Tuesday, 31 December 2024

ഫാനിന്റെ ചുവട്ടിലെ തേനും, അച്ചന്റെ കത്തിയും!!


   "മോസ്റ്റ്‌ വാലുബിൾ കസ്റ്റമേഴ്‌സ്സിന്" ആൾ ഏഷ്യ വ്യാപാരി വ്യവസായി ഏകോപന സമതി നൽകിവരുന്ന പുരസ്‌ക്കാരങ്ങളിൽ പ്രധാനമായ, കേരളത്തിലെ "ഫാൻസികമ്മൽ" കച്ചവടക്കാരുടെ "തലതൊട്ടപ്പിപട്ടം" കിട്ടിയ ശേഷമാണ് ചിഞ്ചുമോൾ വെക്കേഷനായി നാട്ടിൽ എത്തിയത്.
സാരിയുടെ മുന്താണീക്കൊത്ത "മുത്താണി" കമ്മൽ, ചുരിദാറിന്റെ സ്ലീവിന് മാച്ചുള്ള "സ്ലോപ്പുള്ള" കമ്മൽ, പച്ച കുർത്തയ്ക്ക് ചേരുന്ന പാവയ്ക്ക കൊണ്ടാട്ടത്തിന് മുറിച്ചുണങ്ങിയ പോലത്തെ "പാവയ്ക്ക" കമ്മൽ, നൈറ്റ് ഗൗൺന്റെ ബട്ടന് മാച്ചുള്ള "നെറ്റുള്ളകമ്മൽ" തുടങ്ങി കേരളജനതയ്ക്കറിയാത്ത പലതിന്റെയും  ബ്രാൻഡ് അംബാസിഡർ ആണ് ചിഞ്ചു മോൾ.ഭർത്താവ് മിസ്റ്റർ ചിഞ്ചുമോൻ ആകട്ടെ ബിസിനസ്സ്,കൂട്ടുകാർ എന്നൊക്കെ പറഞ്ഞു ഫുൾ തിരക്കിൽ ആയത് കൊണ്ട് ചിഞ്ചു മോളെ വലിയ കാര്യമായ മൈന്റും ഇല്ല. അതിനാൽ പറ്റുന്ന സമയങ്ങളിൽ കറക്കവും അല്ലാത്ത സമയങ്ങളിൽ ഉറക്കവും പിന്നെയും സമയം മിച്ചമെങ്കിൽ പള്ളിയിലോ, കുടുംബയോഗങ്ങളിലോ ചെന്ന് യോഗാവസാനം കിട്ടുന്ന ഫുഡ്‌ അടിക്കുക ആണ് പതിവ്.

അങ്ങനുള്ള ചിഞ്ചുമോൾ സ്ഥിരമായി യോഗങ്ങളിൽ കുത്തിയിരുന്നുറക്കം ആണെന്ന് പറഞ്ഞുകൊണ്ട് പള്ളി വിഹാരി "സെബു അച്ചൻ"  വിളിച്ച് ചേർത്ത കുടുംബ യോഗത്തിൽ ചെന്ന് ഫാനിൻ ചുവട്ടിൽ കണ്ണടച്ചിരിക്കുമ്പോൾ ആണ് അച്ചന്റെ ബോറൻ പ്രസംഗത്തിനും കോട്ടയം-ഷൊർണൂർ ട്രെയിൻ യാത്രയുമായുള്ള അപൂർവ സാമ്യം ചിഞ്ചുമോൾ ആദ്യമായി ശ്രദ്ധിക്കുന്നത്.

രണ്ടിനും ഒച്ചിന്റെ വേഗമാണ്. രണ്ടിലും ഇരുന്ന് താൻ കൂർക്കംവലിയും തീറ്റയും ആണ് എന്നത് യാദൃശ്ചികം മാത്രം.

അച്ചനും ട്രെയിനും ഒരിക്കലും മുഷിപ്പൻ നിലപാട് മാറ്റില്ല എങ്കിലും അതിൽ നിന്നും രക്ഷപെടുക തല്ക്കാലം അസാധ്യം തന്നെ. ഒരാൾക്ക് എങ്ങിനെ ഇങ്ങനെ ബോറടിപ്പിക്കാൻ പറ്റുന്നു എന്നതിൽ ചിഞ്ചുമോൾക്ക് അത്ഭുതം തോന്നി. ഈ അച്ഛനെ ഒരു ദിവസം മുഴുവൻ താൻ പോകുന്ന കോട്ടയം-നിലമ്പൂർ പകൽ നിരങ്ങി ട്രെയിനിൽ യാത്രയ്ക്ക് കൊണ്ടൊകണം. എന്നാലേ അച്ചന്റെ ഈ ബോറൻ കത്തി അവസാനിക്കൂ 

പ്രസംഗം കഴിഞ്ഞു പോകുന്ന അച്ചനെ പള്ളിമേടയിലെ പട്ടി കടിക്കാനോടിക്കുന്നത് 
ചിന്തിച്ച ചിഞ്ചുമോൾ അവിടിരുന്നു ജിമിക്കി കുലുക്കി പൊട്ടി ചിരിച്ചു.

അടുത്ത മാസത്തെ കൂട്ട പ്രാർത്ഥനയെ പറ്റി സീരിയസ് ആയി സംസാരിച്ചുകൊണ്ടിരുന്ന അച്ചനും, അച്ചനെ കേട്ടിരുന്ന നാട്ടാരും ഒരുപോലെ ചിഞ്ചുമോളെ തുറിച്ചു നോക്കി...

അതോടെ തൊട്ടടുത്തിരുന്ന ആരോ ജിമിക്കിയിൽ പിടിച്ചു വലിച്ച് ചിഞ്ചു മോളെ സൈലന്റ് ആക്കി.യോഗങ്ങളിലെ പ്രഭാഷണങ്ങളോടും അച്ചന്മാരുടെ ഉപദേശങ്ങളോടും  മൂക്ക് കുത്താനുപയോഗിച്ച നാരക മുള്ളിന്റെ വിലപോലും പണ്ട് മുതൽക്കേ ഇല്ലാതിരുന്ന ചിഞ്ചുമോൾക്ക് യോഗങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതിൽ ഇളവുകൾ അരമന നേരിട്ട് ഇടപെട്ട് പാസാക്കി കൊടുത്തു. എന്നിട്ടും മുടങ്ങാതെ കൃത്യമായി ഫുഡിന്റെ ടൈം നോക്കി പള്ളി പരിസരത്തോ യോഗവീടുകളിലോ എത്തിച്ചേരുന്നത് തുടർന്നപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്വാധീനം ചെലുത്തി ആദ്യം വടക്കൻ കേരളത്തിലേയ്ക്കും, അവിടുള്ളവരുടെ പരാതിയിൽ മലബാറിലേയ്ക്കും,തുടർന്നുള്ള പരാതിയിൽ പിന്നീട് മധ്യകേരളത്തിന്റെ വാലായി "പാമ്പ്"നെ പോലെ "ആടി" കിടന്നിരുന്ന സ്ഥലത്തോട്ടും ട്രാൻസ്ഫർ ചെയ്തു.

എങ്കിലും വെള്ളിയാഴ്ച ആകുമ്പോൾ അവിടുന്ന് കയറി ശനിയാഴ്ച ഫുൾ പട്ടിണി കിടന്ന് എല്ലാ ഞായറാഴ്ചകളിലും ചിഞ്ചുമോൾ കൈയ്യും കഴുകി യോഗാവസാന ഭക്ഷണത്തിൽ മാത്രം ശ്രദ്ധയൂന്നി ചെന്ന് യോഗം തീരും വരെ കസേരയിൽ ഇരുന്ന് ഉറങ്ങി പോന്നു.

അല്ലേലും മനുഷ്യനുണ്ടാക്കിയ മതങ്ങളോടുള്ള വിശ്വാസകുറവ് ചിഞ്ചുമോളെ പോലെ അഭ്യസ്ഥവിദ്യാരായ പലരും ഉള്ളിന്റെ ഉള്ളിൽ കൊണ്ടു നടന്നിരുന്നു. രാഷ്ട്രീയത്തെക്കാൾ വലിയ കച്ചവടമായി മതങ്ങൾ മാറുമ്പോൾ ഉള്ളിലെ അവിശ്വാസിയെ ചങ്ങലയ്ക്കിട്ട് വിശ്വാസിയെപോലെ ജീവിക്കുവാൻ ആണ് അധികാരമൊ സ്വാധീനമൊ ഇല്ലാത്ത പലരും ചെയ്യാനുള്ളത്.

അച്ചന്റെ കത്തിയെ സീറ്റിലിരുന്നുള്ള ഉറക്കം കൊണ്ടും,ഫുഡിലുള്ള പ്രതീക്ഷ കൊണ്ടും തോൽപിച്ച ചിഞ്ചുമോൾ "കുമ്പ" നിറച്ചശേഷം വീട്ടിലെത്തി ഒരാഴ്ചത്തേയ്ക്കുള്ള ഡ്രെസ്സുകൾ... ഒരു  ബാക്ക് പാക്ക് ബാഗിലും, ഒരാഴ്ചത്തേയ്ക്കുള്ള കമ്മലുകൾ രണ്ട് വലിയ ചാക്കിലും കെട്ടി കാറിന്റെ ഡിക്കിയിൽ കൊണ്ടു വച്ചു.

കിടക്കാൻ നേരം കുളിച് പല്ല് തേച്ച് ഡ്രസ്സ്‌ ചെയ്തു കാറിൽ തന്നെ പോയി കിടന്നാൽ... രാവിലെ മിസ്റ്റർ ചിഞ്ചുമോൻ കോട്ടയം സ്റ്റേഷനിൽ  നാലാം നമ്പർ പ്ലാറ്റ് ഫോമിൽ വരുന്ന നിലമ്പൂർ വണ്ടിയിലെ ഏതേലും സീറ്റിനടിയിൽ ചിഞ്ചുമോളുടെ ലഗേജും, സീറ്റിന് മുകളിലായി ചിഞ്ചു മോളെയും ഉറക്കം ഉണർത്താതെ കൊണ്ടുവച്ചോളും!!

**************

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..... കോട്ടയത്ത് നിന്നും നിലമ്പൂർ റോഡ് വരെ പോകുന്ന, ട്രെയിൻ നമ്പർ 16326.... പ്ലാറ്റ് ഫോം നമ്പർ നാലിൽ നിന്നും ഉടൻ പുറപ്പെടുന്നു...

"പാസ്സഞ്ചേസ്സ് യുവർ അറ്റൻഷൻ അറ്റൻഷൻ പ്ലീ.....സ്............ട്രെയിൻ നമ്പർ വൺ സിക്സ് ത്രീ ടു സിക്സ് ഫ്രം കോട്ടയം ടു നിലമ്പൂർ റോഡ് എക്സ്പ്രസ്സ്‌ വിൽ ലീവ് ഫ്രം പ്ലാറ്റ്ഫോം നമ്പർ ഫോർ ഷോർട്ലി"



യാത്രിയോൻ 
 കൃപയഡ്യാൻ കീജിയെ....
ഗാടി നമ്പർ ഏക് ഛെഹ് തീൻ ദോ ചെഹ്... കോട്ടയം സേ നിലമ്പൂർ റോഡ്.........
.........

