Sunday, 6 March 2016

ശല്യരാജ്യത്തെ ഈച്ചകൾ !!





                                      ദ്യാനനഗരിയിലെ കാലാവസ്ഥയെ കുറിച്ച് ഒരു കാര്യവുമില്ലാതെ അഭിമാനം കൊണ്ട്, നാട്ടിലെ ഇപ്പോളത്തെ ചൂടിനെ മനസ്സാ തെറിവിളിച്ച്, മുരിങ്ങക്കാ ജ്യൂസ്സും കുടിച്ച്, പല്ലിനിടയില്‍ കുടുങ്ങി പോയ ഏതോ കറികഷ്ണം കിള്ളിയെടുക്കാനുള്ള ശ്രമം തുടരുന്നതിനിടയില്‍ ആണ്, ശല്യരാജ്യ രാജനായ  മാർത്താണ്ഢദേവൻറെ  പള്ളിയറയിലേയ്ക്ക്  പ്രവചനാതീതമായ പാതകളിലൂടെ പറന്നു വന്ന ഒരീച്ച, നേരെ രാജന്‍റെ മൂക്കിന്‍ തുമ്പത്ത് തന്നെ വന്നു കുത്തി ഇരുന്നത്.!!

ഇന്നലെ വായി നോട്ടം കഴിഞ്ഞു വരും വഴി അഞ്ചാറ് ഈച്ചകള്‍ ചേര്‍ന്ന്, ഒരഴുക്ക് ചാലില്‍ നിന്നും കോരി കരയ്ക്കിട്ട മാലിന്യങ്ങളുടെ ഗുണനിലവാര പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് അറപ്പോടെ നോക്കി തുപ്പിയതാണ്.അതിലോരുവന്‍ അല്ലെ ഇതെന്ന സംശയം മൂക്കിന്‍ തുമ്പ് വരെ എത്തിയപ്പോ, ആഞ്ഞൊരു തുപ്പ്‌ തുപ്പി .

"ത....ത്..ത്തൂ ............."

ഈച്ച പറന്നെങ്ങോ പോയി.

ആ സന്തോഷത്തില്‍ പഴയ പണി തുടര്‍ന്ന രാജന്‍റെ വായില്‍ എന്തോ അടര്‍ന്നു വീണു എന്നുറപ്പായി.പുറത്തെടുത്തു നോക്കിയപ്പോള്‍ ഒരു പേരയ്ക്ക കുരു.
ഈ അടുത്തൊന്നും പേരയ്ക്കാ തിന്നില്ലല്ലോ എന്ന ആശയ കുഴപ്പം ചാരുകസ്സേര നിവര്‍ത്തി അതില്‍ കിടക്കാന്‍ തുടങ്ങും മുന്നേ തന്നെ കാര്യം പിടി കിട്ടി.കഴിഞ്ഞ മാസം അയല്‍ രാജ്യമായ  അംഗരാജ്യത്ത് ചുരുട്ട് തേടി പോയപ്പോള്‍ വഴിയില്‍ കിടന്ന ഒരു പേരയ്ക്ക കണ്ടപാടെ ചാടി എടുത്ത്  അപ്പാടെ  തിന്നിരുന്നു.അപ്പോളേയ്ക്കും  "സസ് സു സ്സ്,,,," എന്ന് മൂളി ആ പഴയ ഈച്ച വീണ്ടും മൂക്കിന്‍ തുമ്പത്ത്!!

 ലാന്‍ഡ്‌ ചെയ്ത ഉടന്‍ അവനൊരു ചോദ്യം,
"ഈ സ്ഥലം കൊടുക്കുന്നോ??"

"എന്‍റെ മൂക്കിന്‍ തുമ്പത്ത് വന്നിരുന്ന് വമ്പത്തരം പറയുന്നോ .. പന്ന ........"

മൂക്കിന്‍ തുമ്പത്തേയ്ക്കിരച്ചു കയറിയ രാജന്‍റെ  ശുണ്ഠിക്ക് മേലെ അവൻ അവന്‍റെ കാലുകള്‍ ചവുട്ടി തൂത്തു.അത്രേം ആയപ്പോള്‍ ഇന്നിവനെ കൊന്നിട്ടെ ഉള്ളു എന്ന് തീരുമാനിച്ച് ചാടി എണീറ്റ രാജന്‍ കെട്ടിമറിഞ്ഞ് കൊരണ്ടിയേന്നു താഴെ!!

