ദൈവം പോലും നിലനിൽക്കുന്നത് ഒരുവൻ്റെ സ്വാർത്ഥതയുടെ അടിത്തറയിൽ ആണ്.
ചിന്തകളില്‍ അല്പമെങ്കിലും ഭ്രാന്ത് എന്നും നിലനില്ക്കണേ എന്ന് മാത്രമാണ് മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഏക കാര്യം.അത്തരം ഭ്രാന്തുകളെ അക്ഷരങ്ങളിലൂടെ കുത്തികുറിക്കുമ്പോള്‍ "അരപ്പിരി"യാകുന്നു........ ഓർമ്മകൾ മങ്ങുന്ന വാർദ്ധക്യത്തിലേയ്ക്കുള്ള, ഭൂതകാലത്തിലെന്നൊക്കെയോ മനസ്സ് സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടി ആകുന്നു.... ഈ "അരപ്പിരി" !!
Sunday, 8 September 2019
ബന്ധങ്ങൾ ബന്ധനങ്ങൾ!!
ദൈവം പോലും നിലനിൽക്കുന്നത് ഒരുവൻ്റെ സ്വാർത്ഥതയുടെ അടിത്തറയിൽ ആണ്.
Tuesday, 11 June 2019
സ്‌പെഷ്യൽ മരണം!!
സ്‌പെഷ്യൽ ആണ് താൻ, അതുകൊണ്ട് മരണവും സ്‌പെഷ്യൽ ആകണമെന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടി മാത്രമുള്ളത്.
ഹൃദയം പറിച്ചു പുറം കാലിനടിച്ചു തെറിപ്പിക്കുക.പിന്നീട് ഹൃദയ സ്തംഭനം പേടിക്കണ്ടല്ലോ!!
തല മാത്രം ബാക്കി ആകുമ്പോൾ... ചെവികൾ, മൂക്ക്, കണ്ണുകൾ എന്നിവ ക്രമത്തിൽ അടർത്തി മാറ്റി നാക്ക് മാത്രം ബാക്കി വയ്ക്കുക. ശരീരത്തിലും നീളമുള്ള വലിയ നാക്ക് വളഞ്ഞു പുളഞ്ഞു ജീവിക്കട്ടെ!!
ലോകം ചുറ്റുവാൻ കാൽനടയായി തിരിക്കുക.ഭക്ഷണവും വെള്ളവും തൊട്ടു പോകരുത്.വിശക്കുമ്പോളും ദാഹിക്കുമ്പോളും നിർത്താതെ ഓടുക.
നാക്കരിഞ്ഞു മാറ്റുക.
തള്ളുവാൻ പറ്റാതെ... വീർപ്പ് മുട്ടി ഇഞ്ചിഞ്ചായി മരണം പടർന്നു കയറിക്കോളും.
നിലപാടുകളും ആശയങ്ങളും മുഴുവൻ എഴുതിവച്ചു ഉറക്കെ വായിക്കുക.വായിക്കുന്നത് റെക്കോർഡ് ചെയ്തു മുഴുവനായി കേൾക്കുക.ശ്വാസം മുട്ടിയാലും നിർത്തരുത്.....
ഒരു മുഴുത്ത പോത്തിനെ വെട്ടിയരിഞ്ഞു ബീഫ് ഫ്രൈ ഉണ്ടാക്കി ഒറ്റ ഇരിപ്പിന് മുളക് ബജി കൂട്ടി തിന്നുക.ദഹിക്കുവാനായി H2SO4 ഇടയ്ക്കിടെ കുടിക്കുക.
Thursday, 30 May 2019
ഈച്ചകൾ!!
Wednesday, 29 May 2019
മഴയെ സ്നേഹിച്ച പെണ്കുട്ടി നിനക്കായ്....
മഴയെ കൊതിച്ച പ്രീയ സഖീ ... ഇടംകണ്ണിൽ പടർന്ന വേദനയിലും കൺചിമ്മാതെ നീ കാത്തിരുന്ന മഴ പെയ്തത് പാണ്ടി നാട്ടിൽ അല്ല!!
സ്വപ്നങ്ങളുടെ ചിറകേറി നീ വന്നാൽ മഴ നനഞ്ഞു ഭാരത പുഴയിൽ പോയി മുങ്ങി കിടക്കാം.നദീതീരത്തെ കൽപ്പടവുകളുടെ വിടവുകളിലും, തീരത്ത് ഉള്ള തെങ്ങിൻ തോപ്പിലുമായി... കാപ്പിരി കാലുകൾ മടക്കി കൂട്ടമായിരിന്നു കിരും... കിറും വയ്ക്കുന്ന ചീവിടുകളുടെയും, കഴുത്തൊപ്പം വെള്ളത്തിൽ പൊങ്ങിയും താണും പോക്രോം പോക്രോം പാടുന്ന ഉണ്ടക്കണ്ണുള്ള തടിയൻ തവളകളുടെയും സംഗീതങ്ങൾ കൈകോർത്ത് നിൽക്കുന്ന മനോഹര കാഴ്ച കാണാം.
മഴകൂടാരത്തിന്റെ വാതായനങ്ങൾ താണ്ടി നിള ഒഴുകി നിറയും മുന്നേ നീ നിന്റെ സ്വപ്നങ്ങൾ തിരികെ എടുത്തുകൊൾക!!
ഞാനീ മഴയിൽ അലിഞ്ഞൊരു പുഴയായി നിളയിൽ ചേർന്നൊഴുകട്ടെ!!പുഴ ഒഴുകും വഴിയിലെ മഴയെല്ലാം എന്നിലേക്കാവാഹിച്ചു ഒരുനാൾ ഞാനും മഴയായ് പെയ്യും സഖി.
മഴ നനയാൻ കൊതിക്കുന്ന സഖിയുടെ ഇടം മൂക്കിലെ മൂക്കുത്തിയിൽ പിടിച്ചു വലിക്കുമ്പോൾ നീ അറിയാതെ പൊഴിയുന്ന തേങ്ങലുകൾ, മിന്നലിൽ ചേർത്ത് കാറ്റിന് നൽകുന്നൊരു നാളിൽ..... ചന്ദ്രനും ചന്ദ്രികയും ആരുമറിയാതെ നമ്മളെച്ചൊല്ലി പരസ്പരം നോക്കി കണ്ണടച്ച് ചിരിക്കുന്നുണ്ടാകും!!
Tuesday, 28 May 2019
വനവാസം !!
വിഷുദിനത്തിൽ ഒരു യാത്ര, അത് പതിവില്ലാത്തത് ആണ്.എങ്കിലും രാവിലെ തന്നെ വീട് വിട്ട് കാടേറുവാനായി തിരിക്കുമ്പോൾ അമ്മയുടെ കൈപ്പടയിൽ അച്ഛൻ രചിച്ചോരു പൊതിച്ചോറ് കൂടെ കരുതിയിരുന്നു.യാത്ര മദ്ധ്യേ വിരലിൽ എണ്ണാവുന്ന ചില കോളുകൾ മാത്രം.ഇടത്താവളമായി കിട്ടിയ സ്റ്റേഷനിൽ വച്ചു പൊതിച്ചോറ് അഴിച്ചു വിഷു സദ്യ ആയി ആസ്വദിച്ചു.ചെറിയൊരു വിശ്രമ ശേഷം യാത്ര തുടർന്നു. അവസാന സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ 4 മണി കഴിഞ്ഞിരുന്നു.
അഞ്ചു മണിയോടെ വനവാസ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തു.
ഇനി ഉടുതുണിക്ക് മറുതുണി മാത്രം!!
ഈശ്വര!! ഉണ്ടായിരുന്ന കണ്ണുകൾ കൂടി ദേ മൂടി, ഇവരിനി "മൂക്കിൽ പഞ്ഞി വച്ചടയ്ക്കാൻ" പറയുമോ?? എന്ന സംശയം വീട്ടിലേയ്ക്കുള്ള വഴി ഓർമയിൽ പരതാൻ ഇടവരുത്തി.
"കേന്ദ്രത്തിൽ കയ്യും തിരുകി ചുരുണ്ടുറങ്ങുന്ന ആ കൂതറ പ്രഭയെ വിളിച്ചെണീപ്പിക്കാൻ എന്താ വഴി?"
"ഇന്ന് മഴ പെയ്യുമോ എന്തോ?മഴ കൂടി ഉണ്ടായിരുന്നേൽ തപസ്സ് ചെയ്യാൻ ഒരു പ്രത്യേക സുഖം ഉണ്ടായേനെ."
..
അങ്ങിനെ പലതും നടന്നു.ശ്വാസം മാത്രം ശ്രദ്ധിക്കാൻ പറ്റിയില്ല!!
ഇത്തവണ ചിരിക്കാന്‍ ഉള്ള ഊഴം ബുദ്ധന്റെ ആയിരുന്നു.പുള്ളി എന്നെ നോക്കി പുച്ഛം ഇല്ലാതെ ഒന്ന് ചിരിച്ചില്ലേ എന്ന സംശയം തോന്നിയപ്പോൾ ഞാൻ കണ്ണുകൾ ചെറുതായി തുറക്കാൻ തയ്യാറെടുത്തു.
"ഇരുട്ടല്ലേ ആരും കാണില്ലലോ" എന്ന് കരുതി അരകണ്ണ് മാത്രം തുറന്നു ചുറ്റിനും നോക്കി.എല്ലാരും കട്ട ധ്യാനം!! ആരും കാണാതെ പുറകിലെ ചുമരിലേയ്ക്ക് തിരിഞ്ഞു നോക്കി.6.30 ആയെങ്കിൽ ഇവിടുന്നു മുങ്ങി ഭോജന ശാലയിൽ പൊങ്ങാരുന്നു എന്ന് കരുതി നോക്കിയതാണ്.ചുമരിലെ പൊണ്ണൻ ക്ലോക്ക് അരണ്ട വെളിച്ചത്തിൽ 5 മണിക്ക് നേരെ കാലുകൾ കവച്ചു വച്ച് ഉറക്കം തൂങ്ങുന്ന കാഴ്ച കണ്ടപ്പോൾ ശരിക്കും ഞെട്ടി. ഈ തപോഭൂവിൽ സമയം പോലും മുന്നോട്ട് പോകാതെ കണ്ണടച്ചു ധ്യാനിച്ചിരിപ്പ് ആണല്ലോ എന്ന തിരിച്ചറിവ് പല തിരിച്ചറിവുകളുടെയും മുന്നോടി ആയിരുന്നു എന്ന് അപ്പോൾ മനസ്സിലായില്ല.