മനസ്സിന് കുളിരും ആശ്വാസവും പകരുന്ന ആ അനൗൻസ്മെന്റ് കേട്ട തൃപ്തിയോടെ....... ഇനി ഒരാഴ്ചത്തേയ്ക്ക് 
ചിഞ്ചുമോളെ സഹിക്കണ്ടല്ലോ എന്ന സന്തോഷത്തോടെ.....മിസ്റ്റർ ചിഞ്ചുമോൻ കോട്ടയം റയിൽവേ സ്റ്റേഷന്റെ പടികളിറങ്ങി കാർ പാർക്കിങ്ങിലേക്ക് നടന്നു.

കൂർക്കം വലിച്ചുറങ്ങിയ ചിഞ്ചുമോളേയും കൊണ്ട്.... 
 ഷൊർണ്ണൂർ സ്റ്റേഷനും കടന്ന് ട്രെയിൻ നിലമ്പൂർക്ക് ഇഴഞ്ഞു.

Monday, 30 December 2024

തൊമ്മൻകുത്തിലെ മുത്ത്!!

         മലയാളസാഹിത്യത്തിൻ്റെ 
മഞ്ഞുകാലം മാഞ്ഞതിൻ്റെ പിറ്റേന്ന്... ഭൂമിയിലെ കണക്കുകളുടെ ഭാരമേറ്റ് തളർന്ന ശരീരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി മൻമോഹൻജിയുടെ ആത്മാവ് എഴുന്നേറ്റ് എങ്ങോട്ടോ പോയി.അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പ്രശസ്തരുടെ വിടപറയലും, ക്രിസ്മസ്സ്‌ രാവിൽ ചുടലപറമ്പിൽ നിറഞ്ഞാടിയ കളിയാട്ടദർശനവും നൽകിയ ക്ഷീണത്താൽ കിടന്നുറങ്ങിയ 
ഞാൻ രാവിലെ എണീറ്റ് ബാഗും എടുത്ത് എങ്ങോട്ടോ പോയി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കമ്മൽ ശേഖരമുള്ള,
മുല്ലപ്പൂ ചൂടിയ സുന്ദരി ഇഡലിയും സാമ്പാറും തേങ്ങാചമ്മന്തിയും തട്ടിയശേഷം പതിവ് കറക്കത്തിനിറങ്ങിയ വാർത്ത വാട്സ്അപ്പൻ "ന്യൂസ്‌സ്ക്രോൾ" ആക്കി അയച്ച് തന്നു.പ്രസ്തുത വിഭവങ്ങൾ തന്നെ വിഴുങ്ങി ഏമ്പക്കം വിട്ട് റോഡിലിറങ്ങി ഫോണും കുത്തി നിന്നിരുന്ന ഞാൻ വാട്ട്സപ്പ ന്യൂസ്സ് തോണ്ടി മാറ്റിയ ശേഷം,എങ്ങോട്ടെന്നറിയാത്ത യാത്രയിൽ "കൂടേ വരാം" എന്നേറ്റ മൂവർ സംഘത്തെ വിളിച്ചു.

റോഡിൽ വായ് നോക്കി നിന്നപ്പോ വണ്ടി തട്ടി പ്ലാസ്റ്ററിട്ട് കിടപ്പിലായ ഒന്നാമൻ ബാഗും, വീൽ ചെയറും, മൂത്ര സഞ്ചിയും സെറ്റ് ആക്കി ട്രിപ്പിനു റെഡി ആയി ഭാര്യ കാണാതെ തൊഴുത്തിന് പിന്നിൽ ഒളിച്ചിരുപ്പുണ്ട്, വണ്ടിയുമായി ചെന്ന് പൊക്കി അകത്തിട്ടാൽ മാത്രം മതി!! രണ്ടാമനെ വിളിച്ചപ്പോ ഫോണിൽ കൂർക്കംവലി ശബ്ദം. അവൻ പൊങ്ങിയിട്ടില്ല. മൂന്നാമൻ രണ്ടാമൻ്റെ  വരവും കാത്ത് റോഡിൽ കുത്തിഇരിക്കുന്നു.

എന്നാ പിന്നെ ടൗണിൽ ചുറ്റിവരാം എന്ന് കരുതി സാംസ്കാരിക കേന്ദ്രത്തിൽ ഒരു കറക്കം.നഗരത്തിൻ്റെ ഒരു ഭാഗത്ത് വണ്ടികളിൽ ഒരുക്കിയ നിശ്ചല ദൃശ്യങ്ങൾ കണ്ട് കാര്യം തിരക്കിയപ്പോൾ ആണ് അറിഞ്ഞത്, അന്ന് ഈവനിംഗ് ആണ് "ബോൺ നത്താലേ" എന്ന്.
"അതെന്താ സാധനം??"സംഭവം പിടികിട്ടാതെ ഞാൻ തലചൊറിഞ്ഞു നിന്നു.
"ഇത് പോലും അറിയില്ലെടാ ഊളെ" എന്ന ഭാവത്തിൽ കമ്മറ്റിക്കാരിലൊരുവൻ എന്നെ നോക്കി പുച്ഛിച്ചു കടന്ന് പോയി.
പതിനായിരം ക്രിസ്മസ്സ്‌ പാപ്പമാർ, 21 നിശ്ചല ദൃശ്യങ്ങളുടെയും, കുട്ടികളുടെയും, മാലാഖമാരുടെയും അകമ്പടിയിൽ നഗരം ചുറ്റുന്ന ആഘോഷം.എന്നാ പിന്നെ ഇന്ന് ഇവിടാകാം അന്തികറക്കം എന്ന് തീരുമാനിച്ച് അടുത്തു കണ്ട കടയിൽ കയറി ഒരു "ബോഞ്ച" അടിച്ചോണ്ടിരുന്നപ്പോൾ രണ്ടാമന്റെ വിളി വന്നു."അരമണിക്കൂർ മുന്നേ പുറപ്പെട്ടു" എന്നും പറഞ്ഞു അവനൊരു കൊച്ചു മാന്നാർ മത്തായി ആയി.അതോടെ ഇത്തവണത്തെ ബോൺ നത്താലേ ആഗ്രഹത്തെ മുളയിലേ ഗർഭഛിദ്രം ചെയ്യണ്ടി വന്നു.
11....,12...,1... മണിക്കൂറുകൾക്ക് യുഗങ്ങളുടെ വലുപ്പം.ഒടുവിൽ 2 മണിയോടെ 4 ആളുമായി വണ്ടി അതിരപ്പിള്ളി ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.ചെക്ക് പോസ്റ്റ് അടയ്ക്കും മുന്നേ കടക്കണം, അതാണ്‌ അജണ്ട!! അജണ്ടയിൽ തൂങ്ങിയാടിയ രണ്ടാമൻ ആക്സിലറേറ്ററിനെ ഒരു കാമഭ്രാന്തനെ പോലെ ചവിട്ടിയരച്ചു.രംഗം കൊഴുപ്പിക്കാൻ വേണ്ടി ഒന്നാമൻ, ടോപ്പ് ഗീയറിൽ നിൽക്കെ ഗീയറൂരി സഞ്ചിയിലിട്ടു ഡിക്കിയിൽ തള്ളി.ഒരു ജാക്ക്പോട്ട് റേസിലെ കരിംകുതിരയുടെ ഗർവ്വോടെ വളവും, തിരിവും, ഹമ്പും, കുഴിയുമെല്ലാം 
ചാടി കടന്നന്നോടിയ വണ്ടി കാടേറിയ ഉടൻ വിശക്കുന്നെന്നും പറഞ്ഞു മൂന്നാമൻ കാറി തുടങ്ങി.അതുവരെ സീറ്റിലള്ളിപ്പിടിച്ചുറങ്ങിയ ഞാൻ 
മൂന്നാമൻ്റെ കാറലിനു കോറസ്സ് ചേർന്നതോടെ ഗീയർ ഫിറ്റ് ചെയ്ത് ടോപ്പിൽ നിന്നും ഉരുട്ടി താഴെയിട്ട്, പതിമൂന്നാമത്തെ വളവിനപ്പുറം മാനം നോക്കി കുത്തിയിരുന്ന സുഹറ താത്തയുടെ തട്ടിനു മുന്നിൽ ബാക്ക് പൊക്കി മൂക്ക് കുത്തി... അലറിക്കൊണ്ട് വണ്ടി നിന്നു.കഴിഞ്ഞ മാസം തുമ്പിക്ക് തട്ടി തൻ്റെ തട്ട് തകർത്ത കരിവീരൻ "ബൽവർസിങ്" വീണ്ടും വന്നതെന്ന് കരുതി സുഹറത്ത ഓടി മരപ്പൊത്തിൽ ഒളിച്ചു.സംഗതി ആനചേട്ടനല്ല എന്ന് തിരിച്ചറിഞ്ഞ താത്ത വന്ന് രണ്ടാമൻ്റെ പൂർവികരെ പള്ള് വിളിച്ചു.

സുഹറത്ത വിളമ്പിയ നൂലപ്പവും മുട്ടകറിയും,പൊറോട്ടയും ചാറും, കപ്പയും മത്തികറിയും, കടല കറിയും ഓംലെറ്റും തിന്നത് പോരാഞ്ഞു ഇത്ത വീട്ടിൽ കൊണ്ടോകാൻ വെട്ടിവച്ച "അണ്ടിഹള്ളി" മീനും കൂടി പൊരിച്ചടിച്ചത് കണ്ട്, കളയാൻ വച്ചിരുന്ന ക്യാബേജ് ഉപ്പേരിയും പഴങ്കഞ്ഞിയും കൂടി ചട്ടീലിട്ടു നീട്ടി ഇത്ത.

4 ആർത്തി പണ്ടാരങ്ങൾ മൂക്ക് മുട്ടെ തിന്നിട്ടും 265 ഇന്ത്യൻ ബക്സ്സ് മാത്രമേ സുഹറത്ത വാങ്ങിയുള്ളു.  സ്നേഹമുള്ള ഇത്ത, നല്ല ഫുഡ്‌.ഇത്തയുടെ നല്ല ചിരി പോക്കറ്റിൽ നിറച്ചുകൊണ്ട് വീണ്ടും വണ്ടി കുതിച്ചു.

കാട്ടിലെ തണുപ്പേറ്റ് മൂന്നാമൻ്റെ കിഡ്നി ഉണർന്നു പണി തുടങ്ങി. പിന്നെ ഇടയ്ക്കിടെ ഒന്നാംക്ലാസ്സിന് പോകൽ ഒരു പതിവായി.ഇനി ഇവൻ കാറ്റ് കൊള്ളിക്കാൻ വേണ്ടിയോ, വിറ്റാമിൻ D യ്ക്ക് വേണ്ടിയോ ചെയ്യുന്നതാണോ??

