Friday, 17 April 2015

യക്ഷിയമ്മ



                                      ഇരുട്ടിന്റെ മൂടുപടം ചൂടിതുടങ്ങിയ ആ വനാന്തരത്തിലേയ്ക്ക്,പതിവ് സന്ദര്‍ശകനായ ഇളംതെന്നലിന്‍റെ കൈയും പിടിച്ച് മറ്റൊരാള്‍ കൂടി കടന്നെത്തി.ഒരു കുഞ്ഞു പൈതലിന്റെ മുല്ലപൂമോട്ടുകള്‍ പോലത്തെ ഇളം പല്ലുകളില്‍ തട്ടിചിതറി പുറത്തെത്തിയ കിളി കൊഞ്ചലുകള്‍!!
മയക്കത്തിനിടയില്‍ ആരോ അവിടെ ഉപേക്ഷിച്ചതാണ് ആ കുഞ്ഞു മാലാഖയെ.ഉറക്കമുണര്‍ന്നപ്പോള്‍ തന്‍റെ മേലെ ഇടയ്ക്കിടയ്ക് വന്നു പതിക്കുന്ന, ആ പൂമരത്തിലെ ചുവപ്പ് പൂവുകള്‍ കണ്ട് ചിരിക്കയാണ്,ഒപ്പം മരച്ചില്ലയില്‍ ഇടയ്ക്കിടെ പറന്നെത്തുന്ന നീണ്ട ഇരട്ട വാലന്‍ മഞ്ഞകിളിയോട് കിന്നാരം പറയുന്നുമുണ്ട്.ആ ചിരി എറ്റെടുത്ത് കൊണ്ട് വാനില്‍ പ്രകാശിപ്പിച്ചു ചന്ദ്രിക.മഴപ്രവാചകരായ ചിലരുടെ പ്രവചനങ്ങള്‍ക്ക് പശ്ചാത്തലം പാടിക്കൊണ്ട് അങ്ങും ഇങ്ങും ആയി ചില ചീവീടുകള്‍ തല ഉയര്‍ത്തിതുടങ്ങി.
******
കാറ്റിന്റെ താളത്തിനൊത്ത് ആടുന്ന മറ്റ് മരങ്ങള്‍ക്കൊപ്പം ആ കരിമ്പനയും!!
ആ കരിമ്പന മുകളില്‍ നിന്നും താഴെയെത്തിയ യക്ഷിയമ്മ, ചോരയുടെ മണം പിടിച്ച്കൊണ്ട് കാറ്റിനെതിരെ പാഞ്ഞു.ദംഷ്ട്രകള്‍ നിലാവെട്ടത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു.നിലംമുട്ടെ വളര്‍ന്നു കഴിഞ്ഞ  മുടിയിഴകള്‍ കാറ്റില്‍ ആടി ഉലഞ്ഞു.കൂര്‍ത്ത നഖങ്ങള്‍, മാംസ ദാഹത്താല്‍ കാറ്റില്‍ സീല്ക്കാരമുണ്ടാക്കിക്കൊണ്ടിരുന്നു
********
വെണ്ണ തോല്‍ക്കും മൃദുലതയോടെ,നിഷ്കളങ്കമായി ചിരിച്ചു കളിക്കുന്ന ആ പൈതലിനെ കണ്ടതും,കുഞ്ഞിനടുത്തായി മുട്ടുകുത്തി യക്ഷിയമ്മ.യക്ഷിയമ്മയുടെ ചുടു നിശ്വാസം കുഞ്ഞിന്‍റെ മുഖത്ത് പതിച്ചു.അവള്‍ യക്ഷിയമ്മയെ തുറിച്ചുനോക്കി.പിന്നെ ആ കുഞ്ഞു മുഖത്തൊരു പാല്‍ പുഞ്ചിരി പടര്‍ന്നു.പുഞ്ചിരിയില്‍ മയങ്ങിയ ദംഷ്ട്രകള്‍ താനേ ഉള്‍വലിഞ്ഞു.കാലുകളാല്‍ അവള്‍ യക്ഷി അമ്മയുടെ മാറില്‍ തൊഴിച്ചു.കൈകളാല്‍ അവള്‍ യക്ഷിയമ്മയുടെ മൂക്കില്‍ പിടിച്ച് വലിച്ചു.പെട്ടെന്നവളെ കോരിയെടുത്ത് നിവര്‍ന്നു യക്ഷിയമ്മ.നെഞ്ചോടു ചേര്‍ത്ത് പിടിക്കുമ്പോള്‍, തന്നിലെ ചോരകൊതി എങ്ങോപോയി മറയുന്നത് യക്ഷിയമ്മ അറിഞ്ഞിരുന്നില്ല.ആ മുഖം ശാന്തമായി കഴിഞ്ഞിരുന്നു.തന്‍റെ മാറിടത്തില്‍ ആ കുഞ്ഞു തപ്പുമ്പോള്‍ , ആ മുലകച്ചയ്ക്കുള്ളിലൂടെ തന്‍റെ സിരകലിലേയ്ക്ക് പറഞ്ഞറിയിക്കനാവത്ത ഒരു തരിപ്പ് പടരുന്നതവള്‍ അറിഞ്ഞു.അന്നാദ്യമായി മാതൃവാത്സല്യം ആ മുലകളില്‍ വന്നു നിറഞ്ഞു.ആ കുഞ്ഞിനെ നെഞ്ചോട് ചെര്‍ത്തുതന്നെ യക്ഷിയമ്മ കരിമ്പന ചുവട്ടിലെത്തി.
******************

