക്കോട്ടെ....ഞാൻ ??
ഇനി കുഞ്ഞൂട്ടനെ കാണുന്നത് പോയിട്ട് കുഞ്ഞൂട്ടന് ഒരു കത്തെഴുതാൻ പോലും എനിക്ക് ഇനി പറ്റുമോ എന്നറിയില്ല.

ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹത്തോടെ.....

                      കുഞ്ഞൂട്ടന്റെ കുറിഞ്ഞി




Tuesday, 20 May 2025

കുറിഞ്ഞിയുടെ കുഞ്ഞൂട്ടൻ!!

പ്രീയ കുറിഞ്ഞി...

എന്തുണ്ട് വിശേഷങ്ങൾ? സുഖമാണോ? അവിടെ കാറ്റും മഴയും കൂടുതൽ ആണെന്ന് വിഡ്ഢിപ്പെട്ടിയിൽ ആരോ പറയുന്നത് കേട്ടു. നീ സേഫ് ആണെന്ന് കരുതുന്നു.അവിടെ ഇടിമിന്നൽ നന്നായി ഉള്ളതിനാൽ നിന്റെ മുതലാളി എന്റെ മച്ചാനുമായി ഇടിച്ചു പിരിഞ്ഞത് നീ അറിഞ്ഞോ കുറിഞ്ഞി?? മഴക്കാലത്ത് നീ കുഞ്ഞുടുപ്പിനുള്ളിൽ കയറി നന്നായി പുതച്ചു മൂടി കിടക്കണം. അസുഖങ്ങൾ പെട്ടെന്ന് വരുന്ന കാലമാണ് മഴക്കാലം.


ഇവിടെ ഞാനും മഴക്കാലത്തിനായുള്ള കാത്തിരിപ്പിൽ ആണ്. വേനൽ ചൂടിന്റെ ക്ഷീണം എന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്.തണുപ്പ് തുടങ്ങിയിട്ട് വേണം നിന്നെയും ഓർത്തു എനിക്ക് രാത്രിയിൽ ആകാശം മുട്ടെ എത്തി നോക്കി കിടക്കാൻ.നക്ഷത്രങ്ങൾ എല്ലാം കാണുന്നുണ്ട് എന്നല്ലേ. നക്ഷത്രകണ്ണിലൂടെ നിന്റെ വിശേഷങ്ങൾ അറിയാൻ ഞാനും മുടങ്ങാതെ ശ്രമിക്കുന്നുണ്ട് ഇപ്പോൾ.

നിന്റെ മുതലാളി എന്റെ മച്ചമ്പിയുമായുള്ള ബിസിനസ്സുകൾ നിർത്തിക്കൊണ്ട് കരാറുകൾ ചുരുട്ടിക്കൂട്ടി ഉണ്ടംപൊരി ഉണ്ടാക്കി, കാറ്റിലൂടെ കടലിലെറിഞ്ഞു മോറട്ടോറിയം പ്രഖ്യാപിച്ചു... മോന്തയും വീർപ്പിച്ചു പിരിഞ്ഞു പോയതിനാൽ.... അത് എന്റെ മച്ചമ്പിയെ പോലെ തന്നെ, ശാരീരികമായും മാനസികമായും എന്നെയും വല്ലാതെ ബാധിച്ചു.അല്ലേലും നിലനിർത്തി കൊണ്ട് പോകുവാൻ ഉള്ള ചങ്കൂറ്റത്തിന്റെ ആയിരത്തിൽ ഒന്ന് വേണ്ടല്ലോ എന്ത് കാര്യവും അവസാനിപ്പിക്കാൻ!!

അവർ തമ്മിലുള്ള ബിസിനസ്സ് ഇടപാടുകൾ മാത്രമാണ് എനിക്ക് കുറിഞ്ഞിയെ കേൾക്കാനും മിണ്ടാനുമുണ്ടായിരുന്ന ഏക മാർഗം!!

ഒരു ആവേശത്തിൽ വലിച്ചെറിഞ്ഞു പോകാനുള്ള ബിസിനസ്സ് ബന്ധങ്ങൾ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ നൽകുക തന്നെ ചെയ്യും എന്നത് എന്റെയും കൂടി അനുഭവം ആണ്.അത് തിരിച്ചറിഞ്ഞു വരുമ്പോഴേയ്ക്ക് ഒരുപക്ഷെ എല്ലാ മുതൽമുടക്കും കൈവിട്ടു പോയി വലിയൊരു തകർച്ചയിൽ എത്തിയിട്ടുണ്ടാകും പലരും. ഒരുബിസിനസ്സ് ആകുമ്പോൾ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും സ്വാഭാവികം.അങ്ങനെ ഇല്ലാത്ത ഒരു ബിസിനസ്സ് ബന്ധങ്ങളും ലോകത്തില്ല എന്നത് ആണ് സത്യം എന്നത് കുറിഞ്ഞിക്ക് അറിയോ??
വഴക്കുകൾ പരസ്പര ബിസിനസ്സുകൾ ഒറ്റയടിക്ക് അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ അല്ല, മറിച്ച് പരസ്പര വൈരുധ്യങ്ങൾ, പൊരുത്തക്കേടുകൾ, അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം തിരിച്ചറിഞ്ഞു, പാളിച്ചകൾ തിരുത്തിക്കൊണ്ട്..കൃത്യമായ വരവ് ചിലവ് കണക്കുകളോടെ.. വ്യക്തമായ ഭാവി പ്ലാനുകളോടെ... മുന്നോട്ട് പോകാനുള്ള യഥാർത്ഥ
അവസരങ്ങൾ ആണെന്നത് ആണ് പച്ചയായ സത്യം.ഏ റീയൽ ഗോൾഡൻ ഓപ്പർച്യൂണിറ്റി!!

പക്ഷെ... മനസ്സിനേറ്റ മുറിവുകൾ!!!

ഓരോന്ന് പറഞ്ഞു ഞാൻ കാടുകയറി അല്ലെ കുറിഞ്ഞി?? ഇതിന്റെ പേരിൽ നിന്റെ മുതലാളിയെ പോലെ നീയും വഴക്കുണ്ടാക്കി എങ്ങോട്ടോ ഇറങ്ങി പോകരുത് ട്ടോ. നീ അങ്ങിനെ പെരുമാറും എന്ന് ഞാൻ കരുതുന്നില്ല.കാരണം.... എനിക്കും നിനക്കും പരസ്പ്പരം ഈഗോകൾ ഇല്ലല്ലോ!!

ഒരു കാര്യം പറയാൻ മറന്നു, വടക്കേലെ പ്ലീയുർ മാവിന്റെ വലിയ കൊമ്പ് ഇന്നലത്തെ കാറ്റിൽ ഒടിഞ്ഞു വീണു. പാവം മാവമ്മാവൻ. നന്നായി വേദനിച്ചിട്ടുണ്ടാകും. എനിക്കും സങ്കടമായി... പഴുത്ത മാമ്പഴജ്യൂസ് കൊണ്ടൊരു നവധാര നിനക്കായി ഞാൻ പറഞ്ഞു വച്ചിരുന്നതാ കുറിഞ്ഞി.

പിന്നെ... നിളയിൽ പൊടിമീനുകൾ നിറഞ്ഞു എന്ന് ശങ്കുമ്മാവൻ ഇന്ന് രാവിലെ പറയുന്നത് കേട്ടു.നിനക്കും നിന്റെ മുതലാളിക്കും പൊടി മീനുകൾ, വറുത്ത് കറുമുറാ തിന്നുന്ന രുചി കൂട്ടാണെന്ന് എനിക്കറിയാം. പക്ഷെ... ഞാനൊരു രഹസ്യം പറയട്ടെ??
നീ മുടങ്ങാതെ.... കിടന്നു മുള്ളിയിരുന്ന കാലത്തേക്കാൾ കാക്കത്തൊള്ളായിരം വർഷം പഴക്കമുള്ളോരു രഹസ്യം.
 "പൊടിമീനുകൾ ആണ് ലോകത്തിലെ ആദ്യത്തെ മസ്സാജ് പാർലർ ഉടമകൾ!!" ഇത് നിനക്കറിയാമായിരുന്നോ കുറിഞ്ഞി??

പുഴയിൽ ഇറങ്ങി അവരുമായി ചങ്ങാത്തത്തിൽ ആയാൽ പിന്നെ അവർ കൂട്ടമായി ഒരു വരവാ...
എന്നിട്ട് ആദ്യം നമുക്ക് ചുറ്റിനും ഒന്ന് കറങ്ങും, ആ വഴി പോയപ്പോൾ വെറുതെ വന്നതാ എന്ന ഭാവത്തിൽ!!
നമ്മൾ ഉപദ്രവിക്കില്ല എന്ന് കണ്ടാൽ... കൂട്ടത്തിലെ കറുമ്പൻ വെള്ളത്തിനു മുകളിൽ വന്ന് മറ്റു ശത്രുക്കൾ ആരേലുമുണ്ടോ എന്നൊന്ന് എത്തി നോക്കി മടങ്ങും. പിന്നീട് ഒരു 10 സെക്കന്റ് കൂടി നമ്മൾ അനങ്ങാതെ നിന്നാൽ.... ഓരോരുത്തർ ആയി വന്നു നമ്മളെ ഒന്ന് തോണ്ടിയിട്ട് ഓടും. എന്നിട്ടും നമ്മൾ കുഴപ്പക്കാരല്ല എന്ന് മനസ്സിലാക്കിയാൽ.. എല്ലാരും കൂടി നാലുവശത്തു നിന്നും കൂട്ടം കൂടി നിന്ന് അവരുടെ ഇത്തിരി പല്ലും കുഞ്ഞൻ ചുണ്ടുകളും കൊണ്ടും ഇക്കിളിപ്പെടുത്തിക്കൊണ്ട് മസ്സാജ് തുടങ്ങും.നല്ല രസമാണ്.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം!!

നീ വരുന്ന കാലം നിനക്കായി ഒരു സ്പെഷ്യൽ മസ്സാജ് പുഴയുടെ 9 ആം ഷട്ടറിന്റെ മുന്നിലെ പൊടിമീൻ കൂട്ടങ്ങൾ ഏറ്റിരുന്നതാണ്. എന്നെങ്കിലും ഒരിക്കൽ നിന്നെയും കൂട്ടി പെരുമഴയത്ത് നിളയിലെ പാലത്തിനടിയിൽ വരെ നീന്തി മടുക്കണം എന്നും കരുതിയിരുന്നു.പക്ഷെ..ഇനി നിനക്ക് വരാനാകുമോ എന്ന് എനിക്ക് അറിയില്ല!!

പെയ്തൊഴിയാൻ വെമ്പുന്ന വലിയൊരു മഴക്കാലം... മഴയെ സ്നേഹിക്കുന്ന നിനക്കായി.. നീ അറിയാതെ.. ഞാനും സൂക്ഷിച്ചിരുന്നു.ആലിപ്പഴം പൊഴിച്ചുകൊണ്ട് നിന്നിൽ പ്രളയമായി ഒഴുകുവാൻ കൊതിച്ചൊരു പെരുമഴക്കാലം!! പെയ്യുവാൻ ഭൂമിയില്ലേൽ പിന്നെന്തിനു മഴ.

ഓരോന്ന് പറഞ്ഞു ഞാൻ നിന്നെ വീണ്ടും ബോർ അടിപ്പിച്ചോ കുറിഞ്ഞി?? 

എനിക്ക് "ഫ്രണ്ട്" എന്ന് പറയാൻ വേറെ ആരുമില്ലാത്ത കൊണ്ടാണ് ട്ടോ ഇങ്ങനെ ഓരോന്ന്...വാ തോരാതെ.........
സാരമില്ല!!. 
നീ അതൊന്നും മൈൻഡ് ചെയ്യണ്ട. നിന്റെ മുതലാളി എന്റെ മച്ചമ്പിയുമായി ഇനി ഒരു ബിസിനസ്സിനും തയ്യാർ ആകാതെ നിസ്സാര ഈഗോ വിജയത്തിന് പുറകെ പോയി വാശിക്ക് ഇരുന്നാൽ...ഒരുപക്ഷെ...ഇനി നമ്മൾ  തമ്മിൽ ഒരിക്കലും കണ്ടു എന്ന് വരില്ല.

അങ്ങിനെ എങ്കിൽ... മുതലാളിയെ അനുസരിക്കണം. നല്ല കുട്ടിയായി വളരണം.തർക്കിക്കാനും വാദിച്ചു ജയിക്കാനും അറിയാത്ത കൊണ്ടല്ല പല തർക്കങ്ങളിലും ഒരാൾ പിന്മാറുന്നത്. എതിർ ഭാഗത്ത് ഉള്ള ആളോടുള്ള സ്നേഹം കൊണ്ട് സ്വയം തോറ്റു കൊടുക്കുന്നതാണ്.അതാണ്‌ സത്യം!!

പറ്റിയാൽ എന്നെങ്കിലും ഒരിക്കൽ എന്റെ നാട്ടിലുടെ വരണം.എന്നെ കാണുവാനുള്ള അനുവാദം നിനക്കില്ല എങ്കിൽ പോലും,ഞാനറിയാതെ....നീ വരണ!!

വരിക്കാശ്ശേരി മനയും... നിളാ നദിയും അതിന്റെ തരിമണൽ തീരവും.. വാഴാലിക്കാവും..... കലാമണ്ഡലവും... കുഞ്ചൻ സ്മാരകവും... പുനർജനി നൂഴലും... ഇവിടുത്തെ ഉത്സവങ്ങളും പൂരങ്ങളും...കാവശ്ശേരി വെടിക്കെട്ടും വല്ലങ്കി വേലയും... ഇപ്പോഴും പഴമ നിലനിൽക്കുന്ന നാട്ടിൻപുറങ്ങളും... നന്മയുള്ള നാട്ടാരും...എല്ലാം ചേർന്നുള്ള "വള്ളുവനാട്" എന്നറിയപ്പെടുന്ന ഈ പ്രദേശം.... നിന്റെ മുതലാളിയെ പോലെ എല്ലാം കൊണ്ടും അതിമനോഹരം ആണ്!! 

കൊല്ലങ്കോട് കൊട്ടാരവും ചുറ്റിനുമുള്ള ഗ്രാമ ഭംഗിയും,നെല്ലിയാമ്പതിയും സൈലന്റ് വാലിയും...എല്ലാം കൂടി നിനക്കും നിന്റെ മുതലാളിക്കും ഇഷ്ടമാകും എന്നത് ഉറപ്പ്!!

കുറിഞ്ഞി...
മുതലാളിയുടെ അനുവാദം ഇല്ലാതെ നിനക്ക് എന്നോട് വേണമെന്ന് വച്ചാൽ പോലും മിണ്ടുവാൻ പോലും പറ്റില്ല എന്നറിയാം.എങ്കിലും....
.......... 
............



എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളും കഥകളും നിന്നോട് പറയാൻ എന്നിൽ ബാക്കിയുണ്ട്.പക്ഷെ.. എനിക്ക് പേടിയാണ് ഇപ്പോൾ.നിന്റെ മുതലാളിയെ പോലെ...
നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കി പോകാൻ ഒരുപക്ഷെ നീയും തയ്യാർ ആയെങ്കിലോ??


ഇനി എന്തേലും നിനക്കായി കുറിച്ചാൽ അത് ഒരുപക്ഷെ അധികപ്പറ്റാകും കുറിഞ്ഞി.


                                 സസ്നേഹം...
                  കുറിഞ്ഞിയുടെ കുഞ്ഞൂട്ടൻ





Ps: കുറിഞ്ഞിയും കുഞ്ഞൂട്ടനും പ്രതേകാത്മക തൊഴിലാളികൾ ആണ്. മുതലാളിമാരുടെ നിസ്സാര വാശിക്കും ഈഗോയ്ക്കും മുന്നിൽ പരസ്പരം പിരിഞ്ഞു പോകേണ്ടിവരുന്ന.... ഒരിക്കലും തമ്മിൽ കാണാത്ത വെറും രണ്ട് നിസ്സഹായ തൊഴിലാളികൾ!!

Thursday, 13 March 2025

ഒരു കുഞ്ഞ് തോൽവി!!




നിമ്മി!!

നിലാവുപോൽ ചിരിച്ചുകൊണ്ട് മനസിലേയ്ക്ക് ആഴ്ന്നിറങ്ങിയവൾ!!
പതിറ്റാണ്ടുകൾക്ക് പിന്നിലെന്നോ ഒരു ഹോസ്പിറ്റൽ വരാന്തയിൽ വച്ചാണ് രോഗികൾക്കിടയിൽ തരളിതമായി വീണു കിടന്നിരുന്ന അവളുടെ പുഞ്ചിരി ഞാൻ എടുത്ത് ഹൃദയത്തോട് ചേർത്തത്. മെഡിക്കൽ റെപ്പ് ആയും പിന്നീട് മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയും ആ പുഞ്ചിരി വട്ടത്തിൽ അവളറിഞ്ഞതിൽ കൂടുതൽ തവണ അവളെറിയാതെ തന്നെ നുഴഞ്ഞു കയറിയിട്ടുണ്ട്.പലവട്ടം!!🥳🥳

കാലം എന്ന വലിയ തിരക്കഥകൃത്തിന്റെ തൂലികയിലെ അക്ഷരങ്ങളിൽ പക്ഷെ 'അക്ഷരങ്ങളെയും മഴയെയും' സ്നേഹിച്ചവളുടെ മുന്നിലേക്ക് ഉള്ള വഴികൾ എനിക്കായി കുറിക്കപ്പെട്ടിരുന്നില്ല.

വർഷങ്ങൾക്ക് ശേഷം..മൂക്കുത്തി വിടരുന്ന പുഞ്ചിരി തേടി സോഷ്യൽ മീഡിയയിൽ ചെറിയൊരു അലച്ചിൽ!!
 ഇഷ്ടനിറസാരിയിൽ.... ഫോട്ടോയ്ക്ക് വേണ്ടി മാത്രം എടുത്തണിഞ്ഞ പുഞ്ചിരിയോടെ ആൽമരചുവട്ടിലായി അവളെ ഞാൻ കണ്ടെത്തി .

ആശുപത്രി വരാന്തയിൽ നിന്നും.... വിദ്യാഭ്യാസവകുപ്പിലെ പടികൾ ചവുട്ടി ഭരണ സിരാകേന്ദ്ര നഗരത്തിലേയ്ക്ക് കുടിയേറിയപ്പോളേക്ക് ഭാര്യയായി..... അമ്മയായി ഒക്കെ നിമ്മി വളർന്നിരുന്നു.

മാറ്റം ഇല്ലാതെ തുടരുന്നത് എന്നിലെ സൗഹൃദം മാത്രം!!

ആ സൗഹൃദത്തിന്റെ തിളപ്പിൽ.... ചാറ്റിലേയ്ക്ക് ഊളിയിട്ട എന്റെ മുന്നിൽ പുഴ ആഴങ്ങളിൽ ചെളിമൂടികിടന്ന ഒരു സത്യം കുമിളകൾ പരത്തി പൊങ്ങിവന്നു.

വ്യത്യസ്ത ഉള്ള എന്റെ പേരിനെ എങ്കിലും.... അവളുടെ വിദൂര ഓർമയിൽ പോലും പതിപ്പിക്കുന്നതിൽ...ഞാൻ പണ്ടത്തെ തന്നെ പാടെ തോറ്റിരിക്കുന്നു!!


ചിന്തകളെ മുറിച്ചുകൊണ്ട് ആകാശവാണി തൃശ്ശൂർ നിലയം ഈണത്തിൽ പാടി...


"ഇടനാഴിയിലിരുൾ വീണുടഞ്ഞതിന് നോവുമായി.....
പതിവായി വന്നോരു നോക്കു കണ്ടോന്നു മിണ്ടുവാൻ.....

ഇട നെഞ്ചു പിടഞ്ഞു നിന്നെ തിരഞ്ഞു മുഷിയവേ.....
കഴുകാൻ തുനിഞ്ഞതാണിന്നെന്റെ കണ്ണുകൾ......"

ങ്ങ ബെ.....സ്റ്റ്!! 

ഓടിച്ചെന്നു സ്റ്റേഷൻ മാറ്റി നോക്കി... Club fm ൽ പഴയൊരു ഗാനം!!

"ഒരു മധുര കിനാവിന്... ലഹരിയിലെങ്ങോ... കുടമുല്ല പൂ വിരിഞ്ഞു..........
........ ........ ........

കൊള്ളാം!!
ഇത് ഞാൻ പൊരിക്കും!!
🕺🕺🕺🕺🕺🕺🕺🕺🕺

Friday, 24 January 2025

ദായമ്മക്കയ്യ്!!

                             തിനാറ് വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചുകൊണ്ട് നാട്ടിൽ എത്തിയതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കുള്ള കൂടുമാറ്റം.

പ്രവാസത്തെ തോൽപ്പിച്ച സന്തോഷത്തിൽ സ്വന്തം വീട്ടിൻ്റെ മട്ടുപ്പാവിൽ, ഡിസംബർ കാറ്റും ആസ്വദിച്ച് പൗർണമി വെട്ടത്തിൽ
മാനം നോക്കി കിടക്കുന്നതിനിടയിലെപ്പോഴോ ആണ് 
പതിവുള്ള "ന്യൂസ്‌ ഹണ്ടി"നായി ഫോണെടുത്തുള്ള തോണ്ടൽ  തുടങ്ങിയത് .
പല തല വാചകങ്ങളും കണ്ണിലൂടെ കയറിയിറങ്ങി പോകുന്നതിനിടയിൽ യാദൃശ്ചികമായി കണ്ട ഒരു വാർത്തയ്‌ക്കൊപ്പമുണ്ടായിരുന്ന  ഫോട്ടോയിൽ വിജോഷിൻ്റെ കണ്ണുകൾ കുടുങ്ങി നിന്നു.

"ദായമ്മക്കയ്യ് ക്ക് വിധേയനായ മലയാളി തമിഴ്നാട്ടിൽ മരണപ്പെട്ടു."

മുഖം അവ്യക്തമാക്കപ്പെട്ട ആ ഫോട്ടോയിൽ വ്യക്തമായിരുന്ന വലം കൈയിലെ പച്ചയിൽ കുത്തിയ നാഗഫണ മൂർത്തിയും, തൊട്ടു താഴെയായി "വിചാപ്പി" എന്നെഴുതിയതിനു ശേഷമുള്ള കുന്തമുനയും ചേർന്ന് വിജോഷിൻ്റെ മുഖം പിടിച്ചു വലിച്ച് വർഷങ്ങൾക്ക് പിന്നില്ലേയ്ക്ക് ചുഴറ്റിയെറിഞ്ഞു.

                                                        ************************

"വിചാപ്പി...വീയാതെ നോക്കി ബാ..."
മട വെട്ടിയ പാടവരമ്പിലൂടെ ബാലൻസ് തെറ്റി നടന്നടുക്കുന്ന വിജുനെ നോക്കി "ഴ" വഴങ്ങാത്ത നാവ് കൊണ്ട് കിണ്ണൻ ഉറക്കെ വിളിച്ചു പറഞ്ഞു.കൃഷ്ണനെ നാട്ടിലെല്ലാരും "കിണ്ണൻ" എന്നാണ് വിളിച്ചിരുന്നത്.വയസ്സിൽ തന്നെക്കാൾ നാലഞ്ച് കൊല്ലത്തെ മൂപ്പുണ്ടെങ്കിലും, നാട്ടുകാരുടെ "കിണ്ണൻ" എന്ന വിളി തന്നെ വിജുവും തുടർന്നു . ആറിൽ പഠിക്കുന്ന വിജുവിനെ പോലെ കിണ്ണൻ സ്കൂളിൽ പോയിരുന്നില്ല. 
നാലിൽ പഠിക്കുമ്പോൾ എന്തോ പനി വന്ന് കുഴഞ്ഞതിൽ പിന്നെ കിണ്ണൻ്റെ പഠനനിലവാരം പൂജ്യത്തിലൊട്ടി നിന്നു.നാലാം ക്ലാസ്സ് നാലുതരത്തിൽ നിരങ്ങി നോക്കി.ഒടുവിലൊരുനാൾ പഠനഭാരം മൊത്തം ചുമന്നെടുത്ത് തൊഴുത്തിലിറക്കിവച്ച്, പകരം നാല് പൈക്കളുടെ കയറവൻ കയ്യിലെടുത്തു.

"കാർവാലി" ഡാമിലെ വെള്ളമൊരു കനാലായി രൂപമെടുത്ത് കുറുക്കൻ മലയടിവാരത്തെ പച്ച പുതപ്പിച്ച് പുളഞ്ഞൊഴുകി പോകുന്നതിനു മുകളിലൊരു ഇടുങ്ങിയ തടിപ്പാലമുണ്ട്.അതിൻ്റെ മുകളിൽ നിന്നും വെള്ളത്തിലേയ്ക്ക് തലകുത്തി മറിഞ്ഞു ചാടി കളിക്കുന്നതിനിടയിൽ ആണ് കൊച്ച് വിജോഷിന് മുന്നിൽ കിണ്ണൻ ആദ്യമായി എത്തിച്ചേർന്നത്.

