വായനാദിനത്തിൽ നടന്ന സെമിനാറിൽ സൊസൈറ്റിയിലെ പ്രമുഖർക്കൊപ്പം "പ്രമുഖർ" ആകാൻ ശ്രമിക്കുന്നവരും,ദിവസകൂലിക്ക് അണികളായി പോകുന്നവരും,സംഘാടകരും,അവരുടെ കുടുംബക്കാരും,അധ്യക്ഷനായ പ്രമുഖ സാഹിത്യകാരനും,ഉത്‌ഘാടകൻ ആയ രാഷ്ട്രീയ നേതാവും, കൂടാതെ ഹാള് സൂക്ഷിപ്പുകാരനും കൂടി ആയപ്പോൾ ടൗൺഹാളിൻറെ സ്റ്റേജ് ഉൾപ്പെടുന്ന പകുതിയുടെ പകുതി ഭാഗം നിറഞ്ഞു കവിഞ്ഞതിനാൽ ഹാള് സൂക്ഷിപ്പുകാരൻ തൊട്ടു പുറകിലെ നിരയിലേക്ക് കടന്നിരുന്നു.
പകുതിയും,പകുതിയുടെ പകുതിയും ചേർന്ന,ആളുകളില്ലാത്ത വലിയ ഭാഗത്ത് സംഘാടകരുടെ കുട്ടികൾ ഓടി കളിച്ചു രസിച്ചു.
സ്ത്രീകൾ സീരിയലുകളേയും,ടൗണിൽ തുടങ്ങിയ പുതിയ വസ്ത്രാലയത്തെ കുറിച്ചും, സ്വർണ വിലയേയും,മഹിളാ വേദിയേയും കുറിച്ചും ഒക്കെ വാചാലരായി.
പുരുഷ കേസരികൾ വായനയേകുറിച്ചും വായനയുടെ ഗുണങ്ങളെ കുറിച്ചും ഒക്കെ വാ തോരാതെ സംസാരിക്കുന്ന രാഷ്ട്രീയ നേതാവിനെ അസൂയയോടെ നോക്കിക്കൊണ്ട് "സമയം ഉണ്ടായിരുന്നെങ്കിൽ തങ്ങളും വായിച്ചേനെ" എന്നു നെടുവീർപ്പിട്ടു.തങ്ങളിൽ നിന്നും പുസ്തകങ്ങളെ അകറ്റി നിർത്തിയതിന് "സമയകുറവിനെ" എല്ലാവരും കുറ്റപ്പെടുത്തി.
അപ്പോളാണ് വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നു പറഞ്ഞുകൊണ്ട് ഉത്‌ഘാടകൻ തന്നെ അതിനൊരു പരിഹാരവും ഇട്ട്കൊടുത്തു.
"ഒരു ജന പ്രതിനിധിയുടെ തിരക്കുകളും സമയക്കുറവും നിങ്ങൾക്ക് ഊഹിക്കാമല്ലോ ??അങ്ങിനുള്ള ഞാൻ പോലും വായനയ്ക്ക് സമയം കണ്ടെത്തുന്നുണ്ട്.അതും ഒരു ദിവസം പോലും മുടങ്ങാതെയുള്ള വായന.
ദിവസ്സേനെയുള്ള ടോയിലറ്റിൽപോക്കിനൊപ്പം ആണ് എൻ്റെ വായന.രാത്രിയിൽ കിടക്കും മുന്നേ ഒരു ത്രിഫല കഴിച്ചിട്ട് കിടന്നാൽ, നിങ്ങൾക്കും ദിവസ്സേന ഉള്ള വായന സാധ്യമാകും"
വായിക്കുവാൻ സമയം കണ്ടെത്തിയ സന്തോഷത്തിൽ കേട്ടിരുന്ന പ്രമുഖർ വായിക്കേണ്ട പുസ്തകങ്ങളെകുറിച്ചുള്ള ചർച്ചകൾ തുടങ്ങി.
ഉത്‌ഘാടകൻ പ്രസംഗിച്ചു തളർന്ന് കസ്സേരയിലേയ്ക്ക് മടങ്ങി.അടുത്തിരുന്ന സാഹിത്യകാരൻ അധ്യക്ഷൻ, തിരക്കുള്ള ജീവിതത്തിലും വായനയെ സ്നേഹിക്കുന്ന രാഷ്ട്രീയകാരനെ അഭിന്ദനപൂർവം നോക്കികൊണ്ട് ചോദിച്ചു.
"ഏതു പുസ്തകം ആണ് ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് ?"
"പുസ്തകം വായിക്കാൻ ഒന്നും സമയം കിട്ടണില്ല, പത്രങ്ങൾ ആണ് വായിക്കുന്നത്.രാഷ്ട്രീയക്കാർ പല പത്രങ്ങൾ വായിച്ചാലല്ലേ പിടിച്ചു നിൽക്കാനാവൂ"
"എന്നാൽ പിന്നെ രാത്രി കിടക്കും മുന്നേ പുസ്തകങ്ങൾ വായിക്കാൻ വേണ്ടി മാത്രം ഒരിക്കൽ കൂടി....??"
"അതെങ്ങനെ ശരിയാകും ?? ആ പോക്കിനല്ലേ സാഹ്‌യാന പത്രങ്ങൾ വായിക്കുന്നത് !!"
"എന്നാൽ പിന്നെ ഉച്ചയ്ക്ക് ?? ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ !!"
"അപ്പൊ ഫേസ്ബുക്ക് എപ്പോ നോക്കും?"
രാഷ്ട്രീയക്കാരന്റെ പ്രധാന പ്രവർത്തന മേഖല ടോയ്‌ലറ്റ് തന്നെ എന്നു തിരിച്ചറിഞ്ഞ സാഹിത്യകാരൻ, അധ്യക്ഷനായി തന്നെ ഇരിപ്പ് തുടർന്നു.
"ദിവസ്സേനയുള്ള പുസ്തക വായനയ്ക്കായി" അന്നുമുതൽ തന്നെ പലരും ത്രിഫല കഴിച്ചുതുടങ്ങി.
പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുവാനായി, പല പ്രസാധകരും പുസ്തകങ്ങൾക്കൊപ്പം "ഫ്രീ" ത്രിഫല കൂടി ചേർത്തുകൊണ്ട് പുസ്തക മേളകൾ സംഘടിപ്പിച്ചു.
*******************************************************************************
No comments:
Post a Comment