Tuesday, 31 December 2024

ഫാനിന്റെ ചുവട്ടിലെ തേനും, അച്ചന്റെ കത്തിയും!!


   "മോസ്റ്റ്‌ വാലുബിൾ കസ്റ്റമേഴ്‌സ്സിന്" ആൾ ഏഷ്യ വ്യാപാരി വ്യവസായി ഏകോപന സമതി നൽകിവരുന്ന പുരസ്‌ക്കാരങ്ങളിൽ പ്രധാനമായ, കേരളത്തിലെ "ഫാൻസികമ്മൽ" കച്ചവടക്കാരുടെ "തലതൊട്ടപ്പിപട്ടം" കിട്ടിയ ശേഷമാണ് ചിഞ്ചുമോൾ വെക്കേഷനായി നാട്ടിൽ എത്തിയത്.
സാരിയുടെ മുന്താണീക്കൊത്ത "മുത്താണി" കമ്മൽ, ചുരിദാറിന്റെ സ്ലീവിന് മാച്ചുള്ള "സ്ലോപ്പുള്ള" കമ്മൽ, പച്ച കുർത്തയ്ക്ക് ചേരുന്ന പാവയ്ക്ക കൊണ്ടാട്ടത്തിന് മുറിച്ചുണങ്ങിയ പോലത്തെ "പാവയ്ക്ക" കമ്മൽ, നൈറ്റ് ഗൗൺന്റെ ബട്ടന് മാച്ചുള്ള "നെറ്റുള്ളകമ്മൽ" തുടങ്ങി കേരളജനതയ്ക്കറിയാത്ത പലതിന്റെയും  ബ്രാൻഡ് അംബാസിഡർ ആണ് ചിഞ്ചു മോൾ.ഭർത്താവ് മിസ്റ്റർ ചിഞ്ചുമോൻ ആകട്ടെ ബിസിനസ്സ്,കൂട്ടുകാർ എന്നൊക്കെ പറഞ്ഞു ഫുൾ തിരക്കിൽ ആയത് കൊണ്ട് ചിഞ്ചു മോളെ വലിയ കാര്യമായ മൈന്റും ഇല്ല. അതിനാൽ പറ്റുന്ന സമയങ്ങളിൽ കറക്കവും അല്ലാത്ത സമയങ്ങളിൽ ഉറക്കവും പിന്നെയും സമയം മിച്ചമെങ്കിൽ പള്ളിയിലോ, കുടുംബയോഗങ്ങളിലോ ചെന്ന് യോഗാവസാനം കിട്ടുന്ന ഫുഡ്‌ അടിക്കുക ആണ് പതിവ്.

അങ്ങനുള്ള ചിഞ്ചുമോൾ സ്ഥിരമായി യോഗങ്ങളിൽ കുത്തിയിരുന്നുറക്കം ആണെന്ന് പറഞ്ഞുകൊണ്ട് പള്ളി വിഹാരി "സെബു അച്ചൻ"  വിളിച്ച് ചേർത്ത കുടുംബ യോഗത്തിൽ ചെന്ന് ഫാനിൻ ചുവട്ടിൽ കണ്ണടച്ചിരിക്കുമ്പോൾ ആണ് അച്ചന്റെ ബോറൻ പ്രസംഗത്തിനും കോട്ടയം-ഷൊർണൂർ ട്രെയിൻ യാത്രയുമായുള്ള അപൂർവ സാമ്യം ചിഞ്ചുമോൾ ആദ്യമായി ശ്രദ്ധിക്കുന്നത്.

രണ്ടിനും ഒച്ചിന്റെ വേഗമാണ്. രണ്ടിലും ഇരുന്ന് താൻ കൂർക്കംവലിയും തീറ്റയും ആണ് എന്നത് യാദൃശ്ചികം മാത്രം.

