Tuesday, 7 June 2016

തംസ്സ് അപ്പ് വിത്ത് മാത്തപ്പ്സ്സ്!!

                                                   “കൂയ്....”

                                                   “ഹോ...യ്യ്!!...”

                                                    “മാത്തപ്സ്.....!!”

                                                   “എന്നാടാ അലവലാതി...”

                                                    “ബ്ഹുഹഹഹഹഹ.................”


            ലേന്നു വിളിച്ചപ്പോള്‍ അങ്ങിനെ തുടങ്ങി.എന്നാല്‍ നേരിട്ട് പോയി കണ്ട് രണ്ടെണ്ണം കൊടുത്തിട്ട് കിട്ടുന്നതും വാങ്ങി പോരാം എന്ന് തന്നെ തീരുമാനിച്ചു.

നാളെ കാണാം” എന്ന് പറഞ്ഞപ്പോള്‍ തന്നെ വന്നു മറുപടി.

“അല്ലേലും എനിക്കെന്തോ വലുത് വരാനിരിക്കുന്നു എന്ന് കുറച്ചു ദിവസമായി മനസ്സ് പറയുന്നുണ്ടാരുന്നു.അതിത്രയും വലിയ പണി ആണെന്ന് കരുതിയില്ല!! വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ...... ങാ നീ വാ....!!”

കിര്‍.....ണ്ണിം.....കിര്‍..... ണ്ണിം... ണ്ണിം..... ണ്ണിം അടിച്ച് തുടങ്ങിയ ഫോണ്‍ കാള്‍ “ണ്ണിം!!”


*************************************************************************

പിറ്റേന്നത്തെ യാത്രയുടെ മൂഡോ, നാടന്‍ പാട്ട് പാടി തന്ന് ചോര കളി നടത്തിയ കൊതുകിനെ നോക്കി കുത്തിയിരുന്ന് ചോറിഞ്ഞതിനാലോ എന്നറിയില്ല, അതിരാവിലെ പുലര്‍ചെ  ഒന്പതു മണി ആയപ്പോ എണീറ്റ് പിന്നെയും കുത്തിയിരുന്നു.
അവിടിരുന്ന് കുറച്ച് ഉറങ്ങി,പിന്നെ കിടന്നുറങ്ങി....ഒടുവില്‍ ബെഡ്ഷീറ്റ് എടുത്തുടുത്ത്‌ ബെഡ്ഡില്‍നിന്നും പൊങ്ങി പോന്നപ്പോ സമയം പത്ത് മണി.

അപ്പോളാണ് “ഇനി ആ ഊള വരില്ല” എന്ന സന്തോഷത്തില്‍ തുള്ളിചാടാന്‍ ചാനസ്സ്  ഉള്ള മാത്തപ്പ്സ്സിന്‍റെ മുഖം ഓര്‍മ്മ വന്നത്.

ഉടന്‍ തന്നെ ഉറക്കചടവൊക്കെ വലിച്ചെറിഞ്ഞ് മുഖത്ത് രണ്ട്തുള്ളി വെള്ളം തളിച്ച് പല്ലും തേക്കാതെ നേരെ ബൊമ്മനഹള്ളിക്ക് വച്ച് പിടിച്ചു.അവിടെ ചെന്ന് ഷെയര്‍ ഓട്ടോയില്‍ കയറി “ടെന്റ്” എന്ന സ്ഥലത്ത് ചാടിയിറങ്ങി.പണ്ട് കാലത്ത് ടെന്റ് കെട്ടി അതിനുള്ളില്‍ സിനിമാപടം കാണിച്ചു കാണിച്ച് നേടിയെടുത്ത പേരാണത്രേ “ടെന്റ്” എന്നത് എന്ന് മാത്തപ്പ്സ്സ് പിന്നീട് പരദൂഷണമായി പറഞ്ഞു തന്നു.

ഓട്ടോയില്‍ നിന്നും ഇറങ്ങി ചുറ്റിനും നോക്കിയപ്പോള്‍ "മുഷിഞ്ഞു നാറിയ" ഒരു കീറ കൈലിമുണ്ടും, “ഈച്ച പറക്കുന്ന” ഒരു ഷര്ട്ടും ഇട്ട്, കൈയില്‍ ഒരു ചങ്ങലയും കറക്കി ഒരു രൂപം.മൂക്കിന് മുകളില്‍ താഴെ വീഴാന്‍ പാകത്തിന് വച്ചേക്കുന്ന ചതുര ഫ്രെയിം ഉള്ള കണ്ണടയും, കണ്ണടയ്ക്ക് മുകളിലൂടെ,ജന്മനാഉള്ള കള്ള ദൃഷ്ടിയും, മാമുക്കോയയുടെ പോലുള്ള ചിരിയും, വെള്ള ചകിരി നാരില്‍ വാഴകറ പിടിച്ച പോലുള്ള കപടാ മീശയും, കാക്കയുടെ പോലുള്ള ചെരിഞ്ഞ നോട്ടവും കണ്ടപ്പോള്‍ തന്നെ ആളെ പിടികിട്ടി.