മുകൾവശം രണ്ടായി പിരിഞ്ഞു നിൽക്കുന്ന 
നീണ്ട ഒരു പേര വടി കൈയിലുണ്ട്.വടിയുടെ മുകളിൽ തൂക്കിയ തുണി സഞ്ചിയിൽ എന്തോ ഒന്ന് മുഴച്ചു നിൽപ്പുണ്ട്.മുട്ടിനു താഴെ വരെ ഞാന്നുകിടന്ന് പാവാട പോലെ വിരിഞ്ഞു നിൽക്കുന്ന നിക്കർ.ളോഹ പോലെ തോന്നിക്കുന്ന വലിയ ഫുൾകൈ ഷർട്ട്.ചായപ്പൊടി തൂകിയ പോലുള്ള പൊടി മീശ.മുഖത്ത് അല്പം നിസംഗ ഭാവം, ചീകി ഒതുക്കാതെ അലസമായി കിടക്കുന്ന മുടികൾ.തിളക്കമുള്ള നിഷ്കളങ്കമായ കണ്ണുകൾ ഇത്രയും ചേർന്നാൽ കിണ്ണന്റെ രൂപമായി!"

കൈയിലെ വടി മണ്ണിൽ കുത്തി നിർത്തിയ ശേഷം...തുണിസഞ്ചിയിലെ തേക്കില പൊതിയുമെടുത്തുകൊണ്ട്.... കാർവാലിയുടെ  കണ്ണെത്താദൂരത്തെ സീമകൾക്കപ്പുറമുള്ള സ്വാതന്ത്ര്യം തേടി ഒഴുകി അകലുന്ന, പായൽ നിറമുള്ള വെള്ളത്തിലേയ്ക്ക് കാലുകൾ നീട്ടി പാലത്തിനു നടുവിലായി കിണ്ണനിരുന്നു. വിജുവിൻ്റെ ജല കേളികൾ നോക്കിക്കൊണ്ട്, കൈയിലെ തേക്കില പൊതിയഴിച്ച് അതിൽ നിന്നും ഇളം മഞ്ഞ കലർന്നു തുടങ്ങിയ ഒരു പൂടപഴമെടുത്തു മൂക്കോട് ചേർത്ത് കണ്ണുകളടച്ച് അതിന്റെ പഴുത്ത മണം നുകർന്നു.വല പോലുള്ള പുറം നാരുകൾ പറിച്ച് വെള്ളത്തിലെറിഞ്ഞ ശേഷം തോട് പൊളിച്ച്, ചുണ്ടുകൾക്കിടയി വച്ച്
വലിച്ചകത്താക്കി പ്രകൃതി നേരിട്ട് നിറച്ച ആ അപൂർവ്വ രുചി അവൻ ആസ്വദിച്ചുകൊണ്ടിരുന്നു.വെള്ളത്തിലെറിഞ്ഞ പൂടപഴനാരുകളും തൊണ്ടുകളും കൈകോർത്തുചേർന്ന്.... ജലപ്പരപ്പിൽ തുഴഞ്ഞു നിന്നിരുന്ന വിജുവിനെ തഴുകി ഇക്കിളിയാക്കിക്കൊണ്ട് ദൂരേയ്‌ക്കോഴുകി.

കരയ്ക്ക് കയറി  അടുത്ത ചട്ടത്തിനായി പാലത്തിലെത്തിയ വിജുവിന് മുന്നിലേക്ക് നീട്ടിയ കിണ്ണൻ്റെ കയ്യിൽ ഒരുപിടി പൂടപ്പഴത്തോടൊപ്പം സൗഹൃദത്തിൽ പൊതിഞ്ഞ അവൻ്റെ ഹൃദയം കൂടി ഉണ്ടായിരുന്നു.

വെള്ളിയാഴ്ചകളിൽ സ്കൂൾ വിട്ട് വന്ന ശേഷം, വിജു പാടവരമ്പ് കടന്ന് കനാലിൽ എത്തി കുളിതുടങ്ങും മുന്നേ തന്നെ അവനുള്ള എന്തെങ്കിലുമൊക്കെ സഞ്ചിയിൽ കരുതിക്കൊണ്ട് പാലത്തിനു മുകളിൽ ഉണ്ടാവുക കിണ്ണന്റെ ശീലമായി തുടങ്ങി. പേരയ്ക്ക ആകാം, തൊമ്മിപ്പഴമോ, മൊട്ട പഴമൊ, പനം നൊങ്കോ വയലറ്റ് പുഴുക്കളെ പോലുള്ള കാട്ടു മൾബറിയോ, കൊങ്ങിണി പഴമൊ, ആഞ്ഞിലി ചക്കയോ...ബബ്ബൂസ് നാരങ്ങയോ അങ്ങിനെ എന്തെങ്കിലും ചിലത് വിജുവിനെയും കാത്ത് തേക്കിലയിൽ മറഞ്ഞിരിപ്പുണ്ടാകും.വെള്ളി,ശനി,ഞായർ ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ.... കനാൽ തീരത്ത് മേഞ്ഞു നടന്നിരുന്ന കിണ്ണൻ്റെ പശുക്കളിലൊന്ന് വിജുവിനായി പ്ലാവില കുമ്പിളിൽ
പാല് ചൊരിയുന്നത് ഒരു പതിവായി മാറി. 

ചെറിയൊരു സ്ത്രൈണത കലർന്ന സംസാരവും ചേഷ്ടകളും അസാധാരണ രീതികളുമുള്ളത്തിനാലാണോ എന്നറിയില്ല, പകൽ മുഴുവൻ പശുക്കളുമായി മലയടിവാരത്തും കാട്ടിലുമായി ചുറ്റി നടന്നിരുന്ന കിണ്ണൻ..... സമപ്രായക്കാരായ മറ്റ് പലരിൽ നിന്നും അകന്നു നിന്നിരുന്നു. അതൊരുപക്ഷെ.. അവൻ്റെ സ്ത്രൈണതയോട് സമൂഹം മുടങ്ങാതെ കാണിച്ചു പോന്നിരുന്ന അയിത്തങ്ങളോടും പരിഹാസങ്ങളോടും എല്ലാം അവൻ കൃത്യമായ സാമൂഹിക അകലം പ്രാപിച്ചതുമാകാം!!

നാലാം തരത്തിൽ ചുരുങ്ങിയത് നാലുകൊല്ലമെങ്കിലും കിണ്ണൻ മുടങ്ങാതെ പഠിക്കുമെന്നും, അപ്പോഴേക്ക് അവൻ്റെ ഹൃദയം ഉള്ളിലൊരു "സ്ത്രീ"യെ കൂടി വളർത്തി തുടങ്ങുമെന്നും അറിയുവാൻ കാത്തുനിൽക്കാതെ..... പാമ്പ് കടിയേറ്റ് അമ്മ കുഞ്ഞിപെണ്ണും, തൊട്ടടുത്ത വർഷത്തെ കൊയ്ത്തിൻ്റെ തലേന്ന് പനമുകളിൽ നിന്നും തളപ്പ് പൊട്ടി താഴെ വീണ ഉടൻ വെറും രണ്ട് പിടച്ചിലോടെ അച്ഛൻ കേളുവും പോയതോടെ.... കാലനേയും കാത്ത് ഉമ്മറപ്പടിയിലിരുന്ന് നാമജപവുമായി ഒതുങ്ങി കൂടിയിരുന്ന, കേളുവിൻ്റെ അമ്മ ചീരുമുത്തിക്ക് കിണ്ണൻ്റെ രക്ഷിതാവ് സ്ഥാനം അപ്രതീക്ഷിതമായി എടുത്തണിയേണ്ടി വന്നു.ജീവിച്ചിരുന്നതിൻ്റെ തെളിവുകളായി കിണ്ണനെ കൂടാതെ നാല് പശുക്കളെയും കൂടി സ്വന്തം പേരിലവശേഷിപ്പിച്ചതിനാൽ കേളുവിൻ്റെ ആത്മാവ് പനം ചുവട്ടിൽ വച്ച് കേളുവിനെ പിരിഞ്ഞു പോയ ശേഷവും.... ക്ഷീരം വിറ്റ് കഞ്ഞി വയ്ക്കാൻ ചീരുമുത്തിയ്ക്കായി.

കാലം വിജോഷിനെ പൊടി മീശക്കാരനായി കൈപിടിച്ചു കൊണ്ടുനടന്ന ശേഷം, കട്ടിമീശക്കാരനും... കുറ്റിത്താടിക്കാരനും... ബിരുദ ധാരിയായും വളർത്തിയപ്പോഴേയ്ക്ക് കിണ്ണൻ്റെ ചീരുമുത്തിയെ മണ്ണ് മൂടുകയും കിണ്ണനിലെ സ്ത്രീ അവനോളം വളർന്ന്
തുടങ്ങുകയും ചെയ്തിരുന്നു.മനുഷ്യഭാഷയിൽ അവനോട് സ്നേഹത്തിൽ 
മിണ്ടിയിരുന്ന ആ നാട്ടിലെ ഏക ജീവി വിജു ആയിരുന്നു എന്നത് അപ്പോഴും മാറ്റമില്ലാതെ തുടർന്നു പോന്നു.

സ്നേഹവാത്സല്യങ്ങൾ കൂടി ചേർത്ത് കിണ്ണൻ നൽകുന്ന കാട്ട് പഴങ്ങൾക്കും കനാലിലെ കുളിയ്ക്കും വേണ്ടി കുറച്ചുനാളുകളായി വിജുവിന് പാലത്തിനരികിൽ എത്തുവാൻ പറ്റിയിരുന്നില്ല 
എങ്കിലും, പറ്റുന്ന പോലൊക്കെ കിണ്ണൻ്റെ അടുത്തവൻ എത്തിയിരുന്നതിന് പിന്നിലെ സംഭവം നടക്കുന്നത് വിജുവിൻ്റെ പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷമുള്ള അവധികാലത്ത് ആണ്.

കനാൽ പാലത്തിനു തെക്ക് മാറി,"കുറുക്കൻ കുഴി" എന്നറിയപ്പെടുന്ന പഴയൊരു പൊട്ടകിണർ ഉണ്ട്.പണ്ട് നാട്ടിലെ അറവുകാർ എല്ലുകളും അനുബന്ധ വേസ്റ്റുകളും കൊണ്ട് തള്ളിയിരുന്ന സ്ഥലം!!

അന്നൊക്കെ രാത്രികാലങ്ങളിൽ കുറുക്കന്മാരുടെ കൂവൽ കേട്ടിരുന്നത്രെ.മാംസഗന്ധം തേടി വന്ന് കുഴിയിൽ പെട്ട ചിലരും അവരെ നോക്കി മുകളിൽ നിൽക്കുന്നവരും കൂടി ചേർന്ന് ഒറ്റയടിക്ക് ഒരു രാത്രിയെ മുഴുവനായി കൂവി വെളുപ്പിക്കും.കൂവൽ കേട്ടുണർന്ന സൂര്യൻ ഉറക്കചടവോടെ കിഴക്ക് തലപൊക്കുന്നതോടെ, കുഴിക്ക് മുകളിലുള്ളവർ വാലും താഴ്ത്തി കാട്ടിൽ മറയും. പിന്നീടൊരുനാൾ എല്ല് വേസ്റ്റുമായി വരുന്നവർ കുഴിയിലെ കുറുക്കൻ്റെ കൂവലുകളെ എല്ലുകൾ കൊണ്ട് മൂടി അണച്ചിട്ട് പോകും.എല്ലുപൊടി കമ്പനികളും തട്ടുകടകളും പന്നി ഫാമുകളും ചെണ്ടനിർമ്മാണക്കാരും പൊട്ടിമുളച്ചതോടെ അറവുശാലക്കാർ കുഴിമൂടൽ ചടങ്ങ് നിർത്തി.എല്ലുകൾ വീഴാത്ത കുഴിയെ കുറുക്കന്മാരും ഉപേക്ഷിച്ചു.

കിണ്ണൻ വരുവാൻ താമസിച്ച ഒരുനാൾ കുഴിക്കരികിൽ നിന്നിരുന്ന പേരയിൽ നിന്നും കൈ എത്തിച്ചു പേരയ്ക്ക വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ  കാൽ വഴുതിയ വിജു കുഴിയിൽ വീണു. വർഷങ്ങൾ കൊണ്ട് എല്ലുകൾക്ക് മേലെ മണ്ണിടിഞ്ഞു വീണതിനാലും മണ്ണിനടിയിലെ പഴകിയ എല്ലുകൾ മണ്ണോടു ചേർന്നതിനാലും വലിയ മുറിവുകൾ ഒഴിവായി. എങ്കിലും,സാരമുള്ള ചില മുറിവുകൾ നെറ്റിയിലും ഇടത് കാൽതുടയിലും വലത് കൈയിലും ആയി ചുവപ്പ് കളറിൽ ജനിച്ചുവീണിരുന്നു.

അത് കണ്ട് പേടിച്ചോടി വന്ന കിണ്ണൻ, പശുവിൻ്റെ കയറഴിച്ചെടുത്ത് പേരയിൽ ഉറപ്പിച്ചു കെട്ടി, കുഴിയിൽ ഇറങ്ങി വല്ലവിധേനയും അവനെ പുറത്തെത്തിച്ചു.കമ്യുണിസ്റ്റ് പച്ച പിഴിഞ്ഞ് മുറിവിൽ ഇറ്റിച്ച് കൊടുത്ത ശേഷം, വിജുവിനെ താങ്ങി എടുത്ത് അവൻ്റെ വീട്ടിൽ കൊണ്ടാക്കി.കിണ്ണനാണ് വിജുവിനെ ആ നിലയിൽ ആക്കിയതെന്നു പറഞ്ഞു വിജുവിൻ്റെ അച്ഛൻ വേലായുധൻ കിണ്ണനെ പൊതിരെ തല്ലി.തല്ലുകൊണ്ട് തളർന്ന കിണ്ണൻ എങ്ങിനെയോ ഓടി രക്ഷപെട്ടതിൽ ഉണ്ടായ ദേഷ്യവും കൂടി ചേർത്ത്...."ഈ നശൂലത്തിൻ്റെ കൂടേ നടക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേടാ അസത്തേ?" എന്നും പറഞ്ഞു വിജുവിനും കിട്ടി അഞ്ചാറെണ്ണം!!

കോയമ്പത്തൂരെ ലേയ്ത്ത് കമ്പനിയിൽ ജോലിക്കായി അച്ഛൻ തിരികെ പോയ ശേഷമാണ് അമ്മ രാധമ്മയോട് അവൻ അന്നുണ്ടായ വീഴ്ചയുടെ സത്യാവസ്ഥ ബോധിപ്പിച്ചത്.പിന്നെയും രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആണ് അമ്മയുടെ അനുവാദത്തോടെ അവൻ വീണ്ടും കനാൽ പാലത്തിൽ എത്തുന്നത്.
പശുക്കളുമായി ദൂരെന്ന് വന്നുകൊണ്ടിരുന്ന കിണ്ണനെ, ഓടിച്ചെന്ന്  കെട്ടിപിടിച്ചു 
സോറി പറഞ്ഞ വിജുവിന്റെ കണ്ണുകൾ ചാലായി ഒഴുകി. അതിലൊരു തുള്ളി കിണ്ണൻ്റെ കൈത്തണ്ടയിൽ വീണ് തളിർത്തു.

അതുണങ്ങും മുന്നേ കിണ്ണൻ അവനോട് പറഞ്ഞു.
"വിചാപ്പി..... എനിക്ക് 'വിചാപ്പി' എന്ന് എയുതി തരുമോ? "
"ഉം!"
കാറ്റിൽ പറന്ന് വീണൊരു പ്ലാവിലയിൽ "വിചാപ്പി" എന്ന് വടിവൊത്ത കൈപ്പടയിൽ 
കമ്പുകൊണ്ട് കോറി വിജു 
കിണ്ണനു നേരെ നീട്ടി.മയിൽ‌പീലി തുണ്ട് പോലെ അവനത് ഭദ്രമായി പോക്കറ്റിൽ തിരുകി.
"കിണ്ണാ.. ഞാൻ പോകുവാ. പെട്ടെന്ന് വരാം എന്ന് പറഞ്ഞത് കൊണ്ടാ അമ്മ എന്നെ വിട്ടത്.
അടുത്ത ആഴ്ച വരാം!"

അടുത്ത വെള്ളിയാഴ്ചയ്ക്ക് മുന്നേ വിജുവിൻ്റെ കുടുംബത്തിൽ ചിലത് നടന്നു.കോയമ്പത്തൂർ വച്ച് അപകടത്തിൽ പെട്ട് കിടപ്പിലായ അച്ഛനെയും കൊണ്ട്,അമ്മയുടെ കൂടേ അവന് പട്ടണത്തോട് ചേർന്നുള്ള അമ്മാവൻ്റെ വീട്ടിലേക്ക് പോകേണ്ടി വന്നു. അച്ഛന് ഭേതമായി നടക്കാറായപ്പോളേക്ക് സ്കൂൾ തുറന്നതിനാൽ തൊട്ടടുത്ത സ്കൂളിൽ തന്നെ ചേർന്ന് പഠനം തുടരേണ്ടി വന്ന അവൻ പിന്നീട് 12 ആം തരം കഴിഞ്ഞ ശേഷമാണ് നാട്ടിൽ തിരിച്ചെത്തുന്നത്.

നാട്ടിലെത്തി കുറെ ദിവസങ്ങൾക്ക് ശേഷമൊരുനാൾ കനാൽ തീരത്ത് വിജുവും കിണ്ണനും തമ്മിൽ വീണ്ടും കാണുകയുണ്ടായി.പട്ടണത്തിൽ നിന്നും വാങ്ങിയ കുറച്ച് മിഠായികൾ അവൻ കിണ്ണന് കൊടുത്തു. വിജുവിനായി സഞ്ചിയിൽ നിന്നൊരു അത്തിപഴം എടുത്ത് നീട്ടിയ കിണ്ണൻ്റെ വലത് കൈ തണ്ടയിൽ  "വിചാപ്പി" എന്ന് പച്ച കുത്തിയിരിക്കുന്നത് വിജു ശ്രദ്ധിച്ചു.തൊട്ട് മുകളിലായി ഒരു നാഗഫണ മൂർത്തിയും എഴുത്തിനു തൊട്ടു താഴെയായി ഒരു കുന്തമുനയും.
"വിചാപ്പി പോയ അന്ന് എയുതിച്ചതാ"
"വിചാപ്പി എവിടാരുന്നു ഇത്രയും നാൾ?? അടുത്തായ് ച  വരാമെന്നു പറഞ്ഞു പോയതല്ലേ..."
"എനിക്കിനി പഴയത് പോലെ ഇങ്ങോട്ട് വരാൻ ഒന്നും പറ്റിയെന്നു വരില്ല, ഞങ്ങൾ ഇവിടുന്ന് പോകുവാ കിണ്ണാ..... വീട് വിറ്റു!!ഇന്നും കൂടിയേ ഇവിടെ കാണു. അത് പറയാനും കൂടിയ ഞാൻ വന്നത്"

അത് കേട്ടതും, വിജുനെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് കിണ്ണൻ പറഞ്ഞു
"വിചാപ്പി എവിടെയും പോകണ്ട... ഞാൻ വിടില്ല.ഈ നാട്ടിൽ ജീവിച്ചിരിക്കാൻ നീ ആണ് വിചാപ്പി എനിക്കുള്ള ഏക കാരണം"
"കാട്ടുപഴങ്ങളും തിന്ന്, കാനാലിലും ചാടി ഇങ്ങനെ നിൻ്റെ കൂടേ നടന്നാൽ മതിയോ?നിന്നെ പോലെ ആണോ ഞാൻ??
എനിക്ക് പഠിക്കണ്ടേ... ജോലിക്ക് പോകണ്ടേ? അച്ഛനും അമ്മയും വയസായി തുടങ്ങി.. അവരെ നോക്കണ്ടേ... ജോലി ഒക്കെ നേടി എനിക്കൊരു കല്യാണം കഴിക്കണ്ടേ?"

കിണ്ണൻ്റെ ചിന്താമണ്ഡലത്തിനപ്പുറമുള്ള എന്തൊക്കെയോ കേട്ടപ്പോൾ അവൻ പകച്ചുനിന്നു.നിമിഷങ്ങളെ നിശബ്ദത കാർന്നു തിന്നുകൊണ്ടിരുന്നു.നിലയറിയാ കയത്തിൽ പെട്ടവനെ പോലെ കിണ്ണന് ശ്വാസം മുട്ടി. 

"അപ്പൊ ഞാനൊ?
കിണ്ണന്റെ ചോദ്യം കനാലിൽ അനാഥമായി ഒഴുകി നടന്നു.

 എന്നേം കൂടേ കൊണ്ടുപോ വിചാപ്പി...., ഞാനും വരാം"
"എന്ത് പൊട്ടത്തരമാ കിണ്ണാ നീ പറയുന്നേ? എന്ത് ബന്ധം പറഞ്ഞാണ്  നിന്നെ കൂടേ കൊണ്ടുപോകാൻ പറ്റുന്നെ?? നിൻ്റെ പേര് കേൾക്കുന്നത്
പോലും അച്ഛന് ഇഷ്ടമല്ല.തന്നെയുമല്ല........നീ സാധാരണ ആണുങ്ങളെ പോലെയും അല്ലല്ലോ................കോപ്പ്!!" 

പിന്നീട് പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങിക്കൊണ്ട് വിജു കനാലിൽ നോക്കി അല്പനേരം നിന്നു.ഒഴുകി അകലുന്ന വെള്ളത്തിൽ  നിറഞ്ഞുതുടങ്ങിയ കറുപ്പ് നോക്കി
വിജു മൊഴിഞ്ഞു....
"കിണ്ണാ നിന്നെ കൂടേ കൊണ്ടുപോകുന്നതൊന്നും നടക്കില്ല.അതും പ്രതീക്ഷിച്ച് നീ ഇരിക്കേണ്ട.നീ എൻ്റെ  ഫ്രണ്ട് ഒക്കെ തന്നെ ആണ്.എന്നും വച്ച്.........!!"

അവർക്കിടയിൽ മൂകത പരത്തിക്കൊണ്ടസ്തമിച്ച സൂര്യന് പകരം ചുറ്റിനും അന്ധകാരം പടർന്നു.ആ ഇരുട്ടിൽ ചവുട്ടി വിജു പാടവരമ്പിലൂടെ നടന്നകലുന്നതും നോക്കി കിണ്ണൻ നിർവികാരനായി നിൽക്കുമ്പോൾ മലമുകളിലെങ്ങോ ഏതോ ഒരു  കുറുക്കൻ ഇരുണ്ട വാനം നോക്കി ഓരിയിട്ടു.ഗ്രാമത്തിലങ്ങിങ്ങായി അലഞ്ഞിരുന്ന ചില ശുനകർ അതുകേട്ടുറക്കെ കുരച്ചുതുടങ്ങി.കിണ്ണൻ്റെ മുന്നിലെ പാടങ്ങൾക്ക് നടുവിലുയർന്ന.... ഇരുട്ടിൻ്റെ ബലിഷ്ഠ വാതിലുകൾ തള്ളി തുറന്ന വിജു കറുപ്പിനടിയിൽ മറഞ്ഞു.  

                                                      ************************

പഠനമൊക്കെ കഴിഞ്ഞിട്ട് പ്രവാസത്തിനൊരുങ്ങി പുറപ്പെടും മുന്നോരുനാൾ ആണ് വിജോഷ് പിന്നീട് ആ നാട്ടിലേക്ക് തിരികെ വന്നത്. കൂടേ പഠിച്ച പലരേയും കണ്ടശേഷം തിരികെ പോകും മുന്നേ ചിലരോട് കിണ്ണനെ പറ്റി അന്വേഷിച്ചു.ആരും അവനെ കണ്ടതായി പറഞ്ഞു കേട്ടില്ല. ഗ്രാമത്തിൽ നിന്നും പട്ടണത്തിലേയ്ക്ക് പോകുന്ന അന്നത്തെ അവസാന ബസ്സിലെ കണ്ടക്ടർ ആയ തൻ്റെ സഹാപാഠി സുനിൽ, പട്ടണമെത്തും മുന്നേ കുശലം പറച്ചിലിനിടയിൽ കിണ്ണനെ പറ്റി പറഞ്ഞു.
"നീ പോയ ശേഷം കിണ്ണൻ്റെ പശുക്കളെ വടക്കേലെ ഗോപാലേട്ടൻ ചുളുവിലയ്ക്ക് വാങ്ങിയെടുത്തു. അന്നത്തെ ലാസ്റ്റ് ട്രിപ്പിൽ ഇതുപോലെ കിണ്ണനും ഉണ്ടായിരുന്നു.ദേ ആ സീറ്റിൽ ആണ് കൈയിലൊരു മുഷിഞ്ഞ സഞ്ചിയുമായി  അവനിരുന്നത്.ടൗണിലേയ്ക്കാണ് ടിക്കറ്റ് എടുത്തത് .പക്ഷെ... ഇവിടെത്തിയപ്പോൾ ബസ്സിൽ അവനില്ലായിരുന്നു!!