പിന്നീട് ആ കാട്ടില്‍ ഉത്സവമായിരുന്നു.കാടിന്‍റെ ഓമനയായി അവള്‍ മാറി,യക്ഷിയമ്മയുടെ സ്വന്തം പാറു, പാറുകുട്ടി!!
കാട്ടിലെങ്ങും സന്തോഷം പരത്തി.... ശലഭങ്ങള്‍ക്കൊപ്പം അവള്‍ പാറിനടന്നു.അവള്‍ക്കൊപ്പം ഓടാനും ചാടാനും ഒക്കെ മാങ്കുട്ടികളും മുയലുകളും തമ്മില്‍ മത്സരമായി.വൃക്ഷലതാതികള്‍ പൂക്കളാല്‍ ആലങ്കരിക്കപ്പെട്ടു.പക്ഷികളാവട്ടെ അവള്‍ക്കായി, കുയിലിന്റെ നേതൃത്വത്തില്‍  പാട്ടുകളും,മയിലിന്‍റെ നേതൃത്വത്തില്‍ നൃത്തങ്ങളും ഒരുക്കി.യക്ഷിയമ്മയുടെ സന്തോഷത്തില്‍ പങ്കുചേരാനെന്നപോലെ,വെള്ളയും നീലയും വൈലറ്റും ഒക്കെ ചേര്‍ന്ന മനോഹരമായ പുഷ്പങ്ങളാല്‍, പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് പനകളും പൂത്തുലഞ്ഞു.

