Tuesday, 27 October 2020

മഞ്ഞുതിരും വഴിയരികേ..

                      വീടുപണി എന്നത് പഞ്ചവത്സര പദ്ധതി ആക്കുവാനുള്ള കഠിന  ശ്രമത്തിൻ്റെ ഭാഗമായി, ഇനിയുള്ള പണികൾ ആഴ്ചയിൽ ഒരു ദിവസ്സം മാത്രമാക്കി ചുരുക്കിയതിനാൽ, കുറച്ചു നാളുകളായി,ഞായറാഴ്ച ദിവസ്സങ്ങൾ പൊതുവെ സിമിന്റാവൃതമായി മാറുകയാണ് പതിവ്. 

ആ പതിവനുസരിച്ച്, മുണ്ടും മടക്കി കുത്തി  അവലോസു പൊടി കൈകാര്യം ചെയ്യും പോലെ സിമന്റ് മിശ്രിതം എടുത്ത് താജ്മഹൽ പണിയുമ്പോൾ ആണ് മരുമകൻ ഓടി ഒരു ഫോണുമായി വന്നത്.
"മാമനാ ഫോൺ"

മനുഷ്യനെ മേലനങ്ങി പണിയാനും സമ്മതിക്കില്ലേ എന്ന ഭാവത്തിൽ "ആരാ" ന്ന് ചോദിച്ചപ്പോ അവൻ കൈ മലർത്തി കാണിച്ചുകൊണ്ട് ഫോൺ വച്ച് നീട്ടി.

ആരാന്നറിയാതെ ആണോ "ക്ലാസ് മേറ്റ് വിളിച്ചാലെന്നപോലെ" സംസാരിച്ചോണ്ട് വന്നത് എന്ന സംശയം പതുക്കെ വിഴുങ്ങിക്കൊണ്ട് ഫോൺ വാങ്ങി സംസാരിച്ചപ്പോൾ മറു തലയ്ക്കൽ ഏതോ ഒരു കിളവി.

"ഉൽപ്പുൻ്റെ അച്ഛനാണോ?"

"ഈശ്വര... ന്നെ പ്രകൃതി വിരുദ്ധ കാമ പൂരകൻ ആക്കിയത് ഏതു ദ്രോഹിയാ" എന്ന് ചിന്തിക്കും മുന്നേ തന്നെ ആളെ പിടി കിട്ടി.ക്ലാസ്സ് മേറ്റ് മരുമകൻ്റെ അല്ല എൻ്റെ തന്നെ.

"നിൻ്റെ വീട്ടിലേയ്ക്കു ഉള്ള വഴി എങ്ങനാ?"

ഐവ!! അടിപൊളി.

ഒരിക്കൽ കൈ പിടിച്ച് വീട്ടിലേയ്ക്ക് കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്ന മുതൽ, രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ദേ....... ൻ്റെ വീട്ടിലേയ്ക്കുള്ള വഴി ചോദിക്കുന്നു!!

എന്തെന്നില്ലാത്ത സന്തോഷം!!

കലാലയ വർണ്ണങ്ങൾ കാലത്തിന് വഴിമാറിയ വേദിയിൽ, പിന്നീട് വീട് തേടി വന്നിട്ടുള്ളത് മനസ്സിൽ ചേർത്ത് വച്ചിരുന്ന ചില ബന്ധങ്ങൾ മാത്രം!!

ന്‍റെ വീട്ടിലും വരണമെന്നോരടുപ്പം പ്രീയ സഖി "സുന്ദരി കിളവി" യ്ക്കും തോന്നിയതില്‍ ഉണ്ടായ സന്തോഷത്താല്‍ വീട്ടിലേയ്ക്കുള്ള വഴി തെറ്റാതെ പറഞ്ഞു കൊടുത്ത ശേഷം, പണികൾ തീർക്കുവാൻ ശ്രമിക്കുന്നതിനിടയിൽ വഴികാട്ടിയായി റോഡിൽ പോയി നിൽക്കുവാൻ മണിക്കുട്ടനെ കച്ചകെട്ടിച്ച് പറഞ്ഞയച്ചു.