അച്ചനും ട്രെയിനും ഒരിക്കലും മുഷിപ്പൻ നിലപാട് മാറ്റില്ല എങ്കിലും അതിൽ നിന്നും രക്ഷപെടുക തല്ക്കാലം അസാധ്യം തന്നെ. ഒരാൾക്ക് എങ്ങിനെ ഇങ്ങനെ ബോറടിപ്പിക്കാൻ പറ്റുന്നു എന്നതിൽ ചിഞ്ചുമോൾക്ക് അത്ഭുതം തോന്നി. ഈ അച്ഛനെ ഒരു ദിവസം മുഴുവൻ താൻ പോകുന്ന കോട്ടയം-നിലമ്പൂർ പകൽ നിരങ്ങി ട്രെയിനിൽ യാത്രയ്ക്ക് കൊണ്ടൊകണം. എന്നാലേ അച്ചന്റെ ഈ ബോറൻ കത്തി അവസാനിക്കൂ 

പ്രസംഗം കഴിഞ്ഞു പോകുന്ന അച്ചനെ പള്ളിമേടയിലെ പട്ടി കടിക്കാനോടിക്കുന്നത് 
ചിന്തിച്ച ചിഞ്ചുമോൾ അവിടിരുന്നു ജിമിക്കി കുലുക്കി പൊട്ടി ചിരിച്ചു.

അടുത്ത മാസത്തെ കൂട്ട പ്രാർത്ഥനയെ പറ്റി സീരിയസ് ആയി സംസാരിച്ചുകൊണ്ടിരുന്ന അച്ചനും, അച്ചനെ കേട്ടിരുന്ന നാട്ടാരും ഒരുപോലെ ചിഞ്ചുമോളെ തുറിച്ചു നോക്കി...

അതോടെ തൊട്ടടുത്തിരുന്ന ആരോ ജിമിക്കിയിൽ പിടിച്ചു വലിച്ച് ചിഞ്ചു മോളെ സൈലന്റ് ആക്കി.യോഗങ്ങളിലെ പ്രഭാഷണങ്ങളോടും അച്ചന്മാരുടെ ഉപദേശങ്ങളോടും  മൂക്ക് കുത്താനുപയോഗിച്ച നാരക മുള്ളിന്റെ വിലപോലും പണ്ട് മുതൽക്കേ ഇല്ലാതിരുന്ന ചിഞ്ചുമോൾക്ക് യോഗങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതിൽ ഇളവുകൾ അരമന നേരിട്ട് ഇടപെട്ട് പാസാക്കി കൊടുത്തു. എന്നിട്ടും മുടങ്ങാതെ കൃത്യമായി ഫുഡിന്റെ ടൈം നോക്കി പള്ളി പരിസരത്തോ യോഗവീടുകളിലോ എത്തിച്ചേരുന്നത് തുടർന്നപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്വാധീനം ചെലുത്തി ആദ്യം വടക്കൻ കേരളത്തിലേയ്ക്കും, അവിടുള്ളവരുടെ പരാതിയിൽ മലബാറിലേയ്ക്കും,തുടർന്നുള്ള പരാതിയിൽ പിന്നീട് മധ്യകേരളത്തിന്റെ വാലായി "പാമ്പ്"നെ പോലെ "ആടി" കിടന്നിരുന്ന സ്ഥലത്തോട്ടും ട്രാൻസ്ഫർ ചെയ്തു.

എങ്കിലും വെള്ളിയാഴ്ച ആകുമ്പോൾ അവിടുന്ന് കയറി ശനിയാഴ്ച ഫുൾ പട്ടിണി കിടന്ന് എല്ലാ ഞായറാഴ്ചകളിലും ചിഞ്ചുമോൾ കൈയ്യും കഴുകി യോഗാവസാന ഭക്ഷണത്തിൽ മാത്രം ശ്രദ്ധയൂന്നി ചെന്ന് യോഗം തീരും വരെ കസേരയിൽ ഇരുന്ന് ഉറങ്ങി പോന്നു.

അല്ലേലും മനുഷ്യനുണ്ടാക്കിയ മതങ്ങളോടുള്ള വിശ്വാസകുറവ് ചിഞ്ചുമോളെ പോലെ അഭ്യസ്ഥവിദ്യാരായ പലരും ഉള്ളിന്റെ ഉള്ളിൽ കൊണ്ടു നടന്നിരുന്നു. രാഷ്ട്രീയത്തെക്കാൾ വലിയ കച്ചവടമായി മതങ്ങൾ മാറുമ്പോൾ ഉള്ളിലെ അവിശ്വാസിയെ ചങ്ങലയ്ക്കിട്ട് വിശ്വാസിയെപോലെ ജീവിക്കുവാൻ ആണ് അധികാരമൊ സ്വാധീനമൊ ഇല്ലാത്ത പലരും ചെയ്യാനുള്ളത്.

