Tuesday, 1 March 2016

കാലന്‍ കഥകള്‍ (ഭാഗം 13)


നീയമപരമായ മുന്നറിയിപ്പ്:
ഭാഗം 12- "കേരള ടൈ" വായിച്ച ശേഷം മാത്രം വായന തുടരുക ......



                     ഗൂഗിള്‍ മാമന്‍റെ മുന്നില്‍ പ്രാര്‍ത്ഥനയും മിമിക്ക്രിയും കാണിച്ചു നിവര്‍ന്ന വ്യാജന്‍ മുഖത്തെ വൃത്തികേട് ഇനി എങ്ങനെ മാറ്റും എന്നറിയാതെ ഉഴറി നില്‍ക്കുമ്പോള്‍ അങ്ങകലെ,കേരള ടൈ ഇല്ലാതെ പുറത്തിറങ്ങാന്‍ പറ്റാതെ വീട്ടില്‍ കുടുങ്ങിയ ചാത്തന്‍, ചാത്തിവക ചിരവയ്ക്കടിയും കൂമ്പിനു കുത്തും ഏറ്റ് വാങ്ങി, നെഞ്ചത്തടിയും നിലവിളിയും ആയി കഴിഞ്ഞു പോന്നു.

**********************************************************

അതെ സമയം , ഈച്ചപിടിക്കുന്ന ടൈയും കെട്ടി,പാണ്ടി ലോറീടെ ഗ്ലാസ്സ് പോലുള്ള കണ്ണടയും വച്ച് “പുളുസ്സോ പിളുസ്സോ” എന്ന് നടക്കുന്ന കാലന്‍റെ പുറകെ പോത്തന്‍സ്സ് ആന്‍ഡ്‌ ഗുപ്തന്‍സ്സ് കേരളകരയില്‍ കയറിയിരുന്നു.ചെന്നു കയറിയതാവട്ടെ ഏതോ ഒരു ഗ്രാമ പ്രദേശത്തും!!

വിജനമായ വഴിയിലൂടെ മൂവര്‍ സംഘം നടക്കുമ്പോള്‍ ആണ് പിന്നില്‍ നിന്നും ഒരു കുര കേട്ടത്.തിരിഞ്ഞ് നോക്കിയപ്പോള്‍,മഹാവിഷ്ണുവിന് ക്ഷയം പിടിച്ച പോലെ നിര്‍ത്താതെ ഒന്നര കട്ടയില്‍ കുരച്ചു കൊണ്ട് ഒരു കൊടിച്ചി പട്ടി!!

കുരയ്ക്കും പട്ടി കടിക്കില്ല എന്നറിയാത്ത പോത്തന്‍ ഉടന്‍ തന്നെ അടുത്ത് കണ്ട കുറ്റികാട്ടിലേയ്ക്ക് എടുത്ത് ചാടി.

ചാടി കഴിഞ്ഞാണ് മനസ്സില്ലായത് അത് ഒരു പൊട്ടകുളത്തിലോട്ടുള്ള ഇറക്കം ആണെന്ന്.ചാടിയ ചാട്ടം തിരിച്ചെടുക്കാനുള്ള തത്രപ്പാടില്‍ ചുവടു പിഴച്ചത് മൂക്ക് കുത്തി അഡ്ജസ്റ്റ് ചെയ്തു എങ്കിലും, കിട്ടിയ ചാന്‍സ് മുതലെടുത്ത്‌ കാലുമാറിയ കാലുകളുടെ സഹായത്തോടെ, ആസനം കുത്തി കാലുകള്‍ "മേ..." "കോ..." എന്ന് വച്ച്, ജീവനകലയ്ക്ക് പുതിയോരാസനം സമ്മാനിച്ച്‌ കൊണ്ട്,ചന്തി ചൊറിയാന്‍ കുത്തി ഇരുന്ന പോലെ ആയിപ്പോയി പാവം പോത്തപ്പന്‍.ഇരുന്ന ഇരുപ്പില്‍ ചാണ്ടി സര്‍ക്കാരിന്റെ ആപ്തവാക്യം പോലെ “അതിവേഗം..., ബഹുദൂരം ” കുളത്തിലോട്ട് പൊയ്ക്കൊണ്ടിരുന്ന പോത്തന്, ആ യാത്രയില്‍ ഒരു സുഖമൊക്കെ തോന്നി തുടങ്ങിയപ്പോള്‍ ആണ് പണി പാറകഷ്ണങ്ങളായി വഴിയില്‍ എത്തി തുടങ്ങിയത്.ആദ്യത്തെ പറ കഷ്ണവും പോത്തപ്പന്റെ “പോത്തത്തവും” ചേര്‍ന്ന്, “ഡിഷും” എന്നൊരു പള്ളി മണി മുഴക്കിയപ്പോള്‍ തന്നെ അഞ്ചാറ് കിളികള്‍ എങ്ങോ പറന്നു പോയി.