************************
ചിതലെടുത്ത ചില ഓർമ്മകൾ വർഷങ്ങൾ താണ്ടി ഈ നാൽപ്പതാം വയസിൽ തന്റെ മനസ്സ് തുളച്ച് ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി തുടങ്ങിയപ്പോൾ.... വർഷങ്ങൾക്ക് പുറകിലെങ്ങോ താനുപേക്ഷിച്ചു പോന്ന കനാൽ തീരവും തടിപാലവും കുറുക്കൻ കുഴിയും..... കാട്ടുപഴങ്ങളുമായി വന്നിരുന്ന കിണ്ണനുമൊക്കെ ഉറുമ്പരിക്കുന്ന പോലെ വിജോഷിന്റെ മേലിഴഞ്ഞു നടന്നു.
മട്ടുപ്പാവിൽ നിന്നെഴുന്നേറ്റ അവൻ ഫോൺ കട്ടിലിലേയ്ക്കേറിഞ്ഞു. കുളിമുറിയിൽ കയറി ഷവർ തുറന്ന് അടിയിൽ നിന്നു ഏറെ നേരം നനഞ്ഞു. ഷവറിലെ വെള്ളത്തിൻ്റെ ഡിസംബർമാസ തണുപ്പിലും ഭൂതകാല ഓർമ്മകൾ മരവിക്കാൻ മടിച്ചു മാറി നിന്നപ്പോൾ "ദായമ്മക്കയ്" എന്ന ആ ന്യൂസ്‌ഹണ്ട് വാർത്ത അവൻ്റെ സിരകകളിൽ  തീയായ് പടർന്നു.ആ തീയിലുരുകിയ കണ്ണുകൾ കവിളുകളെ പൊള്ളലേൽപ്പിച്ചുകൊണ്ട് താഴേയ്‌ക്കോഴുകി തുടങ്ങി.


                                                  ************************

                      പല നാടുകളിൽ അലഞ്ഞ ശേഷം...പെൺമനസ്സിൻ്റെ ഭാരത്താൽ  തളർന്ന തൻ്റെ ആൺ ശരീരവും പേറി പൊതു സമൂഹത്തിൽ ഇനിയും ജീവിക്കുവാനാവാതെ വന്നപ്പോൾ ആണ് മനസ്സുകൊണ്ട് 'ജാനകി'യിലേയ്ക്ക് ചേക്കേറിയ കിണ്ണൻ, തമിഴ്നാട്ടിലെ ഹിജഡഗ്രാമത്തിൽ എത്തിച്ചേർന്നത്.അംഗീകാരത്തിൻ്റെ, ചേർത്ത് പിടിക്കലിൻ്റെ, സ്നേഹിക്കപ്പെടലിൻ്റെ ആ തീരമണഞ്ഞപ്പോൾ ആണ് തന്നിലെ പുരുഷൻ്റെ ബാക്കി ശേഷിപ്പുകൾ കൂടി തുടച്ചുമായ്ച്ച്..... തന്നിലെ സ്ത്രീയെ പൂർണ്ണരൂപത്തിൽ സ്വതന്ത്രമാക്കുവാൻ അവൻ തയ്യാറാക്കുന്നത്.ആ ഉദ്യമത്തിൽ ഒരുപക്ഷെ തൻ്റെ ജീവൻ പോലും നഷ്ടമായേക്കാം എന്നറിയാമായിരുന്നിട്ടും... അതിനവൻ തയാറായത് പെണ്ണായി ജീവിക്കുവാനുള്ള മനസ്സിൻ്റെ തീവ്രമായ ആഗ്രഹം ഒന്ന്കൊണ്ട് മാത്രമായിരുന്നു."പെണ്മനസ്സോടെ" ആൺ ശരീരത്തിൽ ജീവിച്ചിരിക്കുന്നതിലും ഭേദം മരണമെന്ന പൊതുസമൂഹം നൽകിയ പാഠം അവനെ ജാനകിയിലേയ്ക്ക് പൂർണമായി കുടിയേറുവാനുള്ള കർമ്മവേദിയിൽ, സന്തോഷത്തോടെ കയറിചെല്ലുവാൻ പ്രേരിപ്പിച്ചു.

                         വളരെ വലിയൊരു ഹാളോളം പോന്ന പൂജാമുറി.അതിനോട്  ചേർന്ന് മറ്റൊരു ചെറിയ മുറി.അത്രയും  ചേർന്ന ആ കെട്ടിടത്തിൽ ആണ് വർഷങ്ങളായി ഇത്തരം ചടങ്ങുകൾ നടന്നു വരുന്നത്.അർദ്ധരാത്രിയോടടുത്തപ്പോൾ ആ ഗ്രാമവാസികൾ എല്ലാവരും പൂജാമുറിയിൽ കൂടിച്ചേർന്നു.ചാണകം മെഴുകിയ മൺതറയുടെ ഒത്ത നടുക്കായി നിലവിളക്കുകൾ വട്ടത്തിൽ നിരത്തി നിർമ്മിച്ച വലിയൊരു വൃത്തം. ആ വൃത്തത്തിനുള്ളിൽ വരച്ച അരികോലത്തിന് നടുവിൽ, ചതുരത്തിൽ വെട്ടി താഴ്ത്തിയതിന് 
ചുറ്റിനും കരിപിടിച്ച ഇഷ്ടികകൾ പാകിയ ഹോമ കുണ്ഡo. ഹോമംകുണ്ഡത്തിൽ എരിയുന്ന തീയിലേയ്ക്ക് മന്ത്രമുരുവിട്ട് പൂക്കൾ അർപ്പിക്കുന്ന "ദായമ്മ" എന്നറിയപ്പെടുന്ന പ്രധാന കർമ്മി.

ദായമ്മയ്ക്ക് ഒരു സൈഡിലായി വലിയൊരു മൺകലത്തിൽ നിറയെ പച്ചവെളിച്ചെണ്ണ ഒഴിച്ച് ഒരു അടുപ്പിൻ്റെ മുകളിൽ വച്ചിട്ടുണ്ട്. തൊട്ടടുത്തായി കലത്തിൽ നിന്നും എണ്ണ കോരുവാൻ പോന്ന ഒരു നീളൻ പിടി പാത്രം.അതിന് മുന്നിലായി ഒരു ഇരി പലക.

ദയമ്മയുടെ മറു സൈഡിലുമുണ്ടൊരു ഇരിപലക.അതിന് മുന്നിൽ ഒരു ചുവപ്പ് തുണിയിൽ കെട്ടിയൊരു പൊതി വച്ചിട്ടുണ്ട്. ഇവയെല്ലാം ഉൾക്കൊള്ളുന്ന വിളക്ക് വൃത്തതിന് വെളിയിൽ ഒരു മീറ്റർ വീതിയിൽ... നടപ്പാതപോലെ പൊടികൾ കൊണ്ട് ചുറ്റിനും വരച്ചിട്ടിട്ടുണ്ട്.അതിനും വെളിയിലായി ഗ്രാമത്തിലെ എല്ലാവരും കൂടി വട്ടമിട്ടുനിന്ന് കൈ കൂപ്പി പ്രാർത്ഥന മുഴക്കിക്കൊണ്ടിരിക്കുന്നുണ്ട്.

"ജയ് ദേവിയമ്മ... ജയ് 
സന്തോഷിമ.... ജയ് യെല്ലമ്മ......."

ദായമ്മയുടെ സഹായികളായ മുൻദായമ്മ, പിൻദയമ്മ എന്നീ രണ്ട് പരികർമ്മികളോടൊപ്പം പ്രാർത്ഥനകൾക്കിടയിലൂടെ സ്ത്രീവേഷധാരിയായ കിണ്ണൻ പ്രത്യക്ഷനായി.മഞ്ഞൾ വെള്ളത്തിൽ കുളിച്ച്, നെറ്റിയിൽ വലിയ കുങ്കുമ പൊട്ട് വരച്ച്.... ഈറനോടെ കടന്നു വന്ന അവനെ വിവസ്ത്രനാക്കിയ ശേഷം... ഹോമംകുണ്ഡത്തിന് മുന്നിലെ കളത്തിലേക്ക് പരികർമ്മികൾ ചേർന്ന് പിടിച്ചു കിടത്തി.അതോടെ പ്രധാന ചടങ്ങുകൾ തുടങ്ങുകയായി.

വർഷങ്ങൾ കൊണ്ട് നീട്ടി വളർത്തി ഒരഭിമാനമായി കിണ്ണനിലെ സ്ത്രീ സംരക്ഷിച്ചുപോന്നിരുന്ന തലമുടിയിൽ നിന്നും കുറച്ചെണ്ണം വേരോടെ പിഴുതെടുത്ത ദായമ്മ, അവ കൂട്ടി പിണച്ചു രണ്ടറ്റത്തും ഒരോ കെട്ടുകൾ ഇട്ടു.പരികർമ്മികളുടെ സഹായത്തോടെ കിണ്ണൻ്റെ ശരീരത്തിലെ പുരുഷ ലക്ഷണമായി തൂങ്ങി നിന്നിരുന്നവയെ ഒന്നിച്ചു ചേർത്ത് അവ ശരീരത്തിൽ ചേരുന്ന ഭാഗത്ത് തലമുടി വള്ളികൊണ്ട് വരിഞ്ഞു മുറുക്കി കെട്ടി. പരികർമ്മികൾ ചേർന്ന് കെട്ട് പിന്നെയും വലിച്ചു മുറുക്കി ഉറപ്പിച്ചുകൊണ്ട്  വീണ്ടുമൊരു കെട്ടിട്ടതോടെ കിണ്ണൻ്റെ പുരുഷൻ കാലിടുക്കിൽ ശ്വാസം മുട്ടി തുറിച്ചുനിന്നു.

പരികർമ്മികൾ ചേർന്ന് കിണ്ണനെ എണീപ്പിച്ച് പതിയെ നടത്തുവാൻ ആരംഭിച്ചു.ഹിജഡകൾ കൈകൊട്ടി താളത്തിൽ ഉറക്കെ പാടി.....

 "ജയ് യെല്ലമ്മ.....ജയ് ജയ് യെല്ലമ്മ...ജയ് യെല്ലമ്മ...ജയ് സന്തോഷിമ.......ജയ് യെല്ലമ്മ...."

കൈകൂപ്പി, പ്രാർത്ഥനകൾ ഏറ്റുപാടി.... ആൾക്കൂട്ടത്തിനും വെളിയിലൂടെ കിണ്ണൻ തൻ്റെ സ്ത്രീ ജീവിതത്തിലേക്കുള്ള പ്രദക്ഷിണം തുടങ്ങി.രണ്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ..... കിണ്ണന് തലകറങ്ങും പോലെ തോന്നി.തൻ്റെ കാലിടുക്കിലൊരഗ്നിപർവ്വതം
സജീവമാകുന്നത് അവനറിഞ്ഞു. 

വലിയൊരു പീഠത്തിൽ ഇരുന്ന്,ഒരു കയ്യിൽ മണി കിലുക്കിക്കൊണ്ട്..... മറു കൈയാൽ ഹോമകുണ്ഡത്തിലേയ്ക്ക് പൂവുകളും നെയ്യുമൊഴിച്ച്
മന്ത്രങ്ങൾ ഉരുവിടുന്ന..... വലിയ കുങ്കുമപൊട്ടും തീവ്ര കണ്ണുകളും ആരാച്ചാരുടെ മുഖഭാവങ്ങളുമുള്ള ദായമ്മയ്ക്ക് സൈഡിലുള്ള അടുപ്പിൽ  തീ ആളികഴിഞ്ഞിരുന്നു.അതിനു മുകളിലുണ്ടായിരുന്ന കലത്തിൽ വെട്ടി തിളച്ചുകൊണ്ടിരുന്ന വെളിച്ചെണ്ണയിലേക്ക് ഇടയ്ക്കിടെ ഓരോ പച്ചമഞ്ഞൾ എടുത്ത് ഇടുന്നുണ്ട് ഒരു പരികർമ്മി. "കോരി പാത്രം" കൊണ്ട്  ഇളക്കിയ ശേഷം എണ്ണയുടെ പാകം മണത്തു നോക്കുകയും ചെയ്യുന്നുണ്ട് .

ചമ്രം പടിഞ്ഞിരുന്ന് മുന്നിലെ ചുവന്ന തുണിപൊതി അഴിച്ച് അതിൽ നിന്നും ഉരപേപ്പറൊട്ടിച്ച നീളമുള്ള നാലിഞ്ചു വീതി 
തുണിയെടുത്തത് ഇടം തോളിലുടെ ചുറ്റി എടുത്ത് കാലിൽ ഉറപ്പിച്ചു വലിഞ്ഞു നിർത്തിയ ശേഷം, പൊതിയിലുണ്ടായിരുന്ന വലിയ കത്തി തിരിച്ചും മറിച്ചും അതിൽ ഉരച്ച് മൂർച്ച  കൂട്ടിക്കൊണ്ടിരിക്കുന്ന മറ്റൊരു പരികർമ്മി.

പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കിണ്ണൻ്റെ കാലിടുക്കിലെ അഗ്നിപർവ്വതം കറുത്തിരുണ്ട പുകതുപ്പിക്കൊണ്ട് ചോര കളറുള്ള ലാവ ഒഴുക്കി തുടങ്ങി.മോഹാലസ്യപ്പെട്ട് വീഴാൻ തുടങ്ങിയ കിണ്ണൻ്റെ ബോധത്തെ അവൻ്റെ ഉള്ളിലെ ജാനകി ഊർജ്ജം പകർന്നു താങ്ങി നടത്തി.പിന്നെയും അരമണിക്കൂർ കൂടി നടന്നപ്പോൾ ജാനകിയായ് തന്നെ കിണ്ണൻ തളർന്നു വീണു.

എണ്ണ ഇളക്കിക്കൊണ്ടിരുന്ന പരികർമ്മിയും ഇതുപോലൊരിക്കൽ സ്ത്രീയായി മാറിയതാണ്. അതുകൊണ്ടാവും അവർതന്നെ എണീറ്റ് വന്ന് കിണ്ണനെ താങ്ങി പിടിച്ച് ദായമ്മയുടെ മടിയിൽ വിലങ്ങനെ മലർത്തി കിടത്തി.പുരുഷനായി കിണ്ണനിൽ ഇനിയും തങ്ങൾക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവിൽ 
തകർന്ന് കിടന്ന കിണ്ണൻ്റെ വൃഷ്ണസഞ്ചിയും ലിംഗവും നീരുവന്ന് വീർത്തിരുന്നു. ഓട്ടം നിലച്ച ചോര കല്ലിച്ച്, കടും കറുപ്പ് കളറിൽ അവ, വിങ്ങിപ്പൊട്ടി പുറത്തേക്ക് മുഴച്ചു നിന്നു.ദായമ്മയുടെ ദേഹത്ത് വീഴാതെ....അതിലേക്ക് പരികർമ്മി കലത്തിലെ തിളച്ച വെളിച്ചെണ്ണ കോരിയൊഴിച്ചു. പ്രാണൻ പിടയുന്ന വേദനയിലും "സ്ത്രീആയുള്ള" തൻ്റെ നാളത്തെ പുലരിയുടെ തെളിച്ചമോർത്ത്കൊണ്ട്.... തന്നിലെ പുരുഷനെ കുടിയൊഴിപ്പിച്ചു വിടുന്ന ചടങ്ങിൽ,സപ്തനാഡികളും  വലിഞ്ഞു മുറുക്കുന്ന വേദന കടിച്ചമർത്തി പിടച്ചിലോടെ അവൻ കിടന്നു.തിളച്ച എണ്ണ പലവട്ടം കോരി ഒഴിക്കപ്പെട്ടു.കിണ്ണൻ്റെ കണ്ണുകളിൽ നിന്നും.. മനസ്സിൽ നിന്നും ഒരു ചെറു തേങ്ങലോടെ അവൻ്റെ ആണത്തം ഉരുകി ഒലിച്ച്  പോയിക്കൊണ്ടിരുന്ന ഏതോ നിമിഷത്തിൽ, അവൻ്റെ ബോധം ഒരു വിറയലോടെ മറഞ്ഞു.

അതിനും തൊട്ട് മുന്നിലെ നിമിഷങ്ങളിലൊന്നിൽ..... കണ്ണുകളിലെ കാഴ്ചകൾ ബോധത്തിനൊപ്പം പൂർണമായും മറയും മുന്നേ...പരികർമ്മിയാൽ മൂർച്ച കൂട്ടപ്പെട്ട കത്തി ഏന്തിയ ദായമ്മയുടെ കൈ...തൻ്റെ കാലിടുക്കിലേയ്ക്ക് തെന്നിനീങ്ങുന്നതവൻ കണ്ടു.കിണ്ണനിലെ പുരുഷനെ "ഇമാസ്‌ക്കുലേഷൻ" ചെയ്തുകൊണ്ട് കടന്ന് പോയ കത്തി നീട്ടി അതിൽ നിന്നും രണ്ട് തുള്ളി ചുടു ചോര ഹോമാകുണ്ഡത്തിൽ വീഴ്ത്തിക്കപ്പെട്ടു.

ചുറ്റിനും കൂടി നിന്നവർ ഒരുമിച്ചു ചേർന്ന് ഭഗവതി മന്ത്രം ഉറക്കെ ചൊല്ലിക്കൊണ്ടിരുന്നപ്പോൾ...  അബോധാവസ്ഥയിൽ ആയിരുന്നിട്ടും കൂടി.... കിണ്ണൻ പൂർണ്ണമായി ജാനകിയായ് മാറുകയായിരുന്നു.അഗ്നിപർവ്വത മുഖത്തിലെ മുറിവിലൂടെ പുറത്തു ചാടിയ ചോരനിറമുള്ള ലാവ വടിച്ചെടുത്ത് ദായമ്മമാർ ചേർന്ന് ജാനകിയുടെ ശരീരമാസകലം തേച്ചു പിടിപ്പിച്ചു.പുരുഷ 
രോമങ്ങൾ എല്ലാം കൊഴിഞ്ഞുപോയി.... മർദ്ദവമുള്ള തൊലിയുള്ള സ്ത്രീ ശരീരത്തോടെ അടുത്ത പുലരിയിലേയ്ക്ക്  ഉണരുവാനായി ആ  ചോര ലാവ സഹായിക്കും എന്നാണ് വിശ്വാസം. തിളച്ച എണ്ണയിൽ ബാക്കി ഉണ്ടായിരുന്നത് കൂടി ഒഴിച്ച് മുറിപ്പാടിലെ തീയണച്ച ശേഷം അവരവളെ തൊട്ടടുത്ത മുറിയിൽ ഇട്ട് പൂട്ടി.തന്നെക്കാൾ ഭാരമുള്ളൊരു സ്ത്രീയെ പതിറ്റാണ്ടുകളോളം മനസ്സിൽ ചുമന്നു നടന്നു തളർന്ന കിണ്ണൻ, നിറമനസ്സോടെ...സഹനത്തിൻ്റെ മൂർത്തിയായി... ആ മുറിയിൽ ശാന്തമായി കണ്ണുകളടച്ചു കിടന്നു.സ്ത്രീയായി ഉയരാൻ,ജാനകിയായി ഉണരുവാൻ വേണ്ടി മാത്രം ഉറങ്ങുന്ന ആ മനസ്സിലേയ്ക്ക് ആയിരം വർണ്ണശലഭങ്ങൾ പറന്നിറങ്ങി!!

                                                           ******************

                   കുളികഴിഞ്ഞ് ഉറങ്ങുവാൻ കിടന്ന വിജു കട്ടിലിൽ നിന്നും വഴുതി,കാലം ബാക്കിയാക്കിയ കുറുക്കൻ കുഴിയിലേയ്ക്ക് വീണു. മാംസ ഗന്ധം തേടി കുഴിക്കരികിലെത്തിയ കുറുക്കന്മാർ ആർത്തിയോടെ കുഴിയിലേക്ക് നോക്കി നാവു നുണഞ്ഞു.ആഴങ്ങളിലേയ്ക് ചാടുവാൻ മടിച്ച ആയിരം കുറുക്കന്മാർ ഒടുവിൽ..... ഒരുമിച്ചുചേർന്ന് കുഴിക്ക് മുകളിൽ നിന്ന് വിജുവിനെ നോക്കി കൂവിക്കൊണ്ട് അവൻ്റെ മേൽ പച്ച എല്ലുകൾ വാരി ഇട്ടു തുടങ്ങി.

"എന്നെ കൂടി കൊണ്ടുപോ...വിചാപ്പി....ഞാനും വരാം......" 
കിണ്ണൻ്റെ  അഭ്യർത്ഥന വിജുവിൻ്റെ ചെവിയിൽ ആയിരം  പെരുമ്പറകളായി വന്നിടിച്ചു നിന്നു.

*************************************************************



അനുബന്ധം:
ദായമ്മക്കയ്യ്" ലെ പ്രധാന ചടങ്ങുകൾ തുടങ്ങും മുന്നേ... ചടങ്ങുകൾ 
നടക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള വിശാലമായ ഭൂമിയിൽ ആറടി നീളത്തിലും ആറടി താഴ്ചയിലും മൂന്നടി വീതിയിലുമായി ഒരു കുഴി കിണ്ണൻ്റെ  കൂടി സഹായത്താൽ കുഴിച്ചിട്ടുണ്ടായിരുന്നു.പിറ്റേന്ന് രാവിലെ,പൂട്ടിയ മുറിയിലെ ആൾ ജീവനോടെ രക്ഷപ്പെട്ടാൽ, ചടങ്ങിൽ  മുറിച്ചെടുത്ത പുരുഷ അവയവം ആ കുഴിയിലിട്ട് മൂടും. മറിച്ചാണെങ്കിൽ മുറിച്ചെടുത്ത അവയവത്തോടൊപ്പം അവയവ ഉടമയേയും ചേർത്ത് കുഴിമൂടും.അതോടെ ആ പൂജാ മുറി കൊട്ടിയടയ്ക്കുകയായി.മറ്റൊരു പുരുഷ ജന്മം സ്ത്രീയാകുവാൻ കടന്നുവരുന്ന കാലം വരെ ആ മുറിയിൽ നിസ്സഹായരായ  ആത്മാക്കൾ തങ്ങി നിൽക്കും.സ്ത്രീ മനസ്സുകളും പേറിനടന്ന്, സമൂഹത്തിൽ നിന്നും സ്വയം ഒഴിഞ്ഞുകൊടുക്കപ്പെടേണ്ടി വന്ന, സ്ത്രീ ആയി മാറാനുള്ള  ആഗ്രഹത്തിന് മരണത്തേക്കാൾ  വില നൽകിയ....... പാവം ചില പുരുഷ ജന്മങ്ങളുടെ  ആത്മാക്കൾ!!

Wednesday, 8 January 2025

പ്രചോദനം!!

"ഡേയ്.. നിന്റെ ബ്ലോഗിൽ ഇല്ലാത്ത ചില കഥകൾ pdf രൂപേണ റോഡിൽ പ്രചരിക്കുന്നത് കണ്ടല്ലോ.അതെല്ലാം അടിച്ചുവാരി 
നീ ബ്ലോഗിൽ ഇട്ടിരുന്നേൽ ആയാസമില്ലാതെ വായിക്കാമായിരുന്നു'
നിമിഷങ്ങൾക്ക് അകം "വിനോദ് ഒറ്റപ്പാലം" എന്നനാമത്തിൽ വഴിയിൽ അലഞ്ഞു നടന്ന ചില കഥകൾ pdf രൂപത്തിൽ ചാറ്റിൽ തലപൊക്കി.
Pdf കളോട് പ്രഥമ ദൃഷ്ട്യലുള്ള ഒരു താല്പര്യക്കുറവ് പണ്ട് മുതലിപ്പോഴും തുടരുന്നതിനാൽ ഒന്നോടിച്ചു നോക്കി. കൊള്ളാം, പതിവ് പോലെ തന്റെ ശൈലിയും നിലവാരവും നിലനിർത്തിയിട്ടുണ്ട്.

"നിനക്കിപ്പോഴും എഴുതാൻ പറ്റുന്നുണ്ടല്ലോ, അടിപൊളി"
"ഏയ്‌.. ഇതൊക്കെ പഴേത.. ഇപ്പൊ എഴുത്തില്ല.."
"എന്താ നിന്റെ അവസ്ഥ?"
"ഞാനിപ്പോ കട്ടയ്ക്ക് എഴുത്താണ്.
കുറെ എണ്ണം എഴുതി,വെറും ചവറുകൾ!!"
"എഴുതുമ്പോൾ കടന്ന് പോകുന്ന ഒരു വൈബ് ഇല്ലേ... രതി പോലെ സുഖം തരുന്ന ഒരനുഭൂതി.അതിപ്പോ കിട്ടുന്നില്ല. രചനാ ഷണ്ഡത്വം ബാധിച്ച പോലെ!!"
"ഹഹഹഹ... അപ്പൊ ജീവിതം പോലെ തന്നെ ആയി എഴുതും"
"ജീവിതത്തിൽ നിന്നെ പോലെ അടിമത്തം ഇല്ല.വിലങ്ങുകൾ ഇല്ലാതെ പറന്ന് നടക്കുന്ന എന്നോടോ? നിന്റെ രതിമോൾ അകാലത്തിൽ ചരമം അടഞ്ഞതൊക്കെ ഞാൻ അറിഞ്ഞു'
"പോ.. മൈ..... ....... ......."
"ഹഹഹ.. അത് വിട്.. നീ കഥകൾ അയക്ക്... വായിച്ചു പ്രചോദിതനാവട്ടെ, എന്നിട്ട് വേണം മലയാള സാഹിത്യ മല ഒന്ന് മറിച്ചിടാൻ!"
"പോ..ത്തോടിയാൽ എവിടെ വരെ...?? ങ്ങ.. ഹരിത കർമസേനകൾ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്നത് കൊണ്ട് ചവറുകൾ പറന്ന് നടക്കില്ല"
"പോടാ പട്ടി... ചവറുകൾ ചാവേറുകൾ ആണ്... എന്റെ പോലുള്ള ചവറുകൾ ഉള്ളത് കൊണ്ടാണ് നിന്റെ ഒക്കെ എഴുത്തുകൾക്ക് ആളുകൾ കൂടുന്നത്....നിന്നെ പോലെ എഴുതി നിനക്കുള്ള ഫാൻ ബേസ് കുറച്ചിട്ട് നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയ ഞാൻ എന്റെ നിലവാരം ഉയർത്താത്തത മോനേ"
"ഉവ്വ!!ചത്താലും നാവിന് ഒരുകുറവുമില്ല"
"ഈ നാവ് കൂടി ഇല്ലേൽ നിന്നെപോലുള്ള സാഹിത്യ ബൂർഷകൾ എന്നെ തിരിഞ്ഞു നോക്കുമോഡാ പുല്ലേ??"
"അത് നേരാ..., എന്നാ ശരി പിന്നെ കാണാം. ഒരു വഴി പോകാനുണ്ട്"
"പോകും മുന്നേ കുറച്ചു കഥകൾ ചാറ്റിൽ കമഴ്ത്തിയിട്ട് പോകൂ"
മറുപടി വന്നില്ല, പക്ഷെ അല്പം കഴിഞ്ഞപ്പോ കുറച്ച് കഥകൾ ചാറ്റിൽ ചൂടോടെ കിടന്ന് പിടച്ചു.