യക്ഷിയമ്മയകട്ടെ, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന, വലിയ മാവിന്‍ തണലില്‍, മണ്ണുകുഴച്ച് വൃത്താകൃതിയില്‍ ചുമര് കെട്ടി, ഉണക്ക പുല്ലും പനയോലയും ചേര്‍ത്ത് മേഞ്ഞൊരു കുടിലു കെട്ടി, അവിടായി പിന്നെ അവര്‍ താമസ്സം.
ഋതുക്കള്‍ മാറിക്കൊണ്ടിരുന്നതിനൊപ്പം പറുകുട്ടിയും വളര്‍ന്നുതുടങ്ങി.  എന്നും രാവിലെ പാറുകുട്ടിടെ  മുടി വകഞ്ഞൊതുക്കി, അവള്‍ക്കായി  ശേഖരിച്ച പൂക്കളാല്‍ മാല കെട്ടി, മുടിയില്‍ ചൂടി കൊടുക്കും യക്ഷിയമ്മ. അപ്പൂപ്പന്‍ താടികള്‍ ചേര്‍ത്ത് വച്ച് കുഞ്ഞുടുപ്പുകള്‍ നെയ്തു. അവളോടൊപ്പം കളിക്കും,കഥകള്‍ പറഞ്ഞ് കൊടുക്കും,പാലും പഴങ്ങളും കൊടുത്ത് വയറു നിറച്ച്, താരാട്ട് പാടി ഉറക്കും.
കുറച്ചും കൂടി വളര്‍ന്നപ്പോള്‍, അവള്‍ക്കായി മാവിന്‍ കൊമ്പില്‍, കാട്ടുവള്ളികള്‍ പിരിച്ചോരൂഞ്ഞാല്‍ കെട്ടികൊടുത്തു.കിളികള്‍ക്കൊപ്പം ആടാനും പാടാനും ഒക്കെ അവള്‍ പഠിച്ച് തുടങ്ങി.വര്‍ഷങ്ങള്‍ അവളെ കൌമാരാത്തിലെത്തിച്ചു.ഭൂമിയിലെത്തിയ മാലാഖയെ പോലെ അവള്‍ കാട്ടിലെങ്ങും പാറിനടന്നു.
**************
പതിവ് വിട്ട് ഒരുനാള്‍ അവള്‍,ഒരു മാന്‍പേടയോടോപ്പം കളിച്ചു കളിച്ച് കാടിന്റെ അതിര്ത്തിയിലെത്തിച്ചേര്‍ന്നു.മകള്‍ക്കായി ആഹാരം ഒരുക്കുന്ന തിരക്കിലാരുന്ന യക്ഷിയമ്മ, പാറുകുട്ടിയില്ലാതെ ഓടി കിതച്ചെത്തിയ മാന്‍പേടയെ കണ്ടു പിടഞ്ഞെണീറ്റു.മാനിന്‍റെ ദേഹം മുഴുവന്‍ ക്ഷതമേറ്റ പാടുകള്‍!! മാന്‍പേട വന്ന ദിക്ക് നോക്കി അവള്‍ പാഞ്ഞു.
*******
അകലേന്നേ കണ്ടു തന്‍റെ പാറുകുട്ടി നിലത്ത് വീണു കിടക്കുന്നത്!!ഓടിച്ചെന്നു വാരിയെടുത്ത് ഉറക്കെ വിളിച്ചു.
“മോളെ പാറൂ............. പാറുകുട്ടീ....
കണ്ണ് തുറക്ക് മോളെ...
ന്‍റെ കുട്ടിക്കെന്താ പറ്റിയേ.....?
കണ്ണ് തുറക്ക് പാറു.....
പാറുകുട്ടി...... കണ്ണ് തുറക്ക്, യക്ഷിയമ്മയെ ഒന്ന് നോക്ക് മോളേ...
പാറുകുട്ടീ...........”
ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരു കൊച്ചു കുട്ടിയേ പോലെ അവള്‍ മടിയില്‍ കിടക്കുന്ന മകളെ നോക്കി പൊട്ടികരഞ്ഞു.പക്ഷികളും മൃഗങ്ങളും ഓടി കൂടി.യക്ഷിയമ്മയുടെ സങ്കടം കാണവയ്യാതെ അകലെ നിന്നൊരു കതിരുകാണാകിളി ഉറക്കെ കരയുന്നുണ്ടാരുന്നു.പാറുകുട്ടിയുടെ ചലനമറ്റ ശരീരവും താങ്ങി യക്ഷിയമ്മ തന്‍റെ കുടിലിലെത്തി.അന്ന് രാത്രി മുഴുവന്‍ ആ വളര്ത്തമ്മ മകളേയും കെട്ടിപിടിച്ചു കരഞ്ഞു.
********
പിറ്റേന്ന് ആ അമ്മ മകളുടെ ശരീരം മാവിന്‍ തണലില്‍ തന്നെ മറവുചെയ്തു.മകള്‍ക്ക് ഏറ്റവും ഇഷ്ടം ആ മാവായിരുന്നു.അതിലെ പഴങ്ങളും!! മകള്‍ക്ക് തിന്നുവാനായി ഏതാനും പഴങ്ങളും,മുടിയില്‍ ചൂടാനായി പൂമാലയും ഒരുക്കി മറവ് ചെയ്തതിനു മുകളില്‍ വച്ച്, അല്‍പനേരം മൂകയായി നോക്കി നിന്ന ശേഷം,അവള്‍ തിരിഞ്ഞ് നടന്നു.കുടിലിനുള്ളില്‍ കയറി വാതിലടച്ചു.യക്ഷിയമ്മയുടെ തേങ്ങലുകള്‍ ആ ചുമരില്‍ ചെര്‍ന്നില്ലാതായി.എങ്ങും മൂകത പടര്‍ന്നുപിടിച്ചു. പതിവിലും നേരത്തേതന്നെ സന്ധ്യ മയങ്ങി തുടങ്ങി.ദീര്‍ഘ നേരത്തെ മൂകതയ്ക്ക്‌ ശേഷം യക്ഷിയമ്മ പുറത്തെത്തി.
*******
മകള്‍ക്ക് വേണ്ടി പണിത ആ കുടില്‍ എന്നന്നേയ്ക്കുമായി ഉപേക്ഷിച്ച് അവള്‍ കരിമ്പന മുകളിലെത്തി.അപ്പോളേയ്ക്കും ആകാശം ഇരുണ്ടുമൂടിതുടങ്ങി.ചെറിയൊരു മര്‍മരത്തോടെ കാറ്റ് വീശിത്തുടങ്ങി.പൊടുന്നനെ, ആ കുടിലും തകര്‍ത്ത് കൊണ്ട് ഊഞ്ഞാല് കെട്ടിയിരുന്ന ആ കൊമ്പോടിഞ്ഞു കുടിലിന്‍ മേലെ വീണു.പക്ഷികളും മൃഗങ്ങളും പേടിച്ച് നാനവഴി പാഞ്ഞു.അപ്പോളേയ്ക്കും കരിമ്പന മുകളില്‍ നിന്നും യക്ഷിയമ്മ താഴെ എത്തിയിരുന്നു.