സ്പെഷ്യൽ  ഫ്രണ്ട് വരുന്ന കാര്യം അമ്മയെ അറിയിച്ചു. "ഒന്നും കഴിച്ചിട്ടില്ല ന്ന തോന്നുന്നത്,വല്ലതും ഉണ്ടോ" എന്ന് സംശയിച്ച് ചോദിച്ചത്, ഉച്ചയ്ക്ക് കാര്യമായ കറികൾ  ഒന്നുമില്ലായിരുന്നു എന്നറിയാവുന്ന കൊണ്ടല്ല മറിച്ച് , ചോറ് മിച്ചമുണ്ടോ എന്നറിയാത്ത കൊണ്ടാണ്.

ഭാഗ്യം ചോറുണ്ട്!! 

ൻ്റെ ഫ്രണ്ട് അല്ലേ ഉള്ള  വച്ചഡ്ജസ്റ്റ് ചെയ്തോളും.

"ന്നാലും ആദ്യമായി വരുന്നതല്ലേ, എന്തേലും ഉണ്ടാക്കണ്ടേ ?" അമ്മയ്ക്ക് സങ്കടം. 

"ന്തായാലും അവൾ വരട്ടെ, ബാക്കി അപ്പൊ നോക്കാം"

അപ്പോളേക്കും പാമ്പാടി എത്തി എന്ന് പറഞ്ഞു വന്ന കോള്‍ മനസ്സിലും ശരീരത്തിലും ഒരുപോലെ മുട്ടിവിളിച്ചു.ഭാഗ്യത്തിന് വഴികാട്ടി ആയി പോയവൻ പലവഴി കറങ്ങി തിരിഞ്ഞു പോയതിനാൽ അവർ തമ്മിൽ കണ്ടില്ല!!

അതുകൊണ്ടാണോ എന്നറിയില്ല, സഖി കൃത്യമായി  വീട്ടിലെത്തി.

മനസ്സ് നിറയുന്ന ചിരിയും സൗന്ദര്യവുമായി ഇറങ്ങി വന്ന് വീട്ടിലെ ഒരംഗമായി മാറിയ സഖിയെ, വീട് മൊത്തം കാണിച്ച ശേഷം, ബാല്‍ക്കണിയില്‍ പോയിരുന്ന് അല്‍പ്പം വിശേഷം പറച്ചില്‍ കഴിഞ്ഞു വന്നപ്പോളെയ്ക്കും....
 "ഡാ ഞാന്‍ പോകട്ടെ" എന്ന, കേള്‍ക്കുവാന്‍ ഒട്ടും ഇഷ്ടമില്ലാത്ത .....ആ ചോദ്യം  കാതില്‍ ഇടിച്ചു കയറി പായവിരിച്ച് കിടന്നുറക്കം തുടങ്ങി.

അല്ലേലും ഇഷ്ടമുള്ളവര്‍ക്കൊപ്പം ഉള്ള മണിക്കൂറുകള്‍, നിമിഷങ്ങള്‍ പോലെ കടന്നു പോകുമല്ലോ !!

