പമ്മൻ്റെ കുട്ടി വൈഗ മോളുടെ പിറന്നാൾ ആഘോഷവും, തുടർന്ന് ചാലക്കുടി യാത്രയും ആഘോഷങ്ങളും കഴിഞ്ഞു കിടന്നപ്പോൾ പുലർച്ചെ രണ്ടുമണി കഴിഞ്ഞിരുന്നു.
നല്ലൊരുറക്കത്തിലേയ്ക്കൊരു സ്വപ്നത്തിൻ്റെ അകമ്പടിയോടെ വഴുതി നീങ്ങിയപ്പോൾ ആണ് ഒരു വികൃത രൂപം ജനൽവഴി കടന്നു വന്ന് ആസനവും ചൊറിഞ്ഞു മൂക്കും തിരുമ്മി എന്തൊക്കെയോ ചെയ്യുന്നകണ്ടത്. ഉറക്കപിച്ചിലാണേലും ആളെ തിരിച്ചറിഞ്ഞു- ആദിവാസി മൂപ്പൻ
വാസുമാഷ്.
(കൊച്ചുവെളുപ്പിനെ ഒരുങ്ങി നിൽക്കുന്ന ആദിവാസി)
രണ്ടുമണിവരെ പഴമ്പുരാണങ്ങൾ പറഞ്ഞു ശല്യം ചെയ്തതും പോരാഞ്ഞു ദേ പിന്നേം വന്നോ എന്ന് കരുതി കണ്ണടയ്ക്കാൻ തുടങ്ങിയപ്പോൾ തൊട്ടു പിന്നിലായി ലവനും-
മച്ചാൻ!!
സമയം നാലുമണിയായിട്ടേ ഉള്ളു, ഇവനൊന്നും ഉറക്കമില്ല ??
പിന്നെ കുറെ തവണ അവർ മാറി മാറി മുറിയിൽ വരുകയും പോകുകയും ഒക്കെ ചെയ്തു.ആദിവാസിക്കു രാവിലെ 8 മണിക്കുള്ള ട്രെയിനിൽ പോകേണ്ടതാണ്.അതിനുള്ള ഒരുക്കം ആണ്.എന്നാൽ ഈ മാച്ചാനിതെന്തിൻ്റെ കേടാ?? ഇനി ഇവൻ ആദിവാസിയുടെ കൂടെ കാട്ടിലോട്ട് കുടിയേറി പാർക്കാനുള്ള പോക്കാണോ??
എന്ത് കുന്തേലും ആവട്ടെ, എന്ന് കരുതി കണ്ണടച്ചു.
എന്നിട്ടും 6 മണി ആയപ്പോൾ തന്നെ രണ്ടുംകൂടി വന്ന് ബഹളം വച്ചതുകൊണ്ട് ഉറക്കമൊക്കെ പോയി.ഒടുവിൽ 8 മണിയോടടുത്തു ആദിവാസിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടോയി നടതള്ളി ചാണകവെള്ളം തളിച്ചു.
(മ:നസ്സില്ലാമനസ്സോടെ യാത്രപറയുന്ന വാസുമാഷ്)
എല്ലു കടിച്ചുകൊണ്ടിരുന്ന പട്ടിയുടെ മൂട്ടിൽ ഏറുകൊണ്ടാൽ എന്നതുപോലെ, മനസ്സില്ലാ മനസ്സോടെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ട് മൂപ്പൻ നടന്നകന്നു.
"ട്രെയിൻ മാറി കയറി വല്ല കന്യാകുമാരിക്കോമറ്റോ പോണേ....ഈശ്വരാ!!"എന്ന് മനമുരുകി പ്രാർത്ഥിച്ച ശേഷം റൂമിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ പൊട്ടന് ലോട്ടറി അടിച്ചപോലെ വെളുക്കെ ചിരിച്ചുകൊണ്ട്, ഒരു പീക്കിരിയുടെ കയ്യും പിടിച്ച് പള പള മിന്നുന്ന നീല ഷർട്ടുമിട്ടു മയിലെണ്ണ കച്ചവടക്കാരനെ പോലൊരാൾ കയറിവന്നു.
ചാലക്കുടി എന്ന പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ വരെയുള്ള ടിക്കറ്റും, കൂടെ രണ്ടു സെൽഫിയും എടുത്ത് തൃശ്ശൂർ പോലും സ്റ്റോപ്പ് ഇല്ലാത്ത ഒരു "നോൺ സ്റ്റോപ്പ്" സൂപ്പർഫാസ്റ് ട്രെയിനിൽ "ചാലക്കുടി ഇറങ്ങാം" എന്ന അതിമോഹവുമായി കയറിയ ശാന്തപ്പൻ!!
(ശാന്തപ്പൻ)
ഇങ്ങേരിതെങ്ങനെ ഇവിടെത്തി??
നാളെ രാവിലെ ഏതേലും മാർവാടികളുടെ സഹായത്തോടെ ഉത്തരേന്ത്യയിൽ എവിടെങ്കിലും നിന്നും "ലേലു അല്ലു ലേലു അല്ലു... എന്നെ അഴിച്ചുവിടൂ.... രക്ഷിക്കണേ....." എന്നൊരു കോൾ പ്രതീക്ഷിച്ച ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.
ട്രെയിൻ്റെ ചങ്ങല വലിച്ച് ഇറങ്ങി വന്നതാണ് കക്ഷി.
ചൂടുള്ള കട്ടൻചായയെ മനസ്സിൽ ധ്യാനിച്ച് ചൂടുള്ള "ടക്കീല" ഗ്ളാസ്സെടുത്ത് നീട്ടി.ആർത്തി പശു കാടിവെള്ളം മോന്തുമ്പോലെ ഒറ്റ വലി .