അച്ചന്റെ കത്തിയെ സീറ്റിലിരുന്നുള്ള ഉറക്കം കൊണ്ടും,ഫുഡിലുള്ള പ്രതീക്ഷ കൊണ്ടും തോൽപിച്ച ചിഞ്ചുമോൾ "കുമ്പ" നിറച്ചശേഷം വീട്ടിലെത്തി ഒരാഴ്ചത്തേയ്ക്കുള്ള ഡ്രെസ്സുകൾ... ഒരു  ബാക്ക് പാക്ക് ബാഗിലും, ഒരാഴ്ചത്തേയ്ക്കുള്ള കമ്മലുകൾ രണ്ട് വലിയ ചാക്കിലും കെട്ടി കാറിന്റെ ഡിക്കിയിൽ കൊണ്ടു വച്ചു.

കിടക്കാൻ നേരം കുളിച് പല്ല് തേച്ച് ഡ്രസ്സ്‌ ചെയ്തു കാറിൽ തന്നെ പോയി കിടന്നാൽ... രാവിലെ മിസ്റ്റർ ചിഞ്ചുമോൻ കോട്ടയം സ്റ്റേഷനിൽ  നാലാം നമ്പർ പ്ലാറ്റ് ഫോമിൽ വരുന്ന നിലമ്പൂർ വണ്ടിയിലെ ഏതേലും സീറ്റിനടിയിൽ ചിഞ്ചുമോളുടെ ലഗേജും, സീറ്റിന് മുകളിലായി ചിഞ്ചു മോളെയും ഉറക്കം ഉണർത്താതെ കൊണ്ടുവച്ചോളും!!

**************

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..... കോട്ടയത്ത് നിന്നും നിലമ്പൂർ റോഡ് വരെ പോകുന്ന, ട്രെയിൻ നമ്പർ 16326.... പ്ലാറ്റ് ഫോം നമ്പർ നാലിൽ നിന്നും ഉടൻ പുറപ്പെടുന്നു...

"പാസ്സഞ്ചേസ്സ് യുവർ അറ്റൻഷൻ അറ്റൻഷൻ പ്ലീ.....സ്............ട്രെയിൻ നമ്പർ വൺ സിക്സ് ത്രീ ടു സിക്സ് ഫ്രം കോട്ടയം ടു നിലമ്പൂർ റോഡ് എക്സ്പ്രസ്സ്‌ വിൽ ലീവ് ഫ്രം പ്ലാറ്റ്ഫോം നമ്പർ ഫോർ ഷോർട്ലി"



യാത്രിയോൻ 
 കൃപയഡ്യാൻ കീജിയെ....
ഗാടി നമ്പർ ഏക് ഛെഹ് തീൻ ദോ ചെഹ്... കോട്ടയം സേ നിലമ്പൂർ റോഡ്.........
.........

മനസ്സിന് കുളിരും ആശ്വാസവും പകരുന്ന ആ അനൗൻസ്മെന്റ് കേട്ട തൃപ്തിയോടെ....... ഇനി ഒരാഴ്ചത്തേയ്ക്ക് 
ചിഞ്ചുമോളെ സഹിക്കണ്ടല്ലോ എന്ന സന്തോഷത്തോടെ.....മിസ്റ്റർ ചിഞ്ചുമോൻ കോട്ടയം റയിൽവേ സ്റ്റേഷന്റെ പടികളിറങ്ങി കാർ പാർക്കിങ്ങിലേക്ക് നടന്നു.

കൂർക്കം വലിച്ചുറങ്ങിയ ചിഞ്ചുമോളേയും കൊണ്ട്.... 
 ഷൊർണ്ണൂർ സ്റ്റേഷനും കടന്ന് ട്രെയിൻ നിലമ്പൂർക്ക് ഇഴഞ്ഞു.

No comments:

Post a Comment