Wednesday, 4 December 2024

വാസുമാഷും...സത്യൻമാഷും, പിന്നെ കുറേ......പിള്ളേരും!!

                      ല രാവുകളിലും പാമ്പാടി സ്കൂളിന് മുന്നിലെ റോഡിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും രാത്രിയിൽ സ്കൂൾ മുറ്റത്ത് ആദ്യമായാണ്.

ചെല്ലുമ്പോൾ വാസുമാഷിൻ്റെ കുട്ടികളിൽ ചിലർ വലിയ ബാഗും കെട്ടിപിടിച്ചു അങ്ങിങ്ങ് കുത്തി ഇരുന്ന് ഫോണിൽ കുത്തുന്നുണ്ടായിരുന്നു."മണി 8  കഴിഞ്ഞിട്ടും മാഷിനെ കാണുന്നില്ലല്ലോ" എന്ന് ചിന്തിച്ചു തീരും മുന്നേ കാറിൽ വന്ന രണ്ടുപിള്ളേർ മാഷിനെ ഓഫീസ് പരിസരത്ത് ഡോർ തുറന്ന് തള്ളി ഉരുട്ടി ഇട്ടിട്ടു കടന്നു കളഞ്ഞു.  ഭീകരർ!!

മാഷ് വന്ന സന്തോഷത്തിൽ വീട്ടിലോട്ട് രക്ഷപെടാൻ തുടങ്ങിയ എൻ്റെ നേരെ പിടയ്ക്കുന്ന ഒരു നോട്ട് വീശിയിട്ട് മാഷ് പറഞ്ഞു: 
"വേഗം പോയി ബാഗ് എടുത്ത് ഡ്രസ്സ്‌ മാറി വരൂ.10 മണിക്ക് എങ്കിലും പോണം.പോകുന്ന വഴി ഈ കാശ് വില്വദ്രിനാഥൻ്റെ പോക്കറ്റിൽ ഇട്ടു കൊടുത്തിട്ട് നമസ്ക്കരിച്ചേക്ക്.പുള്ളി വിചാരിച്ചാലെ ഈ പിള്ളേരേം കൊണ്ട് വലിയ പരിക്കില്ലാതെ തിരിച്ചു വരാൻ പറ്റൂ"

ഗ്രാൻഡ് സദ്യ ഉണ്ടെന്ന് കേട്ടാൽ പോലും അമ്പലത്തിൽ എത്താത്ത ആൾ, നേർച്ചയും കൊണ്ട് അസമയത്ത് കയറി വരും എന്ന് മുൻ‌കൂർ സൂചന കിട്ടിയത് കൊണ്ടാണോ എന്നറിയില്ല,രാമേട്ടൻ നേരത്തെ തന്നെ വാതിലടച്ചു കിടന്നിരുന്നു.

അടഞ്ഞ വാതിലിനു മുന്നിൽ നിന്ന് വാസുദൂത് മൂന്ന് വട്ടം ഉച്ചത്തിൽ വിളിച്ചോതി, "ദക്ഷിണ" പെട്ടിയിൽ ഇട്ടു നമസ്ക്കരിച്ചപേക്ഷ സമർപ്പിച്ച് വീടെത്തി, കൂടും കുടുക്കയും എടുത്ത് വീണ്ടും സ്കൂളിൽ എത്തുമ്പോൾ സമയത്തിൻ്റെ കാല് നീണ്ടു നിവർന്ന് പത്തിൻ്റെ കാല് വരെ എത്തി.

കുട്ടികൾ മഴകോള് കണ്ട തവള കുഞ്ഞുങ്ങളെ പോലെ നാലുപാടും പോക്രോം വച്ച് ചാടി നടക്കുന്നു.ചിലർ സെല്ഫി എടുത്ത് അന്യഗ്രഹങ്ങളിലേയ്ക്ക് എറിഞ്ഞു കൊടുക്കുന്നു.......,റീൽസ് എടുത്ത് സോഷ്യൽ മീഡിയകളിലേക്ക് ഉരുട്ടി വിടുന്നു.... മറ്റ് ചിലർ, പടക്കം പൊട്ടിക്കുന്നു.. റോക്കറ്റ് വിടുന്നു... പന്തം കൊളുത്തി വലിക്കുന്നു..മലപ്പുറം കത്തികൊണ്ട് എറിയുന്നു.... ബോംബിടുന്നു..അലറി വിളിക്കുന്നു...മാഷുമാർക്ക് നേരെ മിസൈലുകൾ ലോഡ് ചെയ്ത് ഉന്നം വയ്ക്കുന്നു...

ഡ്രൈവറും കിളിയും ചേർന്ന് വാസുമാഷിനേയും,ശശി സാറിനെയും,സുപ്രിത ടീച്ചറേയും,ഹണി ടീച്ചറേയും,മധു മാഷിനെയും ചെവിക്ക് തൂക്കി "കോമേഴ്‌സ്" പിള്ളേർ കയറിയ ബസ്സിനുള്ളിലേയ്ക്ക് എറിഞ്ഞു.

ഭഗവാനെ...ഇതാവസാന യാത്ര ആകുമോ?? PTA  പ്രസിഡൻറിനെ വിളിച്ച് ടൂർ കഴിഞ്ഞു വരുമ്പോളേക്ക് എനിക്കൊരു ചിത ഒരുക്കി വയ്ക്കാൻ പറയണോ?? എന്നൊക്കെ ചിന്തിച്ചു നിന്ന എന്നെ ഏതോ ദുഷ്ടൻ  ഉന്തിത്തള്ളി "സയൻസ്" കുട്ടികൾ കയറിയ ബസ്സിൽ കയറ്റി വാതിലടച്ചു പൂട്ടി താക്കോൽ വലിച്ചെറിഞ്ഞു.

ജാ........ങ്കോ.. ഞാൻ പെട്ടു!!

ആയിരം പെരുമ്പറ ഒരുമിച്ചു മുഴങ്ങും പോലെ വണ്ടിയിലെ  സ്പീക്കറുകൾ മുഴുവൻ അട്ടഹസിക്കുന്നു, ലോകത്തിലെ മുഴുവൻ കളറുകളും LED ആയി മിന്നുന്നു... ടിപ്പുവിൻ്റെ യുദ്ധമുഖത്തെന്ന പോലെ കുട്ടികൾ സ്പീക്കറുകളോട് അലറി തുള്ളി മത്സരിച്ചു കൊണ്ടിരിക്കുമ്പോൾ, വണ്ടി ഞങ്ങളെയും കൊണ്ട് നൈസ് ആയിട്ട് ടിപ്പുവിൻ്റെ നാട്ടിലേക്ക് പാഞ്ഞു തുടങ്ങി.അപ്പോൾ സമയം നീണ്ടു ചെന്ന് പത്തിൻ്റെ മുക്കാലിൽ ചുറ്റി കയറിയിരുന്നു!!

എല്ലാം കണ്ട് വാ പൊളിഞ്ഞു പോയ ഞാൻ ചാടി തുള്ളുന്ന പിള്ളേർക്കിടയിലൂടെ പിന്നിലേക്ക് നോക്കി.വണ്ടിയിൽ എവിടെയോ ഉണ്ടെന്ന് പറയപ്പെടുന്ന "സുഷ" ടീച്ചറെയും "വിനോദ്" മാഷിനെയും കാണുന്നില്ല.പിള്ളേരെല്ലാം കൂടി അവരെ സീറ്റിനടിൽ എവിടെയോ മുക്കി 
താഴ്ത്തിയ മട്ടുണ്ട്.റബർ പാല് കുടിച്ചപോലെ തുള്ളി കളിക്കുന്ന പിള്ളേരുടെ നേരെ അല്പസമയം തുറിച്ചു നോക്കി നിന്നിട്ട് "സത്യൻ മാഷ്" ചെവിയിൽ ഒരു പഞ്ഞിയും തിരുകി, ജനലിൻ്റെ ചില്ലിൽ ഒട്ടിചേർന്ന് ഇരുന്നുറങ്ങി.ഭാഗ്യവാൻ!!