ടക്കീല വണ്ടി പിന്നെ നിന്നത് തൃശൂർ പൂരപ്പറമ്പിൽ.
(പൂര പറമ്പിന് വെളിയിൽ)
വിളിച്ച് വരുത്തി ചോറില്ല എന്നുപറഞ്ഞത് പോലെ സംഘാടകര്‍ ആരുമില്ല.നോട്ട്പിൻവലിച്ച ശേഷമുള്ള പൊതുജനത്തെ പോലെ ഞങ്ങൾ തലയും ചൊറിഞ്ഞു പെരുവഴിയിൽ ചിന്തിച്ചുനിന്നു.ഒടുവിൽ പൂരപ്പറമ്പിൽ ക്രിക്കറ്റ് കളിക്കുന്ന ബംഗാളികളുടെ കളികണ്ട് നിന്ന് സമയം തള്ളിനീക്കി.നട്ടുച്ച ആയപ്പോള്‍ സൂര്യന്‍ ഉച്ചിമേലെ വന്ന് കൊഞ്ഞനം കുത്തി കളിയാക്കിചിരിച്ചു.ഇനി നിന്നിട്ട് കാര്യമില്ല എന്നുകരുതി മടക്കയാത്രയ്ക്ക് ഒരുങ്ങിയപ്പോള്‍ അധികാരമുള്ളവരെ മാത്രം സ്വീകരിച്ച് ശീലമുള്ള
മറ്റൊരധികാരി ഒരു കൂട്ടം ഊളകളേയും കൊണ്ട് കടന്നുവന്നു.അങ്ങനെ തൃശൂര്‍ സംഗമം തുടങ്ങി.
*************************
സംഗമം കഴിഞ്ഞു ഏട്ടന്‍ പമ്മന്‍റെ കയ്യും പിടിച്ച് ഒറ്റപ്പാലത്തിന് മടങ്ങാന്‍ തീരുമാനിച്ച ഹരിയെ പറഞ്ഞു പറ്റിച്ച പമ്മന്‍, പമ്മിയുടെ വാലേല്‍ തൂങ്ങി കളമൊഴിഞ്ഞു.ഞായറാഴ്ച ആയിരുന്നിട്ടുകൂടി "മോളു സ്കൂളിൽ പോയി വരും മുന്നേ ഞങ്ങ വരാട്ടാ" എന്ന് പറഞ്ഞു സ്വന്തം കുഞ്ഞിനെ തേച്ചുമടക്കി പെട്ടിയിൽ വച്ചവരുടെ ചതി പ്രതീക്ഷിക്കേണ്ടതായിരുന്നു.പാര്‍ക്കില്‍ പോയി ഐസ് ക്രീം നുണഞ്ഞു പമ്മിയുടെ സാരിതുമ്പില്‍ തൂങ്ങി മുങ്ങിയ പമ്മനെ തേടി മൂക്കൊലിപ്പിച്ച് നടന്ന ഹരിയോട് "പോരുന്നോ" എന്ന് വെറുതേ ഒന്ന് ചോദിച്ചു.
മീന്‍ വണ്ടിയില്‍ ലിഫ്റ്റ് കിട്ടിയ പൂച്ചയെ പോലെ ചോദിച്ചു തീരും മുന്നേ തന്നെ ഹരിഹർജി ഫ്ലാറ്റ്!!
"വൈദ്യന്‍ ഇച്ഛിച്ചതും രോഗി നീട്ടിയതും ഫീസ്സ്" എന്ന് പറഞ്ഞപോലെ ഹരി ഞങ്ങള്‍ക്കൊപ്പം വീണ്ടും ചാലക്കുടിക്ക് മടങ്ങി.വഴിയിൽ ഇറങ്ങാം എന്നുപറഞ്ഞു പഞ്ചാര കുഞ്ചു നിധിൻ ഞങ്ങടോപ്പം കയറി.
(ചാലക്കുടിക്ക് മടങ്ങും വഴി ഒരു സ്നാപ്)
അവിടെ ചെന്ന് അല്‍പ്പം വിശ്രമം.
"ദെ ധിപ്പ വരാട്ടാ" എന്നും പറഞ്ഞു പോയ
സജീവ് ഇട്ടുണ്ണാനെ 4 മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാനില്ല.ഒടുവില്‍ അന്തി മയങ്ങിയ നേരത്ത് ഇട്ടുണ്ണാന്‍ മടങ്ങിവന്നു.മയിലെണ്ണക്കാരന്‍ തന്‍റെ കുഞ്ഞിനേയും കൂട്ടി യാത്രപറഞ്ഞു.രാത്രി 7 മണി ആയപ്പോള്‍ മച്ചാനും ഹരിയും ഇട്ടുണ്ണാനും ഒപ്പം നാല്‍വര്‍ സംഘം കോസ്മോസ് ക്ലബ്ബില്‍ നിന്നും കിട്ടിയ "തണുത്തവെള്ളത്തിന്‍" കുപ്പികള്‍ വണ്ടിയില്‍ നിറച്ചുകൊണ്ട് പാലക്കാട് റൂട്ടില്‍ അടുത്ത യാത്ര തുടങ്ങി.
തലേന്നത്തെ അനുഭവം ഉള്ളതുകൊണ്ട്, "ഭക്ഷണം കഴിച്ചിട്ടു മതി ബാക്കി യാത്ര" എന്നും പറഞ്ഞു തട്ടുകടയില്‍ കയറി തട്ടിക്കൊണ്ടിരിക്കുമ്പോള്‍, ശാന്തപ്പന്‍റെ വിളിവന്നു.
ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ അഹങ്കാരത്തില്‍ മടങ്ങി ചെന്ന ശന്തപ്പനെ കാത്ത് എട്ടിൻ്റെ പണി സ്റ്റേഷനില്‍ കാത്തിരിപ്പുണ്ടായിരുന്നു.രാവിലത്തെ തിരക്കിനിടയില്‍ "പാര്‍ക്കിംഗ്" എന്ന് കണ്ട ബോര്‍ഡിന്‍റെ മുന്നില്‍ തന്നെ ബൈക്ക് പാര്‍ക്ക് ചെയ്ത് ട്രെയിനില്‍ കയറി കൂടിയതാണ് കക്ഷി.മടങ്ങി വന്നപ്പോള്‍ ആണ് ബോര്‍ഡില്‍ "പാര്‍ക്കിംഗ്" എന്നതിന് മുന്നില്‍ എഴുതിയ "നോ" ശാന്തപ്പന്‍ കണ്ടത്.
"നോ" ഉള്ള ബോര്‍ഡും, ബോര്‍ഡിനു മുന്നില്‍ "ഫയര്‍ എസ്കേപ്പിന്" ചങ്ങല വരിഞ്ഞുകെട്ടി താഴിട്ടു പൂട്ടിയ മജീഷ്യനെപോലെ നില്‍ക്കുന്ന സ്വന്തം വണ്ടിയും കണ്ടു ഏഴരക്കട്ടയില്‍ ഉറക്കെ പാടി... "നോാാാാാാാാാാാാ......"
പാട്ട് കേട്ട് റെയില്‍വേ പോലീസ് എത്തി.
"ഇനിമുതൽ നോ കാണ്ടോളാം... സാറേ.... " എന്ന് കരഞ്ഞു കാലുപിടിച്ച ശന്തപ്പനെകൊണ്ട് "ഞാനിനി ഇതാവര്‍ത്തിക്കില്ല............., ബൈക്കും കൊണ്ട് സ്റ്റേഷനില്‍ വരില്ല..................., പോലീസ്നെ കണ്ടാല്‍ പേടിച്ചു മുള്ളില്ല..............." എന്നൊക്കെ നൂറുതവണ എഴുതിപ്പിച്ച ശേഷം 51 ഏത്തവും ഇടുവിപ്പിച്ചു എന്നൊക്കെ കേട്ട് ഇട്ടുണ്ണാന്‍ എട്ടുവട്ടം പൊട്ടിച്ചിരിച്ചു. ആ ഗ്യാപ്പിനു തട്ടുകട ബില്ല് ഇട്ടുണ്ണാനെ ഏല്‍പ്പിച്ച് ഞങ്ങള്‍ മൂന്നും വണ്ടിയില്‍ കയറി.
മണ്ണൂത്തി കഴിഞ്ഞപ്പോള്‍ ആദിവാസി കുടിയില്‍ നിന്നും കോൾ വന്നു.രാവിലെ ട്രെയിനില്‍ ഇരുന്നു വായിനോക്കി നോക്കി ഏതോ പെണ്ണിനൊപ്പം കാസര്‍ഗോഡ് വരെ പോയി രാത്രി മടങ്ങിവന്ന ആദിവാസ്സിയെ ഭാര്യ ജാനു ചിരവയ്ക്കടിച്ചു, ഒലക്കയ്ക്ക് തല്ലി, ചൂലോണ്ട്മാന്തി, ഒടുവില്‍ കൂമ്പിനിടിച്ച് താഴെയിട്ടു.
അതില്‍ പ്രതിക്ഷേധിച്ച് ജാനുനെ പെങ്ങളായി പ്രഖ്യാപിച്ച് വിപ്ലവം തുടങ്ങിയ കാര്യം പറയാന്‍ വിളിച്ചതാണ്.
ചവുട്ടി പിടിച്ചിരിക്കുന്ന ജാനുവിൻ്റെ കാല്കീഴില് നിന്നും "നഷടപെടാൻ ഉടുതുണി മാത്രം, നേടുവാനൊരു ജീവൻ" എന്നും പറഞ്ഞു, യാത്രാ ഉദ്ദേശങ്ങള്‍ കേട്ടറിഞ്ഞു പൊള്ളാച്ചിക്ക് തിരിക്കാനൊരുങ്ങിയ വാസുമാഷിന്‍റെ മണ്ടയില്‍ അമ്മിക്കല്ല് പോലെ എന്തോ വീഴുന്ന ശബ്ദത്തിനോപ്പം കോള് കട്ടായി.
രാത്രി എങ്കിലും, അന്തരീക്ഷത്തിന് നല്ല ചൂടുണ്ട്.തണുത്ത വെള്ളം തീര്‍ന്നിട്ടും ചൂട് കുറയുന്നില്ല.ചൂട് സഹിച്ച് വടക്കഞ്ചേരി എത്തി അവിടിറങ്ങി ആദ്യം കണ്ട തട്ടുകടയില്‍ നിന്നും രാത്രിയിലേയ്ക്കുള്ള പാഴ്സല്‍ വാങ്ങിക്കൊണ്ടിരുന്നപ്പോള്‍ സംഗമത്തിന് വരാന്‍ പറ്റാഞ്ഞതില്‍ സന്തോഷ പ്രകടനവുമായി വാസുമാഷിൻ്റെ ഭൂതം മുത്താപ്പ വിളിച്ചു.വരാഞ്ഞതില്‍ നന്ദി പറഞ്ഞു മനസ്സില്‍ രണ്ട് ചീത്തയും വിളിച്ച് വീണ്ടും യാത്ര.സംസ്ഥാന കുടിവെള്ള കോര്‍പ്പറേഷന്‍ കടയില്‍ കയറി ബഫര്‍ വെള്ളം വാങ്ങി വണ്ടിയില്‍ സ്റ്റോക്ക് ചെയ്തശേഷം ഞങ്ങള്‍ ഹൈവേ വിട്ട് പൊള്ളാച്ചി റോഡില്‍ കയറിയപ്പോളെയ്ക്കും സമയം ഒന്‍പത് കഴിഞ്ഞിരുന്നു.