അല്ല!!ശബ്ദത്തോടെയുള്ള പനിനീർ ധാര നന്നായി നടക്കുന്നുണ്ട്!!
"ഡേയ് എവിടാ ഏറുമാടം പറഞ്ഞു വെച്ചേക്കുന്നേ??"
"അത് ഇവിടൊന്നും അല്ല, ചെക്ക് പോസ്റ്റ് കടന്ന് പെരിങ്ങൽകൂത്ത് വരെ പോണം"
"ഇങ്ങനെ പനിനീർ ധാരയോടെ അങ്ങിങ്ങായി നിർത്തി പോയാൽ എങ്ങും എത്തില്ല.നമ്മുടെ വണ്ടിയിൽ ആണെങ്കിൽ അല്ലെ ഇവൻ നിർത്തുവാൻ പറയൂ.ഞങ്ങൾ രണ്ടും ആനവണ്ടിയ്ക്ക് വരാം. നിങ്ങൾ പോയി ചെക്കിൻ ചെയ്ത് സൗകര്യങ്ങൾ നോക്കി റിപ്പോർട്ട്‌ അയക്കൂ.5 ന് ചെക്ക് പോസ്റ്റ് അടയ്ക്കും.ബസ്സിൽ ആകുമ്പോൾ ഇവൻ്റെ ഇടയ്ക്കുള്ള മൂത്ര കർമം താനേ നിന്നോളും"
അങ്ങിനെ ഞാനും മൂന്നാമനും കൂടി അവർപോയ പിന്നാലെ വന്ന ആനവണ്ടിയുടെ വാലിൽ തൂങ്ങികയറി.അതിരപ്പിള്ളി, വാഴച്ചാൽ കടന്ന് ചെക്ക് പോസ്റ്റുകളെ പിന്നിലാക്കി ആന ഇഴഞ്ഞു.വണ്ടിയിൽ പല നാട്ടുകാർ, പല ഭാഷകൾ.പഴക്കം ചെന്ന സ്പീക്കറുകൾ 90S മെലഡികൾ മലയാളത്തിൽ പാടി തന്നുകൊണ്ടേയിരിക്കുന്നു.ജനലിൽ കൂടി കാടിൻ്റെ മണമുള്ള കാറ്റ് വന്ന് കവിളിൽ തലോടി പോകുന്നു. മെലിഞ്ഞ പുഴ പാറക്കെട്ടുകളെ തൊട്ടുതഴുകി ഇക്കിളിയാക്കി പതഞ്ഞൊഴുകുന്നു.
പുഴയുടെ രതി മറച്ചു പുഴയരികിൽ നിൽക്കുന്ന ഈറ്റയും പേരറിയാത്ത മരങ്ങളും റോഡിലേയ്ക്ക് നോക്കി കാവൽ നിൽക്കുന്നു.ഇടയ്ക്കിടെ അങ്ങിങ്ങായി ഓരോ 
കുഞ്ഞി വെള്ളചാട്ടങ്ങൾ.

വണ്ടിയിലുള്ള ആളുകളോട് പെട്ടെന്ന് സൗഹൃദത്തിൽ ആയി.പെരിങ്ങൽകൂത്തിലെ ഏറുമാടത്തെപറ്റി നാട്ടുകാരായ 
അവരോട് ചോദിച്ചു.അവരാരും അതെപ്പറ്റി കേട്ടിട്ടില്ല. അങ്ങിനിരിക്കുമ്പോൾ ഒരു കൊച്ചു വെള്ളചാലിനു കുറുകെ ഉള്ള ഇടുങ്ങിയ പാലം കടന്ന് ഒരു നാലുകാലൻ കരിവണ്ടി എതിർദിശയിൽ ആനവണ്ടിയെ കടന്ന് ചാലക്കുടി ദിശ നോക്കി പോകുന്നത് കണ്ടു. എവിടെയോ കണ്ടു പരിചയമുള്ള വണ്ടി ആണല്ലോ എന്ന് ഉറക്കെ ചിന്തിച്ചത് കേട്ടപ്പോൾ ആണ് മൂന്നാമൻ പറഞ്ഞത്, "അത് നമ്മുടെ വണ്ടി ആണ്, നമ്പർ നോക്കടാ മണ്ടാ"
ശരിയാണല്ലോ, ഇവരെന്താ തിരിച്ചു പോകുന്നെ??
രണ്ടാളും ഒരുമിച്ച് ഫോണിൽ തോണ്ടി.അസ്ഥാനത്ത് തോണ്ട് കിട്ടിയത് ഇഷ്ടപ്പെടാഞ്ഞ ഫോണുകൾ രണ്ടും റേഞ്ച് മായിച്ച് ഞങ്ങളെ തേച്ചു.ഞങ്ങൾ ഒരുമിച്ച് കരഞ്ഞു കാണിച്ചു, കാല് പിടിച്ചു,അനക്കമില്ല!!ട്രിപ്പ് കഴിയും മുന്നേ പുതിയ കുപ്പായം വാങ്ങി ഇട്ടുതരാം എന്ന് പറഞ്ഞപ്പോ മനസില്ലാമനസ്സോടെ എൻ്റെ ഫോൺ bsnl സിമ്മിൽ എവിടുന്നോ പെറുക്കിയ റേഞ്ച് തന്നു.അപ്പോഴും കോൾ പോകുന്നില്ല.കിട്ടിയത് വച്ച്
വാട്സ്അപ്പൻ വഴി വിളിച്ചു. മെസ്സേജ് അയച്ചു.ഒന്നും ഡെലിവറി കാണിക്കുന്നില്ല.
ഞങ്ങടെ പരിഭവം കണ്ട് സഹതാപികളായ സഹയാത്രികരോട് കാര്യം പറഞ്ഞു. "നിങ്ങടെ കൂട്ടുകാർക്ക് റേഞ്ച് ഉണ്ടാവില്ല, നിങ്ങളെപ്പോലെ ഓഫർ കൊടുക്കാൻ അവർക്കറിയില്ല, അതാ കാര്യം!"വണ്ടി നിർത്തി ഇറങ്ങാൻ തുടങ്ങിയ ഞങ്ങളെ യാത്രക്കാർ തടഞ്ഞു.
"ഞങ്ങൾ പറയുന്നിടത്ത് നിങ്ങൾ ഇറങ്ങിയ മതി.എന്നിട്ട് അവരെ കാത്ത് നിൽക്കൂ.ഇവിടെ ഇറങ്ങിയാൽ കാട്ടാന നക്കി കൊല്ലും"

അപ്പോളേക്ക് എൻ്റെ ഫോൺ കനിഞ്ഞു രണ്ട് bsnl കട്ട കൂടി കിട്ടി. കിട്ടിയത് പോകും മുന്നേ ട്രൂ കോളറിൽ "ഫോറസ്ററ് ചെക്ക് പോസ്റ്റ്‌" എന്ന പേര് തെളിഞ്ഞു.
"നിങ്ങൾ എവിടാ, നിങ്ങടെ രണ്ട് കൂട്ടുകാരെന്നും പറഞ്ഞു കള്ളലക്ഷണമുള്ള രണ്ടുപേർ 
ഇവിടെ പാത്തും പതുങ്ങിയും നിൽപ്പുണ്ട്"
"അവന്മാരെ കാലിൽ വാരി നിലത്തടിക്ക് സാറേ" എന്ന് മനസ്സിൽ നിന്ന് വന്ന വാക്കുകൾ കഷ്ടപ്പെട്ട് തടഞ്ഞു.
"അവർ വരും വരെ നിങ്ങൾ പെരിങ്ങൽകൂത്തിൽ കാത്തിരിക്കൂ" എന്നും പറഞ്ഞു ഫോൺ കട്ട്‌ ആയി.അവിടെ ഇറങ്ങിയ ഞങ്ങളെ സംഗതി അറിഞ്ഞ ആളുകൾ തൊട്ടടുത്ത ചായക്കടയിലേയ്ക്ക് നയിച്ചു.
"ഇവിടിരുന്നു ചായ കുടിക്ക്, അപ്പോളേക്ക് അവർ വരും"
ചായ കുടിച്ച്, അലമാരിയിൽ തണുത്ത് വിറച്ചു ഉറങ്ങിയിരുന്ന വടയും തിന്ന് കൈ കഴുകിയപ്പോളേക്ക് അവർ എത്തി.അദ്ധ്യാപകനായ മൂന്നാമൻ ആഗതരെ നോക്കി സരസ്വതി നമസ്തുഭ്യം പല ടോണിൽ ചൊല്ലി.എന്നിട്ട് ചാടി വണ്ടിയിൽ കയറി. പിന്നാലെ ഞാനും കയറി വാതിൽ വലിച്ചടച്ച് ദേഷ്യം തീർത്തു.
വണ്ടിയിൽ കയറിയപ്പോ ആണ് മനസിലായത്, ഓൺലൈൻ വഴി ബുക്കിയ ഏറുമാടം ലൊക്കേഷനും ഗൂഗിൾ അമ്മായിയും പ്രചരിപ്പിച്ചപോലെ പെരിങ്ങലിൽ അല്ല, അത് ഞങ്ങൾ ആനവണ്ടിയിൽ കയറിയതിൻ്റെ അരകിലോമീറ്റർ പുറകിൽ ആണ്.
ആഹാ, അന്തസ്സ്!!
"എന്നാ പിന്നെ അത് ക്യാൻസൽ ചെയ്യൂ. ഇനി അത്രേം പിന്നിലോട്ട് ഓടുന്നതിലും നല്ലത് മുന്നോട്ട് തന്നെ പോയി വേറെ എവിടേലും താമസിക്കുന്നതല്ലേ"
"അതിനി ക്യാൻസൽ പറ്റില്ല. ചെക്കിൻ ടൈം കഴിഞ്ഞു. അതോണ്ട്, തിരിച്ചു പോകാം. തന്നേമല്ല... ഫോറസ്റ്റ്കാര് തിരിച്ചു വരണം എന്ന് ഓലയിൽ കല്പ്പന പുറപ്പെടുവിച്ചിട്ടും ഉണ്ട്"

     ***************
തിരിച്ച് അതിരപ്പിള്ളി എത്തുമ്പോളേക്ക് സൂര്യൻ അങ്ങേരുടെ പാട് നോക്കി പോയിരുന്നു.
"പന്നി, കുറച്ചുംകൂടി കഴിഞ്ഞു പോയിരുന്നേൽ വെള്ളച്ചാട്ടം എങ്കിലും....!! മൂന്നാമൻ മൂക്ക് ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
"സാരമില്ല, ഈ കേട് നമുക്ക് ഫുഡ്‌ അടിച്ചു തീർക്കാം"ഒന്നാമൻ പറഞ്ഞ കേട്ട ഉടൻ ഞങ്ങൾ അവിടുന്ന് പൈനാപ്പിൾ വാങ്ങി കഴിച്ചു. പൈനാപ്പിൾ വിശപ്പ് കൂട്ടും...ത്രെ!!

