Thursday, 24 March 2016

ആത്മാവ് നഷ്ടപ്പെടുമ്പോള്‍!!

മാറ്റം അനിവാര്യം തന്നെ.അത് പ്രകൃതി നീയമവും ആണ്.

എന്താണെന്നറിയാത്ത ഒരു മൂകത മനസ്സില്‍ പടര്‍ന്നിട്ടു ദിവസ്സങ്ങളായി. അല്ല!!

ആഴ്ചകളോ മാസ്സങ്ങളോ ഒരുപക്ഷെ വർഷങ്ങൾ തന്നെ ആയിക്കാണും.എവിടെയോ എന്തോ ചില അപൂർണ്ണത.എന്തൊക്കെയോ നഷ്ടപ്പെടാനുള്ളതിന്റെ സൂചനകൾ പോലെ!!

മനസ്സിനെ ബാധിച്ചത് എന്താണെന്ന് മാത്രം അറിയാൻ പറ്റാതെ, ദേവിപ്രസാദ് ഓരോന്നും ആലോചിച്ചുകൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധം നേരം വെളുപ്പിച്ചു.രാവിലെ എണീറ്റ്‌ റെഡി ആയി സൈക്കിളും എടുത്തുകൊണ്ട് പുറപ്പെട്ടു.ഗ്രാമത്തിൽ ഉള്ള ഒരു പ്രൈവറ്റ് വിദ്യാഭാസ സ്ഥാപനത്തിൽ പാർട്ട്‌ ടൈം ആയി പഠിപ്പിക്കാൻ പോകുന്നുണ്ട്.യാന്ത്രികമായി ചലിക്കുന്ന കാലുകൾക്കൊപ്പം മനസ്സും എങ്ങോട്ടോ ചലിച്ചു കൊണ്ടിരുന്നു.

തന്നിലെ അധ്യാപകന്‍ ഇന്നിവിടെ മരിക്കുന്നു എന്നാരോടും പറഞ്ഞില്ല.പ്ലസ്‌ ടൂ കുട്ടികള്‍ അവരുടെ സ്നേഹാദരങ്ങള്‍ എന്തോ സമ്മാനമായി കൊണ്ട് വന്നു തന്ന് കൊണ്ട്, അവര്‍ പറഞ്ഞ ചില വാക്കുകള്‍ അയാളില്‍, പാഠഭാഗങ്ങളില്‍ മാത്രമല്ല, എല്ലാ രീതിയിലും താനൊരു നല്ല അധ്യാപകന്‍ തന്നെ ആയിരുന്നു എന്ന തിരിച്ചറിവ് നല്‍കിയത്.ആ തിരിച്ചറിവ് നല്‍കിയത് നഷ്ടബോധം തന്നെ ആയിരുന്നു.എങ്കിലും ഇനി ഒരു പുനര്‍ജന്മം ഇല്ല!!
ഉറച്ച തീരുമാനത്തോടെ.....
പിടയുന്ന മനസ്സോടെ അയാള്‍ തന്‍റെ സൈക്കിള്‍ എടുത്ത് വീട്ടിലേയ്ക്ക് തിരിച്ചു.രാത്രി മറ്റൊരു യാത്ര!!ജീവിത പാതയില്‍ മറ്റൊരു അദ്ധ്യായം തുടങ്ങുന്നു.അച്ഛനെയും അമ്മയേയും വിട്ട്  ഒരു യാത്ര!! ഈ യാത്രയോടെ ആ വീട്ടില്‍ തന്‍ ഇനി വിരുന്നുകാരന്‍.വല്ലപ്പോഴും വരുന്ന ഒരുവന്‍.

യാത്രയ്ക്കുള്ള എല്ലാം ഇന്നലെ തന്നെ എടുത്തു വച്ചിരുന്നതിനാല്‍, ചെന്ന് കയറിയ മുതല്‍ അമ്മയ്ക്കും അച്ഛനും ഒപ്പംതന്നെ അയാള്‍ സമയം ചിലവഴിച്ചു.അച്ഛന്‍ ഓരോരോ കാര്യങ്ങള്‍ പറയുന്നുന്ടരുന്നു.പുതിയ നാട്ടില്‍ എത്തിയാല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... വണ്ടിയില്‍ വാതിലിനടുത്ത് നില്ക്കരുതെന്നു പോലും പറഞ്ഞു കൊണ്ട് പാവം അച്ഛന്‍ ഉപദേശങ്ങള്‍ തന്നു കൊണ്ടേയിരുന്നു.

