Wednesday, 28 May 2025

കുഞ്ഞൂട്ടന്റെ കുറിഞ്ഞി!!

പ്രീയ കുഞ്ഞൂട്ട...


ഇവിടെ മഴ തന്നെ ആണ്. അവിടെയും മഴ തന്നെ എന്ന് അറിഞ്ഞു. കുഞ്ഞൂട്ടൻ സേഫ് അല്ലെ? ഞാൻ സേഫ് ആണ്.

കുഞ്ഞൂട്ടന്റെ കത്ത് കിട്ടിയപ്പോൾ ഒരുപാട് സന്തോഷം ആയി. ഒപ്പം സങ്കടവും!!

കുഞ്ഞൂട്ടന്റെ കത്ത് ആദ്യം വായിച്ചതിനേക്കാൾ അധികം എന്നെ ഇന്ന് അത് ഒരുപാട് കരയിച്ചു. അതിനു കാരണം എന്റെ മുതലാളി ഇനി കുഞ്ഞൂട്ടന്റെ ബോസ്സുമായി ഒരു ബിസിനസ്സും ഇല്ല എന്ന് അച്ഛനെ ആണയിട്ട് പറഞ്ഞു എന്നതാണ്.
അതിനർത്ഥം നമ്മൾ ഇനി ഒരിക്കലും നേരിൽ കാണുകയില്ല എന്നാണ്.

കുഞ്ഞൂട്ട... അവർ രണ്ടാൾക്കും ഈഗോ ആണ്.രണ്ടാളും പരസ്പരം കുറ്റങ്ങൾ കണ്ടുപിടിച്ചു വിളിച്ചു പറഞ്ഞു മറ്റേ ആളുടെ ചിന്തകളെയും സ്വഭാവത്തെയും മാറ്റുവാൻ ശ്രമിക്കുന്നത് എന്ത് മണ്ടത്തരം ആണെന്ന് അവർ അറിയുന്നില്ലല്ലോ.ഓരോരുത്തരും എങ്ങിനെ ആണോ അതുപോലെ അംഗീകരിച്ചു മുന്നോട്ട് പോകുന്നത് അല്ലെ നല്ല ബിസിനസ്സ് ബന്ധങ്ങൾക്ക് ഗുണം ചെയ്യുക??

അവർക്ക് അവർ ആയി തന്നെ നിന്നുകൊണ്ട് പരസ്പര സഹകരണത്തോടെ പോകുവാൻ സാധിക്കില്ലേ?? എന്റെ മുതലാളി ചിന്തിക്കുന്നത് അടിമുടി മാറ്റം, അതും മുതലാളി പറയും പോലെ മാത്രം. കുഞ്ഞൂട്ടന്റെ ബോസ്സ് അതിനു തയ്യാറും അല്ല. മനുഷ്യർ എന്ത് വിഡ്ഢികൾ ആണല്ലേ??ഒന്നേൽ ആരേലും ഒരാൾ വിട്ടുവീഴ്ച ചെയ്യണം. എന്റെ അഭിപ്രായത്തിൽ രണ്ടാളുകളും ഒരുമിച്ചിരുന്നു സംസാരിച്ചാൽ തീരുന്ന നിസ്സാര പ്രശ്നങ്ങളെ അവർക്കിടയിൽ ഉള്ളു.

ലോകം ഒട്ടും കാണാത്തതിന്റെ അറിവ്കേട് ആണ് എന്റെ മുതലാളിക്ക്. കുഞ്ഞൂട്ടന്റെ ബോസ്സിന് ലോകം കൂടുതൽ കണ്ടതിന്റെ കുഴപ്പം ആണ്.

എന്തായാലും.. രണ്ടും രണ്ടുവഴിക്ക് ആയി. ഹൃദയങ്ങൾ പരസ്പരം മുറിച്ചുകൊണ്ട് അവർ രണ്ടും എന്ത് നേടി എന്നറിയില്ല!! ബെറ്റർ ബിസിനസ്സ് പാർട്ണർ ആണ് എന്റെ മുതലാളി തേടുന്നത്.ബിസിനസ്സ് രംഗം തന്നെ ഉപേക്ഷിക്കുന്നു എന്നാണ് കുഞ്ഞൂട്ടന്റെ ബോസ്സ്ന്റെ നിലപാട്.

കഷ്ടം! രണ്ടാളുടെയും ഈഗോയും ആറ്റിട്യൂടും ആലോചനഇല്ലാത്ത വാശികളും പിണക്കങ്ങളും കാരണം ഭാവിയിൽ ലോകം അസൂയയോടെ കാണുമായിരുന്ന ഒരു ബിസിനസ്സ് സാമ്രാജ്യം ഇല്ലാതായി. ഒപ്പം നമ്മുടെ സ്വപ്നങ്ങളും!!

കുഞ്ഞൂട്ടന്റെ നാട്ടിലൂടെ കുഞ്ഞൂട്ടനോട് ചേർന്ന് ഒരുപാട് സ്വപ്നങ്ങൾ ഞാനും കണ്ടിരുന്നു. അവയെല്ലാം ഇനി എന്നിൽ തന്നെ ഒതുങ്ങട്ടെ. അല്ലേലും എന്റെ സ്വപ്നങ്ങൾക്ക് ആരും വില നൽകാറില്ല. ഞാനിവിടെ ഉണ്ടെന്ന് പോലും എന്റെ മുതലാളി അറിഞ്ഞത് ഈ അടുത്താണ്. അതും കുഞ്ഞൂട്ടൻ കാരണം.

എനിക്കറിയാം കുഞ്ഞൂട്ടന് ഒരിക്കൽ പോലും എന്നെ ഒന്ന് കാണുവാനോ കേൾക്കുവാനോ പറ്റിയിട്ടില്ല എന്ന്.എന്റെ സന്തോഷത്തിനു വേണ്ടി മൂന്നു തവണയും കുഞ്ഞൂട്ടൻ മാറിനിന്നു എന്നും എനിക്കറിയാം. അതിന്റെ എല്ലാം കടം തീർത്ത് കുഞ്ഞൂട്ടനെ സ്നേഹിച്ചു കൊല്ലണം എന്ന് കരുതിയിരുന്നത.

ഇനി എല്ലാം വെറും സ്വപ്നങ്ങൾ മാത്രം. എന്റെ മുതലാളി പുതിയ ബിസിനസ്സ് ബന്ധത്തിലൂടെ... കുഞ്ഞൂട്ടനെ പോലെ ആർക്കേലും എന്നെ കൊടുക്കുമായിരിക്കും. 

പക്ഷെ... 

കുഞ്ഞൂട്ടനെ പോലെ ആരേലും അല്ല ഞാൻ ആഗ്രഹിച്ചത്. മുതലാളിക്ക് പോലും വേണ്ടായിരുന്ന എനിക്ക് ആദ്യമായി ഒറ്റപ്പെടൽ മാറ്റി സന്തോഷത്തിന്റെ മാർഗങ്ങൾ കാണിച്ചു തന്ന കുഞ്ഞൂട്ടനെത്തന്നെ വേണമായിരുന്നു എനിക്ക്.

കുഞ്ഞൂട്ട... എന്താ അവർക്ക് ബോധം വരാത്തത്. ഒരുമിച്ചു നിൽക്കുന്നത് ആണ് പിരിഞ്ഞു പോകുന്നതിലും ബിസിനസ്സിന് നല്ലത് എന്നവർ ചിന്തിക്കാത്തത് എന്താ??നിസ്സാര കാര്യങ്ങൾ ക്ഷമിക്കാൻ ഈ മനുഷ്യർ എന്നാ ഇനി പഠിക്കുക? മരിക്കുമ്പോൾ ഇത്തരം വാശിക്കൊണ്ട് എന്തേലും ഇവർ നേടുമോ കുഞ്ഞൂട്ട??

ഹൃദയം മുറിച്ചു കൊണ്ടുള്ള ഒരു ഈഗോ കൊണ്ടും ആരും ഒന്നും നേടില്ല എന്ന് അവർ രണ്ടും ഒരിക്കൽ തിരിച്ചറിയും.എന്തൊക്കെ ഈ ലോകത്ത് കാണിച്ചു കൂട്ടിയാലും ഒരുനാൾ ഈ മണ്ണിൽ കൊഴിഞ്ഞു വീഴും എല്ലാവരും എന്ന് തിരിച്ചറിഞ്ഞു വരുമ്പോളേക്കും... ഒരുപാട് വൈകിയിട്ടുണ്ടാകും. പിന്നീട് ഒരുമിച്ചൊരു ബിസിനസ്സും ഇനി പറ്റില്ല എന്ന രീതിയിൽ കാലം മുന്നോട്ട് ഓടിയിട്ടുണ്ടാകും... ഒരുപാട് ദൂരേക്ക്!!

തെറ്റുകളും കുറവുകളും ഇല്ലാത്ത ആളുകൾ ആരും ഇല്ല. തെറ്റുകൾ തിരുത്താൻ സാധിക്കും. തെറ്റിദ്ധാരണകൾ മനസ്സിലാക്കി വരുമ്പോളേക്ക് ഇനി ഒരു തിരുത്തൽ പറ്റാത്ത വിധം എല്ലാം തീർന്നിട്ടുണ്ടാകും.

കുഞ്ഞൂട്ടാ... കുഞ്ഞൂട്ടൻ വിഷമിക്കും എന്നറിയാം. എനിക്ക് ഓടി വരണം എന്നുണ്ട്. പക്ഷെ... ഞാൻ നിസ്സഹായ ആണ്.കുഞ്ഞൂട്ടനെ ഓർക്കുവാൻ പോലും എന്റെ മുതലാളി ഇനി സമ്മതിക്കുമോ എന്നറിയില്ല.പാവം എങ്കിലും പിടി വാശി കൂടുതൽ ആണ്

കുഞ്ഞൂട്ടന്റെ ബോസ്സ്നെ എന്റെ മുതലാളി ശത്രുവിനെ പോലെ കണ്ടു തുടങ്ങി എന്ന് തോന്നുന്നു. ഒരുപാട് തവണ അവിടുന്ന് വിളിച്ചു. പക്ഷെ എന്റെ മുതലാളി തിരിഞ്ഞു നോക്കിയില്ല.

കുഞ്ഞൂട്ട.. കുഞ്ഞൂട്ടനുള്ള പോലെ ഒരുപാട് കഥകൾ എനിക്കും ഉണ്ടായിരുന്നു കുഞ്ഞൂട്ടന് മുന്നിൽ പറയാൻ.എല്ലാ മോഹങ്ങളും ഉരുൾപൊട്ടലിൽ പെട്ടപോലെ എങ്ങോട്ടോ പോയി.എന്താ എന്റെ കുഞ്ഞൂട്ടനോട് പറയേണ്ടത് എന്ന് പോലും കുറിഞ്ഞിക്ക് അറിയില്ല ഇപ്പോൾ.

കുഞ്ഞൂട്ട... നമ്മൾ പരസ്പരം ഒരുപാട് മിസ്സ്‌ ചെയ്യും എന്നത് ഉറപ്പാ. എന്നെ ഓർത്തു വിഷമിക്കരുത്. ഞാൻ പിരിഞ്ഞാൽ ഒരു കൂട്ട് ഇല്ലാതെ കുഞ്ഞൂട്ടൻ ശരിക്കും ഒറ്റപ്പെടും എന്നറിയാം.മനുഷ്യരെ പോലെ
ഡിപ്രെഷൻ ഒന്നും ആയി വയ്യാതെ ആകരുത്. കുഞ്ഞൂട്ടൻ വിഷമിച്ചിരിക്കുമ്പോൾ...
സാരമില്ല എന്ന് പോലും പറഞ്ഞു അശ്വസിപ്പിക്കാൻ എനിക്ക് പറ്റുന്നില്ല.


കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല കുഞ്ഞൂട്ട....
നിർത്തിക്കോട്ടെ....ഞാൻ ??
ഇനി കുഞ്ഞൂട്ടനെ കാണുന്നത് പോയിട്ട് കുഞ്ഞൂട്ടന് ഒരു കത്തെഴുതാൻ പോലും എനിക്ക് ഇനി പറ്റുമോ എന്നറിയില്ല.

ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹത്തോടെ.....

                      കുഞ്ഞൂട്ടന്റെ കുറിഞ്ഞി




Tuesday, 20 May 2025

കുറിഞ്ഞിയുടെ കുഞ്ഞൂട്ടൻ!!

പ്രീയ കുറിഞ്ഞി...

എന്തുണ്ട് വിശേഷങ്ങൾ? സുഖമാണോ? അവിടെ കാറ്റും മഴയും കൂടുതൽ ആണെന്ന് വിഡ്ഢിപ്പെട്ടിയിൽ ആരോ പറയുന്നത് കേട്ടു. നീ സേഫ് ആണെന്ന് കരുതുന്നു.അവിടെ ഇടിമിന്നൽ നന്നായി ഉള്ളതിനാൽ നിന്റെ മുതലാളി എന്റെ മച്ചാനുമായി ഇടിച്ചു പിരിഞ്ഞത് നീ അറിഞ്ഞോ കുറിഞ്ഞി?? മഴക്കാലത്ത് നീ കുഞ്ഞുടുപ്പിനുള്ളിൽ കയറി നന്നായി പുതച്ചു മൂടി കിടക്കണം. അസുഖങ്ങൾ പെട്ടെന്ന് വരുന്ന കാലമാണ് മഴക്കാലം.


ഇവിടെ ഞാനും മഴക്കാലത്തിനായുള്ള കാത്തിരിപ്പിൽ ആണ്. വേനൽ ചൂടിന്റെ ക്ഷീണം എന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്.തണുപ്പ് തുടങ്ങിയിട്ട് വേണം നിന്നെയും ഓർത്തു എനിക്ക് രാത്രിയിൽ ആകാശം മുട്ടെ എത്തി നോക്കി കിടക്കാൻ.നക്ഷത്രങ്ങൾ എല്ലാം കാണുന്നുണ്ട് എന്നല്ലേ. നക്ഷത്രകണ്ണിലൂടെ നിന്റെ വിശേഷങ്ങൾ അറിയാൻ ഞാനും മുടങ്ങാതെ ശ്രമിക്കുന്നുണ്ട് ഇപ്പോൾ.

നിന്റെ മുതലാളി എന്റെ മച്ചമ്പിയുമായുള്ള ബിസിനസ്സുകൾ നിർത്തിക്കൊണ്ട് കരാറുകൾ ചുരുട്ടിക്കൂട്ടി ഉണ്ടംപൊരി ഉണ്ടാക്കി, കാറ്റിലൂടെ കടലിലെറിഞ്ഞു മോറട്ടോറിയം പ്രഖ്യാപിച്ചു... മോന്തയും വീർപ്പിച്ചു പിരിഞ്ഞു പോയതിനാൽ.... അത് എന്റെ മച്ചമ്പിയെ പോലെ തന്നെ, ശാരീരികമായും മാനസികമായും എന്നെയും വല്ലാതെ ബാധിച്ചു.അല്ലേലും നിലനിർത്തി കൊണ്ട് പോകുവാൻ ഉള്ള ചങ്കൂറ്റത്തിന്റെ ആയിരത്തിൽ ഒന്ന് വേണ്ടല്ലോ എന്ത് കാര്യവും അവസാനിപ്പിക്കാൻ!!

അവർ തമ്മിലുള്ള ബിസിനസ്സ് ഇടപാടുകൾ മാത്രമാണ് എനിക്ക് കുറിഞ്ഞിയെ കേൾക്കാനും മിണ്ടാനുമുണ്ടായിരുന്ന ഏക മാർഗം!!

