മഞ്ഞുകാലം മാഞ്ഞതിൻ്റെ പിറ്റേന്ന്... ഭൂമിയിലെ കണക്കുകളുടെ ഭാരമേറ്റ് തളർന്ന ശരീരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി മൻമോഹൻജിയുടെ ആത്മാവ് എഴുന്നേറ്റ് എങ്ങോട്ടോ പോയി.അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പ്രശസ്തരുടെ വിടപറയലും, ക്രിസ്മസ്സ് രാവിൽ ചുടലപറമ്പിൽ നിറഞ്ഞാടിയ കളിയാട്ടദർശനവും നൽകിയ ക്ഷീണത്താൽ കിടന്നുറങ്ങിയ
ഞാൻ രാവിലെ എണീറ്റ് ബാഗും എടുത്ത് എങ്ങോട്ടോ പോയി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കമ്മൽ ശേഖരമുള്ള,
മുല്ലപ്പൂ ചൂടിയ സുന്ദരി ഇഡലിയും സാമ്പാറും തേങ്ങാചമ്മന്തിയും തട്ടിയശേഷം പതിവ് കറക്കത്തിനിറങ്ങിയ വാർത്ത വാട്സ്അപ്പൻ "ന്യൂസ്‌സ്ക്രോൾ" ആക്കി അയച്ച് തന്നു.പ്രസ്തുത വിഭവങ്ങൾ തന്നെ വിഴുങ്ങി ഏമ്പക്കം വിട്ട് റോഡിലിറങ്ങി ഫോണും കുത്തി നിന്നിരുന്ന ഞാൻ വാട്ട്സപ്പ ന്യൂസ്സ് തോണ്ടി മാറ്റിയ ശേഷം,എങ്ങോട്ടെന്നറിയാത്ത യാത്രയിൽ "കൂടേ വരാം" എന്നേറ്റ മൂവർ സംഘത്തെ വിളിച്ചു.
റോഡിൽ വായ് നോക്കി നിന്നപ്പോ വണ്ടി തട്ടി പ്ലാസ്റ്ററിട്ട് കിടപ്പിലായ ഒന്നാമൻ ബാഗും, വീൽ ചെയറും, മൂത്ര സഞ്ചിയും സെറ്റ് ആക്കി ട്രിപ്പിനു റെഡി ആയി ഭാര്യ കാണാതെ തൊഴുത്തിന് പിന്നിൽ ഒളിച്ചിരുപ്പുണ്ട്, വണ്ടിയുമായി ചെന്ന് പൊക്കി അകത്തിട്ടാൽ മാത്രം മതി!! രണ്ടാമനെ വിളിച്ചപ്പോ ഫോണിൽ കൂർക്കംവലി ശബ്ദം. അവൻ പൊങ്ങിയിട്ടില്ല. മൂന്നാമൻ രണ്ടാമൻ്റെ വരവും കാത്ത് റോഡിൽ കുത്തിഇരിക്കുന്നു.
എന്നാ പിന്നെ ടൗണിൽ ചുറ്റിവരാം എന്ന് കരുതി സാംസ്കാരിക കേന്ദ്രത്തിൽ ഒരു കറക്കം.നഗരത്തിൻ്റെ ഒരു ഭാഗത്ത് വണ്ടികളിൽ ഒരുക്കിയ നിശ്ചല ദൃശ്യങ്ങൾ കണ്ട് കാര്യം തിരക്കിയപ്പോൾ ആണ് അറിഞ്ഞത്, അന്ന് ഈവനിംഗ് ആണ് "ബോൺ നത്താലേ" എന്ന്.
"അതെന്താ സാധനം??"സംഭവം പിടികിട്ടാതെ ഞാൻ തലചൊറിഞ്ഞു നിന്നു.
"ഇത് പോലും അറിയില്ലെടാ ഊളെ" എന്ന ഭാവത്തിൽ കമ്മറ്റിക്കാരിലൊരുവൻ എന്നെ നോക്കി പുച്ഛിച്ചു കടന്ന് പോയി.