കമാ” എന്നൊരക്ഷരം മിണ്ടാതെ എല്ലാം സഹിച്ച പോത്തപ്പന്‍ “കമാ” എന്നത് പിരിച്ചെഴുതികിട്ടിയത് കൊണ്ട്, പാറ ഉണ്ടാക്കിയ ദൈവത്തെ രണ്ട് തെറി വിളിച്ചു.തെറി വിളി പൂര്‍ത്തിയാക്കും മുന്നേ തന്നെ താഴോട്ടുള്ള വഴിയില്‍ കണ്ട പാറകളില്‍ എല്ലാം മുട്ടി ഒരു കൂട്ട മണി തന്നെ മുഴങ്ങി.എല്ലാം കഴിഞ്ഞപ്പോള്‍  പോത്തപ്പന്‍ നല്ലൊരു "ഒമ്ലെറ്റ്" ഉണ്ടാകി അല്പം കുരുമുളക് തൂകി മറിച്ചിട്ട ശേഷം,കുളത്തിലോട്ടു തന്നെ  മറിഞ്ഞടിച്ച് വീണു.പോത്തത്തം തണുപ്പിക്കാന്‍ വേണ്ടി  തല മാത്രം വെള്ളത്തിന്‌ മേലെ ആക്കി കുളത്തില്‍ പൊങ്ങി കിടന്നു.

അന്ന് മുതല്‍ പോത്തപ്പന്റെ പിന്മുറക്കാര്‍,പിന്‍ഭാഗം മുങ്ങും വിധം വെള്ളം കണ്ടാല്‍ ഉടന്‍ അതില്‍ കിടപ്പ് തുടങ്ങിക്കൊണ്ട്,പോത്തത്തം തണുപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് പോന്നു.കഥയറിയാത്ത മണ്ടന്മാര്‍ “കന്നിനെ കയം കാണിച്ചപോലെ” എന്ന് പാടി നടന്നു.
*********************
അതേസമയം,കുരയ്ക്കും പട്ടിയെങ്ങാനും കടിക്കുമോ എന്ന് പേടിച്ച ചിത്രപ്പന്‍,പട്ടി മൂന്നുവട്ടം കുരയ്ക്കും മുന്നേ തന്നെ കാലനെ പട്ടിക്ക് ഒറ്റികൊടുത്ത ശേഷം  തൊട്ടടുത്തുകണ്ട ചെടികള്‍ക്കിടയിലോട്ടു സ്കൂട്ടായി.ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു "കാല-പട്ടി" സംഗമ കാഴ്ചകാണാന്‍  കുത്തിയിരുന്ന വകയില്‍ ഗുപ്തപ്പന്റെ കഴുത്തില്‍ എന്തോ ഉടക്കി.നോക്കിയപ്പോ ഒരു വള്ളി.

കാലന് കടി കിട്ടുന്ന അടിപൊളി കാഴ്ചകള്‍ കാണാന്‍ ഇരിക്കുമ്പോളാ വള്ളിയുടെ വക കളിയും ചിരിയും!! 

