Monday, 18 May 2015

കാലന്‍ കഥകള്‍ (ഭാഗം 9)


കാലപുരി     മേള

                                    കൊപ്പന്‍സ്സ് ആന്‍ഡ് പാര്‍ട്ടീസ്സ് യമപുരിയില്‍ എത്തുമ്പോളേയ്ക്കും മത്സരങ്ങള്‍ തുടങ്ങിയിരുന്നു.കൊണ്ടുവന്ന മൂന്ന്‍ ആത്മാക്കളേയും ഗുപ്തപ്പന്‍ ഏറ്റെടുത്ത്,ചാര്‍ജ്ജ് ഷീറ്റ് തയാറാക്കാന്‍ തുടങ്ങി.കാലന്‍ വന്ന്, കോപ്പന്‍സ്സ് സഖ്യം പിരിച്ച് വിട്ടു.പോത്തന്‍സ്സ് നേരെ ആസ്ഥാന വൈദ്യനെ തപ്പി കറങ്ങി നടന്നു.തൊഴി കൊണ്ട് ഉടഞ്ഞ പതക്കം ശരിയാക്കണമല്ലോ!! കോരപ്പനാകട്ടെ ടാബ് തിരികെ നല്‍കി ഡ്യൂട്ടി കൈമാറ്റവും കഴിഞ്ഞ്,പഴയ പണി തന്നെ തുടര്‍ന്നു-മാനം നോക്കി ചൊറിയും കുത്തി, ചുമ്മാ ഇരിക്കല്‍!!

അപ്പോളേയ്ക്കും നാരിന്മേല്‍ ഓട്ടത്തിനുള്ള കാഹളം മുഴങ്ങി.പ്രധാന ജഡ്ജ് ആയ നബി തിരുമേനി മുറുക്കാന്‍ ചെല്ലം തുറന്ന്,അഞ്ചാറ് വെറ്റിലയ്ക്കടിയിലായി ഒളിപ്പിച്ചു വച്ചിരുന്ന വാഴനാരെടുത്തു തന്തൂരി അടുപ്പിനു മുകളിലായി വലിച്ചു കെട്ടി.
കസേര കളിയുടെ ചീഫ് ജഡ്ജ് ആയ ഗുരുവായൂരെ അപ്പന്‍ തമ്പുരാന്‍ വെണ്ണ തലയ്ക്ക്‌ പിടിച്ച് പാമ്പായി ഇരിക്കുന്ന കാരണം, പകരം ചാര്‍ജ്ജ് കര്‍ത്താവ് തന്നെ ഏറ്റെടുത്ത ശേഷം, സ്വന്തം കസേരയില്‍ കുത്തിയിരിക്കാന്‍ നോക്കുമ്പോള്‍ കസേര ഇല്ല!!

കര്‍ത്താവ് കുരിശും കുത്തി  “ചട പട ധിം!!”.

കുരിശിളകിയെങ്കിലും,മറുകരണം കാട്ടി ശീലിച്ചു പോയത് കൊണ്ട്, കൊട്ടംചുക്കാദി തൈലം വച്ച് അഡ്ജസ്റ്റ് ചെയ്തിട്ട് എഴുന്നേറ്റു. നോക്കുമ്പോള്‍ ദേ കസ്സേരയും കൊണ്ട് 2 ആളുകള്‍ തല്ലുകൂടുന്നു-ലീഡറും കോമഡി മുഖ്യനും.രണ്ടാളുടെയും കസേരകൊതി ഇതുവരെയും മാറിയില്ലല്ലോ എന്ന് കണ്ട കര്‍ത്താവിന്‍റെ മുഖം കറുത്ത വാവ് കണക്കെ കറുത്തു.കര്‍ത്താവ്, കറുത്ത വാവായത് കണ്ട കാലന്‍ ഓടി ചെന്ന് രണ്ടിനെയും പിടിച്ചു മാറ്റി.

