Monday, 28 December 2015

ഒരു അവിഹിത ബന്ധത്തിന്‍റെ ബാക്കി പത്രം !!



                                           “പ്രധാനവരിയിലെ വൈദ്യുത ബഹുഗുണ ഘടകം”(MEMU) അന്നത്തെ യാത്ര അവസാനിപ്പിച്ച്‌ തീവണ്ടി ആപ്പിസ്സിനു ഓരം ചേര്‍ന്നുള്ള, മറ്റാരും കടക്കാത്ത ആ തുരുമ്പിച്ച പാളത്തിലേയ്ക്ക് പതുങ്ങി പതുങ്ങി, ഉറക്ക ചടവ് കലര്‍ന്ന ഒറ്റ കണ്ണ് തിരുമ്മിക്കൊണ്ട്, കൂര്‍ക്ക കച്ചവടം തുടങ്ങാന്‍ തയാറെടുത്ത് കൊണ്ട്,കറണ്ട് കമ്പിയില്‍ തൂക്കിയിട്ട കപ്പകോലെടുത്ത് മടക്കി താഴ്ത്തി വച്ചുകൊണ്ട് വന്നു നിന്നു. ഒരു കോട്ടുവായിട്ടുകൊണ്ട്, ഒന്ന് മൂരിനിവര്‍ന്നപ്പോളാണ് ആദ്യമായി അവനെ കാണുന്നത്- തീവണ്ടി ആപ്പിസ്സിനു തൊട്ടുള്ള, വഴിയോരവിശ്രമകേന്ദ്രത്തില്‍, നമ്മ ഊര് കന്നഡ രാജ്യം വക വണ്ടി(KSRTC)കള്‍ക്കിടയില്‍, സിഗാറും പുകച്ചു കൊണ്ട് നിക്കുന്ന ഒരു ചുള്ളന്‍ ചെക്കന്‍!!

ഒരു കോട്ടുവാ കണക്കെ അവളൊന്നു ഹോണ്‍ മുഴക്കി.മുന്‍വാതിലിലൂടെ ഇടിച്ചു കയറുന്ന തരുണികളേയും, പുരാവസ്തുക്കളേയും പോലും മൈന്‍ഡ് ചെയാതെ ഇരുന്നിരുന്ന അവനാ "കിളികൊഞ്ചല്‍" കേട്ടൊന്നു പാളത്തിലോട്ട് പാളി നോക്കി.കണ്ണുകള്‍ തമ്മില്‍ ഉടക്കില്ലാതെ പിരിഞ്ഞപ്പോള്‍തന്നെ അവനവളെ ഇഷ്ടമായികഴിഞ്ഞിരുന്നു.ദീര്‍ഘ ദൂര ഒട്ടക്കാരായ മറ്റു തീവണ്ടികളില്‍ നിന്നും ഒറ്റപ്പെടലനുഭവിച്ചിരുന്ന അവളിലും, “ലവ് അറ്റ്‌ ഫസ്റ്റ് ഷിറ്റ്” എന്ന കണക്കെ അനുരാഗം ഉടലെടുത്തുകഴിഞ്ഞിരുന്നു.അന്ന് രാത്രി അവന്‍, ആരും കാണാതെ അവളെ തേടി പാളത്തിനു തൊട്ടടുത്ത മതില്‍ കെട്ടിനരുകിലെത്തി "ഡിം" അടിച്ചു കാണിച്ചു.പരസ്പരം പരിചയപ്പെട്ട അവര്‍,തങ്ങളുടെ ഇഷ്ടം തുറന്നു പറഞ്ഞുകൊണ്ട്, അന്നത്തെ രാത്രി പിരിഞ്ഞു.
പിന്നീടെന്നുംരാത്രി മറ്റാരും കാണാതെ, അവന്‍ അവളെ തേടി വരുമായിരുന്നു.വര്‍ക്ക്ഷോപ്പില്‍ നിന്നും അടിച്ചുമാറ്റിയ "ഗ്രീസും, ഓയിലും" ഒക്കെ അവന്‍,അവള്‍ക്കായി എന്നും കൊണ്ടുവരുമായിരുന്നു.വഴിയില്‍ കിടന്നു കിട്ടിയ "നട്ടും ബോള്‍ട്ടും" അവള്‍, അവനായും കരുതിയിരുന്നു.അങ്ങനെ അവരുടെ പ്രണയം അനുദിനം പന്തലിച്ചു തീവണ്ടി ആപ്പീസ്സിനരികില്‍ പല പല ആല്‍മരങ്ങളായി തഴച്ചു വളര്‍ന്നു.