ഏറുമാടത്തിൽ കയറി കുളിച്ചു, ഡ്രസ്സ്‌ മാറി നേരെ പോയി ഫുഡ്‌ വാങ്ങി വന്നു.ഫുഡ് തീർന്ന ഉടൻ Uno കാർഡ് നിരത്തി കളി തുടങ്ങി. ഒപ്പം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക ചർച്ചകൾ... കോളേജ് കാല കഥകൾ... ഫാമിലി വിശേഷങ്ങൾ... എല്ലാം കഴിഞ്ഞു ഒറ്റ ഉറക്കം. രാവിലെ നേരത്തെ എണീറ്റ് സൂര്യോദയം കണ്ട്, വെള്ളച്ചാട്ടം ചാടി മലക്കപ്പാറയ്ക്ക്!! അതാണ്‌ പ്ലാൻ.

**************

പുലർച്ചെ 5 ന് ഒന്നാമൻ കാലിലെ പരിക്കും ചുറ്റിക്കെട്ടും താങ്ങി എടുത്ത് പുറത്തേക്ക് പോകുന്നത് സ്വപ്നം പോലെ കണ്ടു. 6 മണിക്ക് തിരികെ വന്നു.പിന്നെ ബാഗ് പായ്ക്ക് ചെയ്തു റ്റാറ്റ പറഞ്ഞിറങ്ങി.
അപ്പോളാണ് ഞങ്ങൾ മൂവരും കാര്യമറിയുന്നത്. സംഗതി കുടുംബികം ആണ്. ഫ്രണ്ട്‌സ്നൊപ്പം ഭർത്താവ് സന്തോഷിക്കുന്നത് കാണാനിഷ്ടമില്ലാത്ത ക്രൂരയായ ഭാര്യവക മാനസിക പീഡനം സഹിക്കവയ്യാതെ, കക്ഷി വയ്യാത്ത കാലും തൂക്കി കിട്ടിയ വണ്ടിക്ക് തിരികെ പോയതാണ്.ചെന്നില്ല എങ്കിൽ, അനന്തര ഫലം കിട്ടുക പാവം കുട്ടികൾക്കാവും.
എന്നാ പിന്നെ ട്രിപ്പിന് വിട്ടത് എന്തിനാണാവോ?? ശെടാ!! 
"ഭാര്യ ഒരു സാഡിസ്റ്റ്" എന്നൊരു കഥ ഉടൻ തന്നെ ഡ്രാഫ്റ്റ്‌ ചെയ്തേ തീരു‌ എന്നുറപ്പിച്ചുകൊണ്ട് കുറച്ച് നേരം കൂടി മയങ്ങി.

************

പിന്നീടുള്ള യാത്രയിൽ ഞങ്ങൾ മൂന്നാൾ മാത്രം. മൂന്നാള് ചേർന്നൊരു വഴി പോയാൽ 3G എന്നല്ലേ?എന്നാലതൊന്നറിയണമല്ലോ!!

അങ്ങിനെ വണ്ടി മൂവരുമായി യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങി. വാഴച്ചാൽ ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഹോട്ടലിൽ പ്രാതൽ. പിന്നീട് ഫോട്ടോകളും വീഡിയോകളും, വാർത്തമാനങ്ങളും ചർച്ചക്കളുമായി കാടിൻ്റെ ഭംഗിയിൽ അലിഞ്ഞുചേർന്നൊരു യാത്ര. പോകും വഴി ചില കുരങ്ങൻസ് വഴിയിലിരുന്ന് എൻ്റെ നേരെ തുറിച്ചു നോക്കുന്നുണ്ടാരുന്നു. താടി വച്ച എന്നെ കണ്ടു വലിയ സിംഹവാലനെന്ന് തെറ്റിദ്ധരിച്ചിട്ടാണോ???

ഡാമിൻ്റെ മുകളിലെ വ്യൂ പോയിൻ്റ് വർണ്ണനകൾക്ക് അപ്പുറമായിരുന്നു. മനോഹരമായ ഓരോ വ്യൂ പോയിൻ്റിലും നിർത്തി കണ്ടുകൊണ്ട് കാട് കടന്ന് മലക്കപ്പാറ ചെക്പോസ്റ്റ് പരിസരത്തു നിന്നും ചായ കുടിച്ച് തേയില തോട്ടങ്ങളെ വകഞ്ഞ്മാറ്റി മലക്കപ്പാറ ഷോളയാർ ഡാമിൻ്റെ സ്പിൽ വേ കണ്ട് ഫോട്ടോസ് പകർത്തി.വളഞ്ഞ പാത മെല്ലെ മുകളിലേക്ക് കയറി തുടങ്ങി. വഴിയരികിൽ ഉള്ള "ഗുണ" എന്ന ചെറുപ്പക്കാരൻ്റെ കടയിൽ നിന്നും ഓംലെറ്റും കട്ടനും തട്ടി. ഒന്നാമൻ പോയ വിഷമത്തിൽ വണ്ടിയിലിരുന്നുറങ്ങിയ മൂന്നാമന് ബോഞ്ച കൊടുത്തു ഉഷാറാക്കി.

ഡാമിൻ്റെ മുകളിൽ നല്ല വ്യൂ ഉണ്ടായിരുന്നു എങ്കിലും അതിലും കിടു കാഴ്ചകൾ പിന്നീടാണ് എത്തിയത്. ഡാമിൻ്റെ സൈഡിലൂടെ വാൽപാറയിലേയ്ക്ക് നയിച്ച വഴിയിലെ പല പ്രകൃതി ഭംഗികളും ഒന്നിനൊന്നു മെച്ചം ആയിരുന്നു.
ഒരു ചിത്രത്തിലെന്ന പോലെ, ഭംഗിയായി ഒരുക്കിയിട്ടുള്ള തേയില തോട്ടങ്ങൾ കുന്നുകളെ പച്ചപുതപ്പിച്ചു കിടത്തിയതിനിടയിൽ അങ്ങിങ്ങായി തണുത്ത് വിറച്ച് ഒറ്റയ്ക്ക് നിൽക്കുന്ന ഓക്ക് മരങ്ങൾ!!നീലാകാശത്തിൽ പഞ്ഞികെട്ടുകൾ പോലെ വെള്ള മേഘങ്ങൾ... അവയെ നോക്കി 
പേരറിയാത്ത പക്ഷികൾ പാറിപറക്കുന്നുണ്ട്.കറുത്തൊരു ഭീകര സർപ്പം ഇഴഞ്ഞപോലുള്ള റോഡിലൂടെ സർപ്പത്തിൻ്റെ തല തേടിയ വണ്ടി ഉള്ളിലെ പുല്ലാംകുഴൽ റെക്കോർഡിങ്ങ് ആസ്വദിച്ചുകൊണ്ട്
 പാമ്പിനു മുകളിലൂടെ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു.സമയം 2 ആയി എങ്കിലും ഉച്ചവെയിലിലും എസിയിൽ ഇരിക്കും പോലുള്ള തണുപ്പോടെ ഭൂമി കുളിരു കോരി നൽകുന്നു. വാൽപ്പാറ പോകാതെ പൊള്ളാച്ചി പോകുവാനുള്ള വഴി അൽപ്പം ആശങ്ക നൽകി.

മറ്റ് മനുഷ്യരെ ആരേയും ആവഴിയിൽ കാണാഞ്ഞത് കൊണ്ട്, മരമിറങ്ങി വണ്ടിക്കരികിൽ വന്ന മർക്കടകുമാരൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ വാൽപ്പാറ വഴി പോകുവാൻ തീരുമാനിച്ചു.ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് വാൽപ്പാറയിൽ ഫുഡ്‌ കഴിച്ചപ്പോൾ മനസ്സിലായി.

"ശ്രീ സായി ഭവൻ" ശുദ്ധ വെജിറ്ററിയൻ. ബോർഡ് കണ്ട് ചെന്ന് നോക്കുമ്പോൾ അവിടെങ്ങും അങ്ങനൊരു ഹോട്ടൽ കാണുന്നില്ല.തൊട്ടടുത്ത കടയിലെ അണ്ണൻ ചൂണ്ടിയ വഴി റോഡ് നിരപ്പിൽ നിന്നും ഇടുങ്ങിയ ഒരു ഗോവണി ഇറങ്ങി വലതു തിരിഞ്ഞുള്ള ഒരു വീടിൻ്റെ കൊച്ചു ഹാളിൽ ആണ് കൊണ്ടെത്തിച്ചത്.6-7 ആളുകൾക്ക് മാത്രം ഇരിക്കുവാനുള്ള സ്ഥലം.
തമിഴ് കൂതറ ഫുഡ്‌ പ്രതീക്ഷിച്ച ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.മഞ്ഞ കലർന്ന ഇളം വാഴയിലയിൽ ആദ്യം വീണത്  കടുകിട്ടഎണ്ണയിൽ മുളകും, ചെറിയ ഉള്ളിയും കറിവേപ്പിലയും ചതച്ചിട്ട് താളിച്ച് ഫ്രഷ് പയർ പച്ചപ്പ് പോകാതെ ഉപ്പിട്ട് പാകം ചെയ്തെടുത്ത പയർ മെഴുക്കുപുരട്ടി ആണ്.പിന്നീട് തമിഴ് സ്റ്റൈലിൽ പൊന്നി അരിയുടെ വെള്ളചോറ് വന്നു. അതിലേക്ക് സാമ്പാർ,അച്ചാർ, പപ്പടം. പാവയ്ക്ക കൊണ്ടാട്ടം, മുളക് കൊണ്ടാട്ടം, കൂടാതെ പച്ച പാവയ്ക്ക മുളക് പൊടി മുക്കി വറുത്തെടുത്തതും.
തമിഴ് ടേസ്റ്റ് ഉണ്ടെങ്കിലും ബന്ധുവീട്ടിലോ ഒരുപക്ഷെ സ്വന്തം വീട്ടിലോ കഴിക്കുന്ന രുചി.ജന്മനാ ആർത്തിപണ്ടാരമായവന് രുചിയുള്ള ഭക്ഷണം കൂടി കിട്ടിയാലോ?? രണ്ടാമതും ചോറ് കൂമ്പാരമായി വാങ്ങി. അപ്പോഴേക്ക് "പുളികുളമ്പ്" വേണോ എന്ന് തമിഴ് കലർന്ന മലയാളത്തിൽ ചോദിച്ചോണ്ട് ഓണർ വന്നു. തീറ്റ വസ്തു വേണ്ട എന്ന് പറയണമെങ്കിൽ നിറഞ്ഞു തുളുമ്പി മൂക്കിലൂടെ വെളിയിൽ ചാടനം എന്ന ശീലമുള്ള ഞാൻ കൈകൊണ്ട് കാണിച്ചു ഒഴിക്കൂ എന്ന്.പുളിയും എരിവും ഒക്കെയുള്ള ഓറഞ്ച് നിറം കലർന്ന കുറുക്കിയ  തിക്ക് ഗ്രേവി.

ഐ... വ്വ!! നാവിൽ വെള്ളം ഊറുന്ന ടേസ്റ്റ്.