"മ്യൂസിക് ട്രീറ്റ്‌മെൻ്റ്" എന്ന് കേട്ടിട്ടുണ്ട്, "മ്യൂസിക് പണിഷ്മെൻ്റ്" ഇത്  ആദ്യമാണ്!! ഇന്നത്തെ ഉറക്കം 3ജി!! ഫോണിൽ ആണേൽ 2ജി പോലും ഇല്ല, കലികാലം തന്നെ, അല്ലാതെന്താ!! റൂട്ട്കനാൽ ചെയ്യുമ്പോൾ ട്രീറ്റ്‌മെൻ്റ് ചെയറിൽ അള്ളി പിടിച്ചിരിക്കും പോലെ എല്ലാം സഹിച്ച് സീറ്റിൽ അമർത്തി പിടിച്ചിരുന്നു.പുലർച്ചെ 2 മണി ആയപ്പോളേക്ക് പിള്ളേര് കെട്ടടങ്ങി!!സ്പീക്കറുകൾ തളർന്നുറങ്ങി.വണ്ടി നിലമ്പൂരിനോട് ബൈ ബൈ പറഞ്ഞശേഷം,"നാടുകാണി" ചുരമിറങ്ങി!!

"ഗൂഡല്ലൂർ" ചെക്ക് പോസ്റ്റ് എത്തിയപ്പോ വണ്ടികൾ മുഴുവൻ കട്ട പോസ്റ്റ്!!
ഇനി 6 മണിക്കേ പോസ്റ്റ് തുറക്കൂ.ഇനിയും 3 മണിക്കൂർ ബാക്കി.അതുവരെ പ്രകൃതിയുടെ വിളി തടഞ്ഞു വച്ചാൽ കിഡ്നി പൊട്ടിപോകും എന്നും പറഞ്ഞു പിള്ളേർ ബഹളം തുടങ്ങി.

അഞ്ച്‌ മിനിറ്റ് മുന്നേ പോലും എക്സാം ഹാളിലെ കോപ്പിയടി 
പിള്ളേരെപോലെ
പതിഞ്ഞ ശബ്ദത്തിൽ നിർത്താതെ വർത്തമാനം പറഞ്ഞ സത്യൻമാഷ് അപ്പോഴേക്കും സത്യത്തിൽ നല്ല ഉറക്കത്തിൽ എത്തിയിരുന്നു.വിനോദ് മാഷും, സുഷ ടീച്ചറും ആകട്ടെ മത്സരിച്ചുള്ള കൂർക്കം വലിയും!!കൂർക്കംവലി കേട്ട് ഇനി വല്ല കാട്ടുമൃഗങ്ങളും വരുമോ എന്തോ?

കുട്ടികൾ വൈലൻ്റായി തുടങ്ങി.പിള്ളേരുടെ "കിഡ്നിയുടെ പൈസ" ഉണർന്നിരിക്കുന്ന ഞാനൊറ്റയ്ക്ക് കൊടുക്കേണ്ടിവരും എന്ന സ്റ്റേജ് എത്തിയപ്പോൾ, കാട്ടാന ഇറങ്ങുന്ന ടൈം ആയിട്ട് കൂടി രണ്ടും കല്പ്പിച്ച് പുറത്തിറങ്ങി വണ്ടി മാർവാടി "കിഷോർ സിങ്ങി"നോട്‌ കാര്യം പറഞ്ഞു.പിള്ളേര് വണ്ടി "ചണ്ടി" ആകുമെന്നറിഞ്ഞ മൊയ്‌ലാളി റോഡിലിറങ്ങി ഏതോ അണ്ണാച്ചിയുടെ ലോഡ്ജ് ജാക്കി ലിവറിന് കുത്തി തുറപ്പിച്ച് അണ്ണാച്ചിയേം കൂട്ടി വന്നു. അണ്ണാച്ചിക്ക് പിന്നാലെ ലോഡ്ജിൽ എത്തിയ പിള്ളേര് കല പില നിർത്തി ഉദ്ധിഷ്ട സിദ്ധി കൈവരിച്ചു മടങ്ങി വണ്ടിയിലേറി ഉറക്കം തുടങ്ങി.

ഒന്നാം ക്ലാസ്സിൽ പോയ പിള്ളേരുടെ പൈസ അണ്ണാച്ചി കുത്തിനു പിടിച്ചു വാങ്ങിയ ക്ഷീണത്തോടെ തണുപ്പത്ത് മേപ്പോട്ട് നോക്കി അല്പനേരം നിന്ന എനിക്ക് വാസുമാഷൊരു ചായ വാങ്ങി തന്നു. ചായ എന്ന് പറയാൻ പറ്റില്ല, ചായ പത്രം കഴുകിയ മധുരമുള്ള ചൂട് വെള്ളം!!

ആറ് മണിക്ക് ഗേറ്റ് തുറന്നു.അത്രയും നേരം ഉറങ്ങിയ ഏതോ ഒരുവൻ മുള്ളണം എന്ന് പറഞ്ഞു അലറി കരഞ്ഞു. അവനൊരു കാലി കുപ്പി എടുത്ത് കൊടുത്തു. ആ കുപ്പിയിൽ 
അവനെന്തു ചെയ്തു എന്നറിയില്ല!!എന്തായാലും അവൻ പിന്നീട് അനങ്ങിയില്ല.

8.30 ക്ക് മൈസൂർ എത്തി.

കിഷോർ സിങ് ഏർപ്പാടാക്കിയ ലോഡ്ജിൽ കയറി ഫ്രഷ് ആയ ശേഷം നേരെ ചൊവ്വേ മൈസൂർ Zoo!!

പോകും വഴി തൊട്ടടുത്ത ഹോട്ടലിൽ നിന്നും വയറു നിറയെ പ്രാതൽ.തലേന്ന് സ്റ്റാഫ്‌ റൂമിൽ തുടങ്ങി ഈ ഹോട്ടലിൽ കയറും വരെ ഫുൾ ടൈം ഉറക്കമായിരുന്ന മധുമാഷ് പ്രാതലിലെ ഉപ്പുമാവിനെ വാനോളം പുകഴ്ത്തിക്കൊണ്ട് 5 പൂരിയും 4 ഇഡ്ഡലിയും 3 നൂലപ്പവും
2 മസാല ദോശയും കൂടാതെ രണ്ട് പായ്ക്കറ്റ് ബ്രഡും അതിനുള്ള ജാമും കൂടി കഴിച്ച ശേഷം ഓടി നടന്ന് മൂന്ന് പ്ലേറ്റ് ഉപ്പ് മാവ് കൂടി വിഴുങ്ങി.അത് കണ്ട ഹോട്ടലുകാർ അങ്ങേരെ പിടിച്ചു പുറത്തെറിഞ്ഞു.അവിടെ കിടന്നുറങ്ങും മുന്നേ ഞങ്ങൾ മധുമാഷിനെയും കൂട്ടി Zoo ന് ഉള്ളിൽ കയറി.