അങ്ങനെ വര്‍ഷങ്ങള്‍ പലതു ഓടിമറഞ്ഞ വഴിയിലെവിടെയോ വച്ചൊരുനാള്‍ അവനവളെ താലി ചാര്‍ത്തി.പെരുമഴക്കാലത്തെ തണുപ്പുള്ള ആ രാത്രിയില്‍ അവര്‍ തങ്ങളുടെ ആദ്യരാത്രി ആഘോഷിച്ചു. "ബോണറ്റുകള്‍" തമ്മില്‍ കൂട്ടിമുട്ടി."ബംബറുകള്‍" തമ്മില്‍ കഥകള്‍ കൈമാറിയ,പാളത്തിനു മുകളില്‍ "പണി" പാളിയ അന്ന് പക്ഷെ ഇടി മിന്നല്‍ വെളിച്ചത്തില്‍ തങ്ങളുടെ ബന്ധത്തെ രോക്ഷത്തോടെ നോക്കി നില്‍ക്കുന്ന രണ്ടു കണ്ണുകളെ കുറിച്ച് അവര്‍ അറിഞ്ഞിരുന്നില്ല.
ഇരു ചെവികള്‍ അറിയാതെ അധികൃതര്‍ കാര്യങ്ങള്‍ നീക്കി. അവനെ, അന്യസംസ്ഥനത്തിനു കൊണ്ടുപോയി വന്ധ്യകരണം നടത്തി.തല മൊട്ടയടിച്ചു.മുഖത്ത് ചുട്ടി കുത്തി.ഒടുവില്‍ അവന്‍റെ ചക്രങ്ങള്‍ ഊരിമാറ്റി കട്ടപ്പുറത്ത് കുത്തിയിരുത്തി.അവളെ റൂട്ട് മാറ്റി പറഞ്ഞുവിട്ടു.
******************************************************************
വര്‍ഷങ്ങള്‍ കടന്നുപോയി.നിറവയറുമായി ഓടിയിരുന്ന അവളെ അവര്‍, "BEML" ലില്‍ കൊണ്ടുപോയി പ്രസവിപ്പിച്ചു.ഒരാണ്‍കുട്ടി!! അച്ഛന്‍റെ നിറവും അമ്മയുടെ ചക്രങ്ങളുമായി വളര്‍ന്നു വന്ന, അച്ഛനെ പോലെ ഒറ്റ തടി മാത്രമുള്ള അവനെ അവള്‍ ആരോടൊക്കെയോ ഉള്ള പ്രതികാരം തീര്‍ക്കാന്‍ എന്ന പോലെ, 28 കെട്ടി പേരിട്ടു വളര്‍ത്തി.
റെയില്‍ ബസ്സ്‌

വളര്‍ന്നപ്പോള്‍ അവന്‍, തന്‍റെ അച്ഛനും അമ്മയും ആദ്യമായി കണ്ടുമുട്ടിയ അതെ തീവണ്ടി ആപ്പിസ്സില്‍ എത്തി, അച്ഛന്‍ ഓടിയിരുന്ന റൂട്ടിന് സമാന്തരമായി ഓടി തുടങ്ങി.

******************************************************************
രാവിലെ 9.30 തുടങ്ങുന്നു അവന്‍റെ യാത്ര.കുണുങ്ങി കുണുങ്ങി ഉള്ള യാത്രയില്‍, പാളത്തിനു കുറുകെ കടക്കുന്നവരോട് ഹോണ്‍ മുഴക്കി വരവറിയിച്ച് കൊണ്ടും,എന്നിട്ടും മാറാത്തവര്‍ക്കായി ഓട്ടം നിര്‍ത്തിയിട്ടും ഒക്കെ ഒറ്റയടി പാതയായ ആ പാളത്തില്‍കൂടി അച്ഛനെ കുറിച്ച് അമ്മ പറഞ്ഞ്കൊടുത്തിട്ടുള്ള കഥകള്‍ അയവിറക്കി കൊണ്ട്, അച്ചന്‍റെ കൂട്ടുകാരായിരുന്ന പലരോടും കുശലം പറഞ്ഞ് കൊണ്ട്, അരമണിക്കൂര്‍ കൊണ്ട് അവന്‍ അച്ഛന്‍റെ നാട്ടിലേയ്ക്ക്.