“നിങ്ങള്‍ക്ക് മത്സരിക്കാനുള്ള കസേരകളി തുടങ്ങണമെങ്കില്‍,കര്‍ത്താവിന്റെ കസേര തിരികെ കൊടുക്ക്.ഇല്ലെങ്കില്‍,കളിയും ഇല്ല ഒരു ക്ണാപ്പും ഇല്ല!!”

കസേരകളി മുടങ്ങുമെന്ന് വന്നപ്പോ, കര്‍ത്താവിന് കസേര തിരികെ കിട്ടി.പകരം, സിംഹാസനം പോലുള്ള പല കസേരകള്‍ എത്തിച്ചേര്‍ന്നു. തിളച്ച എണ്ണയ്ക്ക് മുകളിലായി വായുവില്‍ നില്‍ക്കുന്ന കസേരകള്‍!!

അതേസമയം, മറ്റൊരിടത്ത്...,
കാലന്‍റെ പൊണ്ടാട്ടി,കാലത്തി - “ധൂമോര്‍ണ്ണ” യുടെ മേല്‍നോട്ടത്തില്‍, ബലൂണ്‍ പിടിക്കല്‍ മത്സരം തുടങ്ങിയിരുന്നു.വീര്യമുള്ള ആസ്സിഡ് നിറച്ച ബലൂണുകള്‍ എറിഞ്ഞു കൊടുക്കും.പൊട്ടാതെ,ഏറ്റവും കൂടുതല്‍ ബലൂണ്‍ പിടിക്കണം. ബലൂണേല്‍ പിടിക്കുന്ന സുഖം നുകരാന്‍ വന്നവരൊക്കെ ബലൂണ്‍ പൊട്ടി, മൊത്തം പൊള്ളി,കാറികൂവി മുള്ളിക്കൊണ്ടോടി.

*************

നാര് പൊട്ടിയാല്‍ നേരെ വീഴുന്നത് തന്തൂരി അടുപ്പില്‍.നാരേല്‍ ഓട്ടത്തിന് വന്ന ഊളകളൊക്കെ നാരുപൊട്ടി താഴെ.കൊണ്ടുവന്ന നാരൊക്കെ തീര്‍ന്നപ്പോ നബിതിരുമേനി കുഴങ്ങി.ഒടുവില്‍ നാരുകെട്ടുന്ന പണി കുഞ്ഞന്‍ എട്ടുകാലിയെ ഏല്‍പ്പിച്ച്, തിരുമേനി സ്കൂട്ടായി.

ആസനത്തില്‍ കുത്തിക്കേറാന്‍ പാകത്തിന് മുള്ള് പാകിയ കസേര ആയിട്ടും കസേര കളി കൊഴുത്തു.കേരളത്തില്‍ നിന്നും വന്ന പല നേതാക്കളും, കസേര ഒടിഞ്ഞു തിളച്ച എണ്ണയില്‍ വീണിട്ടും, നീന്തി കയറി പിന്നെയും പിന്നെയും ശ്രമിച്ചോണ്ടിരുന്നു. കര്‍ത്താവിനു പണി കൂടി കൂടി വന്നു.കസ്സെരയ്ക്ക് വേണ്ടിയുള്ള മത്സരം മുറുകി അതൊരു എണ്ണകുളി മത്സരം പോലായി.പലരും വെന്തു പാകപ്പെട്ടു തോല്‍വി സമ്മതിച്ച് മടങ്ങി.

മത്സരത്തില്‍ നിന്നെല്ലാം മുങ്ങി, മത്സര വേദിക്കടുത്ത് “ഉണ്ടന്പൊരി” വിറ്റോണ്ടിരുന്ന “ഗുണ്ട് മേരിയെ” കൈയോടെ പൊക്കി, കാ‍ന്താരി സോസ്സില്‍ മുക്കി എണ്ണയിലിട്ട് വഴറ്റി, പിഴിഞ്ഞെടുത്തഴയില്‍ തൂക്കി കാലന്‍.
“ഓരോന്നിനെ എങ്ങനെങ്കിലും കാലപുരിന്നു പറഞ്ഞ് വിടാന്‍ നോക്കുമ്പോള്‍, മത്സരത്തില്‍ പോലും പങ്കെടുക്കാതെ നടക്കുവാ...., പരട്ട !!”
എന്നിട്ടും കലി തീരാഞ്ഞു ഗദയെടുത്ത് മണ്ടക്കിട്ടൊന്നു കൊടുത്തു.അതോടെ, മേരിടെ ഭാവി ആവി ആയി.