കുപ്പി വാങ്ങാന്‍ വേണ്ടി കാർഷിക ബാങ്കില്‍ പണയം വച്ച സിംഹാസനം ഉടന്‍ തിരിച്ചെടുക്കണം രാജൻ തിരുചന്തി തിരുമ്മിക്കൊണ്ട് മനസ്സില് പറഞ്ഞു.


"ആരവിടെ.... "


ആരും വന്നില്ല !!


ഒടുവില്‍ തറയില്‍ നിന്നും പിടഞ്ഞെണീറ്റ് വീണ്ടും അലറി. 


"ആ...........രവിടെ


ശബ്ദ ഗാംഭീര്യത്തിനൊപ്പം സ്വതന്ത്രമാക്കപ്പെട്ട "എന്തോ ഒന്ന്"  മണത്തറിഞ്ഞ് മൂക്കും വായും ഒരുപോലെ പൊത്തിക്കൊണ്ട് കടന്നു വന്ന മന്ത്രി മൂക്ക് നിലത്തു മുട്ടും വിധം താഴ്ന്നു തൊഴുത് പറഞ്ഞു

"ശല്യ മഹാരാജാവ് നീണാൾ വാഴട്ടെ......................"

"ശല്യരാജന്‍........... ശല്യം ചെയ്യാനായി അടിയനെ വിളിച്ചിരുന്നു അല്ലെ?? "


"മന്ത്രീ.....


പള്ളിയറയില്‍ ഈച്ച ശല്യം കൂടിയിരിക്കുന്നു.ഉടൻ പോംവഴി കണ്ടെത്തണം!!"


ശല്യത്തിന്റെ കാര്യം പറഞ്ഞപ്പോളാണ് ഓർമ വന്നത്, മഹാറാണി എവിടെ ?"


"രാജൻ മറന്നു , റാണി ഇന്നലെ കാമ രാജ്യത്തെ ഭോഗ രാജന്റൊപ്പം, ടൂറിസം വികസനത്തിന് പോയി."


എന്തോ പള്ളി തെറി പറയാൻ വന്ന രാജന്റെ മുന്നില് മന്ത്രി ഉള്ള സത്യം തുറന്ന് പിടിച്ച് നിന്നു !!


"കാമരാജൻറെ  കരുണ കൊണ്ടാണ് നമ്മൾ കഴിയുന്നതെന്ന് മാർത്തരാജൻ ഓർത്താൽ നന്ന്,രാജൻ  !! "


അപ്പോളേയ്ക്കും "കുണു കുണാ"ന്നു പാടി വന്ന് തന്റെ കുംഭയില്‍ തന്നെ കുത്തിയിരുന്ന  ഈച്ചയേയും കൂടി കണ്ട രാജാവ് ദേഷ്യം കൊണ്ട് കോമരം തുള്ളി.അടുത്തത്തിന്റെ അടുത്ത രാജ്യമായ "കോണാച്ചേരി" രാജ്യത്ത് കണ്ട, വിറകുവെട്ടുകാരന്റെ ഒഴിവിലേയ്ക്കായി എഴുതിയ അപേക്ഷ എടുത്തു മടക്കി അതുകൊണ്ടോടി നടന്ന് ചറ പറ തല്ലീട്ടും ഈച്ച രക്ഷ പെട്ടു.



"ങാ!! അല്ലേലും ഒരീച്ചയെ കൊല്ലാന്‍ പറ്റാത്ത നോം പുതിയ ജോലി സ്ഥലത്തെത്തി എന്ത് മല മറിക്കാൻ ?? നോമില്ല .. എങ്ങോട്ടും !!

ഓടി തളർന്ന മാർത്താണ്ഢദേവൻറെ മൂക്കിൻ മേലെ തന്നെ വീണ്ടും വന്നിരുന്ന ഈച്ച, രാജനെ  വെല്ലുവിളിച്ച ശേഷം മേശ മേല്‍ പോയി  വീശ്പാളയുടെ കാറ്റ് കൊണ്ട് കാലു നീട്ടി ഇരുന്നു.


