Monday, 9 March 2015

കാലന്‍ കഥകള്‍ (ഭാഗം 3)


“കേശുമ്മാവന്‍”

യമപുരിയിലെ പ്രധാന മേള അടുത്തതിനാല്‍ , സംഘാടക സമിതി യോഗം ചേര്‍ന്നു.സമിതിയിലെ പ്രധാന അംഗമായ, കാലത്തി “ധൂമോർണ്ണ” ഉത്ഘാടനത്തിനു ആനയെ കൊണ്ടുവരണം എന്നും..., അതും “കേശവന്‍” തന്നെ വേണമെന്നും പറഞ്ഞു.പയറ് നടാന്‍ കുഴി എടുക്കുന്ന ചില ബംഗാളി “കുഴിയാന”കളുടെ മേലെ കുതിര കേറിട്ടുണ്ട് എന്നല്ലാതെ, “കാലത്തി” ആനപ്പുറത്ത് കേറിട്ടില്ല.

കേശവനെ കൊണ്ടുവന്നാല്‍ ഗുരുവായൂരേ....., “അപ്പന്‍ തമ്പുരാന്‍” പിണങ്ങിയാലോ?പുള്ളിക്കാരനോട് ചോദിച്ചിട്ടാകാം എന്ന് കരുതി “കാലപ്പന്‍” എതിര്‍ത്തപ്പോള്‍, കാലത്തി.....

ആദ്യം.. ഒന്നു കിണുങ്ങി!!

പിന്നെ, ചിണുങ്ങി!

മുഖം മങ്ങി!!

ശേഷം, വിങ്ങി!!

ഒടുവില്‍, പിണങ്ങി!!

എന്നിട്ട് സഭേന്ന് ഇറങ്ങി!!

യോഗം മാറ്റി വച്ച് സമിതി മടങ്ങി!!!

തുടര്‍ച്ചയായി ഒരാഴ്ച്.... കലം പൊട്ടിക്കലും,പാത്രം പറത്തലും,കൂടാതെ എന്നും ഒരേ കറികളും കൂടി ആയപ്പോള്‍ കാലന്‍ കുലുങ്ങി.

“കുലുക്കി.. തക്കതെയ്യ്...” ,
“കുലുക്കി.. തക്ക..താ..”
“കുലുക്കി.. തക്ക..”
  
ഒടുവില്‍ കാലന്‍, “അപ്പന്‍ തമ്പുരാനു” മെയില്‍ അയച്ചു.വീഡിയോ ചാറ്റ് നടത്തി... ദുരിതബാതിത പ്രദേശങ്ങള്‍ കാണിച്ചുകൊടുത്തു.

"അപ്പന്‍ തമ്പുരാന്‍” ഫ്ളാറ്റേന്നു തെന്നി താഴെ!!

പുള്ളിക്കാരന്‍ നേരില്‍ തന്നെ വന്ന് കാലത്തിയെ കാണാന്‍ തീരുമാനിച്ചു.കാലത്തിയും ആയി സംസാരിച്ച “തമ്പുരാന്‍” ഒടുവില്‍ “കേശവനെ” കൊണ്ടുപോകാന്‍ സമ്മതം മൂളി.
മൂളി തീരും മുന്‍പേ, തമ്പുരാന്‍റെ “ഗരുഡാ മോട്ടോഴ്സ്സില്‍” കാലന്‍ ഒരു ലിഫ്റ്റ് ചോദിച്ചു. “കേശു” മാമനെ താങ്ങാന്‍ “പോത്തച്ചനു” പറ്റില്ലല്ലോ!! തന്നെ അല്ല, വേദമോതുന്നത് കേള്‍ക്കാന്‍ പോകാനായി... കുറേ നാളായി പോത്തച്ചന്‍ ലീവിനു അപേക്ഷിക്കുന്നു.പോത്തന്‍റെ ആഗ്രഹവും നടക്കട്ടെ!!

ഒടുവില്‍,
തമ്പുരാന്‍ കനിഞ്ഞു, ഗരുഡന്‍ കുനിഞ്ഞു..., കാലന്‍ കേറി, മോട്ടോഴ്സ്സ് ചീറി. കാലത്തീടെ മുഖം തിളങ്ങി.

