Monday, 24 October 2016

പൂച്ച


കെട്ടുകഥകളില്‍ മാത്രം ഉണ്ടായിരുന്ന സിംഹം,പുലി എന്നിവയുടെ ഒക്കെ തറവാട്ടില്‍ പെട്ടവന്‍ എന്ന് വീമ്പും പറഞ്ഞ് നടക്കുന്ന പെരും കള്ളന്‍.എച്ചില് തിന്നും,പാത്തും പതുങ്ങിയും, കട്ടും പെറുക്കിയും,മുട്ടി ഉരുമിയും ഒക്കെ ജീവിക്കുന്ന വെള്ളത്തില്‍ പൊങ്ങിയായ ഇവന്‍ ചില കുബുദ്ധികൾക്ക് പൊന്നോമന .

ബ്ഭുഹ്ഹഹഹഹ 

മ്യാവു ....മ്യാവു

രണ്ട് കരച്ചിലുകൾ !!


ഒരു കരയലിനും ഒരു കരയിപ്പിക്കലിനും ഇടയിലുള്ള സമയം!!

ആ സമയത്ത് ചിരിക്കാൻ താല്പര്യമില്ലാഞ്ഞതിനാൽ, സമയത്തേയും തിരക്കുകളേയും പ്രതികളാക്കി ലോക്കപ്പിൽ കയറ്റി കൂമ്പിടിച്ച് വാട്ടി എടുത്ത് ഉണങ്ങാനിട്ടു.

ആദ്യ കരച്ചിലിൻ്റെ ഓർമ്മകളും തുടർവർഷങ്ങളും വരികളിൽ കോറിയ ശേഷം ഈഗോയുടെ വർണ്ണകടലാസ്സിൽ പൊതിഞ്ഞുകെട്ടി,പഴയ ഫോട്ടോകളുടെ അകമ്പടിയോടെ സോഷ്യൽ നെറ്റ് വർക്കുകളിൽ വയറൽ ആക്കുവാൻ നോക്കി.

ഒലിച്ച് പോകുന്ന മണ്ണിന് മുകളിൽ കയറി നിന്ന് ലൈക്കുകൾ, ഷെയറുകൾ, സെൽഫികൾ ഒക്കെ വാരി വിതറി കൃഷിയിറക്കി.

കൃഷി വിളയും മുന്നേ കരയിപ്പിക്കാനുള്ള കയറുമായി "ബ്രോ" വന്നു.

തെറ്റുകൾ തിരുത്താൻ,ഈഗോയുടെ കെട്ട് പൊട്ടിച്ചെറിയാൻ....

ആത്മാര്‍ത്ഥമായി എല്ലാവരേയും ഒന്ന് സ്നേഹിക്കാന്‍ ......

മനം നിറഞ്ഞ് ഒന്നുറക്കെ ചിരിക്കാൻ....???

എല്ലാം ബാക്കി ആക്കി സോഷ്യലും പ്രൈവറ്റും ആയ എല്ലാ  നെറ്റ് വര്‍ക്കുളില്‍ നിന്നും പുറത്തേയ്ക്ക്.

സമയ ചക്രം പിന്നോട്ട് കറങ്ങാറില്ലല്ലോ!!

കരയിപ്പിക്കാൻ പോലുമാകാതെ, ചിരിക്കാൻ മറന്ന മനസ്സുമായി......

ബ്രോയോടൊപ്പം നടന്നകലുമ്പോൾ......

ചക്രവാളം ചുമന്നിരുന്നു!!



എന്‍റെ സിനിമ - ഷോ 6

           ടുത്ത ഷോ ആയി പ്രദര്‍ശിപ്പിക്കാനായി ഒരു സിനിമ പ്രൊജക്ടർ റൂമിൽ വരെ എത്തിച്ചപ്പോൾ ആണ് അപ്രതീക്ഷിതമായി ഒരു കവറുമായി ഒരാൾ!!

ആരാണപ്പാ നുമ്മക്ക് കവർ തരാൻ എന്ന് കരുതികൊണ്ട്, കവറിലേയ്ക്ക് നോക്കിയപ്പോൾ "കുടനന്നാക്കുന്ന ചോയി" മാധവന് കൈ മാറിയ ലക്കോട്ട് ആണ് മനസ്സിൽ വന്നത്. അപ്പോൾ ഏതോ ഒരു ഫോൺ വന്നു. കവർ മേശമേൽ വച്ചിട്ടു ഫോണിൽ സംസാരം കഴിഞ്ഞു വന്നപ്പോളേയ്ക്കു കവറിൻ്റെ കാര്യം മറന്നു കഴിഞ്ഞു.

പിന്നീടെപ്പോഴോ യാദൃശ്ചികമായാണ് ആ കവർ ഒന്ന് തുറന്നു നോക്കാൻ തോന്നിയത്.തുറന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.

കവറിനുള്ളിൽ നവംബർ നാലിന് മാത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ഒരു സിനിമ ചെയ്ത സ്റ്റുഡിയോ അവരുടെ ഓഫീസിലെ ആളുകൾക്ക് വേണ്ടി മാത്രം പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഒരു ഷോ, അതുകാണുവാൻ.....

അതും ആ സിനിമയിൽ വർക്ക്‌ ചെയ്തിട്ടുള്ള കലാകാരന്മാരോടൊപ്പം തന്നെ ഇരുന്നു കാണുവാൻ ഉള്ള പ്രത്യേക ക്ഷണം.ഒപ്പം ടിക്കറ്റും!!!



