Friday, 8 May 2015

പൂരവും സൌഹൃതവും പിന്നെ ആബിയും

 
                    നടുവന്‍ തിരുമേനിയുടെ മേലേ കൂടിയ ബാധയെ ഒഴിപ്പിക്കാന്‍ നടത്തിവരുന്ന തിരുമ്മല്‍ മന്ത്രവാദത്തിന്‍റെ രണ്ടാം ഘട്ടത്തിനായി നാട്ടില്‍ എത്തിയതാ.വന്നപാടേ മന്ത്രവാദിയെ വിളിച്ചു നോക്കി.

"അഞ്ചാറു മുട്ടയുമായി അങ്ങോട്ട് പോരട്ടെ?"

വേണ്ട!!
ഇന്ന് നുമ്മ പൂരാണ്ടാ... അതിനിടയില്‍ മുട്ടേം കൊണ്ട് വന്നാല്‍ നിന്‍റെ മര്‍മ്മം ഞാന്‍ കലക്കും.മലയ്ക്ക് പോകാന്‍ തേങ്ങ ഉടയ്ക്കും പോലെ ഫോണ്‍ വീണുടയുന്ന ശബ്ദം.മന്ത്രവാദിക്ക് ബാധ കേറിന്നാ തോന്നുന്നേ.

മന്ത്രവാദി ഇല്ലാതെ എന്തു മന്ത്രവാദം!!

നേരേ ഓടി തൊട്ടടുത്ത തീവണ്ടി ആപ്പീസില്‍ എത്തിയപ്പോളേയ്ക്കും ദേ വരുന്നു,എവിടെയോ കേട്ട് മറന്ന വരികളിലെ പോലെ,

ചുക്... ചുക്... ചുക്... ചുക്, ചുക് ചുക്, ചുക് ചുക്
കൂ...കൂ....................... 
ഝട.. ട്ടട...
കൂ...കൂ....................... 
ഝട.. ഝട..

ഭീമന്‍ ചേട്ടന്‍, ഭൂമി കുലുക്കി.....
ചടപട ചാടി.... കൂകി...പ്പായുന്നേ...............................യ്

ഠട..ട്ടട..ടട ഝട.. ട്ടട... ഠട..

കണ്ണില്‍ തീയോ... തലയില്‍ കൊമ്പോ...
പാളം കീറി, കൂകി പായുന്നേ..............യ്

നിര നിരയായ് പോ...................കും..
പാമ്പിന്‍ മാതിരി അമ്പോ നീ........ളം,

മഴയത്തും വെയിലത്തും 
മടി കൂടാ.................തോടും കെങ്കേ.......മാ........................

ഒരുവട്ടം
നില്ക്കാ മോ? 
കയറട്ടെ...,??
ഞാനും പോന്നോട്ടെ ......??


ചലിക്കുന്ന വൈദ്യുത യന്ത്രസംവിധാന ഘടക ത്തില്‍ ഒരു വിധം കയറി കൂടി, കിട്ടിയ സീറ്റില്‍ കമന്നടിച്ച് വീണു.
അവിടിരുന്നുറങ്ങി.ഉറങ്ങി താഴെ വീണപ്പോ ചാടി എണീറ്റ്‌, ഫ്രണ്ട്സ്സിനെ ഓരോരുത്തരെ ആയി വിളി തുടങ്ങി.
പൂരപറമ്പില്‍ വച്ചൊരു സംഗമം.അതും 15 കൊല്ലങ്ങള്‍ക്ക് ശേഷം!!
ഡിഗ്രിക്ക് കൂടെ വായി നോക്കാന്‍ ഉണ്ടായിരുന്ന എല്ലാ ആപ്പ ഊപ്പകളും എത്തുന്നു.ഡോ.നിവാസ്സ് ബാബുവിനെ ട്രെയിനില്‍ വച്ചേ കിട്ടി.
കോളേജിലെ അന്നത്തെ സുന്ദരികളുടെ പിന്നാലെ നടന്ന കഥകളും,സ്പെഷ്യല്‍ ക്ലാസിന്ന് പോയിട്ട്,ചക്കപഴം ഇട്ടുതിന്നതും,അതേത്തുടര്ന്ന് ഈച്ച ശല്യം കൂടുകയും, എല്ലാവന്മാരെയും ഇറക്കിവിടുകയും ചെയ്തതും,....മാങ്ങ പറിച്ച്ചോണ്ടിരുന്നപ്പോ കരാറുകാരന്‍ പൊക്കിയതും, ചെമ്പരത്തി പൂ വച്ചു ഒരാഴ്ച്ച ക്ലാസ്സില്‍ വന്നതും...... അങ്ങനെ കഥകള്‍ ഓരോന്നായി തിന്നുകൊണ്ട് ... തൃശ്ശൂര്‍ എത്തിയത് അറിഞ്ഞില്ല.