ഒരു ആവേശത്തിൽ വലിച്ചെറിഞ്ഞു പോകാനുള്ള ബിസിനസ്സ് ബന്ധങ്ങൾ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ നൽകുക തന്നെ ചെയ്യും എന്നത് എന്റെയും കൂടി അനുഭവം ആണ്.അത് തിരിച്ചറിഞ്ഞു വരുമ്പോഴേയ്ക്ക് ഒരുപക്ഷെ എല്ലാ മുതൽമുടക്കും കൈവിട്ടു പോയി വലിയൊരു തകർച്ചയിൽ എത്തിയിട്ടുണ്ടാകും പലരും. ഒരുബിസിനസ്സ് ആകുമ്പോൾ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും സ്വാഭാവികം.അങ്ങനെ ഇല്ലാത്ത ഒരു ബിസിനസ്സ് ബന്ധങ്ങളും ലോകത്തില്ല എന്നത് ആണ് സത്യം എന്നത് കുറിഞ്ഞിക്ക് അറിയോ??
വഴക്കുകൾ പരസ്പര ബിസിനസ്സുകൾ ഒറ്റയടിക്ക് അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ അല്ല, മറിച്ച് പരസ്പര വൈരുധ്യങ്ങൾ, പൊരുത്തക്കേടുകൾ, അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം തിരിച്ചറിഞ്ഞു, പാളിച്ചകൾ തിരുത്തിക്കൊണ്ട്..കൃത്യമായ വരവ് ചിലവ് കണക്കുകളോടെ.. വ്യക്തമായ ഭാവി പ്ലാനുകളോടെ... മുന്നോട്ട് പോകാനുള്ള യഥാർത്ഥ
അവസരങ്ങൾ ആണെന്നത് ആണ് പച്ചയായ സത്യം.ഏ റീയൽ ഗോൾഡൻ ഓപ്പർച്യൂണിറ്റി!!

പക്ഷെ... മനസ്സിനേറ്റ മുറിവുകൾ!!!

ഓരോന്ന് പറഞ്ഞു ഞാൻ കാടുകയറി അല്ലെ കുറിഞ്ഞി?? ഇതിന്റെ പേരിൽ നിന്റെ മുതലാളിയെ പോലെ നീയും വഴക്കുണ്ടാക്കി എങ്ങോട്ടോ ഇറങ്ങി പോകരുത് ട്ടോ. നീ അങ്ങിനെ പെരുമാറും എന്ന് ഞാൻ കരുതുന്നില്ല.കാരണം.... എനിക്കും നിനക്കും പരസ്പ്പരം ഈഗോകൾ ഇല്ലല്ലോ!!

ഒരു കാര്യം പറയാൻ മറന്നു, വടക്കേലെ പ്ലീയുർ മാവിന്റെ വലിയ കൊമ്പ് ഇന്നലത്തെ കാറ്റിൽ ഒടിഞ്ഞു വീണു. പാവം മാവമ്മാവൻ. നന്നായി വേദനിച്ചിട്ടുണ്ടാകും. എനിക്കും സങ്കടമായി... പഴുത്ത മാമ്പഴജ്യൂസ് കൊണ്ടൊരു നവധാര നിനക്കായി ഞാൻ പറഞ്ഞു വച്ചിരുന്നതാ കുറിഞ്ഞി.

പിന്നെ... നിളയിൽ പൊടിമീനുകൾ നിറഞ്ഞു എന്ന് ശങ്കുമ്മാവൻ ഇന്ന് രാവിലെ പറയുന്നത് കേട്ടു.നിനക്കും നിന്റെ മുതലാളിക്കും പൊടി മീനുകൾ, വറുത്ത് കറുമുറാ തിന്നുന്ന രുചി കൂട്ടാണെന്ന് എനിക്കറിയാം. പക്ഷെ... ഞാനൊരു രഹസ്യം പറയട്ടെ??
നീ മുടങ്ങാതെ.... കിടന്നു മുള്ളിയിരുന്ന കാലത്തേക്കാൾ കാക്കത്തൊള്ളായിരം വർഷം പഴക്കമുള്ളോരു രഹസ്യം.
 "പൊടിമീനുകൾ ആണ് ലോകത്തിലെ ആദ്യത്തെ മസ്സാജ് പാർലർ ഉടമകൾ!!" ഇത് നിനക്കറിയാമായിരുന്നോ കുറിഞ്ഞി??

പുഴയിൽ ഇറങ്ങി അവരുമായി ചങ്ങാത്തത്തിൽ ആയാൽ പിന്നെ അവർ കൂട്ടമായി ഒരു വരവാ...
എന്നിട്ട് ആദ്യം നമുക്ക് ചുറ്റിനും ഒന്ന് കറങ്ങും, ആ വഴി പോയപ്പോൾ വെറുതെ വന്നതാ എന്ന ഭാവത്തിൽ!!
നമ്മൾ ഉപദ്രവിക്കില്ല എന്ന് കണ്ടാൽ... കൂട്ടത്തിലെ കറുമ്പൻ വെള്ളത്തിനു മുകളിൽ വന്ന് മറ്റു ശത്രുക്കൾ ആരേലുമുണ്ടോ എന്നൊന്ന് എത്തി നോക്കി മടങ്ങും. പിന്നീട് ഒരു 10 സെക്കന്റ് കൂടി നമ്മൾ അനങ്ങാതെ നിന്നാൽ.... ഓരോരുത്തർ ആയി വന്നു നമ്മളെ ഒന്ന് തോണ്ടിയിട്ട് ഓടും. എന്നിട്ടും നമ്മൾ കുഴപ്പക്കാരല്ല എന്ന് മനസ്സിലാക്കിയാൽ.. എല്ലാരും കൂടി നാലുവശത്തു നിന്നും കൂട്ടം കൂടി നിന്ന് അവരുടെ ഇത്തിരി പല്ലും കുഞ്ഞൻ ചുണ്ടുകളും കൊണ്ടും ഇക്കിളിപ്പെടുത്തിക്കൊണ്ട് മസ്സാജ് തുടങ്ങും.നല്ല രസമാണ്.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം!!

നീ വരുന്ന കാലം നിനക്കായി ഒരു സ്പെഷ്യൽ മസ്സാജ് പുഴയുടെ 9 ആം ഷട്ടറിന്റെ മുന്നിലെ പൊടിമീൻ കൂട്ടങ്ങൾ ഏറ്റിരുന്നതാണ്. എന്നെങ്കിലും ഒരിക്കൽ നിന്നെയും കൂട്ടി പെരുമഴയത്ത് നിളയിലെ പാലത്തിനടിയിൽ വരെ നീന്തി മടുക്കണം എന്നും കരുതിയിരുന്നു.പക്ഷെ..ഇനി നിനക്ക് വരാനാകുമോ എന്ന് എനിക്ക് അറിയില്ല!!

പെയ്തൊഴിയാൻ വെമ്പുന്ന വലിയൊരു മഴക്കാലം... മഴയെ സ്നേഹിക്കുന്ന നിനക്കായി.. നീ അറിയാതെ.. ഞാനും സൂക്ഷിച്ചിരുന്നു.ആലിപ്പഴം പൊഴിച്ചുകൊണ്ട് നിന്നിൽ പ്രളയമായി ഒഴുകുവാൻ കൊതിച്ചൊരു പെരുമഴക്കാലം!! പെയ്യുവാൻ ഭൂമിയില്ലേൽ പിന്നെന്തിനു മഴ.

ഓരോന്ന് പറഞ്ഞു ഞാൻ നിന്നെ വീണ്ടും ബോർ അടിപ്പിച്ചോ കുറിഞ്ഞി?? 

എനിക്ക് "ഫ്രണ്ട്" എന്ന് പറയാൻ വേറെ ആരുമില്ലാത്ത കൊണ്ടാണ് ട്ടോ ഇങ്ങനെ ഓരോന്ന്...വാ തോരാതെ.........
സാരമില്ല!!. 
നീ അതൊന്നും മൈൻഡ് ചെയ്യണ്ട. നിന്റെ മുതലാളി എന്റെ മച്ചമ്പിയുമായി ഇനി ഒരു ബിസിനസ്സിനും തയ്യാർ ആകാതെ നിസ്സാര ഈഗോ വിജയത്തിന് പുറകെ പോയി വാശിക്ക് ഇരുന്നാൽ...ഒരുപക്ഷെ...ഇനി നമ്മൾ  തമ്മിൽ ഒരിക്കലും കണ്ടു എന്ന് വരില്ല.

അങ്ങിനെ എങ്കിൽ... മുതലാളിയെ അനുസരിക്കണം. നല്ല കുട്ടിയായി വളരണം.തർക്കിക്കാനും വാദിച്ചു ജയിക്കാനും അറിയാത്ത കൊണ്ടല്ല പല തർക്കങ്ങളിലും ഒരാൾ പിന്മാറുന്നത്. എതിർ ഭാഗത്ത് ഉള്ള ആളോടുള്ള സ്നേഹം കൊണ്ട് സ്വയം തോറ്റു കൊടുക്കുന്നതാണ്.അതാണ്‌ സത്യം!!

പറ്റിയാൽ എന്നെങ്കിലും ഒരിക്കൽ എന്റെ നാട്ടിലുടെ വരണം.എന്നെ കാണുവാനുള്ള അനുവാദം നിനക്കില്ല എങ്കിൽ പോലും,ഞാനറിയാതെ....നീ വരണ!!

വരിക്കാശ്ശേരി മനയും... നിളാ നദിയും അതിന്റെ തരിമണൽ തീരവും.. വാഴാലിക്കാവും..... കലാമണ്ഡലവും... കുഞ്ചൻ സ്മാരകവും... പുനർജനി നൂഴലും... ഇവിടുത്തെ ഉത്സവങ്ങളും പൂരങ്ങളും...കാവശ്ശേരി വെടിക്കെട്ടും വല്ലങ്കി വേലയും... ഇപ്പോഴും പഴമ നിലനിൽക്കുന്ന നാട്ടിൻപുറങ്ങളും... നന്മയുള്ള നാട്ടാരും...എല്ലാം ചേർന്നുള്ള "വള്ളുവനാട്" എന്നറിയപ്പെടുന്ന ഈ പ്രദേശം.... നിന്റെ മുതലാളിയെ പോലെ എല്ലാം കൊണ്ടും അതിമനോഹരം ആണ്!! 

കൊല്ലങ്കോട് കൊട്ടാരവും ചുറ്റിനുമുള്ള ഗ്രാമ ഭംഗിയും,നെല്ലിയാമ്പതിയും സൈലന്റ് വാലിയും...എല്ലാം കൂടി നിനക്കും നിന്റെ മുതലാളിക്കും ഇഷ്ടമാകും എന്നത് ഉറപ്പ്!!

കുറിഞ്ഞി...
മുതലാളിയുടെ അനുവാദം ഇല്ലാതെ നിനക്ക് എന്നോട് വേണമെന്ന് വച്ചാൽ പോലും മിണ്ടുവാൻ പോലും പറ്റില്ല എന്നറിയാം.എങ്കിലും....
.......... 
............



എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളും കഥകളും നിന്നോട് പറയാൻ എന്നിൽ ബാക്കിയുണ്ട്.പക്ഷെ.. എനിക്ക് പേടിയാണ് ഇപ്പോൾ.നിന്റെ മുതലാളിയെ പോലെ...
നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കി പോകാൻ ഒരുപക്ഷെ നീയും തയ്യാർ ആയെങ്കിലോ??


ഇനി എന്തേലും നിനക്കായി കുറിച്ചാൽ അത് ഒരുപക്ഷെ അധികപ്പറ്റാകും കുറിഞ്ഞി.


                                 സസ്നേഹം...
                  കുറിഞ്ഞിയുടെ കുഞ്ഞൂട്ടൻ





Ps: കുറിഞ്ഞിയും കുഞ്ഞൂട്ടനും പ്രതേകാത്മക തൊഴിലാളികൾ ആണ്. മുതലാളിമാരുടെ നിസ്സാര വാശിക്കും ഈഗോയ്ക്കും മുന്നിൽ പരസ്പരം പിരിഞ്ഞു പോകേണ്ടിവരുന്ന.... ഒരിക്കലും തമ്മിൽ കാണാത്ത വെറും രണ്ട് നിസ്സഹായ തൊഴിലാളികൾ!!

Thursday, 13 March 2025

ഒരു കുഞ്ഞ് തോൽവി!!




നിമ്മി!!

നിലാവുപോൽ ചിരിച്ചുകൊണ്ട് മനസിലേയ്ക്ക് ആഴ്ന്നിറങ്ങിയവൾ!!
പതിറ്റാണ്ടുകൾക്ക് പിന്നിലെന്നോ ഒരു ഹോസ്പിറ്റൽ വരാന്തയിൽ വച്ചാണ് രോഗികൾക്കിടയിൽ തരളിതമായി വീണു കിടന്നിരുന്ന അവളുടെ പുഞ്ചിരി ഞാൻ എടുത്ത് ഹൃദയത്തോട് ചേർത്തത്. മെഡിക്കൽ റെപ്പ് ആയും പിന്നീട് മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയും ആ പുഞ്ചിരി വട്ടത്തിൽ അവളറിഞ്ഞതിൽ കൂടുതൽ തവണ അവളെറിയാതെ തന്നെ നുഴഞ്ഞു കയറിയിട്ടുണ്ട്.പലവട്ടം!!🥳🥳

കാലം എന്ന വലിയ തിരക്കഥകൃത്തിന്റെ തൂലികയിലെ അക്ഷരങ്ങളിൽ പക്ഷെ 'അക്ഷരങ്ങളെയും മഴയെയും' സ്നേഹിച്ചവളുടെ മുന്നിലേക്ക് ഉള്ള വഴികൾ എനിക്കായി കുറിക്കപ്പെട്ടിരുന്നില്ല.

വർഷങ്ങൾക്ക് ശേഷം..മൂക്കുത്തി വിടരുന്ന പുഞ്ചിരി തേടി സോഷ്യൽ മീഡിയയിൽ ചെറിയൊരു അലച്ചിൽ!!
 ഇഷ്ടനിറസാരിയിൽ.... ഫോട്ടോയ്ക്ക് വേണ്ടി മാത്രം എടുത്തണിഞ്ഞ പുഞ്ചിരിയോടെ ആൽമരചുവട്ടിലായി അവളെ ഞാൻ കണ്ടെത്തി .

ആശുപത്രി വരാന്തയിൽ നിന്നും.... വിദ്യാഭ്യാസവകുപ്പിലെ പടികൾ ചവുട്ടി ഭരണ സിരാകേന്ദ്ര നഗരത്തിലേയ്ക്ക് കുടിയേറിയപ്പോളേക്ക് ഭാര്യയായി..... അമ്മയായി ഒക്കെ നിമ്മി വളർന്നിരുന്നു.

മാറ്റം ഇല്ലാതെ തുടരുന്നത് എന്നിലെ സൗഹൃദം മാത്രം!!

ആ സൗഹൃദത്തിന്റെ തിളപ്പിൽ.... ചാറ്റിലേയ്ക്ക് ഊളിയിട്ട എന്റെ മുന്നിൽ പുഴ ആഴങ്ങളിൽ ചെളിമൂടികിടന്ന ഒരു സത്യം കുമിളകൾ പരത്തി പൊങ്ങിവന്നു.

വ്യത്യസ്ത ഉള്ള എന്റെ പേരിനെ എങ്കിലും.... അവളുടെ വിദൂര ഓർമയിൽ പോലും പതിപ്പിക്കുന്നതിൽ...ഞാൻ പണ്ടത്തെ തന്നെ പാടെ തോറ്റിരിക്കുന്നു!!


ചിന്തകളെ മുറിച്ചുകൊണ്ട് ആകാശവാണി തൃശ്ശൂർ നിലയം ഈണത്തിൽ പാടി...


"ഇടനാഴിയിലിരുൾ വീണുടഞ്ഞതിന് നോവുമായി.....
പതിവായി വന്നോരു നോക്കു കണ്ടോന്നു മിണ്ടുവാൻ.....

ഇട നെഞ്ചു പിടഞ്ഞു നിന്നെ തിരഞ്ഞു മുഷിയവേ.....
കഴുകാൻ തുനിഞ്ഞതാണിന്നെന്റെ കണ്ണുകൾ......"

ങ്ങ ബെ.....സ്റ്റ്!! 

ഓടിച്ചെന്നു സ്റ്റേഷൻ മാറ്റി നോക്കി... Club fm ൽ പഴയൊരു ഗാനം!!