ഇതുവരെ വായിക്കാതെ കുറെ കഥകൾ.മനോഹരമായ വരികൾ!!
ഒറ്റയിരിപ്പിനു വായിച്ചു തീർത്ത എന്നിലെ പല്ല് കൊഴിഞ്ഞ സാഹിത്യകാരൻ മുണ്ടുമടക്കി ചാടി എണീറ്റു.എന്തേലുമൊക്കെ എഴുതുവാൻ മുട്ടിയ എന്റെ വിരലുകളിലേയ്ക്ക് സാഹിത്യം ചുരന്നുവന്നു.രചനയ്ക്കായി ഒന്നരക്കൊല്ലം മുന്നേ വാങ്ങിവച്ച പേനയും പേപ്പറും തപ്പാൻ സമയമില്ല. ചുറ്റിനും നോക്കി, വല്ല തുണ്ട് പേപ്പറും?? മേശയുടെ കാലിനടുത്ത് നിലത്തൊരു പേപ്പർ!!
ഒറ്റചാട്ടത്തിന് ആ പേപ്പറെടുത്ത് കയ്യിൽ കിട്ടിയ പേന കൊണ്ട് ആദ്യവരി കുറിച്ചുതുടങ്ങി.

പണ്ടാരം!! പേന തെളിയുന്നില്ല.
"ഫ്ലോ കളയാതെ തെളിയു പരട്ട പേനെ.." എന്നും പറഞ്ഞു പേപ്പറിൽ വട്ടത്തിൽ കുത്തി വരഞ്ഞു. തെളിയുന്നില്ല. ബീഡിവലിക്കാൻ വച്ചിരുന്ന തീപ്പെട്ടി ഉരച്ചു കത്തിച്ച് 
പേനയുടെ നിബൊന്നു ചൂടാക്കി. തെളിയുമോ എന്നറിയാൻ വീണ്ടും കുത്തിവരഞ്ഞു. ചെറുതായി തെളിയുന്നുണ്ട്. വയറിളക്കം ബാധിച്ച പൂവാലി പശു നടക്കും വഴിയിൽ ചാണകമിടും പോലെ അവിടെയും ഇവിടെയുമായി ചില തെളിയലുകൾ.
പണ്ടാരം... ആ മൂഡിപ്പോ പോകും.
പേപ്പറിൽ കുത്തി എട്ടു വരഞ്ഞു. ചെറുതായി തെളിച്ചം കൂടി വരുന്നു.
കൊള്ളാം!! കുത്തിവരയലിന്റെ വേഗത കൂട്ടി.

അങ്ങിനെ മരിയാധയ്ക്ക് തെളിയ്. നീ അല്ല നിന്റപ്പനെ വരെ തെളിയിക്കും...എന്നോടാ കളി!! ഹും!!

എഴുതുവാൻ എടുത്ത പേപ്പർ കുത്തിവരഞ്ഞു അങ്ങിങ്ങായി തുളകൾ വീണിരിക്കുന്നു. കൂടാതെ  വട്ടങ്ങളും എട്ടുകളും കൂടി കളം നിറഞ്ഞു കളിക്കുന്നുമുണ്ട്.

ഇനി ഈ പേപ്പറിൽ എവിടെ എഴുതും??

അടുത്തൊന്നും വേറെ പേപ്പറുമില്ല.

എണീറ്റ് പോയി വേറെ പേപ്പർ തപ്പാനുള്ള മടികൊണ്ട്.. മുണ്ട് മടക്കി എണീറ്റ് നിന്ന കലാകാരന്റെ മുണ്ടേൽ പിടിച്ചു താഴോട്ട് വലിച്ച് അവിടിരുത്തി. തെളിയാൻ മടിച്ചുപിണങ്ങി നിന്ന്കൊണ്ട് എന്റെ സാഹിത്യസൃഷ്ടി മൂഡ് കളഞ്ഞ പേന എടുത്ത് ഒറ്റ കുത്തിന് മുന ഓടിച്ചു. എന്നിട്ടും കലി തീരാതെ തൂക്കി എടുത്ത്... 
തുറന്നു കിടന്ന ജനലിലൂടെ പുറത്തെറിഞ്ഞു.കുത്തിവരഞ്ഞ പേപ്പർ ചുരുട്ടി പേനയ്ക്ക് 
പിന്നാലെ വിട്ടു.
ലൈറ്റും ഓഫ്‌ ആക്കി പിന്നെ കട്ടിലിലേയ്ക്ക് ഒറ്റ മറിച്ചിൽ!!

********
"അച്ഛാ.... എണീക്ക്!!എത്ര നേരമായി ചോദിക്കുന്നു...

പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ തന്നിട്ട് എവിടാ വച്ചത്?? ഇന്ന് കൊണ്ടുചെന്നില്ലേൽ ടീച്ചർ ക്ലാസ്സിൽ കയറ്റില്ല. കഴിഞ്ഞ ആഴ്ച തന്നതല്ലേ?? ഒപ്പിടാൻ തന്ന പേന പോലും കാണുന്നില്ല."
"എണീ... ക്ക് അച്ഛാ..."


Tuesday, 7 January 2025

സർപ്പനൃത്തപുരിയിലെ യുദ്ധങ്ങൾ!!

"ർപ്പനൃത്തപുരി" എന്നത് വള്ളുവനാടൻ സാമൂതിരിയുടെ ഭരണത്തിന്റെ കീഴിൽ നിന്നും താഴെവീണു പോയി പുഴയെടുത്ത് മൂന്ന്ശിവന്മാരുടെ പേരോതും പ്രദേശത്തോട്.... "ചേർത്തുവയ്ക്കപ്പെട്ട" പോലൊരു നാട്ടുരാജ്യമായിരുന്നു.ഇടതും വലതും ഇവയിൽ പെടാത്ത കേന്ദ്രനും മാറിമാറി ഭരിച്ചിട്ടും കാര്യമായ പരിഗണന കിട്ടാതെ പോയൊരു ദരിദ്ര്യ രാജ്യം. അവിടുത്തെ ഇപ്പോളത്തെ താൽക്കാലിക രാജനാണ് വള്ളുവനാടൻ മട്ടും ഭാവവും സംസാരത്തിൽ പോലും പേറുന്ന സത്യരാജ തിരുമനസ്സ്!! തിരുമനസ്സിന്റെ രാജാധികാര്യത്തിൽ തിരുവിതാംകൂർ ഗവർണർ ജനറൽ  ഭരണഘടനാപരമായി വരച്ചു നൽകിയ അധികാര പരിധിയിൽ സാമൂതിരി ഭരണകാലത്തെ കെട്ടിടങ്ങളോ, അവയ്ക്ക് പകരം പണിതവയോ അവയിലെ വിരലിലെണ്ണാവുന്ന പ്രജകളോ ഇല്ലാത്തകൊണ്ട് പ്രസ്തുത പ്രദേശഭരണത്തിനായി ഒരു രക്ഷാധികാരിയെ പ്രശ്നവശാൽ അധികാരപ്പെടുത്തിയിരുന്നു.ഇപ്പോഴത്തെ രക്ഷാധികാരി ആയ സോമരജ ഗുരുക്കൾ ആണ് പഴഞ്ചനും പുതുഞ്ചനും ആയ എല്ലാ നിർമിതികളുടെയും പ്രഥമ ദൃഷ്ട്യലുള്ള അധികാരി. ആ അധികാരം ഉപയോഗിച്ച് കൊച്ചുകൊച്ച് ആഘോഷകമ്മറ്റികളും മറ്റുമായി മുന്നോട്ട് പോയിരുന്ന ഗുരുക്കളും സഹായികളും കൂടി 
അവസരം കിട്ടുമ്പോൾ എല്ലാം ഭരണാധികാരി സത്യരാജ തിരുമനസ്സിനേയും മന്ത്രിമാരെയും വാക്കുകളാൽ ചുരണ്ടുവാൻ മടിച്ചിരുന്നില്ല.

തീരുമനസ്സിന്റെ രാജ്സഭയിലെ മന്ത്രിമുഖ്യനായ വാസുദേവരാജ ചോളനും പടത്തലവനായ ശശി പെരുമാളും അത്തരം ചുരണ്ടലുകൾക്കെതിരെ ശക്തപ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരുന്നതിനാൽ തിരുമനസ്സിന്റെ ഭരണം സുഖമമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

സത്യരാജ സദസിലെ രാഷ്ട്ര ഭാഷാ മുൻഷി വിനോദ ഗുരുക്കളുടെ സായന്ധനങ്ങൾ നിരീക്ഷിച്ചാണ് തിരുവിതാംകൂർ മഹാരാജ്യത്ത്....  പൂരങ്ങളെപ്പറ്റിയും നാട്ടുത്സവങ്ങളെപറ്റിയുമൊക്കെ യുള്ള വിവരങ്ങൾ  താളിയോലയിലാക്കി ഗ്രന്ഥശാലയിൽ സൂക്ഷിച്ചു പോന്നിരുന്നത്.

കാലാകാലങ്ങളായി സർപ്പനൃത്തപുരിയിലെ ആംഗലേയത്തിൽ നിലവാരചോർച്ച ശ്രദ്ധയിൽപ്പെട്ട 
തിരുവിതാംകൂർ ദിവനായ കേശുപിള്ള നേരിട്ടിടപെട്ടാണ് ആംഗലേയ ഭാഷാ വിദഗ്ധയായ് സ്വ നാട്ടിലും അയൽനാട്ടിലും പേരെടുത്ത സുഷ മുൻഷിയെ സത്യരാജ തിരുമനസ്സിന്റെ സഭയിലേയ്ക്ക് അയക്കുന്നത്. കണക്കപിള്ള സുപ്രീതാർച്ച, മലയാളം മുൻഷി രേഷ്മകുട്ട്യേടത്തി,രാജ്യ രസതന്ത്ര വിദഗ്ധ പ്രീയ റാണി,ഭൗതികശാസ്ത്ര വിദഗ്ധയായ പുഞ്ചിരി വിദൂഷി,വിവര സംസ്കരണ യന്ത്ര വിദഗ്ധ തേൻകനി, മധുലോക വാസി തുടങ്ങി പിന്നെയും ചിലർ കൂടി ചേർന്നതാണ് ഭരണ സംവിധാനം.

അങ്ങനുള്ള സംവിധാനത്തിലേയ്ക്ക് ആണ് ആധുനിക കാലത്തൊരു സുപ്രഭാതത്തിൽ കൈയും വീശി പയ്യനേയും കയ്യിൽ തൂക്കി ആദ്യമായി കയറിചെന്നത്

**********

ലോട്ടറിക്കാരിയായ സെക്യൂരിറ്റിയുടെ കാവൽ ഉള്ള,ഇടിമിന്നലിന്റെ ഷേപ്പിൽ വിള്ളൽ വീണ ജാമ്പവാൻ കെട്ടിടത്തിന്റെ പിന്നിലോളിച്ചിരിക്കുന്ന പുത്തൻ കെട്ടിടത്തിലായിരുന്നു പയ്യന്റെ 16 ആം വയസ്സിലെ തുടർ പഠനം.വീടിനടുത്തുള്ള "അവിടെ" തന്നെ പയ്യനെ കൊണ്ടോയി 
പതിനൊന്നാംതരത്തിൽ  നടയിരുത്തിയതിനു പിന്നിലെ പ്രധാന കാരണം... അധികം മുറികളോ പിള്ളേരോ ഇല്ലാത്തത് 
കൊണ്ട് പയ്യന്റെ മേൽ വിദ്യാദാനികളായ അദ്ധ്യാപകരുടെയും വിദ്യാദാഹികളായ സഹപാഠികളുടെയും രണ്ട് കണ്ണുകളിലൊന്നിന്റെ നോട്ടവും കരുതലും തലോടലും എപ്പോഴും ഉണ്ടാകുമല്ലോ എന്നത് ആയിരുന്നു. അതിലൂടെ പയ്യന്റെ വിദ്യാ, സാംസ്കാരിക, സാമൂഹിക നിലവാരം റോക്കറ്റ് പോലെ കുതിച്ചുയർന്നു പൊങ്ങുന്നതും, സമീപകൊല്ലങ്ങളിൽ വീടിന്റെ ചുമതല പയ്യന്റെ മണ്ടയിൽ നൈസ്സായി കെട്ടിവച്ച ശേഷം, ഭാണ്ഡവും മുറുക്കികെട്ടി 
വേൾഡ് ടൂർ പോകുന്നതുമൊക്കെ സ്വപ്നം കണ്ടുകൊണ്ട് ചുരുണ്ടുകൂടി കിടന്ന് ഞാനുറങ്ങി.

നല്ലവരായ സഹപാഠികൾ അവരുടെ ഒരു കണ്ണല്ല, മറിച്ച് രണ്ട് കണ്ണുകളുടെ നോട്ടവും 
ഒപ്പം രണ്ട് കൈകളുടെ തലോടലും കൂടി 
പയ്യന്റെ മേൽ പെട്ടെന്ന്  പതിപ്പിച്ചതിനാൽ, കാസർഗോഡൻ ഭാഷ പഠിക്കാൻ വേണ്ടി എച്ചിക്കാനത്തെ കണ്ണപ്പനാശാന്റെ കുടിപ്പള്ളിക്കൂട കളരിയിൽ ചേർന്ന് ഗുരുകുല വിദ്യാഭ്യാസത്തിലായിരുന്ന ഞാൻ ഉടൻതന്നെ മലയിറങ്ങി തീവണ്ടിയാപ്പീസിലെത്തി ആദ്യം വന്ന കൽക്കരി വണ്ടിയിൽ തൂങ്ങി വല്ലവിധേനയും നാട്ടിലെത്തി.
ആണ്പിള്ളേരായാൽ "കൊണ്ടും" "കൊടുത്തു"മൊക്കെ വളരണം എന്ന എന്റെ തന്നെ പഴയവാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പയ്യൻ..... കൊണ്ടത് "കൊടുക്കാ"നുള്ള കൊട്ടേഷൻ ടീമിനെ തയ്യാറാക്കിയത് കണ്ട് ഞാനൊന്ന് ഞെട്ടി.തല്ലുമാല,കൂട്ടയടി, പോലീസ് സ്റ്റേഷൻ.പയ്യനെന്ന ഭാവി ഗുണ്ട കോന്ത്രപല്ലുമൂടുന്ന കൊമ്പൻ മീശ പിരിച്ച് എന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നു!!

ഭഗവാനെ.. എന്റെ വേൾഡ് ടൂർ!!

"ഡേ...യ് മിസ്റ്റർ പയ്യൻ, താങ്കൾ മറിഞ്ഞു വീണ പെരുംപാമ്പ് കണക്കെ നിന്ന് കൊണ്ടോ അതോ ഒന്നേലും തിരികെ കൊടുത്തോ"
"ഏ...യ്‌!! ആദ്യം വന്ന അഞ്ചവന്മാരെ ഞാൻ പഞ്ഞിക്കിട്ടു, അതുകണ്ട് എവിടുന്നൊക്കെയോ പിന്നെയും കുറെ എണ്ണം പറന്ന്  വന്നങ്ങു ഈച്ചപോലെ പൊതിഞ്ഞു.പിന്നൊന്നും ഓർമയില്ല"

"അപ്പൊ പിന്നെ നീ കുറച്ചു പഠിച്ച കരാട്ടെ??"
"കരാട്ടെ ആർക്കുമെതിരെ എടുക്കരുതെന്ന് തൃശൂല ഗുരുക്കൾ പറഞ്ഞിട്ടുണ്ട്"
"പിന്നെന്തിനാ പഠിക്കുന്നെ?
അങ്ങോട്ട്‌ പോയി ആരേം ഉപദ്രവിക്കരുതെന്നെ ഉള്ളു, ഇങ്ങോട്ട് വന്ന് മേല് നൊന്തു തുടങ്ങിയ തിരികെ കൊടുത്തോണം"
"അത് തിരിച്ചറിഞ്ഞു തിരിച്ചടിക്കാൻ നോക്കിയപ്പോളേക്ക് ഞാൻ പെട്ടു മാതുലാ...., എല്ലാവരും കൂടി ചേർന്ന് ഒന്നനങ്ങാൻ പോലും പറ്റാത്ത വിധമെന്നെ പിടിച്ചുകെട്ടി"
"അപ്പൊ... ബ്രൂസ് ലി, ജെറ്റ്ലി, ജാക്കി ചാൻ?? നൂറാളെ തല്ലി മറിക്കുന്ന തല്ലുമാല??"
"3-4 ആളിൽ കൂടുതൽ പറ്റില്ല എന്ന് മനസ്സിലായി,ഗുരുകൾക്ക് പുട്ടടിക്കാൻ കൂലിയിനത്തിൽ തന്ന കായ മൊത്തം പലിശസഹിതം എഴുതിവച്ചിട്ട് എന്നേലും തിരിച്ചു തന്നേക്കാം"
പയ്യൻ.... "പൊലിപ്പിച്ച" ദൃശ്യലോകത്ത് നിന്നും താഴെയെത്തി, യഥാർഥ്യത്തിന്റെ തിരിച്ചറിവ് നേടിയിരിക്കുന്നു!!

"മിടുക്കൻ....... മിടുമിടുക്കൻ...
അരിയും തിന്നും.... നെല്ലും തിന്നും... പിന്നേം നിന്നാൽ..... തവിടും തിന്നും....!!"
പയ്യൻ നേടിയ തിരിച്ചറിവിനെ ആത്മാർത്ഥമായി ഞാനഭിനന്ദിച്ചു.

'ആണ് പിള്ളേര് ആണേൽ അത്യാവശ്യം ഉഴപ്പും തരികിടയും അടിയും ഇടിയും ഒക്കെ വേണം,ഒന്ന് ഓടി ചാടി വീണ് പരിക്ക് പറ്റി മണ്ണിൽ വളർന്നാലേ ഈ ലോകത്ത് പിടിച്ച് നിൽക്കാൻ പറ്റൂ. ഇന്നത്തെ ലോകം ലഹരിക്ക് അടിമ ആണ്. അല്ലാരുന്നു എങ്കിൽ ഞാൻ നിന്നെ ചരട് പൊട്ടിച്ചു കണ്ണെത്തും ദൂരത്തു തന്നെ സ്വന്ത്രമായി വളരാൻ വിട്ടേനെ.' പയ്യൻ കേൾക്കാതെ ഞാൻ 
മനസ്സിൽ പറഞ്ഞു.

"പക്ഷെ, മാതുലൻസ്.. എനിക്ക് തിരിച്ചടിക്കണം"
"എന്നിട്ട്..?"
"ഒരു മനസ്സമാധാനത്തിന്!!"
"അവർ കൂട്ടം കൂടി തിരിച്ചു തല്ലിയാൽ ഒറ്റയ്ക്ക് നിന്നടിച്ചിടുമോ?"
"അതാ പ്രശ്നം"
"എന്നാ തല്ക്കാലം ഒന്നടങ്ങു മിസ്റ്റർ പയ്യൻ!!, എന്നിട്ട് മുടങ്ങിപ്പോയ അഭ്യാസപഠനം കൊള്ളാവുന്ന ഏതേലും ഗുരുക്കളുടെ കീഴിൽ തുടരൂ. അപ്പോൾ ഈ ചിന്തകൾ താനേ മാറും"

അടികിട്ടികിളി പോയ പയ്യൻ പറഞ്ഞ ആർക്കൊക്കെയോ എതിരെ ക്ലാസ്സ്‌ ടീച്ചർ ജീവപര്യന്തം വിധിച്ചോർഡറാക്കി.
വിധി ഒപ്പിട്ട് വാങ്ങിയ പ്രതികൾ പയ്യനോട് സാമൂഹിക അകലം പ്രഖ്യാപിച്ച് വീട്ടിൽ കുത്തിയിരുന്നു.പയ്യനിലെ 
പ്രതികാരദാഹിയെ പട്ടിണിക്കിട്ട് ഞാനുണക്കി നിർത്തിയെങ്കിലും 
"തല്ലുമാല" സീസനുകൾ പലതും സ്കൂളിൽ പതിവായി.
അത് കണ്ടില്ലെന്ന് നടിച്ച അധികാരികളിൽ പലരുടെയും ആനയോളം പോന്ന മൗനം സ്കൂൾപരിസരത്തെങ്ങും ചെവിയാട്ടി നിന്നു.

"സ്കൂൾമാറണം!! എങ്കിലേ ഞാനിനി പുസ്തകം കയ്യോണ്ട് തൊടുള്ളൂ...."എന്നും പറഞ്ഞു പയ്യൻ വീട് വിട്ട്  ഇൻസ്റ്റഗ്രാമത്തിലേയ്ക്ക് താമസം മാറ്റി.ആ ഇടയ്ക്ക് ആണ് ആദ്യ പിടിഎ മീറ്റിംഗ് വിളംബരം പെരുമ്പറ കൊട്ടി വിളിച്ചോതപ്പെട്ടത്.

പ്രത്യേകിച്ച് പണിയൊന്നും ഇല്ല, വീട്ടിൽ ഇരുന്നിട്ട് അമ്മ കട്ടൻ പോലും തരുന്നുമില്ല. എന്നാ പിന്നെ പിടിഎ യ്ക്ക് പോകാം.അഞ്ചാറു ചായയും വയറുനിറയെ ടൈഗർ ബിസ്ക്കറ്റും കിട്ടുമെന്ന ശുഭ പ്രതീക്ഷയിൽ വേദിയിൽ എത്തി. ബിസ്കറ്റ് മോഹിച്ചെത്തിയ എന്നെ പിടിഎ രാജസഭയിൽ "കുരണ്ടി" തന്ന് പിടിച്ചിരുത്തി ചായകാശും ടൈഗർ കാശും ലാഭിച്ചതിന് പിന്നിൽ വാസുദേവരാജ ചോളന്റെയും സത്യരാജ തിരുമനസ്സിന്റെയും കറുത്ത കൈകൾ തന്നെ!!

മാതുലൻ പതിനഞ്ചഗ രാജസഭയിൽ എത്തി പെട്ടത്തോടെ സ്കൂളുമാറ്റം ഇനി നടപ്പില്ല എന്ന ജ്ഞാനലബ്ദി നേടിയ പയ്യൻ പ്രതിക്ഷേധമായി.... പണം നൽകി ചകിരിതല ഫാഷനായി സ്വീകരിച്ച് വിപ്ലവം മുഴക്കി.അലക്കുകാരി ജാനുവേടത്തി ബെഡ്ഷീറ്റ് തല്ലിയലക്കും പോലെ അഞ്ചാറെണ്ണത്തിനെ വാരി അലക്കിയെന്നതല്ലാതെ പറയത്തക്ക മറ്റ് ദോഷങ്ങളൊന്നുമില്ലാതെ തിന്നുറങ്ങി പോന്നിരുന്ന പാവം 'കംസമ്മാവനെ കൂമ്പിനിടിച്ചു കൊന്നവനെ പോലെ ആകുമോ മിസ്റ്റർ പയ്യനും' എന്നൊരു ഭയം എന്നിൽ വേരുറപ്പിച്ച് വളർന്നു വലുതായി പഴുത്തയിലകൾ കൊഴിയിപ്പിച്ചുകൊണ്ടേയിരുന്നു.

പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാതെ രാജയോഗങ്ങൾ വിളിക്കപ്പെടുകയും പച്ചവെള്ളം പോലും കുടിക്കാതെ പിരിയപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്നതിനിടയിൽ മാവേലിയും പാപ്പാഞ്ഞിയും സുഖചികിത്സയ്ക്കായി നാട്ടിലെത്തി മടങ്ങി. അവരുടെ വരവുമായി ബന്ധപ്പെട്ട് നടത്തിയ വടംവലി മത്സരത്തിലും ഉറിയടിമത്സരത്തിലും കേക്ക്മുറിയിലും മത്സരപരീക്ഷയിലും വരെ പയ്യൻ വാശിയോടെ മത്സരിച്ച് തോറ്റു.പയ്യനെ ചൊല്ലി ഇണ്ടാസ്സയച്ച മത്സരജൂറികൾ പുതുവർഷദിനത്തിൽ തന്നെ 
കമ്മറ്റി ആപ്പീസ്സിൽ വിളിച്ചു വരുത്തി ഇരുത്തിപൊരിച്ചു.