വലയിട്ട കൂട്ടിൽ പറന്ന് നടക്കുന്ന വിവിധതരം പക്ഷികളിൽ തുടങ്ങി കൊട്ടാരത്തിലെ പാറാവുകാരെ പോലെ പരസ്പരം അഭിമുഖമായി ഉല്ലാത്തുന്ന ജിറാഫിൽ ഒടുങ്ങുന്ന മൂന്ന് കിലോമീറ്ററോളം നടക്കേണ്ടി വന്നാലും, ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു വലിയ ജീവിലോകം തന്നെ ആണ് 1982ൽ സ്ഥാപിതമായ "ശ്രീ കാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ"

അല്പനേരം കുട്ടികൾക്കൊപ്പം നടക്കാൻ ശ്രമിച്ചു.അവർക്ക് "റീൽസ്" ഉണ്ടാക്കാനും "സെൽഫി" എടുക്കാനും മാത്രമല്ലാതെ ഇതിലൊന്നിലും താല്പര്യമില്ല എന്ന് തോന്നിയപ്പോൾ മുതൽ ഗാർഡൻ്റെ ഭംഗി ആസ്വദിക്കാൻ സത്യൻ മാഷും,വിനോദ് മാഷും,ശശി സാറും, മധു മാഷും,സുഷ ടീച്ചറും,ഹണി ടീച്ചറും,സുപ്രിത ടീച്ചറും എല്ലാം ചേർന്ന കൂട്ടത്തിൽ "കൂട്ടം തെറ്റും വരെ" ഞാനും ചേർന്നു!!

24 ന്യൂസ്‌ ചാനലിനെ പോലും തോല്പിക്കുന്ന വേഗത്തിൽ  യാത്രയുടെ അവസാനം വരെയും ലൈവ് സ്റ്റാറ്റസ് ഇട്ടുകൊണ്ടിരുന്ന വിനോദ് മാഷ് അത്ഭുതമായി.

കൊളസ്‌ട്രോൾ കുറയ്ക്കാൻ പ്രഭാത സഫാരിക്ക് ഇറങ്ങിയ പുള്ളിപുലികളും... "ബംഗാളികളെ പോലെ പണിക്ക് പോകാൻ മനസ്സില്ല" എന്ന് പറഞ്ഞു മേശമേൽ കിടന്നുറങ്ങുന്ന ബംഗാൾ കടുവയും...ഗതികേട്ടാൽ പുല്ലും തിന്നുമെന്ന് പറഞ്ഞ ചില സിംഹിണികളും കാട്ടിലെ രാജാവെങ്കിലും ഇനിയും കുട്ടിക്കളി മാറാതെ ഇല്ലിക്കൊമ്പിൽ തൂങ്ങിയാടുന്ന ലോർഡ് "സിംഹ പ്രഭുവും", മഡഗാസ്ക്കറിലെ "കിങ് ജൂലിയനായ" വളയവാലൻ ലീമറും.. സിംഹവാലൻ കുരങ്ങും ഗൊറില്ലയും തൊലിക്കട്ടി വീരൻ മിസ്റ്റർ റൈനോയും....

അങ്ങിനെ പലവിധ ജീവികൾക്കിടയിൽ ഇത്രയും വർഷങ്ങൾ ചില്ലു കൂട്ടിൽ കിടന്നതിൻ്റെ യാതൊരു മടുപ്പും ഇല്ലാതെ... തങ്ങളുടെ സന്ദർശകരെ രണ്ടുകാലിൽ എഴുന്നേറ്റ് നിന്ന് കൗതുകത്തോടെ നോക്കിനിൽക്കുന്ന ചില "മീർക്കാറ്റു" കളെ കണ്ടപ്പോൾ ശശി സാറിൻ്റെ ശകാരം കേട്ട് നിൽക്കുന്ന കുട്ടികളെപോലെ തോന്നി!!

"അനാകോണ്ട"യ്ക്ക് 
"അനക്കം ഉണ്ടോ" എന്ന് മണിക്കൂറുകൾ നോക്കി നിന്നാൽ പോലും ഉറപ്പിച്ചിട്ടേ ബാക്കി കാര്യം ഉള്ളു എന്ന് തീരുമാനിച്ച്,കൂടിൻ്റെ മുന്നിൽ "അനാക്കൊണ്ട"യെ തുറിച്ചു നോക്കി കൊണ്ടിരിക്കുമ്പോൾ "ഞങ്ങൾ വെളിയിലെത്തി, ഫുഡ്‌ കഴിക്കാൻ ഹോട്ടലിൽ പോകാം, നിങ്ങൾ എവിടെ?" എന്നും പറഞ്ഞ് വാസുമാഷിൻ്റെ വിളി വന്നു.
ഫുഡ്‌ എന്ന് കേട്ടതും ഞങ്ങൾ  ഒറ്റച്ചാട്ടത്തിന് വെളിയിൽ എത്തി!!


പ്രാതൽ കഴിച്ച അതെ ഹോട്ടലിലേക്ക് തന്നെ വലിയ പ്രതീക്ഷയോടെ ഞങ്ങൾ എത്തി.വളരെ "മികച്ച" കറികളും ഭക്ഷണവും ആയത് കൊണ്ട് കിട്ടിയതിൽ പകുതിയും പാത്രത്തിനു തന്നെ സമർപ്പിച്ച ശേഷം കൈകഴുകി പുറത്ത് കടന്ന് ബസ്സിൽ കയറി അവിടുന്ന് രക്ഷപ്പെട്ട് നേരെ മൈസൂർ പാലസ്സിൽ എത്തി.

"സിറ്റി ഓഫ് പാലസസ്സ്" എന്നറിയപ്പെടുന്ന മൈസൂരിലെ- മൈസൂർ പാലസ്, ജഗൻമോഹൻ പാലസ്സ്, ലളിത മഹൽ പാലസ്സ്, ജയലക്ഷ്മി വിലാസ്, ചെലുവമ്പ മാൻഷൻ, ചിത്തരഞ്ചൻ പാലസ്സ്, രാജേന്ദ്ര വിലാസ് എന്നിങ്ങനെ ഉള്ള 7 പാലസ്സുകളിൽ ഏറ്റവും വലുതും പ്രശസ്തവും ആയത് "അംബ വിലാസ്സ്" എന്ന് കൂടി അറിയപ്പെടുന്ന "മൈസൂർ പാലസ്സ്" തന്നെ ആണ്.

വർണിക്കാൻ പറ്റാത്ത വിധം മനോഹരമായ കൊട്ടാരം. അത്ഭുതം തോന്നുന്ന ഡിസൈനുകൾ.ഇത്രയും വലിയ കൊട്ടാരം മുഴുവൻ നടന്നെത്തിയ ശേഷം നാടുഭരിക്കാൻ രാജാവിന് സമയം കിട്ടിയിരുന്നത് എങ്ങിനെ ആണോ എന്തോ?? ഒരു മുറിയിൽ രാജാക്കന്മാരുടെ എണ്ണഛായ ചിത്രങ്ങൾ വച്ചിരിക്കുന്നതിൽ രാജ വേഷം കണ്ടപ്പോൾ ആണ് ഒരുകാര്യം മനസ്സിലായത്, ഇവരുടെ ഡ്രസ്സ് കോഡ് അടിച്ചുമാറ്റി അതിൽ  വെള്ള പൂശി, തലപ്പാവിൽ പേപ്പർ വിശറി കൂടി വച്ചതാണ് ഇന്ത്യൻ കോഫീ ഹൗസിലുള്ളത്.

"രാജാ...വേ......... ഒരു ചാ..യ!!"

കൊട്ടാരഭംഗി കണ്ടിറങ്ങി ബസ്സിൽ എത്തിയപ്പോൾ അതിനടുത്ത് ദേ..ചായ വിൽപ്പന.

"മൂക്കിപൊടി ഡപ്പ"യുടെ അടപ്പിൻ്റെ വലുപ്പമുള്ള പേപ്പർ കപ്പിൽ കിട്ടിയ ചായ വായിലൊഴിക്കണോ അതോ മൂക്കിൽ ഇറ്റിക്കണോ എന്നറിയാതെ അരനിമിഷം ഒന്ന് ചിന്തിച്ച്  നിന്നപ്പോളേക്ക് ചായ ആവിയായി പോയി!!