പതിനായിരം ക്രിസ്മസ്സ് പാപ്പമാർ, 21 നിശ്ചല ദൃശ്യങ്ങളുടെയും, കുട്ടികളുടെയും, മാലാഖമാരുടെയും അകമ്പടിയിൽ നഗരം ചുറ്റുന്ന ആഘോഷം.എന്നാ പിന്നെ ഇന്ന് ഇവിടാകാം അന്തികറക്കം എന്ന് തീരുമാനിച്ച് അടുത്തു കണ്ട കടയിൽ കയറി ഒരു "ബോഞ്ച" അടിച്ചോണ്ടിരുന്നപ്പോൾ രണ്ടാമന്റെ വിളി വന്നു."അരമണിക്കൂർ മുന്നേ പുറപ്പെട്ടു" എന്നും പറഞ്ഞു അവനൊരു കൊച്ചു മാന്നാർ മത്തായി ആയി.അതോടെ ഇത്തവണത്തെ ബോൺ നത്താലേ ആഗ്രഹത്തെ മുളയിലേ ഗർഭഛിദ്രം ചെയ്യണ്ടി വന്നു.
11....,12...,1... മണിക്കൂറുകൾക്ക് യുഗങ്ങളുടെ വലുപ്പം.ഒടുവിൽ 2 മണിയോടെ 4 ആളുമായി വണ്ടി അതിരപ്പിള്ളി ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.ചെക്ക് പോസ്റ്റ് അടയ്ക്കും മുന്നേ കടക്കണം, അതാണ് അജണ്ട!! അജണ്ടയിൽ തൂങ്ങിയാടിയ രണ്ടാമൻ ആക്സിലറേറ്ററിനെ ഒരു കാമഭ്രാന്തനെ പോലെ ചവിട്ടിയരച്ചു.രംഗം കൊഴുപ്പിക്കാൻ വേണ്ടി ഒന്നാമൻ, ടോപ്പ് ഗീയറിൽ നിൽക്കെ ഗീയറൂരി സഞ്ചിയിലിട്ടു ഡിക്കിയിൽ തള്ളി.ഒരു ജാക്ക്പോട്ട് റേസിലെ കരിംകുതിരയുടെ ഗർവ്വോടെ വളവും, തിരിവും, ഹമ്പും, കുഴിയുമെല്ലാം
ചാടി കടന്നന്നോടിയ വണ്ടി കാടേറിയ ഉടൻ വിശക്കുന്നെന്നും പറഞ്ഞു മൂന്നാമൻ കാറി തുടങ്ങി.അതുവരെ സീറ്റിലള്ളിപ്പിടിച്ചുറങ്ങിയ ഞാൻ
മൂന്നാമൻ്റെ കാറലിനു കോറസ്സ് ചേർന്നതോടെ ഗീയർ ഫിറ്റ് ചെയ്ത് ടോപ്പിൽ നിന്നും ഉരുട്ടി താഴെയിട്ട്, പതിമൂന്നാമത്തെ വളവിനപ്പുറം മാനം നോക്കി കുത്തിയിരുന്ന സുഹറ താത്തയുടെ തട്ടിനു മുന്നിൽ ബാക്ക് പൊക്കി മൂക്ക് കുത്തി... അലറിക്കൊണ്ട് വണ്ടി നിന്നു.കഴിഞ്ഞ മാസം തുമ്പിക്ക് തട്ടി തൻ്റെ തട്ട് തകർത്ത കരിവീരൻ "ബൽവർസിങ്" വീണ്ടും വന്നതെന്ന് കരുതി സുഹറത്ത ഓടി മരപ്പൊത്തിൽ ഒളിച്ചു.സംഗതി ആനചേട്ടനല്ല എന്ന് തിരിച്ചറിഞ്ഞ താത്ത വന്ന് രണ്ടാമൻ്റെ പൂർവികരെ പള്ള് വിളിച്ചു.