"അവനെന്താ കൊച്ചു കുട്ടി ആണോ, ഇങ്ങനെ പറഞ്ഞോണ്ടിരിക്കാന്‍.അവനതെല്ലാം ചെയ്തോളും"

എന്തോ ഒരു അച്ചാര്‍ പൊതിഞ്ഞുകെട്ടി ബാഗില്‍ വയ്ക്കുന്നതിനിടയില്‍ അമ്മ അച്ഛനോട് പറയുന്ന കേട്ടു.പിന്നെ, അയാളുടെ മുടികള്‍ക്കിടയില്‍ കൈകള്‍ ഓടിച്ചുകൊണ്ട് അല്‍പനേരം നിന്നു.
"മോനെ..... നീ ഇനി ഇത് പോലെ............. അടുപ്പിച്ച് ഇത്രയും ദിവസം വീട്ടില്‍ നില്‍ക്കില്ല അല്ലെ?"
നാളെ മുതല്‍ തനിക്ക് നഷ്ടപ്പെടുന്നതെന്തെന്ന് കഴ്ചമറച്ചുകൊണ്ട് നിറഞ്ഞു വന്ന കണ്ണുകള്‍ പറയുന്നുണ്ടാരുന്നു.എങ്കിലും അമ്മ അറിയാതെ തുടച്ചുനീക്കി, അല്‍പ നേരം അനങ്ങാതെ ഇരുന്ന ശേഷം പറഞ്ഞു.
"അമ്മെ, ഞാനിടയ്ക്കിടെ വരില്ലേ... പിന്നെന്താ "

തത്വങ്ങളെ മുറുകെ പിടിച്ചുകൊണ്ട് പട്ടിണി കിടന്ന് തന്നെ വളര്‍ത്തിയ അച്ഛനോട്, നാട്ടുകാര്‍ മുഴുവന്‍ ജീവിക്കാനറിയാത്തവന്‍ എന്ന് അക്ഷേപിക്കുമ്പോള്‍ പോലും ആദരവ് അല്ലാതെ മറ്റൊന്നും അയാള്‍ക്ക് തോന്നിയിട്ടില്ല.

വരണ്ട എന്ന് പറഞ്ഞിട്ടും അച്ഛന്‍ വണ്ടി കയറി വിടുവാന്‍ വന്നു.യാത്ര പറഞ്ഞ് വണ്ടിയില്‍ കയറി അയാള്‍ മറഞ്ഞപ്പോള്‍, ആ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നത് അയാളുടെ മനസ്സില്‍ മൂകത പടരാന്‍ കാരണമായി.

രാത്രിയുടെ മറവില്‍, പുതിയ വാനം തേടി കുതിക്കുന്ന വാഹനത്തിന്‍റെ വേഗതയെ വെല്ലും വിധം അയാളുടെ മനസ്സും ഭൂതകാലത്തിലേയ്ക്ക് കുതിക്കുകയായിരുന്നു.

മണ്ണെണ്ണ വിളക്കിന് മുന്നില്‍ പഠിച്ചിരുന്ന സ്കൂള്‍ വിദ്യാഭ്യാസം.
തന്നേക്കാള്‍ പ്രായമുള്ള ഓരു റേഡിയോയില്‍ കേള്‍ക്കുന്ന സുഭാഷിതവും വാര്‍ത്തയും,കൃഷിപാഠവും,കണ്ടതും കേട്ടതും, നാടകവും,ശബ്ധരേഖയും,പലരും പലതും,തൊഴില്‍ വാര്‍ത്തയും,കഥാപ്രസംഗവും,ശാസ്ത്രീയ സംഗീതവും,ചലച്ചിത്ര ഗാനവും,കമന്ററിയും ഒക്കെ കേട്ടു വളര്‍ന്ന ബാല്യം.പുസ്തകങ്ങളും, പുഴകളും,മലകളും,മരങ്ങളും , പടവും വരമ്പും ഒക്കെ കണ്ട് വളര്‍ന്ന ജീവിതം.

ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് ഒരു യാത്ര.മെച്ചപ്പെട്ട വേതനത്തില്‍ ഒരു ജോലി,സമ്പാദ്യം,വാടക വീട്ടില്‍ നിന്നും സ്വന്തം വീട്ടിലോട്ട് അച്ഛനെയും അമ്മയെയും താമസ്സിപ്പികുക എന്നതൊക്കെ ആണ് മനസ്സില്‍.

അതിനു വേണ്ടി മാത്രമാണ്, തന്‍റെ മാത്രമായുള്ള എല്ലാം ഉപേക്ഷിച്ച് പുതിയ മേച്ചിന്‍പുറങ്ങള്‍ തേടിയുള്ള ഈ യാത്ര.

**********************************

പതിറ്റാണ്ടുകള്‍ പോയതറിഞ്ഞില്ല.അച്ഛനും അമ്മയും ഇപ്പോളും വാടക വീട്ടില്‍ തന്നെ!!

എങ്കിലും ആത്മാവ് നഷ്ടപെട്ടവനെ പോലെ അയാളിന്നും വീട്ടില്‍ വിരുന്നുകാരനെ പോലെ മാത്രം ചെല്ലുവാന്‍ വിധിക്കപ്പെട്ടുകൊണ്ട്...
പ്രതീക്ഷകളോടെ ജീവിക്കുന്നു.

No comments:

Post a Comment