"ഒരു മധുര കിനാവിന്... ലഹരിയിലെങ്ങോ... കുടമുല്ല പൂ വിരിഞ്ഞു..........
........ ........ ........

കൊള്ളാം!!
ഇത് ഞാൻ പൊരിക്കും!!
🕺🕺🕺🕺🕺🕺🕺🕺🕺

Friday, 24 January 2025

ദായമ്മക്കയ്യ്!!

                             തിനാറ് വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചുകൊണ്ട് നാട്ടിൽ എത്തിയതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കുള്ള കൂടുമാറ്റം.

പ്രവാസത്തെ തോൽപ്പിച്ച സന്തോഷത്തിൽ സ്വന്തം വീട്ടിൻ്റെ മട്ടുപ്പാവിൽ, ഡിസംബർ കാറ്റും ആസ്വദിച്ച് പൗർണമി വെട്ടത്തിൽ
മാനം നോക്കി കിടക്കുന്നതിനിടയിലെപ്പോഴോ ആണ് 
പതിവുള്ള "ന്യൂസ്‌ ഹണ്ടി"നായി ഫോണെടുത്തുള്ള തോണ്ടൽ  തുടങ്ങിയത് .
പല തല വാചകങ്ങളും കണ്ണിലൂടെ കയറിയിറങ്ങി പോകുന്നതിനിടയിൽ യാദൃശ്ചികമായി കണ്ട ഒരു വാർത്തയ്‌ക്കൊപ്പമുണ്ടായിരുന്ന  ഫോട്ടോയിൽ വിജോഷിൻ്റെ കണ്ണുകൾ കുടുങ്ങി നിന്നു.

"ദായമ്മക്കയ്യ് ക്ക് വിധേയനായ മലയാളി തമിഴ്നാട്ടിൽ മരണപ്പെട്ടു."

മുഖം അവ്യക്തമാക്കപ്പെട്ട ആ ഫോട്ടോയിൽ വ്യക്തമായിരുന്ന വലം കൈയിലെ പച്ചയിൽ കുത്തിയ നാഗഫണ മൂർത്തിയും, തൊട്ടു താഴെയായി "വിചാപ്പി" എന്നെഴുതിയതിനു ശേഷമുള്ള കുന്തമുനയും ചേർന്ന് വിജോഷിൻ്റെ മുഖം പിടിച്ചു വലിച്ച് വർഷങ്ങൾക്ക് പിന്നില്ലേയ്ക്ക് ചുഴറ്റിയെറിഞ്ഞു.

                                                        ************************

"വിചാപ്പി...വീയാതെ നോക്കി ബാ..."
മട വെട്ടിയ പാടവരമ്പിലൂടെ ബാലൻസ് തെറ്റി നടന്നടുക്കുന്ന വിജുനെ നോക്കി "ഴ" വഴങ്ങാത്ത നാവ് കൊണ്ട് കിണ്ണൻ ഉറക്കെ വിളിച്ചു പറഞ്ഞു.കൃഷ്ണനെ നാട്ടിലെല്ലാരും "കിണ്ണൻ" എന്നാണ് വിളിച്ചിരുന്നത്.വയസ്സിൽ തന്നെക്കാൾ നാലഞ്ച് കൊല്ലത്തെ മൂപ്പുണ്ടെങ്കിലും, നാട്ടുകാരുടെ "കിണ്ണൻ" എന്ന വിളി തന്നെ വിജുവും തുടർന്നു . ആറിൽ പഠിക്കുന്ന വിജുവിനെ പോലെ കിണ്ണൻ സ്കൂളിൽ പോയിരുന്നില്ല. 
നാലിൽ പഠിക്കുമ്പോൾ എന്തോ പനി വന്ന് കുഴഞ്ഞതിൽ പിന്നെ കിണ്ണൻ്റെ പഠനനിലവാരം പൂജ്യത്തിലൊട്ടി നിന്നു.നാലാം ക്ലാസ്സ് നാലുതരത്തിൽ നിരങ്ങി നോക്കി.ഒടുവിലൊരുനാൾ പഠനഭാരം മൊത്തം ചുമന്നെടുത്ത് തൊഴുത്തിലിറക്കിവച്ച്, പകരം നാല് പൈക്കളുടെ കയറവൻ കയ്യിലെടുത്തു.

"കാർവാലി" ഡാമിലെ വെള്ളമൊരു കനാലായി രൂപമെടുത്ത് കുറുക്കൻ മലയടിവാരത്തെ പച്ച പുതപ്പിച്ച് പുളഞ്ഞൊഴുകി പോകുന്നതിനു മുകളിലൊരു ഇടുങ്ങിയ തടിപ്പാലമുണ്ട്.അതിൻ്റെ മുകളിൽ നിന്നും വെള്ളത്തിലേയ്ക്ക് തലകുത്തി മറിഞ്ഞു ചാടി കളിക്കുന്നതിനിടയിൽ ആണ് കൊച്ച് വിജോഷിന് മുന്നിൽ കിണ്ണൻ ആദ്യമായി എത്തിച്ചേർന്നത്.

മുകൾവശം രണ്ടായി പിരിഞ്ഞു നിൽക്കുന്ന 
നീണ്ട ഒരു പേര വടി കൈയിലുണ്ട്.വടിയുടെ മുകളിൽ തൂക്കിയ തുണി സഞ്ചിയിൽ എന്തോ ഒന്ന് മുഴച്ചു നിൽപ്പുണ്ട്.മുട്ടിനു താഴെ വരെ ഞാന്നുകിടന്ന് പാവാട പോലെ വിരിഞ്ഞു നിൽക്കുന്ന നിക്കർ.ളോഹ പോലെ തോന്നിക്കുന്ന വലിയ ഫുൾകൈ ഷർട്ട്.ചായപ്പൊടി തൂകിയ പോലുള്ള പൊടി മീശ.മുഖത്ത് അല്പം നിസംഗ ഭാവം, ചീകി ഒതുക്കാതെ അലസമായി കിടക്കുന്ന മുടികൾ.തിളക്കമുള്ള നിഷ്കളങ്കമായ കണ്ണുകൾ ഇത്രയും ചേർന്നാൽ കിണ്ണന്റെ രൂപമായി!"

കൈയിലെ വടി മണ്ണിൽ കുത്തി നിർത്തിയ ശേഷം...തുണിസഞ്ചിയിലെ തേക്കില പൊതിയുമെടുത്തുകൊണ്ട്.... കാർവാലിയുടെ  കണ്ണെത്താദൂരത്തെ സീമകൾക്കപ്പുറമുള്ള സ്വാതന്ത്ര്യം തേടി ഒഴുകി അകലുന്ന, പായൽ നിറമുള്ള വെള്ളത്തിലേയ്ക്ക് കാലുകൾ നീട്ടി പാലത്തിനു നടുവിലായി കിണ്ണനിരുന്നു. വിജുവിൻ്റെ ജല കേളികൾ നോക്കിക്കൊണ്ട്, കൈയിലെ തേക്കില പൊതിയഴിച്ച് അതിൽ നിന്നും ഇളം മഞ്ഞ കലർന്നു തുടങ്ങിയ ഒരു പൂടപഴമെടുത്തു മൂക്കോട് ചേർത്ത് കണ്ണുകളടച്ച് അതിന്റെ പഴുത്ത മണം നുകർന്നു.വല പോലുള്ള പുറം നാരുകൾ പറിച്ച് വെള്ളത്തിലെറിഞ്ഞ ശേഷം തോട് പൊളിച്ച്, ചുണ്ടുകൾക്കിടയി വച്ച്
വലിച്ചകത്താക്കി പ്രകൃതി നേരിട്ട് നിറച്ച ആ അപൂർവ്വ രുചി അവൻ ആസ്വദിച്ചുകൊണ്ടിരുന്നു.വെള്ളത്തിലെറിഞ്ഞ പൂടപഴനാരുകളും തൊണ്ടുകളും കൈകോർത്തുചേർന്ന്.... ജലപ്പരപ്പിൽ തുഴഞ്ഞു നിന്നിരുന്ന വിജുവിനെ തഴുകി ഇക്കിളിയാക്കിക്കൊണ്ട് ദൂരേയ്‌ക്കോഴുകി.

കരയ്ക്ക് കയറി  അടുത്ത ചട്ടത്തിനായി പാലത്തിലെത്തിയ വിജുവിന് മുന്നിലേക്ക് നീട്ടിയ കിണ്ണൻ്റെ കയ്യിൽ ഒരുപിടി പൂടപ്പഴത്തോടൊപ്പം സൗഹൃദത്തിൽ പൊതിഞ്ഞ അവൻ്റെ ഹൃദയം കൂടി ഉണ്ടായിരുന്നു.

വെള്ളിയാഴ്ചകളിൽ സ്കൂൾ വിട്ട് വന്ന ശേഷം, വിജു പാടവരമ്പ് കടന്ന് കനാലിൽ എത്തി കുളിതുടങ്ങും മുന്നേ തന്നെ അവനുള്ള എന്തെങ്കിലുമൊക്കെ സഞ്ചിയിൽ കരുതിക്കൊണ്ട് പാലത്തിനു മുകളിൽ ഉണ്ടാവുക കിണ്ണന്റെ ശീലമായി തുടങ്ങി. പേരയ്ക്ക ആകാം, തൊമ്മിപ്പഴമോ, മൊട്ട പഴമൊ, പനം നൊങ്കോ വയലറ്റ് പുഴുക്കളെ പോലുള്ള കാട്ടു മൾബറിയോ, കൊങ്ങിണി പഴമൊ, ആഞ്ഞിലി ചക്കയോ...ബബ്ബൂസ് നാരങ്ങയോ അങ്ങിനെ എന്തെങ്കിലും ചിലത് വിജുവിനെയും കാത്ത് തേക്കിലയിൽ മറഞ്ഞിരിപ്പുണ്ടാകും.വെള്ളി,ശനി,ഞായർ ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ.... കനാൽ തീരത്ത് മേഞ്ഞു നടന്നിരുന്ന കിണ്ണൻ്റെ പശുക്കളിലൊന്ന് വിജുവിനായി പ്ലാവില കുമ്പിളിൽ
പാല് ചൊരിയുന്നത് ഒരു പതിവായി മാറി. 

ചെറിയൊരു സ്ത്രൈണത കലർന്ന സംസാരവും ചേഷ്ടകളും അസാധാരണ രീതികളുമുള്ളത്തിനാലാണോ എന്നറിയില്ല, പകൽ മുഴുവൻ പശുക്കളുമായി മലയടിവാരത്തും കാട്ടിലുമായി ചുറ്റി നടന്നിരുന്ന കിണ്ണൻ..... സമപ്രായക്കാരായ മറ്റ് പലരിൽ നിന്നും അകന്നു നിന്നിരുന്നു. അതൊരുപക്ഷെ.. അവൻ്റെ സ്ത്രൈണതയോട് സമൂഹം മുടങ്ങാതെ കാണിച്ചു പോന്നിരുന്ന അയിത്തങ്ങളോടും പരിഹാസങ്ങളോടും എല്ലാം അവൻ കൃത്യമായ സാമൂഹിക അകലം പ്രാപിച്ചതുമാകാം!!

നാലാം തരത്തിൽ ചുരുങ്ങിയത് നാലുകൊല്ലമെങ്കിലും കിണ്ണൻ മുടങ്ങാതെ പഠിക്കുമെന്നും, അപ്പോഴേക്ക് അവൻ്റെ ഹൃദയം ഉള്ളിലൊരു "സ്ത്രീ"യെ കൂടി വളർത്തി തുടങ്ങുമെന്നും അറിയുവാൻ കാത്തുനിൽക്കാതെ..... പാമ്പ് കടിയേറ്റ് അമ്മ കുഞ്ഞിപെണ്ണും, തൊട്ടടുത്ത വർഷത്തെ കൊയ്ത്തിൻ്റെ തലേന്ന് പനമുകളിൽ നിന്നും തളപ്പ് പൊട്ടി താഴെ വീണ ഉടൻ വെറും രണ്ട് പിടച്ചിലോടെ അച്ഛൻ കേളുവും പോയതോടെ.... കാലനേയും കാത്ത് ഉമ്മറപ്പടിയിലിരുന്ന് നാമജപവുമായി ഒതുങ്ങി കൂടിയിരുന്ന, കേളുവിൻ്റെ അമ്മ ചീരുമുത്തിക്ക് കിണ്ണൻ്റെ രക്ഷിതാവ് സ്ഥാനം അപ്രതീക്ഷിതമായി എടുത്തണിയേണ്ടി വന്നു.ജീവിച്ചിരുന്നതിൻ്റെ തെളിവുകളായി കിണ്ണനെ കൂടാതെ നാല് പശുക്കളെയും കൂടി സ്വന്തം പേരിലവശേഷിപ്പിച്ചതിനാൽ കേളുവിൻ്റെ ആത്മാവ് പനം ചുവട്ടിൽ വച്ച് കേളുവിനെ പിരിഞ്ഞു പോയ ശേഷവും.... ക്ഷീരം വിറ്റ് കഞ്ഞി വയ്ക്കാൻ ചീരുമുത്തിയ്ക്കായി.

കാലം വിജോഷിനെ പൊടി മീശക്കാരനായി കൈപിടിച്ചു കൊണ്ടുനടന്ന ശേഷം, കട്ടിമീശക്കാരനും... കുറ്റിത്താടിക്കാരനും... ബിരുദ ധാരിയായും വളർത്തിയപ്പോഴേയ്ക്ക് കിണ്ണൻ്റെ ചീരുമുത്തിയെ മണ്ണ് മൂടുകയും കിണ്ണനിലെ സ്ത്രീ അവനോളം വളർന്ന്
തുടങ്ങുകയും ചെയ്തിരുന്നു.മനുഷ്യഭാഷയിൽ അവനോട് സ്നേഹത്തിൽ 
മിണ്ടിയിരുന്ന ആ നാട്ടിലെ ഏക ജീവി വിജു ആയിരുന്നു എന്നത് അപ്പോഴും മാറ്റമില്ലാതെ തുടർന്നു പോന്നു.

സ്നേഹവാത്സല്യങ്ങൾ കൂടി ചേർത്ത് കിണ്ണൻ നൽകുന്ന കാട്ട് പഴങ്ങൾക്കും കനാലിലെ കുളിയ്ക്കും വേണ്ടി കുറച്ചുനാളുകളായി വിജുവിന് പാലത്തിനരികിൽ എത്തുവാൻ പറ്റിയിരുന്നില്ല 
എങ്കിലും, പറ്റുന്ന പോലൊക്കെ കിണ്ണൻ്റെ അടുത്തവൻ എത്തിയിരുന്നതിന് പിന്നിലെ സംഭവം നടക്കുന്നത് വിജുവിൻ്റെ പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷമുള്ള അവധികാലത്ത് ആണ്.

കനാൽ പാലത്തിനു തെക്ക് മാറി,"കുറുക്കൻ കുഴി" എന്നറിയപ്പെടുന്ന പഴയൊരു പൊട്ടകിണർ ഉണ്ട്.പണ്ട് നാട്ടിലെ അറവുകാർ എല്ലുകളും അനുബന്ധ വേസ്റ്റുകളും കൊണ്ട് തള്ളിയിരുന്ന സ്ഥലം!!