ആ വിഷമത്തിൽ വണ്ടിയിൽ കയറി ഒരു മയക്കം. ഉണർന്നപ്പോൾ "ബൃന്ദാവൻ ഗാർഡൻ" എത്താറായി. സമയം 4.45 pm. 
കാവേരി നദിക്ക് കുറുകെ അന്നത്തെ രാജാവായിരുന്ന കൃഷ്ണ രാജ വാടിയാർ നാലാമൻ പണിത "കൃഷ്ണ രാജ സാഗർ" അണക്കെട്ട്, ഇര വിഴുങ്ങി കിടക്കുന്ന ഒരു ഭീകര സർപ്പത്തെ പോലെ എവിടുന്നോ തുടങ്ങി എവിടെയോ അവസാനിക്കും വിധം ഒരു സൈഡിൽ നീണ്ട് നിവർന്നു കിടക്കുന്നു.ആ പാമ്പിന്റെ വയറിനടിൽ നിന്നും തുടങ്ങി 60 ഏക്കറിൽ പരന്നു കിടക്കുന്ന മനോഹരമായ ഒരുദ്യാനം, അതാണ്‌ "ബൃന്ദാവൻ ഗാർഡൻ"

വണ്ടിയിൽ നിന്നും ഇറങ്ങും മുന്നേ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ സത്യൻമാഷ് മൈക്കെടുത്ത് തട്ടിവിട്ടു.മാഷ് തട്ടിയ നിർദ്ദേശങ്ങളിൽ പ്രധാനമായ "കൂട്ടം തെറ്റരുത്, കണ്ണിൽ കണ്ട സാധനങ്ങൾ വാങ്ങി കഴിക്കരുത്" എന്നത് പിള്ളേർ ബസ്സ്‌ ഇറങ്ങിയ ഉടൻ തന്നെ തട്ടിമാറ്റി.തൃശൂർ പൂരത്തിൻ്റെ തിരക്ക് ഉണ്ടാകും അതിനിടയിൽ നിന്നും പാമ്പാടി സ്കൂളിലെ കുട്ടികളെ തിരിച്ചറിയാൻ എളുപ്പത്തിന് വേണ്ടി എല്ലാവരോടും യൂണിഫോം നിർബന്ധമായും ഇടാൻ പറഞ്ഞിരുന്നത് കുട്ടികൾ രാവിലെ തന്നെ തെറ്റിച്ചത് കൊണ്ട്... കൂട്ടംതെറ്റിയ രണ്ട് കുട്ടികളെ തപ്പി അദ്ധ്യാപകർ വലഞ്ഞു.ആ വലയലിനിടയിൽ ഞങ്ങളുടെ ഗാർഡൻ കാണൽ ഒരു മരച്ചുവട്ടിൽ ഒതുങ്ങി. അതിനിടയിൽ "ലൈറ്റ് ഷോ"യ്ക്കുള്ള സമയം പാലത്തിലൂടെ ഷൊ വേദിയ്ക്കരുകിലേയ്ക്ക് നടന്നടുത്തു. പിന്നാലെ ഞങ്ങളും.ഏതൊ രണ്ട് കന്നഡ പാട്ടുകൾ, അവിടുത്തെ വാർദ്ധക്യപെൻഷൻ വാങ്ങി ജീവിച്ചു പോരുന്ന സീനിയർ സിറ്റിസൻ സ്പീക്കറുകൾ ചുമച്ചുകൊണ്ട് പാടി ഒപ്പിച്ചു.പല കളർ വെളിച്ചത്തിൽ മുങ്ങി നനഞ്ഞ വെള്ളം ഞങ്ങൾക്കായി പാട്ടിനൊപ്പം നൃത്തമൊരുക്കി. ഒടുവിൽ "ജയ്ഹോ" പാടി പാട്ടു പെട്ടി കിതച്ചു ഞരങ്ങി നിന്നപ്പോൾ ജലനൃത്തം തൽക്കാലം ഒന്ന് കൊടിയിറങ്ങി.

"ശെടാ... കഷ്ടപ്പെട്ട് വന്നിട്ട് മരിയാധയ്ക്ക് ഒന്ന് കണ്ടില്ലല്ലോ!!"

എന്നാ പിന്നെ ഒന്നൂടെ കാണാം എന്ന് കരുതി ഒരുവട്ടം കൂടി നൃത്തതിന് വേണ്ടി വെറ്റിംഗ്.അങ്ങനെ രണ്ടാമൂഴവും നൃത്തം കഴിഞ്ഞു. ഇനി 15 മിനിറ്റ് ഇടവേള.

പാമ്പാടി പിള്ളേരിൽ ചിലർ വാട്ടർ ഡാൻസും,പാട്ടും,കൂവലുമായി ഗ്യാലറിയിൽ തന്നെ കൂടാൻ ഉള്ള പരുപാടി ആണോന്ന് സംശയം തോന്നിയ ഉടൻ എല്ലാത്തിനെയും ചിരട്ടയ്‌ക്കെറിഞ്ഞു വണ്ടിയിലേയ്ക്ക് ഓടിച്ചു വിട്ടു.കൂടേ ഞങ്ങളും.

പോരും വഴി കിഷോർ സിങ് കാണിച്ച ഹോട്ടലിൽ ബോഫെ ഡിന്നർ.
ഇറച്ചിയും കൂട്ടി കുതിർത്തു കഴിക്കുവാൻ അഞ്ചാമതും പൊറോട്ടയ്ക്ക്  ഗ്രേവി ചോദിച്ചുചെന്ന പിള്ളേരിൽ ഏതോ ഒരുത്തനെ അവർ കണ്ണിൽ നോക്കി കന്നടയിൽ ചീത്ത  പറഞ്ഞോടിച്ചു വണ്ടിയിൽ കയറ്റി.അവൻ്റെ പിന്നാലെ ഏതോ സ്കൂളിലെ എങ്ങോട്ടോ പോകേണ്ട ഏതൊക്കെയോ പിള്ളേരും വണ്ടി മാറി കയറി.
"ഇവിടുള്ളത്ങ്ങളുടെ ശല്യം തന്നെ സഹിക്കാൻ പറ്റാത്തപ്പോൾ ആണ് പുറമെ നിന്നുള്ള കൊട്ടേഷൻ, ഓടടാ മാക്രികളേ...." വണ്ടിയിലെ കിളി വെളിച്ചപ്പാടായി ഉറഞ്ഞു തുള്ളി!!

ഡിന്നറിലെ പൊറോട്ട തൊണ്ടയിൽ കുടുങ്ങി ചാവാൻ തുടങ്ങിയപ്പോ തീറ്റ നിർത്തി ഞങ്ങളിറങ്ങി.തൊണ്ടയിൽ കുടുങ്ങിയ പൊറോട്ടയെ ഫ്ലഷടിച്ചു ആമാശയത്തിലേയ്ക്ക് നയിക്കാൻ അവർ "ലെമൺ ടി" എന്നപേരിൽ എന്തോ ഒന്ന് തന്നു.കുമ്പ നിറയ്‌ക്കാനുള്ളതാണേൽ, കണ്ണും പൂട്ടി തട്ടി ശീലമുള്ള ഞാനതും വിഴുങ്ങിയിട്ട് വണ്ടിയിൽ കയറി.
റൂമിൽ എത്തി അല്പം കഴിഞ്ഞ ഉടൻ കുളികഴിഞ്ഞു പൗഡർ ഇട്ടു സുന്ദരന്മാരായി ഞങ്ങൾ ഉറങ്ങാൻ കിടന്നു.

പിള്ളേര് ഉറങ്ങാൻ പരുപാടി ഇല്ല എന്ന് തോന്നുന്നു. ലോഡ്ജ്കാരുടെ തല്ലു കിട്ടുന്നതിനു മുന്നേ എല്ലാത്തിനെയും പിടിച്ചു ചുറ്റികയ്ക്ക് അടിച്ചു ബോധം കെടുത്തി ഉറക്കി.പിന്നാലെ ഞങ്ങളും ഉറങ്ങി!!