***************************
ഇടയ്ക്കിടെ എതിരെ വരുന്ന ചില വാഹനങ്ങളുടെയും അങ്ങിങ്ങായി കാണുന്ന ചില വീടുകളിലെ മങ്ങിയ പ്രകാശവും ഒഴികെ വണ്ടിയുടെ മൂന്ന്ചുറ്റിനും ഉണ്ടായിരുന്നത് കൂരിരുട്ടും, ഇരുട്ട് കണ്ട് പേടിച്ചു കരയുന്ന ചീവീടുകളുടെ ശബ്ദവും മാത്രം.
എതിരെ വരുന്ന വാഹനങ്ങള്‍ നിലച്ചു തുടങ്ങിയിരുന്നു.
വീടുകളിലെ വെളിച്ചം അണഞ്ഞതോ അതോ വീടുകള്‍ മുഴുവന്‍ മണ്ണില്‍ താണ്പോയതോ എന്നറിയില്ല. അല്പം കൂടി കഴിഞ്ഞപ്പോള്‍ യാത്രയ്ക്കിടെ ഞങ്ങടെ വണ്ടിയ്ക്കു പിന്നിലോട്ട് ഓടിയൊളിക്കുന്ന ചില ചെറു കവലകളില്‍ കാണുന്ന സ്ട്രീറ്റ് വെളിച്ചം അല്ലാതെ,പാലക്കാടൻ കാറ്റേറ്റുവാങ്ങി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അന്തരീക്ഷത്തിലൂടെ.... ഇരുട്ടിനെ കീറി മുറിക്കാന്‍ കെൽപ്പുള്ളതായി അവിടെ ഉണ്ടായിരുന്നത് വയസ്സന്‍ ഇട്ടുണ്ണാന്‍റെ വണ്ടിയുടെ തലവെളിച്ചം മാത്രം!!
റോഡിനിരുവശവും മരങ്ങള്‍ നിറഞ്ഞ ഒരു വഴിയിലൂടെ.........
ഒരു വളവു തിരിഞ്ഞു വണ്ടി കുതിച്ചു തുടങ്ങിയപ്പോള്‍....
ഉച്ചസമയത്ത് ഫ്രിഡ്ജിന്‍റെ വാതില്‍ തുറന്നവന് കിട്ടുന്നത് പോലൊരു തണുപ്പ്, ചൂടിനെ മറികടക്കാനായി താഴ്ത്തിയിട്ടിരുന്ന സൈഡ് വിന്‍ഡോയിലൂടെ വണ്ടിയില്‍ പടരുന്നത് ഞാന്‍ അറിഞ്ഞു.ഒപ്പം കൂ......യ് എന്നൊരു കൂവലും.
പാലക്കാടിന്‍റെ മണ്ണില്‍ കയറിയപ്പോള്‍ മുതല്‍ മനസ്സില്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത് കണ്ടറിഞ്ഞുകൊണ്ട് സൂര്യകോപം തണുപ്പിക്കാനായി മഴയെത്തിയത് കണ്ടുള്ള സന്തോഷം ആണ്.മണ്ണിനേയും മനസ്സിനേയും തണുപ്പിച്ചു കൊണ്ട് പെയ്തിറങ്ങിയ ആദ്യതുള്ളികള്‍ ഞാന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.
അരങ്ങില്‍ തകര്‍ത്താടുന്ന ബാലെയില്‍ രംഗപടം മാറിയ പോലെ, മിനിട്ടുകള്‍ കൊണ്ട് എല്ലാം മാറിയിരിക്കുന്നു.ചെറുകാറ്റില്‍ റോഡിലേയ്ക്ക് തളര്‍ന്നു വീഴുന്ന ഇലകള്‍ക്കും ഉണങ്ങിയ മരകൊമ്പുകള്‍ക്കും ഇടയിലൂടെ....., കാഴ്ച്ചയെ മറയ്ച്ചു കൊണ്ട് ഫ്രണ്ട് ഗ്ലാസ്സില്‍ തട്ടിചിതറി തെറിക്കുന്ന മഴവെള്ളത്തെ വകഞ്ഞുമാറ്റിക്കൊണ്ട്, ഞങ്ങള്‍ ഇട്ടുണ്ണാന്‍ സജീവേട്ടൻ്റെ ഫാം ഹൌസ്സിലേയ്ക്കുള്ള ചെറിയ വഴിയിലേയ്ക്കു തിരിഞ്ഞു. അപ്പോളേയ്ക്കും മഴകണ്ട് പിണങ്ങിയ വൈദ്യുതിയുടെ പ്രതിക്ഷേധമറിയിച്ചു കൊണ്ട് തൊട്ടടുത്ത സ്ട്രീറ്റ് വെളിച്ചവും നിലച്ചിരുന്നു.