വെട്ടിരുമ്പ് മത്തായി” എന്ന തിരുപ്പൂര്‍ മാത്യുചേട്ടായി.

കണ്ടഉടന്‍ “ആകാശവാണിയുടെ ടവറില്‍” നോക്കുന്ന പോലെ മേപ്പോട്ടു നോക്കി ഒരു ചോദ്യം

എന്നാടാ പോത്തേ...... ഇപ്പോളാണോ നിനക്ക് നേരം വെളുത്തത്??
"ബ്ഹുഹഹഹഹഹ..." എന്ന് ചിരിച്ചുകൊണ്ട് മത്തപ്പനെ കെട്ടി പിടിച്ചപ്പോള്‍ മാത്തപ്പന്‍ കൂള്‍ !!

കൂടുതല്‍ തെറി വിളി ഒഴിവായ ആശ്വാസത്തില്‍,അവിടുന്നു ഒരു കൊച്ച് കട്ട് റോഡുവഴി അഞ്ചുമിനിറ്റ് നടത്തം.പോകുന്ന വഴിയില്‍ ഒന്ന് രണ്ട് കൊച്ചു കടകളില്‍, നാട്ടില്‍ ആര്ക്കും വേണ്ടാത്ത ചക്ക അങ്ങിനെ തന്നെ വില്ക്കാ ന്‍ വച്ചിരിക്കുന്നു.

ചെന്നപ്പോള്‍ വീടിന്‍റെ വാതില്ക്കല്‍ തന്നെ നില്‍ക്കുന്നു മാത്തപ്പന്‍റെ പാതി “മാത്തപ്പി”.

ഉച്ചസമയമായതു കൊണ്ടും എന്‍റെ പെരുവയറ് കണ്ടത്  കൊണ്ടും മാത്തപ്പി ബുദ്ധിപൂര്വ്വം മൂന്നു ഗ്ലാസ് വെള്ളം കുടിപ്പിച്ചു.

അത്രയും കുറച്ചു ചോറല്ലേ കഴിക്കൂ!!!

മാത്തപ്പന്‍റെ മാത്തപ്പി അല്ലെ ?? മോശം വരില്ലല്ലോ.ചക്കിക്കൊത്ത ചങ്കരന്‍ തന്നെ !!

മാത്തപ്പന്‍ മത്തപ്പിയെ അഭിമാനപൂര്വ്വം ഒന്ന് നോക്കി.

ബഹളം കേട്ട് ജൂനിയര്‍ മാത്തപ്പന്‍ ഒന്നാമന്‍ ഉറക്ക ചടവോടെ “ഈത്തയും” ഒലിപ്പിച്ചുകൊണ്ട് എണീറ്റുവന്നു.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്നവനെ പൊക്കിയ സന്തോഷത്തില്‍ ഞാന്‍ പരിചയം പുതുക്കി.
പുള്ളി ഒരു താല്പലര്യവുമില്ലാതെ മാറി നിന്നു.

ജൂനിയര്‍ മാത്തപ്പന്‍ രണ്ടാമന്‍ എടുത്താല്‍ പൊങ്ങാത്ത ഒരു കണ്ണടയും വച്ച് കട്ടിലില്‍ കുത്തിയിരുന്ന് “റണ്‍ വേ” എന്ന ദിലീപ് സിനിമ ഒച്ച കുറച്ച്കണ്ട് ജീവിതം വെറുപ്പിച്ച്കൊണ്ടിരുന്നു.

വട്ടനെ വിളിക്കാം” എന്ന് പറഞ്ഞ് മാത്തപ്പന്‍ പ്രഭാഷ് മച്ചാനെ ഫോണില്‍ വിളിച്ചു.


*************************************************************************

അപ്പോളെയ്ക്ക് മാത്തപ്പി ചോറും കറികളും മേശയില്‍ നിരത്തി.

ഫോണ്‍ വിളി കഴിഞ്ഞ മത്തപ്പ്സ്സ് വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.

എല്ലാം ഒരാഴ്ച പഴക്കമുള്ളകറികളാ.എവിടെ കൊണ്ടോയി കളയും എന്ന് കരുതി ഇരുന്നപ്പോളാ നീ വന്നത്.
മാത്തപ്പന്‍ പണി തുടങ്ങി.

പുളി ഇട്ട മീന്‍കറിയും,ചിക്കനും,മീന്‍ വറുത്തതും,കോവയ്ക്കയും,വെള്ളരി കിച്ചടിയും, മീന്‍ അച്ചാറും അങ്ങിനെ വിഭവങ്ങള്‍ ധാരാളം.
പഴയതെങ്കില്‍ പഴയത്.ആര്ത്തിയയോടെ മൂക്കറ്റം വെട്ടി വിഴുങ്ങി.