സുഹറത്ത വിളമ്പിയ നൂലപ്പവും മുട്ടകറിയും,പൊറോട്ടയും ചാറും, കപ്പയും മത്തികറിയും, കടല കറിയും ഓംലെറ്റും തിന്നത് പോരാഞ്ഞു ഇത്ത വീട്ടിൽ കൊണ്ടോകാൻ വെട്ടിവച്ച "അണ്ടിഹള്ളി" മീനും കൂടി പൊരിച്ചടിച്ചത് കണ്ട്, കളയാൻ വച്ചിരുന്ന ക്യാബേജ് ഉപ്പേരിയും പഴങ്കഞ്ഞിയും കൂടി ചട്ടീലിട്ടു നീട്ടി ഇത്ത.
4 ആർത്തി പണ്ടാരങ്ങൾ മൂക്ക് മുട്ടെ തിന്നിട്ടും 265 ഇന്ത്യൻ ബക്സ്സ് മാത്രമേ സുഹറത്ത വാങ്ങിയുള്ളു. സ്നേഹമുള്ള ഇത്ത, നല്ല ഫുഡ്.ഇത്തയുടെ നല്ല ചിരി പോക്കറ്റിൽ നിറച്ചുകൊണ്ട് വീണ്ടും വണ്ടി കുതിച്ചു.
കാട്ടിലെ തണുപ്പേറ്റ് മൂന്നാമൻ്റെ കിഡ്നി ഉണർന്നു പണി തുടങ്ങി. പിന്നെ ഇടയ്ക്കിടെ ഒന്നാംക്ലാസ്സിന് പോകൽ ഒരു പതിവായി.ഇനി ഇവൻ കാറ്റ് കൊള്ളിക്കാൻ വേണ്ടിയോ, വിറ്റാമിൻ D യ്ക്ക് വേണ്ടിയോ ചെയ്യുന്നതാണോ??
അല്ല!!ശബ്ദത്തോടെയുള്ള പനിനീർ ധാര നന്നായി നടക്കുന്നുണ്ട്!!
"ഡേയ് എവിടാ ഏറുമാടം പറഞ്ഞു വെച്ചേക്കുന്നേ??"
"അത് ഇവിടൊന്നും അല്ല, ചെക്ക് പോസ്റ്റ് കടന്ന് പെരിങ്ങൽകൂത്ത് വരെ പോണം"
"ഇങ്ങനെ പനിനീർ ധാരയോടെ അങ്ങിങ്ങായി നിർത്തി പോയാൽ എങ്ങും എത്തില്ല.നമ്മുടെ വണ്ടിയിൽ ആണെങ്കിൽ അല്ലെ ഇവൻ നിർത്തുവാൻ പറയൂ.ഞങ്ങൾ രണ്ടും ആനവണ്ടിയ്ക്ക് വരാം. നിങ്ങൾ പോയി ചെക്കിൻ ചെയ്ത് സൗകര്യങ്ങൾ നോക്കി റിപ്പോർട്ട് അയക്കൂ.5 ന് ചെക്ക് പോസ്റ്റ് അടയ്ക്കും.ബസ്സിൽ ആകുമ്പോൾ ഇവൻ്റെ ഇടയ്ക്കുള്ള മൂത്ര കർമം താനേ നിന്നോളും"
അങ്ങിനെ ഞാനും മൂന്നാമനും കൂടി അവർപോയ പിന്നാലെ വന്ന ആനവണ്ടിയുടെ വാലിൽ തൂങ്ങികയറി.അതിരപ്പിള്ളി, വാഴച്ചാൽ കടന്ന് ചെക്ക് പോസ്റ്റുകളെ പിന്നിലാക്കി ആന ഇഴഞ്ഞു.വണ്ടിയിൽ പല നാട്ടുകാർ, പല ഭാഷകൾ.പഴക്കം ചെന്ന സ്പീക്കറുകൾ 90S മെലഡികൾ മലയാളത്തിൽ പാടി തന്നുകൊണ്ടേയിരിക്കുന്നു.ജനലിൽ കൂടി കാടിൻ്റെ മണമുള്ള കാറ്റ് വന്ന് കവിളിൽ തലോടി പോകുന്നു. മെലിഞ്ഞ പുഴ പാറക്കെട്ടുകളെ തൊട്ടുതഴുകി ഇക്കിളിയാക്കി പതഞ്ഞൊഴുകുന്നു.