ഇടുങ്ങിയ വഴിയിലൂടെ.... റോഡിലേയ്ക്ക് ചാഞ്ഞുറങ്ങിയിരുന്ന, ഒരാള്‍ പൊക്കമുള്ള പുല്‍തലപ്പുകളെ തട്ടിയുണര്‍ത്തിക്കൊണ്ട് പോകുമ്പോള്‍ ഇട്ടുണ്ണാന്‍ വലത്തേയ്ക്ക് ചൂണ്ടി പറയുന്നുണ്ടാരുന്നു "ഡാ ഗഡിയെ ... ആ കാണുന്നത് ഡാം ആണ്" എന്ന്.ഇരുട്ടിന്‍റെ മറവില്‍ മഴതുള്ളികളേറ്റു ലാസ്യഭാവത്തില്‍ മഴനൃത്തമാടുന്ന ജലപ്പരപ്പിനെ പോലെ മഴനനയുവാന്‍ കൊതിക്കുന്ന മനസ്സിനെ എതിര്‍ത്തുകൊണ്ട് മഴയുടെ ശക്തി ശോഷിച്ച് വെറും ചാറ്റല്‍ മഴ ആയിമാറിയപ്പോള്‍ ഞങ്ങള്‍ ഫാം ഹൌസിൻ്റെ പടിക്കലെത്തിയിരുന്നു.ട്രെയിനിലെ ടോയിലറ്റ് ചുമരുകളില്‍ കാണുന്ന പോലെ ഒരു പേരും അതിന് താഴെ ഒരു മൊബൈല്‍ നമ്പരും,ഗെയ്റ്റിന് മേലെയായി വലിയ വായില്‍ തെളിഞ്ഞു നിന്നിരുന്നു.
ചാറ്റല്‍ മഴ എങ്കില്‍ അങ്ങിനെ എന്ന് കരുതി ഇറങ്ങി ഗേറ്റ് തുറക്കുമ്പോള്‍ അതിൽ എഴുതിയിരുന്ന പേര് വായിക്കാതിരുന്നില്ല - ജോഷി !!
*****************
വളരെ പഴയ രീതിയില്‍ പണിത ഒരു ചെറിയ കെട്ടിടം.അതിനു മുന്നില്‍ അസ്ഥാനത്ത് പുളിയുറുമ്പ് കടിച്ചിട്ട് ചൊറിയാന്‍ പറ്റാതെ തുള്ളിനടക്കുന്നത് പോലൊരു മനുഷ്യന്‍ തത്തി കളിച്ചു നില്‍ക്കുന്നു.മൊബൈല്‍ നമ്പര്‍ ഒക്കെ എഴുതി ഗെയ്റ്റില്‍ തൂക്കിയ, ജോഷി എന്ന ആ മുതല് ഓടി നടന്നു ഞങ്ങളെ വരവേറ്റതിന് മേമ്പൊടിയായി കരണ്ടും വന്നു.
അപ്പോഴേയ്ക്കു മനസ്സിലെ ആഗ്രഹം മഴയായി മണ്ണില്‍ കുതിര്‍ന്നിറങ്ങി.പിന്നൊന്നും ആലോചിച്ചില്ല......പിണ്ണാക്ക് കണ്ട പിള്ളേരെപ്പോലെ മഴയത്തേയ്ക്ക് ഒറ്റ ഓട്ടമായിരുന്നു.അതുകണ്ട് ഹരി പിന്നാലെ ചാടി.വെള്ളം അലര്‍ജ്ജി ആണെന്ന് പറഞ്ഞു മച്ചാന്‍ ഇറങ്ങിയില്ല.തലയിലെ കളിമണ്ണ്‍ ഒലിച്ചു പോകും എന്ന് പറഞ്ഞ് ഇട്ടുണ്ണാനും മാറി നിന്നു."ഇവനൊക്കെ ഭ്രാന്താ" എന്ന ഭാവേന ജോഷിച്ചേട്ടന്‍ അടുക്കളയില്‍ കയറി ഭക്ഷണം വിളമ്പി കൊണ്ടുവന്നു.
യാത്രാ ഡ്രസ്സ് മാറ്റി, വീട്ടു വസ്ത്രം ധരിച്ച് ഏവരും ടക്കീലയും ടച്ചിങ്ങ്സ്സും ഒക്കെ ആയി വരാന്തയില്‍ തന്നെ കൂടി.
അപ്പോളാണ് ഇട്ടുണ്ണാന്‍ ആ വീട്ടില്‍ പ്രേത ബാധ ഉണ്ട് എന്ന് കാച്ചിയത്.അതും സ്ത്രീ പ്രേതം.
എന്നാല്‍ അതൊന്നു കാണണമല്ലോ എന്ന് പറഞ്ഞു ഹരി പ്രേതത്തെ വെല്ലുവിളിച്ചു.
ഇട്ടുണ്ണാൻ്റെ തള്ളൽ പലനാൾ കേട്ടിട്ടുള്ള ശീലം വച്ച് മച്ചാൻ ഇട്ടുണ്ണാനെ നോക്കി ഒന്ന് പുച്ഛിച്ചു
ടക്കീലയും,
ഗ്രാണ്ടും,
ബാര്‍ടിനട്ടും,
പൊറോട്ടയും ബീഫും ,
മീന്‍കറിയും മറ്റു പല വിഭവങ്ങളും ഒക്കെ ആയി മഴയുടെ മേമ്പടിയോടെ ഞങ്ങള്‍ ആഘോഷം പൊടിപൊടിക്കുമ്പോളാണ് അന്താക്ഷരി കളിക്കാം എന്ന ആശയം കടന്നുവന്നത്.മച്ചാനും, ജോഷി ചേട്ടനും ഇട്ടുണ്ണാന്‍ സജീവേട്ടനും മറുപക്ഷം ചേര്‍ന്ന വാശിയില്‍ ഞങ്ങള്‍ രണ്ടാളുകള്‍ വാശിയോടെ മത്സരിച്ചു.സന്ദര്‍ഭത്തിനു യോജിക്കും വിധം കരണ്ട് പോയി.മഴ അതിൻ്റെ പൂർണ്ണരൂപം കൈവരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
മുകളിലേയ്ക്ക് തിരിച്ചു വച്ച ടോര്‍ച്ച് വെളിച്ചത്തില്‍ മത്സരം മുറുകിയപ്പോള്‍ ഇടിയും മിന്നലും കാറ്റും ചേര്‍ന്ന് ഓര്‍ക്കസ്ട്രയൊരുക്കി. മഴനനഞ്ഞ് തണുത്ത തൊണ്ടയോടെ ഇരുട്ടിന്‍റെ മറവില്‍ നിന്നും ചീവീടുകളും, തവളകളും ചേര്‍ന്ന് കോറസ്സ് പാടി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ മൂവര്‍സംഘം തോല്‍വി സമ്മതിച്ചു പിന്മാറി.