ഒടുവിൽ കട്ടി മോരും കൂട്ടി കുഴച്ചു ഇല വടിച്ച് കഴിച്ച് ഏമ്പക്കം വിട്ട് എണീറ്റ് കൈ കഴുകി വന്നപ്പോൾ "ഭക്ഷണം നന്നായി, നല്ല ടേസ്റ്റ്" എന്ന് ഓണറിനോട് പറഞ്ഞു. ഹോട്ടലിൻ്റെ ബോർഡിലും ഓണറുടെ ടി ഷർട്ടിലും കറികളിലും ഒക്കെ ഒരു മഞ്ഞ സാനിധ്യം ഉണ്ടെങ്കിലും നല്ല ഭക്ഷണം ആയത് കൊണ്ട് പേര് ചോദിച്ചു. രമേശ്‌, ഒറ്റപ്പാലം വെങ്ങാശ്ശേരി സ്വദേശി. 40 കൊല്ലം മുന്നേ വാൽപ്പാറയ്ക്ക് കുടിയേറിയവർ.ചുമ്മാതല്ല ഒരു നാട് ഫീൽ ഫുഡിൽ ഉണ്ടായത്!!

അവിടുന്ന് ഇറങ്ങി യാത്ര തുടർന്നു. വാൽപ്പാറ ടൌൺ കഴിഞ്ഞു കുറെ പോയി കഴിഞ്ഞപ്പോൾ വണ്ടി ഒരു ഹെയർ പിൻ വളവ് തിരിഞ്ഞു കയറ്റം തുടങ്ങി. അവിടെ 40/40 എന്നൊരു ബോർഡ്‌ കണ്ടു. അതായത് 40 ഹെയർ പിന്നിൽ ഞങ്ങൾക്ക് എതിരെ വരുന്ന വണ്ടികളുടെ ഒടുക്കത്തെ ഹെയർ പിൻ ആണ് ഇത്, ഞങ്ങളുടെ ആദ്യത്തേതും!!

40 അല്ലെ ദേ ധിപ്പോ തീരും എന്ന് കരുതി ഇരുന്ന ഞങ്ങൾ പിന്നെയും മണിക്കൂറുകൾ സഞ്ചരിച്ചപ്പോൾ ആണ് 1/40 എന്ന ബോർഡ്‌ കണ്ടത്. ഒന്നിനും നാൽപ്പതിനും ഇടയിൽ ഹെയർ പിന്നിനോളം പോന്ന 200 വലിയ വളവുകളെങ്കിലും ഒളിച്ചിരുന്ന് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഇടയിൽ ഏതോ ഒരു വളവിനോട് ചേർന്നാണ് വാട്ടർഫാൾസ് പോസ്റ്റ്‌ ഓഫീസ്.അതിന് മുന്നിൽ പോസ്റ്റുമാന്റെ ഗാർവോടെ ഒരു മർക്കടൻ കുത്തി ഇരുന്ന് രംഗ വീക്ഷണം നടത്തിയിരുന്നു.പോസ്റ്റ്‌ ഓഫീസിനോട് ചേർന്നുള്ള ബസ് വെയിറ്റിങ് ഷെഡിനുള്ളിൽ..... മെടഞ്ഞിട്ട മുടിയിൽ ചുകപ്പ് റിബൺ കെട്ടിയ,നീല ഹാഫ് സാരി ചുറ്റിയ,  നിഷ്കളങ്കമായ ചിരിയുള്ളൊരു ഒരു തമിഴ് പെൺകൊടി പച്ചക്കറികൾ കൂട്ടിയിട്ട് വിൽക്കുന്നുണ്ട്.അതിനോട് 
ചേർന്നുള്ള ടി ഷോപ്പിൽ കയറി ഞങ്ങൾ ചുക്ക് കാപ്പികുടിച്ചു.
 ചുക്ക് കാപ്പി എങ്കിൽ ചുക്ക് കാപ്പി എന്ന് കരുതി അത് തട്ടി പറിക്കാൻ കടയുടെ മച്ചിന് മേലെ താഴോട്ട് നോക്കി ഇരിക്കുന്ന ഒരു കുട്ടി കുരങ്ങൻ "ഗോപി"യിൽ നിന്നും ഞങ്ങളിലെ രണ്ടാമൻ കഷ്ടിച്ചാണ് രക്ഷപെട്ടത്. ഗോപിയുടെ ചേട്ടൻ വികൃതിരാമനായ "ബാബുമോൻ" കൂടി വന്നതോടെ ഞങ്ങൾ കാപ്പിയുമായി കടയുടെ ഉള്ളിൽ കയറി.

*******

പിന്നീടുള്ള യാത്രയിൽ അഗാതമായ കൊക്ക പോലൊരു സ്ഥലത്തിനടുത്തു വണ്ടി നിർത്തി താഴോട്ട് നോക്കിയപ്പോൾ അങ്ങകലെ വെള്ളമഷി പേനയ്ക്ക് കുത്തിയ പോലെ കുറെ രൂപങ്ങൾ. അതാണ്‌ ഞങ്ങളെ കേരളത്തിൻ്റെ മണ്ണിലേക്ക് തള്ളി വിടേണ്ട ടൗൺ.

കുറച്ചുനേരം കൂടി വണ്ടി പോയപ്പോൾ ഇറക്കം തുടങ്ങി. ഇറക്കം ഇറങ്ങി കുറെകൂടി ചെന്നപ്പോൾ മുന്നിലായി ഞങ്ങളുടെ ശ്രദ്ധയിൽ നിന്നും മറന്നു തുടങ്ങിയ നാല്പത്അംഗ ഹെയർ പിൻ കുടുംബത്തിലെ 15ആമൻ. ആ ഹെയർ പിൻ വളവ് തിരിഞ്ഞ ഉടൻ ഒരു കാര്യം മനസ്സിലായി, ഞങ്ങൾ ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ഒരു രാക്ഷസ മലയുടെ വിളുമ്പിൽ കൂടി വളഞ്ഞു ചുറ്റി സമതലം തേടി പോകുവാണെന്ന്. ഒന്ന് കാലിടറിയാൽ ആകാശത്തു നിന്നും താഴെ വീണു പൊടിയുന്ന അത്രയും വിളുമ്പിലൂടെ ഹെയർ പിന്നുകൾ ഓരോന്നായി തിരിഞ്ഞ് താഴേയ്ക്ക്.
12 എണ്ണം കൂടിയേ ബാക്കി ഉള്ളു എന്ന സൂചകവുമായി വന്ന "റാക്കറ്റ് ടെൽഡ് ദ്രോങ്കോ ഹെയർ പിൻ ബെൻഡ്" ൽ ഞങ്ങൾക്ക് വണ്ടി നിർത്താതിരിക്കാൻ പറ്റിയില്ല. വണ്ടി നിർത്തി പുറത്തിറങ്ങി നോക്കുമ്പോൾ... മുന്നിലായി അതിമനോഹരമായ ഒരു കാഴ്ച. വലിയൊരു തടാകം പോലെ.. നിറയെ വെള്ളം പരന്ന് കിടക്കുന്ന "ആളിയാർ ഡാം" അതിൻ്റെ ഒരു സൈഡിൽ ആയി ചിരട്ട കമിഴ്ത്തി ചുട്ട മണ്ണപ്പം ആരോ തട്ടി പരത്തിയ പോലെ ചില പാറ കൂട്ടങ്ങൾ.വലത് സൈഡിൽ തള്ളി നിൽക്കുന്ന ഞങ്ങൾ നിൽക്കുന്ന മലയുടെ ഭാഗം!!
ഐവ്വ!! എത്ര മനോഹരം!!
പിന്നീടുള്ള ഓരോ ഹെയർ പിൻ വളവുകളും ഞങ്ങളെ ഡാമിൻ്റെ വശ്യ സൗന്ദര്യത്തിലേയ്ക്ക് ഉന്തി ഇറക്കികൊണ്ടിരുന്നു.ഓരോ ഹെയർപിൻ വളവുകളും കണ്ണിനായി വിരുന്നൊരുക്കിയത് ആസ്വദിച്ചു ചുരമിറങ്ങി ഡാം നിരപ്പിൽ വന്നു.ജലപ്പരപ്പിൽ പാതി മുങ്ങിയ പന്തുപോലുള്ള രണ്ട് പാറകൾ ഉണ്ടായിരുന്നു.
ഇതിൽ മുന്നിലെ കറുത്ത പാറമുകളിൽ അല്പനേരം കഴിഞ്ഞപ്പോൾ ഒരു കാട്ടാന കുടുംബം വെയിൽ കായാനിറങ്ങി നടക്കുന്ന കാഴ്ച്ചയും വ്യത്യസ്തമായി.ആ വ്യത്യസ്തതയെ പറ്റി സംസാരിച്ചുകൊണ്ട് യാത്ര തുടർന്നു. റോഡിൻ്റെ വലതു ഭാഗത്ത് ഒരു ഫോറസ്റ്റ് ഓഫീസർ റോഡിൻ്റെ ഇടതു വശത്തുള്ള ഒരാൾ മാത്രം പൊക്കമുള്ള മൺതിട്ടയിലേയ്ക്ക് നോക്കി എന്തോ ആഗ്യം കാണിക്കുന്നത് കണ്ട് അങ്ങോട്ട് നോക്കിയപ്പോൾ, അസാമാന്യ വലുപ്പമുള്ളൊരു കൊമ്പൻ ചേട്ടൻ റോഡിലേയ്ക്ക് ഇറങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്നു.അതിനെ ആണ് ഫോറസ്റ്റ് ഓഫീസർ ആംഗ്യം കാണിച്ച് ഓടിക്കാനോ മറ്റോ ശ്രമിച്ചു കൊണ്ടിരുന്നത്. ആനക്കാര്യം അങ്ങാടിപാട്ടായി പാടിയ ഉടൻ വണ്ടി 100-100 ൽ ഓടി തള്ളി.
പിന്നെ നിന്നത് "ആളിയാർ ഡാം" മുന്നിൽ ആണ്.