മഹാറാണി അറിയാതെ, ദാസിമാർക്ക് കാമലേഖനം എഴുതാൻ വച്ചിരുന്ന പേന എടുത്തൊരു കുത്ത് കൊടുത്തു രാജൻ!!


കാമം രചിച്ചിരുന്ന പേന ഒടിഞ്ഞ് തൂങ്ങിയത്‌ കണ്ട് സഹിക്ക വയ്യാതെ ശല്യരാജൻ, പിന്നെ പല പല ആക്ഷരങ്ങളിൽ തുടങ്ങുന്ന നാടൻ തെറികൾ  എടുത്തു ഈച്ചയ്ക്ക് നേരെ അക്ഷര രൂപേണ വാരി എറിഞ്ഞു.


ഒന്നും കൊണ്ടില്ല!!


എലിയെ പിടിക്കാൻ വേണ്ടി തെങ്ങാപൂള് ഇട്ട് തുറന്നു വച്ചിരുന്ന മൗസ് ബോക്സ് കൊണ്ട് പല വട്ടം എറിഞ്ഞു നോക്കി.....


റാണി ഉണ്ടാക്കിത്തന്ന കടല മുട്ടായി പൊട്ടിക്കാൻ വച്ചിരുന്ന ചുറ്റിക എടുത്തടിച്ചു...


തുരുമ്പിച്ച വാളെടുത്ത് വീശി .....


പാറ്റാകായ കൊണ്ടെറിഞ്ഞു നോക്കി....


റാണിയുടെ മുഖത്തിന്റെ ക്ലോസ് അപ്പ് ഫോട്ടോ വരെ കാണിച്ച് പേടിപ്പിച്ചു.....,


എന്നിട്ടും ഈച്ച മാത്രം ചത്തില്ല!!



ഭോഗിച്ചു മടുത്തവനെ പോലെ വീര്യം നഷ്ടപ്പെട്ട മാർത്താണ്ഢരാജൻ, ഒടുവിൽ  തൂണും ചാരി തളര്‍ന്നിരുന്നു.


"കൊട്ടാരം ആസ്ഥാന ഗായകനോട് രണ്ടു പാട്ട് പാടാൻ പറഞ്ഞാലോ തിരുമനസ്സേ ??"


"ഈച്ചയെ കൊല്ലാനോ ??"


"അതല്ല, അങ്ങയുടെ ക്ഷീണം മാറ്റാൻ... വേണ്ടി!!"


"വേണ്ട മന്ത്രീ  , അതിലും ഭേതം നമ്മുടെ പോത്തിനോട് രണ്ടു മൂന്നു വട്ടം അമറാൻ പറയുന്നതാ "


രാജാവിന്റെ ഇരിപ്പുകണ്ട്, കൊട്ടാരം നർത്തകി "അപ്സരകന്യ"  പഴങ്കഞ്ഞി വെള്ളത്തിൽ മോരൊഴിച്ചു കൊണ്ട് വന്നു.


ഓണക്ക മുന്തിരി കരിഞ്ഞ പോലുള്ള മുഖവും,ചാരത്തിൽ മുക്കിയ ചകിരി പോലുള്ള മുടിയും,ടാറൊഴിച്ച കരിയോയിലിൽ മുങ്ങിയ പോലുള്ള കളറും, പത്തിരുപത് പെറ്റുകൂട്ടി ജനസംഖ്യ വർദ്ദനവിലെ പ്രധാന പങ്കാളിയുമായ കൊട്ടാര നർത്തകിയെ കണ്ട ഉടനെ തന്നെ രാജാവ് അവളെ പരതെറി പറഞ്ഞോടിച്ചു വിട്ടു. 


"രാജഗുരു ഉല്പലാക്ഷഗുരൂനോട്‌ വരാൻ പറയൂ മന്ത്രീ...."