കൊട്ടാരത്തിന് മുകളിലെത്തിയതും, അപ്പന്‍ തമ്പുരാന്‍ പറഞ്ഞു, “വണ്ടി സര്‍വീസ്സിനു കൊടുത്തേച്ച് വരാം.മൈലേജ് കുറവാ.ഒരു ലോറി ന്യൂഡില്‍സ്സിനു 10-200 കിലോമീറ്ററെ കിട്ടുന്നുള്ളൂ.പിന്നെ, ഓയിലും ഗ്രീസ്സും മാറ്റണം.ഇറങ്ങിക്കോ”

“പാമ്പ് ന്യൂഡില്‍സ്സിനു പകരം മാഗി ന്യൂഡില്‍സ്സ് തന്നിട്ട്, എന്‍റെ മൈലേജ് കുറവാന്ന്.... ഹും...”

പറഞ്ഞ് തീര്‍ന്നതും, ഗരുഡന്‍ ഒന്ന് ചെരിഞ്ഞു,കാലന്‍ മറിഞ്ഞു.

കുംഭേം കുത്തി വീണത്, കല്യാണ സദ്യക്കിടയില്‍.ചാടി എണീറ്റ്‌, ആദ്യം കണ്ട സീറ്റില്‍ കേറി ഇരിപ്പായി. “ഇന്നത്തെ പണികളൊക്കെ തീര്‍ന്നിട്ടേ,,, “കേശുമാനെ” കൊണ്ടോകാവൂ എന്ന് തമ്പുരാന്‍ പ്രത്യേകം പറഞ്ഞതിനാല്‍,ഇരുട്ടും വരെ  താന്‍  ഫ്രീയാ.

എന്തായാലും “വീണത് സദ്യ” എന്നും പറഞ്ഞ്, കക്ഷി സദ്യക്കൊരുങ്ങി.

ഇലവന്നു....,

അച്ചാര്‍, ഉപ്പ്, ഉപ്പേരി, ഇഞ്ചിക്കറി, പുളിയിഞ്ചി, പരിപ്പ്, നെയ്യ്, അവിയല്‍, ഇസ്റ്റു, പപ്പടം, പഴം....... അങ്ങനെ ഇലനിറച്ചും വിഭവങ്ങള്‍.ഓരോന്നായി തൊട്ടു നക്കിയ കാലന് പക്ഷെ പാവയ്ക്കാ കറി പിടിച്ചില്ല.കാലത്തിടെ... ഒലര്‍ത്തിയ കറികളിലെ സ്ഥിരം നമ്പര്‍!!

കറി ഹോള്‍സേയിലായി വിരളില്‍ വടിച്ച്... ഗുഹ പോലത്തെ വായിലേയ്ക്ക് ഒറ്റ ഞൊടി വച്ചുകൊടുത്തു.
“കണ്ണില്‍ കറി പോയീ”ന്നും പറഞ്ഞ് ഏതോ “അഹങ്കാരി” കാറി കൂവി.

ചോറ് വന്നു.
കൂമ്പാരം പോലെ വാങ്ങി, നടുവില്‍ കുഴികുത്തി കാത്തിരുന്നു.
ഒരുവന്‍ സാമ്പാര്‍ ബക്കറ്റ് കൊണ്ടോയി കൊട്ടി.സാമ്പാര്‍ മണം ഇടിച്ച് കേറി. ആ.........ഹ......,!! കാലന്‍റെ വായീന്ന്, മുന്‍സ്സിപ്പല്‍ പൈപ്പ് പോലെ കൊതിവെള്ളം ലീക്കായി.
                                                          
പിന്നെല്ലാം പെട്ടെന്നാരുന്നു.വാര്‍പ്പിനുള്ള മിശ്രിതം കൂട്ടുന്നത് പോലെ, ചോറും കറികളും കുഴച്ച്, ഉരുളയാക്കി വായിലേക്കെറിഞ്ഞു.കന്നിനെ കയം കാണിച്ച പോലെ പിന്നൊരു പ്രകടനമായിരുന്നു.പന്തികള്‍ പലതും മാറി മറിഞ്ഞു.കാലന്‍ മാത്രം മാറിയില്ല.ഒടുവില്‍,വിളമ്പുകാര്‍ കുത്തിനുപിടിച്ചപ്പോ,അഞ്ചാം പന്തിയില്‍ വച്ച്.... കക്ഷി ഇലവടിച്ച്,കൈ നക്കി തുടച്ച്, ഏമ്പക്കവും വിട്ടു... ഒന്ന് ഇളകി ഇരുന്ന ശേഷം 3 ബക്കറ്റ് പായസവും, ഒടുവില്‍ ആ ഇലയും കൂടി അങ്ങു മിണുങ്ങി.

”പോത്തച്ചന്‍” തിന്നുന്ന കണ്ട ശീലത്തില്‍ തട്ടിയതാ.