അവിടിറങ്ങി ഒരു കരിക്ക് കുടിച്ചു. ഒരു കരിക്കിൽ ഇത്രയും വെള്ളമോ,സ്‌നഗി വാങ്ങി കെട്ടേണ്ടി വരുമോ??? എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മറ്റൊരു വലിയ കട ശ്രദ്ധയിൽ പെട്ടത്. പല നൂലിലായി പലതരം മീനുകൾ തലയോടെയും തലയില്ലാതെയും ഒക്കെ തൂങ്ങി കിടക്കുന്നു. ചിലതിൽ ഹിഡുമ്പിയെ പോലൊരുവൾ മസാല തേച്ചു പിടിപ്പിക്കുന്നു. കാട്ടാളനെ പോലൊരുവൻ, കൊതിയന്മാർ ആവശ്യപ്പെടുന്ന മീൻ പൊരിച്ചെടുത്തു ചൂടോടെ മിണുങ്ങാൻ വച്ച് നീട്ടുന്നു.അതെ പോലുള്ള വേറെയും ചില കടകൾ അടുത്തടുത്തായുണ്ട്. എല്ലായിടത്തും മീനുകൾ പല കോലത്തിൽ തൂങ്ങി ആടുന്നുണ്ട്.അതിൽ ഒന്ന് വാങ്ങി പൊരിച്ച് ഒറ്റയടിക്ക് തിന്നാൻ എന്നിലെ ആർത്തിചേട്ടൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടേ ഇരുന്നു. മറ്റുള്ള രണ്ടാൾക്കും വേണ്ട, എന്നറിഞ്ഞ ഞാൻ ആർത്തിയെ പറ്റിച്ചു ചാടി വണ്ടിയിൽ കയറി.തെങ്ങിൻ തോട്ടങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ട് നീളുന്ന പൊള്ളാച്ചി റോഡിലൂടെ,ഓടി ഇടം തിരിഞ്ഞു ഞങ്ങൾ കേരളത്തിൻ്റെ മണ്ണ് തേടി പിന്നെയും ഓടി. ഞങ്ങൾക്ക് മുന്നിലായുള്ള പശ്ചിമഘട്ട മലനിരകൾക്ക് പിന്നിലോളിക്കാൻ വെമ്പിയ സൂര്യൻ ചുവപ്പ് വാരി എറിഞ്ഞു.

തമിഴ്മണ്ണിലും, വെട്ടിമാറ്റിയ പാലക്കാടൻ മണ്ണിൻ്റെ ശേഷിപ്പുകൾ പോലെ കരിമ്പനകൾ തലയുയർത്തി നിന്ന് സൂര്യനോട് കാറ്റിൽ തലകളാട്ടി റ്റാറ്റ പറയുന്നുണ്ടായിരുന്നു.ഞങ്ങളുടെ വഴിക്കിരുവശവും നിറഞ്ഞു നിൽക്കുന്ന തെങ്ങിൻ തൊപ്പിനും മാവിൻ തോട്ടത്തിനുമൊക്കെ നടുവിൽ... അങ്ങിങ്ങായി ഒരു കൊച്ചു ഗ്രാമം മങ്ങിയ ലൈറ്റുകൾ തെളിച്ചു തുടങ്ങിയിരുന്നു.

പകൽ കൊഴിയുന്ന വേളയിൽ സൂര്യനിൽ നിന്നും പിന്നെയും ചുവപ്പ് പൊടിഞ്ഞുകൊണ്ടേയിരുന്നു. ആ ചുവപ്പിന് നേരെ നീളുന്ന വിജനമായ വഴിയിലൂടെ ഗൂഗിൾ അമ്മായി ഞങ്ങളെ കേരളത്തിൻ്റെ മണ്ണിലേക്ക് നയിച്ചു.

********

ഒറ്റയ്ക്കായാലും ഫാമിലിയ്‌ക്കൊപ്പം ആയാലും, കൂട്ടുകാർക്ക് ഒപ്പം ആയാലും യാത്രകൾ എന്നും നല്ലതാണ്.ഓരോ യാത്രകളും പുതു അനുഭവങ്ങൾ നൽകിക്കൊണ്ടേയിരിക്കും. ഒരേ വൈബ് ഉള്ളവർക്കൊപ്പം ഉള്ള യാത്രകൾ ഇരട്ടിമധുരം ആണ്.മനസ്സിൻ്റെ അമൂല്യ നിധിശേഖരത്തിലേയ്ക്ക് ആത്മ 
സുഹൃത്തുക്കളോടൊപ്പമുള്ള ഈ യാത്രയും, ആ യാത്രയിൽ വരികൾകൊണ്ട് കോറിയിടാൻ പറ്റാത്ത ഒരുപിടി സൗഹൃദ നിമിഷങ്ങളും!!

അത്തരം സൗഹൃദങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് വീടിൻ്റെ പടി കടന്നപ്പോൾ... ഇതുവരെ കാണാത്ത ഒരാൾ ചിരിച്ചുകൊണ്ട് എന്നെ സ്വീകരിച്ചു.ഞാൻ പോയ തക്കത്തിന് എൻ്റെ മരുമോൻ വീട് മറിച്ച് വിറ്റ് കാശാക്കിയോ എന്ന ചിന്തയിൽ ശങ്കിച്ചു നിന്ന എൻ്റെ കൈ പിടിച്ച് കൊണ്ട് അവിടെ നിന്ന ആൾ മധുരമായി ചോദിച്ചു.
"എന്നെ മനസിലായില്ല അല്ലെ?? മേരി ആന്റി ആണ്"
"ങേ!" "ഇതെപ്പോ വന്നു..."വേറെ ആരാ കൂടേ ഉള്ളെ?"
ഒരുപാട് ചോദ്യങ്ങൾ വരിതെറ്റിച്ച്  പുറത്തു ചാടി.

**********
മൂന്നു മുതൽ പത്തുവരെ ഒന്നിച്ചു പഠിച്ച കൂട്ടുകാരിയെ തേടി തൊമ്മൻകുത്തിൽ നിന്നും ഒറ്റയ്ക്ക് യാത്ര ചെയ്ത് വന്നതാണ് കക്ഷി, അമ്മയുടെ വാക്കുകളിലൂടെ ഞങ്ങൾക്കെല്ലാവർക്കും സുപരിചിതയായ.... അമ്മയുടെ ബെസ്റ്റ് ഫ്രണ്ട്!!

25 വർഷം മുന്നേ കണ്ടുമുട്ടിയവർക്കൊപ്പം നടത്തിയ യാത്രയുടെ ഉന്മാദത്തിൽ ഞാനന്നുറങ്ങി എണീറ്റ്‌ ഫ്രഷ് ആയി മേരി ആന്റിയെ അടുത്തുള്ള സ്ഥലങ്ങൾ കാണിക്കുവാൻ ഒരുങ്ങിയപ്പോൾ....
"മരിക്കും മുന്നേ ദേ... ഇവളുടെ വീട്ടിൽ ഒരിക്കൽ എങ്കിലും 
വരണമെന്നുണ്ടായിരുന്നു.... ഇവളെ കാണുവാൻ മാത്രമാണ് ഞാനീ യാത്രയ്ക്ക് തയ്യാറായത്,എൻ്റെ ഈ യാത്രയിലെ ഏറ്റവും വലിയ കാഴ്ച ഇവൾ ആണ്, ഇനി വേറെ സ്ഥലങ്ങളൊന്നും എനിക്ക് കാണണ്ട!!"
രണ്ട് ദിവസം ആയി വീടിന് വെളിയിൽ ഞാൻ നടത്തിയ യാത്രയിൽ മനം കുളിർപ്പിച്ച ഏതൊരു കാഴ്ചയേക്കാളും പത്തിരട്ടി മനോഹരമായ കാഴ്ച!!

ഫോണുകളും, സോഷ്യൽമീഡിയകളും,ഇന്റർനെറ്റും,കമ്പ്യൂട്ടറുകളും ഒന്നും പ്രചാരത്തിലില്ലാത്ത കാലത്ത്..... വൈദ്യുതിയോ യാത്രാ സൗകര്യങ്ങളോ പോലും എത്താത്ത നാട്ടിൽ തുടങ്ങിയ...നീണ്ട ആറു പതിട്ടാണ്ട്
കാലം പിന്നിട്ട സൗഹൃദത്തിൻ്റെ  സന്തോഷത്തിൽ.... അമ്മയെ അരികിൽ ചേർത്ത് പിടിച്ച് നിറമനസ്സോടെ... 
പുഞ്ചിരിച്ച് കൊണ്ട് മേരി ആന്റി പറഞ്ഞ ആ വാക്കുകളിൽ......... ആ കാഴ്ച്ചയിൽ..................ഞാൻ അലിഞ്ഞില്ലാതായി!!

************


Tuesday, 24 December 2024

പപ്പാഞ്ഞിയും ഉണ്ണികുട്ടനും!!

      

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

             "അമ്മേ... പപ്പാഞ്ഞി ശരിക്കും വരുമോ?എപ്പോളാ വരുക??"


"പപ്പാഞ്ഞി വരും, മോനെ.. ക്രിസ്മസ്സിന് തൊട്ടു മുന്നത്തെ ദിവസം 24 ന് രാത്രി എല്ലാരും ഉറങ്ങികഴിയുമ്പോൾ മോനുള്ള ഗിഫ്റ്റുമായി പപ്പാഞ്ഞി വരും!!"


"പപ്പാഞ്ഞിക്ക് നമ്മൾ എന്താ ഗിഫ്റ്റ് കൊടുക്കുക അമ്മേ?"

"പാപ്പാഞ്ഞി കുട്ടികൾക്ക് അല്ലെ ഗിഫ്റ്റ് കൊടുക്കുക,പപ്പാഞ്ഞി വലിയ ആളല്ലേ, കുട്ടികൾ ഗിഫ്റ്റ് 
കൊടുക്കണ്ട.നമ്മൾ നക്ഷത്രവും, പുൽകൂടും, ക്രിസ്മസ് ട്രീയും ഒക്കെ
ഭംഗിയിൽ ഒരുക്കിയാൽ മാത്രം മതി"


"എങ്കിൽ.. അമ്മേ.. എനിക്കൊരു ക്രിസ്മസ് ട്രീ ഉണ്ടാക്കിതരുമോ?  കുടകളും മണികളും സ്റ്റാറും ലൈറ്റും ഒക്കെ കെട്ടി തൂക്കി നമുക്കത് പപ്പാഞ്ഞിക്ക് ഗിഫ്റ്റ് ആയി വയ്ക്കാം"
അപ്രതീക്ഷിതമായി പനി പിടിച്ച് കിടപ്പിലായതിനാൽ ക്യാൻസൽ ആയിപോയ മോനോടൊപ്പമുള്ള വെക്കേഷൻ ട്രിപ്പുകൾക്ക് പകരം ആകില്ല എങ്കിലും ഉണ്ണികുട്ടന്റെ ആഗ്രഹം പോലെ അന്ന് തന്നെ കഷ്ടപ്പെട്ട് വേണ്ട സാധനങ്ങൾ ഒപ്പിച്ച് ഒരു കുഞ്ഞൻ ട്രീ ഉണ്ടാക്കി.

"അമ്മാ... യൂ ആർ ഗ്രേറ്റ്!!"

ഓടിവന്ന് കെട്ടിപിടിച്ചുകൊണ്ട് തിളങ്ങുന്ന കണ്ണുകളോടെ അവൻപറഞ്ഞു.അമ്മയ്ക്കിഷ്ടമുള്ള കളർ തോരണങ്ങൾ ചുറ്റി ഭംഗിയാക്കിയ ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ ആ കുഞ്ഞൻ ട്രീ അവന് ഒരുപാടിഷ്ടമായി. അപ്പോൾ തന്നെ അച്ഛനെ വിളിച്ചു പറഞ്ഞ് ട്രീയിൽ അലങ്കരിക്കാൻ വേണ്ടതെല്ലാം വാങ്ങിപ്പിച്ചു.
ഇരുട്ടുന്നതിനു മുന്നേ തന്നെ ക്രിസ്മസ്സ്‌ ട്രീ ഒരുക്കി സീക്വൻസ്സ് ബൾബുകൾ തൂക്കി ജനലരികിലായി വച്ച ശേഷമാണ് അവൻ ഭക്ഷണം പോലും കഴിച്ചത്.