അന്നൊക്കെ രാത്രികാലങ്ങളിൽ കുറുക്കന്മാരുടെ കൂവൽ കേട്ടിരുന്നത്രെ.മാംസഗന്ധം തേടി വന്ന് കുഴിയിൽ പെട്ട ചിലരും അവരെ നോക്കി മുകളിൽ നിൽക്കുന്നവരും കൂടി ചേർന്ന് ഒറ്റയടിക്ക് ഒരു രാത്രിയെ മുഴുവനായി കൂവി വെളുപ്പിക്കും.കൂവൽ കേട്ടുണർന്ന സൂര്യൻ ഉറക്കചടവോടെ കിഴക്ക് തലപൊക്കുന്നതോടെ, കുഴിക്ക് മുകളിലുള്ളവർ വാലും താഴ്ത്തി കാട്ടിൽ മറയും. പിന്നീടൊരുനാൾ എല്ല് വേസ്റ്റുമായി വരുന്നവർ കുഴിയിലെ കുറുക്കൻ്റെ കൂവലുകളെ എല്ലുകൾ കൊണ്ട് മൂടി അണച്ചിട്ട് പോകും.എല്ലുപൊടി കമ്പനികളും തട്ടുകടകളും പന്നി ഫാമുകളും ചെണ്ടനിർമ്മാണക്കാരും പൊട്ടിമുളച്ചതോടെ അറവുശാലക്കാർ കുഴിമൂടൽ ചടങ്ങ് നിർത്തി.എല്ലുകൾ വീഴാത്ത കുഴിയെ കുറുക്കന്മാരും ഉപേക്ഷിച്ചു.

കിണ്ണൻ വരുവാൻ താമസിച്ച ഒരുനാൾ കുഴിക്കരികിൽ നിന്നിരുന്ന പേരയിൽ നിന്നും കൈ എത്തിച്ചു പേരയ്ക്ക വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ  കാൽ വഴുതിയ വിജു കുഴിയിൽ വീണു. വർഷങ്ങൾ കൊണ്ട് എല്ലുകൾക്ക് മേലെ മണ്ണിടിഞ്ഞു വീണതിനാലും മണ്ണിനടിയിലെ പഴകിയ എല്ലുകൾ മണ്ണോടു ചേർന്നതിനാലും വലിയ മുറിവുകൾ ഒഴിവായി. എങ്കിലും,സാരമുള്ള ചില മുറിവുകൾ നെറ്റിയിലും ഇടത് കാൽതുടയിലും വലത് കൈയിലും ആയി ചുവപ്പ് കളറിൽ ജനിച്ചുവീണിരുന്നു.

അത് കണ്ട് പേടിച്ചോടി വന്ന കിണ്ണൻ, പശുവിൻ്റെ കയറഴിച്ചെടുത്ത് പേരയിൽ ഉറപ്പിച്ചു കെട്ടി, കുഴിയിൽ ഇറങ്ങി വല്ലവിധേനയും അവനെ പുറത്തെത്തിച്ചു.കമ്യുണിസ്റ്റ് പച്ച പിഴിഞ്ഞ് മുറിവിൽ ഇറ്റിച്ച് കൊടുത്ത ശേഷം, വിജുവിനെ താങ്ങി എടുത്ത് അവൻ്റെ വീട്ടിൽ കൊണ്ടാക്കി.കിണ്ണനാണ് വിജുവിനെ ആ നിലയിൽ ആക്കിയതെന്നു പറഞ്ഞു വിജുവിൻ്റെ അച്ഛൻ വേലായുധൻ കിണ്ണനെ പൊതിരെ തല്ലി.തല്ലുകൊണ്ട് തളർന്ന കിണ്ണൻ എങ്ങിനെയോ ഓടി രക്ഷപെട്ടതിൽ ഉണ്ടായ ദേഷ്യവും കൂടി ചേർത്ത്...."ഈ നശൂലത്തിൻ്റെ കൂടേ നടക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേടാ അസത്തേ?" എന്നും പറഞ്ഞു വിജുവിനും കിട്ടി അഞ്ചാറെണ്ണം!!

കോയമ്പത്തൂരെ ലേയ്ത്ത് കമ്പനിയിൽ ജോലിക്കായി അച്ഛൻ തിരികെ പോയ ശേഷമാണ് അമ്മ രാധമ്മയോട് അവൻ അന്നുണ്ടായ വീഴ്ചയുടെ സത്യാവസ്ഥ ബോധിപ്പിച്ചത്.പിന്നെയും രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആണ് അമ്മയുടെ അനുവാദത്തോടെ അവൻ വീണ്ടും കനാൽ പാലത്തിൽ എത്തുന്നത്.
പശുക്കളുമായി ദൂരെന്ന് വന്നുകൊണ്ടിരുന്ന കിണ്ണനെ, ഓടിച്ചെന്ന്  കെട്ടിപിടിച്ചു 
സോറി പറഞ്ഞ വിജുവിന്റെ കണ്ണുകൾ ചാലായി ഒഴുകി. അതിലൊരു തുള്ളി കിണ്ണൻ്റെ കൈത്തണ്ടയിൽ വീണ് തളിർത്തു.

അതുണങ്ങും മുന്നേ കിണ്ണൻ അവനോട് പറഞ്ഞു.
"വിചാപ്പി..... എനിക്ക് 'വിചാപ്പി' എന്ന് എയുതി തരുമോ? "
"ഉം!"
കാറ്റിൽ പറന്ന് വീണൊരു പ്ലാവിലയിൽ "വിചാപ്പി" എന്ന് വടിവൊത്ത കൈപ്പടയിൽ 
കമ്പുകൊണ്ട് കോറി വിജു 
കിണ്ണനു നേരെ നീട്ടി.മയിൽ‌പീലി തുണ്ട് പോലെ അവനത് ഭദ്രമായി പോക്കറ്റിൽ തിരുകി.
"കിണ്ണാ.. ഞാൻ പോകുവാ. പെട്ടെന്ന് വരാം എന്ന് പറഞ്ഞത് കൊണ്ടാ അമ്മ എന്നെ വിട്ടത്.
അടുത്ത ആഴ്ച വരാം!"

അടുത്ത വെള്ളിയാഴ്ചയ്ക്ക് മുന്നേ വിജുവിൻ്റെ കുടുംബത്തിൽ ചിലത് നടന്നു.കോയമ്പത്തൂർ വച്ച് അപകടത്തിൽ പെട്ട് കിടപ്പിലായ അച്ഛനെയും കൊണ്ട്,അമ്മയുടെ കൂടേ അവന് പട്ടണത്തോട് ചേർന്നുള്ള അമ്മാവൻ്റെ വീട്ടിലേക്ക് പോകേണ്ടി വന്നു. അച്ഛന് ഭേതമായി നടക്കാറായപ്പോളേക്ക് സ്കൂൾ തുറന്നതിനാൽ തൊട്ടടുത്ത സ്കൂളിൽ തന്നെ ചേർന്ന് പഠനം തുടരേണ്ടി വന്ന അവൻ പിന്നീട് 12 ആം തരം കഴിഞ്ഞ ശേഷമാണ് നാട്ടിൽ തിരിച്ചെത്തുന്നത്.

നാട്ടിലെത്തി കുറെ ദിവസങ്ങൾക്ക് ശേഷമൊരുനാൾ കനാൽ തീരത്ത് വിജുവും കിണ്ണനും തമ്മിൽ വീണ്ടും കാണുകയുണ്ടായി.പട്ടണത്തിൽ നിന്നും വാങ്ങിയ കുറച്ച് മിഠായികൾ അവൻ കിണ്ണന് കൊടുത്തു. വിജുവിനായി സഞ്ചിയിൽ നിന്നൊരു അത്തിപഴം എടുത്ത് നീട്ടിയ കിണ്ണൻ്റെ വലത് കൈ തണ്ടയിൽ  "വിചാപ്പി" എന്ന് പച്ച കുത്തിയിരിക്കുന്നത് വിജു ശ്രദ്ധിച്ചു.തൊട്ട് മുകളിലായി ഒരു നാഗഫണ മൂർത്തിയും എഴുത്തിനു തൊട്ടു താഴെയായി ഒരു കുന്തമുനയും.
"വിചാപ്പി പോയ അന്ന് എയുതിച്ചതാ"
"വിചാപ്പി എവിടാരുന്നു ഇത്രയും നാൾ?? അടുത്തായ് ച  വരാമെന്നു പറഞ്ഞു പോയതല്ലേ..."
"എനിക്കിനി പഴയത് പോലെ ഇങ്ങോട്ട് വരാൻ ഒന്നും പറ്റിയെന്നു വരില്ല, ഞങ്ങൾ ഇവിടുന്ന് പോകുവാ കിണ്ണാ..... വീട് വിറ്റു!!ഇന്നും കൂടിയേ ഇവിടെ കാണു. അത് പറയാനും കൂടിയ ഞാൻ വന്നത്"

അത് കേട്ടതും, വിജുനെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് കിണ്ണൻ പറഞ്ഞു
"വിചാപ്പി എവിടെയും പോകണ്ട... ഞാൻ വിടില്ല.ഈ നാട്ടിൽ ജീവിച്ചിരിക്കാൻ നീ ആണ് വിചാപ്പി എനിക്കുള്ള ഏക കാരണം"
"കാട്ടുപഴങ്ങളും തിന്ന്, കാനാലിലും ചാടി ഇങ്ങനെ നിൻ്റെ കൂടേ നടന്നാൽ മതിയോ?നിന്നെ പോലെ ആണോ ഞാൻ??
എനിക്ക് പഠിക്കണ്ടേ... ജോലിക്ക് പോകണ്ടേ? അച്ഛനും അമ്മയും വയസായി തുടങ്ങി.. അവരെ നോക്കണ്ടേ... ജോലി ഒക്കെ നേടി എനിക്കൊരു കല്യാണം കഴിക്കണ്ടേ?"

കിണ്ണൻ്റെ ചിന്താമണ്ഡലത്തിനപ്പുറമുള്ള എന്തൊക്കെയോ കേട്ടപ്പോൾ അവൻ പകച്ചുനിന്നു.നിമിഷങ്ങളെ നിശബ്ദത കാർന്നു തിന്നുകൊണ്ടിരുന്നു.നിലയറിയാ കയത്തിൽ പെട്ടവനെ പോലെ കിണ്ണന് ശ്വാസം മുട്ടി. 

"അപ്പൊ ഞാനൊ?
കിണ്ണന്റെ ചോദ്യം കനാലിൽ അനാഥമായി ഒഴുകി നടന്നു.

 എന്നേം കൂടേ കൊണ്ടുപോ വിചാപ്പി...., ഞാനും വരാം"
"എന്ത് പൊട്ടത്തരമാ കിണ്ണാ നീ പറയുന്നേ? എന്ത് ബന്ധം പറഞ്ഞാണ്  നിന്നെ കൂടേ കൊണ്ടുപോകാൻ പറ്റുന്നെ?? നിൻ്റെ പേര് കേൾക്കുന്നത്
പോലും അച്ഛന് ഇഷ്ടമല്ല.തന്നെയുമല്ല........നീ സാധാരണ ആണുങ്ങളെ പോലെയും അല്ലല്ലോ................കോപ്പ്!!" 

പിന്നീട് പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങിക്കൊണ്ട് വിജു കനാലിൽ നോക്കി അല്പനേരം നിന്നു.ഒഴുകി അകലുന്ന വെള്ളത്തിൽ  നിറഞ്ഞുതുടങ്ങിയ കറുപ്പ് നോക്കി
വിജു മൊഴിഞ്ഞു....
"കിണ്ണാ നിന്നെ കൂടേ കൊണ്ടുപോകുന്നതൊന്നും നടക്കില്ല.അതും പ്രതീക്ഷിച്ച് നീ ഇരിക്കേണ്ട.നീ എൻ്റെ  ഫ്രണ്ട് ഒക്കെ തന്നെ ആണ്.എന്നും വച്ച്.........!!"

അവർക്കിടയിൽ മൂകത പരത്തിക്കൊണ്ടസ്തമിച്ച സൂര്യന് പകരം ചുറ്റിനും അന്ധകാരം പടർന്നു.ആ ഇരുട്ടിൽ ചവുട്ടി വിജു പാടവരമ്പിലൂടെ നടന്നകലുന്നതും നോക്കി കിണ്ണൻ നിർവികാരനായി നിൽക്കുമ്പോൾ മലമുകളിലെങ്ങോ ഏതോ ഒരു  കുറുക്കൻ ഇരുണ്ട വാനം നോക്കി ഓരിയിട്ടു.ഗ്രാമത്തിലങ്ങിങ്ങായി അലഞ്ഞിരുന്ന ചില ശുനകർ അതുകേട്ടുറക്കെ കുരച്ചുതുടങ്ങി.കിണ്ണൻ്റെ മുന്നിലെ പാടങ്ങൾക്ക് നടുവിലുയർന്ന.... ഇരുട്ടിൻ്റെ ബലിഷ്ഠ വാതിലുകൾ തള്ളി തുറന്ന വിജു കറുപ്പിനടിയിൽ മറഞ്ഞു.  

                                                      ************************

പഠനമൊക്കെ കഴിഞ്ഞിട്ട് പ്രവാസത്തിനൊരുങ്ങി പുറപ്പെടും മുന്നോരുനാൾ ആണ് വിജോഷ് പിന്നീട് ആ നാട്ടിലേക്ക് തിരികെ വന്നത്. കൂടേ പഠിച്ച പലരേയും കണ്ടശേഷം തിരികെ പോകും മുന്നേ ചിലരോട് കിണ്ണനെ പറ്റി അന്വേഷിച്ചു.ആരും അവനെ കണ്ടതായി പറഞ്ഞു കേട്ടില്ല. ഗ്രാമത്തിൽ നിന്നും പട്ടണത്തിലേയ്ക്ക് പോകുന്ന അന്നത്തെ അവസാന ബസ്സിലെ കണ്ടക്ടർ ആയ തൻ്റെ സഹാപാഠി സുനിൽ, പട്ടണമെത്തും മുന്നേ കുശലം പറച്ചിലിനിടയിൽ കിണ്ണനെ പറ്റി പറഞ്ഞു.
"നീ പോയ ശേഷം കിണ്ണൻ്റെ പശുക്കളെ വടക്കേലെ ഗോപാലേട്ടൻ ചുളുവിലയ്ക്ക് വാങ്ങിയെടുത്തു. അന്നത്തെ ലാസ്റ്റ് ട്രിപ്പിൽ ഇതുപോലെ കിണ്ണനും ഉണ്ടായിരുന്നു.ദേ ആ സീറ്റിൽ ആണ് കൈയിലൊരു മുഷിഞ്ഞ സഞ്ചിയുമായി  അവനിരുന്നത്.ടൗണിലേയ്ക്കാണ് ടിക്കറ്റ് എടുത്തത് .പക്ഷെ... ഇവിടെത്തിയപ്പോൾ ബസ്സിൽ അവനില്ലായിരുന്നു!!

************************
ചിതലെടുത്ത ചില ഓർമ്മകൾ വർഷങ്ങൾ താണ്ടി ഈ നാൽപ്പതാം വയസിൽ തന്റെ മനസ്സ് തുളച്ച് ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി തുടങ്ങിയപ്പോൾ.... വർഷങ്ങൾക്ക് പുറകിലെങ്ങോ താനുപേക്ഷിച്ചു പോന്ന കനാൽ തീരവും തടിപാലവും കുറുക്കൻ കുഴിയും..... കാട്ടുപഴങ്ങളുമായി വന്നിരുന്ന കിണ്ണനുമൊക്കെ ഉറുമ്പരിക്കുന്ന പോലെ വിജോഷിന്റെ മേലിഴഞ്ഞു നടന്നു.
മട്ടുപ്പാവിൽ നിന്നെഴുന്നേറ്റ അവൻ ഫോൺ കട്ടിലിലേയ്ക്കേറിഞ്ഞു. കുളിമുറിയിൽ കയറി ഷവർ തുറന്ന് അടിയിൽ നിന്നു ഏറെ നേരം നനഞ്ഞു. ഷവറിലെ വെള്ളത്തിൻ്റെ ഡിസംബർമാസ തണുപ്പിലും ഭൂതകാല ഓർമ്മകൾ മരവിക്കാൻ മടിച്ചു മാറി നിന്നപ്പോൾ "ദായമ്മക്കയ്" എന്ന ആ ന്യൂസ്‌ഹണ്ട് വാർത്ത അവൻ്റെ സിരകകളിൽ  തീയായ് പടർന്നു.ആ തീയിലുരുകിയ കണ്ണുകൾ കവിളുകളെ പൊള്ളലേൽപ്പിച്ചുകൊണ്ട് താഴേയ്‌ക്കോഴുകി തുടങ്ങി.