 ******************************

രാവിലെ 6.30 ന് ചാമുണ്ഡിഹിൽസ്സിൽ പോകാൻ പ്ലാൻ ചെയ്തത് കാരണം 7.30ന് തന്നെ റൂം പൂട്ടി താക്കോൽ കൊടുത്തു.വണ്ടികൾ രണ്ടും തണുപ്പിൻ്റെ ആലസ്യത്തിൽ, ഉറക്കം തൂങ്ങിയ കണ്ണുകളോടെ ചാമുണ്ഡി കുന്ന് കയറി. പാർക്കിങ്ങിൽ എത്തിയ ഉടൻതന്നെ ഞങ്ങളെ ചവുട്ടി പുറത്താക്കിയ ശേഷം "ഒറ്റ ഒരുത്തനും ഒരു മണിക്കൂർ നേരത്തേക്ക് എന്നെ ഉണർത്തരുത്"
എന്ന് പറഞ്ഞുകൊണ്ട് വണ്ടികൾ വീണ്ടും ഉറക്കം തുടങ്ങി.


പോകും വഴി ഇടം കയ്യിൽ പാമ്പും വലം കയ്യിൽ വാളും ആയി നിൽക്കുന്ന ഒരു കൊമ്പൻമീശക്കാരൻ്റെ പ്രതിമ: മഹിഷാസുരൻ!! ഈ പുള്ളിക്കാരൻ്റെ നാട് എന്നർത്ഥം വരുന്ന "മഹിഷ് ഊര്" എന്ന "മഹിഷൂർ" ആണ് പിന്നീട് "മൈസൂര്" ആയി മാറിയത്. ചാമുണ്ഡേശ്വരി ഓടിച്ചിട്ട് തല്ലി കൂമ്പ് വാട്ടിയ ശേഷം ഒടുവിൽ  നൈസ്സായി തല വെട്ടി തട്ടികളഞ്ഞെങ്കിലും ഓൾഡ് രാജൻ്റെ പ്രതിമയ്ക്ക് മുന്നിൽ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാൻ ഇന്നും നല്ല തിരക്കാണ്. പാമ്പാടി സ്കൂളും ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാൻ നിന്ന്, ഫോട്ടോ ഗ്രാഫർ ആയി വന്ന അണ്ണനെ വെറുപ്പിച്ച് അങ്ങേരെ കൊണ്ട് വരെ ചീത്ത വിളിപ്പിച്ചു
.


ചാമുണ്ഡി ക്ഷേത്രത്തിനു പരിസരത്ത് വച്ച് പിള്ളേരും ടീച്ചേഴ്സും ഓടിനടന്നു  ഷൂട്ട് നടത്തി.അമ്പല പരിസരത്തും മഹിഷാസുര സമീപത്തും ഫോട്ടൊകൾ ചാകര പോലെ, കൂട്ടമായി ഒഴുകി.

ചാമുണ്ഡിക്ഷേത്രത്തിന് ചുറ്റും നടന്ന് ഫോട്ടോസ് എടുത്ത ശേഷം അവിടുന്ന് "സെൻ്റ് ഫിലോമിന" ചർച്ചിലേയ്ക്ക് പോകും വഴി പ്രാതലിനെന്നും പറഞ്ഞ് വണ്ടി ഏതോ ഹോട്ടലിനടുത്ത് നിന്നു. നോക്കിയപ്പോൾ 
കഴിഞ്ഞ ദിവസത്തെ അതേ ഹോട്ടൽ. ഭൂമി ഉരുണ്ടതാണെന്ന് വീണ്ടും തെളിഞ്ഞു!!കിട്ടിയത് വിഴുങ്ങിക്കൊണ്ട്  ചർച്ചിലേയ്ക്ക് വച്ച് പിടിച്ചു.അവിടുന്ന് കുട്ടികളുടെ റീൽസ് പിടുത്തവും ഫോട്ടോ പിടുത്തവും കഴിഞ്ഞു നേരെ ബസുകളിലേക്ക്.

അടുത്ത ബസ്സിൽ പാട്ടിനോത്ത താളത്തിൽ സുഖമായി "കൂർക്കം" വലിച്ചുറങ്ങി പോന്നിരുന്ന "ഹണി" ടീച്ചറെ സബ് ജില്ലാ കൂർക്കംവലി മത്സരത്തിനായി "സുഷ" ടീച്ചറുടെ തൊട്ടടുത്ത സീറ്റിലേയ്ക്ക് ചെസ്റ്റ് നമ്പറും കൊടുത്ത് പണിഷ്മെൻ്റ് ട്രാൻസ്ഫർ ചെയ്തു.പിള്ളേരെ ഒതുക്കുന്നതിന് വേണ്ടി,"വാസുമാഷിന്‌ കൈക്കൂലി കൊടുത്ത് അടുത്ത വണ്ടിയിൽ നിന്നും ഗുണ്ടയെ ഇറക്കിയതാണ്" എന്നും ചില പിള്ളേര് മനസ്സിൽ "ഉറക്കെ" പറയാതിരുന്നില്ല.

അതിനിടയിൽ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇടയിൽ ഒരു സേഫ്റ്റി വാൾ ആയി അദ്ധ്യാപകരുടെ സീറ്റ്,"റീ അറേഞ്ച്" ചെയ്യുകയും ചെയ്തു.അപ്പോളേക്കും ബസ്സുകൾ കൂർഗ് ലക്ഷ്യമാക്കി ഉരുണ്ടു തുടങ്ങി.പാട്ടിനോത്ത് ചില പെൺകുട്ടികൾ പുളിയുറമ്പ് കടിച്ച പോലെ കിടന്ന് തുള്ളുന്നുണ്ടാരുന്നു.
"സ്പീക്കർ നന്നായി പാടുന്നുണ്ടല്ലോ, പിന്നെന്തിനാ കൂടേ അലറുന്നേ??" വിനോദ് മാഷ് സഹികെട്ട് ചോദിച്ച ആ ഒറ്റ ചോദ്യത്തിൽ ചിരട്ട ഉരയ്ക്കും പോലെ 
സ്പീക്കരിന് ഒപ്പം 
പാടിയിരുന്ന പിള്ളേര് അതോടെ പാട്ട് നിർത്തി.

"കൂടേ തുള്ള്..."എന്ന പാട്ട് കേട്ട് അനുസരണയോടെ ചാടി എണീറ്റ സത്യൻമാഷിനെ അടുത്തിരുന്ന വിനോദ് മാഷ് സീറ്റിൽ പിടിച്ചിരുത്തി താരാട്ട് പാടി തട്ടി ഉറക്കി."പെരിയ പട്ടണം" വഴി "ബൈലകുപ്പ"യിലെത്തി റോഡ് സൈഡിൽ തന്നെ ഉള്ള "കൂർഗ് ഗേറ്റ്" റെസ്റ്റോറൻ്റിൽ ആയിരുന്നു ഉച്ച ഭക്ഷണം.നല്ല ഭക്ഷണം കഴിച്ച തൃപ്തിയോടെ കുശാൽനഗറിലെ "ഗോൾഡൻ ടെംപിളി"ലേക്ക്.

ഈ ടിബറ്റൻ മോണാസ്ട്രിയോട് ചേർന്ന് 600 ൽ അധികം സന്യാസിമാരും പതിനാറായിരത്തോളം അഭയാർത്ഥികളും ജീവിക്കുന്നുണ്ട്. ശ്രീബുദ്ധൻ്റെ ഇരു സൈഡിലും ആയി "ബുദ്ധ ഓഫ് എറ്റേണൽ ലൈഫ്" എന്നറിയപ്പെടുന്ന ലോർഡ് അമത്യുസ്സും"ഗുരു റിംമ്പോച്ചെ" എന്നറിയപ്പെടുന്ന ലോർഡ് പത്മസംഭവയും,ഇരിക്കുന്ന രീതിയിൽ... ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് ഗോൾഡൻ പ്രതിമകൾ ആണ് മോണാസ്ട്രിയിലെ പ്രത്യേക.