രാമു കാര്യാട്ടിന്റെ കൊച്ചുമോന്‍ എങ്കിലും ഇതുവരെ ഒരു നത്തോലിടെ ഫോട്ടോ പോലും എടുക്കാത്ത കിഷന്‍ ചന്ദ് കാര്യാട്ട് കാറും ആയി സ്റ്റേഷനില്‍.അവിടുന്ന് നേരെ സംഗമം പ്രമാണിച്ച് വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്മെന്റിലേയ്ക്ക്.അപ്പോളേയ്ക്കും ബാക്കിയുള്ളവര്‍ ഓരോന്നായി എത്തിത്തുടങ്ങി.

പിന്നെ എല്ലാവന്മാനരും കൂടി കിഷന്‍റെ വീട്ടിലെയ്ക്ക്.അവിടെ ചെന്ന ഉടന്‍ നേരേ അടുക്കളയിലേയ്ക്ക്.ഭക്ഷണം ശരിയാകുന്നതേ ഉണ്ടായിരുന്നുള്ളു.കൈയില്‍ കിട്ടിയ പത്രങ്ങളില്‍, അടുപ്പേല്‍ നിന്നും നേരിട്ട് കുടഞ്ഞിട്ട്, മൂക്കുമുട്ടെ തിന്നിട്ട് ഏമ്പക്കവും വിട്ട ശേഷം, കിഷന്റെ അച്ഛനോടും അമ്മയോടും അല്പ്പം കുശലാന്വേഷണം.ഇങ്ങനുള്ള ദുരന്തങ്ങള്‍ പണ്ടും ഒരുപാട് കണ്ടിട്ടുള്ളതിനാല്‍ , അവര്‍ ഓക്കേ.എന്നാല്‍, കിഷന്റെ ഭാര്യ ഞങ്ങള്‍ പോരുമ്പോളും അമ്പരപ്പില്‍ നിന്നും മോചിത ആയിരുന്നില്ല.

അവിടുന്ന് നേരെ പൂരപറമ്പിലേയ്ക്ക്.
(മേളാസ്വാദകര്‍ )

ഞങ്ങള്‍ ചെല്ലുമ്പോള്‍ ഇലഞ്ഞിത്തറമേളം തുടങ്ങിയിരുന്നു.
ഒരുവിധം മേളക്കാരെ കാണാം എന്ന ദൂരത്ത്‌ വരെ എത്താനായി.പിന്നെ വെയിലും ദാഹവും ഒക്കെ മറന്നുള്ള ആസ്വദനമായി.താളത്തിന്റെ വേഗ ഗതി മാറി മറിഞ്ഞുകൊണ്ടിരുന്നു.ചിലപ്പോള്‍ ഹനുമാന്‍ ഗീയറില്‍ കാണികളെ ആവേശ കൊടുമുടിയുടെ മുകളില്‍ വരെ കൊണ്ടെത്തിക്കും.പിന്നെ ആമ വേഗത്തില്‍ ഇഴയും.പെട്ടന്ന്,തന്നെ മൂട്ടില്‍ തീ പിടിച്ച റോക്കറ്റ് പോലോരു പാച്ചിലാ.ഇതിനൊക്കെ അനുസ്സരിച്ച് എന്റെട ഹൃദയവും താളം പിടിക്കുന്നുണ്ടോ എന്നൊരു സംശയം.ഒടുവില്‍...,
ICU വും CCU വും ഒക്കെ മനസ്സിലോടിയെത്തിയപ്പോള്‍ ഹൃദയം അടങ്ങി.
ഒരു പഞ്ചിനായി 5-6 കിളികളെ കൂടി വായി നോക്കിയപ്പോ ചങ്ങായി ഫ്ളാറ്റ്!!
(കതിനാ വെടിക്കാരന്‍റെ അഭ്യാസങ്ങള്‍ )