                                                  ************************

                      പല നാടുകളിൽ അലഞ്ഞ ശേഷം...പെൺമനസ്സിൻ്റെ ഭാരത്താൽ  തളർന്ന തൻ്റെ ആൺ ശരീരവും പേറി പൊതു സമൂഹത്തിൽ ഇനിയും ജീവിക്കുവാനാവാതെ വന്നപ്പോൾ ആണ് മനസ്സുകൊണ്ട് 'ജാനകി'യിലേയ്ക്ക് ചേക്കേറിയ കിണ്ണൻ, തമിഴ്നാട്ടിലെ ഹിജഡഗ്രാമത്തിൽ എത്തിച്ചേർന്നത്.അംഗീകാരത്തിൻ്റെ, ചേർത്ത് പിടിക്കലിൻ്റെ, സ്നേഹിക്കപ്പെടലിൻ്റെ ആ തീരമണഞ്ഞപ്പോൾ ആണ് തന്നിലെ പുരുഷൻ്റെ ബാക്കി ശേഷിപ്പുകൾ കൂടി തുടച്ചുമായ്ച്ച്..... തന്നിലെ സ്ത്രീയെ പൂർണ്ണരൂപത്തിൽ സ്വതന്ത്രമാക്കുവാൻ അവൻ തയ്യാറാക്കുന്നത്.ആ ഉദ്യമത്തിൽ ഒരുപക്ഷെ തൻ്റെ ജീവൻ പോലും നഷ്ടമായേക്കാം എന്നറിയാമായിരുന്നിട്ടും... അതിനവൻ തയാറായത് പെണ്ണായി ജീവിക്കുവാനുള്ള മനസ്സിൻ്റെ തീവ്രമായ ആഗ്രഹം ഒന്ന്കൊണ്ട് മാത്രമായിരുന്നു."പെണ്മനസ്സോടെ" ആൺ ശരീരത്തിൽ ജീവിച്ചിരിക്കുന്നതിലും ഭേദം മരണമെന്ന പൊതുസമൂഹം നൽകിയ പാഠം അവനെ ജാനകിയിലേയ്ക്ക് പൂർണമായി കുടിയേറുവാനുള്ള കർമ്മവേദിയിൽ, സന്തോഷത്തോടെ കയറിചെല്ലുവാൻ പ്രേരിപ്പിച്ചു.

                         വളരെ വലിയൊരു ഹാളോളം പോന്ന പൂജാമുറി.അതിനോട്  ചേർന്ന് മറ്റൊരു ചെറിയ മുറി.അത്രയും  ചേർന്ന ആ കെട്ടിടത്തിൽ ആണ് വർഷങ്ങളായി ഇത്തരം ചടങ്ങുകൾ നടന്നു വരുന്നത്.അർദ്ധരാത്രിയോടടുത്തപ്പോൾ ആ ഗ്രാമവാസികൾ എല്ലാവരും പൂജാമുറിയിൽ കൂടിച്ചേർന്നു.ചാണകം മെഴുകിയ മൺതറയുടെ ഒത്ത നടുക്കായി നിലവിളക്കുകൾ വട്ടത്തിൽ നിരത്തി നിർമ്മിച്ച വലിയൊരു വൃത്തം. ആ വൃത്തത്തിനുള്ളിൽ വരച്ച അരികോലത്തിന് നടുവിൽ, ചതുരത്തിൽ വെട്ടി താഴ്ത്തിയതിന് 
ചുറ്റിനും കരിപിടിച്ച ഇഷ്ടികകൾ പാകിയ ഹോമ കുണ്ഡo. ഹോമംകുണ്ഡത്തിൽ എരിയുന്ന തീയിലേയ്ക്ക് മന്ത്രമുരുവിട്ട് പൂക്കൾ അർപ്പിക്കുന്ന "ദായമ്മ" എന്നറിയപ്പെടുന്ന പ്രധാന കർമ്മി.

ദായമ്മയ്ക്ക് ഒരു സൈഡിലായി വലിയൊരു മൺകലത്തിൽ നിറയെ പച്ചവെളിച്ചെണ്ണ ഒഴിച്ച് ഒരു അടുപ്പിൻ്റെ മുകളിൽ വച്ചിട്ടുണ്ട്. തൊട്ടടുത്തായി കലത്തിൽ നിന്നും എണ്ണ കോരുവാൻ പോന്ന ഒരു നീളൻ പിടി പാത്രം.അതിന് മുന്നിലായി ഒരു ഇരി പലക.

ദയമ്മയുടെ മറു സൈഡിലുമുണ്ടൊരു ഇരിപലക.അതിന് മുന്നിൽ ഒരു ചുവപ്പ് തുണിയിൽ കെട്ടിയൊരു പൊതി വച്ചിട്ടുണ്ട്. ഇവയെല്ലാം ഉൾക്കൊള്ളുന്ന വിളക്ക് വൃത്തതിന് വെളിയിൽ ഒരു മീറ്റർ വീതിയിൽ... നടപ്പാതപോലെ പൊടികൾ കൊണ്ട് ചുറ്റിനും വരച്ചിട്ടിട്ടുണ്ട്.അതിനും വെളിയിലായി ഗ്രാമത്തിലെ എല്ലാവരും കൂടി വട്ടമിട്ടുനിന്ന് കൈ കൂപ്പി പ്രാർത്ഥന മുഴക്കിക്കൊണ്ടിരിക്കുന്നുണ്ട്.

"ജയ് ദേവിയമ്മ... ജയ് 
സന്തോഷിമ.... ജയ് യെല്ലമ്മ......."

ദായമ്മയുടെ സഹായികളായ മുൻദായമ്മ, പിൻദയമ്മ എന്നീ രണ്ട് പരികർമ്മികളോടൊപ്പം പ്രാർത്ഥനകൾക്കിടയിലൂടെ സ്ത്രീവേഷധാരിയായ കിണ്ണൻ പ്രത്യക്ഷനായി.മഞ്ഞൾ വെള്ളത്തിൽ കുളിച്ച്, നെറ്റിയിൽ വലിയ കുങ്കുമ പൊട്ട് വരച്ച്.... ഈറനോടെ കടന്നു വന്ന അവനെ വിവസ്ത്രനാക്കിയ ശേഷം... ഹോമംകുണ്ഡത്തിന് മുന്നിലെ കളത്തിലേക്ക് പരികർമ്മികൾ ചേർന്ന് പിടിച്ചു കിടത്തി.അതോടെ പ്രധാന ചടങ്ങുകൾ തുടങ്ങുകയായി.

വർഷങ്ങൾ കൊണ്ട് നീട്ടി വളർത്തി ഒരഭിമാനമായി കിണ്ണനിലെ സ്ത്രീ സംരക്ഷിച്ചുപോന്നിരുന്ന തലമുടിയിൽ നിന്നും കുറച്ചെണ്ണം വേരോടെ പിഴുതെടുത്ത ദായമ്മ, അവ കൂട്ടി പിണച്ചു രണ്ടറ്റത്തും ഒരോ കെട്ടുകൾ ഇട്ടു.പരികർമ്മികളുടെ സഹായത്തോടെ കിണ്ണൻ്റെ ശരീരത്തിലെ പുരുഷ ലക്ഷണമായി തൂങ്ങി നിന്നിരുന്നവയെ ഒന്നിച്ചു ചേർത്ത് അവ ശരീരത്തിൽ ചേരുന്ന ഭാഗത്ത് തലമുടി വള്ളികൊണ്ട് വരിഞ്ഞു മുറുക്കി കെട്ടി. പരികർമ്മികൾ ചേർന്ന് കെട്ട് പിന്നെയും വലിച്ചു മുറുക്കി ഉറപ്പിച്ചുകൊണ്ട്  വീണ്ടുമൊരു കെട്ടിട്ടതോടെ കിണ്ണൻ്റെ പുരുഷൻ കാലിടുക്കിൽ ശ്വാസം മുട്ടി തുറിച്ചുനിന്നു.

പരികർമ്മികൾ ചേർന്ന് കിണ്ണനെ എണീപ്പിച്ച് പതിയെ നടത്തുവാൻ ആരംഭിച്ചു.ഹിജഡകൾ കൈകൊട്ടി താളത്തിൽ ഉറക്കെ പാടി.....

 "ജയ് യെല്ലമ്മ.....ജയ് ജയ് യെല്ലമ്മ...ജയ് യെല്ലമ്മ...ജയ് സന്തോഷിമ.......ജയ് യെല്ലമ്മ...."

കൈകൂപ്പി, പ്രാർത്ഥനകൾ ഏറ്റുപാടി.... ആൾക്കൂട്ടത്തിനും വെളിയിലൂടെ കിണ്ണൻ തൻ്റെ സ്ത്രീ ജീവിതത്തിലേക്കുള്ള പ്രദക്ഷിണം തുടങ്ങി.രണ്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ..... കിണ്ണന് തലകറങ്ങും പോലെ തോന്നി.തൻ്റെ കാലിടുക്കിലൊരഗ്നിപർവ്വതം
സജീവമാകുന്നത് അവനറിഞ്ഞു. 

വലിയൊരു പീഠത്തിൽ ഇരുന്ന്,ഒരു കയ്യിൽ മണി കിലുക്കിക്കൊണ്ട്..... മറു കൈയാൽ ഹോമകുണ്ഡത്തിലേയ്ക്ക് പൂവുകളും നെയ്യുമൊഴിച്ച്
മന്ത്രങ്ങൾ ഉരുവിടുന്ന..... വലിയ കുങ്കുമപൊട്ടും തീവ്ര കണ്ണുകളും ആരാച്ചാരുടെ മുഖഭാവങ്ങളുമുള്ള ദായമ്മയ്ക്ക് സൈഡിലുള്ള അടുപ്പിൽ  തീ ആളികഴിഞ്ഞിരുന്നു.അതിനു മുകളിലുണ്ടായിരുന്ന കലത്തിൽ വെട്ടി തിളച്ചുകൊണ്ടിരുന്ന വെളിച്ചെണ്ണയിലേക്ക് ഇടയ്ക്കിടെ ഓരോ പച്ചമഞ്ഞൾ എടുത്ത് ഇടുന്നുണ്ട് ഒരു പരികർമ്മി. "കോരി പാത്രം" കൊണ്ട്  ഇളക്കിയ ശേഷം എണ്ണയുടെ പാകം മണത്തു നോക്കുകയും ചെയ്യുന്നുണ്ട് .

ചമ്രം പടിഞ്ഞിരുന്ന് മുന്നിലെ ചുവന്ന തുണിപൊതി അഴിച്ച് അതിൽ നിന്നും ഉരപേപ്പറൊട്ടിച്ച നീളമുള്ള നാലിഞ്ചു വീതി 
തുണിയെടുത്തത് ഇടം തോളിലുടെ ചുറ്റി എടുത്ത് കാലിൽ ഉറപ്പിച്ചു വലിഞ്ഞു നിർത്തിയ ശേഷം, പൊതിയിലുണ്ടായിരുന്ന വലിയ കത്തി തിരിച്ചും മറിച്ചും അതിൽ ഉരച്ച് മൂർച്ച  കൂട്ടിക്കൊണ്ടിരിക്കുന്ന മറ്റൊരു പരികർമ്മി.

പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കിണ്ണൻ്റെ കാലിടുക്കിലെ അഗ്നിപർവ്വതം കറുത്തിരുണ്ട പുകതുപ്പിക്കൊണ്ട് ചോര കളറുള്ള ലാവ ഒഴുക്കി തുടങ്ങി.മോഹാലസ്യപ്പെട്ട് വീഴാൻ തുടങ്ങിയ കിണ്ണൻ്റെ ബോധത്തെ അവൻ്റെ ഉള്ളിലെ ജാനകി ഊർജ്ജം പകർന്നു താങ്ങി നടത്തി.പിന്നെയും അരമണിക്കൂർ കൂടി നടന്നപ്പോൾ ജാനകിയായ് തന്നെ കിണ്ണൻ തളർന്നു വീണു.

എണ്ണ ഇളക്കിക്കൊണ്ടിരുന്ന പരികർമ്മിയും ഇതുപോലൊരിക്കൽ സ്ത്രീയായി മാറിയതാണ്. അതുകൊണ്ടാവും അവർതന്നെ എണീറ്റ് വന്ന് കിണ്ണനെ താങ്ങി പിടിച്ച് ദായമ്മയുടെ മടിയിൽ വിലങ്ങനെ മലർത്തി കിടത്തി.പുരുഷനായി കിണ്ണനിൽ ഇനിയും തങ്ങൾക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവിൽ 
തകർന്ന് കിടന്ന കിണ്ണൻ്റെ വൃഷ്ണസഞ്ചിയും ലിംഗവും നീരുവന്ന് വീർത്തിരുന്നു. ഓട്ടം നിലച്ച ചോര കല്ലിച്ച്, കടും കറുപ്പ് കളറിൽ അവ, വിങ്ങിപ്പൊട്ടി പുറത്തേക്ക് മുഴച്ചു നിന്നു.ദായമ്മയുടെ ദേഹത്ത് വീഴാതെ....അതിലേക്ക് പരികർമ്മി കലത്തിലെ തിളച്ച വെളിച്ചെണ്ണ കോരിയൊഴിച്ചു. പ്രാണൻ പിടയുന്ന വേദനയിലും "സ്ത്രീആയുള്ള" തൻ്റെ നാളത്തെ പുലരിയുടെ തെളിച്ചമോർത്ത്കൊണ്ട്.... തന്നിലെ പുരുഷനെ കുടിയൊഴിപ്പിച്ചു വിടുന്ന ചടങ്ങിൽ,സപ്തനാഡികളും  വലിഞ്ഞു മുറുക്കുന്ന വേദന കടിച്ചമർത്തി പിടച്ചിലോടെ അവൻ കിടന്നു.തിളച്ച എണ്ണ പലവട്ടം കോരി ഒഴിക്കപ്പെട്ടു.കിണ്ണൻ്റെ കണ്ണുകളിൽ നിന്നും.. മനസ്സിൽ നിന്നും ഒരു ചെറു തേങ്ങലോടെ അവൻ്റെ ആണത്തം ഉരുകി ഒലിച്ച്  പോയിക്കൊണ്ടിരുന്ന ഏതോ നിമിഷത്തിൽ, അവൻ്റെ ബോധം ഒരു വിറയലോടെ മറഞ്ഞു.

അതിനും തൊട്ട് മുന്നിലെ നിമിഷങ്ങളിലൊന്നിൽ..... കണ്ണുകളിലെ കാഴ്ചകൾ ബോധത്തിനൊപ്പം പൂർണമായും മറയും മുന്നേ...പരികർമ്മിയാൽ മൂർച്ച കൂട്ടപ്പെട്ട കത്തി ഏന്തിയ ദായമ്മയുടെ കൈ...തൻ്റെ കാലിടുക്കിലേയ്ക്ക് തെന്നിനീങ്ങുന്നതവൻ കണ്ടു.കിണ്ണനിലെ പുരുഷനെ "ഇമാസ്‌ക്കുലേഷൻ" ചെയ്തുകൊണ്ട് കടന്ന് പോയ കത്തി നീട്ടി അതിൽ നിന്നും രണ്ട് തുള്ളി ചുടു ചോര ഹോമാകുണ്ഡത്തിൽ വീഴ്ത്തിക്കപ്പെട്ടു.