********
വാത്സല്യം നിറഞ്ഞ്തുളുമ്പിയിരുന്ന ആ മുഖം വലിഞ്ഞു മുറുകി. പുരികക്കൊടികള്‍ വളഞ്ഞോടിഞ്ഞു തമ്മില്‍ കൂട്ടി മുട്ടി.കണ്ണുകളിലെ സ്നേഹാര്‍ദ്രത വറ്റിവരണ്ടു.പകരം ചുമപ്പ് പടര്‍ത്തിക്കൊണ്ട് ക്രോധരക്തം നുരഞ്ഞു കയറി കണ്ണുകള്‍ വികസിച്ചു.ചുണ്ടുകളില്‍ വന്യത നിറഞ്ഞു.ആ വന്യതയ്ക്കിടയിലൂടെ,ഒരു വ്യാഴവട്ടത്തിനു ശേഷം ദംഷ്ട്രകള്‍ പുറത്തേയ്ക്ക് നീണ്ടു. ശ്വാസോച്വാസ ഗതി ഭയാനകമായ സീല്ക്കരമായി മാറി.മുടിയിഴകള്‍ കാറ്റില്‍ പാറികളിച്ചു.മാതൃത്വം ചുരത്തിയിരുന്ന ആ നെഞ്ചിനുള്ളില്‍ പ്രതികാരാഗ്നി കത്തിജ്വലിച്ചു തുടങ്ങി.വിരലുകളില്‍ ചോര പൊടിച്ചുംകൊണ്ട് കാരിരിമ്പുപോലെ കൂര്‍ത്ത നഖങ്ങള്‍ പുറത്തെത്തി.മകളുറങ്ങുന്ന മണ്ണില്‍നിന്നും ആ കാലുകള്‍ വായുവിലേക്ക് ഉയര്‍ന്നുവന്നു. തന്‍റെ പൊന്നോമനയായി കാട്ടിലോടി നടന്നിരുന്ന ആ മാലഖകുട്ടിയുടെ മുഖമല്ലായിരുന്നു അപ്പോള്‍ യക്ഷിയമ്മയുടെ മനസ്സില്‍ നിറയെ,മറിച്ച്.....
വസ്ത്രങ്ങള്‍ പിച്ചിചീന്തപ്പെട്ട്,ദേഹം മുഴുവന്‍ നഖക്ഷതങ്ങളും കടിയും ഏറ്റ്,ആരുടെയൊക്കെയോ കാമാര്‍ത്തി ഏറ്റുവാങ്ങി,ക്രൂരമായി കൊലചെയ്യപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ നിസഹായത നിറഞ്ഞ കുറേ നിമിഷങ്ങളായിരുന്നു.
മാനത്തിനു വേണ്ടി കെഞ്ചുന്ന നിമിഷങ്ങള്‍!!
ജീവനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങള്‍!!
ആ നിമിഷങ്ങള്‍, മകളുടെ വിരഹവേദനയില്‍ പുളഞ്ഞിരുന്ന യക്ഷിയമ്മയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതികാരദാഹിയായ ഒരുഗ്രമൂര്‍ത്തിയായി മാറ്റുകയായിരുന്നു.
***********
വനാതിര്‍ത്തിക്കപ്പുറമുള്ള ആ കൊച്ചു ഗ്രാമത്തില്‍ ചേക്കേറിയിരുന്ന പക്ഷികള്‍ എങ്ങോട്ടോ പറന്നു തുടങ്ങി.നായക്കള്‍ ഓരിയിടാന്‍ തുടങ്ങി.കേട്ടിടിട്ടിരുന്ന പശുക്കളും മറ്റും കയറുപോട്ടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.വിജയിച്ചവര്‍ ഗ്രാമം വിട്ട് ഓടാന്‍ തുടങ്ങി.പരാജയപ്പെട്ടവരുടെ ദീനരോദനം ഉറങ്ങികഴിഞ്ഞിരുന്ന ആ ഗ്രാമത്തെ ഉണര്‍ത്തി.എന്തോ ആപത്തിന്‍റെ മുന്നോടി എന്നപോലെ ദു:ശകുനങ്ങള്‍!!