അനിമേഷൻ രംഗത്ത് ജോലി ചെയ്യുന്ന ഒരാൾ എന്ന നിലയിൽ,.... ലോകത്തിലെ ഏറ്റവും മികച്ച അനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നായ.....
ഹോളിവുഡ് സിനിമയിലെ സൂപ്പർസ്റ്റാർ സംവിധായകൻ "സ്റ്റീവ് സ്പിൽബർഗ്"ൻ്റെ ഉടമസ്ഥതയ്യിൽ ഉള്ള "ഡ്രീം വർക്സ്" എന്ന സ്റ്റുഡിയോയുടെ ഏറ്റവും പുതിയ ആനിമേഷൻ സിനിമ ആയ "ട്രോൾസ്" എന്ന സിനിമ ലോകമെമ്പാടും റിലീസ് ചെയ്യുന്നതിന് മുന്നേ കാണുവാൻ കിട്ടിയ അവസ്സരം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും വലിയ സന്തോഷം നൽകുന്നതായിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ പ്രത്യേക ഷോ നടക്കുന്ന തീയറ്ററിൽ എത്തി ചേർന്നു.

സിനിമയിൽ വർക്ക് ചെയ്ത ആർട്ടിസ്റ്റുകളെ എല്ലാം പരിചയപ്പെട്ടുകഴിഞ്ഞപ്പോളേയ്ക്കു സിനിമ തുടങ്ങി.

ആടുകയും പാടുകയും പരസ്പരം സ്നേഹിച്ചുകൊണ്ട് ആലിംഗനം ചെയ്യുകയും ഒക്കെ ചെയ്തുകൊണ്ട് സന്തോഷകരമായി ജീവിക്കുന്ന ഇത്തിരി കുഞ്ഞന്മാരായ ജീവികൾ ആണ് ട്രോൾസ്.എന്നാൽ, ഒരിക്കലും സന്തോഷത്തോടെ ജീവിക്കുവാൻ സാധിക്കാത്ത ഭീമാകാരന്മാർ ആണ് ബെർഗെൻസ്. ട്രോൾസ് നെ ഭക്ഷിക്കുന്നതിലൂടെ മാത്രം ആണ് തങ്ങൾക്കു സന്തോഷം കണ്ടെത്താൻ സാധിക്കൂ എന്ന് ചിന്തിക്കുന്ന ബർഗെൻസ് , ഇപ്പോഴും അതിനായുള്ള ശ്രമങ്ങളിൽ ആണ്.

ബർഗൻസിൽ നിന്നും ഓടി രക്ഷപെട്ട് മറ്റൊരു സ്ഥലത്ത് ഒളിച്ചു താമസിക്കുന്ന ട്രോൾസ്കൾ ,അവർക്കിടയിലേക്ക് ഒരു നാൾ ഒരു ബർഗന്‍ കടന്നു വന്ന് അവരില്‍ ചിലരെ കൊണ്ടുപോകുന്നു.ഇരുപതു വർഷങ്ങൾക്കു ശേഷമാണ്  അവര്‍ക്കങ്ങിനെ ഒരു അപകടം സംഭവിക്കുന്നത്.അന്ന് അവരെ ഒറ്റയ്ക്ക് രക്ഷപ്പെടുത്തിയ ട്രോൾസ് രാജാവ് "പെപ്പി"ക്ക് ഇന്ന് വാർദ്ധക്യം ബാധിച്ചിരിക്കുന്നു.

ട്രോള്‍സ്സ്  രാജകുമാരി "പോപ്പി" ഒറ്റയ്ക്ക് തന്‍റെ കൂട്ടുകാരെ രക്ഷപെടുത്താന്‍ യാത്ര തിരിക്കുന്നു.യാത്രയ്ക്കിടയിൽ സംഭവിക്കുന്ന അപകടത്തിൽ നിന്നും പോപ്പിയെ രക്ഷപ്പടുത്തുന്ന "ബ്രഞ്ച്" എന്ന ട്രോൾസ് ആണ് ചിത്രത്തിലെ നായക കഥാപാത്രം.പിന്നീടങ്ങോട്ടുള്ള യാത്ര അവർ ഒന്നിച്ചായി.

 "എല്ലാവരുടെയും ഉള്ളിൽ സന്തോഷം ഉണ്ട്, അത് നമ്മൾ കണ്ടെത്തിയാൽ ജീവിതം ഹാപ്പി ആയിരിക്കും" എന്ന ഒരു സന്ദേശം നേരിട്ട് പറയാതെ പറയുന്ന മനോഹരമായ കഥാന്ത്യത്തിൽ മനസ്സുനിറഞ്ഞു തിയറ്ററിനു വെളിയിലേക്കു പോന്നപ്പോൾ സിനിമയിലെ രസകരമായ സംഭാഷങ്ങളും , രംഗങ്ങളും ആയിരുന്നു ഏവരുടെയും സംസാര വിഷയം.

ട്രോൾസ് തൊപ്പിയും, ഒരു ബാഡ്ജും , അതിലെ ഓരോ കഥാപാത്രങ്ങളുടെയും ഒക്കെ ഡ്രോയിങ്ങ്‌സ്സും മറ്റു വിവരങ്ങളും ഉള്ള ഒരു പുസ്തകവും കിട്ടി.

700 കോടിയിലധികം മുതൽമുടക്കിൽ നിർമിച്ച ഈ മനോഹരമായ ആനിമേഷൻ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ നടത്തിയിരിക്കുന്നത് "ഡ്രീം വർക്ക്സ്" സ്റ്റുഡിയോ ആണ്.


ലോകത്തിലെ എല്ലാ വർണ്ണങ്ങളും ചാലിച്ച് നെയ്തു കൂട്ടിയ ഒരു മനോഹര സ്വപ്നം എന്നതുപോലെ കണ്ടിരിക്കാൻ പറ്റുന്ന,മനസ്സറിഞ്ഞു ചിരിക്കാൻ പറ്റുന്ന രംഗങ്ങളും സംഭാഷണങ്ങളും, ഹൃദയ സ്പർശ്ശിയായ സന്ദർഭങ്ങളും നിറഞ്ഞ, നല്ലൊരു കഥയുള്ള ഈ  കൊച്ചു സിനിമ നവംബർ 4 ന് ലോകമെമ്പാടും റിലീസ് ആകുന്നു.ത്രീ ഡി ഗ്ളാസ്സ് വച്ച് തീയറ്ററിൽ തന്നെ പോയി കാണുവാൻ ശ്രമിക്കും എന്ന വിശ്വാസത്തോടെ .....