ശ്വാസം ശ്രദ്ധിക്കാൻ ഉറച്ച തീരുമാനമെടുത്തതുകൊണ്ട് കണ്ണുകൾ അടച്ചു മനസ്സിനെ ഏകാഗ്രമാക്കി.ഒന്നോ രണ്ടോ ശ്വാസം.അപ്പോളേക്കും മനസ്സ് ഓടി പോയി.ഓടിയ മനസ്സിനെ പുറകേ പോയി ഓടിച്ചിട്ട് പിടിച്ചുകൊണ്ടുവന്നിരുത്തി വീണ്ടും തുടങ്ങി.സമയം അഞ്ചര ആയി... ആറായി ... ആറര ആയി.10 സെക്കൻഡ് പോലും ശ്വാസം ശ്രദ്ധിക്കാൻ മനസ്സ് സമ്മതിച്ചില്ല. ഫുൾ ടൈം ഓടിക്കൊണ്ടിരുന്നു.10 സെക്കൻഡ് പോലും മനസ്സിനെ പിടിച്ച് നിർത്താൻ പറ്റാത്ത വിഷമം ഭോജനശാലയിലെത്തി പള്ള നിറയെ തിന്നുകൊണ്ട് തല്ക്കാലം തീർത്തു.
ഇനി 3 മണിക്കൂർ ഒറ്റ തപസ്സ് ആണ്.
"ഈശ്വര ഞാനിതെങ്ങനെ സഹിക്കും??"
ശ്വാസം ശ്രദ്ധിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളു.പക്ഷെ അതൊഴികെ ബാക്കി എല്ലാം ശ്രദ്ധയിൽ വരുന്നുണ്ട്."പെണ്ണുങ്ങടെ നിരയിൽ അവസാനമായി ഇരിക്കുന്ന കാപ്പിരികൾ അമ്മയും മോളുമാണ്" എന്നും, അമ്മയ്ക്ക് ഗ്യാസിന്റെയും മോൾക്ക് ഉറക്കത്തിന്റെയും അസുഖം ഉണ്ടെന്നതു വരെ ശ്രദ്ധിക്കാൻ പറ്റി.എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞു തന്ന ശേഷം 9 മണിയോടെ എല്ലാരോടും റൂമിൽ പോയി തപസ്സ് തുടർന്നോളൂ എന്ന നിർദ്ദേശം കിട്ടിയ വഴി ഞാനിറങ്ങി ഓടി.
ആദ്യം ഇരുന്നും പിന്നെ കിടന്നും ഒടുവിൽ കൂർക്കം വലിച്ചും കട്ടയ്ക്ക് തപസ്സ് ചെയ്തു കഴിഞ്ഞപ്പോളേയ്ക്ക് 11 മണി.ഉച്ച ഭക്ഷണ സമയം!!.ആക്രാന്തത്തോടെ വാരിവലിച്ചു തിന്നു കൈ കഴുകി ഇറങ്ങിയപ്പോൾ ആണ് അറിയുന്നത് ഇനി കാര്യമായ ഭക്ഷണം കിട്ടണമെങ്കിൽ നാളെ രാവിലെ 6.30 ആകണമത്രേ.
"ബുദ്ധൻ പിന്നേയും ചിരിച്ചുവോ?" ശരീരം മൊത്തം തളരുന്ന പോലെ!! വേഗം റൂമിൽ എത്തി 1 മണി വരെ ശവാസനത്തിൽ കിടന്നു ക്ഷീണം മാറ്റി.
1 മണിക്ക് മുഖമെല്ലാം കഴുകി തപോഭൂവിൽ ഹാജർ!!
ഒന്നുമുതൽ അഞ്ചുവരെ നിർത്താതെ തപസ്സ് എന്ന് കേട്ട ഉടൻ വേലി ചാടി വീട്ടിലോട്ടു പോയാലോ എന്ന് പലവട്ടം ചിന്തിച്ചു.
"വേണ്ട, അങ്ങനെ പേടിച്ചു ഓടിയാൽ എങ്ങനാ??" "ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാ ഈ കെ ക്കെ ജോസഫ്" എന്ന് ആരോ മനസ്സിലെ ഇരുന്നു പറഞ്ഞപോലെ.എന്തായാലും കണ്ണടച്ചു, നടു നിവർത്തി, ശ്വാസം ശ്രദ്ധിച്ചു.
ങാ.. കൊള്ളാം, ശ്വാസം വരുന്നതും പോകുന്നതും ഒക്കെ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടല്ലോ!! അടിപൊളി.
**********
റോസ് കളർ പൂക്കൾ പരവദാനി വിരിച്ച പോലൊരു താഴവരയിലൂടെ... ഇരട്ട വാലുള്ള മഞ്ഞക്കിളിയുടെ പിന്നാലെ ഓടി നടക്കുമ്പോൾ ആണ് തൊട്ടടുത്ത താഴ്വരയിൽ നിന്നും അതി മനോഹരമായ ഒരു പുല്ലാംകുഴൽ നാദം കേട്ടത്.കിളിയെ വിട്ട് സംഗീതം തേടി ചെന്നപ്പോൾ പഞ്ഞി വിരിച്ച പോലെ മഞ്ഞിൽ പുതഞ്ഞ ഒരു പാറയിൽ പുറംതിരിഞ്ഞിരിക്കുന്ന ഒരു മൊട്ടതലയൻ മുളംതണ്ടിൽ വിസ്മയം തീർക്കുന്നു!! അടുത്ത് ചെന്ന് നോക്കിയപ്പോൾ മൊട്ടത്തലയൻ തന്റെ പുല്ലാംകുഴൽ മാറ്റി വച്ചിട്ട് എന്റെ തോളത്ത് തട്ടി പതിയെ എന്തോ പറഞ്ഞു.
മൊട്ടവചനം മനസ്സിൽ ആകാത്തത് കൊണ്ട് "എന്താ?" എന്ന് ചോദിച്ചപ്പോൾ തോളത്ത് തട്ടിക്കൊണ്ടു തന്നെ ആ മൊട്ട തലയൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു."ഉറങ്ങരുത്, ധ്യാനം ചെയ്യൂ"
ഇവനെന്താ ധ്യാനത്തെ കുറിച്ച് ഒക്കെ പറയുന്നത് എന്ന് തലപുകഞ്ഞാലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല.
മൊട്ടത്തലയൻ ഒരിക്കൽ കൂടി തോളത്ത് തട്ടിയ ശേഷം ചുണ്ടുകളിൽ ചിരി ഒളിപ്പിച്ചുകൊണ്ട് "ഉറങ്ങരുത്, ധ്യാനം ചെയ്യൂ" എന്ന് പറഞ്ഞു.കണ്ണൊന്നു തിരുമി നോക്കിയപ്പോൾ നടന്നകലുന്ന "ഹഫീസ്"- ഞങ്ങടെ തപസ്സ് ഗുരു ശർമ്മാജിയുടെ സഹായി!!
ഉറങ്ങിയത് ഗുരു കണ്ടു എന്ന് മനസ്സിലായപ്പോൾ പിന്നെ ലൈസൻസ് കിട്ടിയ പോലെ ധൈര്യമായി. സീറ്റിൽ നിന്നും പൊങ്ങി പുറത്ത് പോയി മുഖം കഴുകി വെള്ളം കുടിച്ച് വനത്തിലൂടെ ഒന്ന് കറങ്ങിയിട്ടു തിരികെ വന്നു തപസ്സ് തുടർന്നു.കുറെ കഴിഞ്ഞു കണ്ണ് തുറന്നു തിരിഞ്ഞു സമയം നോക്കി.5 ആകാൻ ഇനിയും 2 മണിക്കൂർ!! ഗുരു എന്നെ നോക്കുന്നുണ്ടോ എന്നറിയാൻ നേരെ നോക്കിയപ്പോൾ ഗുരു പീഠം കാലി!!
"ഇങ്ങേരിതെവിടെ പോയി??"
തപ ശക്തി മൂത്ത് പീഠം വിട്ട് വായുവിൽ പൊങ്ങി നിൽപ്പുണ്ടോ എന്നറിയാൻ വെറുതെ മുകളിലോട്ടു നോക്കി.അപ്പോൾ ആണ് ആരോ കൂർക്കം വലിക്കുന്ന ശബ്ദം കേട്ടത്.കാപ്പിരി പെണ്ണ് ആണ്.ഞാൻ നോക്കുന്നു എന്ന് കണ്ട കാപ്പിരി മാതാവ്, പണ്ട് പാമ്പിന്റെ വായിൽ കുന്തോം കൊണ്ട് കുത്തിയ പുണ്യാളനെ പോലെ കാലു നീട്ടി കാപ്പിരി മോൾക്കിട്ടു രണ്ടു കുത്ത് കൊടുത്തു.കാപ്പിരി കുഞ്ഞ് മോട്ടർ ഓഫ് ചെയ്തു, തപസ്സ് തുടങ്ങി.
ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നറിയാൻ ചുറ്റിനും നോക്കി.എല്ലാരും പ്രതിമ പോലെ ധ്യാനിച്ചിരിക്കുന്നുണ്ട്.ഇവരൊക്കെ ഇത്രവേഗം സന്യാസിമാർ ആയോ? താടി വച്ച മുട്ടനാടിന്റെ രൂപമുള്ള ഫ്രഞ്ചുകാരൻ ഒക്കെ ഇരിക്കുന്ന ഇരിപ്പ് കണ്ടാൽ "ഇവന്മാർ ജനിച്ച ഉടൻ നഴ്സിന്റെ കയ്യിൽ തന്നെ കുത്തിയിരുന്നു തപസ്സ് തുടങ്ങിയിരുന്നോ??" എന്ന് ന്യായമായും തോന്നിപോകും."നിയാണ്ടർത്താൾ" മനുഷ്യനെ പോലൊരു ജീവി ഏറ്റവും പുറകിൽ ഒരു കസേരയിൽ കയറി നിർവികാരനായി ഇരിപ്പുണ്ടായിരുന്നു.കക്ഷി ഇംഗ്ലണ്ട്കാരൻ ആണ് എന്ന് അവസാന ദിവസം ആണ് അറിഞ്ഞത്.അവസാന ദിവസവും അദ്ദേഹം തന്റെ നിർവികാരത ഉപേക്ഷിക്കുകയോ ചിരിക്കുകയോ ഉണ്ടായില്ല!!
തുർക്കിയിൽ നിന്നും ഫ്രാൻസിൽ നിന്നും ഒക്കെ വന്ന സുന്ദരികൾ ആയ പെണ്ണുങ്ങൾ സ്ത്രീകളുടെ നിരയിലിരുന്ന് മനസ്സറിഞ്ഞു ധ്യാനിക്കുന്ന കണ്ടപ്പോൾ എനിക്കും തപസ്സ് ചെയ്തു അവരോട് സൗഹൃദം സ്ഥാപിക്കണമെന്ന് തോന്നി.പിന്നീട് ഒരൊറ്റ തപസ്സ് ആയിരുന്നു.5 മിനിറ്റ് കഴിയുംമുന്നേ "മണി അഞ്ചായി" എന്ന സൂചനയോടെ ബ്രേക്ക് മണി മുഴങ്ങി.
"നശിപ്പിച്ചു!! മനുഷ്യനെ ഒന്ന് നന്നാവാനും സമ്മതിക്കില്ല!!"
ഡൈനിങ്ങ് ഹാളിലേക്ക് പോകുന്ന ചിലരുടെ പിന്നാലെ നിരാശ ഭാവത്തിൽ, ഞാനും കൂടി.രാവിലെ മാത്രമേ ഇനി വല്ലതും കിട്ടൂ എന്ന് കരുതി ഇരുന്നപ്പോൾ കിട്ടിയ ബോണസ് പോലെ ഒരുഗ്ലാസ്സ് ചായ, ഒരു ചെറുപഴം, ഒരു കുഞ്ഞു ബൗളിൽ വേവിച്ച പയർ എന്നിവ കിട്ടി.ചായ കുടി ശീലം ഇല്ലാഞ്ഞിട്ടും ആർത്തിയോടെ ഞാനതു മൊത്തം കുടിച്ചു. അപ്പോളേക്കും മഴമേഘങ്ങൾ തുള്ളികളായി ചാറി തുടങ്ങി.
നല്ല മഴ ആണേൽ ഞാനിന്നു അതിൽ കുളിക്കും എന്ന് തീരുമാനിച്ചത് മഴ അറിഞ്ഞിട്ടോ എന്തോ, മഴ പെട്ടെന്ന് നിന്നു.
ഇവിടുത്തെ മഴ വരെ മനസ്സ് വായിക്കുന്നു!!
6 മണിക്ക് വീണ്ടും തപോ ഭൂവിൽ!! ഇനി 9 വരെ തപസ്സ്.അപ്പോളേക്കും മഴ വീണ്ടും തുടങ്ങി.മഴയുടെ താളത്തിനൊത്ത് കുറെ നേരം തപസ്സ് ചെയ്തു.
9.30 യോടെ റൂമിൽ എത്തി കുളി കഴിഞ്ഞു കിടന്നു.ഇത്രവർഷത്തെ ശീലങ്ങൾ പെട്ടെന്ന് മാറ്റേണ്ടി വന്ന ക്ഷീണം ശരീരത്തിലേയ്ക്കും മനസ്സിലേക്കും ഒരുപോലെ ബാധിച്ചിരുന്നു.ഒന്നാമത്തെ ദിവസം കാര്യമായ തപസ്സ് ഒന്നും നടന്നില്ലല്ലോ എന്ന ചിന്തയെ ഭേദിച്ചുകൊണ്ട് ഇടിമിന്നൽ വരവറിയിച്ച് ഒന്ന് മുഴങ്ങി .അനുവാദമില്ലാതെ കയറി വന്ന തണുത്ത കാറ്റേറ്റ് മയക്കത്തിലേയ്ക്ക് വീഴുമ്പോളേക്കും മഴ ചാറി തുടങ്ങിയിരുന്നു.
********
ശങ്ക തീർത്തു വന്നപ്പോൾ "വീട്ടിൽ പോകണമെന്ന" മുട്ടലിനും നല്ല ശമനം!!
ഓടി തളർന്ന മനസ്സിനെ തണുപ്പിക്കാൻ എന്ന പോലെ അന്നും മഴ പെയ്തു.
********
ആദ്യത്തെ മൂന്നു ദിവസം "ആനാ പാന" എന്ന തപസ്സ് ആണ് പഠിപ്പിക്കുന്നത്. "ആന പാന" എന്നത് "പാലി" ഭാഷയിൽ ഉള്ള പേരാണ്.നാലാം ദിവസം മുതൽ "വിപസ്സന" എന്ന തപസ്സ് ആണ്.
വിപസ്സന കൊള്ളാം.എവിടെ ഒക്കെയോ എന്തൊക്കെയോ ഒരു വ്യത്യസ്ത ഫീൽ ഒക്കെ ഉണ്ട്.കണ്ണടച്ചിരുന്ന് 13 മണിക്കൂർ തപസ്സ് എന്ന പ്രക്രീയയ്ക്ക് മാത്രം ഒരു മാറ്റവും ഇല്ല.മഴയുടെ അകമ്പടിയോടെ അഞ്ചാം ദിനവും പൂർത്തിയാക്കി ഉറങ്ങാൻ കിടക്കുമ്പോൾ ഇനി പകുതി ദിവസം കൂടി അല്ലേ ബാക്കി ഉള്ളു എന്ന സന്തോഷ ചിന്തകൾ, നിറഞ്ഞ മനസ്സിൻ്റെ ഉറക്കത്തിന് കാവൽ നിന്നു.
"ഒരു മണിക്കൂർ ഒറ്റ ഇരിപ്പ്, അനങ്ങരുത്!!"
ആഹാ..അന്തസ്സ് !! ഇത് ഞാനിന്നു പൊരിക്കും!! കേട്ട പാതി കേൾക്കാത്ത പാതി ഏതാണ്ടൊരു പത്മാസനം ഒപ്പിച്ചെടുത്തു കണ്ണടച്ചോരൊറ്റ ഇരുത്തം!!
30 മിനിറ്റ് കഴിഞ്ഞപ്പോൾ മുതൽ മിനിറ്റുകൾക്ക് യുഗങ്ങളുടെ ദൈർഘ്യം വന്നു തുടങ്ങി.പിന്നീടൊരു 10 യുഗങ്ങൾ കൂടി കഴിഞ്ഞപ്പോൾ അരയ്ക്ക് കീഴെ ഉള്ളതെല്ലാം അപ്രത്യക്ഷമായ പോലെ.
വായില്ലാ കുന്നിലപ്പനായി തപസ്സ് തുടർന്ന ആൾ കാലില്ലാകുന്നിലപ്പനും ആയി മാറിയ പോലെ!!
യുഗങ്ങൾ പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നതിനൊപ്പം അരയിൽ നിന്നും തരിപ്പ് മുകളിലോട്ട് കയറി ശരീരത്തെ ശൂന്യമാക്കിക്കൊണ്ടിരുന്നു.
"ഇങ്ങനായാൽ 1 മണിക്കൂർ കഴിയുമ്പോൾ ഞാനൊരു പ്രതിമ ആയി മാറുമെന്ന കാര്യം ഉറപ്പ്!!"
"ലാഫിങ് ബുദ്ധ 2 "എന്ന പേരിൽ, തടിച്ചുരുണ്ട എന്നെ പണക്കോഴുപ്പോഴുകിയ മാർക്കറ്റുകൾക്കടുത്തുള്ള തെരുവുകളിൽ വച്ച് വിൽക്കുന്ന കാഴ്ച ഉൾമനസ്സിൽ തെളിഞ്ഞ ഉടൻ കണ്ണുകൾ വലിച്ചു തുറന്നു.ആദ്യം നോക്കിയത് ശരീരത്തിൽ ആണ്.കഴുത്തിനു കീഴെ കാലുകൾ വരെ എല്ലാ ഭാഗങ്ങളും ഉണ്ട്, പക്ഷെ ഒന്നിനും അനക്കമില്ല.അപ്പോളേയ്ക്ക് ഒരുമണിക്കൂർ കഴിഞ്ഞു, "വിശ്രമിക്കൂ" എന്ന നിർദ്ദേശം കിട്ടി.5 മിനിറ്റ് കിണഞ്ഞു ശ്രമിച്ചപ്പോൾ ഒരുവിധം കുരുക്കുകൾ ഒക്കെ അഴിച്ചു.പിന്നേയും 5 മിനിറ്റ് ശ്രമിച്ചപ്പോൾ ഒരുവിധം ഏന്തി വലിഞ്ഞു പുറത്തിറങ്ങാനായി.
വിശ്രമ ശേഷം പിന്നെയും തപസ്സ്!!.