ക്രിസ്മസ്സ്‌ന് ഇനിയും മൂന്നുനാളുകൾ.പള്ളികളിലും വീടുകളിലും അലങ്കാരങ്ങൾ പല വർണങ്ങളിൽ തിളങ്ങുന്നു.കൊട്ടി പാടി കരോൾ സംഘങ്ങൾ തെരുവുകളെ ആഘോഷമുഖരിതമാക്കുന്നു. ധ്രുവ നക്ഷത്രം വാനിൽ തിളങ്ങി നിൽക്കുന്നു. ജനലിൽ കൂടി മങ്ങിയ നിലാവ് മടിച്ചുകൊണ്ട് കടന്നുവരുന്നുണ്ട്.


*************************


കേരളത്തിന്റെ രണ്ട് അറ്റങ്ങളിൽ അമ്മയും മോനും, അവർക്ക് നടുവിലെങ്ങോ ഒരു നാട്ടിലായി കുടുംബനാഥനും. ജീവിതം അങ്ങിനെ ആയിട്ട് കുറച്ചു വർഷങ്ങൾ ആയി എങ്കിലും കിട്ടുന്ന അവസരങ്ങളിലെല്ലാം മകനെയും കൊണ്ട് കറങ്ങുവാൻ ഓടി എത്താറുണ്ട് ആ അമ്മ.ജീവിത സാഹചര്യങ്ങൾ മൂന്നിടത്തായി കൊണ്ടെത്തിച്ചവർ കൂടി ചേരുന്നത് മണിക്കൂറുകൾ സഞ്ചരിച്ചാണെങ്കിലും,അതിനായി കിട്ടുന്ന അവസരങ്ങൾ അവർ പാഴാക്കാറില്ല.



"അമ്മേ.. പപ്പാഞ്ഞി എവിടാ താമസിക്കുന്നെ?" ഊണ് കഴിഞ്ഞ് കെട്ടിപിടിച്ചു കിടക്കുമ്പോൾ ഉണ്ണിക്കുട്ടൻ കൗതുകത്തിൽ ചോദിച്ചു.ബിസിനസ്സും ഓട്ടവുമായി എപ്പോഴും തിരക്കിൽ ആയ അച്ഛനെ അപൂർവമായി മാത്രം അടുത്ത് കിട്ടുന്നതിനാൽ തന്നെ അവൻ അമ്മയുമായി ആണ് കൂടുതൽ അടുപ്പം.

"നോർത്ത് പോളിൽ ആണ് ക്രിസ്മസ് പപ്പായുടെ വീട്.മോൻ "സാന്തക്ലോസ്" മൂവി കണ്ടിട്ടില്ലല്ലോ. അമ്മ നാളെ വച്ച് തരാം കേട്ടോ. പപ്പാഞ്ഞിയെ കുറിച്ച് അപ്പോൾ മോന് എല്ലാം മനസിലാകും"

കഥകളും പുസ്തകങ്ങളുമായി അത്ര ബന്ധമൊന്നും കുറെ നാളുകളായി ഇല്ലാത്ത കൊണ്ട് അറിയുന്ന കഥകൾ പോലും തെറ്റിപോകുമോ എന്ന ചെറിയ ഭയത്താൽ ആരോടും പറയാറില്ല. അത് കൊണ്ടാണ് മോനോടും അങ്ങിനെ പറഞ്ഞോഴിയേണ്ടി വന്നത്.


"അമ്മേ നമ്മൾ എന്നാണ് പുഴയിൽ കുളിക്കുന്നത്?


കഴിഞ്ഞ തവണ നമ്മൾ കണ്ടപോലുള്ള വലിയൊരു പുഴയിൽ എനിക്ക് കുളിക്കണം. എത്ര ആളുകളാ അവിടെ നീന്തികളിക്കുന്നെ.എനിക്കും അതുപോലൊരിക്കൽ നീന്തണം"


"നമുക്ക് സെറ്റ് ആക്കാഡാ ചക്കരെ. ഇപ്പൊ നമുക്ക് ഉറങ്ങാം. അമ്മയ്ക്ക് നല്ല ഉറക്കം വരുന്നു.പനിയുടെ ക്ഷീണം.ഇന്ന് നേരത്തെ ഉറങ്ങി ക്ഷീണം മാറ്റിയാൽ,നമ്മുക്ക് നാളെ കറങ്ങാൻ പോകാം"


"വേ...ണ്ട, അമ്മ ഉറങ്ങണ്ട. അമ്മ എനിക്ക് ക്രിസ്മസ്സ്‌ കഥകൾ പറഞ്ഞ് താ"പാതി മയങ്ങിയ കണ്ണുകളോടെ ഉണ്ണിക്കുട്ടൻ കെഞ്ചിയപ്പോൾ എന്ത് കഥ പറയണം എന്നറിയാതെ അമ്മ കുറച്ചു നേരം ആലോചനയിൽ മുഴങ്ങി.

കഥകളെക്കാൾ കലകളോട് താല്പര്യം തോന്നിയ ബാല്യം.ഏറെ വാശി പിടിച്ച ശേഷം ഡാൻസ് ക്ലാസ്സിൽ ചേരുവാൻ സമ്മതം കിട്ടിയ നിമിഷം തോന്നിയ സന്തോഷം വർഷങ്ങൾക്കിപ്പുറവും ഓർമയിൽ ഉദിക്കുമ്പോൾ ഒക്കെ, ഒൻപതിൽ നിർത്തിയ ഡാൻസ് പ്രാക്ടീസ് വീണ്ടും പൊടിതട്ടി എടുക്കും.മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ സ്വന്തം കാലിൽ നിൽക്കുവാൻ പറ്റണം. അങ്ങിനെ ആണ് അന്യ നാട്ടിൽ പോസ്റ്റിങ്ങ്‌ ആയിട്ട് പോലും കിട്ടിയ ഓഫർ സ്വീകരിച്ചത്.ബിസിനസ്‌ തിരക്കിൽ ഓടി നടക്കുന്ന ഭർത്താവിനെ പലപ്പോഴും തന്റെ ഇഷ്ടങ്ങൾക്ക് കൂടേ കിട്ടാറില്ല എന്നത് കൊണ്ട് തന്നെ ഒറ്റയ്ക്ക് ഉള്ള യാത്രകൾ ആസ്വദിച്ചുതുടങ്ങി. പറ്റുമ്പോൾ ഒക്കെ മകനെയും കൂടേ കൂട്ടും. അതാണിപ്പോ ജീവിതചര്യ. അതിനിടയിൽ കഥകൾ ഒന്നും മനസ്സിൽ എത്താറില്ല.
"സാന്തക്ലോസ്സ്" മൂവി എങ്കിലും കാണേണ്ടതായിരുന്നു. പണ്ടെങ്ങോ എവിടെയോ വായിച്ചുമറന്ന ചിലതെല്ലാം കൂട്ടിചേർത്ത് പറയുവാൻ ആരംഭിച്ചു.


"സാന്താക്ലോസ്സ്ന് കുട്ടികളെ ഒരുപാടിഷ്ടമാ.ക്രിസ്മസ്സ്‌ ഗിഫ്റ്റുമായി എല്ലാ വർഷവും സാന്ത കുട്ടികളെ തേടി എത്തും.മഞ്ഞു മൂടിയ നോർത്ത് പോളിലെ വീട്ടിൽ നിന്നും ഓരോ കുട്ടികൾക്കും ഉള്ള സമ്മാനങ്ങൾ വലിയ കെട്ടുകളിൽ ആക്കി, 8 റെയിൻ ഡീയറുകൾ ചേർന്ന് വലിക്കുന്ന "സ്ലെജ്" എന്ന വണ്ടിയിൽ ആണ് പപ്പാഞ്ഞി കുട്ടികൾക്ക് സമ്മാനവുമായി പോകുന്നത്.സമ്മാനം ഒരുക്കാനും മഞ്ഞുപെയ്യുന്ന രാത്രിയിൽ കുട്ടികൾ കാണാതെ അവർക്കെല്ലാം സമ്മാനം എത്തിക്കാനും ഒക്കെ മാന്ത്രിക എൽഫ്കൾ സഹായിക്കുകയും ചെയ്യും....... "

അപ്പോളേക്ക് ഉണ്ണിക്കുട്ടൻ ഉറങ്ങിയിരുന്നു.മകനെയും കെട്ടിപിടിച്ച് കിടക്കുമ്പോൾ...മനസ്സ് വീണ്ടും ചിന്തകളിലേയ്ക്ക്
സഞ്ചാരം തുടങ്ങിയിരുന്നു.വല്ലപ്പോഴും ഉള്ള ഈ കൂടിക്കാഴ്ചയിൽ ദാഹം തീരുന്നില്ല.മോന്റെ കൂടേ കുറെ കൂടി സമയം ചിലവിടണം, കുറെ കൂടി അടുത്തേക്ക് ഒരു ട്രാൻസ്ഫർ നോക്കണം, തനിക്കും കുറെ കൂടി  സ്നേഹവും കെയറും ആവശ്യമാണ്, ഫോണിൽ കുത്തി സമയം കളയുന്ന ഈ ലൈഫ് ബോറടിച്ചു തുടങ്ങിയിരിക്കുന്നു.... അങ്ങിനെ പല ചിന്തകളിലൂടെ എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.


*************************


"ഇന്നല്ലേ അമ്മേ ക്രിസ്മസ്സ്‌?"
ഇന്നല്ല, നാളെ ആണ് കുട്ടാ!!
"അപ്പൊ ഇന്ന് രാത്രി പപ്പാഞ്ഞി വരും ല്ലെ??"
ഉം..
"ഇന്ന് രാത്രി നമുക്കുറങ്ങാതെ ഇരുന്ന് പപ്പാഞ്ഞിയെ കണ്ടാലോ അമ്മേ??"


"നമ്മളുറങ്ങാതെ ഇരുന്നാൽ പപ്പാഞ്ഞി വരില്ല.നന്നായി ഭക്ഷണം കഴിച്ച്,സ്വപ്നം കണ്ടുറങ്ങുന്ന അനുസരണയുള്ള മിടുക്കർക്ക് മാത്രമേ സമ്മാനം കിട്ടൂ. ഉണ്ണിക്കുട്ടൻ മിടുക്കനല്ലേ?? "
"അപ്പൊ നമുക്ക് പപ്പാഞ്ഞിയെ കാണാൻ പറ്റില്ല ല്ലെ??"