(അന്താക്ഷരി തോറ്റതിൽ കരയുന്ന സജീവേട്ടൻ )
എതിരാളികള്‍ മുട്ടുമടക്കിയപ്പോള്‍, എന്നാല്‍ പിന്നെ നാടന്‍പാട്ടാവാം എന്ന് കരുതി മഴയത്തെയ്ക്ക് ചാടിയ എന്‍റെ കൂടെ അന്താക്ഷരി പാർട്ട്ണർ ഹരിയും എത്തി !!
വയറ്റിലെ വെള്ളം പാട്ടായി പുറത്ത് വന്നപ്പോള്‍, ശക്തി കൂട്ടി തിരിച്ചടിച്ച മഴയില്‍ കുതിര്‍ന്നുകൊണ്ട്, പല പല പാട്ടുകള്‍ ആടിയും പാടിയും രാത്രി ഒരുമണി കഴിഞ്ഞിട്ടും വന്ന്കൊണ്ടേയിരുന്നു. ഞങ്ങള്‍ രണ്ടാളുടെ മഴ ആസ്വാദനം കണ്ട സജീവേട്ടന്‍ തല നനയാതെ ഇരിക്കാന്‍ ഒരു പ്ലാസ്റ്റിക്ക് കവര്‍ വലിച്ചു കയറ്റി തയ്യാറായപ്പോളേയ്ക്ക് ഒരു നേരത്തെ നിശബ്ദ്തയ്ക്ക് ശേഷം ഹരി പാടി തുടങ്ങി....
ആ...............ടു.. പാ......മ്പേ.................................
ആടാ..ട്... പാ......മ്പേ...... ആടാടു പാ.......മ്പേ..........യ്.
ആ...............ടു.. പാ......മ്പേ.................................
ആടാ..ട്... പാ......മ്പേ...... കാവിലിളം പാ ......മ്പേ..........യ്.
എന്ത് കണ്ടിട്ടേ...തേതു കണ്ടിട്ടാടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാണോ ആടാട് പാമ്പേ....
പാക്കാനാരുടെ മുല്ലത്തറയിൽ വന്നാടാട് പാമ്പേ ...
നാലുകാല് പന്തലകത്ത് നിന്നാടാടു പാമ്പേ
പന്തലില് മഞ്ഞ കളംകണ്ടിട്ടാടാട് പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാലാടാട് പാമ്പേ
ചോ...പ്പകച്ച കഴുത്തിലണിഞ്ഞാലാ....ടാട് പാമ്പേ
പള്ളി വാള് കയ്യിലെടുത്താ.... ലാടാട് പാമ്പേ
പാക്കനാരുടെ വട്ട മുടി കണ്ടാലാ...ടാട് പാമ്പേ ...
ചേലൊത്ത പത്തി വിരിച്ചിട്ടാടാടു പാമ്പേ
ഏഴിലംപാല ചോട്ടില് വന്നിട്ടാടാടു പാമ്പേ
പാമ്പിന്റെ ആട്ടാതു കണ്ടാല് ഞങ്ങളും ആടും പാമ്പേ...
ആ...............ടു.. പാ......മ്പേ.................................
ആടാ..ട്... പാ......മ്പേ...... ആടാടു പാ.......മ്പേ..........യ്.
ആ...............ടു.. പാ......മ്പേ.................................
ആടാ..ട്... പാ......മ്പേ...... കാവിലിളം പാ.......മ്പേ..........യ്
പാട്ടു തുടങ്ങി പകുതി ആകുന്നതിനുമുന്നേ തന്നെ ഇട്ടുണ്ണാൻ പാമ്പ് മഴയത്തിറങ്ങി പത്തിവിടർത്തി ആടി തിമിർത്തു തുടങ്ങി.അതുകണ്ട ജോഷിച്ചേട്ടൻ ഇരുട്ടിൻ്റെ മറവിലൂടെ ഇഴഞ്ഞു വന്ന് ഫണം വിടർത്തി മഴനൃത്തം തുടങ്ങി. വെള്ളം അലർജ്ജി ആയ മച്ചാൻ മാത്രം ഇരവിഴുങ്ങിയ പെരുമ്പാമ്പ് കണക്കെ കരയ്ക്കു നിന്ന് തലയുയർത്തി ഒന്ന് നോക്കി.
തണുത്ത് വിറച്ചു തുടങ്ങിയപ്പോൾ മഴയത്ത് നിന്നും കരയ്ക്കു കയറി.അപ്പോളും തുള്ളിക്കൊരുകുടം എന്നപോലെ മഴ തകർത്തു പെയ്യുന്നുണ്ടാരുന്നു.