"രാജഗുരു ഈച്ചശല്യം തീർക്കാനുള്ള മരുന്ന് തപ്പി തപ്പി നടന്ന് അങ്ങ്  ഗല്ഫിലെങ്ങാണ്ട് എത്തിപ്പെട്ടു എന്നും, അവിടെ ചെന്നും തപ്പല് തുടർന്നപ്പോ..... ഇപ്പൊ ഷേക്കിൻറെ തടവറയിൽ ഇരുട്ടത്ത്‌ തപ്പുവാ എന്നും പറഞ്ഞ് അങ്ങയെ പോലെ കുളിക്കാത്ത ഒരു കാട്ടറബി കത്തും കൊണ്ട് വന്നിരുന്നു.ആയിരം പൊൻപണം കൊടുത്തൽ മോചിപ്പിക്കാം എന്ന്"


"ആയിരം പൊൻപണമുണ്ടേൽ നാം പത്ത് ആടിനെ വാങ്ങി മേയ്ച്ചു നടന്ന് പണ്ടേ രക്ഷ പെട്ടേനെ,രാജാവാന്നും പറഞ്ഞിവിടെ കിടക്കുമായിരുന്നോ ?"


അതും പറഞ്ഞു കോട്ടുവായിട്ട രാജാവിന്‌ പുളിച്ചു തികട്ടി വന്നു."കോട്ടുവായ്ക്ക് ഒടുക്കത്തെ നാറ്റം തന്നെ"എന്ന് രാജന്‍, തിരു മനസ്സില്‍ പറഞ്ഞു.തൻറെ ബ്രഷ് എടുത്ത് റാണി "തിരുകക്കൂസ്സ്" കഴികിയ അന്ന് മുതൽ പല്ല് തേപ്പു മുടങ്ങി.പിന്നെ, ഇന്നലെ കഴിച്ച വാറ്റുചാരായത്തിന്റെ നാറ്റം കൂടി ആയപ്പോ രാജാവിനു തന്നെ സ്വന്തം വായോടു പുച്ഛം തോന്നി.




**************************************************************************************


വാല് കഷ്ണം:

ശല്യ രാജൻ തിരു വാ തുറന്നു കോട്ടുവാ  ഇടും എന്ന് പ്രതീക്ഷിക്കാതെ മൂക്ക് ലക്ഷ്യമാക്കി പറന്നു വന്ന ഈച്ച കിറുങ്ങി അടിച്ച് വീണത് കണ്ട്, ശല്യ രാജൻ ഈച്ച പിടുത്തം തൊഴിലാക്കിക്കൊണ്ട്, തുറന്ന വായുമായി രാജ്യം മുഴുവൻ സഞ്ചരിച്ചു.സംഗതി അറിഞ്ഞ മറ്റു രാജ്യക്കാരും,അവരുടെ നാട്ടിലേയ്ക്ക് രാജാവിനെ ക്ഷണിച്ചു കൊണ്ട് പോയി.മറ്റു രാജ്യങ്ങളിൽ പോയുള്ള രാജാവിന്റെ ഈച്ച നശീകരണത്തിലൂടെ  ശല്യരാജ്യത്തെ ഖജനാവ് നിറഞ്ഞ് കവിഞ്ഞു.തപ്പിയ കേസ്സിൽ ആപ്പിലായ ഉൽപ്പലാക്ഷഗുരുനെ മോചിപ്പിച്ചു.വരും വഴി ഒരറബി പെണ്ണിനെ കൊട്ടാര നർത്തകി ആയി പൊക്കാൻ ഗുരു മറന്നില്ല."അപ്സരകന്യ" യെ പുരാവസ്തു മ്യൂസ്സിയത്തിൽ കൊണ്ടോയി കുടിയിരുത്തി.ടൂറിസ്സ വികസ്സനത്തിനു പോയ മഹാറാണി മാസ്സങ്ങൾക്കു ശേഷം എന്തൊക്കെയോ പ്രത്യക്ഷ വികസനങ്ങളുമായി മടങ്ങി വന്ന് മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ ശല്യ രാജ്യത്തിന് രണ്ട് രാജ കുമാരന്മാരെ കിട്ടി.ഓസിക്ക്‌ അച്ഛനായതിൽ രാജാവ് അതിയറ്റം സന്തോഷിച്ചു. 





No comments:

Post a Comment