ചുറ്റിനും കൂടി നിന്നവർ ഒരുമിച്ചു ചേർന്ന് ഭഗവതി മന്ത്രം ഉറക്കെ ചൊല്ലിക്കൊണ്ടിരുന്നപ്പോൾ...  അബോധാവസ്ഥയിൽ ആയിരുന്നിട്ടും കൂടി.... കിണ്ണൻ പൂർണ്ണമായി ജാനകിയായ് മാറുകയായിരുന്നു.അഗ്നിപർവ്വത മുഖത്തിലെ മുറിവിലൂടെ പുറത്തു ചാടിയ ചോരനിറമുള്ള ലാവ വടിച്ചെടുത്ത് ദായമ്മമാർ ചേർന്ന് ജാനകിയുടെ ശരീരമാസകലം തേച്ചു പിടിപ്പിച്ചു.പുരുഷ 
രോമങ്ങൾ എല്ലാം കൊഴിഞ്ഞുപോയി.... മർദ്ദവമുള്ള തൊലിയുള്ള സ്ത്രീ ശരീരത്തോടെ അടുത്ത പുലരിയിലേയ്ക്ക്  ഉണരുവാനായി ആ  ചോര ലാവ സഹായിക്കും എന്നാണ് വിശ്വാസം. തിളച്ച എണ്ണയിൽ ബാക്കി ഉണ്ടായിരുന്നത് കൂടി ഒഴിച്ച് മുറിപ്പാടിലെ തീയണച്ച ശേഷം അവരവളെ തൊട്ടടുത്ത മുറിയിൽ ഇട്ട് പൂട്ടി.തന്നെക്കാൾ ഭാരമുള്ളൊരു സ്ത്രീയെ പതിറ്റാണ്ടുകളോളം മനസ്സിൽ ചുമന്നു നടന്നു തളർന്ന കിണ്ണൻ, നിറമനസ്സോടെ...സഹനത്തിൻ്റെ മൂർത്തിയായി... ആ മുറിയിൽ ശാന്തമായി കണ്ണുകളടച്ചു കിടന്നു.സ്ത്രീയായി ഉയരാൻ,ജാനകിയായി ഉണരുവാൻ വേണ്ടി മാത്രം ഉറങ്ങുന്ന ആ മനസ്സിലേയ്ക്ക് ആയിരം വർണ്ണശലഭങ്ങൾ പറന്നിറങ്ങി!!

                                                           ******************

                   കുളികഴിഞ്ഞ് ഉറങ്ങുവാൻ കിടന്ന വിജു കട്ടിലിൽ നിന്നും വഴുതി,കാലം ബാക്കിയാക്കിയ കുറുക്കൻ കുഴിയിലേയ്ക്ക് വീണു. മാംസ ഗന്ധം തേടി കുഴിക്കരികിലെത്തിയ കുറുക്കന്മാർ ആർത്തിയോടെ കുഴിയിലേക്ക് നോക്കി നാവു നുണഞ്ഞു.ആഴങ്ങളിലേയ്ക് ചാടുവാൻ മടിച്ച ആയിരം കുറുക്കന്മാർ ഒടുവിൽ..... ഒരുമിച്ചുചേർന്ന് കുഴിക്ക് മുകളിൽ നിന്ന് വിജുവിനെ നോക്കി കൂവിക്കൊണ്ട് അവൻ്റെ മേൽ പച്ച എല്ലുകൾ വാരി ഇട്ടു തുടങ്ങി.

"എന്നെ കൂടി കൊണ്ടുപോ...വിചാപ്പി....ഞാനും വരാം......" 
കിണ്ണൻ്റെ  അഭ്യർത്ഥന വിജുവിൻ്റെ ചെവിയിൽ ആയിരം  പെരുമ്പറകളായി വന്നിടിച്ചു നിന്നു.

*************************************************************



അനുബന്ധം:
ദായമ്മക്കയ്യ്" ലെ പ്രധാന ചടങ്ങുകൾ തുടങ്ങും മുന്നേ... ചടങ്ങുകൾ 
നടക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള വിശാലമായ ഭൂമിയിൽ ആറടി നീളത്തിലും ആറടി താഴ്ചയിലും മൂന്നടി വീതിയിലുമായി ഒരു കുഴി കിണ്ണൻ്റെ  കൂടി സഹായത്താൽ കുഴിച്ചിട്ടുണ്ടായിരുന്നു.പിറ്റേന്ന് രാവിലെ,പൂട്ടിയ മുറിയിലെ ആൾ ജീവനോടെ രക്ഷപ്പെട്ടാൽ, ചടങ്ങിൽ  മുറിച്ചെടുത്ത പുരുഷ അവയവം ആ കുഴിയിലിട്ട് മൂടും. മറിച്ചാണെങ്കിൽ മുറിച്ചെടുത്ത അവയവത്തോടൊപ്പം അവയവ ഉടമയേയും ചേർത്ത് കുഴിമൂടും.അതോടെ ആ പൂജാ മുറി കൊട്ടിയടയ്ക്കുകയായി.മറ്റൊരു പുരുഷ ജന്മം സ്ത്രീയാകുവാൻ കടന്നുവരുന്ന കാലം വരെ ആ മുറിയിൽ നിസ്സഹായരായ  ആത്മാക്കൾ തങ്ങി നിൽക്കും.സ്ത്രീ മനസ്സുകളും പേറിനടന്ന്, സമൂഹത്തിൽ നിന്നും സ്വയം ഒഴിഞ്ഞുകൊടുക്കപ്പെടേണ്ടി വന്ന, സ്ത്രീ ആയി മാറാനുള്ള  ആഗ്രഹത്തിന് മരണത്തേക്കാൾ  വില നൽകിയ....... പാവം ചില പുരുഷ ജന്മങ്ങളുടെ  ആത്മാക്കൾ!!

Wednesday, 8 January 2025

പ്രചോദനം!!

"ഡേയ്.. നിന്റെ ബ്ലോഗിൽ ഇല്ലാത്ത ചില കഥകൾ pdf രൂപേണ റോഡിൽ പ്രചരിക്കുന്നത് കണ്ടല്ലോ.അതെല്ലാം അടിച്ചുവാരി 
നീ ബ്ലോഗിൽ ഇട്ടിരുന്നേൽ ആയാസമില്ലാതെ വായിക്കാമായിരുന്നു'
നിമിഷങ്ങൾക്ക് അകം "വിനോദ് ഒറ്റപ്പാലം" എന്നനാമത്തിൽ വഴിയിൽ അലഞ്ഞു നടന്ന ചില കഥകൾ pdf രൂപത്തിൽ ചാറ്റിൽ തലപൊക്കി.
Pdf കളോട് പ്രഥമ ദൃഷ്ട്യലുള്ള ഒരു താല്പര്യക്കുറവ് പണ്ട് മുതലിപ്പോഴും തുടരുന്നതിനാൽ ഒന്നോടിച്ചു നോക്കി. കൊള്ളാം, പതിവ് പോലെ തന്റെ ശൈലിയും നിലവാരവും നിലനിർത്തിയിട്ടുണ്ട്.

"നിനക്കിപ്പോഴും എഴുതാൻ പറ്റുന്നുണ്ടല്ലോ, അടിപൊളി"
"ഏയ്‌.. ഇതൊക്കെ പഴേത.. ഇപ്പൊ എഴുത്തില്ല.."
"എന്താ നിന്റെ അവസ്ഥ?"
"ഞാനിപ്പോ കട്ടയ്ക്ക് എഴുത്താണ്.
കുറെ എണ്ണം എഴുതി,വെറും ചവറുകൾ!!"
"എഴുതുമ്പോൾ കടന്ന് പോകുന്ന ഒരു വൈബ് ഇല്ലേ... രതി പോലെ സുഖം തരുന്ന ഒരനുഭൂതി.അതിപ്പോ കിട്ടുന്നില്ല. രചനാ ഷണ്ഡത്വം ബാധിച്ച പോലെ!!"
"ഹഹഹഹ... അപ്പൊ ജീവിതം പോലെ തന്നെ ആയി എഴുതും"
"ജീവിതത്തിൽ നിന്നെ പോലെ അടിമത്തം ഇല്ല.വിലങ്ങുകൾ ഇല്ലാതെ പറന്ന് നടക്കുന്ന എന്നോടോ? നിന്റെ രതിമോൾ അകാലത്തിൽ ചരമം അടഞ്ഞതൊക്കെ ഞാൻ അറിഞ്ഞു'
"പോ.. മൈ..... ....... ......."
"ഹഹഹ.. അത് വിട്.. നീ കഥകൾ അയക്ക്... വായിച്ചു പ്രചോദിതനാവട്ടെ, എന്നിട്ട് വേണം മലയാള സാഹിത്യ മല ഒന്ന് മറിച്ചിടാൻ!"
"പോ..ത്തോടിയാൽ എവിടെ വരെ...?? ങ്ങ.. ഹരിത കർമസേനകൾ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്നത് കൊണ്ട് ചവറുകൾ പറന്ന് നടക്കില്ല"
"പോടാ പട്ടി... ചവറുകൾ ചാവേറുകൾ ആണ്... എന്റെ പോലുള്ള ചവറുകൾ ഉള്ളത് കൊണ്ടാണ് നിന്റെ ഒക്കെ എഴുത്തുകൾക്ക് ആളുകൾ കൂടുന്നത്....നിന്നെ പോലെ എഴുതി നിനക്കുള്ള ഫാൻ ബേസ് കുറച്ചിട്ട് നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയ ഞാൻ എന്റെ നിലവാരം ഉയർത്താത്തത മോനേ"
"ഉവ്വ!!ചത്താലും നാവിന് ഒരുകുറവുമില്ല"
"ഈ നാവ് കൂടി ഇല്ലേൽ നിന്നെപോലുള്ള സാഹിത്യ ബൂർഷകൾ എന്നെ തിരിഞ്ഞു നോക്കുമോഡാ പുല്ലേ??"
"അത് നേരാ..., എന്നാ ശരി പിന്നെ കാണാം. ഒരു വഴി പോകാനുണ്ട്"
"പോകും മുന്നേ കുറച്ചു കഥകൾ ചാറ്റിൽ കമഴ്ത്തിയിട്ട് പോകൂ"
മറുപടി വന്നില്ല, പക്ഷെ അല്പം കഴിഞ്ഞപ്പോ കുറച്ച് കഥകൾ ചാറ്റിൽ ചൂടോടെ കിടന്ന് പിടച്ചു.

ഇതുവരെ വായിക്കാതെ കുറെ കഥകൾ.മനോഹരമായ വരികൾ!!
ഒറ്റയിരിപ്പിനു വായിച്ചു തീർത്ത എന്നിലെ പല്ല് കൊഴിഞ്ഞ സാഹിത്യകാരൻ മുണ്ടുമടക്കി ചാടി എണീറ്റു.എന്തേലുമൊക്കെ എഴുതുവാൻ മുട്ടിയ എന്റെ വിരലുകളിലേയ്ക്ക് സാഹിത്യം ചുരന്നുവന്നു.രചനയ്ക്കായി ഒന്നരക്കൊല്ലം മുന്നേ വാങ്ങിവച്ച പേനയും പേപ്പറും തപ്പാൻ സമയമില്ല. ചുറ്റിനും നോക്കി, വല്ല തുണ്ട് പേപ്പറും?? മേശയുടെ കാലിനടുത്ത് നിലത്തൊരു പേപ്പർ!!
ഒറ്റചാട്ടത്തിന് ആ പേപ്പറെടുത്ത് കയ്യിൽ കിട്ടിയ പേന കൊണ്ട് ആദ്യവരി കുറിച്ചുതുടങ്ങി.

പണ്ടാരം!! പേന തെളിയുന്നില്ല.
"ഫ്ലോ കളയാതെ തെളിയു പരട്ട പേനെ.." എന്നും പറഞ്ഞു പേപ്പറിൽ വട്ടത്തിൽ കുത്തി വരഞ്ഞു. തെളിയുന്നില്ല. ബീഡിവലിക്കാൻ വച്ചിരുന്ന തീപ്പെട്ടി ഉരച്ചു കത്തിച്ച് 
പേനയുടെ നിബൊന്നു ചൂടാക്കി. തെളിയുമോ എന്നറിയാൻ വീണ്ടും കുത്തിവരഞ്ഞു. ചെറുതായി തെളിയുന്നുണ്ട്. വയറിളക്കം ബാധിച്ച പൂവാലി പശു നടക്കും വഴിയിൽ ചാണകമിടും പോലെ അവിടെയും ഇവിടെയുമായി ചില തെളിയലുകൾ.
പണ്ടാരം... ആ മൂഡിപ്പോ പോകും.
പേപ്പറിൽ കുത്തി എട്ടു വരഞ്ഞു. ചെറുതായി തെളിച്ചം കൂടി വരുന്നു.
കൊള്ളാം!! കുത്തിവരയലിന്റെ വേഗത കൂട്ടി.

അങ്ങിനെ മരിയാധയ്ക്ക് തെളിയ്. നീ അല്ല നിന്റപ്പനെ വരെ തെളിയിക്കും...എന്നോടാ കളി!! ഹും!!

എഴുതുവാൻ എടുത്ത പേപ്പർ കുത്തിവരഞ്ഞു അങ്ങിങ്ങായി തുളകൾ വീണിരിക്കുന്നു. കൂടാതെ  വട്ടങ്ങളും എട്ടുകളും കൂടി കളം നിറഞ്ഞു കളിക്കുന്നുമുണ്ട്.

ഇനി ഈ പേപ്പറിൽ എവിടെ എഴുതും??

അടുത്തൊന്നും വേറെ പേപ്പറുമില്ല.

എണീറ്റ് പോയി വേറെ പേപ്പർ തപ്പാനുള്ള മടികൊണ്ട്.. മുണ്ട് മടക്കി എണീറ്റ് നിന്ന കലാകാരന്റെ മുണ്ടേൽ പിടിച്ചു താഴോട്ട് വലിച്ച് അവിടിരുത്തി. തെളിയാൻ മടിച്ചുപിണങ്ങി നിന്ന്കൊണ്ട് എന്റെ സാഹിത്യസൃഷ്ടി മൂഡ് കളഞ്ഞ പേന എടുത്ത് ഒറ്റ കുത്തിന് മുന ഓടിച്ചു. എന്നിട്ടും കലി തീരാതെ തൂക്കി എടുത്ത്... 
തുറന്നു കിടന്ന ജനലിലൂടെ പുറത്തെറിഞ്ഞു.കുത്തിവരഞ്ഞ പേപ്പർ ചുരുട്ടി പേനയ്ക്ക് 
പിന്നാലെ വിട്ടു.
ലൈറ്റും ഓഫ്‌ ആക്കി പിന്നെ കട്ടിലിലേയ്ക്ക് ഒറ്റ മറിച്ചിൽ!!

********
"അച്ഛാ.... എണീക്ക്!!എത്ര നേരമായി ചോദിക്കുന്നു...

പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ തന്നിട്ട് എവിടാ വച്ചത്?? ഇന്ന് കൊണ്ടുചെന്നില്ലേൽ ടീച്ചർ ക്ലാസ്സിൽ കയറ്റില്ല. കഴിഞ്ഞ ആഴ്ച തന്നതല്ലേ?? ഒപ്പിടാൻ തന്ന പേന പോലും കാണുന്നില്ല."
"എണീ... ക്ക് അച്ഛാ..."


Tuesday, 7 January 2025

സർപ്പനൃത്തപുരിയിലെ യുദ്ധങ്ങൾ!!

