Tuesday, 24 March 2015

മഴനീര്‍...തുള്ളികള്‍ !!!

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * 
മുന്‍കുറിപ്പ്: ഇതൊരു ഓര്‍മപ്പെടുത്തലാണ്!!
മാതാപിതാക്കളുടെ തിരക്കിനിടയില്‍പ്പെട്ട് മുറിവേല്‍ക്കപ്പെടുന്ന ബാല്യങ്ങളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍!! സ്വന്തം കുരുന്നുകള്‍ക്ക് വേണ്ടി, ഏതുതിരക്കിനിടയിലും സമയം കണ്ടെത്താനാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ........

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * 




           അപ്പുവിന് ഇപ്പോള്‍ അഞ്ച് വയസ്സ് പ്രായം.അവന് മൂന്നു വയസ്സുള്ളപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തി,മറ്റൊരു ജീവിതം തേടി പോയതാ അപ്പുവിന്‍റെ അമ്മ.അന്ന് മുതല്‍ അപ്പുവിന്, തന്‍റെ അച്ഛനും അമ്മയും ഒക്കെ രവിശങ്കര്‍ തന്നെയായിരുന്നു.അപ്പുവിന് നാല് വയസ്സുള്ളപ്പോള്‍ രവിയുടെ ജീവിതത്തിലേയ്ക്ക് വന്നതാണ് അനിത. “ചെറിയമ്മ” എന്ന് വിളിക്കണം എന്ന് രവിതന്നെയാണ് അവന് പറഞ്ഞ് കൊടുത്തത്. എന്നാല്‍ അപ്പുവിന് അനിതയെ ഇഷ്ടമല്ലായിരുന്നു.അനിതയാകട്ടെ അവനോട് അടുക്കുവാന്‍ ശ്രമിച്ചതും ഇല്ല.അതുകൊണ്ടുതന്നെ എന്തിനും ഏതിനും അച്ഛന്‍റെ സഹായം അവന്‍ പ്രതീക്ഷിച്ചിരുന്നു.രവിയാകട്ടെ, ഓഫീസ് വിട്ടാല്‍ പിന്നെ സോഷ്യല്‍മീഡിയയും,ഓണ്‍ലൈന്‍ ചച്ചകളും,ക്ലബും ഒക്കെയായി ആകെ തിരക്കാണ്.

* * * * * * *

അച്ഛാ.., ഈ കണക്കൊന്നു പറഞ്ഞ് തരാമോ?

തന്‍റെ ഫേസ്സ് ബുക്ക്‌ പോസ്റ്റില്‍ കിട്ടിയ കമന്റുകള്‍ വായിക്കുന്ന തിരക്കിലായിരുന്ന രവി ശങ്കര്‍, തന്‍റെ ലാപ്ടോപ്പില്‍ നിന്നും നോട്ടം മാറ്റാതെ തന്നെ പറഞ്ഞു,

അപ്പൂസ്സേ..., ചെറിയമ്മയുടെ അടുത്ത് ചെല്ലൂ.അച്ഛന് കുറേ പണികള്‍ തീര്‍ക്കാനുണ്ട്.
അനിതേ... മോനെ അങ്ങോട്ട് വിളിക്ക്

സമയം രാത്രി പത്തിനോടടുക്കുന്നു.ഓഫീസ്സില്‍ നിന്നും വന്നത് മുതല്‍ ഒരേ ഇരിപ്പിരിക്കുന്നതാ.അപ്പൂസ്സാകട്ടെ, അച്ഛന്റൊപ്പം കഴിക്കാന്‍ കാത്തിരുന്ന് ഒടുവില്‍ എന്നത്തേയും പോലെ തനിയേ കഴിച്ചു.അപ്പുവിന്‍റെ വിദ്യാഭ്യാസത്തിന്‍റെ പേരും പറഞ്ഞ് പട്ടണത്തിലേയ്ക്ക് അവര്‍ താമസ്സം മാറിയിട്ട് ഏതാനും മാസ്സങ്ങള്‍ ആയതേ ഉള്ളൂ.