തവളയെ പിടിച്ച് എണ്ണം വച്ച പോലെ പല വഴി ചിതറി ചാടി നടന്നിരുന്ന കുട്ടികൾ, ആരും പറയാതെ തന്നെ സൈലന്റ് ആയി മോണാസ്ട്രിയിൽ ഏറെ സമയം ഇരുന്നത് അദ്ധ്യാപകരിൽ പലരും അത്ഭുതത്തോടെ നോക്കി നിൽക്കുന്നത് കണ്ടു.അവിടെ നിന്നും തിരികെ പോരും വഴി "ബൈചനഹള്ളി"യിലെ "ബാംബു ഫോറസ്റ്റിലും" അതിന് മുൻപിലെ ഷോപ്പിംഗ് ഏരിയകളിലുമായി ഏതാനും മണിക്കൂറുകൾ!!

ഷോപ്പിംഗ് കടകൾ പോക്കറ്റ് കാലിയാക്കുകയും ബാഗ് നിറയ്ക്കുകയും ചെയ്തു എങ്കിൽ,ബാംബു ഫോറസ്റ്റ് ടെൻഷൻ കാലിയാക്കുകയും മനസ്സ് നിറയ്ക്കുകയും ചെയ്തു.

തലക്കാവേരിയ്ക്ക് മുകളിലെ ആടികളിക്കുന്ന തൂക്കു പാലത്തിൽ കൂടിയുള്ള നടത്തം ബാലൻസ് കിട്ടാതെ വീഴാൻ പോകുന്ന കുടിയന്മാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുവാൻ സഹായിച്ചു.പാലത്തിൽ നിന്നും ഇറങ്ങിയ ശേഷവും അല്പം ദൂരം കാലുകൾ കുടിയൻമാരുടെ നടത്തം തുടർന്നു.ട്രൈബൈൽ ലൈഫ്, പരമ്പരാഗത കലാരൂപങ്ങൾ ഒക്കെ കാണിക്കുന്ന പ്രതിമകളും,ഏറുമാടങ്ങളും, നടപ്പാതയും ഒക്കെ പ്രകൃതിയോട് ഇണങ്ങും പോലെ ശുദ്ധതയോടെ നിർമിച്ചു വച്ചതിന് ചുറ്റിനും മുളംകാടുകളും അവയിൽ പക്ഷികളും, ഒരു മാൻ കൊട്ടകയും...... എല്ലാത്തിനും സംരക്ഷണമെന്ന പോലെ ചുറ്റി ഒഴുകുന്ന തലക്കാവേരിയും.. ആഹാ,വൈബ്!!

തിരികെ പോരും വഴി, വിളവെടുപ്പ് കഴിഞ്ഞ ഏതോ കരിമ്പിൻ പാടങ്ങളുടെയും നെൽ പാടങ്ങളുടെയും നടുവിലൂടെയുള്ള മണ്ണിട്ട റോഡിലൂടെ കുലുങ്ങി തിരിഞ്ഞ് ബസ്സുകൾ ചെന്ന് നിന്നത്, നമ്മുടെ നാട്ടിലെ കോഴി ഫാമുകൾക്ക് വേണ്ടി പണിത പോലുള്ള തകര ഷീറ്റുകൾ കൊണ്ട് നിർമിച്ച നീണ്ട ഒരു ഷെഡ്‌ഡിന് മുന്നിൽ ആണ്. ഇരുട്ട് കലക്കി ഒഴിച്ച ഒരു വലിയ ഹാളിനെ അരയ്‌ക്കൊപ്പം പൊക്കമുള്ള വലകൾ കമ്പിയിൽ കോർത്ത് ഓരോരൊ ''ക്യുബിക്കിൾസ്" ആയി തിരിച്ചിരിക്കുന്നു. ആർക്കെങ്കിലും കണ്ണ് കാണുന്നുണ്ടെങ്കിൽ അവൻ "ശ്വാസം മുട്ടി മരിച്ചോട്ടെ" എന്ന് കരുതി മനംപുരട്ടൽ ഉണ്ടാക്കാൻ പറ്റുന്ന സ്മെല്ലോട് കൂടിയ സ്മോക്ക് ഇടയ്ക്കിടെ ഹാളിൽ നിറയുന്നുണ്ട്.മുകളിൽ നിരത്തി വച്ചിരിക്കുന്ന ഡിസ്‌കോ ലൈറ്റുകൾ, ചെറിയൊരു സ്റ്റേജിന് മുകളിൽ നിൽക്കുന്ന 3-4 ആളുകൾ അവർക്ക് മുന്നിലായി തിരിയുന്ന ലേസർ ലൈറ്റുകൾ,ഒരു ലോഡ് സബ് വൂഫറുകൾ, അതിലൂടെ പുറത്ത് വരുന്ന ഡാൻസ് കളിക്കാൻ പ്രേരിപ്പിക്കുന്ന വിവിധ ഭാഷാ പാട്ടുകൾ..... ഇതൊക്കെ ആണ് അവിടെ പെറുക്കി കൂട്ടി ഒരുക്കി വച്ചിട്ടുള്ളത്.എല്ലാം കൂടി ഒരു മണിക്കൂർ ഉഷാർ!!

"പിള്ളേരെ പരമാവധി ഡാൻസ് കളിപ്പിച്ചു ക്ഷീണിപ്പിച്ചാൽ പെട്ടെന്ന് കിടന്നുറങ്ങിക്കോളും" എന്ന ഐഡിയ നടപ്പിലാക്കാൻ പിള്ളേരുടെ കൂടേ DJ തുള്ളി തളർന്ന ശശിമാഷിനെയും,മധുമാഷിനെയും,സത്യൻ മാഷിനെയും അർബാനയിൽ കോരിഎടുത്ത്  ആരോ ബസ്സിൽ കൊണ്ടുവന്ന് തട്ടി.

ഡാൻസ് കളിച്ചു ക്ഷീണിച്ചു എന്ന് കരുതിയ പിള്ളേര് DJയിൽ നിന്ന് പുറത്തിറങ്ങി അവിടെ നിർത്തിയിട്ടിരുന്ന എല്ലാ ബസ്സിൻ്റെയും പാട്ടിനൊത്ത് പിന്നെയും തുള്ളി!!

സ്കൂളുകളിൽ ബോർഡിന് പകരം സ്പീക്കറുകളും, ചോക്കിന് പകരം ഡിസ്‌കോ ലേസർ ലാമ്പുകളും, ക്ലാസ്സ്‌ മുറിക്ക് പകരം ഡാൻസ് മുറികളും ഒരുക്കി...പഠിക്കാനുള്ള സിലബസ്സ് റാപ്പ് മിക്സ് ചെയ്ത്, അല്പം മെലഡിയും ചേർത്ത് ഹിറ്റ് പാട്ടുകളായി ഇറക്കി, പിള്ളേർക്ക് അവർക്ക് ഇഷ്ടമുള്ള ഡാൻസുകൾ കളിക്കാൻ അവസരം ഒരുക്കിയിരുന്നേൽ നമ്മുടെ പിള്ളേര് എക്സാമുകൾ പണ്ടേ പൊരിച്ചേനെ!! കേരളത്തിലെ വിദ്യാഭ്യാസരീതികൾ കാലാനുസൃതമായി പൊളിച്ചെഴുതാൻ ഇവിടൊരു "സംഗീത പ്രേമിയായ ഡാൻസർ" മന്ത്രിയായി വരേണ്ടി വരും എന്ന് തോന്നുന്നു.കലികാലമല്ലേ മൂക്കിൽ പഞ്ഞി കയറും മുന്നേ അതും കാണേണ്ടി വന്നെങ്കിലോ??