മേളം തീരും മുന്നേ കളം വിട്ടു.കുടമാറ്റം അടുത്ത് കാണണ്ടേ!!
പോകും വഴി, ആരോ തോട്ടി ഇട്ട് വലിച്ച പോലെ നീളമുള്ള ചില വിദേശികള്‍, കളസ്സവും ഇട്ട്, തുമ്പികൈടെ നീളമുള്ള ക്യാമറയും തൂക്കി മ്ണാക്ക്... മ്ണാക്ക് എന്നും പറഞ്ഞ് പോകുന്നത് കണ്ടു.പോക്ക് കണ്ടാല്‍ വെയിലുകൊണ്ട് കറുത്ത ആനയെ വീശി കൊടുക്കാന്‍ പോകുവാന്നെ തോന്നൂ.
ഊളകള്‍!!
(വെടിക്കെട്ടിനായുള്ള ഒരുക്കങ്ങള്‍)
പോകുന്ന വഴി , വെടിക്കെട്ടിനായുള്ള കുഴികളും അവയില്‍ മഴ നനയാതെ, ഇരിക്കാന്‍ വച്ചിരിക്കുന്ന അടപ്പുംകളും കൌതുകം ഉണര്‍ത്തുന്നതായിരുന്നു.

************
(കുടമാറ്റത്തിനായി ആനകള്‍ തെക്കേ നടയിലൂടെ പുറത്തേയ്ക്ക് വരുന്നു)

അങ്ങനെ കുടമാറ്റം തുടങ്ങുന്നു.മരുഭൂമിയിലേയ്ക്ക് മണല് കൊണ്ടുവന്ന ലോറി മറിഞ്ഞത് പോലെ ജനത്തിരക്ക്.വലിയോരാരവത്തിന്‍റെ അകമ്പടിയോടെ കുടമാറ്റം തുടങ്ങി.ഒരു കൊല്ലം ഉപയോഗിച്ച ഡിസൈന്‍, പിന്നീട് ഒരിക്കലും ഉപയോഗിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണുവാന്‍ പറ്റുന്ന വര്‍ണ്ണപൂരം എന്നുതന്നെ പറയാം. ബള്‍ബുകള്‍ വച്ചതും, ഭദ്രകാളി രൂപമുള്ളതും,പല നിലകള്‍ ഉള്ളതും,.....അങ്ങനെ പോകുന്നു കുട കാഴ്ചകള്‍.
(കുടമാറ്റം)

പിന്നെ വീണ്ടും റൂമിലേയ്ക്ക്.

കുളിച്ച് ഫ്രഷ്‌ ആയി, എല്ലാവരും കൂടി പാചകം.ഓരോരുത്തര്‍ അവരവരുടെ പാചക പരീക്ഷണങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ വിഭവങ്ങള്‍ പലതരം.
പിന്നെ പഴയ കഥകളും,പൊട്ടിച്ചിരികളും, വെടിവട്ടവും ഒക്കെ ആയി മണിക്കൂറുകള്‍ പോയതറിഞ്ഞില്ല.

പൂര നഗരിയിലെ മണികണ്ഠന്‍ ആലിനെ കുറിച്ച് ആരോ പറഞ്ഞത് കേട്ട് എല്ലാരും കുറേ ചിരിച്ചു.
ആ ആലിന് ആ പേര് വന്നതിന്‍റെ  പിന്നിലെ കഥ ആണ് ചിരി പടര്‍ത്തിയത്.
പണ്ട് മുതലേ ആളുകള്‍ അതിനു ചുവട്ടില്‍ ഒന്നാം ക്ലാസ്സില്‍ പോകുമായിരുന്നു അത്രേ.അങ്ങനെ പല മണികള്‍ മാറി മാറി കണ്ടതിനാല്‍ ആണത്രേ ആ പേര് വന്നത്