വയറു നിറഞ്ഞ തൃപ്തിയില്‍ ഞാനും, പഴകിയതെല്ലാം ചിലവായ സന്തോഷത്തില്‍ മാത്തപ്സ്സും കൈകഴുകി എണീറ്റു.

അപ്പോളേയ്ക്കും മാത്തപ്പി മാങ്ങപഴം കൊണ്ട് വന്നു.അത് പാത്രത്തോടെ തീര്ത്തയപ്പോള്‍,മറ്റൊരു പത്രത്തില്‍ ക്യാരറ്റ്അലുവ കൊണ്ടുവന്നു.

“ഇവിടെ ആര്ക്കും വേണ്ട.മോന് വേണേല്‍ തിന്നോ”
മാത്തപ്പി വിനയാന്വിതയായി മൊഴിഞ്ഞു.


അല്‍പ്പം തിന്നപ്പോള്‍ സംഭവം കൊള്ളാം.
നല്ല നെയ്യിന്റെ മണവും രുചിയും, ഇടയ്ക്കിടെ കിട്ടുന്ന ഉണക്ക മുന്തിരി രുചി, ഒളിഞ്ഞിരിക്കുന്ന കശുവണ്ടി.... അങ്ങിനെ ആകെ മൊത്തം കിടു.

അപ്പോളേയ്ക്കും മഴ തുടങ്ങി.
കുട ഇല്ലാതെയാ വന്നത്.പണി പാളിയോ ??

ഇല്ലടാ... പേടിക്കണ്ട !!ഞാനുള്ളിടത്ത് മഴപോലും പെയ്യാറില്ല, അതുകൊണ്ട് ഇതിപ്പോ തന്നെ മാറും” മാത്തപ്പന്‍ അഭിമാനപൂര്വ്വം പറഞ്ഞു.

ശരിയാ.... ഇതിയാന്‍ ഉള്ളിടത്ത് തുള്ളി വെള്ളം കിട്ടില്ല.നല്ല ഒന്നാന്തരം കിണറുണ്ടാരുന്നതാ.വെള്ളമില്ലാതെ മൂടി കളഞ്ഞു.”

കിണറിരുന്ന സ്ഥലം ചൂണ്ടി മാത്തപ്പി ഒരു ദീര്ഘ നിശ്വാസം എടുത്തുകൊണ്ട് ആത്മഗതം പോലെ പറഞ്ഞുപോയി.

ഐശ്വര്യം ഉള്ളവര്‍ ചെന്നതിനാലോ, മാത്തപ്പിയുടെ ആത്മഗതം കേട്ടത് കൊണ്ടോ എന്തോ, മഴ തകര്ത്ത് പെയ്തു.

മഴ അല്പ്പം കുറഞ്ഞപ്പോള്‍ മത്തപ്പ്സ് കുടുംബത്തോട് യാത്ര പറഞ്ഞിറങ്ങി.

ചിലവാകാതിരുന്നതെല്ലാം തീര്ത്തു കൊടുത്ത സന്തോഷത്തില്‍ മാത്തപ്പന്‍ അല്പ‍ ദൂരം കത്തിവച്ച്കൊണ്ട് ഒപ്പം വന്നു.

പോരും വഴി മാത്തപ്പിയുടെ സ്വന്തം രചന “ഇറച്ചി അച്ചാര്‍” പാഴ്സല്‍ ആയി തന്നുവിടാനും മറന്നില്ല.

ബാംഗ്ലൂര്‍ നഗരത്തില്‍ പെയ്യുന്ന മഴ റോഡിനെ കുളങ്ങളാക്കി മാറ്റുമെങ്കിലും............., അവിടുന്ന് ഓട്ടോയില്‍ കയറിയപ്പോളെയ്ക്കും മഴ തകര്ത്ത് തുടങ്ങി!!

ഓട്ടോയില്‍ നിന്നിറങ്ങി അടുത്ത ബസ്സില്‍ കയറി സൈഡ് സീറ്റില്‍ തന്നെ കുത്തിയിരുന്നു!!


*************************************************************************

ഇന്നത്തെ ദിവസം എനിക്കായി മാറ്റി വച്ച മാത്തപ്സിനോട് നന്ദി പറഞ്ഞുകൊണ്ട്...

മഴയുടെ ഭംഗി ആസ്വദിച്ച് കൊണ്ട്, കാറ്റിന്‍റെ സീല്‍കാരത്തിനായി കാതോര്‍ത്തു കൊണ്ട്....

ഈ ദിവസത്തിനു ഞാനൊരു പേര് നല്‍കി,


"തംസ്സ് അപ്പ് വിത്ത് മാത്തപ്പ്സ്സ്!!"
ബ്ഹുഹഹഹഹഹ 

No comments:

Post a Comment