എല്ലാം കഴിഞ്ഞു ഒടുവിൽ ലഞ്ച് കഴിച്ച അതെ "കൂർഗ് ഗേറ്റ്" ഹോട്ടലിൽ എത്തി.അത്താഴ ശേഷം ബസ്സിൽ കയറും മുന്നേ...ഹോട്ടലിനു മുന്നിലെ പാർക്കിങ് ഏരിയയ്ക്ക് സൈഡിൽ ആയി ലൈറ്റിൽ തെളിഞ്ഞു നിന്നിരുന്ന ബോർഡ്‌ ഉള്ളിൽ തട്ടി ഞാനൊരിക്കൽ കൂടി വായിച്ചു....ഒരുപാട് സ്നേഹത്തോടെ ഞാനാ വാക്കുകൾ മനസ്സിൽ പറഞ്ഞു...

ഐ ലൗ കൂർഗ്!!

എങ്ങിനെ സ്നേഹിക്കാതിരിക്കും,  ഈ ഭൂമിയിലെ ആദ്യ ശ്വാസം എനിക്ക് നൽകിയത് ഈ കൂർഗ് ആണ്,"മക്കൾ രണ്ടും മാതൃഭാഷ പഠിക്കട്ടെ" എന്ന ചിന്തയോടെ അച്ഛനമ്മമാർ നാട്ടിലേക്ക് പോരും വരെയുള്ള 5 കൊല്ലം ഞാൻ വളർന്ന നാട്!!

8.15 pm. ബസ്സുകൾ രണ്ടും മടക്കയാത്ര തുടങ്ങി. പിള്ളേര് അപ്പോഴും ഫുൾ എനർജിയിൽ പാട്ടിനോത്ത് ഡാൻസ് ആണ്.അല്പനേരം കൂടി അതെ എനർജിയിൽ മുന്നോട്ട് പോയി.കുറച്ച് കഴിഞ്ഞപ്പോൾ,പാട്ടിൻ്റെ വോളിയം അവർ തന്നെ കുറച്ചശേഷം ഓരോരുത്തർ ആയി സീറ്റിലേയ്ക്ക് മടങ്ങി തുടങ്ങി.രണ്ട് ദിവസത്തെ യാത്രയും DJയും, തണുപ്പും എല്ലാം കൂടി പിള്ളേരെ ക്ഷീണിപ്പിച്ചു എന്നുറപ്പ്.കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ ചെക്ക് പോസ്റ്റ്. അതോടെ പാട്ട് നിന്നു.ചെക്ക് പോസ്റ്റ് കടന്ന് വണ്ടി കാട്ടിലേയ്ക്ക് കടന്ന ഉടൻ ഉള്ളിലെ ലൈറ്റുകൾ കൂടി ഓഫ്‌ ആക്കി.തൊണ്ട പൊട്ടുമാറ് അലറി മടുത്ത സ്പീക്കറിലൂടെ പതിഞ്ഞ ശബ്‍ദത്തിൽ മെലഡികൾ ഒഴുകി തുടങ്ങി... 

"ഈ... കാ.....റ്റ് വന്ന് കാ......തിൽ പറഞ്ഞു................"

പാതി തുറന്ന ജനൽ പാളികളിലൂടെ നനുത്ത കാറ്റ് മുടിയിഴകളെ തലോടി ശരീരമാകെ തണുപ്പിച്ചു തുടങ്ങിയപ്പോൾ ബസ്സിൻ്റെ ഉള്ള് പതുക്കെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.ബസ്സിൻ്റെ പുറംബോഡിയിൽ ഉടനീളം പിടിപ്പിച്ച വെള്ള ലൈറ്റിലേക്ക് എത്തി നോക്കി റോഡരികിൽ നിന്ന പേരറിയാത്ത മരങ്ങൾക്ക് പിന്നിലെ ഇരുട്ടിലൊളിച്ച, വലിയൊരു കാടും അതിലെ കാട്ടുമൃഗങ്ങളെയും ബസ്സിൻ്റെ കൊച്ചു വെളിച്ചത്തിൽ തിരഞ്ഞു കൊണ്ട് പുറത്തേയ്ക്ക് നോക്കി ഞാനിരുന്നു.വിശപ്പിൻ്റെ വിളി സഹിക്കാൻ വയ്യാതെ ഡിന്നറിന് ഇറങ്ങിയ ഒരു ആനചേട്ടന് റോഡ് കടന്ന് കാടേറുവാൻ വേണ്ടി ബസ്സ് കുറച്ചു നേരം കാട്ടിൽ നിർത്തി.ബസ്സ്‌ കടന്നു പോകുന്ന വഴിയരികിൽ തന്നെ, കരിവീരൻ ഏതോ ചില്ലകൾ ഒടിച്ചുകൊണ്ട് നിൽക്കുന്ന രാത്രീ കാഴ്ചയും വ്യത്യസ്തമായി!!

രാത്രി യാത്രയുടെ ഏറ്റവും ഭംഗിനിറഞ്ഞ നിലാവുള്ള രാത്രിയും കുളിർമയുള്ള കാറ്റും നിഴൽ പൊതിഞ്ഞ മനോഹര കാഴ്ചകളും അല്പം നാളുകളായി കിട്ടിയിരുന്നില്ല.നിലാവില്ല എങ്കിലും ബസ്സിൻ്റെ സൈഡ് ലൈറ്റ് വെളിച്ചത്തിൽ,എൻ്റെ കാഴ്ചയിലേക്ക് ഒരുനോക്ക് എത്തിനോക്കി ഇരുട്ടിൻ്റെ മറവിൽ പിന്നിലേക്ക് ഓടിമറയുന്ന കാട് പ്രത്യേക അനുഭൂതി പകർന്നുകൊണ്ടേയിരുന്നു. കർണ്ണാടകയിലെ "കുപ്പം" കഴിഞ്ഞു പിന്നെയും സമയമെടുത്ത് വയനാടൻ തേയിലകാടുകളിൽ കൂടി കേരളത്തിൻ്റെ മണ്ണിലേക്ക് കടക്കുമ്പോഴും അതെ തണുപ്പും കാഴ്ചകളുടെ കുളിർമയും കണ്ണുകളെയും മനസ്സിനെയും സന്തോഷിപ്പിച്ചിരുന്നു.കുട്ടികൾക്ക് വേണ്ടി ഏതോ പെട്രോൾ പമ്പിൽ നിർത്തിയ ഉടൻ ചിലർ ചാടി ഇറങ്ങി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി തിരികെ പോയി അവരുടെ ഉറക്കം തുടർന്നു.

ഒടുവിൽ താമരശ്ശേരി ചുരം ഇറങ്ങി തുടങ്ങി.ബാംഗ്ലൂർ ജീവിതത്തിനിടയിൽ പലപ്പോഴും ഈ ചുരം ഇറങ്ങിയിട്ടുണ്ടെങ്കിലും എപ്പോൾ വന്നാലും തോന്നാറുള്ള രണ്ട് കാര്യങ്ങൾ ഇത്തവണയും തോന്നാത്തിരുന്നില്ല:ഈ ചുരത്തിന് അവസാനം ഇല്ലാത്ത ഇറക്കം ആണോ, എത്ര ഇറങ്ങിയിട്ടും തീരുന്നില്ലല്ലോ!!

രണ്ടാമത്തേത് "വെള്ളാനകളുടെ നാട്" സിനിമയിൽ പപ്പുച്ചേട്ടൻ അനശ്വരമാക്കിയ മെക്കാനിക്ക് സുലൈമാൻ്റെ "മ്മ...ടെ...താമരശ്ശേരി ചുരം...." ഡയലോഗ്!!