എങ്ങും കുറ്റാകൂരിരുട്ട്!!
കരിപുരണ്ട ആകാശത്ത് ഇടയ്ക്കിടയ്ക്ക് വെള്ളിടി മുഴങ്ങുന്നുണ്ടായിരുന്നു.മിന്നല്‍ വെളിച്ചത്തില്‍, നരിചീറുകള്‍ ചീറിപായുന്നത് കാണാമായിരുന്നു.അങ്ങകലെ നിന്നേതോ കോഴി കാലന്‍കൂവുന്നുണ്ടായിരുന്നു.ഗ്രാമത്തിനു ചുറ്റും നരികള്‍ നിരന്നു.മെല്ലെ തുടങ്ങിയ കാറ്റ് പിന്നീട് ചുഴലിയുടെ രൂപംകൊണ്ട്, പൊടികളും ഇലകളും എന്തിനേറെ,കുടിലുകളുടെ മെല്ക്കൂര വരെ തന്നിലേയ്ക്കടുപ്പിച്ചുകൊണ്ട് ആകാശംമുട്ടെ ഉയര്‍ന്നു തുടങ്ങി.കാറ്റിനകമ്പടി ആയി പിന്നീടെത്തിയത് മഴയായിരുന്നു.മഴയുടെ തേരിലേറി ആ ഗ്രാമത്തിലെത്തി യക്ഷിയമ്മ.യക്ഷിയമ്മയുടെ വരവറിയിച്ചുകൊണ്ട് കാറ്റിന്റെയും മഴയുടെയും രൂപം മാറി.മഴ പേമാരിയായി പെയ്തുതുടങ്ങി.കാറ്റാവട്ടെ, ചുഴലി രൂപം മാറി കൊടുംകാറ്റായി വീശിത്തുടങ്ങി.മരച്ചില്ലകള്‍ ഓടിച്ചു എറിഞ്ഞു തുടങ്ങി.അതും പോരാഞ്ഞു മരങ്ങളെ വേരോടെ പിഴുത് കുടിലുകള്‍ക്ക് മേലേയ്ക്കെറിഞ്ഞു.ശക്തമായ ഒരു മിന്നലിനോപ്പം, ഗ്രാമത്തിനു മേലെ ആകാശം മുട്ടേ വളര്‍ന്നു നില്‍ക്കുന്ന യക്ഷിയമ്മയെ കണ്ട് ഗ്രാമം നടുങ്ങി വിറച്ചു.
*********
പിറ്റേന്ന് സൂര്യനുദിക്കുമ്പോള്‍ അങ്ങനൊരു ഗ്രാമം ഇല്ലായിരുന്നു ,പകരം കുറേ അവശിഷ്ടങ്ങളും അവയ്ക്കിടയിലായി കുറേ ജീവശവങ്ങളും മാത്രം!!
പാറുകുട്ടിയുടെ ഘാതകരെല്ലാം ക്രൂരമായി വധിക്കപ്പെട്ടു.അവരുമായി ബന്ധപ്പെട്ടവരുടെ ജീവനൊഴികെ സര്‍വ്വതും നശിക്കപ്പെട്ടു.
*************
യക്ഷിയമ്മയുടെ പ്രതികാരം കാട്ടുതീ പോലെ ചുറ്റിനും പടര്‍ന്നിരുന്നു.
പല രാത്രികളിലും കാമാവെറിയന്മാരായ പലരും കൊല്ലപ്പെട്ടു.