(ട്രോൾസ് തൊപ്പി ധരിച്ച പാവം മീ )



Friday, 21 October 2016

ഫ്ലക്സ് കണ്ട് നാണിതനായ ഗുണ്ട!!





"ആരാണ്ടാ @#$% എന്നോട് മുട്ടാനുള്ളത് ?
ഒറ്റ കുടുംബത്തില്‍ പിറന്നവന്മാര്‍ ഉണ്ടേല്‍ വരീനെടാ ..."

ഉയര്‍ത്തി കുത്തിയ കൈലിയുടെ താഴെ പാവാട കണക്കെ മുട്ടോളം നീണ്ടു കിടന്ന കളസ്സത്തിന്‍റെ കീശയില്‍ നിന്നും ബാറ്ററി ഇട്ടു വാറ്റിയ പട്ട ചാരായം ഒരു കവിള് കുടിച്ചിറക്കി, തന്‍റെ പിച്ചാത്തി പിടിയില്‍ ഒന്ന് തൊട്ടു നക്കിക്കൊണ്ട് നാട്ടിലെ പ്രമുഖ റൗഡി മുല്ലശ്ശേരി കവലയിൽ നിന്ന് അട്ടഹസിച്ചു.

                               ബ്ഹുഹഹഹഹഹ.....!!!

നാട്ടിലെ പോക്കിരിയും കള്ളുകുടിയനും വഷളനും ചട്ടമ്പിയും ഒക്കെ ആയ ഗുണ്ട ഇറങ്ങിയത് കണ്ട് മീശയുള്ളവരെല്ലാം അതും മറച്ചു കൊണ്ട് എങ്ങോ പോയി ഒളിച്ചു.സ്ത്രീകൾ പേടിച്ചോടി വീട്ടില്‍ കയറി വാതിലടച്ച് പരധൂഷണ്‍ ചാനല ഓണ്‍ ആക്കി കണ്ടു തുടങ്ങി.

വൃദ്ധന്മാർ ശവപ്പെട്ടി കടയിൽ വിളിച്ചു തങ്ങൾക്കുള്ള ഓരോ പെട്ടികൾ ഓർഡർ കൊടുത്തു.

മുല്ലശ്ശേരി കവലയിൽ തെറുപ്പു ബീഡി കട നടത്തിയിരുന്ന വറീത് മാപ്പിള, പലക നിരത്തി കടയടച്ച് നിക്കറിൽ പനിനീര് തളിച്ച് രംഗം കുളമാക്കി .

ആരാടാ .... എൻ്റെ കള്ള് കട്ട് കുടിച്ചത് ?? കുത്തി കീറും ഞാൻ ...

എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ടാഞ്ഞ ഗുണ്ടയുടെ മുണ്ട് തെട്ടടുത്ത കുറ്റിയിൽ ഉടക്കി താഴെ വീണു.


ചാണകം മുക്കി ഉണങ്ങിയ പോലുള്ള കളസ്സത്തിൽ നിന്നും, മുന്നിൽ മുളച്ച വാലുപോലെ കളസ്സ വള്ളി തൂങ്ങി നിന്നിരുന്നു.

മുണ്ട് പോയതറിയാതെ കവല ചട്ടമ്പി ആയ ഗുണ്ട വെല്ലുവിളി തുടര്‍ന്ന് പോന്നു.

അപ്പോളാണ് കുന്നിക്കുരു പോലൊരു പയ്യന്‍ മൂക്കും ഒലിപ്പിച്ച് ആ വഴി വന്നത്. പോണ പോക്കിന് മൂക്ക് പിഴിഞ്ഞ്  ഗുണ്ടയുടെ കളസ്സത്തില്‍ തേയ്ക്കാനായി തുനിഞ്ഞ കുന്നിക്കുരു പയ്യന്‍റെ കൈ കൊണ്ട് കളസ്സ വള്ളി കെട്ടഴിഞ്ഞു.

കെട്ട് പൊട്ടി കളസ്സം ഡിം!!

ഗുണ്ട കെടുതികള്‍ ഏറ്റുവാങ്ങിയ ചിലര്‍ ചേര്‍ന്ന് സംഗതി ഫ്ലക്സ് അടിച്ചു പോസ്റ്റ്‌ തോറും നിരത്തി.

അന്നൊരു ഒക്ടോബര്‍ 23 ആയിരുന്നു.

കൃത്യമായി പറഞ്ഞാല്‍ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്നേ..., ഇതേ ദിവസ്സമാണ്‌ ഗുണ്ട പത്ത് മാസത്തെ പരോള് കഴിഞ്ഞു ആദ്യമായി പുറം ലോകം കണ്ട്  ഞെട്ടി കിളി പോയി തൊട്ടിലില്‍ കിടന്ന് കരഞ്ഞത് !!

ഫ്ലക്സ് കണ്ട് നാണിതനായ ഗുണ്ട, മുല്ലശ്ശേരി കവല വിട്ട് ഒളുവില്‍ പോയി.

ഗുണ്ടയുടെ ശല്യം ഒഴിഞ്ഞ ആ ദിനം ഇന്നും നാട്ടാര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് പോരുന്നു.


നാട്ടാരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് നമുക്കും ആഘോഷിക്കാം ...


ഒപ്പം ..

ഫ്ലക്സ് പേടിച്ചു കവല വിട്ട , ഒളുവിലെ ഗുണ്ടയ്ക്ക്,..... നമ്മുടെ സ്വന്തം വിനു മുല്ലശ്ശേരിക്ക്............... 




അമ്മ ഒരു ബാധ്യത !!

'അമ്മ ഒരു മണ്ടിയാ, ഒന്നും അറിയില്ല" എന്നൊക്കെ തോന്നി തുടങ്ങിയിട്ട് കാലങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു.