അച്ഛാ..... നമ്മുക്ക് വണ്ടിക്കളി കളിക്കാം?

രണ്ട് കൈയിലും ഓരോ കളിവണ്ടിയും ആയി നില്‍ക്കുന്ന അപ്പുവിനോട് അയാള്‍ പറഞ്ഞു.
മോന്‍ അപ്പുറത്ത് പോയി കളിച്ചോ, അച്ഛന്‍ വന്നോളാം.”

എത്ര നാള്‍ ആയി അച്ഛന്‍ അപ്പൂന്‍റെ കൂടെ കളിച്ചിട്ട്,അച്ഛന് എന്നും തിരക്കാ....ഒരിക്കലും എന്‍റെ കൂടെ കളിക്കില്ല!!” അവന്‍ ചിണുങ്ങിക്കൊണ്ട് അവന്‍റെ മുറിയിലോട്ട് കയറിപോയി.

********************

കുറേക്കാലമായി ആ മുറി ആയിരുന്നു അവന്‍റെ ലോകം.അച്ഛന്‍റെയും അമ്മയുടേയുമൊക്കെ അടുത്തുനിന്നും അവന് നഷ്ടപ്പെട്ടിരുന്ന പലതിന്‍റെയും കുറവുകള്‍ നികത്താന്‍ ആ മുറിയില്‍ അപ്പൂസ്സിന് ചിലര്‍ ഉണ്ടായിരുന്നു.അവന്‍റെ സന്തോഷത്തിലും,സങ്കടത്തിലും ഒരേപോലെ അവന്‍റെ കൂടെ നിന്നിരുന്ന ചിലര്‍.

അച്ഛന്‍ കഴിഞ്ഞാല്‍ അവന് ഏറ്റവും ഇഷ്ടമുള്ള ചിലര്‍...
കാടുവയുടേയും,കരടിയുടേയും,പൂച്ചയുടേയും ഒക്കെ രൂപമുള്ള “സോഫ്റ്റ് ടോയ്സ്സ്”!!

 സ്ക്കൂളിലെ വിശേഷങ്ങളും, തമാശകളും മുടങ്ങാതെ കേട്ടിരുന്നത് അവര്‍ ആയിരുന്നു.താന്‍ പറയുന്നതെന്തും കേട്ടിരിക്കുമെങ്കിലും തിരിച്ചൊന്നും ചോദിയ്ക്കാന്‍ അവര്‍ക്ക് പറ്റാത്തതില്‍ അവന് വിഷമം ഉണ്ടായിരുന്നു. എങ്കിലും അവനോടൊപ്പം കളിക്കാനും,അവന്‍ പറയുന്ന  കഥകള്‍ കേള്‍ക്കാനും,നന്നായി വരയ്ക്കുമായിരുന്ന അവന്‍റെ കുഞ്ഞിചിത്രങ്ങള്‍ കാണുവാനും ഒക്കെ ആ വീട്ടില്‍, അവര്‍ക്കുമാത്രമേ ധാരാളം സമയം ഉണ്ടായിരുന്നുള്ളു.

*******************

സ്ക്കൂള്‍ ഇല്ലാതിരുന്നിട്ടും ആ ശനിയാഴ്ച, രവിശങ്കര്‍ ഓഫീസ്സില്‍ പോകുന്നതിനു മുന്‍പേ തന്നെ ഉറക്കമുണര്‍ന്ന അപ്പു അച്ഛന്‍റെ അടുത്ത് ഓടിയെത്തി.അയാള്‍ ഇറങ്ങുവാന്‍ തുടങ്ങുവായിരുന്നു.

അച്ഛാ.. അപ്പൂന് ഒരു 50 രൂപ താര്വോ??