നിളയുടെ തീരങ്ങളില്‍ പോയി വെള്ളി നിറമുള്ള സായിപ്പിന്‍ പുല്ല് പറിച്ചെടുത്ത് മണലിലിരുന്നു കാറ്റ് കൊള്ളുന്നതും....
ജലപ്പരപ്പില്‍ പരന്ന കല്ലുകള്‍ തെന്നിച്ച് ചാടിക്കുന്നതും, ചൂണ്ട ഇട്ട് കാത്തിരുന്ന് പരല്‍ മീന്‍ പിടിക്കുന്നതും,  "അപ്പര..ലീ..പ്പരല്...പരല് പൂവാലി പ്പരല് ....പരല് .... ഇന്നലീ നേരത്ത്.......... പരല് വെള്ളത്തിലോടുണല്ലോ...." എന്ന് പാടിക്കൊണ്ട്,  പിടിച്ച പരലിനെ കുരുമുളകരച്ച്, വാഴയിലയില്‍ പൊതിഞ്ഞുകെട്ടി ചുട്ടു തിന്നുന്നതും......... 
വില്വാദ്രിമലയിലെ പാറപ്പുറത്തിരുന്ന് സൂര്യന് ടാറ്റ പറഞ്ഞ് ചന്ദ്രികയെ വരവെല്‍ക്കുന്നതും,സപ്ത്ര്ഷികളെ നോക്കി മലര്‍ന്നു കിടന്നു വായില്‍ വരുന്നത് പാടുന്നതും, മയില്‍ സങ്കേതത്തിലൂടെ സൊറ പറഞ്ഞു നടക്കുന്നതും, കുഞ്ചന്റെയും വികെഎന്‍ ന്‍റെയും നാട്ടിലൂടെ ചുറ്റികറങ്ങി വള്ളുവനാടന്‍  കഥകള്‍ പറയുന്നതും ആയ ഒന്നും നടന്നില്ല!!

എങ്കിലും....

പവിഴ മുത്തുകള്‍ പോലെ മനോഹരമായ ചില കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ചില ഫീലിംഗ്സ്കള്‍!!!

 അവയാണ് അമൂല്യ ഓര്‍മകളായി ജീവന്‍റെ തുടിപ്പിനോപ്പം മാത്രം അസ്തമിക്കുവാനായി മനസ്സിന്‍റെ മണിച്ചെപ്പില്‍ ആരുമറിയാതെ കാത്തു സൂക്ഷിക്കുക.


മനോഹരമായ ചില ഭാവങ്ങള്‍ മനസ്സില്‍ പകര്‍ന്നു നല്‍കി.....പച്ചമരങ്ങള്‍ തണലേകിയ വഴിയിലൂടെ....മണ്ണിട്ടപാതയെ പിന്നിലാക്കി ടാറിട്ട വഴികളിലൂടെ........വരണ്ട നഗരങ്ങളെ തേടി അവള്‍ മടങ്ങുമ്പോള്‍..... വീട്ടിലെ റേഡിയോ കിതപ്പോടെ പാടിക്കൊണ്ടേയിരുന്നു...

"ആ.....രാ.......ധികേ..
മഞ്ഞുതിരും വഴിയരികേ.......
നാളേറെയായ്.. 
കാത്തുനിന്നു മിഴിനിറയേ.......
............... .................................... ............."

ഓര്‍മ്മകള്‍ മങ്ങുന്ന കാലത്തിലെ ചിന്തകള്‍ക്കായി,മനോഹരമായ ഒരു സായംസന്ധ്യയുടെ ഒര്മകളിലെയ്ക്കുള്ള കിളിവാതിലിന്‍റെ കുട്ടി താക്കോല്‍ മാത്രാണീ കുറിപ്പുകള്‍!!

താക്കോല്‍ തുറന്ന് മനസ്സിലേയ്ക്ക് കടന്നാല്‍....,  പ്രീയ സഖി....നിൻ്റെ മഷിയെഴുതിയ കണ്ണുകൾ പോലെ മനോഹരമായ.................,  നിനക്ക് പോലും അന്യമായൊരു ഫീലിംഗ്സ് ഉണ്ടവിടെ.

അതെന്നും............. എനിക്ക് മാത്രം സ്വന്തം !!

















1 comment:

  1. മറ്റൊരാളുടെ സുഹൃത്താവാൻ കഴിയുക എന്നത് വലിയൊരു ഭാഗ്യമാണ്...!!!
    അയാൾ മറ്റൊരാൾക്കുമുന്നിൽ " ഇദ്ദേഹം (ഇയാൾ) എന്റെ ആത്മസുഹൃത്താണ്" എന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നത് അതിലേറെ അഭിമാനകാരവുമാണ്.

    ReplyDelete