എപ്പോൾ മുതലാണ് 'അമ്മയിൽ കുറ്റങ്ങളും കുറവുകളും നിറഞ്ഞു തുടങ്ങിയതെന്നറിയില്ല!!
.
സമൂഹ മദ്ധ്യത്തിൽ അയല്പക്കക്കാരനുമായി മത്സരിക്കുവാൻ വേണ്ടി, പുതുതായി വാങ്ങി കൊടുത്ത ഫോൺ അൺലോക്ക് ചെയ്യുവാൻ അറിയാതെ മിഴിച്ചു നിന്ന് തുടങ്ങിയപ്പോൾ മുതലോ??
.
അതോ പാർട്ടി കോമരങ്ങൾക്കൊപ്പം, കത്തിയും മുള്ളും ഉപയോഗിക്കാനറിയാതെ കൈകൾ കൊണ്ട് തിന്ന അന്ന് മുതലോ ??
.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച നാൾ തന്നെ, ഏതോ ചാനലുകാർ ക്യാമറ കണ്ണുകളിൽ കൂടി, അമ്മയുടെ നരവീണ കണ്ണിലെ തുള്ളികൾ കച്ചവടത്തിനായി ഒപ്പിയപ്പോളൊ ??
.
ആവാൻ വഴിയില്ല!!
നൊന്ത് പെറ്റ തന്‍റെ കുഞ്ഞിനെ നോക്കി വേദന മറന്നു ആദ്യമായി ചിരിച്ചപ്പോൾ മുതൽ??
.
കുഞ്ഞിന്‍റെ ഭാവിക്കായി വിദേശ ജോലി വലിച്ചെറിഞ്ഞ നാൾ മുതൽ??
.
കുപ്പിപാലുകൾക്ക് നേരെ മുഖംതിരിഞ്ഞു നിന്ന് മുലക്കണ്ണുകൾ കുഞ്ഞിനെടുത്ത് നൽകിയ അന്നു  മുതൽ....??

കുഞ്ഞിന്‍റെ ഓരോ നിശ്വാസങ്ങളും നെഞ്ചിലേറ്റിയ നാൾ മുതൽ ??
.
അറിയില്ല !!
.
"അമ്മ" ഇപ്പോൾ ഒരു ബാധ്യത എന്നത് മാത്രം അറിയാം!!
.
നരവീണ കണ്ണുകളിൽ, മക്കളുടെ അവഗണനയിലും കണ്ണീരിന്‍റെ നനവുള്ള സ്നേഹം പൊഴിക്കുന്ന....
.
ഇടറുന്ന കാലടികളോടെ എന്നും മക്കളുടെ അടുത്തെത്തുന്ന.......
.
വിറയാർന്ന വാക്കുകളാൽ തന്‍റെ മക്കൾക്കായി പ്രാർത്ഥന ചൊല്ലുന്ന....
.
"മോളെ" എന്ന വിളിക്കൊപ്പം പല്ലില്ലാ മോണ കാട്ടി ചിരിക്കാൻ ശ്രമിക്കുന്ന....
മറ്റുള്ളവർക്ക് മുന്നിൽ മറയ്ക്കുവാനാവാത്ത വെറുമൊരു ബാധ്യത!!
.
ഒരിറ്റു സ്നേഹം തിരികെ നല്‍കിയാല്‍.....,
.
മക്കള്‍ മടിയില്‍ ഒന്ന് തല ചായ്ചാല്‍...., 
അവര്‍ക്കായി വാത്സല്യം ചുരത്തുന്ന മുലകളോടെ,അമ്മ എന്ന ബാധ്യത....,

ഒടുവില്‍ !!!! ..........

എന്‍റെ സിനിമ - ഷോ 5

                                           ഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഏതോ ലോക്കല്‍ ചാനലില്‍ ഒരു കോമഡി സിനിമ. മലയാളത്തിലെ ദിലീപ് എന്ന നടന്‍ അഭിനയിച്ചു തകര്‍ക്കുന്ന ദയനീയ കാഴ്ച വീട്ടിലെ ടെലി "വിഷം", കാണിച്ചു തന്നു. വീട്ടില്‍ എല്ലാവരും ഇരുന്നു കാണുന്നു. ചില രംഗങ്ങള്‍ കണ്ടപ്പോള്‍ നല്ല പരിചയം. പണ്ടെന്നോ കണ്ട ഒരു ഇംഗ്ലീഷ്  സിനിമയുടെ കഥ പോലെ !!

ഉറപ്പിക്കാന്‍ വേണ്ടി,തൂശനിലയില്‍ പരസ്യം വിളബിയ നേരത്ത് അതുവരെ ഉള്ള കഥ ചോദിച്ചറിഞ്ഞു.അതുവരെ ഉള്ള കഥയും നല്ല പരിചിതം.

"എന്നാല്‍ പിന്നെ രണ്ടിലോന്നറിയണമല്ലോ" എന്ന് കരുതി, ടെലിവിഷത്തിനു മുന്നില്‍ കാലും നീട്ടി ഞാനും ഇരിപ്പുറപ്പിച്ചു.
ദൂരദര്‍ശനില്‍ ഞായറാഴ്ച സിനിമ കാണുവാന്‍ ഒരു കിലോമീറ്റര്‍ നടന്നു ചെന്ന്, നാട്ടില്‍ ടിവി ഉള്ള അപൂര്‍വ്വം ചില വീടുകളില്‍ ഒന്നായ "സെബാസ്റ്യന്‍ ചേട്ടായി"യുടെ വീട്ടിലെ ചുമന്നു മിനുത്ത തറയിലെ തണുപ്പാസ്വദിച്ചുകൊണ്ട്, കണ്ണും വായും തുറന്ന് നിലത്തിരുന്നു  സിനിമ കണ്ട വള്ളി നിക്കറുകാരന് കിട്ടിയിരുന്ന സുഖമൊന്നും ഇപ്പോഴത്തെ ഇരിപ്പിനില്ല!!
ഓര്‍മകളിലേയ്ക്ക് ഊളിഇടാന്‍ തുടങ്ങും മുന്നേ തന്നെ ദിലീപ് സ്ക്രീനില്‍ കോപ്രായങ്ങള്‍ തുടര്‍ന്നു.