ഉച്ചയൂണ് വരെ വലിയ കുഴപ്പമില്ലാതെ പോയി.ആദ്യത്തെ അഞ്ചുദിവസവും പെയ്ത മഴ ഇന്ന് പെയ്യുന്ന ഒരു ലക്ഷണവും ഇല്ല.കിട്ടിയ അവസരത്തിന് സൂര്യൻ സ്വിച്ച് ഇട്ട പോലെ ചൂടും കൂട്ടി.അതോടെ... ഇടയ്ക്കിടെ വരുന്ന ഒരുമണിക്കൂർ തുടർച്ചയായി പ്രതിമ കണക്കെ ഇരിക്കുന്ന പരുപാടി അസഹനീയമായി തോന്നി തുടങ്ങി.വിശ്രമ വേളകളിൽ ചിലർ മരങ്ങളെ കെട്ടിപ്പിടിക്കുന്നത് കണ്ടു, മറ്റു ചിലർ ആകാശം നോക്കി എന്തോ ചിന്തിച്ചു അനങ്ങാതെ ഒറ്റ ഇരിപ്പാ. "രാമദാസ്" എന്ന മുണ്ട്ബനിയൻ ധരിച്ച താടിക്കാരൻ ഒരു മരക്കൊമ്പിൽ കയറി പാറപോലെ വിദൂരതയിൽ നോക്കി ഇരിപ്പുണ്ട്.ആരുടേയും മുഖത്ത് നോക്കില്ല, കഞ്ചാവടിച്ച ഭാവം.കാതുകളിൽ മോതിരം പോലുള്ള രണ്ടു കടുക്കൻസ്സ്.എല്ലാം കൂടി കണ്ടപ്പോൾ ആ മിണ്ടാപ്രാണിയുടെ രണ്ടുകടുക്കനിലും പിടിച്ചൊരൊറ്റ വലി വലിച്ചാലോ എന്ന് ചിന്തിച്ചു.അങ്ങിനൊരു വലി ഒരുപക്ഷെ എൻ്റെ പല്ലുകൾക്ക് ഹാനികരം ആയി ഭവിച്ചാലോ എന്ന സംശയം തോന്നിയ ഉടൻ സാക്ഷീഭാവത്തിൽ നിന്ന് "വലി" ചിന്തയെ ഇല്ലാതാക്കി.
ലുട്ടാപ്പിയുടെ രൂപമുള്ള "പ്രണവ്" കാട്ടിൽ കണ്ട ഒരു പാമ്പിന്റെ പുറകെ പോകുന്നത് കണ്ടു.ശരീരം മുഴുവൻ ആഭരണങ്ങൾ തുളച്ചിട്ടു യോ..യോ പാടി നടക്കുന്ന അവനിനി പാമ്പിനെ കഴുത്തിൽ ചുറ്റി "ശിവൻ" ആണെന്ന് പറഞ്ഞു വരുമോ എന്തോ??
ആറാം ദിനത്തിലെ കുറവും കൂടി തീർത്തു മഴയിൽ കുതിർന്നുകൊണ്ടു 7 ആം ദിനം വെള്ളത്തിൽ പിറന്നു വീണു.തണുപ്പും മഴയും ഒക്കെ ആയി രാവിലെ മുതൽ ഉള്ള തപസ്സ് മനസ്സിനെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.മഴയുടെയും ഇടിയുടെയും സംഗമം കാതുകളിൽ സന്തോഷത്തിന്റെ സങ്കാര ജനിപ്പിക്കാതെ ഇരുന്നില്ല.
ഉച്ച ഊണ് കഴിഞ്ഞു മുറിയിൽ പോകുന്നതിനു പകരം തപോഭൂവിൽനടുത്ത് ചെന്ന് മഴനോക്കി നിന്നു. നീണ്ടു കിടക്കുന്ന വിജനമായ സമതലപ്രദേശത്ത് അങ്ങകലെ ഒരു കറുമ്പി പശു വാലുകൾ വീശി, ഇടയ്ക്കിടെ കൊമ്പുകൾ കുലുക്കി നിന്ന് മഴയെ വരവേൽക്കുന്നുണ്ടായിരുന്നു.മഴനനയാൻ ഇറങ്ങിയ തത്തകളും പ്രാവുകളും മൈനയും കരിയിലപ്പടയും ചെമ്പോത്തും പരുന്തുമൊക്കെ സന്തോഷത്തിൽ അങ്ങിങ്ങായി പാറി നടക്കുന്നുണ്ടായിരുന്നു. അനുവാദമില്ലാതെ പടർന്നു കയറി, മഴയുടെ നഗ്നതയിൽ വികൃതികൾ കാണിച്ചിരുന്ന കാറ്റിന്റെ കേളികൾക്കനുസരിച്ചു ഇക്കിളിയോടെ അരങ്ങേറിയ മഴനൃത്തങ്ങൾ മൂടല്മഞ്ഞില് തീർത്ത കളി ശിൽപ്പങ്ങൾ പോലുള്ള നേരിയ രൂപങ്ങൾ തീർത്തുകൊണ്ടേയിരുന്നു.അങ്ങനെ ജനിച്ച രൂപങ്ങൾ മഴയുടെയും കാറ്റിന്റെയും കാമകേളികൾക്കനുസരിച്ചു ഓടിനടന്നു ചുവടുകൾ വച്ചുകൊണ്ടിരുന്നു.മഴയേറ്റു നനുത്ത മണ്ണിലെ മാളങ്ങളിൽ നിന്നും മഴനനഞ്ഞു പുറത്തെത്തിയ ചില സർപ്പങ്ങൾ ലക്ഷ്യം തെറ്റി ഇഴഞ്ഞു നീങ്ങുന്നതിന് വാരകൾക്ക് അപ്പുറത്ത് ഒരു കീരി കുടുംബം ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയും , ഇടയ്ക്കിടെ രണ്ടുകാലിൽ ഉയർന്നു നിന്ന് ചുറ്റിനും നോക്കിയും ഒക്കെ മഴയുടെ ശക്തി അളക്കുന്നുമുണ്ടായിരുന്നു.
ആ മഴയിൽ, ഇറങ്ങി നടക്കുവാൻ വെമ്പിയ മനസ്സിനെ പ്രലോഭിപ്പിച്ചുകൊണ്ടു, മഴയുടെ ശക്തി പിന്നേയും കൂടി വന്നുകൊണ്ടിരുന്നു.അപ്പോഴേയ്ക്കും തപസ്സിനുള്ള മണി മുഴങ്ങി.മേൽക്കൂരയിൽ വന്നു പതിക്കുന്ന മഴയ്ക്ക് ഒരു പ്രത്യേക താളം ഉണ്ടായിരുന്നു.ഇടയ്ക്കിടെ താളം തെറ്റിച്ചുകൊണ്ട് ചറ പറ എന്ന് ക്രോധത്തിൽ പെയ്തു കൊണ്ട്, തപസ്സിൽ ഇരിക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടത് കൊണ്ടോ എന്നറിയില്ല കുറച്ചു കഴിഞ്ഞപ്പോൾ മഴ നിലച്ചു.
5 മണിക്കുള്ള ചായ മണി മുഴങ്ങും മുന്നേ മഴ വീണ്ടും പെയ്തുതുടങ്ങി.
"ശരിയാണ്.ഇവിടുത്തെ മഴമേഘങ്ങൾക്ക് പോലും മനസ്സ് വായിക്കുവാൻ ആകുന്നു!!ചായ കുടി കഴിഞ്ഞപ്പോഴും മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു.ഒറ്റ ഓട്ടത്തിന് മുറിയിലെത്തി.അനുവാദമില്ലാതെ മഴയത്ത് ഇറങ്ങിയത് കൊണ്ടോ എന്നറിയില്ല മഴയ്ക്ക് ശക്തി കൂടി.
“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള:
പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:”
തൊപ്പി വച്ച മലബാറി പോലീസ്സിനെ പോലെ തോന്നിച്ച ഒരു മരംകൊത്തി, മഴയത്ത് ഓരോ മരങ്ങളില്‍ ചെന്നിരുന്നു മുകളില്‍ നിന്നും താഴേയ്ക്ക് ടപ്പ ടപ്പേ എന്ന് ക്രമത്തിൽ കൊത്തി കൊത്തി, മഴകാണാന്‍ പുറത്തേക്കെത്തി നോക്കിയ പുഴുക്കളെ കൊത്തി വിഴുങ്ങുന്നുണ്ടാരുന്നു.എന്നെപോലെ ആർത്തി ഉള്ള കിളി ആയത് കൊണ്ട് മരംകൊത്തിയോട് എനിക്കൊരു പ്രത്യേക ഇഷ്ടം തോന്നി.കൂർത്ത ഒരു കൊക്കുണ്ടായിരുന്നു എങ്കിൽ ഞാനും അവനൊപ്പം കൂടിയേനെ!!മരംകൊത്തിക്ക് അടുത്തേയ്ക്ക് മറ്റൊരു മരംകൊത്തി ആയി എന്‍റെ മനസ്സും പറന്നെത്തി.അപ്പോളേയ്ക്കും മനസ്സിനെ തോല്‍പ്പിച്ചുകൊണ്ട് മരംകൊത്തി മഴയില്‍ എങ്ങോ പറന്നു പോയി.
മണ്ണിന്റെ മാറിൽ മഴയ്ക്കായി കാത്തിരിക്കുന്ന വിത്തുകൾക്ക് പുതുനാമ്പുകൾ മുളയ്ക്കുന്നുണ്ടാവും .മഴയേറ്റ് മോക്ഷം നേടിയ ചില ഇലകൾ തങ്ങളുടെ നിയോഗം പൂർത്തിയാക്കി,ഉയരങ്ങളിൽ നിന്നും കാറ്റിന്റെ തൊട്ടിലിലേറി താളത്തിൽ ആടി മണ്ണിലെത്തി ശാന്തമായി ശയനം തുടങ്ങി.
ഇനിയും നോക്കിനിൽക്കാൻ ആവില്ല, വസ്ത്രങ്ങളെല്ലാം ഊറിയേറിഞ്ഞു നഗ്നമായ "മനസ്സ്" ഒരു കൊച്ചുകുട്ടിയെ പോലെ മഴയിലേയ്ക്ക് ചാടിയിറങ്ങി ഓടി.