**************
ബോംബുകടിച്ചു പറിക്കല്‍, പാമ്പിന്‍ വിഷം കുടിക്കല്‍ എന്നീ മത്സരങ്ങള്‍ക്കൊടുവിലും,എല്ലാ മത്സരങ്ങളും ജയിച്ചുവന്ന ആരെയും കിട്ടാഞ്ഞതിനാല്‍,സ്വര്‍ഗത്തിലോട്ട് പോകേണ്ടവരുടെ ലിസ്റ്റ് ഒഴിഞ്ഞു തന്നെ കിടന്നു.നരകത്തിലോട്ടുള്ള ലിസ്റ്റ് നിറഞ്ഞു കവിഞ്ഞൊഴുകി നിലത്ത് വീണു പടര്‍ന്നു.പരമാവധി എണ്ണത്തിനെ നരകത്തില്‍ കുത്തി നിറയ്ക്കുന്ന പണി, സ്കൂളില്‍ പിള്ളേരെ കൊണ്ടോയിക്കൊണ്ടിരുന്ന,സ്കൂള്‍ സമയ ശേഷം പരമാവധി ആളുകളെ കേറ്റുന്ന ഷെയര്‍  ഓട്ടോക്കാരന്‍ “പൊറിഞ്ചു”വിനെ തന്നെ ഏല്പിച്ചുകൊടുത്തു.
അല്‍പ സമയം കഴിഞ്ഞ് പൊറിഞ്ചു ഓടി കിതച്ചെത്തി.
“നരകത്തില്‍ ഇനി സ്ഥലമില്ല, പകുതി ആളുകള്‍ ബാക്കി ആയി.ബാക്കി വന്നവരൊക്കെ കൂടി അവിടിരുന്നു ചീട്ടുകളി തുടങ്ങി”.
പൊറിഞ്ചു തോറ്റ സ്ഥിതിയ്ക്ക് ഇനി മറ്റാര്‍ക്കും പറ്റില്ല.അതിനാല്‍ എല്ലാവര്‍ക്കുമായി ഒരു മത്സരം കൂടി നടത്താന്‍ തീരുമാനിച്ചു.കുറച്ച് മാന്യന്മാരെ എങ്കിലും സ്വര്‍ഗത്തില്‍ വിടണം,കുറേ എണ്ണത്തിനെ നരകത്തിലോട്ടും, ബാക്കി വരുന്നവരെ കാലപുരിയില്‍ തന്നെ തല്‍ക്കാലം താമസ്സിപ്പിക്കാനും തീരുമാനമായി.

നബി തിരുമേനിടെ ബിപി കൂടിയതിനാല്‍ , മത്സരത്തില്‍ പങ്കെടുത്ത എല്ലാവരേയും വിളിച്ച്‌ കൂട്ടി കര്‍ത്താവ് തന്നെ , പുതിയ മത്സരത്തെ കുറിച്ച് പറഞ്ഞു.
“കാലപുരിക്ക് തെക്കുള്ള കള്ളിയംകാട്ടിലെ അന്തേവാസികള്‍ പറയുന്ന കോമഡി സഹിച്ച് ഒരു രാത്രി കഴിഞ്ഞ് കൂടണം”

കര്‍ത്താവേ ചതിച്ചല്ലോ !! എന്നും പറഞ്ഞ് കൊണ്ട്, ചാത്തനേം,ചാത്തിയേം,നീലിയേം,മറുതയേയും,മായാവിയേയും ഒക്കെ ശരിക്കറിയുന്ന പലരും ബോധംകെട്ടു വീണു.




No comments:

Post a Comment