മലപ്പുറം കത്തിയും, അമ്പും വില്ലും, വെല്ലുവിളികളും പൊങ്ങച്ചവുമൊക്കെയായി വന്ന "പവനായി" ഒടുവില്‍ ശവമായി!!

എല്ലാവീടുകളിലേയും പോലെ ഒരു ക്ലീഷേ ആയി, ടെലിവിഷം യഥാര്‍ത്ഥ വിഷമായ സീരിയലുകളിലേയ്ക്ക്  മൂക്കും കുത്തി വീണപ്പോള്‍ എണീറ്റ്‌ ഉമ്മറത്ത് ചെന്നിരുന്നുകൊണ്ട്.... ആ സിനിമയുടെ യഥാര്‍ത്ഥ സിനിമയുടെ പേരോര്‍ത്തെടുക്കുവാന്‍ ഒരു ശ്രമം നടത്തി.

ഇല്ല.... രക്ഷയില്ല!!

സിനിമകളില്‍ വര്‍ണ്ണങ്ങള്‍ പടരും മുന്നേ ഇറങ്ങിയ ഒരു സിനിമയുടെ പേരും, ഓര്‍മയുടെ വര്‍ണ്ണങ്ങള്‍ക്കപ്പുറമെങ്ങോ മറഞ്ഞുവോ ???

ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ആ ഒര്‍ജിനല്‍ സിനിമയ്ക്ക് സംസാര ശേഷി ഇല്ലായിരുന്നു.പശ്ചാത്തല സംഗീതവും, ചാര്‍ളി ചാപ്ലിന്‍ സിനിമകളില്‍ കൂടി നമുക്ക് പരിചിതമായ ചില വിവരണങ്ങളും, പെട്ടെന്നുള്ള ചലനങ്ങളും ഒക്കെ ആയി, ഒന്നര മണിക്കൂറില്‍ താഴെ മാത്രമുള്ള ഒരു കൊച്ചു സിനിമ.

ഇന്നത്തെ സാങ്കേതിക മികവ് മനസ്സില്‍ വച്ചുകൊണ്ട് ഒരിക്കലും കാണുവാന്‍ പാടില്ലാത്ത ഒരു സിനിമ ആണ് എങ്കിലും, അഭിനയം, സംവിധാനം തുടങ്ങി പലതും ഇന്നത്തെ പല സിനിമകളെക്കാളും മികച്ചത്!!

മലയാള വേര്‍ഷന്‍ മിക്കവരും കണ്ടതായത് കൊണ്ട് തന്നെ കഥാവിവരണം ഒഴിവാക്കിക്കൊണ്ട് സിനിമയുടെ ലിങ്ക്  താഴെ ചേര്‍ക്കുന്നു.

1923 നവംബര്‍ 19 ന് പ്രദര്‍ശനത്തിനെത്തിയ "അവര്‍ ഹോസ്പിറ്റാലിറ്റി" എന്ന ഈ ചിത്രത്തില്‍ "ബസ്‌റ്റര്‍ കേറ്റണ്‍ " പ്രധാന വേഷത്തില്‍ എത്തുന്നു. ഈ ചിത്രത്തിന്‍റെ പ്രധാന സംവിധായകന്‍ അദ്ദേഹം തന്നെ ആണ്.മൊത്തം കളക്ഷന്‍ ഏകദേശം മൂന്നര കോടിയില്‍ അധികം ആണ്.



*************************************************************************************

Thursday, 20 October 2016

എന്‍റെ സിനിമ - ഷോ 4

                          കാള്‍ ഫെഡ്രിക്സന്‍ എന്ന എട്ടുവയസ്സുകാരന്‍ സൌത്ത് അമേരിക്കയിലെ പാരഡൈസ്സ് വെള്ളചാട്ടം കാണുവാനായ അതിയായി ആഗ്രഹിക്കുന്നു.പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആ ആഗ്രഹത്തെ മനസ്സിലെവിടെയോ കൊണ്ടുനടക്കുന്നു.

വളരെ ചുറുചുറുക്കുള്ള ഏലി എന്ന കളികൂട്ടുകരിയോടൊപ്പം കളിച്ചു നടക്കുന്ന ഫെഡ്രിക്സന്‍.ഏലി എന്നും അയാള്‍ക്കൊരു അത്ഭുതമായിരുന്നു.ഒടുവില്‍ തങ്ങളുടെ ബാല്യകാല സ്വപ്‌നങ്ങള്‍ എല്ലാം ഒരുമിച്ചു നേടുവാന്‍ തീരുമാനിച്ച്കൊണ്ട് അവര്‍ വിവാഹ ജീവിതം തുടങ്ങുന്നു.

ഫെഡ്രിക്സന്‍ ബലൂണ്‍ വില്പനയിലൂടെ ഉപജീവനത്തിനുള്ള പണം ഉണ്ടാക്കുന്നു.അവരുടെ  കൊച്ചു ഭവനത്തില്‍ ഇപ്പോഴും സന്തോഷം നിറഞ്ഞു നിന്നിരുന്നു.

ഏലിയുടെയും ഫെഡ്രിക്സന്‍റെയും ജീവിതത്തില്‍ ഒരു കുഞ്ഞുണ്ടാവഞ്ഞതിന്റെ വിഷമം ഉള്ളില്‍ ഉള്ളപ്പോഴും, അവരുടെ പരസ്പര സ്നേഹവും പെരുമാറ്റവും എല്ലാം ഹൃദയത്തെ സ്പര്ശ്ശിക്കുന്നതാണ്.
പാരഡൈസ്സ് വെള്ളചാട്ടം കാണുവാന്‍ പോകാന്‍ വേണ്ടി അവര്‍ മിച്ചം വരുന്ന പണം പലപ്പോഴും കൂട്ടി വച്ചു എങ്കിലും, എപ്പോഴും അത് മറ്റാവശ്യങ്ങള്‍ക്കായി ചിലവഴിക്കേണ്ടതായി വരുകയാണുണ്ടായത്. 