മാങ്ങാണ്ടി പോലെ ലോലമായ എന്റെ ഹൃദയം പലവിധ ചിന്തകളാൽ ശക്തിയിൽ മിടിച്ചു.പയ്യൻ വേലികെട്ടിയ മോണകാട്ടി വെളുക്കെ ചിരിച്ചു.എന്റെ സ്വപ്നം സ്വപ്നമായി തന്നെ തുടരുമെന്ന്  ആ ചിരിയോടെ പയ്യൻ ഏറെക്കുറെ
ഉറപ്പിച്ചു തന്നു.അതോടെ സഞ്ചിയും തൂക്കി കരിവണ്ടികയറി മുടങ്ങിപ്പോയ ഭാഷാപഠനത്തിനായി കണ്ണപ്പനശാനേ തേടി കാസർഗോഡൻ മലനിരകളിൽ ഞാൻ കാലുകുത്തി.ദക്ഷിണ പോലും കൊടുക്കാതെ ഇടയിൽ മലയിറങ്ങിയത്തിനുള്ള ശിക്ഷയായി "ഗണേശ ഗുഹയിൽ കയറി വെള്ളാരം കല്ല് പെറുക്കി ഗുരുപത്നിയെ കടിക്കാനോടിച്ച ശുനകന്മാരെ എറിഞ്ഞുനാടുകടത്തിയാൽ മാത്രം തുടർപഠനം" എന്നും പറഞ്ഞു ഗുരുക്കൾ കൈമലർത്തി. രണ്ടും കല്പിച്ചു ഞാൻ ഗുഹയിൽ ഇറങ്ങി!!
********

അതെ സമയം അങ്ങകലെ സർപ്പനൃത്തപുരിയിൽ...
പിടിഎ യുടെ പേരും പറഞ്ഞു എപ്പോൾ വേണേലും കയറിവരാൻ സാധ്യതയുള്ള അംഗങ്ങൾ ആരും ഇല്ലാത്ത ഒരു നാൾ.... പഠനകേന്ദ്ര രാജകുടുംബക്കാർ ചേർന്ന് കേക്ക് മുറിച്ച് വയറുനിറയെ തിന്ന ശേഷം,കുടത്തിൽ കയ്യിട്ട് പുതുവത്സര സുഹൃത്തിനെ പെറുക്കി എടുത്ത് തുറിച്ചുനോക്കി പേര് ഉറപ്പിച്ചു.കുടത്തിൽ നിന്നും കിട്ടിയ....സുഹൃത്തിന്റെ പേരെഴുതിയ തുണ്ടുപേപ്പറും കൊണ്ട് കുടുംബങ്ങൾ പലവഴി ചന്തയിലേയ്ക്കോടി.

സത്യരാജ തിരുമനസ്സ് തനിക്ക് വിധിച്ച കടലാസ് തുണ്ടിലെ പേരുകാരിയെ വിളിച്ച്....മൂക്കുത്തിയും കമ്മലുകളും 
ഡ്രസ്സുകളുമെല്ലാം പൊതിഞ്ഞുകെട്ടി തീവണ്ടിയിൽ കൊണ്ടുപോകാൻ പാകത്തിന് വലുപ്പമുള്ള വലിയൊരു "ലിനൻ ചാക്ക്" സമ്മാനമായി പൊതിഞ്ഞു നൽകി.ചാക്ക് കണ്ടിഷ്ടമായ തേൻകനി അന്ന് വാങ്ങിയ കമ്മലും വളകളും പൊതിച്ചോറും അടിച്ചുമാറ്റിയ കേക്കിൻ കഷ്ണവുമെടുത്ത് ചാക്കിലിട്ടു കെട്ടി മേശയ്ക്കടിയിൽ ഒളിപ്പിച്ചു.

രാജനെ തുണ്ട് പേപ്പറിലാക്കി നറുക്കിൽ കിട്ടിയ പുഞ്ചിരി വിദൂഷി, തിരുമനസ്സിന്റെ നഷ്ടപ്പെട്ട മൂന്ന് കിലോ തൂക്കം വർദ്ധിക്കുവാനുള്ള അമൃതം പൊടിയും, പൊടി കലക്കുവാനുള്ള പാത്രവും പെട്ടിയിലിട്ട് കൈയിൽ കൊടുത്തു.പൊടി കിട്ടിയ രാജൻ പാട്ട് വച്ച് കൂടേ തുള്ളി.

വാസു മന്ത്രിമുഖ്യന് ആംഗലേയ മുൻഷി വഴി "മകന്റെ തല്ലുവാങ്ങാതെ രക്ഷപെടാനുള്ള നൂറുവഴികൾ"എന്ന കൊച്ചു ഗ്രന്ഥം തുണിയിൽ കെട്ടി കിട്ടി.ജീവൻ രക്ഷാമാർഗം പൊതിഞ്ഞു കിട്ടിയ സന്തോഷത്തിൽ മന്ത്രിമുഖ്യൻ..... "സ്വപ്‌നങ്ങൾ കാണു" എന്ന കലാം പൗരന്റെ വാക്കുകൾ അനുസരണയോടെ ഏറ്റെടുത്ത്, കിട്ടുന്ന ഒഴിവ് സമയങ്ങളിൽ മുഴുവൻ 
ചാരിയിരുന്നുറങ്ങിയിരുന്ന മധുലോകവാസി കൊട്ടാരം വാദ്യാർക്ക്... കൂർക്കം വലിക്കാതുറങ്ങാനുള്ള നേത്രതൈലം
സ്നേഹത്തിൽ കെട്ടി സമ്മാനമായി നൽകി മറ്റുള്ളവരെ രക്ഷിച്ചു .



സഭയിലെ രാഷ്ട്ര ഭാഷാ  വിനോദിക്ക്, രാജ്യത്തെ മുഴുവൻ പൂരങ്ങളുടെയും നോട്ടീസ് ഒരു തുകൽ മടിശീലയിൽ ആക്കി... കുടുംബ സമ്മേതം പൂരപ്പറമ്പിൽ എത്താനുള്ള വഴികൾ കോറിയ ഭൂപടത്തിൽ പൊതിഞ്ഞു കെട്ടി,"തേൻ" തേച്ചോട്ടിച്ച് നൽകപ്പെട്ടു.തേനൊട്ടിയ പൊതി പൊളിച്ച് നോക്കിയ ഭാഷാ മുൻഷി സമ്മാനം നൽകിയ തേൻകനിയെ നോക്കി വെളുക്കെ ചിരിച്ചു.

പുതിയ വർഷം മുഴുവൻ പങ്കെടുക്കാനുള്ള പൂരവിശേഷങ്ങൾ കിട്ടിയ സന്തോഷത്തിൽ രാഷ്ട്രഭാഷാ വിദ്വാൻ, "എന്റെ കഴിഞ്ഞകാല വാട്സ്ആപ്പ് കഥകൾ" എന്ന അവലോകനകുറിപ്പ് ഒപ്പിട്ട് പെട്ടിയിലിട്ട് "പുഞ്ചിരി"ക്ക് കൊടുത്ത് പറ്റിച്ചു.പറ്റിക്കപ്പെട്ട പുഞ്ചിരി വിദൂഷി രാഷ്ട്രഭാഷാ വിദ്വാനെ നോക്കി... ന്യൂട്ടമ്മാവന്റെ "മൂന്നാം ചലന നീയമം" 
ഉരുവിട്ട ശേഷം "അടുത്ത കൊല്ലം ശരിയാക്കി തരാം" എന്നും പറഞ്ഞ് 
എങ്ങോട്ടോ ഇറങ്ങി പോയി.

കണക്കപിള്ളയ്ക്ക് ആരുമറിയാതെ ഇഞ്ചുവടിയും സ്ലേറ്റും പെൻസിലും പൊതിഞ്ഞു നൽകിയ പടത്തലവനെ അത്ഭുതത്തോടെ നോക്കി കണ്ട ആംഗലേയ മുൻഷിയ്ക്ക് സഭയിലെ "ശാസ്ത്രപരീക്ഷണ സഹായി"... ഉറങ്ങുന്ന പിള്ളേരെ കാണാതിരിക്കാനുള്ള കണ്ണടയും, അബദ്ധത്തിൽ എങ്ങാനും കണ്ടുപോയാൽ തലയ്ക്കടിച്ചിറക്കിവിടാനുള്ള റബർ ചുറ്റികയും, സഞ്ചിലിട്ടു നൽകി.ഒപ്പം ഒരു കുറിപ്പും:"യജ്ഞാർഥാത് കർമണോ £ ന്യത്ര ലോകോ £ യം കർമബന്ധനഃ
തദർഥം കർമ മുക്തസങ്ഗഃ സമാചര"
(കർമ്മം, ദൈവത്തിനായുള്ള യജ്ഞമെന്ന നിലയിൽ അനുഷ്ഠിക്കേണ്ടതാണ്. അല്ലെങ്കിൽ അത് മനുഷ്യനെ ഭൗതികലോകത്തോട് കൂടുതൽ ബന്ധിക്കുകയേയുള്ളൂ. നിന്റെ നിർദ്ദിഷ്ട കർമ്മങ്ങളെ ഭഗവാന്റെ സംതൃപ്തിക്കായി നിർവ്വഹിക്കൂ. അങ്ങനെ ചെയ്താൽ നിനക്ക് എന്നെന്നും ബന്ധമുക്തനായിരിക്കാം.)



പടത്തലവൻ ശശി പെരുമാളിന് കവചകുണ്ഡലങ്ങളും മറ്റ് 21 യുദ്ധസാമഗ്രികളുമടങ്ങിയ കിറ്റും.. കൂടാതെ സേതുഹോട്ടലിൽ പോയി " രണ്ടുഴുന്നുവടയും ഒരു കാലി ചായയും" കഴിക്കാനുള്ള സമ്മാന രസീതും
നൽകിയ രസതന്ത്രജ്ഞ
രാജ്യസുരക്ഷ ഉറപ്പ് വരുത്തി.തിരിച്ച് പോരും വഴി കണക്കപ്പിള്ള യുടെ കയ്യിൽ നിന്നും കണക്കിന് കിട്ടിയ രസത്രജ്ഞ കിട്ടിയതും വാങ്ങി വേഗം സ്ഥലം വിട്ടു.

മന്ത്രിമുഖ്യന്റെ കയ്യിൽ നിന്നും 
കിട്ടിയ പൊതിയും വാങ്ങി ഏതെങ്കിലും മൂലയ്ക്ക് പോയി ചാരിയിരുന്ന് പിന്നേയും ഉറങ്ങാനായി പോകുന്ന പോക്കിന്, 
തന്റെ വഴിയിൽ കയറി വിഷമിച്ചു നിന്നിരുന്ന മലയാളം മുൻഷിയെ വിളിച്ച് "ഇത് തനിക്ക് ഉപകരിക്കും" എന്ന് വിരൽ ചൂണ്ടി പറഞ്ഞുകൊണ്ട് മധുലോകത്ത് നിന്നും കൊണ്ടുവന്നൊരു പൊതി ബലമായി ഏല്പിച്ചു."ഉപ്പുമാവും നാരങ്ങാചായയും മലയാള തനിമയും" എന്ന സ്വന്തം പാചകകുറിപ്പുകൾ!!
വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്ന് കരുതി സമാധാനിച്ച മലയാളം മുൻഷി തനിക്ക് കിട്ടിയത് പൊതി പോലും മാറ്റാൻ നിൽക്കാതെ ആദ്യം കണ്ട ആൾക്ക് തന്നെ സമ്മാനമായി  കൈമാറി.

വിളംബരവിദഗ്ധർ അതെല്ലാം നിശ്ചല ദൃശ്യങ്ങളായി മാളോകരെ വിളിച്ചറിയിച്ചു.

*****

പിടിഎ സഭാഗ്രൂപ്പിൽ പതിവായി ചുങ്കപിരിവിന്റെ കണക്കുകൾ നിരത്തി സഭാരക്ഷാധികാരി രാജ്യത്തെ ദാരിദ്ര്യം വിളംബരം ചെയ്തുകൊണ്ടിരുന്നത് കൊണ്ട് മാത്രം സഭാഗ്രൂപ്പിൽ നിന്നും പായലും പൂപ്പലും വിട്ട് നിന്നു.

രാജ്യത്തെ യുവജന പ്രമുഖരിൽ പലരും എട്ടുനിലയിൽ പൊട്ടുന്നത് രാജ്യനിലനിൽപ്പിനു പോലും ഭീഷണി ആകുമെന്ന് പറഞ്ഞുകൊണ്ട് 
സത്യരാജൻ തിരുമനസ്സും കൂട്ടരും രാപകലില്ലാ യുദ്ധം തുടങ്ങി.വര്ഷങ്ങളായി പതിവുള്ള യുദ്ധത്തിലെ യുദ്ധമുറകൾ പ്രകാരം,യുവാക്കളെ തരം തിരിച്ചു പ്രത്യേക പരിശീലനം നൽകി. മധുലോക വാദ്യാർ വരെ ഉറക്കമുപേക്ഷിച്ച് പരിശീലന പരിപാടിയിൽ പങ്കുചേരുന്നു.

അധികം ഒന്നുമില്ലേലും പത്തിരുപത് 
തലകളെങ്കിലും തോൽ‌വിയിൽ പെടാതെ വെട്ടി എടുത്ത് വിജുഗേഷു നിരയിൽ നിരത്തണം!!

പയ്യന്റെ തലയും ആ പത്തിരുപതിൽ ഒന്നായി "വിജുഗേഷ്" നിരയിൽ പെടുവാൻ വേണ്ടി.... കാസർഗോഡൻ മലനിരകളിൽ കണ്ണപ്പനാശാന്റെ നേതൃത്വത്തിൽ വയനാട്ടുകുലവന് കാട്ടുപന്നിയെ നേർന്നു.

അതേസമയം നമ്മുടെ 
പയ്യൻ, പ്രത്യേകിച്ച് ടെൻഷനുകൾ ഒന്നും തന്നെയില്ലാതെ...പുതച്ചുമൂടി കൂർക്കംവലിച്ചുറങ്ങുകയായിരുന്നു!!







Tuesday, 31 December 2024

ഫാനിന്റെ ചുവട്ടിലെ തേനും, അച്ചന്റെ കത്തിയും!!


   "മോസ്റ്റ്‌ വാലുബിൾ കസ്റ്റമേഴ്‌സ്സിന്" ആൾ ഏഷ്യ വ്യാപാരി വ്യവസായി ഏകോപന സമതി നൽകിവരുന്ന പുരസ്‌ക്കാരങ്ങളിൽ പ്രധാനമായ, കേരളത്തിലെ "ഫാൻസികമ്മൽ" കച്ചവടക്കാരുടെ "തലതൊട്ടപ്പിപട്ടം" കിട്ടിയ ശേഷമാണ് ചിഞ്ചുമോൾ വെക്കേഷനായി നാട്ടിൽ എത്തിയത്.
സാരിയുടെ മുന്താണീക്കൊത്ത "മുത്താണി" കമ്മൽ, ചുരിദാറിന്റെ സ്ലീവിന് മാച്ചുള്ള "സ്ലോപ്പുള്ള" കമ്മൽ, പച്ച കുർത്തയ്ക്ക് ചേരുന്ന പാവയ്ക്ക കൊണ്ടാട്ടത്തിന് മുറിച്ചുണങ്ങിയ പോലത്തെ "പാവയ്ക്ക" കമ്മൽ, നൈറ്റ് ഗൗൺന്റെ ബട്ടന് മാച്ചുള്ള "നെറ്റുള്ളകമ്മൽ" തുടങ്ങി കേരളജനതയ്ക്കറിയാത്ത പലതിന്റെയും  ബ്രാൻഡ് അംബാസിഡർ ആണ് ചിഞ്ചു മോൾ.ഭർത്താവ് മിസ്റ്റർ ചിഞ്ചുമോൻ ആകട്ടെ ബിസിനസ്സ്,കൂട്ടുകാർ എന്നൊക്കെ പറഞ്ഞു ഫുൾ തിരക്കിൽ ആയത് കൊണ്ട് ചിഞ്ചു മോളെ വലിയ കാര്യമായ മൈന്റും ഇല്ല. അതിനാൽ പറ്റുന്ന സമയങ്ങളിൽ കറക്കവും അല്ലാത്ത സമയങ്ങളിൽ ഉറക്കവും പിന്നെയും സമയം മിച്ചമെങ്കിൽ പള്ളിയിലോ, കുടുംബയോഗങ്ങളിലോ ചെന്ന് യോഗാവസാനം കിട്ടുന്ന ഫുഡ്‌ അടിക്കുക ആണ് പതിവ്.

അങ്ങനുള്ള ചിഞ്ചുമോൾ സ്ഥിരമായി യോഗങ്ങളിൽ കുത്തിയിരുന്നുറക്കം ആണെന്ന് പറഞ്ഞുകൊണ്ട് പള്ളി വിഹാരി "സെബു അച്ചൻ"  വിളിച്ച് ചേർത്ത കുടുംബ യോഗത്തിൽ ചെന്ന് ഫാനിൻ ചുവട്ടിൽ കണ്ണടച്ചിരിക്കുമ്പോൾ ആണ് അച്ചന്റെ ബോറൻ പ്രസംഗത്തിനും കോട്ടയം-ഷൊർണൂർ ട്രെയിൻ യാത്രയുമായുള്ള അപൂർവ സാമ്യം ചിഞ്ചുമോൾ ആദ്യമായി ശ്രദ്ധിക്കുന്നത്.

രണ്ടിനും ഒച്ചിന്റെ വേഗമാണ്. രണ്ടിലും ഇരുന്ന് താൻ കൂർക്കംവലിയും തീറ്റയും ആണ് എന്നത് യാദൃശ്ചികം മാത്രം.

അച്ചനും ട്രെയിനും ഒരിക്കലും മുഷിപ്പൻ നിലപാട് മാറ്റില്ല എങ്കിലും അതിൽ നിന്നും രക്ഷപെടുക തല്ക്കാലം അസാധ്യം തന്നെ. ഒരാൾക്ക് എങ്ങിനെ ഇങ്ങനെ ബോറടിപ്പിക്കാൻ പറ്റുന്നു എന്നതിൽ ചിഞ്ചുമോൾക്ക് അത്ഭുതം തോന്നി. ഈ അച്ഛനെ ഒരു ദിവസം മുഴുവൻ താൻ പോകുന്ന കോട്ടയം-നിലമ്പൂർ പകൽ നിരങ്ങി ട്രെയിനിൽ യാത്രയ്ക്ക് കൊണ്ടൊകണം. എന്നാലേ അച്ചന്റെ ഈ ബോറൻ കത്തി അവസാനിക്കൂ 

പ്രസംഗം കഴിഞ്ഞു പോകുന്ന അച്ചനെ പള്ളിമേടയിലെ പട്ടി കടിക്കാനോടിക്കുന്നത് 
ചിന്തിച്ച ചിഞ്ചുമോൾ അവിടിരുന്നു ജിമിക്കി കുലുക്കി പൊട്ടി ചിരിച്ചു.

അടുത്ത മാസത്തെ കൂട്ട പ്രാർത്ഥനയെ പറ്റി സീരിയസ് ആയി സംസാരിച്ചുകൊണ്ടിരുന്ന അച്ചനും, അച്ചനെ കേട്ടിരുന്ന നാട്ടാരും ഒരുപോലെ ചിഞ്ചുമോളെ തുറിച്ചു നോക്കി...

അതോടെ തൊട്ടടുത്തിരുന്ന ആരോ ജിമിക്കിയിൽ പിടിച്ചു വലിച്ച് ചിഞ്ചു മോളെ സൈലന്റ് ആക്കി.യോഗങ്ങളിലെ പ്രഭാഷണങ്ങളോടും അച്ചന്മാരുടെ ഉപദേശങ്ങളോടും  മൂക്ക് കുത്താനുപയോഗിച്ച നാരക മുള്ളിന്റെ വിലപോലും പണ്ട് മുതൽക്കേ ഇല്ലാതിരുന്ന ചിഞ്ചുമോൾക്ക് യോഗങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതിൽ ഇളവുകൾ അരമന നേരിട്ട് ഇടപെട്ട് പാസാക്കി കൊടുത്തു. എന്നിട്ടും മുടങ്ങാതെ കൃത്യമായി ഫുഡിന്റെ ടൈം നോക്കി പള്ളി പരിസരത്തോ യോഗവീടുകളിലോ എത്തിച്ചേരുന്നത് തുടർന്നപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്വാധീനം ചെലുത്തി ആദ്യം വടക്കൻ കേരളത്തിലേയ്ക്കും, അവിടുള്ളവരുടെ പരാതിയിൽ മലബാറിലേയ്ക്കും,തുടർന്നുള്ള പരാതിയിൽ പിന്നീട് മധ്യകേരളത്തിന്റെ വാലായി "പാമ്പ്"നെ പോലെ "ആടി" കിടന്നിരുന്ന സ്ഥലത്തോട്ടും ട്രാൻസ്ഫർ ചെയ്തു.

എങ്കിലും വെള്ളിയാഴ്ച ആകുമ്പോൾ അവിടുന്ന് കയറി ശനിയാഴ്ച ഫുൾ പട്ടിണി കിടന്ന് എല്ലാ ഞായറാഴ്ചകളിലും ചിഞ്ചുമോൾ കൈയ്യും കഴുകി യോഗാവസാന ഭക്ഷണത്തിൽ മാത്രം ശ്രദ്ധയൂന്നി ചെന്ന് യോഗം തീരും വരെ കസേരയിൽ ഇരുന്ന് ഉറങ്ങി പോന്നു.

അല്ലേലും മനുഷ്യനുണ്ടാക്കിയ മതങ്ങളോടുള്ള വിശ്വാസകുറവ് ചിഞ്ചുമോളെ പോലെ അഭ്യസ്ഥവിദ്യാരായ പലരും ഉള്ളിന്റെ ഉള്ളിൽ കൊണ്ടു നടന്നിരുന്നു. രാഷ്ട്രീയത്തെക്കാൾ വലിയ കച്ചവടമായി മതങ്ങൾ മാറുമ്പോൾ ഉള്ളിലെ അവിശ്വാസിയെ ചങ്ങലയ്ക്കിട്ട് വിശ്വാസിയെപോലെ ജീവിക്കുവാൻ ആണ് അധികാരമൊ സ്വാധീനമൊ ഇല്ലാത്ത പലരും ചെയ്യാനുള്ളത്.

അച്ചന്റെ കത്തിയെ സീറ്റിലിരുന്നുള്ള ഉറക്കം കൊണ്ടും,ഫുഡിലുള്ള പ്രതീക്ഷ കൊണ്ടും തോൽപിച്ച ചിഞ്ചുമോൾ "കുമ്പ" നിറച്ചശേഷം വീട്ടിലെത്തി ഒരാഴ്ചത്തേയ്ക്കുള്ള ഡ്രെസ്സുകൾ... ഒരു  ബാക്ക് പാക്ക് ബാഗിലും, ഒരാഴ്ചത്തേയ്ക്കുള്ള കമ്മലുകൾ രണ്ട് വലിയ ചാക്കിലും കെട്ടി കാറിന്റെ ഡിക്കിയിൽ കൊണ്ടു വച്ചു.

കിടക്കാൻ നേരം കുളിച് പല്ല് തേച്ച് ഡ്രസ്സ്‌ ചെയ്തു കാറിൽ തന്നെ പോയി കിടന്നാൽ... രാവിലെ മിസ്റ്റർ ചിഞ്ചുമോൻ കോട്ടയം സ്റ്റേഷനിൽ  നാലാം നമ്പർ പ്ലാറ്റ് ഫോമിൽ വരുന്ന നിലമ്പൂർ വണ്ടിയിലെ ഏതേലും സീറ്റിനടിയിൽ ചിഞ്ചുമോളുടെ ലഗേജും, സീറ്റിന് മുകളിലായി ചിഞ്ചു മോളെയും ഉറക്കം ഉണർത്താതെ കൊണ്ടുവച്ചോളും!!

**************

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..... കോട്ടയത്ത് നിന്നും നിലമ്പൂർ റോഡ് വരെ പോകുന്ന, ട്രെയിൻ നമ്പർ 16326.... പ്ലാറ്റ് ഫോം നമ്പർ നാലിൽ നിന്നും ഉടൻ പുറപ്പെടുന്നു...

"പാസ്സഞ്ചേസ്സ് യുവർ അറ്റൻഷൻ അറ്റൻഷൻ പ്ലീ.....സ്............ട്രെയിൻ നമ്പർ വൺ സിക്സ് ത്രീ ടു സിക്സ് ഫ്രം കോട്ടയം ടു നിലമ്പൂർ റോഡ് എക്സ്പ്രസ്സ്‌ വിൽ ലീവ് ഫ്രം പ്ലാറ്റ്ഫോം നമ്പർ ഫോർ ഷോർട്ലി"



യാത്രിയോൻ 
 കൃപയഡ്യാൻ കീജിയെ....
ഗാടി നമ്പർ ഏക് ഛെഹ് തീൻ ദോ ചെഹ്... കോട്ടയം സേ നിലമ്പൂർ റോഡ്.........
.........