സർപ്പകളത്തിൽ വന്ന് കളമെഴുതി അടിയ ഇട്ടുണ്ണാൻ ഒരുകലം ചോറ് ഒറ്റയിരിപ്പിനു തീർത്ത ശേഷം കൈ കഴുകുമ്പോൾ സമയം പുലർച്ചെ മൂന്നരയോടടുത്തിരുന്നു
അൽപ സമയം കൂടി കഥകളും പാട്ടുകളുമൊക്കെയായി കൂടിയ ശേഷം കിടക്കാനുള്ള തത്രപ്പാട് ഒരുക്കിയപ്പോളേക്കും,ആർക്കും വേണ്ടാത്ത പിണ്ണാക്കും ചാക്ക് പോലെ..... മച്ചാൻ കസ്സേരയിൽ ഇരുന്നുറങ്ങിയിരുന്നു.
അന്ന് രാത്രി ഹരി ഒഴികെ മറ്റെല്ലാവരും സുഖമായി ഉറങ്ങി.
യക്ഷികളെയും പ്രേതങ്ങളെയും ഒക്കെ പുച്ഛിച്ച് തള്ളിയ ഹരിയുടെ ചോരകുടിച്ചു പ്രേതങ്ങൾ തൃപ്തിയടഞ്ഞു.
ചോരകുടി സഹിക്കവയ്യാതെ ഇടയ്ക്കിടെ ഞരങ്ങുകയും മൂളുകയും തിരിയുകയും മറിയുകയും ഒക്കെ ചെയ്തുകൊണ്ടിരുന്ന ഹരി ഒരു മന്ത്രം പോലെ ഇടയ്ക്കിടെ പറയുന്നുണ്ടാരുന്നു, "ഒടുക്കത്തെ കൊതുകാണ് ഭായി"
അവിടെ ഉറങ്ങിയ മറ്റ് നാലുപേരെയും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഹരിയെ മാത്രം ഇര ആക്കിയത് "പ്രേതങ്ങളുടെ പ്രതികാരം തന്നെ" എന്ന ഉറച്ച വിശ്വാസത്തിൽ പുലർച്ചെ 10 മണിക്ക് തന്നെ ഞങ്ങൾ ഉറക്കമുണർന്നു.
അപ്പോളാണ് ഇട്ടുണ്ണാൻ്റെ ഫാം മൊത്തത്തിൽ കാണുന്നത്.വീട് ഇരിക്കുന്ന ഭാഗം ഏകദേശം രണ്ടു രണ്ടര ഏക്കർ വരും.അതിൽ വീടിൻ്റെ ഒരു വശത്തായി ഒഴിഞ്ഞ കോഴിക്കൂട്, നിറഞ്ഞ ആട്ടിൻ കൂട്,പശു ഇല്ലാത്ത പശു കൂട് എന്നിവയുണ്ട്.
പോത്ത്കൾ നിറഞ്ഞ മറ്റൊരു വലിയ കൂട് വീടിൻ്റെ മറു വശത്തായി കാണാവുന്നതാണ്. ആ കൂടിൻ്റെ ഒരുവശം നിറയെ വൈക്കോൽ നിറച്ചുവച്ചിരിക്കുന്നു.പണ്ട് ജാമ്പവാൻ ലങ്കയിൽ നെൽകൃഷി നടത്തിയിരുന്നപ്പോൾ കൊയ്ത പാടത്തിൽ നിന്നും നേരിട്ട് വാങ്ങി സൂക്ഷിച്ചതാണ് എന്ന് അതിൻ്റെ പഴക്കം കണ്ടാൽ തന്നെ മനസ്സിലാകും.
ഉപ്പുമാവും ദോശയും ഒക്കെ എല്ലാവരും കൂടി ഉണ്ടാക്കി കഴിച്ചു.ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറും കറിയും ഉണ്ടാക്കിയശേഷം ഫാമിൻ്റെ ബാക്കി ഭാഗങ്ങൾ കൂടി കാണുവാൻ പോയി.
വീടും കൂടും ഒക്കെ ഇരിക്കുന്ന ഫാമിൻ്റെ കൊച്ചു ഭാഗം കഴിഞ്ഞാൽ ഒരു കുഞ്ഞു കനാൽ ആണ്.ഡാമിൽ നിന്നും കൃഷി ആവശ്യങ്ങൾക്കായി ഒഴുക്കുന്ന വെള്ളം നിറഞ്ഞൊഴുകുന്ന കനാലിൻ്റെ മറുകരയിൽ നിന്നും തെങ്ങിൻ തോപ്പ് തുടങ്ങുന്നു.ഏതാനും ഇരുമ്പിന് ദണ്ഡ്കൾ കൂട്ടി കെട്ടി കനാലിനു കുറുകെ ഇട്ടിരിക്കുന്ന വീതികുറഞ്ഞ പാലത്തിലൂടെ ഞാണിന്മേൽ കളിക്കാർ നടക്കുന്ന പോലെ ഓരോരുത്തരായി തെങ്ങിൻ തോപ്പിലേയ്ക്ക്.
കനാലിൽ നിന്നും ഉള്ള ഉറവയും, തലേന്ന് മണിക്കൂറുകൾ പെയ്ത മഴയുടെ ഉറവയും ഒക്കെ ചേർന്ന് ചില നീരൊഴുക്കുകൾ തെങ്ങിൻതോപ്പിൻ്റെ പല ഭാഗത്തേയ്ക്കും പോകുന്നുണ്ട്.
തെങ്ങിൻ തോപ്പിൽ നിറയെ അങ്ങിങ്ങായി ഓരോരുത്തർ തീറ്റ കണ്ട കോഴിയെ പോലെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടക്കുന്നുണ്ട്.പിന്നീടാണ് മനസ്സിലായത് അവർ തെങ്ങു ചെത്തുകാർ ആണ്.ഈശ്വരാ സോമരസഫാക്ടറി തെങ്ങിൻ്റെ രൂപേണ മുന്നിലോ ??