അല്‍പ്പമകലെ ഒരു തെങ്ങോലയില്‍ ഒരു കാക്ക ഇരുന്നു കോട്ടുവാ ഇടുന്ന കണ്ടു.പിന്നീടാണ് മനസ്സിലായത് കോട്ടുവാ അല്ല, മഴയ്ക്കൊപ്പം കാക്കയുടെ കരച്ചില്‍ ഒലിച്ചു പോയതാണ്. കരയുന്ന കാക്കയുടെ കൂട്ടുകാരന്‍ കാക്ക തൊട്ടടുത്തിരുന്നു ശരീരം കുടഞ്ഞും, കൊക്കുകള്‍ കൊണ്ട് തൂവലുകള്‍ക്കിടയില്‍ ഇളക്കിയും സന്തോഷിച്ചു കുളിക്കുന്നുണ്ടാരുന്നു.
സംശയ നിവാരണത്തിനായി മനസ്സിന് പിന്നാലെ തോർത്തുമുടുത്ത് ഞാനുമിറങ്ങി.അനാവരണം ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത ആത്മാക്കൾ ഇടിമിന്നലായി വിണ്ണിൽ തുളച്ചിറങ്ങി.അതോടെ ശരീരത്തെ തുവർത്തി എടുത്ത് വരാന്തയിൽ നിർത്തിയ ശേഷം സ്വയം ചിറകുകൾ മുളപ്പിച്ച മനസ്സ് കിളികൾക്കൊപ്പം എങ്ങോട്ടൊക്കെയോ പറന്നു പോയി.
അന്നത്തെ ധ്യാനവും തപസ്സും കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോളും മഴ ചറപറ താളത്തിൽ പെയ്യുന്നുണ്ടായിരുന്നു.പെയ്തൊഴിയുവാൻ മടിക്കുന്ന മഴയിൽ അപ്പോഴും ഒരു രാപ്പക്ഷിയായി പറന്നു നടന്ന മനസ്സ് എപ്പോഴാണ് തിരികെ വരുന്നതെന്നു കാക്കാതെ എൻ്റെ ശരീരം ഉറങ്ങുവാൻ കിടന്നു.
മഴതണുപ്പിച്ച പുലർക്കാലത്തിലേയ്ക്ക് ഉറക്കമുണർന്ന എട്ടാം ദിനവും ഒൻപതാം ദിനവും മനസ്സിനെ നീയന്ത്രിക്കുന്നതിലും തപസ്സിൽ മാത്രം ശ്രദ്ധിക്കുന്നതിലും പൂർണമായി വിജയിച്ചു.
പത്താം ദിനം രാവിലെ പത്തുമണിയോടെ മൗനവ്രതം അവസാനിച്ചു.എല്ലാവരും പരസ്പരം പരിചയപ്പെട്ടു.രാമദാസ് തടഞ്ഞു വച്ച ജലപ്രവാഹത്തിനു ഒഴുകാൻ അവസരം കിട്ടിയ പോലെ, വാ തുറന്നപ്പോൾ ആണ് കക്ഷി ജന്മനാ ഊമ അല്ല എന്ന് മനസ്സിലായത്. സംസാരം കൂടിപ്പോയത് കൊണ്ട് വീട്ടുകാർ പിടിച്ചു കെട്ടി ഇവിടെ കൊണ്ടുവന്നാക്കിയതാകാനേ വഴി ഉള്ളു.
പോർച്ചുഗല്ലിൽ നിന്നും ഇന്ത്യയിൽ എത്തി ഇവിടുത്തെ സംസ്കാരത്തിനൊത്ത് ജീവിക്കുന്ന "ബോറിസ്" ശരിക്കും അദ്ഭുതമായിരുന്നു.ഭാരതീയ സംസ്കാരത്തെയും വേദങ്ങളെയും ഉപനിഷത്തുകളെയും ഇന്ത്യക്കാരായ ഞങ്ങളെക്കാൾ നൂറിരട്ടി അറിയുന്ന, മനോഹരമായി പുല്ലാംകുഴൽ വായിക്കുന്ന, സഹൃദയൻ ആയ, യോഗ അറിയുന്ന ഒരു പച്ചമനുഷ്യൻ!!
കാപ്പിരി അമ്മയും കാപ്പിരി മോളും തപോഭൂവിലെ ഉറക്കവും കൂർക്കം വലിയും അവസാനിപ്പിച്ച് വായ തുറന്നത് ചടങ്ങായി.ഇന്ത്യൻ ആചാരങ്ങളെ കുറിച്ചും ഗുണപാഠ കഥകളേയും ഒക്കെ അറിയണം.അറിഞ്ഞു കേട്ട് വന്നപ്പോൾ കാപ്പിരികൾ അമേരിക്കൻസ്സ്.മോളുടെ പേര് മായ.അറിയുന്ന അറിവുകള്‍ ഇംഗ്ലീഷില്‍ ഒപ്പിച്ചു പറഞ്ഞപ്പോള്‍ അര്‍ത്ഥ ശോഷണം സംഭവിച്ചു എന്നുറപ്പായ നിമിഷം ആരോ വിളിച്ച ഭാവേനെ അവിടുന്ന് മുങ്ങി.
ഉച്ചയ്ക്ക് അടിപൊളി ഭക്ഷണം.നല്ല പായസം.വൈകിട്ട് ആയപ്പോള്‍ ഫോണുകള്‍, കാശ് അങ്ങിനെ ഓഫീസില്‍ കൊടുത്തേല്‍പ്പിച്ചതൊക്കെ തിരികെ കിട്ടി.ഇത്രയും ദിവസം ശുദ്ധമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും തന്ന തപോഭൂവിൽ ഇനിയും ആയിരങ്ങൾ അവനവനെ അറിയുവാൻ എത്തിച്ചേരണം.അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുവാൻ പണം വേണം.അതുകൊണ്ടു എല്ലാവരും മനസ്സറിഞ്ഞു, അവരവർക്ക് പറ്റും പോലെ സംഭാവനകൾ കൊടുക്കുകയും, പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു.
കയ്യിൽ കിട്ടിയ ഫോണ്‍ ഓണാക്കിയില്ല, ഓണാക്കാൻ തോന്നിയില്ല എന്നതാണ് സത്യം!! എല്ലാവരും ആയി സംസാരിച്ചു ഉറങ്ങിയപ്പോള്‍ 1 മണി ആയി.
പതിവ് തെറ്റിക്കാതെ പുലര്‍ച്ചെ നാലിന് തന്നെ എണീറ്റ് റെഡി ആയി തപോ ഭൂവിൽ എത്തി. ഗുരുവിനെ കണ്ടു നമസ്ക്കരിച്ചു.എല്ലാവരോടും യാത്ര പറഞ്ഞു.ഭക്ഷണം ഉണ്ടാക്കിയവരെ പ്രത്യേകം അന്വേഷിച്ചു ചെന്ന് കണ്ടു നന്ദി അറിയിച്ചപ്പോൾ സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുന്ന കണ്ടു.
ദിവസങ്ങൾക്ക് ശേഷം പുറം ലോകം കാണുന്നു.റെയിൽവേ സ്റ്റേഷനിൽ വച്ച് തപോഭൂവിൽ കൂടെ ഉണ്ടായിരുന്ന ചിലരെ വീണ്ടും കണ്ടുമുട്ടി.
അങ്ങോട്ട് പോകുമ്പോള്‍ ഉള്ളതില്‍ നിന്നും എന്തൊക്കെയോ മാറ്റങ്ങള്‍ മനസ്സില്‍ സംഭവിച്ചു കഴിഞ്ഞത് പോലെ.കൈവിട്ടു പോയി എന്നുറപ്പിച്ച മനസ്സിനെ തിരികെ കിട്ടിയ തോന്നൽ!!
അറിയില്ല!!
എങ്കിലും, മാറ്റങ്ങള്‍ അത് അനിവാര്യം തന്നെ !!
രാംദാസും, ബാബു അച്ഛനും,ജിഷ്ണുവും,ജിജോയും ട്രെയിനിൽ കൂടെ ഉണ്ടായിരുന്നു. ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ ആദ്യം ഇറങ്ങിയത് ജിജോ ആണ്.കെട്ടിപ്പിടിച്ചു യാത്ര പറയുമ്പോള്‍ ജിജോയുടെ കണ്ണുകൾക്ക് കനം കൂടിവരുന്നത് കണ്ടു.അതോടെ അവനെ പറഞ്ഞയച്ചു.ഇല്ലേല്‍ അവന്‍ കരയുമെന്ന് തോന്നി.അടുത്ത സ്റ്റേഷനില്‍ ബാബു അച്ഛനും രാമദാസും ഇറങ്ങി.അവരേയും യാത്ര ആക്കി വീണ്ടും യാത്രതുടരുമ്പോള്‍ കൂടെ ജിഷ്ണു മാത്രം. ഒടുവില്‍ അവനും ഇറങ്ങി.
എനിക്കിറങ്ങേണ്ട സ്റ്റേഷൻ എത്തുവാൻ ഇനിയും മണിക്കൂറുകൾ ബാക്കി!!
മറ്റൊന്നും ചെയ്യുവാൻ തോന്നിയില്ല, പഠിച്ച പാഠങ്ങള്‍ ആവര്‍ത്തിക്കുവാന്‍ വേണ്ടി മനസ്സിനെ ഏകാഗ്രമാക്കി പ്രാണവായുവില്‍ ശ്രദ്ധിച്ചുകൊണ്ട് വിപസന തുടങ്ങി.
Saturday, 25 May 2019
ഇമോജികൾ
Sunday, 12 May 2019
ഓലപമ്പരം
Friday, 10 May 2019
വിഡ്ഢിത്വം അതോ വിഡ്ഢിത്തം??
വിഡ്ഢികൾ പറയുന്ന "തത്വം" വിഡ്ഢിത്വം, സന്ധി നീയമങ്ങൾ അനുസരിക്കുമ്പോൾ വിഡ്ഢിത്തം ആണ് ശരി എന്ന് പണ്ഡിതർ!!
PS: വിഡ്ഢി ആയത് കൊണ്ട് എനിക്ക് ഇഷ്ടം "വിഡ്ഢിത്വ"ത്തിനോട്
വാസുമാഷിനൊരു തുറന്ന കത്ത് !!