മനസ്സിന് കുളിരും ആശ്വാസവും പകരുന്ന ആ അനൗൻസ്മെന്റ് കേട്ട തൃപ്തിയോടെ....... ഇനി ഒരാഴ്ചത്തേയ്ക്ക് 
ചിഞ്ചുമോളെ സഹിക്കണ്ടല്ലോ എന്ന സന്തോഷത്തോടെ.....മിസ്റ്റർ ചിഞ്ചുമോൻ കോട്ടയം റയിൽവേ സ്റ്റേഷന്റെ പടികളിറങ്ങി കാർ പാർക്കിങ്ങിലേക്ക് നടന്നു.

കൂർക്കം വലിച്ചുറങ്ങിയ ചിഞ്ചുമോളേയും കൊണ്ട്.... 
 ഷൊർണ്ണൂർ സ്റ്റേഷനും കടന്ന് ട്രെയിൻ നിലമ്പൂർക്ക് ഇഴഞ്ഞു.

Monday, 30 December 2024

തൊമ്മൻകുത്തിലെ മുത്ത്!!

         മലയാളസാഹിത്യത്തിൻ്റെ 
മഞ്ഞുകാലം മാഞ്ഞതിൻ്റെ പിറ്റേന്ന്... ഭൂമിയിലെ കണക്കുകളുടെ ഭാരമേറ്റ് തളർന്ന ശരീരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി മൻമോഹൻജിയുടെ ആത്മാവ് എഴുന്നേറ്റ് എങ്ങോട്ടോ പോയി.അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പ്രശസ്തരുടെ വിടപറയലും, ക്രിസ്മസ്സ്‌ രാവിൽ ചുടലപറമ്പിൽ നിറഞ്ഞാടിയ കളിയാട്ടദർശനവും നൽകിയ ക്ഷീണത്താൽ കിടന്നുറങ്ങിയ 
ഞാൻ രാവിലെ എണീറ്റ് ബാഗും എടുത്ത് എങ്ങോട്ടോ പോയി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കമ്മൽ ശേഖരമുള്ള,
മുല്ലപ്പൂ ചൂടിയ സുന്ദരി ഇഡലിയും സാമ്പാറും തേങ്ങാചമ്മന്തിയും തട്ടിയശേഷം പതിവ് കറക്കത്തിനിറങ്ങിയ വാർത്ത വാട്സ്അപ്പൻ "ന്യൂസ്‌സ്ക്രോൾ" ആക്കി അയച്ച് തന്നു.പ്രസ്തുത വിഭവങ്ങൾ തന്നെ വിഴുങ്ങി ഏമ്പക്കം വിട്ട് റോഡിലിറങ്ങി ഫോണും കുത്തി നിന്നിരുന്ന ഞാൻ വാട്ട്സപ്പ ന്യൂസ്സ് തോണ്ടി മാറ്റിയ ശേഷം,എങ്ങോട്ടെന്നറിയാത്ത യാത്രയിൽ "കൂടേ വരാം" എന്നേറ്റ മൂവർ സംഘത്തെ വിളിച്ചു.

റോഡിൽ വായ് നോക്കി നിന്നപ്പോ വണ്ടി തട്ടി പ്ലാസ്റ്ററിട്ട് കിടപ്പിലായ ഒന്നാമൻ ബാഗും, വീൽ ചെയറും, മൂത്ര സഞ്ചിയും സെറ്റ് ആക്കി ട്രിപ്പിനു റെഡി ആയി ഭാര്യ കാണാതെ തൊഴുത്തിന് പിന്നിൽ ഒളിച്ചിരുപ്പുണ്ട്, വണ്ടിയുമായി ചെന്ന് പൊക്കി അകത്തിട്ടാൽ മാത്രം മതി!! രണ്ടാമനെ വിളിച്ചപ്പോ ഫോണിൽ കൂർക്കംവലി ശബ്ദം. അവൻ പൊങ്ങിയിട്ടില്ല. മൂന്നാമൻ രണ്ടാമൻ്റെ  വരവും കാത്ത് റോഡിൽ കുത്തിഇരിക്കുന്നു.

എന്നാ പിന്നെ ടൗണിൽ ചുറ്റിവരാം എന്ന് കരുതി സാംസ്കാരിക കേന്ദ്രത്തിൽ ഒരു കറക്കം.നഗരത്തിൻ്റെ ഒരു ഭാഗത്ത് വണ്ടികളിൽ ഒരുക്കിയ നിശ്ചല ദൃശ്യങ്ങൾ കണ്ട് കാര്യം തിരക്കിയപ്പോൾ ആണ് അറിഞ്ഞത്, അന്ന് ഈവനിംഗ് ആണ് "ബോൺ നത്താലേ" എന്ന്.
"അതെന്താ സാധനം??"സംഭവം പിടികിട്ടാതെ ഞാൻ തലചൊറിഞ്ഞു നിന്നു.
"ഇത് പോലും അറിയില്ലെടാ ഊളെ" എന്ന ഭാവത്തിൽ കമ്മറ്റിക്കാരിലൊരുവൻ എന്നെ നോക്കി പുച്ഛിച്ചു കടന്ന് പോയി.
പതിനായിരം ക്രിസ്മസ്സ്‌ പാപ്പമാർ, 21 നിശ്ചല ദൃശ്യങ്ങളുടെയും, കുട്ടികളുടെയും, മാലാഖമാരുടെയും അകമ്പടിയിൽ നഗരം ചുറ്റുന്ന ആഘോഷം.എന്നാ പിന്നെ ഇന്ന് ഇവിടാകാം അന്തികറക്കം എന്ന് തീരുമാനിച്ച് അടുത്തു കണ്ട കടയിൽ കയറി ഒരു "ബോഞ്ച" അടിച്ചോണ്ടിരുന്നപ്പോൾ രണ്ടാമന്റെ വിളി വന്നു."അരമണിക്കൂർ മുന്നേ പുറപ്പെട്ടു" എന്നും പറഞ്ഞു അവനൊരു കൊച്ചു മാന്നാർ മത്തായി ആയി.അതോടെ ഇത്തവണത്തെ ബോൺ നത്താലേ ആഗ്രഹത്തെ മുളയിലേ ഗർഭഛിദ്രം ചെയ്യണ്ടി വന്നു.
11....,12...,1... മണിക്കൂറുകൾക്ക് യുഗങ്ങളുടെ വലുപ്പം.ഒടുവിൽ 2 മണിയോടെ 4 ആളുമായി വണ്ടി അതിരപ്പിള്ളി ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.ചെക്ക് പോസ്റ്റ് അടയ്ക്കും മുന്നേ കടക്കണം, അതാണ്‌ അജണ്ട!! അജണ്ടയിൽ തൂങ്ങിയാടിയ രണ്ടാമൻ ആക്സിലറേറ്ററിനെ ഒരു കാമഭ്രാന്തനെ പോലെ ചവിട്ടിയരച്ചു.രംഗം കൊഴുപ്പിക്കാൻ വേണ്ടി ഒന്നാമൻ, ടോപ്പ് ഗീയറിൽ നിൽക്കെ ഗീയറൂരി സഞ്ചിയിലിട്ടു ഡിക്കിയിൽ തള്ളി.ഒരു ജാക്ക്പോട്ട് റേസിലെ കരിംകുതിരയുടെ ഗർവ്വോടെ വളവും, തിരിവും, ഹമ്പും, കുഴിയുമെല്ലാം 
ചാടി കടന്നന്നോടിയ വണ്ടി കാടേറിയ ഉടൻ വിശക്കുന്നെന്നും പറഞ്ഞു മൂന്നാമൻ കാറി തുടങ്ങി.അതുവരെ സീറ്റിലള്ളിപ്പിടിച്ചുറങ്ങിയ ഞാൻ 
മൂന്നാമൻ്റെ കാറലിനു കോറസ്സ് ചേർന്നതോടെ ഗീയർ ഫിറ്റ് ചെയ്ത് ടോപ്പിൽ നിന്നും ഉരുട്ടി താഴെയിട്ട്, പതിമൂന്നാമത്തെ വളവിനപ്പുറം മാനം നോക്കി കുത്തിയിരുന്ന സുഹറ താത്തയുടെ തട്ടിനു മുന്നിൽ ബാക്ക് പൊക്കി മൂക്ക് കുത്തി... അലറിക്കൊണ്ട് വണ്ടി നിന്നു.കഴിഞ്ഞ മാസം തുമ്പിക്ക് തട്ടി തൻ്റെ തട്ട് തകർത്ത കരിവീരൻ "ബൽവർസിങ്" വീണ്ടും വന്നതെന്ന് കരുതി സുഹറത്ത ഓടി മരപ്പൊത്തിൽ ഒളിച്ചു.സംഗതി ആനചേട്ടനല്ല എന്ന് തിരിച്ചറിഞ്ഞ താത്ത വന്ന് രണ്ടാമൻ്റെ പൂർവികരെ പള്ള് വിളിച്ചു.

സുഹറത്ത വിളമ്പിയ നൂലപ്പവും മുട്ടകറിയും,പൊറോട്ടയും ചാറും, കപ്പയും മത്തികറിയും, കടല കറിയും ഓംലെറ്റും തിന്നത് പോരാഞ്ഞു ഇത്ത വീട്ടിൽ കൊണ്ടോകാൻ വെട്ടിവച്ച "അണ്ടിഹള്ളി" മീനും കൂടി പൊരിച്ചടിച്ചത് കണ്ട്, കളയാൻ വച്ചിരുന്ന ക്യാബേജ് ഉപ്പേരിയും പഴങ്കഞ്ഞിയും കൂടി ചട്ടീലിട്ടു നീട്ടി ഇത്ത.

4 ആർത്തി പണ്ടാരങ്ങൾ മൂക്ക് മുട്ടെ തിന്നിട്ടും 265 ഇന്ത്യൻ ബക്സ്സ് മാത്രമേ സുഹറത്ത വാങ്ങിയുള്ളു.  സ്നേഹമുള്ള ഇത്ത, നല്ല ഫുഡ്‌.ഇത്തയുടെ നല്ല ചിരി പോക്കറ്റിൽ നിറച്ചുകൊണ്ട് വീണ്ടും വണ്ടി കുതിച്ചു.

കാട്ടിലെ തണുപ്പേറ്റ് മൂന്നാമൻ്റെ കിഡ്നി ഉണർന്നു പണി തുടങ്ങി. പിന്നെ ഇടയ്ക്കിടെ ഒന്നാംക്ലാസ്സിന് പോകൽ ഒരു പതിവായി.ഇനി ഇവൻ കാറ്റ് കൊള്ളിക്കാൻ വേണ്ടിയോ, വിറ്റാമിൻ D യ്ക്ക് വേണ്ടിയോ ചെയ്യുന്നതാണോ??

അല്ല!!ശബ്ദത്തോടെയുള്ള പനിനീർ ധാര നന്നായി നടക്കുന്നുണ്ട്!!
"ഡേയ് എവിടാ ഏറുമാടം പറഞ്ഞു വെച്ചേക്കുന്നേ??"
"അത് ഇവിടൊന്നും അല്ല, ചെക്ക് പോസ്റ്റ് കടന്ന് പെരിങ്ങൽകൂത്ത് വരെ പോണം"
"ഇങ്ങനെ പനിനീർ ധാരയോടെ അങ്ങിങ്ങായി നിർത്തി പോയാൽ എങ്ങും എത്തില്ല.നമ്മുടെ വണ്ടിയിൽ ആണെങ്കിൽ അല്ലെ ഇവൻ നിർത്തുവാൻ പറയൂ.ഞങ്ങൾ രണ്ടും ആനവണ്ടിയ്ക്ക് വരാം. നിങ്ങൾ പോയി ചെക്കിൻ ചെയ്ത് സൗകര്യങ്ങൾ നോക്കി റിപ്പോർട്ട്‌ അയക്കൂ.5 ന് ചെക്ക് പോസ്റ്റ് അടയ്ക്കും.ബസ്സിൽ ആകുമ്പോൾ ഇവൻ്റെ ഇടയ്ക്കുള്ള മൂത്ര കർമം താനേ നിന്നോളും"
അങ്ങിനെ ഞാനും മൂന്നാമനും കൂടി അവർപോയ പിന്നാലെ വന്ന ആനവണ്ടിയുടെ വാലിൽ തൂങ്ങികയറി.അതിരപ്പിള്ളി, വാഴച്ചാൽ കടന്ന് ചെക്ക് പോസ്റ്റുകളെ പിന്നിലാക്കി ആന ഇഴഞ്ഞു.വണ്ടിയിൽ പല നാട്ടുകാർ, പല ഭാഷകൾ.പഴക്കം ചെന്ന സ്പീക്കറുകൾ 90S മെലഡികൾ മലയാളത്തിൽ പാടി തന്നുകൊണ്ടേയിരിക്കുന്നു.ജനലിൽ കൂടി കാടിൻ്റെ മണമുള്ള കാറ്റ് വന്ന് കവിളിൽ തലോടി പോകുന്നു. മെലിഞ്ഞ പുഴ പാറക്കെട്ടുകളെ തൊട്ടുതഴുകി ഇക്കിളിയാക്കി പതഞ്ഞൊഴുകുന്നു.
പുഴയുടെ രതി മറച്ചു പുഴയരികിൽ നിൽക്കുന്ന ഈറ്റയും പേരറിയാത്ത മരങ്ങളും റോഡിലേയ്ക്ക് നോക്കി കാവൽ നിൽക്കുന്നു.ഇടയ്ക്കിടെ അങ്ങിങ്ങായി ഓരോ 
കുഞ്ഞി വെള്ളചാട്ടങ്ങൾ.

വണ്ടിയിലുള്ള ആളുകളോട് പെട്ടെന്ന് സൗഹൃദത്തിൽ ആയി.പെരിങ്ങൽകൂത്തിലെ ഏറുമാടത്തെപറ്റി നാട്ടുകാരായ 
അവരോട് ചോദിച്ചു.അവരാരും അതെപ്പറ്റി കേട്ടിട്ടില്ല. അങ്ങിനിരിക്കുമ്പോൾ ഒരു കൊച്ചു വെള്ളചാലിനു കുറുകെ ഉള്ള ഇടുങ്ങിയ പാലം കടന്ന് ഒരു നാലുകാലൻ കരിവണ്ടി എതിർദിശയിൽ ആനവണ്ടിയെ കടന്ന് ചാലക്കുടി ദിശ നോക്കി പോകുന്നത് കണ്ടു. എവിടെയോ കണ്ടു പരിചയമുള്ള വണ്ടി ആണല്ലോ എന്ന് ഉറക്കെ ചിന്തിച്ചത് കേട്ടപ്പോൾ ആണ് മൂന്നാമൻ പറഞ്ഞത്, "അത് നമ്മുടെ വണ്ടി ആണ്, നമ്പർ നോക്കടാ മണ്ടാ"
ശരിയാണല്ലോ, ഇവരെന്താ തിരിച്ചു പോകുന്നെ??
രണ്ടാളും ഒരുമിച്ച് ഫോണിൽ തോണ്ടി.അസ്ഥാനത്ത് തോണ്ട് കിട്ടിയത് ഇഷ്ടപ്പെടാഞ്ഞ ഫോണുകൾ രണ്ടും റേഞ്ച് മായിച്ച് ഞങ്ങളെ തേച്ചു.ഞങ്ങൾ ഒരുമിച്ച് കരഞ്ഞു കാണിച്ചു, കാല് പിടിച്ചു,അനക്കമില്ല!!ട്രിപ്പ് കഴിയും മുന്നേ പുതിയ കുപ്പായം വാങ്ങി ഇട്ടുതരാം എന്ന് പറഞ്ഞപ്പോ മനസില്ലാമനസ്സോടെ എൻ്റെ ഫോൺ bsnl സിമ്മിൽ എവിടുന്നോ പെറുക്കിയ റേഞ്ച് തന്നു.അപ്പോഴും കോൾ പോകുന്നില്ല.കിട്ടിയത് വച്ച്
വാട്സ്അപ്പൻ വഴി വിളിച്ചു. മെസ്സേജ് അയച്ചു.ഒന്നും ഡെലിവറി കാണിക്കുന്നില്ല.
ഞങ്ങടെ പരിഭവം കണ്ട് സഹതാപികളായ സഹയാത്രികരോട് കാര്യം പറഞ്ഞു. "നിങ്ങടെ കൂട്ടുകാർക്ക് റേഞ്ച് ഉണ്ടാവില്ല, നിങ്ങളെപ്പോലെ ഓഫർ കൊടുക്കാൻ അവർക്കറിയില്ല, അതാ കാര്യം!"വണ്ടി നിർത്തി ഇറങ്ങാൻ തുടങ്ങിയ ഞങ്ങളെ യാത്രക്കാർ തടഞ്ഞു.
"ഞങ്ങൾ പറയുന്നിടത്ത് നിങ്ങൾ ഇറങ്ങിയ മതി.എന്നിട്ട് അവരെ കാത്ത് നിൽക്കൂ.ഇവിടെ ഇറങ്ങിയാൽ കാട്ടാന നക്കി കൊല്ലും"

അപ്പോളേക്ക് എൻ്റെ ഫോൺ കനിഞ്ഞു രണ്ട് bsnl കട്ട കൂടി കിട്ടി. കിട്ടിയത് പോകും മുന്നേ ട്രൂ കോളറിൽ "ഫോറസ്ററ് ചെക്ക് പോസ്റ്റ്‌" എന്ന പേര് തെളിഞ്ഞു.
"നിങ്ങൾ എവിടാ, നിങ്ങടെ രണ്ട് കൂട്ടുകാരെന്നും പറഞ്ഞു കള്ളലക്ഷണമുള്ള രണ്ടുപേർ 
ഇവിടെ പാത്തും പതുങ്ങിയും നിൽപ്പുണ്ട്"
"അവന്മാരെ കാലിൽ വാരി നിലത്തടിക്ക് സാറേ" എന്ന് മനസ്സിൽ നിന്ന് വന്ന വാക്കുകൾ കഷ്ടപ്പെട്ട് തടഞ്ഞു.
"അവർ വരും വരെ നിങ്ങൾ പെരിങ്ങൽകൂത്തിൽ കാത്തിരിക്കൂ" എന്നും പറഞ്ഞു ഫോൺ കട്ട്‌ ആയി.അവിടെ ഇറങ്ങിയ ഞങ്ങളെ സംഗതി അറിഞ്ഞ ആളുകൾ തൊട്ടടുത്ത ചായക്കടയിലേയ്ക്ക് നയിച്ചു.
"ഇവിടിരുന്നു ചായ കുടിക്ക്, അപ്പോളേക്ക് അവർ വരും"
ചായ കുടിച്ച്, അലമാരിയിൽ തണുത്ത് വിറച്ചു ഉറങ്ങിയിരുന്ന വടയും തിന്ന് കൈ കഴുകിയപ്പോളേക്ക് അവർ എത്തി.അദ്ധ്യാപകനായ മൂന്നാമൻ ആഗതരെ നോക്കി സരസ്വതി നമസ്തുഭ്യം പല ടോണിൽ ചൊല്ലി.എന്നിട്ട് ചാടി വണ്ടിയിൽ കയറി. പിന്നാലെ ഞാനും കയറി വാതിൽ വലിച്ചടച്ച് ദേഷ്യം തീർത്തു.
വണ്ടിയിൽ കയറിയപ്പോ ആണ് മനസിലായത്, ഓൺലൈൻ വഴി ബുക്കിയ ഏറുമാടം ലൊക്കേഷനും ഗൂഗിൾ അമ്മായിയും പ്രചരിപ്പിച്ചപോലെ പെരിങ്ങലിൽ അല്ല, അത് ഞങ്ങൾ ആനവണ്ടിയിൽ കയറിയതിൻ്റെ അരകിലോമീറ്റർ പുറകിൽ ആണ്.
ആഹാ, അന്തസ്സ്!!
"എന്നാ പിന്നെ അത് ക്യാൻസൽ ചെയ്യൂ. ഇനി അത്രേം പിന്നിലോട്ട് ഓടുന്നതിലും നല്ലത് മുന്നോട്ട് തന്നെ പോയി വേറെ എവിടേലും താമസിക്കുന്നതല്ലേ"
"അതിനി ക്യാൻസൽ പറ്റില്ല. ചെക്കിൻ ടൈം കഴിഞ്ഞു. അതോണ്ട്, തിരിച്ചു പോകാം. തന്നേമല്ല... ഫോറസ്റ്റ്കാര് തിരിച്ചു വരണം എന്ന് ഓലയിൽ കല്പ്പന പുറപ്പെടുവിച്ചിട്ടും ഉണ്ട്"

     ***************
തിരിച്ച് അതിരപ്പിള്ളി എത്തുമ്പോളേക്ക് സൂര്യൻ അങ്ങേരുടെ പാട് നോക്കി പോയിരുന്നു.
"പന്നി, കുറച്ചുംകൂടി കഴിഞ്ഞു പോയിരുന്നേൽ വെള്ളച്ചാട്ടം എങ്കിലും....!! മൂന്നാമൻ മൂക്ക് ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
"സാരമില്ല, ഈ കേട് നമുക്ക് ഫുഡ്‌ അടിച്ചു തീർക്കാം"ഒന്നാമൻ പറഞ്ഞ കേട്ട ഉടൻ ഞങ്ങൾ അവിടുന്ന് പൈനാപ്പിൾ വാങ്ങി കഴിച്ചു. പൈനാപ്പിൾ വിശപ്പ് കൂട്ടും...ത്രെ!!

ഏറുമാടത്തിൽ കയറി കുളിച്ചു, ഡ്രസ്സ്‌ മാറി നേരെ പോയി ഫുഡ്‌ വാങ്ങി വന്നു.ഫുഡ് തീർന്ന ഉടൻ Uno കാർഡ് നിരത്തി കളി തുടങ്ങി. ഒപ്പം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക ചർച്ചകൾ... കോളേജ് കാല കഥകൾ... ഫാമിലി വിശേഷങ്ങൾ... എല്ലാം കഴിഞ്ഞു ഒറ്റ ഉറക്കം. രാവിലെ നേരത്തെ എണീറ്റ് സൂര്യോദയം കണ്ട്, വെള്ളച്ചാട്ടം ചാടി മലക്കപ്പാറയ്ക്ക്!! അതാണ്‌ പ്ലാൻ.

**************

പുലർച്ചെ 5 ന് ഒന്നാമൻ കാലിലെ പരിക്കും ചുറ്റിക്കെട്ടും താങ്ങി എടുത്ത് പുറത്തേക്ക് പോകുന്നത് സ്വപ്നം പോലെ കണ്ടു. 6 മണിക്ക് തിരികെ വന്നു.പിന്നെ ബാഗ് പായ്ക്ക് ചെയ്തു റ്റാറ്റ പറഞ്ഞിറങ്ങി.
അപ്പോളാണ് ഞങ്ങൾ മൂവരും കാര്യമറിയുന്നത്. സംഗതി കുടുംബികം ആണ്. ഫ്രണ്ട്‌സ്നൊപ്പം ഭർത്താവ് സന്തോഷിക്കുന്നത് കാണാനിഷ്ടമില്ലാത്ത ക്രൂരയായ ഭാര്യവക മാനസിക പീഡനം സഹിക്കവയ്യാതെ, കക്ഷി വയ്യാത്ത കാലും തൂക്കി കിട്ടിയ വണ്ടിക്ക് തിരികെ പോയതാണ്.ചെന്നില്ല എങ്കിൽ, അനന്തര ഫലം കിട്ടുക പാവം കുട്ടികൾക്കാവും.
എന്നാ പിന്നെ ട്രിപ്പിന് വിട്ടത് എന്തിനാണാവോ?? ശെടാ!! 
"ഭാര്യ ഒരു സാഡിസ്റ്റ്" എന്നൊരു കഥ ഉടൻ തന്നെ ഡ്രാഫ്റ്റ്‌ ചെയ്തേ തീരു‌ എന്നുറപ്പിച്ചുകൊണ്ട് കുറച്ച് നേരം കൂടി മയങ്ങി.

************

പിന്നീടുള്ള യാത്രയിൽ ഞങ്ങൾ മൂന്നാൾ മാത്രം. മൂന്നാള് ചേർന്നൊരു വഴി പോയാൽ 3G എന്നല്ലേ?എന്നാലതൊന്നറിയണമല്ലോ!!

അങ്ങിനെ വണ്ടി മൂവരുമായി യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങി. വാഴച്ചാൽ ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഹോട്ടലിൽ പ്രാതൽ. പിന്നീട് ഫോട്ടോകളും വീഡിയോകളും, വാർത്തമാനങ്ങളും ചർച്ചക്കളുമായി കാടിൻ്റെ ഭംഗിയിൽ അലിഞ്ഞുചേർന്നൊരു യാത്ര. പോകും വഴി ചില കുരങ്ങൻസ് വഴിയിലിരുന്ന് എൻ്റെ നേരെ തുറിച്ചു നോക്കുന്നുണ്ടാരുന്നു. താടി വച്ച എന്നെ കണ്ടു വലിയ സിംഹവാലനെന്ന് തെറ്റിദ്ധരിച്ചിട്ടാണോ???