പിന്നെയും കഴിഞ്ഞ കാലത്തിലെ പല കഥകളും പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ ആരോ സമയം 3 കഴിഞ്ഞു എന്ന് പറഞ്ഞു.പുലര്‍ച്ച വെടിക്കെട്ട്‌ കാണാനുള്ള സമയം ആയി.എല്ലാവരും കൂടി വീണ്ടും പൂരപറമ്പിലേയ്ക്ക്.വെടിക്കെട്ട്‌ കണ്ടു കഴിഞ്ഞപ്പോളെയ്ക്കും കണ്ണുകള്‍ അടഞ്ഞ് തുടങ്ങിയിരുന്നു.എത്രയും വേഗം റൂമില്‍ എത്തണം.പിന്നൊരു പാച്ചിലാരുന്നു.റൂമില്‍ എത്തിയതും ഓരോരുത്തര്‍ ആയി കട്ടിലിലേയ്ക് മറിഞ്ഞു.പൂരത്തിന് കണ്ട എല്ലാ മത്സരങ്ങളേയും വെല്ലുന്ന ഒരു മത്സരംആയിരുന്നു പിന്നീട്‌ അവിടെ നടന്നത്.കൂര്‍ക്കംവലി മത്സരം.
(വെടിക്കെട്ട് ആസ്വദിക്കുന്നവര്‍)

വിജയി ആരെന്നു നിര്‍ണ്ണയിക്കാനാവാത്ത കടുത്ത മത്സരത്തിനൊടുവില്‍, പത്ത് മണിയോടെ ആ ചടങ്ങും അവസാനിച്ചു.
എണീറ്റപ്പോള്‍, പൂരത്തിന് നടന്ന സംഗമത്തിന്റെ ഓര്‍മ്മയ്ക്കായി, എല്ലാവര്‍ക്കും ഉള്ള സ്നേഹോപകാരം മേശമേല്‍ തയാര്‍,പല്ല് തേക്കാന്‍ ഉള്ള ബ്രഷ്!!!
പല്ല് തേച്ച ഉടന്‍ പഴയ ആ അസുഖം പിന്നെയും തല പൊക്കി.
വിശപ്പ് !!

തലേന്ന് ചില മുന്‍ കരുതല്‍ ഉണ്ടായിരുന്നത് കൊണ്ട്,പരസ്പരം വിഴുങ്ങുന്നത് ഒഴിവായി.ഉള്ളത് കൊണ്ട് കുംഭ നിറച്ച്,ഉച്ചയ്ക്കത്തേയ്ക്കുള്ളതും തയാറാക്കി വച്ചിട്ട് വീണ്ടും ചില കൊച്ചു വര്ത്ത മാനങ്ങള്‍.ചിരിയും പൊട്ടിച്ചിരിയും ഒക്കെ ആയി കുറേ സമയം കൂടി.അപ്പോളേയ്ക്കും ഉച്ച വിശപ്പ് കയറിയിരുന്നു.ഉള്ളത് പങ്കുവച്ച് കഴിച്ച്, മുറി ആകെ ഒന്ന് വൃത്തി ആക്കിയ ശേഷം, എല്ലാവരും മടക്ക യാത്രയ്ക്ക് ഒരുങ്ങി.പതിനഞ്ചും പതിനേഴും ഒക്കെ വര്‍ഷങ്ങള്‍ക്ക് ശേഷം, തമ്മില്‍ കണ്ടുമുട്ടിയതിന്റെ സന്തോഷത്തില്‍ ആണെങ്കിലും.........,
ഇനി എല്ലാ കൊല്ലവും നമുക്ക് ഇങ്ങനെ കൂടണം എന്ന് പറഞ്ഞ്, 
പരസ്പരം കെട്ടിപിടിച്ച് കൊണ്ട്,...
പോകട്ടേടാ... എന്ന് പറഞ്ഞ് പിരിയുമ്പോള്‍,
സൌഹൃതത്തിന്‍റെ മാസ്മരികതയില്‍ മതിമറന്നോ എന്നറിയില്ല.....
എല്ലാവരിലും ഒരു ചെറു വിഷാദം പടര്‍ന്നിരുന്നു.കാലം ഒരുപാടു മാറ്റങ്ങള്‍ അടിച്ചേല്പ്പി ച്ചു എങ്കിലും, അന്നത്തെ ആ സൌഹൃതം, ഇന്നും ആ കോളേജ് അങ്കണത്തില്‍ തന്നെ നില്‍ക്കുന്നുണ്ടല്ലോ- ഒരു മാറ്റവും കൂടാതെ എന്ന ചിന്തയില്‍ പരസ്പരം തിരിഞ്ഞ് നോക്കി കൈ വീശി കൊണ്ട്..... 
ഏവരും പല വഴി പിരിഞ്ഞു പോയി.