നിനക്കെന്തിനാ പൈസ?

അപ്പൂസ്സിന് ഒരു സാതനം വാങ്ങാനാ

എന്തു സാധനം? എന്തായാലും ചെറിയമ്മയോട് പറഞ്ഞാല്‍ മതി.ആവശ്യമുള്ളതാണേല്‍ വാങ്ങിത്തരും

അത്രയും പറഞ്ഞ് അയാള്‍ ഇറങ്ങി.അച്ഛനെ അല്‍പ സമയം നോക്കി നിന്നിട്ട് അപ്പു, അവന്‍റെ മുറിയിലേയ്ക്ക് തന്നെ തിരിച്ച്കയറി.

അച്ഛന്‍ പോയി കുറേ കഴിഞ്ഞ് അവന്‍ അനിതയുടെ അടുത്തെത്തി, തനിക്ക് 50 രൂപ തരുമോ എന്ന് ചോദിച്ചു.ഏതോ സീരിയല്‍ കണ്ടുകൊണ്ടിരുന്ന അവള്‍ അവനെ വഴക്ക് പറഞ്ഞോടിച്ചു.

അന്ന് വൈകിട്ട് അലമാരിയില്‍ വച്ചിരുന്ന 100 രൂപ കാണുന്നില്ല എന്ന പരാതിയുമായി അനിത, രവിയെ സമീപിച്ചു.

അപ്പൂ.... നീ അലമാരീന്നു പൈസ്സ വല്ലതും എടുത്തോ?

ഇല്ല അച്ഛാ

കള്ളം പറയരുത്!!

അപ്പൂസ്സെടുത്തിട്ടില്ല അച്ഛാ

മുഖത്ത് നോക്കി കള്ളം പറയുന്നോ?” രവിശങ്കര്‍ അവന്‍റെ ചെവിയില്‍ പിടിച്ചുതിരിച്ച് കൊണ്ട് ചോദിച്ചു.
പെട്ടെന്ന് സങ്കടം വന്ന അപ്പൂസ്സിന്‍റെ കണ്ണുകള്‍ നിറഞ്ഞു.ഏങ്ങലിനിടയിലും അവന്‍ പറഞ്ഞ് കൊണ്ടേ ഇരുന്നു...

ഞാ.... ഞാ..... ഞാ......... ഞാനെടുത്തിട്ടില്ല....അച്ഛാ...
   ......ങീ..... ങീ..... ങീ.......
സ..ത്യ...മാ...യിട്ടും.., അപ്പൂസ്....... അഹ്...അ...അലമാ...രി തുരന്നില്ല...

ഞാ.....നല്ല എടുത്തത്....

അപ്പൂന്.... വേതനിച്ചുന്നു..... വിട... ച്ഛാ....
ങീ.....ഹി..... ങീ.....ഹി ങീ.......

അച്ഛന്‍ കൈ വിട്ടപ്പോള്‍, അവനോടി തന്‍റെ മുറിയില്‍ കയറി പുലിയേയും,കരടിയേയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.ചെവി  വേദനിച്ചതിലും ഉപരി,താന്‍ പറഞ്ഞത് അച്ഛന്‍ വിശ്വസ്സിക്കാത്തത്തില്‍  ആയിരുന്നു അവന് വിഷമം.