വലിച്ചു പറിച്ച് നിലത്തിട്ടു രണ്ട് ചവിട്ട്.ചവിട്ട്നാടകം കഴിഞ്ഞ ഉടന്‍ ചൊറിഞ്ഞ് തുടങ്ങിയപ്പോള്‍ ആണ്, ചതഞ്ഞരഞ്ഞ വള്ളിയിലേയ്ക്കും വള്ളിയില്‍ ഉണ്ടായിരുന്ന കായിലേയ്ക്കും ഗുപ്തപ്പന്‍ സൂക്ഷിച്ചു നോക്കിയത്.

പടച്ചോനേ... നയിക്കുരുണം!!

നത്തോലി പോലിരുന്ന ഗുപ്തന്‍ ചൊറിഞ്ഞ് ചൊറിഞ്ഞു വീര്‍ത്ത് തടിച്ചു.

                അതെ സമയം,കുരയ്ക്കും പട്ടി കടിക്കില്ല എന്നുറച്ച് വിശ്വസിച്ച കാലന്‍ ആവട്ടെ, "പോ.. പട്ടിഎന്ന് പറഞ്ഞൊരു കല്ലെടുത്തൊരു കീച്ചു കീച്ചി.ഏറോട്ട് കൊണ്ടും ഇല്ല, പട്ടിക്കു ശൌര്യം കൂടുകയും ചെയ്തു.കാലന് നേരെ കുതിച്ച പട്ടിയെ കാലുമടക്കി തൊഴിച്ച കാലന്‍റെ കാലിനു തന്നെ ആദ്യത്തെ കടി കിട്ടി.കടികൊണ്ട കാലന് കലി മൂത്തു.പിന്നെ രണ്ട് കൈകള്കൊണ്ടും പട്ടിയെ പൊതിരെ തല്ലി.ഒറ്റ തല്ല് പോലും പാഴായില്ല, എല്ലാം കറക്റ്റ് ആയി തറയില്‍ തന്നെ കൊണ്ടു.പട്ടി സേഫ്!!

തല്ലുകഴിഞ്ഞു നോക്കിയാ കാലന്‍ ഞെട്ടി.കാളാമുണ്ടന്‍ പോലിരുന്ന തന്‍റെ കൈകള്‍ കടി കൊണ്ട് തുളഞ്ഞ് കൊതുകുവല പോലെ!!

സങ്കടം സഹിക്ക വയ്യാഞ്ഞു കുത്തിയിരുന്നു മോങ്ങിയ കാലന്‍ മൂക്ക് പിഴിഞ്ഞോണ്ട് വിളിച്ച് പറഞ്ഞു....

“ങ്ങീ........... ഞീ.............. ങീ........
തിരിച്ചു ചെല്ലട്ടെടാ പട്ടീ.... നിന്നെ ഞാന്‍ പോക്കും!!”

ഇതും പറഞ്ഞ് നിലത്ത് നിന്നും പൊങ്ങിയ കാലന്‍റെ ആസ്സനത്തില്‍ തന്നെ കൊടുത്തു പട്ടി അടുത്ത കടി.അടിച്ചു മാറ്റിയത് കീറി പൊളിഞ്ഞ് കഴിഞ്ഞ ഓണത്തിന് ഇട്ട "മഞ്ഞ പൂക്കളം" തെളിഞ്ഞു വന്നു.അങ്ങിനെ സംഗതി നാട്ടാരറിഞ്ഞു.

ഇത്രയും ആയപ്പോളേയ്ക്ക് കാലന്‍റെ സകല നിയന്ത്രണവും പോയി.പിന്നോരോറ്റ ഓട്ടമായിരുന്നു......

ഓടിയ കാലന്‍റെ മൂട്ടില്‍ കടിച്ച് തൂങ്ങിയ പട്ടി ആവട്ടെ,ആസനത്തില്‍ വച്ച കുടുമ പോലെ കാലന്റെ ഓട്ടത്തിനനുസരിച്ച് താളത്തില്‍ ആടിക്കൊണ്ടിരുന്നു....

No comments:

Post a Comment