"ർപ്പനൃത്തപുരി" എന്നത് വള്ളുവനാടൻ സാമൂതിരിയുടെ ഭരണത്തിന്റെ കീഴിൽ നിന്നും താഴെവീണു പോയി പുഴയെടുത്ത് മൂന്ന്ശിവന്മാരുടെ പേരോതും പ്രദേശത്തോട്.... "ചേർത്തുവയ്ക്കപ്പെട്ട" പോലൊരു നാട്ടുരാജ്യമായിരുന്നു.ഇടതും വലതും ഇവയിൽ പെടാത്ത കേന്ദ്രനും മാറിമാറി ഭരിച്ചിട്ടും കാര്യമായ പരിഗണന കിട്ടാതെ പോയൊരു ദരിദ്ര്യ രാജ്യം. അവിടുത്തെ ഇപ്പോളത്തെ താൽക്കാലിക രാജനാണ് വള്ളുവനാടൻ മട്ടും ഭാവവും സംസാരത്തിൽ പോലും പേറുന്ന സത്യരാജ തിരുമനസ്സ്!! തിരുമനസ്സിന്റെ രാജാധികാര്യത്തിൽ തിരുവിതാംകൂർ ഗവർണർ ജനറൽ  ഭരണഘടനാപരമായി വരച്ചു നൽകിയ അധികാര പരിധിയിൽ സാമൂതിരി ഭരണകാലത്തെ കെട്ടിടങ്ങളോ, അവയ്ക്ക് പകരം പണിതവയോ അവയിലെ വിരലിലെണ്ണാവുന്ന പ്രജകളോ ഇല്ലാത്തകൊണ്ട് പ്രസ്തുത പ്രദേശഭരണത്തിനായി ഒരു രക്ഷാധികാരിയെ പ്രശ്നവശാൽ അധികാരപ്പെടുത്തിയിരുന്നു.ഇപ്പോഴത്തെ രക്ഷാധികാരി ആയ സോമരജ ഗുരുക്കൾ ആണ് പഴഞ്ചനും പുതുഞ്ചനും ആയ എല്ലാ നിർമിതികളുടെയും പ്രഥമ ദൃഷ്ട്യലുള്ള അധികാരി. ആ അധികാരം ഉപയോഗിച്ച് കൊച്ചുകൊച്ച് ആഘോഷകമ്മറ്റികളും മറ്റുമായി മുന്നോട്ട് പോയിരുന്ന ഗുരുക്കളും സഹായികളും കൂടി 
അവസരം കിട്ടുമ്പോൾ എല്ലാം ഭരണാധികാരി സത്യരാജ തിരുമനസ്സിനേയും മന്ത്രിമാരെയും വാക്കുകളാൽ ചുരണ്ടുവാൻ മടിച്ചിരുന്നില്ല.

തീരുമനസ്സിന്റെ രാജ്സഭയിലെ മന്ത്രിമുഖ്യനായ വാസുദേവരാജ ചോളനും പടത്തലവനായ ശശി പെരുമാളും അത്തരം ചുരണ്ടലുകൾക്കെതിരെ ശക്തപ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരുന്നതിനാൽ തിരുമനസ്സിന്റെ ഭരണം സുഖമമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

സത്യരാജ സദസിലെ രാഷ്ട്ര ഭാഷാ മുൻഷി വിനോദ ഗുരുക്കളുടെ സായന്ധനങ്ങൾ നിരീക്ഷിച്ചാണ് തിരുവിതാംകൂർ മഹാരാജ്യത്ത്....  പൂരങ്ങളെപ്പറ്റിയും നാട്ടുത്സവങ്ങളെപറ്റിയുമൊക്കെ യുള്ള വിവരങ്ങൾ  താളിയോലയിലാക്കി ഗ്രന്ഥശാലയിൽ സൂക്ഷിച്ചു പോന്നിരുന്നത്.

കാലാകാലങ്ങളായി സർപ്പനൃത്തപുരിയിലെ ആംഗലേയത്തിൽ നിലവാരചോർച്ച ശ്രദ്ധയിൽപ്പെട്ട 
തിരുവിതാംകൂർ ദിവനായ കേശുപിള്ള നേരിട്ടിടപെട്ടാണ് ആംഗലേയ ഭാഷാ വിദഗ്ധയായ് സ്വ നാട്ടിലും അയൽനാട്ടിലും പേരെടുത്ത സുഷ മുൻഷിയെ സത്യരാജ തിരുമനസ്സിന്റെ സഭയിലേയ്ക്ക് അയക്കുന്നത്. കണക്കപിള്ള സുപ്രീതാർച്ച, മലയാളം മുൻഷി രേഷ്മകുട്ട്യേടത്തി,രാജ്യ രസതന്ത്ര വിദഗ്ധ പ്രീയ റാണി,ഭൗതികശാസ്ത്ര വിദഗ്ധയായ പുഞ്ചിരി വിദൂഷി,വിവര സംസ്കരണ യന്ത്ര വിദഗ്ധ തേൻകനി, മധുലോക വാസി തുടങ്ങി പിന്നെയും ചിലർ കൂടി ചേർന്നതാണ് ഭരണ സംവിധാനം.

അങ്ങനുള്ള സംവിധാനത്തിലേയ്ക്ക് ആണ് ആധുനിക കാലത്തൊരു സുപ്രഭാതത്തിൽ കൈയും വീശി പയ്യനേയും കയ്യിൽ തൂക്കി ആദ്യമായി കയറിചെന്നത്

**********

ലോട്ടറിക്കാരിയായ സെക്യൂരിറ്റിയുടെ കാവൽ ഉള്ള,ഇടിമിന്നലിന്റെ ഷേപ്പിൽ വിള്ളൽ വീണ ജാമ്പവാൻ കെട്ടിടത്തിന്റെ പിന്നിലോളിച്ചിരിക്കുന്ന പുത്തൻ കെട്ടിടത്തിലായിരുന്നു പയ്യന്റെ 16 ആം വയസ്സിലെ തുടർ പഠനം.വീടിനടുത്തുള്ള "അവിടെ" തന്നെ പയ്യനെ കൊണ്ടോയി 
പതിനൊന്നാംതരത്തിൽ  നടയിരുത്തിയതിനു പിന്നിലെ പ്രധാന കാരണം... അധികം മുറികളോ പിള്ളേരോ ഇല്ലാത്തത് 
കൊണ്ട് പയ്യന്റെ മേൽ വിദ്യാദാനികളായ അദ്ധ്യാപകരുടെയും വിദ്യാദാഹികളായ സഹപാഠികളുടെയും രണ്ട് കണ്ണുകളിലൊന്നിന്റെ നോട്ടവും കരുതലും തലോടലും എപ്പോഴും ഉണ്ടാകുമല്ലോ എന്നത് ആയിരുന്നു. അതിലൂടെ പയ്യന്റെ വിദ്യാ, സാംസ്കാരിക, സാമൂഹിക നിലവാരം റോക്കറ്റ് പോലെ കുതിച്ചുയർന്നു പൊങ്ങുന്നതും, സമീപകൊല്ലങ്ങളിൽ വീടിന്റെ ചുമതല പയ്യന്റെ മണ്ടയിൽ നൈസ്സായി കെട്ടിവച്ച ശേഷം, ഭാണ്ഡവും മുറുക്കികെട്ടി 
വേൾഡ് ടൂർ പോകുന്നതുമൊക്കെ സ്വപ്നം കണ്ടുകൊണ്ട് ചുരുണ്ടുകൂടി കിടന്ന് ഞാനുറങ്ങി.

നല്ലവരായ സഹപാഠികൾ അവരുടെ ഒരു കണ്ണല്ല, മറിച്ച് രണ്ട് കണ്ണുകളുടെ നോട്ടവും 
ഒപ്പം രണ്ട് കൈകളുടെ തലോടലും കൂടി 
പയ്യന്റെ മേൽ പെട്ടെന്ന്  പതിപ്പിച്ചതിനാൽ, കാസർഗോഡൻ ഭാഷ പഠിക്കാൻ വേണ്ടി എച്ചിക്കാനത്തെ കണ്ണപ്പനാശാന്റെ കുടിപ്പള്ളിക്കൂട കളരിയിൽ ചേർന്ന് ഗുരുകുല വിദ്യാഭ്യാസത്തിലായിരുന്ന ഞാൻ ഉടൻതന്നെ മലയിറങ്ങി തീവണ്ടിയാപ്പീസിലെത്തി ആദ്യം വന്ന കൽക്കരി വണ്ടിയിൽ തൂങ്ങി വല്ലവിധേനയും നാട്ടിലെത്തി.
ആണ്പിള്ളേരായാൽ "കൊണ്ടും" "കൊടുത്തു"മൊക്കെ വളരണം എന്ന എന്റെ തന്നെ പഴയവാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പയ്യൻ..... കൊണ്ടത് "കൊടുക്കാ"നുള്ള കൊട്ടേഷൻ ടീമിനെ തയ്യാറാക്കിയത് കണ്ട് ഞാനൊന്ന് ഞെട്ടി.തല്ലുമാല,കൂട്ടയടി, പോലീസ് സ്റ്റേഷൻ.പയ്യനെന്ന ഭാവി ഗുണ്ട കോന്ത്രപല്ലുമൂടുന്ന കൊമ്പൻ മീശ പിരിച്ച് എന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നു!!

ഭഗവാനെ.. എന്റെ വേൾഡ് ടൂർ!!

"ഡേ...യ് മിസ്റ്റർ പയ്യൻ, താങ്കൾ മറിഞ്ഞു വീണ പെരുംപാമ്പ് കണക്കെ നിന്ന് കൊണ്ടോ അതോ ഒന്നേലും തിരികെ കൊടുത്തോ"
"ഏ...യ്‌!! ആദ്യം വന്ന അഞ്ചവന്മാരെ ഞാൻ പഞ്ഞിക്കിട്ടു, അതുകണ്ട് എവിടുന്നൊക്കെയോ പിന്നെയും കുറെ എണ്ണം പറന്ന്  വന്നങ്ങു ഈച്ചപോലെ പൊതിഞ്ഞു.പിന്നൊന്നും ഓർമയില്ല"

"അപ്പൊ പിന്നെ നീ കുറച്ചു പഠിച്ച കരാട്ടെ??"
"കരാട്ടെ ആർക്കുമെതിരെ എടുക്കരുതെന്ന് തൃശൂല ഗുരുക്കൾ പറഞ്ഞിട്ടുണ്ട്"
"പിന്നെന്തിനാ പഠിക്കുന്നെ?
അങ്ങോട്ട്‌ പോയി ആരേം ഉപദ്രവിക്കരുതെന്നെ ഉള്ളു, ഇങ്ങോട്ട് വന്ന് മേല് നൊന്തു തുടങ്ങിയ തിരികെ കൊടുത്തോണം"
"അത് തിരിച്ചറിഞ്ഞു തിരിച്ചടിക്കാൻ നോക്കിയപ്പോളേക്ക് ഞാൻ പെട്ടു മാതുലാ...., എല്ലാവരും കൂടി ചേർന്ന് ഒന്നനങ്ങാൻ പോലും പറ്റാത്ത വിധമെന്നെ പിടിച്ചുകെട്ടി"
"അപ്പൊ... ബ്രൂസ് ലി, ജെറ്റ്ലി, ജാക്കി ചാൻ?? നൂറാളെ തല്ലി മറിക്കുന്ന തല്ലുമാല??"
"3-4 ആളിൽ കൂടുതൽ പറ്റില്ല എന്ന് മനസ്സിലായി,ഗുരുകൾക്ക് പുട്ടടിക്കാൻ കൂലിയിനത്തിൽ തന്ന കായ മൊത്തം പലിശസഹിതം എഴുതിവച്ചിട്ട് എന്നേലും തിരിച്ചു തന്നേക്കാം"
പയ്യൻ.... "പൊലിപ്പിച്ച" ദൃശ്യലോകത്ത് നിന്നും താഴെയെത്തി, യഥാർഥ്യത്തിന്റെ തിരിച്ചറിവ് നേടിയിരിക്കുന്നു!!

"മിടുക്കൻ....... മിടുമിടുക്കൻ...
അരിയും തിന്നും.... നെല്ലും തിന്നും... പിന്നേം നിന്നാൽ..... തവിടും തിന്നും....!!"
പയ്യൻ നേടിയ തിരിച്ചറിവിനെ ആത്മാർത്ഥമായി ഞാനഭിനന്ദിച്ചു.

'ആണ് പിള്ളേര് ആണേൽ അത്യാവശ്യം ഉഴപ്പും തരികിടയും അടിയും ഇടിയും ഒക്കെ വേണം,ഒന്ന് ഓടി ചാടി വീണ് പരിക്ക് പറ്റി മണ്ണിൽ വളർന്നാലേ ഈ ലോകത്ത് പിടിച്ച് നിൽക്കാൻ പറ്റൂ. ഇന്നത്തെ ലോകം ലഹരിക്ക് അടിമ ആണ്. അല്ലാരുന്നു എങ്കിൽ ഞാൻ നിന്നെ ചരട് പൊട്ടിച്ചു കണ്ണെത്തും ദൂരത്തു തന്നെ സ്വന്ത്രമായി വളരാൻ വിട്ടേനെ.' പയ്യൻ കേൾക്കാതെ ഞാൻ 
മനസ്സിൽ പറഞ്ഞു.

"പക്ഷെ, മാതുലൻസ്.. എനിക്ക് തിരിച്ചടിക്കണം"
"എന്നിട്ട്..?"
"ഒരു മനസ്സമാധാനത്തിന്!!"
"അവർ കൂട്ടം കൂടി തിരിച്ചു തല്ലിയാൽ ഒറ്റയ്ക്ക് നിന്നടിച്ചിടുമോ?"
"അതാ പ്രശ്നം"
"എന്നാ തല്ക്കാലം ഒന്നടങ്ങു മിസ്റ്റർ പയ്യൻ!!, എന്നിട്ട് മുടങ്ങിപ്പോയ അഭ്യാസപഠനം കൊള്ളാവുന്ന ഏതേലും ഗുരുക്കളുടെ കീഴിൽ തുടരൂ. അപ്പോൾ ഈ ചിന്തകൾ താനേ മാറും"

അടികിട്ടികിളി പോയ പയ്യൻ പറഞ്ഞ ആർക്കൊക്കെയോ എതിരെ ക്ലാസ്സ്‌ ടീച്ചർ ജീവപര്യന്തം വിധിച്ചോർഡറാക്കി.
വിധി ഒപ്പിട്ട് വാങ്ങിയ പ്രതികൾ പയ്യനോട് സാമൂഹിക അകലം പ്രഖ്യാപിച്ച് വീട്ടിൽ കുത്തിയിരുന്നു.പയ്യനിലെ 
പ്രതികാരദാഹിയെ പട്ടിണിക്കിട്ട് ഞാനുണക്കി നിർത്തിയെങ്കിലും 
"തല്ലുമാല" സീസനുകൾ പലതും സ്കൂളിൽ പതിവായി.
അത് കണ്ടില്ലെന്ന് നടിച്ച അധികാരികളിൽ പലരുടെയും ആനയോളം പോന്ന മൗനം സ്കൂൾപരിസരത്തെങ്ങും ചെവിയാട്ടി നിന്നു.

"സ്കൂൾമാറണം!! എങ്കിലേ ഞാനിനി പുസ്തകം കയ്യോണ്ട് തൊടുള്ളൂ...."എന്നും പറഞ്ഞു പയ്യൻ വീട് വിട്ട്  ഇൻസ്റ്റഗ്രാമത്തിലേയ്ക്ക് താമസം മാറ്റി.ആ ഇടയ്ക്ക് ആണ് ആദ്യ പിടിഎ മീറ്റിംഗ് വിളംബരം പെരുമ്പറ കൊട്ടി വിളിച്ചോതപ്പെട്ടത്.

പ്രത്യേകിച്ച് പണിയൊന്നും ഇല്ല, വീട്ടിൽ ഇരുന്നിട്ട് അമ്മ കട്ടൻ പോലും തരുന്നുമില്ല. എന്നാ പിന്നെ പിടിഎ യ്ക്ക് പോകാം.അഞ്ചാറു ചായയും വയറുനിറയെ ടൈഗർ ബിസ്ക്കറ്റും കിട്ടുമെന്ന ശുഭ പ്രതീക്ഷയിൽ വേദിയിൽ എത്തി. ബിസ്കറ്റ് മോഹിച്ചെത്തിയ എന്നെ പിടിഎ രാജസഭയിൽ "കുരണ്ടി" തന്ന് പിടിച്ചിരുത്തി ചായകാശും ടൈഗർ കാശും ലാഭിച്ചതിന് പിന്നിൽ വാസുദേവരാജ ചോളന്റെയും സത്യരാജ തിരുമനസ്സിന്റെയും കറുത്ത കൈകൾ തന്നെ!!