*********
പിറ്റേന്ന് ഞായറാഴ്ച്ച ആയത് കൊണ്ട് രവിശങ്കറും അനിതയും വളരെ വൈകിയാണ് ഉണര്‍ന്നത്.ഉച്ച ആയിട്ടും അപ്പൂസ്സിന്‍റെ അനക്കമൊന്നും ഇല്ലാതെ വന്നപ്പോളാണ് അവനെക്കുറിച്ച് അവര്‍ അന്വേഷിക്കുന്നത്.വീട്ടില് ഇല്ലാ എന്ന് കണ്ടപ്പോള്‍ അടുത്ത വീടുകളില്‍ നോക്കി.
ഇല്ല, എവിടെയും ഇല്ല.
അപ്പോളാണ്... അടുത്ത വീട്ടിലെ ചാക്കോചേട്ടന്‍ അത് വഴി വന്നത്.താന്‍ അപ്പൂസ്സിനെ റോഡിന് അപ്പുറത്തുള്ള ആ ചെറിയ സുപ്പര്‍മാര്‍ക്കറ്റില്‍ വച്ച് രാവിലെ കണ്ടതായി ചാക്കോചേട്ടന്‍ പറഞ്ഞു.
പെട്ടെന്ന് ആരോ ഓടികിതച്ചെത്തി.

അപ്പു നിങ്ങളുടെ മകനല്ലേ? റോഡുമുറിച്ച് കടക്കുമ്പോള്‍ അവനെ ഒരു കാറ് തട്ടി.ഞാനാണ് അവനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.നമ്പര്‍ അറിയില്ലായിരുന്നത് കൊണ്ട് അറിയിക്കാന്‍ താമസിച്ചത്.

രവി ആശുപത്രിയിലേക്ക് പാഞ്ഞു!!

************
ദിവസങ്ങള്‍ക്ക് ശേഷം രവിശങ്കര്‍ അന്ന് ഓഫീസില്‍ എത്തിയത്, തന്‍റെ ലീവ് നീട്ടി എടുക്കുന്നതിനായിരുന്നു.ഓഫീസില്‍ നിന്നും മടങ്ങിയെത്തിയ അയാള്‍ക്ക്, എന്തോ തപ്പുന്നതിനിടയില്‍ അലമാരിയിലെ തുണികള്‍ക്കിടയില്‍ നിന്നും ഒരു 100 രൂപ കിട്ടി,അന്ന് അപ്പു എടുത്തു എന്ന് പറഞ്ഞ അതേ 100 രൂപ!! കുറ്റബോധം നിറഞ്ഞ മനസ്സോടെ,രവിശങ്കര്‍ ഒടുവില്‍ അപ്പുവിന്‍റെ മുറിയിലെത്തി.
മുറിയില്‍ അവന്‍റെ പ്രീയപ്പെട്ട കൂട്ടുകാര്‍ പൊടിപിടിച്ചു ഉറങ്ങുന്നുണ്ടായിരുന്നു.അവര്‍ക്കിടയില്‍ കിടന്നുന്ന അവന്‍റെ ഡ്രോയിങ്ങ് ബുക്ക്‌ എടുത്ത് അയാള്‍ വെറുതെ ഒന്ന് മറിച്ചുനോക്കി.


ആദ്യം കണ്ട ഒരു ചിത്രത്തില്‍ അയാളുടെ നോട്ടം തങ്ങിനിന്നു- ഒരു അച്ഛനും മകനും!! അതിനു താഴെ “അച്ചന്‍ - അപ്പു” എന്ന് വടിവില്ലാതെ എഴുതിയിരിക്കുന്നു.മറ്റൊരു പേജില്‍, 2 ആളുകള്‍ പന്ത് കളിക്കുന്ന ചിത്രം.അതിനു താഴെയും “അച്ചന്‍ - അപ്പു” എന്ന് കാണാം.

മുറിയില്‍ കണ്ണോടിച്ച അയാള്‍, അപ്പുവിന്‍റെ പണപ്പെട്ടി കണ്ടു,

കളിമണ്ണില്‍ തീര്‍ത്ത ഒരു മത്തങ്ങത്തലയന്‍  “ഉണ്ണി കുടുക്ക” !!

കൈനീട്ടം കിട്ടുന്നതും, താന്‍ പണ്ട് കൊടുത്തിരുന്ന ചില്ലറകളും ഒക്കെ ഇട്ട് വച്ചിരുന്ന ആ “ഉണ്ണി കുടുക്ക” ഉടഞ്ഞിരിക്കുന്നു.