അച്ഛന്‍റെയും അമ്മയുടെയും സ്ഥിരം കുറ്റികളായിരുന്ന പലരും അവന്‍റെ ഉള്ളില്‍ കയറി യാത്ര ചെയ്യാറുണ്ട്.അവരെയെല്ലാം, ഒരു തൊട്ടിലില്‍ ഇട്ടു ആട്ടുന്നപോലെ പതുക്കെ പതുക്കെ ആട്ടി ഉറക്കികൊണ്ട്,അവരുടെ ഉറക്കം പോകാതിരിക്കാന്‍വേണ്ടി ഒരിക്കലും 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗത എടുക്കില്ല എന്നത് അവന്‍റെ അജണ്ട ആണെന്ന് യാത്രക്കിടയില്‍ പെട്ടെന്നുതന്നെ ആര്‍ക്കും മനസ്സിലാവും.

അവന്‍റെ അച്ഛന്‍റെ യന്ത്രങ്ങളും പ്രവര്‍ത്തന രീതികളും ഒക്കെ തന്നെ ആണ് റെയില്‍ ബസ്സിനും, എങ്കിലും പുറമേ നിന്നു നോക്കുന്നവര്‍ക്ക് അവന്‍റെ അമ്മയുടെ രീതികളോടാണ് സാമ്യം തോന്നുക.

കൃഷിയിടങ്ങളും, പട്ടുനൂല്‍ ഫാമുകളും, മലനിരകളും, വലിയ വലിയ കല്ലുകള്‍ കൂട്ടി ഇട്ടു ഉണ്ടാക്കിയ വലിയ കുന്നുകളും കടന്നു കൊണ്ട് ഒടുവില്‍ അവന്‍റെ അച്ഛന്‍റെ സ്വന്തം നാട്ടില്‍!! അവിടെ ഇറങ്ങി, “പൊട്ടന് ഓണേഷടിച്ചത്” പോലെ ഒരിക്കല്‍ കൂടി അവനെ അത്ഭുതത്തോടെ നോക്കുകയും,അവന്റൊപ്പം ഫോട്ടോ എടുക്കുകയും ചെയ്ത എല്ലാവരെയും സ്നേഹത്തോടെ നോക്കികൊണ്ട്‌ അല്പം വിശ്രമിച്ച ശേഷം,തിരികെ യാത്ര.

യാത്രാ മദ്ധ്യേ , തന്‍റെ അച്ഛന്‍ സഞ്ചരിച്ചിരുന്ന പാതയെ ഒരിക്കല്‍ തൊട്ടു കൊണ്ട് മുറിച്ചു കടന്നു പോകാന്‍ കിട്ടിയ ഭാഗ്യത്തില്‍ സന്തോഷിച്ചു കൊണ്ട് .............

തന്‍റെ മാതാപിതാക്കളുടെ പ്രണയത്തിന്‍റെ കഥകള്‍ മന്ത്രിക്കുന്ന ആല്‍മരങ്ങള്‍ക്കിടയിലൂടെ, "ഒരു അവിഹിത ബന്ധത്തിന്‍റെ ബാക്കി പത്രം" എന്ന കണക്കെ അവനിന്നും ഓടിക്കൊണ്ടിരിക്കുന്നു.....

ഒരിക്കല്‍ എങ്കിലും തന്‍റെ അച്ഛനെ ഒരുനോക്കു കാണാനായുള്ള ഒടുങ്ങാത്ത ആഗ്രഹവും ആയി,തന്‍റെ അമ്മയേയും അച്ഛനേയും വേര്‍പിരിച്ചവരോടുള്ള മധുര പ്രതികാരം എന്ന പോലെ...........!!!

************************************************

No comments:

Post a Comment