ഒടുവില്‍ ഭാര്യയുടെ മരണ ശേഷം, ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വന്ന ഫെഡ്രിക്സന്‍, റിട്ടയര്‍മെന്റ് ഭാവനത്തിലെയ്ക്ക് പോകേണ്ട ഒരു സാഹചര്യം ഉടലെടുത്തപ്പോള്‍, താനും തന്‍റെ ഭാര്യയും, തങ്ങളുടെ സ്വപ്നങ്ങളും ഒക്കെ ഉറങ്ങിയിരുന്ന ആ വീടും കൊണ്ട്,വാര്‍ദ്ധക്യം തളര്‍ത്താത്ത മനസ്സുമായി, ഭാര്യക്ക്‌ കൊടുത്തിരുന്ന വാക്ക് പാലിക്കാനായി ഒരു സാഹസിക യാത്രയ്ക്ക് ഒരുങ്ങുന്നു.തങ്ങളുടെ എക്കാലത്തെയും സ്വപ്നഭൂമിയായിരുന്ന പാരഡൈസ്സ് വെള്ളചാട്ടം തന്നെ ലക്‌ഷ്യം.

ബലൂണുകളില്‍ തൂങ്ങി പറക്കുന്ന ആ വീട്ടില്‍ പക്ഷെ അദ്ദേഹത്തെ കൂടാതെ മറ്റൊരാള്‍ കൂടി  കയറി കൂടിയിരുന്നു ,അയാള്‍ പക്കത്തെ റസല്‍ എന്ന കൊച്ചു കുട്ടി!!

അവരുടെ തുടര്‍ യാത്രയില്‍ ഉണ്ടാകുന്ന  ചില സംഭവങ്ങളിലൂടെ ചിത്രം അതി വേഗം മുന്നോട്ടു പോകുന്നു.അടുത്തതായി അവര്‍ക്ക് എന്ത് സംഭവിക്കും എന്ന ആകാംക്ഷ തുടര്‍ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.

             വാള്‍ട്ട് ഡിസ്നി പിക്ചേര്‍ഴ്സും, പിക്സാര്‍ ആനിമേഷന്‍ സ്റ്റുഡിയോസ്സും ചേര്‍ന്ന് 2009 ലെ മെയ്‌ 29 ന്  പുറത്തിറക്കിയ "UP" എന്ന ഈ ആനിമേഷന്‍ സിനിമ 2010 ലെ ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ്BAFTA തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി.മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആസ്വദിപ്പിച്ചുകൊണ്ട്, ഏകദേശം 4898 കോടി രൂപ ബോക്സ്‌ഓഫീസ് കളക്ഷന്‍ വാരി കൂട്ടി.

ഏതൊരു നല്ല സിനിമ പോലെ തന്നെ മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്ന് തന്നെയാണ് ആനിമേഷന്‍ സിനിമകളും എന്ന്, ഈ പംക്തിയിലെ ആദ്യ ഷോയില്‍ അവതരിപ്പിച്ച സിനിമ മുഴുവനായി കണ്ടിട്ടുള്ള ഏവര്‍ക്കും മനസ്സിലായിട്ടുണ്ടാവും.
അങ്ങിനുള്ളവരോടായി.... 
ആനിമേഷന്‍ സിനിമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്നവരോടായി.....
..............
"ഒരുപാട് ആളുകളുടെ ഒരുപാടു വര്‍ഷത്തെ ശ്രമങ്ങള്‍ ആണ് ഒരു അനിമേഷന്‍ സിനിമ.അത് ഒര്‍ജിനല്‍ ക്വാളിറ്റിയില്‍ കണ്ടാല്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ ഭംഗി ആസ്വദിക്കാന്‍ കഴിയൂ. അതുകൊണ്ട്, വല്ലപ്പോഴും നല്ല ആനിമേഷന്‍ സിനിമകള്‍ നിങ്ങളുടെ കുട്ടികളോടൊപ്പം തീയറ്ററില്‍ പോയി തന്നെ കാണുവാന്‍ ശ്രമിക്കുക.അതിനു പറ്റാത്തവര്‍ ഒര്‍ജിനല്‍ പ്രിന്‍റ് എങ്കിലും കാണുവാന്‍ ശ്രമിക്കുക
*************************************************************************************

Sunday, 16 October 2016

എന്‍റെ പുസ്തകം !! - ഭാഗം 4

തിങ്ങി നിറഞ്ഞ ഏഴാം നമ്പര്‍ കോടതിമുറിയില്‍ ഹൃദയാഘാതത്തോടെ കുഴഞ്ഞുവീഴുന്ന രാജ്യത്തെ ഏറ്റവും പ്രശശ്തനായ വിചാരണ അഭിഭാഷകന്‍ ജൂലിയന്‍ മാന്റില്‍!!

പിന്നീട് ഒരുനാള്‍ അഭിഭാഷക ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട്,വക്കീല്‍ വേഷം അഴിച്ചു വച്ചുകൊണ്ട്, തന്‍റെ കൊട്ടാരസമാനമായ വീടും, ജെറ്റ് വിമാനവും, ഏറ്റവും പ്രീയപ്പെട്ട ചുമന്ന ഫെരാരി കാറ് വരെ വിറ്റ ശേഷം, ജീവിതത്തില്‍ തന്നെ അലട്ടിയിരുന്ന പല ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം തേടിക്കൊണ്ട്.....പ്രാചീനസംസ്കൃതികൊണ്ടും, അതീന്ദ്രീയമായ പാരമ്പര്യങ്ങള്‍ കൊണ്ടും അത്ഭുതമായി മാറിയ അതിപുരാതനമായൊരു സംസ്കാരത്തിലെയ്ക്ക്........ അസാധാരണമായൊരു യാത്ര പുറപ്പെടുന്നു.