ഇനി ഒരു സംഗമം വരെ കാത്തിരിക്കാനുള്ള മനസ്സോടെ തന്നെ!!!
************** 
സമയം 4 pm.പൂര നഗരിയുടെ ഹൃദയ വഴിയിലേയ്ക് കടക്കുമ്പോള്‍ തന്നെ, പ്രീയ ഗഡിയെ വിളിച്ചു.ഫോണില്‍ കൂടി വഴി പറഞ്ഞതനുസരിച്ച് ഗഡിയുടെ ഓഫീസ് കെട്ടിടത്തിനു താഴെ തന്നെ കാര്‍ നിര്ത്തി തന്നു കിഷന്‍.

ഫോണ്‍ വിളിച്ച്‌ ഗഡിയോട് ഇറങ്ങി വരാന്‍ പറഞ്ഞപ്പോ....,

ഞാനങ്ങട്ട് വരില്ലാട്ടാ... നീ വേണേല്‍ ഇങ്ങട് വന്നാ... എന്ന് പറഞ്ഞ് ഭീഷണി. ശരി പോയി കാണാം എന്ന് കരുതി നോക്കുമ്പോള്‍... ലിഫ്റ്റ് ഇല്ല.എന്‍റെ ആ പഴയ ശത്രു എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് കിടക്കുന്നു. ശത്രുവിന്‍റെ ഓരോ പടികളായി ചവുട്ടി മെതിച്ച് മുകളില്‍ എത്തിയപ്പോള്‍ ദേ ഗഡി അപ്പോളും പുറത്ത് വരണില്ല.ശബ്ദം മാത്രം കേള്ക്കാം.നോക്കുമ്പോള്‍ ഒരു ചേച്ചി ഇറങ്ങി വന്ന് കൂട്ടികൊണ്ട് പോകുന്നു.ഞാന്‍ കരുതി ഹോ.., ഗഡി വലിയ പുള്ളിയാട്ടോ.സ്വന്തമായി PA ഒക്കെ ഉണ്ടല്ലോ!!

വാതില്‍ കടന്ന് അകത്ത് കടന്നതും ദേ നില്ക്കു ന്നു പാടത്ത് വച്ച കോലം കണക്കെ നമ്മുടെ സ്വന്തം ഗഡി ആബി”- അബിത സുരേഷ്!!

അപ്പോളല്ലേ കാര്യം പിടികിട്ടിയത്, പുള്ളിക്ക് കാലേല്‍ ആണി രോഗം പിടിച്ചു.അതല്ലേ ഇറങ്ങി വരാത്തത്!!

നിന്ക്കെന്തൂട്ട വേണ്ടേ... ? ചായ പറയട്ടെ .... നല്ല വട കിട്ടൂടാ പരട്ടെ.വാങ്ങട്ടെ?”
പണ്ടേ ആക്രാന്തം കൂടുതലുള്ള എന്റെ വായില്‍ 5-6 കപ്പല്‍ ഒരുമിച്ചോടി നടന്നു.
ഗഡി ,ഓഫീസ് ഫോണ്‍ എടുത്ത് എങ്ങോട്ടോ വിളിക്കുന്നു.എന്തൊക്കെയോ ഓര്‍ഡര്‍ ചെയുന്നു.
(അബിത ബാധ ഏറ്റു വങ്ങേണ്ടി വന്നതിന്‍റെ ദുഃഖവും പേറി ബിന്ദുവേച്ചി)

ആബി ഒരു സംഭവം തന്നെയാ,ഒറ്റ ഫോണ്‍ വിളിയില്‍ ഇരിപ്പിടത്ത് ഭക്ഷണം എന്ന് മനസ്സില്‍ പറഞ്ഞ് കണ്ട് ഞാനെന്‍റെ കപ്പലോട്ടം തുടര്‍ന്നു.

സുഹൃത്തില്‍ നിന്നും കിട്ടിയ ചങ്ങാതിമാരില്‍ , ആദ്യമായിട്ട് നേരില്‍ കാണുന്ന മുതലല്ലേ .., ആല്പസമയം കൊണ്ട് തന്നെ എന്നെ കൊണ്ട് രണ്ടു കുഞ്ഞു കുപ്പി നിറച്ചും വെള്ളം കുടിപ്പിച്ചു.ചുരുങ്ങിയ സമയം കൊണ്ട് കുറേ വിശേഷങ്ങള്‍.അതിനിടയില്‍ സന്തോഷത്തോടെ വാങ്ങണം എന്നും പറഞ്ഞ് , ഏതോ കൂടോത്രം എനിക്ക് സമ്മാനമായി തന്നു.
(അഭിതോപഹാരം)
തുറന്നു നോക്കിയപ്പോ കോഴി യുടെ പടം വരച്ച്, താഴെ അരപിരി എന്നെഴുതിയ ഒരു തോര്‍ത്തിന്‍റെ വലുപ്പമുള്ള കര്‍ചീഫ്.