അതുകണ്ട അടുത്തിരുന്നവന്‍ പറഞ്ഞു “താനേവിടുന്നു വന്ന മണ്ണുണ്ണിയാടോ,... ഇലയെങ്കിലും ബാക്കി വച്ചൂടെ? ഊള!!”

ഇതുകേട്ട് പെട്ടന്ന്‌ തിരിഞ്ഞ കാലന്‍റെ,കൊമ്പന്‍മീശേല്‍ തൂങ്ങികിടന്നാടിയിരുന്ന മുരിങ്ങാക്കോല്‍ തെറിച്ചെങ്ങോ വീണു.കിട്ടിയവനതെടുത്ത് ചപ്പി, പിന്നെ തുപ്പി!!

തന്നെ ചൊറിഞ്ഞവന്‍റെ പേര് ചോദിച്ചറിഞ്ഞു.പുറത്തിറങ്ങിയ ഉടന്‍ ടാബേല്‍ തോണ്ടി.

ഇല്ല!! അവന്‍റെ സമയമായിട്ടില്ല!!

ഹും.. എന്നായാലും അവനെ എനിക്ക്തന്നെ കിട്ടും.താന്‍ ഉണ്ണുന്നതും നോക്കി അങ്ങനെ ഇരുത്തും. പച്ചവെള്ളം കൊടുക്കില്ല!!

കാലന്‍ കുടവയറേല്‍ കുറിച്ചിട്ടു.

അവിടുന്നിറങ്ങി അടുത്ത സദ്യാലയത്തില്‍ കയറി.ഇത്തവണ ഇല തിന്നില്ല എന്നേ ഉള്ളു.ബാക്കി ഒക്കെ തതൈവ!!

അങ്ങനെ തിന്ന്..... തിന്ന്‍ ഒടുവില്‍, ഇനി ഒരു വറ്റെടുത്ത് വച്ചാല്‍, അതു താഴെപോകും എന്ന് വന്നപ്പോള്‍ തീറ്റ നിര്‍ത്തി എണീറ്റു.മേല്‍പ്പത്തൂര്‍ വരാന്തേല്‍ കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങി. സന്ധ്യ കഴിഞ്ഞപ്പോള്‍ കേശവന്‍റെ മുന്നില്‍ ചെന്നു.

"മീശ വച്ച ഭരണി" കണക്കെ മുന്നില്‍ നില്‍ക്കുന്ന മത്തങ്ങാത്തലയനേതാ??
കേശവന്‍ ഒന്ന് ശങ്കിച്ചു.അപ്പന്‍ തമ്പുരാന്‍ ഇറങ്ങി വന്നു ശങ്ക നീക്കി.
റിലീവിങ്ങ് കത്ത് കൊടുത്തു .

“ഇനി വിശ്രമിച്ചോളൂ.”... കേശവന് സന്തോഷം.

“PF ന്‍റെ കണക്കൊക്കെ പിന്നെ തീര്‍ക്കാം,ഇപ്പൊ പൊക്കോ”.. അപ്പന്‍ തേച്ചു.

അപ്പനോട് യാത്ര പറഞ്ഞ്,അവര്‍ തെക്കോട്ടിറങ്ങി.
                                                      

അല്‍പ്പദൂരം പോയപ്പോള്‍,കേശുപ്പുറത്തെ കാലനൊരു വയ്യായ്മ.വയറ്റില്‍ എന്തൊക്കെയോ ഉരുണ്ടുരുണ്ട്‌ വരുന്നു.ഇതവന്‍ തന്നെ.ഇനി എന്തു ചെയ്യും??

തിരിച്ച് പോയി അപ്പന്‍ തിരുമേനീടെ ശഔചാലയത്തിലോന്നു കേറിയാലോ??

വേണ്ട!!

ഗരുഡനെങ്ങാനും അറിഞ്ഞാല്‍ പണിപാളും.ആ കുഞ്ഞികിളീടെ കേസ്സില്‍ പണ്ടൊന്നു പറ്റിച്ചതിന്‍റെ ദേഷ്യം തീര്‍ക്കും. പറഞ്ഞ് നാറ്റിക്കും.

ഇനി എന്തെന്നറിയാതെ... കാലന്‍ കുഴങ്ങി!

സംഗതി “പുറത്ത് വീഴുമോ” എന്ന ചിന്തയില്‍ കേശുമ്മാനും!! 

(തുടരും....)


****************************************************************


മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”

No comments:

Post a Comment