ഡാമിൻ്റെ മുകളിലെ വ്യൂ പോയിൻ്റ് വർണ്ണനകൾക്ക് അപ്പുറമായിരുന്നു. മനോഹരമായ ഓരോ വ്യൂ പോയിൻ്റിലും നിർത്തി കണ്ടുകൊണ്ട് കാട് കടന്ന് മലക്കപ്പാറ ചെക്പോസ്റ്റ് പരിസരത്തു നിന്നും ചായ കുടിച്ച് തേയില തോട്ടങ്ങളെ വകഞ്ഞ്മാറ്റി മലക്കപ്പാറ ഷോളയാർ ഡാമിൻ്റെ സ്പിൽ വേ കണ്ട് ഫോട്ടോസ് പകർത്തി.വളഞ്ഞ പാത മെല്ലെ മുകളിലേക്ക് കയറി തുടങ്ങി. വഴിയരികിൽ ഉള്ള "ഗുണ" എന്ന ചെറുപ്പക്കാരൻ്റെ കടയിൽ നിന്നും ഓംലെറ്റും കട്ടനും തട്ടി. ഒന്നാമൻ പോയ വിഷമത്തിൽ വണ്ടിയിലിരുന്നുറങ്ങിയ മൂന്നാമന് ബോഞ്ച കൊടുത്തു ഉഷാറാക്കി.

ഡാമിൻ്റെ മുകളിൽ നല്ല വ്യൂ ഉണ്ടായിരുന്നു എങ്കിലും അതിലും കിടു കാഴ്ചകൾ പിന്നീടാണ് എത്തിയത്. ഡാമിൻ്റെ സൈഡിലൂടെ വാൽപാറയിലേയ്ക്ക് നയിച്ച വഴിയിലെ പല പ്രകൃതി ഭംഗികളും ഒന്നിനൊന്നു മെച്ചം ആയിരുന്നു.
ഒരു ചിത്രത്തിലെന്ന പോലെ, ഭംഗിയായി ഒരുക്കിയിട്ടുള്ള തേയില തോട്ടങ്ങൾ കുന്നുകളെ പച്ചപുതപ്പിച്ചു കിടത്തിയതിനിടയിൽ അങ്ങിങ്ങായി തണുത്ത് വിറച്ച് ഒറ്റയ്ക്ക് നിൽക്കുന്ന ഓക്ക് മരങ്ങൾ!!നീലാകാശത്തിൽ പഞ്ഞികെട്ടുകൾ പോലെ വെള്ള മേഘങ്ങൾ... അവയെ നോക്കി 
പേരറിയാത്ത പക്ഷികൾ പാറിപറക്കുന്നുണ്ട്.കറുത്തൊരു ഭീകര സർപ്പം ഇഴഞ്ഞപോലുള്ള റോഡിലൂടെ സർപ്പത്തിൻ്റെ തല തേടിയ വണ്ടി ഉള്ളിലെ പുല്ലാംകുഴൽ റെക്കോർഡിങ്ങ് ആസ്വദിച്ചുകൊണ്ട്
 പാമ്പിനു മുകളിലൂടെ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു.സമയം 2 ആയി എങ്കിലും ഉച്ചവെയിലിലും എസിയിൽ ഇരിക്കും പോലുള്ള തണുപ്പോടെ ഭൂമി കുളിരു കോരി നൽകുന്നു. വാൽപ്പാറ പോകാതെ പൊള്ളാച്ചി പോകുവാനുള്ള വഴി അൽപ്പം ആശങ്ക നൽകി.

മറ്റ് മനുഷ്യരെ ആരേയും ആവഴിയിൽ കാണാഞ്ഞത് കൊണ്ട്, മരമിറങ്ങി വണ്ടിക്കരികിൽ വന്ന മർക്കടകുമാരൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ വാൽപ്പാറ വഴി പോകുവാൻ തീരുമാനിച്ചു.ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് വാൽപ്പാറയിൽ ഫുഡ്‌ കഴിച്ചപ്പോൾ മനസ്സിലായി.

"ശ്രീ സായി ഭവൻ" ശുദ്ധ വെജിറ്ററിയൻ. ബോർഡ് കണ്ട് ചെന്ന് നോക്കുമ്പോൾ അവിടെങ്ങും അങ്ങനൊരു ഹോട്ടൽ കാണുന്നില്ല.തൊട്ടടുത്ത കടയിലെ അണ്ണൻ ചൂണ്ടിയ വഴി റോഡ് നിരപ്പിൽ നിന്നും ഇടുങ്ങിയ ഒരു ഗോവണി ഇറങ്ങി വലതു തിരിഞ്ഞുള്ള ഒരു വീടിൻ്റെ കൊച്ചു ഹാളിൽ ആണ് കൊണ്ടെത്തിച്ചത്.6-7 ആളുകൾക്ക് മാത്രം ഇരിക്കുവാനുള്ള സ്ഥലം.
തമിഴ് കൂതറ ഫുഡ്‌ പ്രതീക്ഷിച്ച ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.മഞ്ഞ കലർന്ന ഇളം വാഴയിലയിൽ ആദ്യം വീണത്  കടുകിട്ടഎണ്ണയിൽ മുളകും, ചെറിയ ഉള്ളിയും കറിവേപ്പിലയും ചതച്ചിട്ട് താളിച്ച് ഫ്രഷ് പയർ പച്ചപ്പ് പോകാതെ ഉപ്പിട്ട് പാകം ചെയ്തെടുത്ത പയർ മെഴുക്കുപുരട്ടി ആണ്.പിന്നീട് തമിഴ് സ്റ്റൈലിൽ പൊന്നി അരിയുടെ വെള്ളചോറ് വന്നു. അതിലേക്ക് സാമ്പാർ,അച്ചാർ, പപ്പടം. പാവയ്ക്ക കൊണ്ടാട്ടം, മുളക് കൊണ്ടാട്ടം, കൂടാതെ പച്ച പാവയ്ക്ക മുളക് പൊടി മുക്കി വറുത്തെടുത്തതും.
തമിഴ് ടേസ്റ്റ് ഉണ്ടെങ്കിലും ബന്ധുവീട്ടിലോ ഒരുപക്ഷെ സ്വന്തം വീട്ടിലോ കഴിക്കുന്ന രുചി.ജന്മനാ ആർത്തിപണ്ടാരമായവന് രുചിയുള്ള ഭക്ഷണം കൂടി കിട്ടിയാലോ?? രണ്ടാമതും ചോറ് കൂമ്പാരമായി വാങ്ങി. അപ്പോഴേക്ക് "പുളികുളമ്പ്" വേണോ എന്ന് തമിഴ് കലർന്ന മലയാളത്തിൽ ചോദിച്ചോണ്ട് ഓണർ വന്നു. തീറ്റ വസ്തു വേണ്ട എന്ന് പറയണമെങ്കിൽ നിറഞ്ഞു തുളുമ്പി മൂക്കിലൂടെ വെളിയിൽ ചാടനം എന്ന ശീലമുള്ള ഞാൻ കൈകൊണ്ട് കാണിച്ചു ഒഴിക്കൂ എന്ന്.പുളിയും എരിവും ഒക്കെയുള്ള ഓറഞ്ച് നിറം കലർന്ന കുറുക്കിയ  തിക്ക് ഗ്രേവി.

ഐ... വ്വ!! നാവിൽ വെള്ളം ഊറുന്ന ടേസ്റ്റ്.

ഒടുവിൽ കട്ടി മോരും കൂട്ടി കുഴച്ചു ഇല വടിച്ച് കഴിച്ച് ഏമ്പക്കം വിട്ട് എണീറ്റ് കൈ കഴുകി വന്നപ്പോൾ "ഭക്ഷണം നന്നായി, നല്ല ടേസ്റ്റ്" എന്ന് ഓണറിനോട് പറഞ്ഞു. ഹോട്ടലിൻ്റെ ബോർഡിലും ഓണറുടെ ടി ഷർട്ടിലും കറികളിലും ഒക്കെ ഒരു മഞ്ഞ സാനിധ്യം ഉണ്ടെങ്കിലും നല്ല ഭക്ഷണം ആയത് കൊണ്ട് പേര് ചോദിച്ചു. രമേശ്‌, ഒറ്റപ്പാലം വെങ്ങാശ്ശേരി സ്വദേശി. 40 കൊല്ലം മുന്നേ വാൽപ്പാറയ്ക്ക് കുടിയേറിയവർ.ചുമ്മാതല്ല ഒരു നാട് ഫീൽ ഫുഡിൽ ഉണ്ടായത്!!

അവിടുന്ന് ഇറങ്ങി യാത്ര തുടർന്നു. വാൽപ്പാറ ടൌൺ കഴിഞ്ഞു കുറെ പോയി കഴിഞ്ഞപ്പോൾ വണ്ടി ഒരു ഹെയർ പിൻ വളവ് തിരിഞ്ഞു കയറ്റം തുടങ്ങി. അവിടെ 40/40 എന്നൊരു ബോർഡ്‌ കണ്ടു. അതായത് 40 ഹെയർ പിന്നിൽ ഞങ്ങൾക്ക് എതിരെ വരുന്ന വണ്ടികളുടെ ഒടുക്കത്തെ ഹെയർ പിൻ ആണ് ഇത്, ഞങ്ങളുടെ ആദ്യത്തേതും!!

40 അല്ലെ ദേ ധിപ്പോ തീരും എന്ന് കരുതി ഇരുന്ന ഞങ്ങൾ പിന്നെയും മണിക്കൂറുകൾ സഞ്ചരിച്ചപ്പോൾ ആണ് 1/40 എന്ന ബോർഡ്‌ കണ്ടത്. ഒന്നിനും നാൽപ്പതിനും ഇടയിൽ ഹെയർ പിന്നിനോളം പോന്ന 200 വലിയ വളവുകളെങ്കിലും ഒളിച്ചിരുന്ന് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഇടയിൽ ഏതോ ഒരു വളവിനോട് ചേർന്നാണ് വാട്ടർഫാൾസ് പോസ്റ്റ്‌ ഓഫീസ്.അതിന് മുന്നിൽ പോസ്റ്റുമാന്റെ ഗാർവോടെ ഒരു മർക്കടൻ കുത്തി ഇരുന്ന് രംഗ വീക്ഷണം നടത്തിയിരുന്നു.പോസ്റ്റ്‌ ഓഫീസിനോട് ചേർന്നുള്ള ബസ് വെയിറ്റിങ് ഷെഡിനുള്ളിൽ..... മെടഞ്ഞിട്ട മുടിയിൽ ചുകപ്പ് റിബൺ കെട്ടിയ,നീല ഹാഫ് സാരി ചുറ്റിയ,  നിഷ്കളങ്കമായ ചിരിയുള്ളൊരു ഒരു തമിഴ് പെൺകൊടി പച്ചക്കറികൾ കൂട്ടിയിട്ട് വിൽക്കുന്നുണ്ട്.അതിനോട് 
ചേർന്നുള്ള ടി ഷോപ്പിൽ കയറി ഞങ്ങൾ ചുക്ക് കാപ്പികുടിച്ചു.
 ചുക്ക് കാപ്പി എങ്കിൽ ചുക്ക് കാപ്പി എന്ന് കരുതി അത് തട്ടി പറിക്കാൻ കടയുടെ മച്ചിന് മേലെ താഴോട്ട് നോക്കി ഇരിക്കുന്ന ഒരു കുട്ടി കുരങ്ങൻ "ഗോപി"യിൽ നിന്നും ഞങ്ങളിലെ രണ്ടാമൻ കഷ്ടിച്ചാണ് രക്ഷപെട്ടത്. ഗോപിയുടെ ചേട്ടൻ വികൃതിരാമനായ "ബാബുമോൻ" കൂടി വന്നതോടെ ഞങ്ങൾ കാപ്പിയുമായി കടയുടെ ഉള്ളിൽ കയറി.

*******

പിന്നീടുള്ള യാത്രയിൽ അഗാതമായ കൊക്ക പോലൊരു സ്ഥലത്തിനടുത്തു വണ്ടി നിർത്തി താഴോട്ട് നോക്കിയപ്പോൾ അങ്ങകലെ വെള്ളമഷി പേനയ്ക്ക് കുത്തിയ പോലെ കുറെ രൂപങ്ങൾ. അതാണ്‌ ഞങ്ങളെ കേരളത്തിൻ്റെ മണ്ണിലേക്ക് തള്ളി വിടേണ്ട ടൗൺ.

കുറച്ചുനേരം കൂടി വണ്ടി പോയപ്പോൾ ഇറക്കം തുടങ്ങി. ഇറക്കം ഇറങ്ങി കുറെകൂടി ചെന്നപ്പോൾ മുന്നിലായി ഞങ്ങളുടെ ശ്രദ്ധയിൽ നിന്നും മറന്നു തുടങ്ങിയ നാല്പത്അംഗ ഹെയർ പിൻ കുടുംബത്തിലെ 15ആമൻ. ആ ഹെയർ പിൻ വളവ് തിരിഞ്ഞ ഉടൻ ഒരു കാര്യം മനസ്സിലായി, ഞങ്ങൾ ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ഒരു രാക്ഷസ മലയുടെ വിളുമ്പിൽ കൂടി വളഞ്ഞു ചുറ്റി സമതലം തേടി പോകുവാണെന്ന്. ഒന്ന് കാലിടറിയാൽ ആകാശത്തു നിന്നും താഴെ വീണു പൊടിയുന്ന അത്രയും വിളുമ്പിലൂടെ ഹെയർ പിന്നുകൾ ഓരോന്നായി തിരിഞ്ഞ് താഴേയ്ക്ക്.
12 എണ്ണം കൂടിയേ ബാക്കി ഉള്ളു എന്ന സൂചകവുമായി വന്ന "റാക്കറ്റ് ടെൽഡ് ദ്രോങ്കോ ഹെയർ പിൻ ബെൻഡ്" ൽ ഞങ്ങൾക്ക് വണ്ടി നിർത്താതിരിക്കാൻ പറ്റിയില്ല. വണ്ടി നിർത്തി പുറത്തിറങ്ങി നോക്കുമ്പോൾ... മുന്നിലായി അതിമനോഹരമായ ഒരു കാഴ്ച. വലിയൊരു തടാകം പോലെ.. നിറയെ വെള്ളം പരന്ന് കിടക്കുന്ന "ആളിയാർ ഡാം" അതിൻ്റെ ഒരു സൈഡിൽ ആയി ചിരട്ട കമിഴ്ത്തി ചുട്ട മണ്ണപ്പം ആരോ തട്ടി പരത്തിയ പോലെ ചില പാറ കൂട്ടങ്ങൾ.വലത് സൈഡിൽ തള്ളി നിൽക്കുന്ന ഞങ്ങൾ നിൽക്കുന്ന മലയുടെ ഭാഗം!!
ഐവ്വ!! എത്ര മനോഹരം!!
പിന്നീടുള്ള ഓരോ ഹെയർ പിൻ വളവുകളും ഞങ്ങളെ ഡാമിൻ്റെ വശ്യ സൗന്ദര്യത്തിലേയ്ക്ക് ഉന്തി ഇറക്കികൊണ്ടിരുന്നു.ഓരോ ഹെയർപിൻ വളവുകളും കണ്ണിനായി വിരുന്നൊരുക്കിയത് ആസ്വദിച്ചു ചുരമിറങ്ങി ഡാം നിരപ്പിൽ വന്നു.ജലപ്പരപ്പിൽ പാതി മുങ്ങിയ പന്തുപോലുള്ള രണ്ട് പാറകൾ ഉണ്ടായിരുന്നു.
ഇതിൽ മുന്നിലെ കറുത്ത പാറമുകളിൽ അല്പനേരം കഴിഞ്ഞപ്പോൾ ഒരു കാട്ടാന കുടുംബം വെയിൽ കായാനിറങ്ങി നടക്കുന്ന കാഴ്ച്ചയും വ്യത്യസ്തമായി.ആ വ്യത്യസ്തതയെ പറ്റി സംസാരിച്ചുകൊണ്ട് യാത്ര തുടർന്നു. റോഡിൻ്റെ വലതു ഭാഗത്ത് ഒരു ഫോറസ്റ്റ് ഓഫീസർ റോഡിൻ്റെ ഇടതു വശത്തുള്ള ഒരാൾ മാത്രം പൊക്കമുള്ള മൺതിട്ടയിലേയ്ക്ക് നോക്കി എന്തോ ആഗ്യം കാണിക്കുന്നത് കണ്ട് അങ്ങോട്ട് നോക്കിയപ്പോൾ, അസാമാന്യ വലുപ്പമുള്ളൊരു കൊമ്പൻ ചേട്ടൻ റോഡിലേയ്ക്ക് ഇറങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്നു.അതിനെ ആണ് ഫോറസ്റ്റ് ഓഫീസർ ആംഗ്യം കാണിച്ച് ഓടിക്കാനോ മറ്റോ ശ്രമിച്ചു കൊണ്ടിരുന്നത്. ആനക്കാര്യം അങ്ങാടിപാട്ടായി പാടിയ ഉടൻ വണ്ടി 100-100 ൽ ഓടി തള്ളി.
പിന്നെ നിന്നത് "ആളിയാർ ഡാം" മുന്നിൽ ആണ്.

അവിടിറങ്ങി ഒരു കരിക്ക് കുടിച്ചു. ഒരു കരിക്കിൽ ഇത്രയും വെള്ളമോ,സ്‌നഗി വാങ്ങി കെട്ടേണ്ടി വരുമോ??? എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മറ്റൊരു വലിയ കട ശ്രദ്ധയിൽ പെട്ടത്. പല നൂലിലായി പലതരം മീനുകൾ തലയോടെയും തലയില്ലാതെയും ഒക്കെ തൂങ്ങി കിടക്കുന്നു. ചിലതിൽ ഹിഡുമ്പിയെ പോലൊരുവൾ മസാല തേച്ചു പിടിപ്പിക്കുന്നു. കാട്ടാളനെ പോലൊരുവൻ, കൊതിയന്മാർ ആവശ്യപ്പെടുന്ന മീൻ പൊരിച്ചെടുത്തു ചൂടോടെ മിണുങ്ങാൻ വച്ച് നീട്ടുന്നു.അതെ പോലുള്ള വേറെയും ചില കടകൾ അടുത്തടുത്തായുണ്ട്. എല്ലായിടത്തും മീനുകൾ പല കോലത്തിൽ തൂങ്ങി ആടുന്നുണ്ട്.അതിൽ ഒന്ന് വാങ്ങി പൊരിച്ച് ഒറ്റയടിക്ക് തിന്നാൻ എന്നിലെ ആർത്തിചേട്ടൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടേ ഇരുന്നു. മറ്റുള്ള രണ്ടാൾക്കും വേണ്ട, എന്നറിഞ്ഞ ഞാൻ ആർത്തിയെ പറ്റിച്ചു ചാടി വണ്ടിയിൽ കയറി.തെങ്ങിൻ തോട്ടങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ട് നീളുന്ന പൊള്ളാച്ചി റോഡിലൂടെ,ഓടി ഇടം തിരിഞ്ഞു ഞങ്ങൾ കേരളത്തിൻ്റെ മണ്ണ് തേടി പിന്നെയും ഓടി. ഞങ്ങൾക്ക് മുന്നിലായുള്ള പശ്ചിമഘട്ട മലനിരകൾക്ക് പിന്നിലോളിക്കാൻ വെമ്പിയ സൂര്യൻ ചുവപ്പ് വാരി എറിഞ്ഞു.

തമിഴ്മണ്ണിലും, വെട്ടിമാറ്റിയ പാലക്കാടൻ മണ്ണിൻ്റെ ശേഷിപ്പുകൾ പോലെ കരിമ്പനകൾ തലയുയർത്തി നിന്ന് സൂര്യനോട് കാറ്റിൽ തലകളാട്ടി റ്റാറ്റ പറയുന്നുണ്ടായിരുന്നു.ഞങ്ങളുടെ വഴിക്കിരുവശവും നിറഞ്ഞു നിൽക്കുന്ന തെങ്ങിൻ തൊപ്പിനും മാവിൻ തോട്ടത്തിനുമൊക്കെ നടുവിൽ... അങ്ങിങ്ങായി ഒരു കൊച്ചു ഗ്രാമം മങ്ങിയ ലൈറ്റുകൾ തെളിച്ചു തുടങ്ങിയിരുന്നു.

പകൽ കൊഴിയുന്ന വേളയിൽ സൂര്യനിൽ നിന്നും പിന്നെയും ചുവപ്പ് പൊടിഞ്ഞുകൊണ്ടേയിരുന്നു. ആ ചുവപ്പിന് നേരെ നീളുന്ന വിജനമായ വഴിയിലൂടെ ഗൂഗിൾ അമ്മായി ഞങ്ങളെ കേരളത്തിൻ്റെ മണ്ണിലേക്ക് നയിച്ചു.

********

ഒറ്റയ്ക്കായാലും ഫാമിലിയ്‌ക്കൊപ്പം ആയാലും, കൂട്ടുകാർക്ക് ഒപ്പം ആയാലും യാത്രകൾ എന്നും നല്ലതാണ്.ഓരോ യാത്രകളും പുതു അനുഭവങ്ങൾ നൽകിക്കൊണ്ടേയിരിക്കും. ഒരേ വൈബ് ഉള്ളവർക്കൊപ്പം ഉള്ള യാത്രകൾ ഇരട്ടിമധുരം ആണ്.മനസ്സിൻ്റെ അമൂല്യ നിധിശേഖരത്തിലേയ്ക്ക് ആത്മ 
സുഹൃത്തുക്കളോടൊപ്പമുള്ള ഈ യാത്രയും, ആ യാത്രയിൽ വരികൾകൊണ്ട് കോറിയിടാൻ പറ്റാത്ത ഒരുപിടി സൗഹൃദ നിമിഷങ്ങളും!!

അത്തരം സൗഹൃദങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് വീടിൻ്റെ പടി കടന്നപ്പോൾ... ഇതുവരെ കാണാത്ത ഒരാൾ ചിരിച്ചുകൊണ്ട് എന്നെ സ്വീകരിച്ചു.ഞാൻ പോയ തക്കത്തിന് എൻ്റെ മരുമോൻ വീട് മറിച്ച് വിറ്റ് കാശാക്കിയോ എന്ന ചിന്തയിൽ ശങ്കിച്ചു നിന്ന എൻ്റെ കൈ പിടിച്ച് കൊണ്ട് അവിടെ നിന്ന ആൾ മധുരമായി ചോദിച്ചു.
"എന്നെ മനസിലായില്ല അല്ലെ?? മേരി ആന്റി ആണ്"
"ങേ!" "ഇതെപ്പോ വന്നു..."വേറെ ആരാ കൂടേ ഉള്ളെ?"
ഒരുപാട് ചോദ്യങ്ങൾ വരിതെറ്റിച്ച്  പുറത്തു ചാടി.

**********
മൂന്നു മുതൽ പത്തുവരെ ഒന്നിച്ചു പഠിച്ച കൂട്ടുകാരിയെ തേടി തൊമ്മൻകുത്തിൽ നിന്നും ഒറ്റയ്ക്ക് യാത്ര ചെയ്ത് വന്നതാണ് കക്ഷി, അമ്മയുടെ വാക്കുകളിലൂടെ ഞങ്ങൾക്കെല്ലാവർക്കും സുപരിചിതയായ.... അമ്മയുടെ ബെസ്റ്റ് ഫ്രണ്ട്!!

25 വർഷം മുന്നേ കണ്ടുമുട്ടിയവർക്കൊപ്പം നടത്തിയ യാത്രയുടെ ഉന്മാദത്തിൽ ഞാനന്നുറങ്ങി എണീറ്റ്‌ ഫ്രഷ് ആയി മേരി ആന്റിയെ അടുത്തുള്ള സ്ഥലങ്ങൾ കാണിക്കുവാൻ ഒരുങ്ങിയപ്പോൾ....
"മരിക്കും മുന്നേ ദേ... ഇവളുടെ വീട്ടിൽ ഒരിക്കൽ എങ്കിലും 
വരണമെന്നുണ്ടായിരുന്നു.... ഇവളെ കാണുവാൻ മാത്രമാണ് ഞാനീ യാത്രയ്ക്ക് തയ്യാറായത്,എൻ്റെ ഈ യാത്രയിലെ ഏറ്റവും വലിയ കാഴ്ച ഇവൾ ആണ്, ഇനി വേറെ സ്ഥലങ്ങളൊന്നും എനിക്ക് കാണണ്ട!!"
രണ്ട് ദിവസം ആയി വീടിന് വെളിയിൽ ഞാൻ നടത്തിയ യാത്രയിൽ മനം കുളിർപ്പിച്ച ഏതൊരു കാഴ്ചയേക്കാളും പത്തിരട്ടി മനോഹരമായ കാഴ്ച!!

ഫോണുകളും, സോഷ്യൽമീഡിയകളും,ഇന്റർനെറ്റും,കമ്പ്യൂട്ടറുകളും ഒന്നും പ്രചാരത്തിലില്ലാത്ത കാലത്ത്..... വൈദ്യുതിയോ യാത്രാ സൗകര്യങ്ങളോ പോലും എത്താത്ത നാട്ടിൽ തുടങ്ങിയ...നീണ്ട ആറു പതിട്ടാണ്ട്
കാലം പിന്നിട്ട സൗഹൃദത്തിൻ്റെ  സന്തോഷത്തിൽ.... അമ്മയെ അരികിൽ ചേർത്ത് പിടിച്ച് നിറമനസ്സോടെ... 
പുഞ്ചിരിച്ച് കൊണ്ട് മേരി ആന്റി പറഞ്ഞ ആ വാക്കുകളിൽ......... ആ കാഴ്ച്ചയിൽ..................ഞാൻ അലിഞ്ഞില്ലാതായി!!