**************
മുറിയുടെ ഒരു മൂലയ്ക്കായി ഇരിക്കുന്ന ഒരു കവര്‍ അയാള്‍ തിരിച്ചറിഞ്ഞു. “അപ്പുവിന്‍റെ കൈയില്‍ ഉണ്ടായിരുന്നതാ” എന്നും പറഞ്ഞ് അന്ന് വന്ന ആരോ കൊണ്ടുവച്ചതാണ്.പുസ്തകം മേശയില്‍ വച്ചുകൊണ്ട് അയാളതെടുത്തു.

അതിനുള്ളില്‍ ഒരു കൊച്ചു സമ്മാന പൊതി.അതിനുള്ളില്‍ ഒരു ബെര്‍ത്ത്‌ ഡേ കാര്‍ഡും കൂടെ തനിക്ക് ഏറ്റവും ഇഷ്ടമുള്ള വൈറ്റ് ചോക്ലേറ്റും.

തന്‍റെ ബര്‍ത്ത് ഡേയ്ക്ക് സമ്മാനം വാങ്ങാനാണല്ലോ ഈശ്വരാ അപ്പു അന്ന് പൈസ ചോദിച്ചത്!! 

ആ സമ്മാനപ്പോതി അയാള്‍ മാറോട് ചേര്‍ത്തണച്ചു.

“ഉണ്ണി കുടുക്ക” ഉടഞ്ഞതെങ്ങനെ എന്ന് അയാള്‍ തിരിച്ചറിഞ്ഞു.

“മകനെ... നിന്‍റെ  സ്നേഹവും,ആഗ്രഹങ്ങളും, ഇഷ്ടങ്ങളും തിരിച്ചറിയാന്‍ ഈ അച്ഛന് പറ്റിയില്ലല്ലോ!!”
കണ്ണുകളില്‍ നനവ്‌ പടരുന്നത്‌ അയാള്‍ അറിഞ്ഞില്ല.



മകന് പ്രീയപ്പെട്ട പാവകളുടെ പൊടി തട്ടി,അവയ്ക്കൊക്കെ ഉമ്മകള്‍ കൊടുക്കുമ്പോള്‍ അയാളുടെ മനസ്സ് പിടയുകയായിരുന്നു.

അവന്‍റെ ചിത്ര പുസ്തകവും എടുത്ത്, അയാള്‍ മുറി പൂട്ടി ഇറങ്ങി.മകന്‍ തന്ന ആ ജന്മദിന സമ്മാനം, തന്‍റെ പേര്‍സണല്‍ അലമാരിയിലെ ലോക്കറില്‍ വച്ച് ഭദ്രമായി പൂട്ടുമ്പോള്‍ അയാളിലെ "അച്ഛന്‍" സകല പൂട്ടുകളും പൊട്ടിച്ച് ഉണരുകയായിരുന്നു.

ലാപ്ടോപ് ഓണ്‍ ആക്കി തന്‍റെ ഫേസ്ബുക്ക് അകൌണ്ട് ഡിലീറ്റ് ചെയ്തു.മറ്റ് എല്ലാ ഓണ്‍ലൈന്‍ മീഡിയകളോടും ടാറ്റ പറയുമ്പോള്‍,കുടുംബത്തേക്കാള്‍ പ്രാധാന്യം, ഒരിക്കലും തമ്മില്‍ കാണാത്ത സൌഹൃതങ്ങള്‍ക്കും,.... ഷെയര്‍കള്‍ക്കും പോസ്റ്റുകള്‍ക്കും, കമന്റ്‌കള്‍ക്കും,ചാറ്റ്കള്‍ക്കും ഒക്കെ നല്‍കിയതിലുള്ള അടങ്ങാത്ത കുറ്റബോധമായിരുന്നു അയാളുടെ മനസ്സില്‍!!