മൊത്തത്തിൽ ഒന്ന് ചുറ്റിക്കറങ്ങി വന്നു.എല്ലായിടത്തും, മഴവെള്ളത്തിൽ കുതിർന്നു കിടക്കുന്നതുകൊണ്ട് മണ്ണിൽ ചവിട്ടുമ്പോൾ താഴുന്നുണ്ട്.
നല്ലൊരു കുളവും , ഫാമിൻ്റെ അതിർത്തിയോട് ചേർന്നൊഴുകുന്ന ഒരു മനോഹര അരുവിയും, അരുവിയിലേയ്ക്ക് വളഞ്ഞു നിൽക്കുന്ന തെങ്ങുകളും, ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന വലിയ പുല്ലുകളും ഒക്കെ ചേർന്ന് മനസ്സ് നിറയുന്ന അനുഭവം തന്നെ !!
തലേന്ന് വെള്ളം അലർജ്ജി ആയി മാറി നിന്ന മച്ചാൻ കയം കണ്ട കന്നിനെ പോലെ അരുവിലേയ്ക്ക് എടുത്ത് ചാടി അർമ്മാദിച്ചുല്ലസ്സിച്ചു.
ഹരിയും ഞാനും കൂടേ ചേർന്നപ്പോൾ മച്ചാണ് ബഹു സന്തോഷം.വെള്ളത്തിൽ ഒഴുകി വരുന്ന തേങ്ങയ്ക്കു പിന്നാലെ ഓടലും, വെള്ളം തെറിപ്പിക്കലും, അട്ടഹാസങ്ങളും ഒക്കെ ആയി കുറെ സമയം
എല്ലാവരും മടങ്ങിപോകുവാൻ തുടങ്ങിപ്പോൾ, എന്തൊക്കെ ചെയ്തിട്ടും വെള്ളത്തിൽ നിന്നും കയറാത്ത മച്ചാനെ ഒടുവിൽ ഒരു കുപ്പി ചെത്ത് കള്ള് കാണിച്ച് ആവാഹിച്ച് കൊണ്ടുവന്നു ഗ്ളാസ്സിനു മുന്നിൽ കുടിയിരുത്തി.
(തെങ്ങിൻപൂക്കുല ജ്യൂസ്)
അതിനിടയിൽ ഹരിയെ കാണാതെ പോയി.തപ്പിപ്പിടിച്ച് ചെന്നപ്പോൾ പുല്ലുമേഞ്ഞോണ്ടിരുന്ന ഒരാടിനെ ട്യൂൺ ചെയ്തുകൊണ്ട് ഒരു തെങ്ങിൻ ചുവട്ടിൽ നിൽപ്പുണ്ട്.ചെവിക്ക് പിടിച്ചുവലിച്ച് ഒരുവിധം വീട്ടിൽ എത്തിച്ചു.
(കൊള്ളാലോ... )
ഉച്ച ഊണും, വിശ്രമവും സൊറപറച്ചിലും ഒക്കെയായി പിന്നെയും കുറച്ച് സമയം.പിന്നെ തിരികെ പോരാനുള്ള തത്രപ്പാടിൽ ആയി എല്ലാവരും.ആ തിരക്കിനിടയിൽ ആരും കാണാതെ തെങ്ങിൻതോപ്പിൻ്റെ ഒരു സൈഡിൽ ഉള്ള കുറ്റിക്കാട്ടിലേക്ക് കയറിപ്പോയി കുറെ കഴിഞ്ഞു മടങ്ങിയ സജീവേട്ടൻ എന്തിനവിടെ പോയി എന്നത് ഇന്നും അജ്ഞാതം !!
(കുറ്റിക്കാട്ടിൽ പോയി മടങ്ങുന്ന സജീവേട്ടൻ)
എല്ലാം കഴിഞ്ഞു അവിടുന്ന് മടക്കയാത്ര തുടങ്ങിയപ്പോഴേയ്ക്കും നേരം ഇരുട്ടിതുടങ്ങിയിരുന്നു.തൃശൂർ സംഗമ തലേന്ന് തുടങ്ങിയ യാത്രയും ആഘോഷങ്ങളും എല്ലാം താൽക്കാലത്തേയ്ക്കു നിർത്തിവച്ചുകൊണ്ട് പിരിയാനുള്ള സമയം അടുക്കുന്നു.മടക്കയാത്രയിൽഹരിയോടൊപ്പം ആലത്തൂർ ഇറങ്ങി.മൂന്നു ദിവസം നീണ്ട കൂടിക്കാഴ്ചകളോട് യാത്രപറഞ്ഞു ഇട്ടുണ്ണാനും മച്ചാനും ചാലക്കുടിക്കും, ഞങ്ങൾ രണ്ടും പാലക്കാടിനും യാത്ര തിരിച്ചു.പാലക്കാടു നിന്നും ഒറ്റപ്പാലത്തിനുള്ള ലാസ്റ്റ് ബസ്സിൽ കയറി ലക്കിടി ഇറങ്ങി ഹരിയ്‌ക്കൊരു ടാറ്റ വച്ച് നീട്ടിയ ശേഷം തിരുവില്വാമലയ്ക്ക്.
സ്നേഹനിധികളായ അച്ഛനും അമ്മയും വീടിന്റെ ഉമ്മറത്ത് തന്നെ ചിരിച്ചുകൊണ്ട് കാത്ത് നിൽപ്പുണ്ടാരുന്നു.....