പെണ്മക്കള്‍ഉള്ള എല്ലാവരും യക്ഷിയമ്മയെ ഇഷ്ടപെടാന്‍ തുടങ്ങി.അതുകണ്ട് പുരുഷമേധാവിത്വം തുണി ഉരിയപ്പെട്ടു.യക്ഷിയമ്മയെ തളയ്ക്കാന്‍ മാന്ത്രിക കളമൊരുങ്ങി. ഏറ്റവും പ്രഗല്‍ഭരായ മഹാ മാന്ത്രികര്‍ തന്നെ എത്തിച്ചേര്‍ന്നു.7 ദിവസത്തെ മന്ത്രവിധികള്‍ക്കൊടുവില്‍ യക്ഷിയമ്മയെ അവര്‍ എന്നന്നേയ്ക്കുമായി തളച്ചു.എന്നിട്ടും വെറി അടങ്ങാത്ത അവര്‍, സ്വന്തം മകളെ വരെ പിച്ചി ചീന്തി ദൂരേയ്ക്കെറിഞ്ഞു.സംഹാര താണ്ഡവമാടാന്‍ ഒരിക്കല്‍ കൂടി യക്ഷിയമ്മ വരണേ.... എന്ന പ്രാര്‍ഥനകൾ കേട്ട്.... യക്ഷിയമ്മയുടെ ഹൃദയം പിടഞ്ഞു.
**************

അങ്ങകലെയുള്ളോരുകാട്ടില്‍......

കാമവെറിയില്‍ കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന പാറുകുട്ടിമാരില്‍ നിന്നും, ഒരായിരം യക്ഷിയമ്മമാര്‍ ഉയരുന്നതും കാത്ത് കരിമ്പനകള്‍ മുളച്ചു കൊണ്ടേയിരുന്നു..... 

**********************************************************************************************


ചിത്രങ്ങള്‍ കടപ്പാട്:ഗൂഗിള്‍

No comments:

Post a Comment