എല്ലാത്തിനും  ഒരു പരിധി വയ്ക്കേണ്ടതായിരുന്നു!!

എല്ലാം കഴിഞ്ഞ് അയാള്‍ വീണ്ടും അപ്പൂസ്സിന്‍റെ ചിത്രപുസ്തകം തുറന്നു.ഓരോ ചിത്രങ്ങളും അവന് തന്നോടുള്ള സ്നേഹം വിളിച്ചോതിയിരുന്നു.

തന്റൊപ്പം കളിക്കാന്‍, കൂട്ടുകൂടാന്‍,..., കഥകള്‍ കേട്ട് കിടന്നുറങ്ങാന്‍.. ഒക്കെ അവന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നറിഞ്ഞപ്പോള്‍ രവിശങ്കര്‍ വിതുമ്പിപ്പോയി.ആ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍തുള്ളികള്‍ പതിച്ചത് തുറന്ന് പിടിച്ചിരുന്ന ആ പുസ്തക താളുകളില്‍ ആയിരുന്നു.

അച്ഛനും മകനും കൂടി മാനം നോക്കി നില്‍ക്കുന്ന ഒരു ചിത്രം!!
അത് കണ്ടതും പെട്ടെന്നെന്തോ ഓര്‍മ വന്നത് പോലെ രവിശങ്കര്‍,ആ പുസ്തകവുമായി നേരെ വീടിന്റെ ടെറസ്സിലേയ്ക്ക് തിരിച്ചു.നേരം ഇരുട്ടി തുടങ്ങിയിരുന്നു.അരണ്ട പ്രകാശം മാത്രം.

മരിക്കുന്നവര്‍ എവിടെയാ പോകുന്നെ അച്ഛാ

പണ്ടെങ്ങോ ഒരിക്കല്‍ അപ്പുമോന്‍ തന്നോട് ചോദിച്ചതാണ്.

അവര്‍ ആകാശത്ത് നക്ഷത്രമായി ഉദിക്കും മോനെ.....

മേഘാവൃതമായ ആകാശത്തിന് നേരേ അയാള്‍ തല ഉയര്‍ത്തി.

മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച്... ആ അച്ഛന്‍ മകനുവേണ്ടി മാത്രമായി സമയം കണ്ടെത്തുകയായിരുന്നു......!!

അവനോടൊപ്പം കളിക്കാന്‍ തയാറാവുകയായിരുന്നു.....

കുഞ്ഞ്മനസ്സിലെ ചിന്തകള്‍ അറിയാന്‍ ശ്രമിക്കുകയായിരുന്നു!!

മേഘങ്ങള്‍ക്കിടയില്‍, പുതുതായി ഉദിച്ച ഒരു കൊച്ചുതാരകത്തെ അയാള്‍ തേടിക്കൊണ്ടേയിരുന്നു.തന്‍റെ മകന്‍റെ കിളികൊഞ്ചലിനുവേണ്ടി ആ ഹൃദയം വെമ്പല്‍ കൊണ്ടു.

അതേ സമയം, ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടി.മേഘങ്ങള്‍ക്കപ്പുറത്ത് നിന്നും രണ്ട് കുഞ്ഞി കണ്ണുകള്‍, മേഘങ്ങക്കിടയിലൂടെ താഴേയ്ക്ക് എത്തിനോക്കി.തന്‍റെ അച്ഛന്റൊപ്പം കളിക്കുവാനായി അവന്‍ കുതിക്കുവാ ശ്രമിച്ചു.

“എന്താ അച്ചാ എനിച്ച് അച്ചന്റെ അടുത്തെത്താന്‍ പറ്റാത്തെ?.....

എന്താ അച്ചാ എനിക്കച്ചനെ കേട്ടിപിടിക്കാന്‍ പറ്റാത്തെ? .....