************


Tuesday, 24 December 2024

പപ്പാഞ്ഞിയും ഉണ്ണികുട്ടനും!!

      

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

             "അമ്മേ... പപ്പാഞ്ഞി ശരിക്കും വരുമോ?എപ്പോളാ വരുക??"


"പപ്പാഞ്ഞി വരും, മോനെ.. ക്രിസ്മസ്സിന് തൊട്ടു മുന്നത്തെ ദിവസം 24 ന് രാത്രി എല്ലാരും ഉറങ്ങികഴിയുമ്പോൾ മോനുള്ള ഗിഫ്റ്റുമായി പപ്പാഞ്ഞി വരും!!"


"പപ്പാഞ്ഞിക്ക് നമ്മൾ എന്താ ഗിഫ്റ്റ് കൊടുക്കുക അമ്മേ?"

"പാപ്പാഞ്ഞി കുട്ടികൾക്ക് അല്ലെ ഗിഫ്റ്റ് കൊടുക്കുക,പപ്പാഞ്ഞി വലിയ ആളല്ലേ, കുട്ടികൾ ഗിഫ്റ്റ് 
കൊടുക്കണ്ട.നമ്മൾ നക്ഷത്രവും, പുൽകൂടും, ക്രിസ്മസ് ട്രീയും ഒക്കെ
ഭംഗിയിൽ ഒരുക്കിയാൽ മാത്രം മതി"


"എങ്കിൽ.. അമ്മേ.. എനിക്കൊരു ക്രിസ്മസ് ട്രീ ഉണ്ടാക്കിതരുമോ?  കുടകളും മണികളും സ്റ്റാറും ലൈറ്റും ഒക്കെ കെട്ടി തൂക്കി നമുക്കത് പപ്പാഞ്ഞിക്ക് ഗിഫ്റ്റ് ആയി വയ്ക്കാം"
അപ്രതീക്ഷിതമായി പനി പിടിച്ച് കിടപ്പിലായതിനാൽ ക്യാൻസൽ ആയിപോയ മോനോടൊപ്പമുള്ള വെക്കേഷൻ ട്രിപ്പുകൾക്ക് പകരം ആകില്ല എങ്കിലും ഉണ്ണികുട്ടന്റെ ആഗ്രഹം പോലെ അന്ന് തന്നെ കഷ്ടപ്പെട്ട് വേണ്ട സാധനങ്ങൾ ഒപ്പിച്ച് ഒരു കുഞ്ഞൻ ട്രീ ഉണ്ടാക്കി.

"അമ്മാ... യൂ ആർ ഗ്രേറ്റ്!!"

ഓടിവന്ന് കെട്ടിപിടിച്ചുകൊണ്ട് തിളങ്ങുന്ന കണ്ണുകളോടെ അവൻപറഞ്ഞു.അമ്മയ്ക്കിഷ്ടമുള്ള കളർ തോരണങ്ങൾ ചുറ്റി ഭംഗിയാക്കിയ ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ ആ കുഞ്ഞൻ ട്രീ അവന് ഒരുപാടിഷ്ടമായി. അപ്പോൾ തന്നെ അച്ഛനെ വിളിച്ചു പറഞ്ഞ് ട്രീയിൽ അലങ്കരിക്കാൻ വേണ്ടതെല്ലാം വാങ്ങിപ്പിച്ചു.
ഇരുട്ടുന്നതിനു മുന്നേ തന്നെ ക്രിസ്മസ്സ്‌ ട്രീ ഒരുക്കി സീക്വൻസ്സ് ബൾബുകൾ തൂക്കി ജനലരികിലായി വച്ച ശേഷമാണ് അവൻ ഭക്ഷണം പോലും കഴിച്ചത്.

ക്രിസ്മസ്സ്‌ന് ഇനിയും മൂന്നുനാളുകൾ.പള്ളികളിലും വീടുകളിലും അലങ്കാരങ്ങൾ പല വർണങ്ങളിൽ തിളങ്ങുന്നു.കൊട്ടി പാടി കരോൾ സംഘങ്ങൾ തെരുവുകളെ ആഘോഷമുഖരിതമാക്കുന്നു. ധ്രുവ നക്ഷത്രം വാനിൽ തിളങ്ങി നിൽക്കുന്നു. ജനലിൽ കൂടി മങ്ങിയ നിലാവ് മടിച്ചുകൊണ്ട് കടന്നുവരുന്നുണ്ട്.


*************************


കേരളത്തിന്റെ രണ്ട് അറ്റങ്ങളിൽ അമ്മയും മോനും, അവർക്ക് നടുവിലെങ്ങോ ഒരു നാട്ടിലായി കുടുംബനാഥനും. ജീവിതം അങ്ങിനെ ആയിട്ട് കുറച്ചു വർഷങ്ങൾ ആയി എങ്കിലും കിട്ടുന്ന അവസരങ്ങളിലെല്ലാം മകനെയും കൊണ്ട് കറങ്ങുവാൻ ഓടി എത്താറുണ്ട് ആ അമ്മ.ജീവിത സാഹചര്യങ്ങൾ മൂന്നിടത്തായി കൊണ്ടെത്തിച്ചവർ കൂടി ചേരുന്നത് മണിക്കൂറുകൾ സഞ്ചരിച്ചാണെങ്കിലും,അതിനായി കിട്ടുന്ന അവസരങ്ങൾ അവർ പാഴാക്കാറില്ല.



"അമ്മേ.. പപ്പാഞ്ഞി എവിടാ താമസിക്കുന്നെ?" ഊണ് കഴിഞ്ഞ് കെട്ടിപിടിച്ചു കിടക്കുമ്പോൾ ഉണ്ണിക്കുട്ടൻ കൗതുകത്തിൽ ചോദിച്ചു.ബിസിനസ്സും ഓട്ടവുമായി എപ്പോഴും തിരക്കിൽ ആയ അച്ഛനെ അപൂർവമായി മാത്രം അടുത്ത് കിട്ടുന്നതിനാൽ തന്നെ അവൻ അമ്മയുമായി ആണ് കൂടുതൽ അടുപ്പം.

"നോർത്ത് പോളിൽ ആണ് ക്രിസ്മസ് പപ്പായുടെ വീട്.മോൻ "സാന്തക്ലോസ്" മൂവി കണ്ടിട്ടില്ലല്ലോ. അമ്മ നാളെ വച്ച് തരാം കേട്ടോ. പപ്പാഞ്ഞിയെ കുറിച്ച് അപ്പോൾ മോന് എല്ലാം മനസിലാകും"

കഥകളും പുസ്തകങ്ങളുമായി അത്ര ബന്ധമൊന്നും കുറെ നാളുകളായി ഇല്ലാത്ത കൊണ്ട് അറിയുന്ന കഥകൾ പോലും തെറ്റിപോകുമോ എന്ന ചെറിയ ഭയത്താൽ ആരോടും പറയാറില്ല. അത് കൊണ്ടാണ് മോനോടും അങ്ങിനെ പറഞ്ഞോഴിയേണ്ടി വന്നത്.


"അമ്മേ നമ്മൾ എന്നാണ് പുഴയിൽ കുളിക്കുന്നത്?


കഴിഞ്ഞ തവണ നമ്മൾ കണ്ടപോലുള്ള വലിയൊരു പുഴയിൽ എനിക്ക് കുളിക്കണം. എത്ര ആളുകളാ അവിടെ നീന്തികളിക്കുന്നെ.എനിക്കും അതുപോലൊരിക്കൽ നീന്തണം"


"നമുക്ക് സെറ്റ് ആക്കാഡാ ചക്കരെ. ഇപ്പൊ നമുക്ക് ഉറങ്ങാം. അമ്മയ്ക്ക് നല്ല ഉറക്കം വരുന്നു.പനിയുടെ ക്ഷീണം.ഇന്ന് നേരത്തെ ഉറങ്ങി ക്ഷീണം മാറ്റിയാൽ,നമ്മുക്ക് നാളെ കറങ്ങാൻ പോകാം"


"വേ...ണ്ട, അമ്മ ഉറങ്ങണ്ട. അമ്മ എനിക്ക് ക്രിസ്മസ്സ്‌ കഥകൾ പറഞ്ഞ് താ"പാതി മയങ്ങിയ കണ്ണുകളോടെ ഉണ്ണിക്കുട്ടൻ കെഞ്ചിയപ്പോൾ എന്ത് കഥ പറയണം എന്നറിയാതെ അമ്മ കുറച്ചു നേരം ആലോചനയിൽ മുഴങ്ങി.

കഥകളെക്കാൾ കലകളോട് താല്പര്യം തോന്നിയ ബാല്യം.ഏറെ വാശി പിടിച്ച ശേഷം ഡാൻസ് ക്ലാസ്സിൽ ചേരുവാൻ സമ്മതം കിട്ടിയ നിമിഷം തോന്നിയ സന്തോഷം വർഷങ്ങൾക്കിപ്പുറവും ഓർമയിൽ ഉദിക്കുമ്പോൾ ഒക്കെ, ഒൻപതിൽ നിർത്തിയ ഡാൻസ് പ്രാക്ടീസ് വീണ്ടും പൊടിതട്ടി എടുക്കും.മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ സ്വന്തം കാലിൽ നിൽക്കുവാൻ പറ്റണം. അങ്ങിനെ ആണ് അന്യ നാട്ടിൽ പോസ്റ്റിങ്ങ്‌ ആയിട്ട് പോലും കിട്ടിയ ഓഫർ സ്വീകരിച്ചത്.ബിസിനസ്‌ തിരക്കിൽ ഓടി നടക്കുന്ന ഭർത്താവിനെ പലപ്പോഴും തന്റെ ഇഷ്ടങ്ങൾക്ക് കൂടേ കിട്ടാറില്ല എന്നത് കൊണ്ട് തന്നെ ഒറ്റയ്ക്ക് ഉള്ള യാത്രകൾ ആസ്വദിച്ചുതുടങ്ങി. പറ്റുമ്പോൾ ഒക്കെ മകനെയും കൂടേ കൂട്ടും. അതാണിപ്പോ ജീവിതചര്യ. അതിനിടയിൽ കഥകൾ ഒന്നും മനസ്സിൽ എത്താറില്ല.
"സാന്തക്ലോസ്സ്" മൂവി എങ്കിലും കാണേണ്ടതായിരുന്നു. പണ്ടെങ്ങോ എവിടെയോ വായിച്ചുമറന്ന ചിലതെല്ലാം കൂട്ടിചേർത്ത് പറയുവാൻ ആരംഭിച്ചു.


"സാന്താക്ലോസ്സ്ന് കുട്ടികളെ ഒരുപാടിഷ്ടമാ.ക്രിസ്മസ്സ്‌ ഗിഫ്റ്റുമായി എല്ലാ വർഷവും സാന്ത കുട്ടികളെ തേടി എത്തും.മഞ്ഞു മൂടിയ നോർത്ത് പോളിലെ വീട്ടിൽ നിന്നും ഓരോ കുട്ടികൾക്കും ഉള്ള സമ്മാനങ്ങൾ വലിയ കെട്ടുകളിൽ ആക്കി, 8 റെയിൻ ഡീയറുകൾ ചേർന്ന് വലിക്കുന്ന "സ്ലെജ്" എന്ന വണ്ടിയിൽ ആണ് പപ്പാഞ്ഞി കുട്ടികൾക്ക് സമ്മാനവുമായി പോകുന്നത്.സമ്മാനം ഒരുക്കാനും മഞ്ഞുപെയ്യുന്ന രാത്രിയിൽ കുട്ടികൾ കാണാതെ അവർക്കെല്ലാം സമ്മാനം എത്തിക്കാനും ഒക്കെ മാന്ത്രിക എൽഫ്കൾ സഹായിക്കുകയും ചെയ്യും....... "

അപ്പോളേക്ക് ഉണ്ണിക്കുട്ടൻ ഉറങ്ങിയിരുന്നു.മകനെയും കെട്ടിപിടിച്ച് കിടക്കുമ്പോൾ...മനസ്സ് വീണ്ടും ചിന്തകളിലേയ്ക്ക്
സഞ്ചാരം തുടങ്ങിയിരുന്നു.വല്ലപ്പോഴും ഉള്ള ഈ കൂടിക്കാഴ്ചയിൽ ദാഹം തീരുന്നില്ല.മോന്റെ കൂടേ കുറെ കൂടി സമയം ചിലവിടണം, കുറെ കൂടി അടുത്തേക്ക് ഒരു ട്രാൻസ്ഫർ നോക്കണം, തനിക്കും കുറെ കൂടി  സ്നേഹവും കെയറും ആവശ്യമാണ്, ഫോണിൽ കുത്തി സമയം കളയുന്ന ഈ ലൈഫ് ബോറടിച്ചു തുടങ്ങിയിരിക്കുന്നു.... അങ്ങിനെ പല ചിന്തകളിലൂടെ എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.


*************************


"ഇന്നല്ലേ അമ്മേ ക്രിസ്മസ്സ്‌?"
ഇന്നല്ല, നാളെ ആണ് കുട്ടാ!!
"അപ്പൊ ഇന്ന് രാത്രി പപ്പാഞ്ഞി വരും ല്ലെ??"
ഉം..
"ഇന്ന് രാത്രി നമുക്കുറങ്ങാതെ ഇരുന്ന് പപ്പാഞ്ഞിയെ കണ്ടാലോ അമ്മേ??"


"നമ്മളുറങ്ങാതെ ഇരുന്നാൽ പപ്പാഞ്ഞി വരില്ല.നന്നായി ഭക്ഷണം കഴിച്ച്,സ്വപ്നം കണ്ടുറങ്ങുന്ന അനുസരണയുള്ള മിടുക്കർക്ക് മാത്രമേ സമ്മാനം കിട്ടൂ. ഉണ്ണിക്കുട്ടൻ മിടുക്കനല്ലേ?? "
"അപ്പൊ നമുക്ക് പപ്പാഞ്ഞിയെ കാണാൻ പറ്റില്ല ല്ലെ??"

"സാന്തായെ ആർക്കും കാണാൻ പറ്റില്ല, അദൃശ്യനായി ആണ് വരുക"

ഉണ്ണിക്കുട്ടൻ എപ്പോഴും ഇങ്ങനാണ്. കൗതുകത്തോടെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും.
"ഇന്നലെ നമ്മൾ രാത്രി ടൗണിൽ പോയപ്പോൾ എല്ലായിടത്തും അലങ്കരിച്ചിരിക്കുന്നത് കണ്ടല്ലോ. നമുക്കും അങ്ങിനെ വീട്ടിൽ മുഴുവൻ ബൾബുകൾ ഇട്ടാലോ അമ്മേ?? ഞാനച്ഛനെ വിളിച്ചു വാങ്ങുവാൻ പറയട്ടെ?"
"വേഗം വിളിച്ചു പറ, കിട്ടിയത് തന്നെ!!"
"എന്നാ വേണ്ട"
"അമ്മ കഥ പറഞ്ഞ് തരാമെന്ന് പറഞ്ഞു പറ്റിച്ചു!!"
"ഉറങ്ങാൻ നേരം പറയാം. ഇപ്പോൾ അമ്മയ്ക്ക് പണികൾ ഇല്ലേ??കഥകൾ പറഞ്ഞിപ്പോളിരുന്നാൽ നമ്മുടെ ക്രിസ്മസ്സ്‌ ഒരുക്കങ്ങൾ കുളമാകില്ലേ"
"രാത്രി പറഞ്ഞു തരുമോ?"
"യെസ് ബോസ്സ്, ഉറപ്പ്!!"


*************************


"ഒരിടത്തൊരു കാടിന്റെ തീരത്തായി ഒരു കുട്ടി ഉണ്ടായിരുന്നു...ഉണ്ണിക്കുട്ടനെ പോലെ ചിരിക്കുന്ന ഒരു കൊച്ചു മിടുക്കൻ!! അവന്റെ പേരാണ് മനു. മനുവിന് കൂട്ടുകാർ ആരും ഇല്ലായിരുന്നു. അച്ഛനും അമ്മയും ഇല്ലാത്ത അവനെ അകന്ന ബന്ധുവായ മുത്തശ്ശി ആണ് വളർത്തിയിരുന്നത്.ഉണ്ണിയപ്പം ഉണ്ടാക്കി തൊട്ടടുത്ത ഗ്രാമത്തിലെ ചന്തയിൽ വിറ്റായിരുന്നു മുത്തശ്ശി അവനെ വളർത്തിയിരുന്നത്.ഒരു ഡിസംബറിൽ മാസത്തിലെ തണുപ്പും മഞ്ഞും ഏറ്റ് മുത്തശ്ശിക്ക് വാവു വന്ന് കിടപ്പിലായി."

"അയ്യോ.... പാവം!!,
എന്നിട്ട്???"

ഉണ്ണിക്കുട്ടൻ ആകാംഷയോടെ ചോദിച്ചു.

"എന്നിട്ടെന്താ... മുത്തശ്ശി ഉണ്ടാക്കിയ ഉണ്ണിയപ്പം കുട്ടയിലാക്കി മനുകുട്ടൻ ചന്തയിലെത്തി ഓടിനടന്ന് എല്ലാം വിറ്റു തീർത്തു. വയ്യ എങ്കിലും മുത്തശ്ശി കൂടുതൽ ഉണ്ണിയപ്പം ഉണ്ടാക്കി. മിടുക്കനായ മനുകുട്ടൻ അതെല്ലാം വിറ്റ് തീർത്തു പണവുമായി വന്നു.കുറെ പൈസ കിട്ടിയപ്പോൾ അവൻ മുത്തശ്ശിയും ആയി പൊന്നപ്പൻ വൈദ്യരെ കണ്ട് മരുന്ന് വാങ്ങി. ഒരാഴ്ചകൊണ്ട് മുത്തശ്ശിയുടെ അസുഖങ്ങൾ മാറി.
പിന്നീട് അവർ ഒരുമിച്ചായി കച്ചവടം.പൈൻ മരങ്ങൾ വളർന്നു നിൽക്കുന്ന കാട് കടന്ന് ഒരുനാൾ അവരുടെ വീട്ടിലും മഞ്ഞു പെയ്തു.ക്രിസ്മസ്സ്‌ന്റെ വരവാണ്.
ക്രിസ്മസ്സ്‌ തലേന്ന്... മുത്തശ്ശി അവന് കുറെ പണം കൊടുത്തിട്ട് പറഞ്ഞു :"മോനിഷ്ടമുള്ളത് വാങ്ങിക്കോ"
അവൻ സന്തോഷത്തോടെ ചന്തയിലേയ്ക്ക് ഓടി. അവിടെ ചെന്ന് മുത്തശ്ശിക്ക് ഒരു തണുപ്പ് ജായ്ക്കറ്റും, കൂടാതെ ക്രിസ്മസ്സിന് കൊടുക്കാൻ മുത്തശ്ശിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കൽക്കണ്ട മിഠായിയും ഇഞ്ചി മിഠായിയും കൂടി ഗിഫ്റ്റായി പൊതിഞ്ഞു വാങ്ങി. അവന് ഇഷ്ടമുള്ള പഞ്ഞി മിഠായി ഒരു കവർ നിറയെ വാങ്ങി അതും തിന്നുകൊണ്ട് ഗിഫ്റ്റുകളുമായി ചന്ത മുഴുവൻ കറങ്ങി...ഇരുട്ട് വീണപ്പോളേക്ക് അവൻ നാട്ടുവഴിയേ തിരികെ വീട്ടിലേക്ക് നടന്നു"

ഉണ്ണിക്കുട്ടൻ ആസ്വദിച്ചു കഥ കെട്ട് ഇരിപ്പാണ്.അത് കണ്ട സന്തോഷത്തിൽ കഥ നിർത്തി മോന്റെ മുടിയിൽ സ്നേഹത്തോടെ ഒന്ന് തലോടി.
"എന്നിട്ട്..??"
എന്നിട്ടൊന്നുമില്ല!!

"പറ്റില്ല പറ്റില്ല.... ബാക്കി പറ അമ്മേ..."

"... അങ്ങിനെ നടക്കുമ്പോൾ വഴിയിലെ  ആളൊഴിഞ്ഞ അവസാന ഷെഡിന്റെ തിണ്ണയിൽ എന്തോ കിടക്കുന്ന പോലെ!!ചെറിയ ഞരക്കമുണ്ട്.
അരണ്ട വെളിച്ചത്തിൽ എന്താണെന്ന് മനസിലായില്ല...
മനുകുട്ടൻ അടുത്തു ചെന്ന് നോക്കി. ഒരു പശുകിടാവാണ്. തണുത്തു വിറയ്ക്കുന്നുണ്ട്.കൈയിലെ പൊതികൾ താഴെവച്ച ശേഷം അവൻ അതിനെ ഉയർത്തുവാൻ  ശ്രമിച്ചു.നല്ല കനം.പല തവണ ശ്രമിച്ചെങ്കിലും അവന് വിജയിക്കുവാൻ പറ്റിയില്ല. അപ്പോഴേക്കും എങ്ങും ഇരുട്ട് വ്യാപിച്ചിരുന്നു.തണുപ്പും കൂടി വന്നു. അതിനൊപ്പം പശുകുട്ടിയുടെ വിറയലും!! കുറച്ചു നേരം കൂടി ചിന്തിച്ചു നിന്ന ശേഷം, അവൻ മുത്തശ്ശിയ്ക്കായി വാങ്ങിയ ആ രോമകുപ്പായം പൊതിയഴിച് എടുത്ത്, അതുകൊണ്ട് പശുകുട്ടിയെ നന്നായി പൊതിഞ്ഞു.
"ഇനി തണുക്കില്ലാട്ടോ,സുഖായി ഉറങ്ങിക്കോ.ഞാൻ രാവിലെ വരാട്ടോ.എന്നിട്ട് നമുക്ക് നിന്റെ അമ്മയെ തേടി പിടിക്കാം!!"
മുത്തശ്ശിക്കുള്ള മിഠായിപൊതിയും എടുത്ത് വീട്ടിലേക്കോടി."
മുത്തശ്ശിക്ക് വാങ്ങിയ സമ്മാനം പശുകുട്ടിക്ക് പുതപ്പിച്ച കാര്യം അവൻ മുത്തശ്ശിയോട് പറഞ്ഞില്ല.
മിഠായി പൊതി മുത്തശ്ശി ക്രിസ്മസ്സ്‌ ഗിഫ്റ്റ് ആണെന്ന് പറഞ്ഞു കൊടുത്തു. പൊതി തുറന്ന മുത്തശ്ശി അവനെ കെട്ടിപിടിച് ഉമ്മകൾ നൽകി. ക്രിസ്മസ്സ്‌ ട്രീ ഒരുക്കുന്ന ശീലമൊന്നും ഇല്ലാത്ത കൊണ്ട് മുത്തശ്ശി ഒരു കൊച്ച് പുൽകൂട് ഒരുക്കിയിരുന്നു.അതിനടുത്തെത്തി പ്രാർത്ഥിച്ച ശേഷം അവർ ഉറങ്ങുവാൻ കിടന്നു."


*************************


"പിറ്റേന്ന് രാവിലെ ഉണർന്ന മുത്തശ്ശി മനുവിനെയും കൂട്ടി.. പ്രാർത്ഥിക്കുവാനായി പുൽകൂടിനടുത്തേത്തി. കണ്ണടച്ച് പ്രാർത്ഥിച്ച ശേഷം ജനലുകൾ തുറന്നു. ജനലിൽ കൂടി നനുത്ത തണുപ്പോടെ സൂര്യൻ അകത്തേയ്ക്ക് വീശി. ആ വെളിച്ചത്തിൽ ജനലരികിൽ രണ്ട് പൊതികൾ കണ്ട് അത്ഭുതത്തോടെ അവർ അതഴിച്ചു.അതിനുള്ളിൽ ഇന്നലെ മനുകുട്ടൻ പശുകുട്ടിയെ പുതപ്പിച്ച, മുത്തശ്ശിക്കായി അവൻ വാങ്ങിയ രോമ കുപ്പായം!! കൂടാതെ മനുവിന്റെ പാകത്തിനുള്ള, വെൽവെറ്റും കമ്പിളി രോമങ്ങളും കൊണ്ട് നെയ്തെടുത്ത മനോഹരമായ ഒരു ഫുൾ ജയ്ക്കറ്റും കയ്യുറയും തലപ്പാവും, തലപ്പവിനുള്ളിലായി കുറെ ചോക്കലേറ്റും!! നന്മയുള്ള മനുകുട്ടന് പപ്പാഞ്ഞിയുടെ ക്രിസ്മസ്സ്‌ സമ്മാനം.അവർ രണ്ടുപേരും ചേർന്ന് ഒരുപാട് സന്തോഷത്തോടെ ക്രിസ്മസ്സ്‌ ആഘോഷിച്ചു.
.......
കഴിഞ്ഞു!!"

"നല്ല കഥ. യു ആർ ദി ബെസ്റ്റ് അമ്മ!!"

ഉണ്ണികുട്ടനും പപ്പാഞ്ഞി സമ്മാനം തരില്ലേ??

"നീ നല്ല ചക്കര കുട്ടൻ അല്ലെ നിനക്കും തരും.

ഉമ്മ്മ്മ!! 

മോൻ ഉറങ്ങിക്കോ"

                    ****************