പിന്നെ ഇപ്പോൾ എഴുതാൻ കാരണം ഉണ്ട്.പ്രഭയും സജീവേട്ടനും കൂടി വൃദ്ധ സദനം തുടങ്ങുന്നു.ഒൻപത് ആളുകളെ കിട്ടിയിട്ടുണ്ട്.ഒൻപത് എന്നാൽ "വശപ്പിശക്" ആണ് എന്ന് മാഷെ നിങ്ങൾ തന്നെ പലപ്പോഴും വിനുവിനോട് പറഞ്ഞിട്ടുള്ളതല്ല??എങ്കിൽ പിന്നെ നിങ്ങളെ കൂടി ചേർത്താൽ ആ പേരുദോഷം മാറ്റി പത്താളുകളുമായി സദനം നാടമുറിച്ചുമാറ്റി തുറന്നിടാം എന്ന് പ്രഭ പറഞ്ഞു .നിങ്ങൾക്ക് ബോറടി മാറുകയും ചെയ്യും സദനത്തിൽ ഒരു വിപ്ലവകാരിയുടെ സാനിധ്യം ആവുകയും ചെയ്യും.
എന്നാൽ ഒരു കാര്യം ആദ്യമേ തന്നെ പറയട്ടെ.ഇവിടെ വന്നിട്ട് ആരും കാണാതെ "ഇടുക്കി ഗോൾഡും" "നാടനും" തേടി പോയാൽ..... തൊണ്ണൂറു വയസ്സായ കിളവന്‍ ആണ് ഇങ്ങള്‍ എന്നൊന്നും നോക്കില്ല,പിള്ളേരെല്ലാം കൂടി വളഞ്ഞിട്ട് തല്ലും!!
പിന്നെ ഒരു കാര്യം,"സ്മിനുവും പ്രഭയും സജീവും വിനുവും ഒക്കെ പാർട്ട്ടൈം വഷളന്മാർ ആണ്" എന്ന് മാഷ് "ശാന്ത"യോട് പറഞ്ഞതായി ബീരാൻ പറഞ്ഞു.ഉള്ളതാണോ മാഷെ? ഇങ്ങനെ പറഞ്ഞു നടക്കാൻ മാഷിനോട് ആരാ പറഞ്ഞത്? മീര ടീച്ചര്‍ പറഞ്ഞു തന്നതാണോ?? അതോ മുന്തിരിയിൽ ഒളിച്ചിരുന്ന പുളി കണ്ടുപിടിച്ച ആ പഴയ കുറുക്കച്ചാർ ആയതാണോ മാഷെ നിങ്ങൾ ?
ഇര കോർത്തിട്ട മാഷിന്റെ "ചൂണ്ട" അടക്കം മീനുകൾ വിഴുങ്ങുകയും മറ്റുള്ളവരുടെ കളസത്തിന്റെ വള്ളിയിൽ വരെ "ചൂണ്ട" എന്ന് കരുതി മീനുകൾ കൂട്ടത്തോടെ വന്നു ഉരുമി നീക്കുകയും ചെയ്യുമ്പോൾ, സ്വാഭാവികമായും ആർക്കും ഉണ്ടാകുന്ന ഫീലിംഗ്സ്സ് ഒക്കെ തന്നെ ആണ് ഇപ്പോൾ ഞങ്ങളോട് മാഷിന് തോന്നിയതും.
രണ്ടു ദിവസം മുന്നേ ഒരു സംഭാവമുണ്ടായിട്ടോ മാഷെ.തളര്‍ന്നു കിടന്ന കുറിഞ്ഞിപൂച്ചകുട്ടിയ്ക്ക് ഭക്ഷണം കൊടുക്കും വഴി അതിന്‍റെ പല്ല് കൊണ്ട് കൈയ്യില്‍ നല്ലൊരു മുറിവുണ്ടായി.പത്ത് ദിവസം നോക്കീട്ട് പൂച്ചയ്ക്ക് കുഴപ്പമില്ല എങ്കില്‍ കുത്തിവെപ്പ് വേണ്ട എന്ന് ശശി ജ്യോത്സ്യന്‍ കുറിപ്പെഴുതി തന്നതിനാല്‍ കുത്തിയില്ല.
ഹഹഹഹ.... എന്നിട്ട് വേണം എനിക്കൊരു എലിയുടെ പുറകെ ഓടി, ദംഷ്ട്രകള്‍ കാട്ടി അതിനെ ഒന്ന് അടിമുടി പേടിപ്പിക്കാന്‍! !പേടിച്ചു വിറയ്ക്കുന്ന മൂഷികനെ നോക്കി ഞാനൊന്ന് പൊട്ടിച്ചിരിക്കുന്നുണ്ട്.
പൂച്ച ആയാല്‍ എനിക്ക് ഇടാന്‍ ഞാനൊരു പേര് കണ്ട് വച്ചിട്ടുണ്ട് - ഡുംഡുഭം.ലക്ഷ്യം തെറ്റിയതിന്റെ പേരില്‍ മുനിയുടെ ശാപവാക്കുകള്‍ ഏല്‍ക്കേണ്ടി വന്ന പുരാണ കഥാപാത്രം!!
പിന്നെ...
വൃദ്ധസദനത്തിലെ പത്താമൻ ആകുന്ന കാര്യം മറക്കണ്ട!!
Wednesday, 8 May 2019
മഴക്കൊതി
Monday, 15 April 2019
വിഷു പടക്കം !!
അടുത്ത വീട്ടിലുള്ളവൻ വാശിക്ക് പൊട്ടിച്ച പടക്കങ്ങളുടെ വൈവിധ്യം കണ്ടപ്പോൾ വീട്ടിലെ കൊച്ചു കുട്ടി ഉറക്കെ പറഞ്ഞ കാര്യം, ഈഗോ കാരണം ഞാൻ എന്റെ മനസ്സിൽ പതുക്കെ പറഞ്ഞു....
"കുറേ കൂടി വാങ്ങാമായിരുന്നു!!"
Monday, 1 April 2019
കുഞ്ഞോൾ!!
പ്രായത്തിൽ വലിയ വ്യത്യാസമുള്ളവർ പേരു വിളിക്കുന്നത് പലർക്കും പൊടി പോലെ അലർജി ആണ് എന്നത് ശ്രദ്ധിച്ചിട്ടുണ്ട്.ഏതാണ്ടതുപോലൊന്നു അപൂർവം....ചിലരോട് ഉണ്ടായിരുന്ന കാലത്താണ് "മേതിൽ രാധാകൃഷ്ണൻ" എന്ന യങ് ഓൾഡ് മാനെ പരിചയപ്പെടുന്നത്.
75 വയസ്സിലും ചിന്തകൾ കൊണ്ട് ജീനിയസ്സും ഉന്മേഷം കൊണ്ടും ലാളിത്യം കൊണ്ടും കൊച്ചുകുട്ടി ആയ മേതിൽ.അച്ഛനേക്കാൾ പ്രായ മുള്ള ആളെ പേരു വിളിക്കാൻ ഒരിക്കലും തയ്യാർ അല്ലായിരുന്നു.
ടാ..സ്മിനു.നീ എന്റെ ഫ്രണ്ട് ആണേൽ മേതിൽ എന്നു വിളിക്കുന്നത് ആണിഷ്ടം.അതോടെ വേറെ മാർഗം ഇല്ലാതായി.
കട്ട സൗഹൃദം അങ്ങിനെ തുടങ്ങി.ഒപ്പം പ്രായം വ്യത്യാസവും പേരുവിളിയും തമ്മിൽ ഉള്ള പുലയും തീർന്നു.
********
" ഈ ചേട്ടാ എന്നൊന്നും വിളിക്കില്ല.എടാ പോടാ വിളി ആണ് എനിക്ക് ഇഷ്ടം."
അങ്കിൾ വിളികൾ കേട്ടു തഴമ്പിച്ച ചെവികളിൽ എടാ പോടാ വിളികൾ ഓടാതിരിക്കുമോ.
ഇതേ ഡയലോഗ് വേറൊരാളിൽ നിന്നും മുന്നേ കേട്ടിട്ടുള്ളത് കൊണ്ടും അതേ അഹങ്കാരവും ബോൾഡ് ആണെന്ന മുഖം മൂടിയും തിരിച്ചറിഞ്ഞപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടു..."നിന്റെ കൊമ്പ് ഞാൻ മുറിച്ചു നിന്നെ കൊണ്ട് "ഏട്ടാ" എന്നു വിളിപ്പിക്കുമെടി കാന്താരി" എന്നു.
ദിവസ്‌സേന ഉള്ള അടികൾക്കൊടുവിൽ.... "ഞാൻ നിന്നെ ആത്മാർഥമായി വിളിക്കുവാ,ലോകത്തിൽ വേറെ ആരെയും അങ്ങിനെ വിളിച്ചിട്ടില്ല എന്നു പറഞ്ഞു..... 26 ആം വയസ്സിൽ അവൾ എന്നെ ഹൃദയത്തിൽ തൊട്ടു... ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ "ഏട്ടാ.." എന്നു വിളിക്കുമ്പോൾ... രക്ത ബന്ധത്തിലും ശക്തമായൊരു ഫീൽ!!
*********
തലയിൽ ഒരു പാറ എടുത്തു വച്ച പോലത്തെ അവസ്‌ഥ. കുളിക്കുവാൻ കൊണ്ടുപോകുന്ന പട്ടികുട്ടിയെ പോലെ കണ്ണുകൾ വിടരുവാൻ മടിച്ചുകൊണ്ടു കൂമ്പി അടഞ്ഞുകൊണ്ടിരുന്നു.നേരം പുലർന്നതോ അതോ പതിരാവായതോ എന്നറിയില്ല. തലയിലെ പാറയെ തള്ളി നീക്കി പതിയെ എണീറ്റിരുന്നു.ഓർമയും സ്ഥലകാല ബോധവും തമ്മിൽ പിണങ്ങി മാറിനിന്നു.ശൂന്യതയിൽ ആരോ വർണ്ണങ്ങൾ വാരി വിതറും പോലെ മങ്ങിയ വെട്ടത്തിൽ കാഴ്ച്ചകൾ നടന്നടുത്തു തുടങ്ങിയപ്പോൾ ചുറ്റിനും കണ്ണോടിച്ചു.