കിഴക്കിന്‍റെ കാലാതീതമായ ആധ്യാത്മിക ജ്ഞാനത്തെ പടിഞ്ഞാറിന്‍റെ ശക്തമായ വിജയതത്ത്വങ്ങളുമായി യോജിപ്പിക്കുന്ന ആവേശകരമായ കഥ, മൂന്നു മില്യണില്‍ അധികം കോപ്പികള്‍ വിറ്റുപോയി എന്നത് തികച്ചും സ്വാഭാവികം.അന്‍പതിലധികം രാജ്യങ്ങളില്‍ എഴുപതിലധികം ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ട ഈ പുസ്തകം മറ്റു പലരേയും പോലെ എന്‍റെയും എക്കാലത്തേയും ഏറ്റവും വലിയ ഫേവറെറ്റുകളില്‍ ഒന്നാണ്.

വര്‍ഷങ്ങള്‍ക്കുശേഷം ശേഷം മടങ്ങി വരുന്ന ജൂലിയന്‍ തന്‍റെ പ്രീയ ചങ്ങാതിയും, ജൂനിയറുമായിരുന്ന ജോണ്‍നെ കാണുവാന്‍ ഒരു ദിവസം അപ്രതീക്ഷിതമായി കടന്നു വരുന്നിടത്ത് വച്ച് കഥ ആവേശകരമായി മാറുന്നു.അവര്‍ തമ്മില്‍ ഉള്ള സംഭാഷണങ്ങളിലൂടെ മുന്നേറുന്ന വരികള്‍ ജീവിതത്തില്‍ നമുക്ക് ഉപകാരപ്രഥമായ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് തരുന്നു.

ഇന്ത്യയില്‍ എത്തിചേര്‍ന്ന ജൂലിയന്‍, ജീവിതത്തിന്‍റെ അര്‍ത്ഥത്തെ കുറിച്ചു ഉന്മേഷപ്രദമായ ഉള്‍കാഴ്ചകള്‍ ഉള്ള ഇന്ത്യന്‍ ജനതയെ സ്നേഹിച്ചുകൊണ്ടുള്ള യാത്രയ്ക്കൊടുവില്‍ എത്തിച്ചേരുന്നത് ഹിമാലയത്തിന്റെ മടിത്തട്ടില്‍ ഉള്ള കാശ്മീരില്‍!!

അവിടെ വച്ച് അവിചാരിതമായി കണ്ടുമുട്ടുന്ന "കൃഷ്ണന്‍" എന്ന യോഗിയില്‍ നിന്നുമാണ്, ഹിമാലയന്‍സാനുക്കളില്‍ എവിടെയോ ഉള്ള "ശിവാന" എന്ന "മഹായോഗികളുടെ" ഗ്രാമത്തെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്.

ദീര്‍ഘനാളത്തെ കഷ്ടപാടുകള്‍ക്കൊടുവില്‍ ശിവാനയില്‍ എത്തിപ്പെടുന്നതോടെ ജൂലിയന്റെ ജീവിതം മാറുകയാണ്........!!

പലവട്ടം വായിക്കുവാനും, വായിച്ചത് ജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കുവാനും, അതിലൂടെ വിജയത്തിലേയ്ക്ക് പടി പടി ആയി മുന്നേറുവാനുള്ള പാത കാണിച്ചു തരുകയും ഒക്കെ ചെയ്യുന്ന, പേരുപോലെ തന്നെ "വിജയം സുനിശ്ചിതം" എന്ന് പലരും സാക്ഷ്യപ്പെടുത്തിയിരിക്കുന്ന ആ  ഗ്രന്ഥം

ഓണ്‍ലൈന്‍ വാങ്ങുവാനായി ...



Friday, 7 October 2016

എന്റെ പുസ്തകം !!- ഭാഗം 3

               മൂന്നു നാല് ആഴ്ചകളായി മുടങ്ങികിടന്ന പുസ്തക വായന വീണ്ടും തുടങ്ങുവാന്‍ പ്രേരണ ആയത് ഒരു കുഞ്ഞു നോവല്‍ ആണ്.വായിക്കുവാന്‍ വാങ്ങി കൂട്ടിയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അലസമായി തിരഞ്ഞെടുത്ത് വെറുതെ ഒരു പേജ് വായിച്ചു.

രസാവഹം!!

എന്നാല്‍ പിന്നെ ഒരദ്ധ്യായം വായിച്ച് മടക്കി വയ്ക്കാം എന്നുകരുതി ഒരദ്ധ്യായം മുഴുമിച്ചപ്പോളെയ്ക്കും കഥയില്‍ പറഞ്ഞിരിക്കുന്ന ആ ഗ്രാമത്തിലെ ഒരു താമസ്സക്കാരനായി മാറിയിരുന്നു ഞാനും.അതുകൊണ്ട് തന്നെ അടുത്ത അദ്ധ്യായം കൂടി വായിച്ചിട്ട് ഉറങ്ങാം എന്ന് കരുതി.
അത് വായിച്ചപ്പോളോ.... ??

കുട്ടിക്കാലത്തിലെ പല സംഭവങ്ങളുടെയും ആവര്‍ത്തനം!!
മണ്ണെണ്ണ വിളക്കിന്‍റെ കീഴില്‍ ഉള്ള പഠിത്തവും,വിളക്കൂതിയാല്‍, തൊട്ടടുത്തായി ഉറങ്ങാന്‍ കിടക്കുന്ന ചേച്ചിയുമായി ചില കുശു കുശുപ്പുകളും... ഒടുവില്‍ അച്ഛന്റെ രണ്ട് ചീത്ത കേട്ട് കഴിയുമ്പോള്‍ അടക്കിപിടിച്ച ചിരിയോടെ ഉറക്കത്തിലേയ്ക്കു വീഴുന്നതും, പിറ്റേന്ന് ചേച്ചിയുടെ കൂടെ സ്കൂളിലേയ്ക്ക് നടക്കുന്നതും, ഒടുവില്‍ രണ്ട് സ്കൂളിലേയ്ക്കായി പിരിയുന്നതും ഒക്കെ ആയ പല പല ഓര്‍മ്മകള്‍!!
ഓര്‍മകളുടെ ലോകം എത്ര മനോഹരം ആണല്ലേ ??