അപ്പോളേയ്ക്കും , മുന്‍‌കൂര്‍ പറഞ്ഞുറപ്പിച്ചു വച്ചിരുന്നതനുസരിച്ച്, ഒരുത്തന്‍ വന്ന് പറഞ്ഞു...

ചേച്ചി.... പറഞ്ഞ ഓര്‍ഡര്‍ എല്ലാം ക്യാന്സണല്‍.അതില്‍ പറഞ്ഞ പലഹാരങ്ങള്‍ എല്ലാം തീര്‍ന്നു.

പിന്നെ അവന്‍ കുറച്ച് നേരം തല ചൊറിഞ്ഞു നിന്നുകൊണ്ട് എന്തോ ആലോചിച്ചു.

ചേച്ചി... വേറെന്തോ കൂടി പറയണം എന്ന് പറഞ്ഞാരുന്നല്ലോ!!

ശൊ!!, മറന്ന് പോയല്ലോ 
ങാ..... കിട്ടി ,

ചേച്ചി.... ചായയും തീര്‍ന്നുട്ടാ 

വായില്‍ ഓടി ക്കൊണ്ടിരുന്ന കപ്പലുകള്‍ ഒരുമിച്ച് മുങ്ങിതാണു!!
ചുമ്മാതല്ല , 2 കുപ്പി വെള്ളം കുടിക്കാന്‍ തന്നത്.ഇങ്ങനൊരു തേപ്പ് മുന്നില്‍ കണ്ടുകൊണ്ടു തന്നെ !!

ആന കൊടുത്താലും കിളിയേ..... ആശ കൊടുക്കാമോ....?” എന്ന പാട്ടും പാടി ഞാന്‍ പടികള്‍ ഇറങ്ങി.
ആബി തേച്ചെങ്കിലും , പടികള്‍ക്ക് താഴെ ഒരു കുട്ടികൊമ്പന്‍ ഡാന്‍സ്സും ,ചില വികൃതികളും ആയി കാത്ത് നിന്നിരുന്നു.
(കുട്ടിക്കോമ്പന്‍റെ കുറുമ്പുകള്‍)

****************

ഓടി പിടു പിടുത്ത്,പൂങ്കുന്നം സ്റ്റേഷനില്‍ എത്തി, ചലിക്കുന്ന വൈദ്യുത യന്ത്രസംവിധാന ഘടക ത്തിനായി കാത്ത് നിന്നു.അല്പ്പംയ കഴിഞ്ഞ് കൂകി കൊണ്ട് ദേ വരുന്നു കക്ഷി.

പാളത്തിന്മേടല്‍ പായും വണ്ടി..
നീണ്ട വണ്ടി...., തീവണ്ടി...,

തീയും വേണ്ട, കരിയും വേണ്ട...,
ഡീസ്സല് പോലും വേണ്ടിപ്പോള്‍.

കരണ്ട് മോന്തി കുടിച്ച് കൊണ്ട് 
കറങ്ങീടുന്നു സഞ്ചാരി .

ദേശം ദൂരം, വേഷം ഭാഷ 
എല്ലാം ഇവനില്‍ ഒരുപോലെ


എവിടെയോ പഠിച്ചു മറന്ന ആ വരികള്‍ മനസ്സില്‍ പാടിക്കൊണ്ട് മെമുവില്‍ കയറി വീട്ടിലേയ്ക്ക്.....
ചില പൂരകഴ്ചകളും , അതിലുപരി.........
കൂടെ പഠിച്ചവരോടും, ആബി യോടും ഒപ്പം ചിലവഴിച്ച ആ നല്ല നിമിഷങ്ങളും അയവിറക്കിക്കൊണ്ട് ....,ചെറിയൊരു മയക്കത്തിനായി കണ്ണുകള്‍ അടയ്ക്കുമ്പോള്‍....

"ഈ നല്ല ഓര്‍മ്മകള്‍ ഒരിക്കലും മായരുതേ, ഞാന്‍ മരിക്കുവോളം!!" എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍ നിറയെ ..........

******************************************************************************************************************

No comments:

Post a Comment