എന്താ അച്ചാ മോന് അച്ചന്റോപ്പം കളിക്കാന്‍ പറ്റാത്തെ??....

ഇനി ഒരിക്കലും അപ്പൂസ്സിനു അച്ചന്റെ കൂടെ കളിക്കാന്‍ പറ്റില്ലേ.....??.” അങ്ങനെ ഉത്തരമില്ലാത്ത നൂറു ചോദ്യങ്ങള്‍ അവന്‍റെ മനസ്സില്‍ പൊങ്ങിവന്നു.

ആ കുഞ്ഞുതാരകത്തിന്റെ ഗദ്ഗതങ്ങള്‍ ഇടിമിന്നലായി മുഴങ്ങി തുടങ്ങി.
ഒരു ഇളംതെന്നലായി അവന്‍ അച്ഛന്‍റെ അടുത്ത് ഓടിയെത്തി....


ആ അച്ഛനും മകനും തമ്മില്‍ കളിച്ച് തുടങ്ങുകയായിരുന്നു.മകനെ വാരിപുണരാനായി അയാള്‍ കൈകള്‍ വിടര്‍ത്തി.
അവന്‍റെ സന്തോഷം മിഴിനീര്‍ത്തുള്ളികളായി ഒലിച്ചിറങ്ങി.മേഘങ്ങള്‍ അവയെ മഴനീര്‍ത്തുള്ളികളാക്കി .... പൊഴിച്ചു.

ആദ്യത്തെ തുള്ളികളാല്‍ തന്നെ അവന്‍ അച്ഛന്റെ കണ്ണുകള്‍ തുടച്ചുകൊടുത്തു.
പിന്നീട് പെയ്ത ഇളം തുള്ളികലാല്‍ അവര്‍ ആലിംഗനബദ്ധരായി.
മകന്‍റെ ഓര്‍മ്മകള്‍ വാഴുന്ന ആ പുസ്തകം മാത്രം അയാള്‍ നനയാതെ സൂക്ഷിച്ചു.
***************************


ആ പുസ്തകത്തില്‍ തന്‍റെ മകന്‍ അവസാനമായി എഴുതിയ വരികള്‍ക്ക് മറുപടി എന്നവണ്ണം .....അയാള്‍ മന്ത്രിച്ചു .......


ഐ ടൂ ലവ് യു അപ്പൂസ്സെ....


************************************************************************





6 comments:

  1. Adhyamayanu നിങ്ങളുടെ രചന എന്റെ കണ്ണ് നിറയിച്ചത്.... ഹൃദയ സ്പര്ശി ആണ്

    ReplyDelete
    Replies
    1. ഹൃദയത്തിൽ സ്പർശിച്ചു എഴുതിയത് ആണ്.അതുകൊണ്ടാകും

      Delete
  2. ശരിയാണ്
    സമയമാണ് നമ്മൾ അവർക്ക് കൊടുേണ്ട ഏറ്റവും വലിയ സമ്മാനം
    ശരിക്കും എല്ലാ മാതാപിതാക്കൾക്കും ഒരു ഓർമ്മ െപടുത്തൽ തന്നെയാണ് ഈ കഥ

    ReplyDelete
    Replies
    1. araarnennnariyilla enkilum .... vayanayku, prolsahanathinu... thanks

      Delete
  3. തിരക്കുകളിൽ മുഴുകി ഇരിക്കുന്ന മാതാപിതാക്കൾ മറന്നു പോവുന്ന ഒരു കാര്യം ആണ് അവരുടെ കുഞ്ഞുങ്ങൾ


    നല്ല സ്റ്റോറി ആണ് ട്ടോ ന്നാലും കുറച്ചു സങ്കടം ആയി

    ReplyDelete
    Replies
    1. പേരറിയാത്തൊരു സൌഹ്ര്ടമേ ...

      വായിക്കുവാന്‍ സമയം കണ്ടതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും താങ്ക്സ് .!!

      Delete