*****************

ഉറങ്ങി എണീറ്റ ഉടന്‍ മൂന്നാം അദ്ധ്യായത്തിലേയ്ക്ക്.....

വായിച്ചു തീര്‍ന്നപ്പോള്‍ രാധയെ പോലെ....  വനജേപോലെ...... മറ്റു പലരേയും പോലെ.....
പരന്ത്രീസ്സിലേയ്ക്ക് ആവികപ്പല്‍ കയറും മുന്നേ ചോയി രഹസ്യമായി മാധവനെ ഏല്‍പ്പിച്ച ആ "ലക്കോട്ടില്‍" എന്താണെന്നറിയാനുള്ള ആകാംഷ അടുത്ത അദ്ധ്യായത്തിലേയ്ക്ക് എന്നെ പിന്നേയും തള്ളിയിട്ടുകഴിഞ്ഞിരുന്നു.

അന്തോണി സായ്‌വ് മാഷും, വിദ്വാന്‍ കുഞ്ഞിരാമന്‍മാഷും, കക്കൂയിയില്‍ തോലനും, ജനപ്രതിനിധി തായക്കണ്ടി കണ്ണനും, മുച്ചിറിയന്‍ കോരനും, നുറ്കുമാരനും, പത്രാസ്സുകാരന്‍ പത്രോസുംകേളന്‍ മേസ്തിരിയും, കുഞ്ഞികുട്ടി സാറാപ്പും, മന്തുകാലന്‍ ഫെര്‍ണണ്ടാസ്സും, തന്‍റെ ജോര്‍ജ്ജ്റ്റ് സാരി വാരിച്ചുറ്റി നാട്ടാര്‍ക്ക് കണ്ണിനു കുളിരേകി തുള്ളിനടക്കുന്ന മാധവിഅമ്മായിയും, കമ്പി ശിപായി കേശവനും, കാപ്പിക്കാരന്‍ കേളുവും, പലച്ചരക്ക് കച്ചവടക്കാരന്‍ കുഞ്ഞമ്പുവും..... അങ്ങിനെ ഒരു ഗ്രാമം മുഴുവന്‍ "തന്‍റെ മരണ ശേഷമേ തുറക്കാവൂ" എന്ന് പറഞ്ഞ് ചോയി മാധവനെ ഏല്‍പ്പിച്ച ലക്കോട്ടില്‍ എന്താണെന്ന് അറിയാനായി ഓടിനടക്കുമ്പോള്‍... ആകാംഷയോടെ.... അവര്‍ക്കൊപ്പം കൂടിപോകുന്നു  വായനക്കാരും. അത്രയും മനോഹരമായി ആണ് എം.മുകുന്ദന്‍ എന്ന കഥാകൃത്ത് ഓരോ അദ്ധ്യായങ്ങളും ഒരുക്കിയിരിക്കുന്നത്.


തോലന് വേണ്ടി, മാധവനെതിരെ മുട്ടയില്‍ കൂടോത്രം ചെയ്തു കൊടുക്കുന്ന പെരുവണ്ണാനെ പോലെ വന്നുപോകുന്ന കഥാപാത്രങ്ങളും, കഥയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന വടക്കന്‍കേരളത്തിലെ തനി നാടന്‍ സംസാര ശൈലിയും, വരികള്‍ക്കിടയില്‍ ചിരിപടര്ത്തുന്ന ചില നര്‍മങ്ങളും എല്ലാം കൂടി ചേര്‍ന്ന്, ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ നിരയിലേയ്ക്ക് ഈ പുസ്തകത്തിനേയും എത്തിക്കുക തന്നെ ചെയ്യും.
ചോയി മാധവന് അയച്ച കമ്പി എന്താണെന്നറിയാന്‍ കൂട്ടം കൂടുന്നവര്‍ക്കിടയില്‍ നിന്നും കമ്പി തട്ടിപ്പറിച്ചുകൊണ്ടോടുന്ന ജനപ്രതിനിധിയുടെ ശിങ്കിടി ഗോപാലന്‍,ലക്കോട്ട് തേടി മാധവന്‍റെ വീട്ടില്‍ കയറുന്ന ചുമന്ന തോപ്പിക്കരായ ആന്റണി പോലീസും, നാണു പോലീസും ഒക്കെ അവരവരുടെ റോളുകള്‍ ഭംഗി ആക്കിയിരിക്കുന്നു. 


ആദ്യത്തെ ലക്കോട്ടില്‍ എന്താണെന്ന് അറിയാന്‍ വെമ്പി നടക്കുന്ന നാട്ടാര്‍ക്കിടയിലേയ്ക്ക്, ചോയി കൊടുത്തയച്ച രണ്ടാമത്തെ ലക്കോട്ടുമായി പരന്തരീസ്സില്‍ നിന്നും വരുന്ന വളവില്‍ ഡക്ലസ്.!!

***********************
വായനയെ സ്നേഹിക്കുന്ന.......

പുസ്തകങ്ങളെ പ്രണയിക്കുന്ന ഏവര്‍ക്കുമായി....

  *****************************************************************************************************************************************
മുൻ ഭാഗങ്ങൾ:
എന്റെ പുസ്തകം !!- ഭാഗം 1
എന്റെ പുസ്തകം !!- ഭാഗം 2
എന്റെ പുസ്തകം !!- ഭാഗം 3
എന്റെ പുസ്തകം !!- ഭാഗം 4