ചുരമിറങ്ങികൊണ്ടിരുന്നപ്പോൾ മയക്കത്തിൽ ആയിരുന്ന വിനോദ് മാഷ് പുറത്തേക്ക് കണ്ണ് തുറിച്ച് നോക്കി ഇരുട്ടിനെ പേടിപ്പിക്കുന്നത് കണ്ടു. 
"ഉറക്കം ഇല്ലേ മാഷേ??"
"ഉറങ്ങിയാൽ ചിലപ്പോ വാള് വയ്ക്കും!!"
"വാളെങ്ങാനും വച്ചാൽ വണ്ടിയിൽ നിന്നിറക്കി വിടും"
"വേണ്ട, ചുരം കഴിഞ്ഞാൽ ഉടൻ ഞാൻ ഉറങ്ങും"
ശരിയാ, ചുരം ഇറങ്ങി ഒരു കിലോമീറ്റർ കഴിഞ്ഞുള്ള, രാത്രി കടകൾക്ക് മുന്നിൽ ചായ കുടിക്കാനും മറ്റുമായി വണ്ടി നിർത്തിയപ്പോളേക്ക് വിനോദ് മാഷ് ഉറങ്ങിയിരുന്നു.

ആർഭാടം ഇല്ലാതെ ആവശ്യത്തിന് മാത്രം ഭംഗിയിൽ ലൈറ്റുകൾ ഇട്ട്, വൃത്തിയുള്ള പരിസരത്തോടെ  അത്യാവശ്യം ഏരിയ ഉള്ള ഒരു കച്ചവട കേന്ദ്രം.രാത്രി യാത്രക്കാരായ ചില വണ്ടികൾ നിർത്തി, ഉറങ്ങാത്ത അപൂർവം ചിലർ മാത്രം ചായയും സ്നാക്സും കഴിക്കുന്ന സ്ഥലം!!ടൈൽ പാകിയ വലിയ മുറ്റത്ത് വരിയിൽ നിരത്തി ഇട്ടിരിക്കുന്ന കുറെ മേശകൾ, അവയ്ക്ക് ചുറ്റും നിർവികാരമായ കസേരകൾ!!

അപ്പുറത്തെ വണ്ടിയിൽ നിന്നും വാസു മാഷ് പുറത്തിറങ്ങി.വണ്ടി മൊയ്‌ലാളി കിഷോർ സിങ്ങിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ലെമൺ ടീ അടിച്ചു. നല്ല ടീ!!

അപ്പോളേക്ക് സുഷ ടീച്ചർ, ഹണിടീച്ചർ എന്നിവർക്കൊപ്പം ഏതാനും കുട്ടികൾ കൂടി പുറത്തിറങ്ങി.  വാഷ്റൂമിൽ പോയി തിരികെ നേരെ 
വണ്ടിയിലേയ്ക്ക്  മടങ്ങിയ കുട്ടികൾ അവരുടെ ഉറക്കം തുടർന്നു.ടീച്ചർമാർ രണ്ടും ഉറക്കചടവോടെ ചുടു ചായ ഊതി കുടിക്കുമ്പോൾ, ജീൻസിൻ്റെ പോക്കറ്റിൽ..."ചാർജ്ജ് തീരാറായതിൻ്റെ" അവശതയിൽ തണുത്തുറങ്ങികിടന്ന ഫോണെടുത്ത് ആ യാത്രയിൽ ഞാൻ അവസാനം ക്ലിക്ക് ചെയ്ത ചിത്രം പകർത്തുമ്പോൾ സമയം പുലർച്ചെ 1.50



രണ്ട് മണിയോടെ ഞാൻ വണ്ടിയിൽ ഇരുന്നു മയങ്ങി തുടങ്ങി. 4.45 ന് പാമ്പാടി സ്കൂളിൽ യാത്ര അവസാനിപ്പിച്ച് രക്ഷിതാക്കൾ വന്ന മുറയ്ക്ക്, ഓരോ കുട്ടികൾ ആയി പിരിഞ്ഞു പോയി.ടീച്ചർമാരും അവസാന കുട്ടികളും പോയി കഴിഞ്ഞ ഉടൻ സത്യൻമാഷും,ശശികുമാർ മാഷും,വാസുമാഷും ഒപ്പം ഞാനും പരസ്പരം യാത്ര പറഞ്ഞ് പിരിയുമ്പോൾ 6മണി കഴിഞ്ഞിരുന്നു.

2025 മാർച്ചിലെ പരീക്ഷാ ചൂടിലേയ്ക്കും തുടർന്നുള്ള ജീവിത പ്രതിസന്ധികളിലേയ്ക്കും നടക്കേണ്ടവരുടെ, കുട്ടികൾ എന്നനിലയിലും....ഒരുപക്ഷെ "സ്കൂൾ ജീവിതത്തിലെ" തന്നെ അവസാന ടൂറിൽ നിന്നും സ്വയം ഒഴിവാകാൻ നോക്കിയിട്ടും നിയോഗം പോലെ പങ്കെടുക്കാൻ സാധിച്ചതിൽ ശരിക്കും സന്തോഷം തോന്നി.


                  ( "കുട്ട്യോളും ടീച്ചർമാരും" - ആരുമറിയാതെ ഒരു ഗ്രൂപ്പ് ഫോട്ടൊ!! )



          *************************************************************************

എങ്കിലും... 

എവിടെയോ എന്തോ ഒരു നൊമ്പരം!!

നാട്ടുകാരും വീട്ടുകാരും എഴുതിതള്ളിയ പാമ്പാടി സ്കൂളിലെ നമ്മുടെ കുട്ടികളിലും നന്മയുടെയും സ്നേഹത്തിൻ്റെയും നിഴലാട്ടം ഇല്ലാതില്ല. അവരുടെ പാട്ടിഷ്ടങ്ങൾ നമുക്ക് ഇഷ്ടപെടാൻ പറ്റില്ലായിരിക്കും. പക്ഷെ.. നമ്മുടെ ഇഷ്ട പാട്ടുകളിൽ പലതും അവർക്കും ഇഷ്ടമാണ്.!!

ഒരു കുട്ടിയും മോശമായി ജനിക്കുന്നില്ലല്ലോ.കൂട്ട്കെട്ടുകളും ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും സ്വഭാവ രൂപീകരണം നടക്കേണ്ട പ്രായത്തിൽ നേർവഴി കാണിക്കാൻ ആളില്ലാത്തതും,മീഡിയകളും സിനിമകളും നൽകുന്ന തെറ്റായ സന്ദേശങ്ങളും ഒക്കെ ആകാം ഓരോ കുട്ടിയേയും സംസ്ക്കാരം നശിച്ചവർ ആക്കുന്നത്.

പ്രായവും പക്വതയും എത്തി എന്ന് അവകാശപ്പെടുന്ന മുതിർന്നവരായ നമ്മൾ, 20-25 വയസ്സിൽ മാത്രം ബ്രെയിൽ വളർച്ച പൂർത്തിയാകുന്ന നമ്മുടെ കുട്ടികളെ അറിയാൻ... അവരെ കേൾക്കാൻ.... അവരോടൊപ്പം ചിലവഴിക്കാൻ ഒക്കെ കുറെ കൂടി സമയം കണ്ടെത്തിയിരുന്നു എങ്കിൽ........!!

ചെറിയ ക്ലാസുകൾ മുതൽ ഓരോ ക്ലാസ്സിലും പഠിപ്പിക്കുന്ന ഓരോ അദ്ധ്യാപകരും,രക്ഷിതാക്കളും, ഒപ്പം ഈ സമൂഹവും കുട്ടികളെ വൈകാരികമായി കുറെ കൂടി ശ്രദ്ധിച്ചു മുന്നോട്ട് പോയിരുന്നെങ്കിൽ......!!


********************    *******************    **********************


No comments:

Post a Comment