നെഹ്റു പാർക്ക് എന്ന മഞ്ഞയിൽ കരിയോയിൽ കൊണ്ട് കോറിയിട്ടൊരു ബോർഡിനു മുന്നിൽവച്ചേനിക്ക് ഓർമകൾ തിരികെ കിട്ടി തുടങ്ങി.
സ്വതന്ത്രത്തിന്റെ ലോകത്ത് എത്തിയതിന്റെ ആഘോഷ രാവിൽ അന്തിയുറങ്ങിയത് പാർക്ക് ബഞ്ചിൽ. "ഇച്ചിരി വെള്ളം കിട്ടിയിരുന്നെങ്കിൽ!!"
ആരോ ഉപേക്ഷിച്ച ഒരു കുപ്പി വെള്ളം അടുത്ത ബെഞ്ചിൽ സുഖമായുറങ്ങുന്ന കണ്ട സന്തോഷത്തിൽ എണീറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ ആണ് അരയിൽ മുറുക്കെ പിടിച്ച കുഞ്ഞികൈയുടെ അറ്റത്ത് പുഴു തിന്ന പല്ലുകൾ കാട്ടി ചിരിക്കുന്ന വട്ട മുഖം കണ്ടത്.
കുഞ്ഞികണ്ണുകളിൽ വല്ലാത്ത തിളക്കം.കുട്ടിക്കാലത്ത് വായിച്ച ഏതോ പുസ്തകത്തിലെ വികൃതി പെണ്കുട്ടിയുടെ കുട്ടിക്കാല രൂപത്തെ ഓര്മപ്പെടുത്തുന്ന മുടികൾ.വെള്ളയിൽ കറുത്ത പൊട്ടുകൾ ഉള്ള കുഞ്ഞുടുപ്പിൽ തിരസ്ക്കരിക്കപെട്ടവളുടെ കരി പുരണ്ടിരിക്കുന്നു.
എങ്ങനെ എന്നിൽ ഇവൾ അഭയം തേടി എന്നറിയില്ല.എങ്കിലും വല്ലാത്തൊരടുപ്പത്തോടെ ആ 3 വയസ്സുകാരി എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്തോ പറയുന്നപോലെ.
*******
വഴീന്നു കിട്ടിയ പുഴുപ്പല്ലി യെ വീട്ടിൽ കൊണ്ടാകാം എന്നു കരുതി പൊക്കി നടന്നപ്പോൾ ആണ് കുറെ ആളുകൾ ഓടി വരുന്ന കണ്ടത്.
പൂർവികർ ചെയ്ത പുണ്യമോ അതോ പുഴുപ്പല്ലി എന്നോട് കാണിച്ച ഇഷ്ടം കണ്ടിട്ടോ എന്നറിയില്ല.തല്ലു കൊണ്ടില്ല. ഇന്നലെ രാത്രി കതങ്ങൾക്ക് അപ്പുറത്ത് മിസ്സ് ആയ കൊച്ച് എങ്ങിനെ എന്റെ അരയിൽ ചുറ്റി എന്ന ദൂരൂഹതയിൽ ചവുട്ടിക്കൊണ്ടു ഞാനാവരുടെ പുറകെ നടന്നു.അപ്പോളും അവൾ അച്ഛന്റെ തോളിൽ കിടന്നു എന്നെ നോക്കി വളപ്പൊട്ടുകൾ വീണുടയുന്നപോലെ കൊഞ്ചി ചിരിക്കുന്നുണ്ടായിരുന്നു.
******
പുഴുപ്പല്ലുകളെല്ലാം കമ്പിയിട്ട പലക പല്ലുകൾക്ക് വഴിമറിയെങ്കിലും... വർഷങ്ങൾക്കിപ്പുറം... .. ആത്മാവിന്റെ ഇലാമ വൃക്ഷത്തിൽ ഒരു നനുത്ത കാറ്റായി........ കൊഞ്ചലുകൾ നിറഞ്ഞ ആ വളപ്പൊട്ടു ചിരി ചുറ്റി പടർന്നത് ഒരു നിയോഗം പോലെ ഞാൻ ആസ്വദിച്ചു തുടങ്ങിയിരുന്നു.
നെഹ്രുപാർക്കിന്റെ നരവീണ ബെഞ്ചിൽ... അവളെ എന്നിലേക്ക് എത്തിക്കുവാൻ കാരണകാരനായ....അജ്ഞാതനായ ആ പിള്ളേരെ പിടുത്തകാരനെ ഞാൻ മനസ്സാൽ നമിക്കുന്നു.
Tuesday, 19 March 2019
സൈക്കോ ഗ്രാമം
ബോധിവൃക്ഷ തണലിൽ വച്ചുൾവിളികിട്ടിയ മഹാനെ പോലൊരു വിളി എനിക്കും കിട്ടി.ഫോൻവിളി ആണെന്ന് മാത്രം.കേന്ദ്രത്തിൽ നിന്നും പ്രൊഡക്ഷൻ മാനേജർ ആണ്."നീ കട്ടപ്പനയ്ക്ക് പോകുന്നില്ലേ?"
"രാവിലെ പൊങ്ങി..കട്ടപ്പനയിൽ കല്യാണത്തിന് പോകാം" എന്ന തീരുമാനത്തിൽ തലേന്ന് കിടന്നതേ ഓർമ ഉള്ളൂ. അപ്പൊ സദ്യ ഉരുട്ടി വിഴുങ്ങുന്നത് കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ??എന്തരോ എന്തോ!!
എന്തോ ഉടായിപ്പ് പറഞ്ഞു അച്ഛന്റെ ഫോണ് കട്ട് ചെയ്ത്,കട്ടിലിനടിയിൽ കിടന്ന ഉടുമുണ്ട് തപ്പിയെടുത്ത് ചുറ്റിക്കെട്ടി അരമണിക്കൂർക്കൊണ്ടു പ്രാഥമിക റൗണ്ട് കർമങ്ങൾ കഴിച്ചു ചാലക്കുടി സ്റ്റേഷനിൽ എത്തി.ഇന്നിനി കട്ടപ്പനയും കുട്ടപ്പനും ഒന്നും വേണ്ട...എന്നു തീരുമാനിച്ചു കിട്ടിയ വണ്ടിയിൽ "ഊട്ടി" പരിസരത്ത് ലാൻഡ് ചെയ്തു.
ഉറക്കച്ചടവിൽ നിലാവത്ത് പെട്ട കോഴിയെപോലെ നാലുപാടും നോക്കി പമ്മിനിന്നപ്പോൾ മൂട്ടിൽ പന്തം കൊളുത്തിയ പോലെ ഒരാൾ പാഞ്ഞു വന്നു.എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ എന്നോർത്തു നിന്നപ്പോൾ തേയ്ക്കാത്ത പല്ലും മോണയും കാട്ടി എന്നെ നോക്കി ഒരു ചിരി.ഇതു നമ്മുടെ കണ്ടംപറി ആശ അല്ലെ എന്നോർത്തപ്പോലേയ്ക്കും കക്ഷി ദൂരെ എത്തി.പിന്നാലെ വച്ചടിച്ചു ചെന്നു നിന്നത് റൂം 27നു മുന്നിൽ.
തറവാട്ടു മുറ്റത്ത് ചാരുകസ്സേരയിൽ ഇരുന്നു മുറുക്കാനിൽ ചുണ്ണാമ്പ് തേയ്ക്കും പോലൊരു കാരണവർ ലാപ്‌ടോപ്പിൽ തോണ്ടി പുറം തിരിഞ്ഞിരിക്കുന്നു.ഡോ.പി.എം വിജയൻ!! ഡോക്ടറുടെ കിറിയും നോക്കി...അവാർഡ് പടത്തിനു ആള് കുത്തിയിരിക്കും പോലെ അഞ്ചാറു പേർ, പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ മട്ടിൽ ചിന്തിച്ചിരിപ്പുണ്ട്.
മുൻബഞ്ചിൽ ഇരുന്നൊരു തട്ടമിട്ട രൂപം കണ്ണുരുട്ടി, കൊഞ്ഞനം കുത്തി,പിന്നെ കിറി കോട്ടി കാണിച്ചു. കളിപൂച്ച സിഫു. മറു ബെഞ്ചിൽനിന്നും കണ്ണട വച്ചൊരു കിളവി പല്ലിളിച്ചു- മാർക്കറ്റ് കിച്ചു. തട്ടക്കാരിയുടെ പിന്നിലെ ബഞ്ചിൽ മെലിഞ്ഞുണങ്ങിയ ഒരു രൂപം, പാണ്ടി ലോറിക്ക് മുന്നിൽ മസിലു പിടിച്ചിരിക്കുന്ന പോലെ ഇരിപ്പുണ്ട്.ഒറ്റ നോട്ടത്തിൽ 7 up ന്റെ പഴയ പരസ്യത്തിലെ കോലൻ മുടിക്കാരൻ രൂപത്തെ ഓർമ വന്നു. Jk.
അവന്റെ പിന്നിലിരുന്നു അവനെ ചൊറിയാം എന്നുകരുതി പോയിരുന്നപ്പോൾ, ബാർബർ ഷോപ്പില്ലാത്ത നാട്ടിൽ നിന്ന് വരും പോലെ... മറ്റൊരു രൂപം ഓടിക്കിതച്ചുവന്നു എന്റെ ഇടത് ഭാഗത്തിരുന്നു കുശലാന്വേഷണം തുടങ്ങി.പേര് ചോദിച്ചപോൾ "അമർ" എന്നൊന്നമറി അവൻ!!
ആരംഭ ശൂരത്വം കഴിഞ്ഞപ്പോൾ അമർ ബാക്ക് എൻജിൻ ഓട്ടോ കയറ്റം കയറും പോലെ കൂർക്കം വലിച്ചുറക്കമായി.ഉറങ്ങാൻ വേണ്ടി ഇത്ര ദൂരം വന്ന അവനെ അസൂയയോടെയും അത്ഭുതത്തോടെയും നോക്കിക്കൊണ്ടിരുന്നപ്പോൾ,പിന്നെയും ആരൊക്കെയോ കടന്നു വന്നു കിട്ടിയ സ്ഥലത്ത് കുത്തിയിരുന്നു മാറി മാറി കോട്ടുവായിടാൻ തുടങ്ങി.