മാതുലൻ പതിനഞ്ചഗ രാജസഭയിൽ എത്തി പെട്ടത്തോടെ സ്കൂളുമാറ്റം ഇനി നടപ്പില്ല എന്ന ജ്ഞാനലബ്ദി നേടിയ പയ്യൻ പ്രതിക്ഷേധമായി.... പണം നൽകി ചകിരിതല ഫാഷനായി സ്വീകരിച്ച് വിപ്ലവം മുഴക്കി.അലക്കുകാരി ജാനുവേടത്തി ബെഡ്ഷീറ്റ് തല്ലിയലക്കും പോലെ അഞ്ചാറെണ്ണത്തിനെ വാരി അലക്കിയെന്നതല്ലാതെ പറയത്തക്ക മറ്റ് ദോഷങ്ങളൊന്നുമില്ലാതെ തിന്നുറങ്ങി പോന്നിരുന്ന പാവം 'കംസമ്മാവനെ കൂമ്പിനിടിച്ചു കൊന്നവനെ പോലെ ആകുമോ മിസ്റ്റർ പയ്യനും' എന്നൊരു ഭയം എന്നിൽ വേരുറപ്പിച്ച് വളർന്നു വലുതായി പഴുത്തയിലകൾ കൊഴിയിപ്പിച്ചുകൊണ്ടേയിരുന്നു.

പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാതെ രാജയോഗങ്ങൾ വിളിക്കപ്പെടുകയും പച്ചവെള്ളം പോലും കുടിക്കാതെ പിരിയപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്നതിനിടയിൽ മാവേലിയും പാപ്പാഞ്ഞിയും സുഖചികിത്സയ്ക്കായി നാട്ടിലെത്തി മടങ്ങി. അവരുടെ വരവുമായി ബന്ധപ്പെട്ട് നടത്തിയ വടംവലി മത്സരത്തിലും ഉറിയടിമത്സരത്തിലും കേക്ക്മുറിയിലും മത്സരപരീക്ഷയിലും വരെ പയ്യൻ വാശിയോടെ മത്സരിച്ച് തോറ്റു.പയ്യനെ ചൊല്ലി ഇണ്ടാസ്സയച്ച മത്സരജൂറികൾ പുതുവർഷദിനത്തിൽ തന്നെ 
കമ്മറ്റി ആപ്പീസ്സിൽ വിളിച്ചു വരുത്തി ഇരുത്തിപൊരിച്ചു.

മാങ്ങാണ്ടി പോലെ ലോലമായ എന്റെ ഹൃദയം പലവിധ ചിന്തകളാൽ ശക്തിയിൽ മിടിച്ചു.പയ്യൻ വേലികെട്ടിയ മോണകാട്ടി വെളുക്കെ ചിരിച്ചു.എന്റെ സ്വപ്നം സ്വപ്നമായി തന്നെ തുടരുമെന്ന്  ആ ചിരിയോടെ പയ്യൻ ഏറെക്കുറെ
ഉറപ്പിച്ചു തന്നു.അതോടെ സഞ്ചിയും തൂക്കി കരിവണ്ടികയറി മുടങ്ങിപ്പോയ ഭാഷാപഠനത്തിനായി കണ്ണപ്പനശാനേ തേടി കാസർഗോഡൻ മലനിരകളിൽ ഞാൻ കാലുകുത്തി.ദക്ഷിണ പോലും കൊടുക്കാതെ ഇടയിൽ മലയിറങ്ങിയത്തിനുള്ള ശിക്ഷയായി "ഗണേശ ഗുഹയിൽ കയറി വെള്ളാരം കല്ല് പെറുക്കി ഗുരുപത്നിയെ കടിക്കാനോടിച്ച ശുനകന്മാരെ എറിഞ്ഞുനാടുകടത്തിയാൽ മാത്രം തുടർപഠനം" എന്നും പറഞ്ഞു ഗുരുക്കൾ കൈമലർത്തി. രണ്ടും കല്പിച്ചു ഞാൻ ഗുഹയിൽ ഇറങ്ങി!!
********

അതെ സമയം അങ്ങകലെ സർപ്പനൃത്തപുരിയിൽ...
പിടിഎ യുടെ പേരും പറഞ്ഞു എപ്പോൾ വേണേലും കയറിവരാൻ സാധ്യതയുള്ള അംഗങ്ങൾ ആരും ഇല്ലാത്ത ഒരു നാൾ.... പഠനകേന്ദ്ര രാജകുടുംബക്കാർ ചേർന്ന് കേക്ക് മുറിച്ച് വയറുനിറയെ തിന്ന ശേഷം,കുടത്തിൽ കയ്യിട്ട് പുതുവത്സര സുഹൃത്തിനെ പെറുക്കി എടുത്ത് തുറിച്ചുനോക്കി പേര് ഉറപ്പിച്ചു.കുടത്തിൽ നിന്നും കിട്ടിയ....സുഹൃത്തിന്റെ പേരെഴുതിയ തുണ്ടുപേപ്പറും കൊണ്ട് കുടുംബങ്ങൾ പലവഴി ചന്തയിലേയ്ക്കോടി.

സത്യരാജ തിരുമനസ്സ് തനിക്ക് വിധിച്ച കടലാസ് തുണ്ടിലെ പേരുകാരിയെ വിളിച്ച്....മൂക്കുത്തിയും കമ്മലുകളും 
ഡ്രസ്സുകളുമെല്ലാം പൊതിഞ്ഞുകെട്ടി തീവണ്ടിയിൽ കൊണ്ടുപോകാൻ പാകത്തിന് വലുപ്പമുള്ള വലിയൊരു "ലിനൻ ചാക്ക്" സമ്മാനമായി പൊതിഞ്ഞു നൽകി.ചാക്ക് കണ്ടിഷ്ടമായ തേൻകനി അന്ന് വാങ്ങിയ കമ്മലും വളകളും പൊതിച്ചോറും അടിച്ചുമാറ്റിയ കേക്കിൻ കഷ്ണവുമെടുത്ത് ചാക്കിലിട്ടു കെട്ടി മേശയ്ക്കടിയിൽ ഒളിപ്പിച്ചു.

രാജനെ തുണ്ട് പേപ്പറിലാക്കി നറുക്കിൽ കിട്ടിയ പുഞ്ചിരി വിദൂഷി, തിരുമനസ്സിന്റെ നഷ്ടപ്പെട്ട മൂന്ന് കിലോ തൂക്കം വർദ്ധിക്കുവാനുള്ള അമൃതം പൊടിയും, പൊടി കലക്കുവാനുള്ള പാത്രവും പെട്ടിയിലിട്ട് കൈയിൽ കൊടുത്തു.പൊടി കിട്ടിയ രാജൻ പാട്ട് വച്ച് കൂടേ തുള്ളി.

വാസു മന്ത്രിമുഖ്യന് ആംഗലേയ മുൻഷി വഴി "മകന്റെ തല്ലുവാങ്ങാതെ രക്ഷപെടാനുള്ള നൂറുവഴികൾ"എന്ന കൊച്ചു ഗ്രന്ഥം തുണിയിൽ കെട്ടി കിട്ടി.ജീവൻ രക്ഷാമാർഗം പൊതിഞ്ഞു കിട്ടിയ സന്തോഷത്തിൽ മന്ത്രിമുഖ്യൻ..... "സ്വപ്‌നങ്ങൾ കാണു" എന്ന കലാം പൗരന്റെ വാക്കുകൾ അനുസരണയോടെ ഏറ്റെടുത്ത്, കിട്ടുന്ന ഒഴിവ് സമയങ്ങളിൽ മുഴുവൻ 
ചാരിയിരുന്നുറങ്ങിയിരുന്ന മധുലോകവാസി കൊട്ടാരം വാദ്യാർക്ക്... കൂർക്കം വലിക്കാതുറങ്ങാനുള്ള നേത്രതൈലം
സ്നേഹത്തിൽ കെട്ടി സമ്മാനമായി നൽകി മറ്റുള്ളവരെ രക്ഷിച്ചു .



സഭയിലെ രാഷ്ട്ര ഭാഷാ  വിനോദിക്ക്, രാജ്യത്തെ മുഴുവൻ പൂരങ്ങളുടെയും നോട്ടീസ് ഒരു തുകൽ മടിശീലയിൽ ആക്കി... കുടുംബ സമ്മേതം പൂരപ്പറമ്പിൽ എത്താനുള്ള വഴികൾ കോറിയ ഭൂപടത്തിൽ പൊതിഞ്ഞു കെട്ടി,"തേൻ" തേച്ചോട്ടിച്ച് നൽകപ്പെട്ടു.തേനൊട്ടിയ പൊതി പൊളിച്ച് നോക്കിയ ഭാഷാ മുൻഷി സമ്മാനം നൽകിയ തേൻകനിയെ നോക്കി വെളുക്കെ ചിരിച്ചു.

പുതിയ വർഷം മുഴുവൻ പങ്കെടുക്കാനുള്ള പൂരവിശേഷങ്ങൾ കിട്ടിയ സന്തോഷത്തിൽ രാഷ്ട്രഭാഷാ വിദ്വാൻ, "എന്റെ കഴിഞ്ഞകാല വാട്സ്ആപ്പ് കഥകൾ" എന്ന അവലോകനകുറിപ്പ് ഒപ്പിട്ട് പെട്ടിയിലിട്ട് "പുഞ്ചിരി"ക്ക് കൊടുത്ത് പറ്റിച്ചു.പറ്റിക്കപ്പെട്ട പുഞ്ചിരി വിദൂഷി രാഷ്ട്രഭാഷാ വിദ്വാനെ നോക്കി... ന്യൂട്ടമ്മാവന്റെ "മൂന്നാം ചലന നീയമം" 
ഉരുവിട്ട ശേഷം "അടുത്ത കൊല്ലം ശരിയാക്കി തരാം" എന്നും പറഞ്ഞ് 
എങ്ങോട്ടോ ഇറങ്ങി പോയി.

കണക്കപിള്ളയ്ക്ക് ആരുമറിയാതെ ഇഞ്ചുവടിയും സ്ലേറ്റും പെൻസിലും പൊതിഞ്ഞു നൽകിയ പടത്തലവനെ അത്ഭുതത്തോടെ നോക്കി കണ്ട ആംഗലേയ മുൻഷിയ്ക്ക് സഭയിലെ "ശാസ്ത്രപരീക്ഷണ സഹായി"... ഉറങ്ങുന്ന പിള്ളേരെ കാണാതിരിക്കാനുള്ള കണ്ണടയും, അബദ്ധത്തിൽ എങ്ങാനും കണ്ടുപോയാൽ തലയ്ക്കടിച്ചിറക്കിവിടാനുള്ള റബർ ചുറ്റികയും, സഞ്ചിലിട്ടു നൽകി.ഒപ്പം ഒരു കുറിപ്പും:"യജ്ഞാർഥാത് കർമണോ £ ന്യത്ര ലോകോ £ യം കർമബന്ധനഃ
തദർഥം കർമ മുക്തസങ്ഗഃ സമാചര"
(കർമ്മം, ദൈവത്തിനായുള്ള യജ്ഞമെന്ന നിലയിൽ അനുഷ്ഠിക്കേണ്ടതാണ്. അല്ലെങ്കിൽ അത് മനുഷ്യനെ ഭൗതികലോകത്തോട് കൂടുതൽ ബന്ധിക്കുകയേയുള്ളൂ. നിന്റെ നിർദ്ദിഷ്ട കർമ്മങ്ങളെ ഭഗവാന്റെ സംതൃപ്തിക്കായി നിർവ്വഹിക്കൂ. അങ്ങനെ ചെയ്താൽ നിനക്ക് എന്നെന്നും ബന്ധമുക്തനായിരിക്കാം.)



പടത്തലവൻ ശശി പെരുമാളിന് കവചകുണ്ഡലങ്ങളും മറ്റ് 21 യുദ്ധസാമഗ്രികളുമടങ്ങിയ കിറ്റും.. കൂടാതെ സേതുഹോട്ടലിൽ പോയി " രണ്ടുഴുന്നുവടയും ഒരു കാലി ചായയും" കഴിക്കാനുള്ള സമ്മാന രസീതും
നൽകിയ രസതന്ത്രജ്ഞ
രാജ്യസുരക്ഷ ഉറപ്പ് വരുത്തി.തിരിച്ച് പോരും വഴി കണക്കപ്പിള്ള യുടെ കയ്യിൽ നിന്നും കണക്കിന് കിട്ടിയ രസത്രജ്ഞ കിട്ടിയതും വാങ്ങി വേഗം സ്ഥലം വിട്ടു.

മന്ത്രിമുഖ്യന്റെ കയ്യിൽ നിന്നും 
കിട്ടിയ പൊതിയും വാങ്ങി ഏതെങ്കിലും മൂലയ്ക്ക് പോയി ചാരിയിരുന്ന് പിന്നേയും ഉറങ്ങാനായി പോകുന്ന പോക്കിന്, 
തന്റെ വഴിയിൽ കയറി വിഷമിച്ചു നിന്നിരുന്ന മലയാളം മുൻഷിയെ വിളിച്ച് "ഇത് തനിക്ക് ഉപകരിക്കും" എന്ന് വിരൽ ചൂണ്ടി പറഞ്ഞുകൊണ്ട് മധുലോകത്ത് നിന്നും കൊണ്ടുവന്നൊരു പൊതി ബലമായി ഏല്പിച്ചു."ഉപ്പുമാവും നാരങ്ങാചായയും മലയാള തനിമയും" എന്ന സ്വന്തം പാചകകുറിപ്പുകൾ!!
വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്ന് കരുതി സമാധാനിച്ച മലയാളം മുൻഷി തനിക്ക് കിട്ടിയത് പൊതി പോലും മാറ്റാൻ നിൽക്കാതെ ആദ്യം കണ്ട ആൾക്ക് തന്നെ സമ്മാനമായി  കൈമാറി.

വിളംബരവിദഗ്ധർ അതെല്ലാം നിശ്ചല ദൃശ്യങ്ങളായി മാളോകരെ വിളിച്ചറിയിച്ചു.

*****

പിടിഎ സഭാഗ്രൂപ്പിൽ പതിവായി ചുങ്കപിരിവിന്റെ കണക്കുകൾ നിരത്തി സഭാരക്ഷാധികാരി രാജ്യത്തെ ദാരിദ്ര്യം വിളംബരം ചെയ്തുകൊണ്ടിരുന്നത് കൊണ്ട് മാത്രം സഭാഗ്രൂപ്പിൽ നിന്നും പായലും പൂപ്പലും വിട്ട് നിന്നു.

രാജ്യത്തെ യുവജന പ്രമുഖരിൽ പലരും എട്ടുനിലയിൽ പൊട്ടുന്നത് രാജ്യനിലനിൽപ്പിനു പോലും ഭീഷണി ആകുമെന്ന് പറഞ്ഞുകൊണ്ട് 
സത്യരാജൻ തിരുമനസ്സും കൂട്ടരും രാപകലില്ലാ യുദ്ധം തുടങ്ങി.വര്ഷങ്ങളായി പതിവുള്ള യുദ്ധത്തിലെ യുദ്ധമുറകൾ പ്രകാരം,യുവാക്കളെ തരം തിരിച്ചു പ്രത്യേക പരിശീലനം നൽകി. മധുലോക വാദ്യാർ വരെ ഉറക്കമുപേക്ഷിച്ച് പരിശീലന പരിപാടിയിൽ പങ്കുചേരുന്നു.

അധികം ഒന്നുമില്ലേലും പത്തിരുപത് 
തലകളെങ്കിലും തോൽ‌വിയിൽ പെടാതെ വെട്ടി എടുത്ത് വിജുഗേഷു നിരയിൽ നിരത്തണം!!

പയ്യന്റെ തലയും ആ പത്തിരുപതിൽ ഒന്നായി "വിജുഗേഷ്" നിരയിൽ പെടുവാൻ വേണ്ടി.... കാസർഗോഡൻ മലനിരകളിൽ കണ്ണപ്പനാശാന്റെ നേതൃത്വത്തിൽ വയനാട്ടുകുലവന് കാട്ടുപന്നിയെ നേർന്നു.

അതേസമയം നമ്മുടെ 
പയ്യൻ, പ്രത്യേകിച്ച് ടെൻഷനുകൾ ഒന്നും തന്നെയില്ലാതെ...പുതച്ചുമൂടി കൂർക്കംവലിച്ചുറങ്ങുകയായിരുന്നു!!