"സാന്തായെ ആർക്കും കാണാൻ പറ്റില്ല, അദൃശ്യനായി ആണ് വരുക"

ഉണ്ണിക്കുട്ടൻ എപ്പോഴും ഇങ്ങനാണ്. കൗതുകത്തോടെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും.
"ഇന്നലെ നമ്മൾ രാത്രി ടൗണിൽ പോയപ്പോൾ എല്ലായിടത്തും അലങ്കരിച്ചിരിക്കുന്നത് കണ്ടല്ലോ. നമുക്കും അങ്ങിനെ വീട്ടിൽ മുഴുവൻ ബൾബുകൾ ഇട്ടാലോ അമ്മേ?? ഞാനച്ഛനെ വിളിച്ചു വാങ്ങുവാൻ പറയട്ടെ?"
"വേഗം വിളിച്ചു പറ, കിട്ടിയത് തന്നെ!!"
"എന്നാ വേണ്ട"
"അമ്മ കഥ പറഞ്ഞ് തരാമെന്ന് പറഞ്ഞു പറ്റിച്ചു!!"
"ഉറങ്ങാൻ നേരം പറയാം. ഇപ്പോൾ അമ്മയ്ക്ക് പണികൾ ഇല്ലേ??കഥകൾ പറഞ്ഞിപ്പോളിരുന്നാൽ നമ്മുടെ ക്രിസ്മസ്സ്‌ ഒരുക്കങ്ങൾ കുളമാകില്ലേ"
"രാത്രി പറഞ്ഞു തരുമോ?"
"യെസ് ബോസ്സ്, ഉറപ്പ്!!"


*************************


"ഒരിടത്തൊരു കാടിന്റെ തീരത്തായി ഒരു കുട്ടി ഉണ്ടായിരുന്നു...ഉണ്ണിക്കുട്ടനെ പോലെ ചിരിക്കുന്ന ഒരു കൊച്ചു മിടുക്കൻ!! അവന്റെ പേരാണ് മനു. മനുവിന് കൂട്ടുകാർ ആരും ഇല്ലായിരുന്നു. അച്ഛനും അമ്മയും ഇല്ലാത്ത അവനെ അകന്ന ബന്ധുവായ മുത്തശ്ശി ആണ് വളർത്തിയിരുന്നത്.ഉണ്ണിയപ്പം ഉണ്ടാക്കി തൊട്ടടുത്ത ഗ്രാമത്തിലെ ചന്തയിൽ വിറ്റായിരുന്നു മുത്തശ്ശി അവനെ വളർത്തിയിരുന്നത്.ഒരു ഡിസംബറിൽ മാസത്തിലെ തണുപ്പും മഞ്ഞും ഏറ്റ് മുത്തശ്ശിക്ക് വാവു വന്ന് കിടപ്പിലായി."

"അയ്യോ.... പാവം!!,
എന്നിട്ട്???"

ഉണ്ണിക്കുട്ടൻ ആകാംഷയോടെ ചോദിച്ചു.

"എന്നിട്ടെന്താ... മുത്തശ്ശി ഉണ്ടാക്കിയ ഉണ്ണിയപ്പം കുട്ടയിലാക്കി മനുകുട്ടൻ ചന്തയിലെത്തി ഓടിനടന്ന് എല്ലാം വിറ്റു തീർത്തു. വയ്യ എങ്കിലും മുത്തശ്ശി കൂടുതൽ ഉണ്ണിയപ്പം ഉണ്ടാക്കി. മിടുക്കനായ മനുകുട്ടൻ അതെല്ലാം വിറ്റ് തീർത്തു പണവുമായി വന്നു.കുറെ പൈസ കിട്ടിയപ്പോൾ അവൻ മുത്തശ്ശിയും ആയി പൊന്നപ്പൻ വൈദ്യരെ കണ്ട് മരുന്ന് വാങ്ങി. ഒരാഴ്ചകൊണ്ട് മുത്തശ്ശിയുടെ അസുഖങ്ങൾ മാറി.
പിന്നീട് അവർ ഒരുമിച്ചായി കച്ചവടം.പൈൻ മരങ്ങൾ വളർന്നു നിൽക്കുന്ന കാട് കടന്ന് ഒരുനാൾ അവരുടെ വീട്ടിലും മഞ്ഞു പെയ്തു.ക്രിസ്മസ്സ്‌ന്റെ വരവാണ്.
ക്രിസ്മസ്സ്‌ തലേന്ന്... മുത്തശ്ശി അവന് കുറെ പണം കൊടുത്തിട്ട് പറഞ്ഞു :"മോനിഷ്ടമുള്ളത് വാങ്ങിക്കോ"
അവൻ സന്തോഷത്തോടെ ചന്തയിലേയ്ക്ക് ഓടി. അവിടെ ചെന്ന് മുത്തശ്ശിക്ക് ഒരു തണുപ്പ് ജായ്ക്കറ്റും, കൂടാതെ ക്രിസ്മസ്സിന് കൊടുക്കാൻ മുത്തശ്ശിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കൽക്കണ്ട മിഠായിയും ഇഞ്ചി മിഠായിയും കൂടി ഗിഫ്റ്റായി പൊതിഞ്ഞു വാങ്ങി. അവന് ഇഷ്ടമുള്ള പഞ്ഞി മിഠായി ഒരു കവർ നിറയെ വാങ്ങി അതും തിന്നുകൊണ്ട് ഗിഫ്റ്റുകളുമായി ചന്ത മുഴുവൻ കറങ്ങി...ഇരുട്ട് വീണപ്പോളേക്ക് അവൻ നാട്ടുവഴിയേ തിരികെ വീട്ടിലേക്ക് നടന്നു"

ഉണ്ണിക്കുട്ടൻ ആസ്വദിച്ചു കഥ കെട്ട് ഇരിപ്പാണ്.അത് കണ്ട സന്തോഷത്തിൽ കഥ നിർത്തി മോന്റെ മുടിയിൽ സ്നേഹത്തോടെ ഒന്ന് തലോടി.
"എന്നിട്ട്..??"
എന്നിട്ടൊന്നുമില്ല!!

"പറ്റില്ല പറ്റില്ല.... ബാക്കി പറ അമ്മേ..."

"... അങ്ങിനെ നടക്കുമ്പോൾ വഴിയിലെ  ആളൊഴിഞ്ഞ അവസാന ഷെഡിന്റെ തിണ്ണയിൽ എന്തോ കിടക്കുന്ന പോലെ!!ചെറിയ ഞരക്കമുണ്ട്.
അരണ്ട വെളിച്ചത്തിൽ എന്താണെന്ന് മനസിലായില്ല...
മനുകുട്ടൻ അടുത്തു ചെന്ന് നോക്കി. ഒരു പശുകിടാവാണ്. തണുത്തു വിറയ്ക്കുന്നുണ്ട്.കൈയിലെ പൊതികൾ താഴെവച്ച ശേഷം അവൻ അതിനെ ഉയർത്തുവാൻ  ശ്രമിച്ചു.നല്ല കനം.പല തവണ ശ്രമിച്ചെങ്കിലും അവന് വിജയിക്കുവാൻ പറ്റിയില്ല. അപ്പോഴേക്കും എങ്ങും ഇരുട്ട് വ്യാപിച്ചിരുന്നു.തണുപ്പും കൂടി വന്നു. അതിനൊപ്പം പശുകുട്ടിയുടെ വിറയലും!! കുറച്ചു നേരം കൂടി ചിന്തിച്ചു നിന്ന ശേഷം, അവൻ മുത്തശ്ശിയ്ക്കായി വാങ്ങിയ ആ രോമകുപ്പായം പൊതിയഴിച് എടുത്ത്, അതുകൊണ്ട് പശുകുട്ടിയെ നന്നായി പൊതിഞ്ഞു.
"ഇനി തണുക്കില്ലാട്ടോ,സുഖായി ഉറങ്ങിക്കോ.ഞാൻ രാവിലെ വരാട്ടോ.എന്നിട്ട് നമുക്ക് നിന്റെ അമ്മയെ തേടി പിടിക്കാം!!"
മുത്തശ്ശിക്കുള്ള മിഠായിപൊതിയും എടുത്ത് വീട്ടിലേക്കോടി."
മുത്തശ്ശിക്ക് വാങ്ങിയ സമ്മാനം പശുകുട്ടിക്ക് പുതപ്പിച്ച കാര്യം അവൻ മുത്തശ്ശിയോട് പറഞ്ഞില്ല.
മിഠായി പൊതി മുത്തശ്ശി ക്രിസ്മസ്സ്‌ ഗിഫ്റ്റ് ആണെന്ന് പറഞ്ഞു കൊടുത്തു. പൊതി തുറന്ന മുത്തശ്ശി അവനെ കെട്ടിപിടിച് ഉമ്മകൾ നൽകി. ക്രിസ്മസ്സ്‌ ട്രീ ഒരുക്കുന്ന ശീലമൊന്നും ഇല്ലാത്ത കൊണ്ട് മുത്തശ്ശി ഒരു കൊച്ച് പുൽകൂട് ഒരുക്കിയിരുന്നു.അതിനടുത്തെത്തി പ്രാർത്ഥിച്ച ശേഷം അവർ ഉറങ്ങുവാൻ കിടന്നു."


*************************


"പിറ്റേന്ന് രാവിലെ ഉണർന്ന മുത്തശ്ശി മനുവിനെയും കൂട്ടി.. പ്രാർത്ഥിക്കുവാനായി പുൽകൂടിനടുത്തേത്തി. കണ്ണടച്ച് പ്രാർത്ഥിച്ച ശേഷം ജനലുകൾ തുറന്നു. ജനലിൽ കൂടി നനുത്ത തണുപ്പോടെ സൂര്യൻ അകത്തേയ്ക്ക് വീശി. ആ വെളിച്ചത്തിൽ ജനലരികിൽ രണ്ട് പൊതികൾ കണ്ട് അത്ഭുതത്തോടെ അവർ അതഴിച്ചു.അതിനുള്ളിൽ ഇന്നലെ മനുകുട്ടൻ പശുകുട്ടിയെ പുതപ്പിച്ച, മുത്തശ്ശിക്കായി അവൻ വാങ്ങിയ രോമ കുപ്പായം!! കൂടാതെ മനുവിന്റെ പാകത്തിനുള്ള, വെൽവെറ്റും കമ്പിളി രോമങ്ങളും കൊണ്ട് നെയ്തെടുത്ത മനോഹരമായ ഒരു ഫുൾ ജയ്ക്കറ്റും കയ്യുറയും തലപ്പാവും, തലപ്പവിനുള്ളിലായി കുറെ ചോക്കലേറ്റും!! നന്മയുള്ള മനുകുട്ടന് പപ്പാഞ്ഞിയുടെ ക്രിസ്മസ്സ്‌ സമ്മാനം.അവർ രണ്ടുപേരും ചേർന്ന് ഒരുപാട് സന്തോഷത്തോടെ ക്രിസ്മസ്സ്‌ ആഘോഷിച്ചു.
.......
കഴിഞ്ഞു!!"

"നല്ല കഥ. യു ആർ ദി ബെസ്റ്റ് അമ്മ!!"

ഉണ്ണികുട്ടനും പപ്പാഞ്ഞി സമ്മാനം തരില്ലേ??

"നീ നല്ല ചക്കര കുട്ടൻ അല്ലെ നിനക്കും തരും.

ഉമ്മ്മ്മ!! 

മോൻ ഉറങ്ങിക്കോ"

                    ****************