ഒടുവിൽ ഉച്ച ഉച്ചര ആകാറായപ്പോൾ കഞ്ചാവടിച്ച കോഴി മുട്ടയിടാൻ സ്ഥലം നോക്കി വന്നപ്പോലെ ഒരുവൻ പതുങ്ങി വന്നു jk യെ തള്ളിമാറ്റി അവിടെ കുടിയേറി പാർത്തു.- കരൺ!!
അവൻ വന്ന ഉടൻ ക്ലാസ്സ് കഴിഞ്ഞു. എല്ലാവർക്കും തന്റെ പേരെഴുതിയ വെറ്റില അടിച്ചേല്പിച്ചിട്ടു, തോണ്ടിക്കൊണ്ടിരുന്ന ലാപ്പും തൂക്കി ഡോക്ടർ സ്കൂട്ടായി.
അപ്പോൾ ആണ് എല്ലാവരെയും ശരിക്ക് കാണുന്നത്.പുളിയുറുമ്പു കേറിയ പോലെ ഓടിനടക്കുന്ന മുൻസിപ്പൽ കൗണ്സിലർ സുകന്യ. വെള്ളം കണ്ടാൽ നിൽക്കുന്ന "പാമ്പ് ശ്രുതി",പേരുപറഞ്ഞാൽ പല്ലുതെറിക്കുന്ന "ബ്രീഫിയ", മൈന കണ്ണട വച്ചപോലുള്ള ശർമ്മിള. ലിഷ സിസ്റ്റർ, ഗ്രൂപ്പിൽ സജീവമല്ലാത്ത, ബൊമ്മക്കുട്ടികളെ പോലെ തോന്നിയ പേരുകൾ മറന്നു പോയ മറ്റു ചിലരും.
ക്ലാസ് കഴിഞ്ഞു എന്നറിഞ്ഞ ഉടൻ താറാവ് കൂട്ടത്തിൽ കല്ലെടുത്തെറിഞ്ഞ പോലെ ക്ലാസ്സിൽ ബഹളം ആയി.ബ്രിഫിയയെ ബ്രീഫ് ആക്കി.. assignment അടിച്ചു മാറ്റാൻ ശ്രമിക്കുന്ന മാർക്കറ്റ് കിച്ചുവിനോട് ഓഫർ ചെയ്ത ചപ്പാത്തിക്കാര്യം ചോദിച്ചപ്പോൾ പുളിച്ചു പൊങ്ങിയ പോലുള്ള മുഖം കൊണ്ടു ആട്ടിപ്പായിച്ചു. അതുകണ്ടു മനസ്സലിഞ്ഞ പാമ്പ് ശ്രുതി ഒരുകൂടു ബിസ്ക്കറ്റ് എടുത്തു നീട്ടി.
ബിസ്ക്കറ്റ് കണ്ട ഉടൻ ഗ്രഹണി പിടിച്ച പിള്ളേർക്ക് ബോണ്ട കിട്ടിയ പോലെ അടിയും പിടിയും ആക്രാന്തവും!! ഭാഗ്യത്തിന്...മൂക്കി വലിക്കാൻ പാകത്തിന് കുറച്ചു ബിസ്ക്കറ്റ് പൊടി കിട്ടി.
ബിസ്ക്കറ്റ് തിന്ന ആവേശത്തിൽ കുമ്പളങ്ങയിൽ തട്ടം ഇട്ടപോലുള്ള സിഫു അക്രമം തുടങ്ങി.ഇടി കുത്ത് കടി മാന്തൽ, ചവിട്ടികൂട്ടൽ.... അങ്ങിനെ തനിസ്വരൂപം പുറത്ത് കാണിച്ച കള്ളി പൂച്ചയെ ദോശ വാങ്ങിത്തരാം എന്നു പറഞ്ഞു ആരോ കൂട്ടി കൊണ്ടുപോയി.
ക്ലാസ് കഴിഞ്ഞ ഉടൻ ഉണ്ടം പൊരി തിന്നണം എന്നും പറഞ്ഞോടിയ കണ്ടംപറി, ഉപ്പുമാവും ചോറും കണ്ടു മടങ്ങി വന്നു മൂക്കറ്റം വെട്ടിവിഴുങ്ങി...ആരുടെയോ കുടയും അടിച്ചുമാറ്റി തുള്ളി ചാടി സ്ഥലം വിട്ടു.അച്ചാർ നോക്കി വെള്ളമിറക്കി നിന്നിരുന്ന മസിൽ മാൻ jk, അച്ചാർ തീർന്നതോടെ കയ്യും നക്കി വേറെ പണിക്ക് പോയി.
ഫുഡ് തീർന്ന ഉടൻ തക്കാളി വാങ്ങാൻ എന്നും പറഞ്ഞു കിച്ചാമണി മുങ്ങി.ആ പുറകെ മറ്റുള്ളവരും.
എന്നാൽ പിന്നെ അടുത്ത സ്വീകരണ സ്ഥലം തേടി പോകാം എന്ന് കരുതി നീങ്ങിയപ്പോൾ....ആക്രി കടയിൽ നിന്നടിച്ചുമാറ്റിയത് പോലൊരു വണ്ടി മുന്നിൽ വന്നു ഞരങ്ങി നിന്നും.അതിൽ നിന്നും സൈക്കിൾ യജ്‌ഞകാരൻ കണാരനെ പോലൊരുവൻ ചാടി ഇറങ്ങി.'വഴി മാറട കൂതറ ചെക്കാ" എന്നു തുടങ്ങുന്ന പഞ്ചു ഡയലോഗ് താങ്ങി എടുത്തു കൊണ്ടുവരും മുന്നേ ആള് കൈയേൽ കയറി പിടിച്ച് കുലുക്കി കൈ ഉള്ക്കി തന്നു.
അപ്പോളാണ് മുഖം നോക്കുന്നത്.ഓസിക്ക് സദ്യ കിട്ടും എന്ന് കേട്ട് പൊരി വെയിലത്ത് പാലക്കാട് വരെ പോയി വിളിക്കാത്ത കല്യാണം കൂടി വന്ന അനീഷ് കല്യാൺ .പേരിലെ കല്യാൺ കല്യാണം തേടി നടക്കുന്നതിന്റെ ആണെന്നറിഞ്ഞു ചിരിക്കാതിരിക്കാൻ ആയില്ല.
കുശലം പറച്ചിലും പരിഭവങ്ങളും ആയി... അൽപ സമയം.അപ്പോളേക്കും ജന്മനാ ഉള്ള ആ മാറാരോഗത്തിന്റെ കരങ്ങൾ എന്നെ കാർന്നു നിന്നു തുടങ്ങി.ഒരു കൊട്ട ചോറ് തട്ടി രോഗം മാറ്റുവാൻ പറ്റിയ ഹോട്ടൽ തേടിയുള്ള അലച്ചിലിൽ..... ഒരു ലോഡ് ടെൻഷനും അതിലേറെ പരിഭവവും സൗന്ദര്യ പിണക്കവും ആയി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കരണും പൂച്ച സിഫുവും കൂടെ കൂടി.
ആത്മശാന്തി തേടിയുള്ള ആ ഓട്ടം നിന്നത് ശാന്ത ചേച്ചിയുടെ വനിത കാന്റീനു താഴെ ആണ്. വനിത എന്നും...കാന്റീൻ എന്നും കണ്ട ഉടൻ പടികൾ ചാടി കയറി കടയ്ക്ക് മുന്നിൽ വെള്ളമിറക്കിക്കൊണ്ടു അരമണിക്കൂർ അക്ഷമനായി കാത്ത് നിന്നപ്പോഴേയ്ക്കും 2 നു പകരം മൂന്നു പേർ കയറി വന്നു.10 പടികൾ കയറാൻ അര മണിക്കൂറോ എന്നോർത്ത് നിന്നപ്പോൾ മൂന്നാമൻ മുന്നിൽ വന്നു ഇളിച്ചു നിന്നു. ഫ്രഡിൻ!!
വായില്ലാ കുന്നിലപ്പന്റെ ശിഷ്യരായി മാറിയ രണ്ടാൾക്കിടയിൽ... വായും പൊളിച്ചു നടക്കുന്ന ഫ്രഡിനെ കിട്ടിയപ്പോൾ ചൂടത്തു സംഭാരം കുടിച്ച പോലൊരാശ്വാസം.ആ ആശ്വാസം തീരും മുന്നേ മൂക്കറ്റം ചോറുണ്ട് കൈകഴുകി.
എല്ലാവരോടും യാത്രപറഞ്ഞു ട്രെയിനിൽ ഇരിക്കുമ്പോൾ...കട്ടപ്പനയിൽ കല്യാണത്തിന് ചെല്ലാത്തതിന്റെ പേരിൽ ബന്ധുവീട്ടിൽ ചിലരുടെ വിളിവന്നു.ഒന്നും പറയാതെ അവരുടെ കലിപ്പ് തീരും വരെ ഫോണ് ചെവിയിൽ വച്ചു കേട്ടിരിക്കുമ്പോൾ....എന്നും...എന്നെ ഞാനായി നിലനിർത്തിയിരുന്നത് പല നാൾ..... പല വഴി വന്നു ചേർന്ന സുഹൃത്തുക്കൾ തന്നെ ആയിരുന്നു എന്ന് ചിന്തിക്കാതിരിക്കാൻ ആവുമായിരുന്നില്ല.
വ്യത്യസ്ത മുഖങ്ങളുള്ള....വ്യത്യസ്ത ചിന്തകളുള്ള ചില സൗഹൃദങ്ങൾ തേടിയുള്ള യാത്രകൾ തുടരാൻ തന്നെ തീരുമാനിച്ചുകൊണ്ടു... ചാലക്കുടി സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി മെല്ലെ നടന്നു.