പുഴയുടെ രതി മറച്ചു പുഴയരികിൽ നിൽക്കുന്ന ഈറ്റയും പേരറിയാത്ത മരങ്ങളും റോഡിലേയ്ക്ക് നോക്കി കാവൽ നിൽക്കുന്നു.ഇടയ്ക്കിടെ അങ്ങിങ്ങായി ഓരോ
കുഞ്ഞി വെള്ളചാട്ടങ്ങൾ.
വണ്ടിയിലുള്ള ആളുകളോട് പെട്ടെന്ന് സൗഹൃദത്തിൽ ആയി.പെരിങ്ങൽകൂത്തിലെ ഏറുമാടത്തെപറ്റി നാട്ടുകാരായ
അവരോട് ചോദിച്ചു.അവരാരും അതെപ്പറ്റി കേട്ടിട്ടില്ല. അങ്ങിനിരിക്കുമ്പോൾ ഒരു കൊച്ചു വെള്ളചാലിനു കുറുകെ ഉള്ള ഇടുങ്ങിയ പാലം കടന്ന് ഒരു നാലുകാലൻ കരിവണ്ടി എതിർദിശയിൽ ആനവണ്ടിയെ കടന്ന് ചാലക്കുടി ദിശ നോക്കി പോകുന്നത് കണ്ടു. എവിടെയോ കണ്ടു പരിചയമുള്ള വണ്ടി ആണല്ലോ എന്ന് ഉറക്കെ ചിന്തിച്ചത് കേട്ടപ്പോൾ ആണ് മൂന്നാമൻ പറഞ്ഞത്, "അത് നമ്മുടെ വണ്ടി ആണ്, നമ്പർ നോക്കടാ മണ്ടാ"
ശരിയാണല്ലോ, ഇവരെന്താ തിരിച്ചു പോകുന്നെ??
രണ്ടാളും ഒരുമിച്ച് ഫോണിൽ തോണ്ടി.അസ്ഥാനത്ത് തോണ്ട് കിട്ടിയത് ഇഷ്ടപ്പെടാഞ്ഞ ഫോണുകൾ രണ്ടും റേഞ്ച് മായിച്ച് ഞങ്ങളെ തേച്ചു.ഞങ്ങൾ ഒരുമിച്ച് കരഞ്ഞു കാണിച്ചു, കാല് പിടിച്ചു,അനക്കമില്ല!!ട്രിപ്പ് കഴിയും മുന്നേ പുതിയ കുപ്പായം വാങ്ങി ഇട്ടുതരാം എന്ന് പറഞ്ഞപ്പോ മനസില്ലാമനസ്സോടെ എൻ്റെ ഫോൺ bsnl സിമ്മിൽ എവിടുന്നോ പെറുക്കിയ റേഞ്ച് തന്നു.അപ്പോഴും കോൾ പോകുന്നില്ല.കിട്ടിയത് വച്ച്
വാട്സ്അപ്പൻ വഴി വിളിച്ചു. മെസ്സേജ് അയച്ചു.ഒന്നും ഡെലിവറി കാണിക്കുന്നില്ല.
ഞങ്ങടെ പരിഭവം കണ്ട് സഹതാപികളായ സഹയാത്രികരോട് കാര്യം പറഞ്ഞു. "നിങ്ങടെ കൂട്ടുകാർക്ക് റേഞ്ച് ഉണ്ടാവില്ല, നിങ്ങളെപ്പോലെ ഓഫർ കൊടുക്കാൻ അവർക്കറിയില്ല, അതാ കാര്യം!"വണ്ടി നിർത്തി ഇറങ്ങാൻ തുടങ്ങിയ ഞങ്ങളെ യാത്രക്കാർ തടഞ്ഞു.
"ഞങ്ങൾ പറയുന്നിടത്ത് നിങ്ങൾ ഇറങ്ങിയ മതി.എന്നിട്ട് അവരെ കാത്ത് നിൽക്കൂ.ഇവിടെ ഇറങ്ങിയാൽ കാട്ടാന നക്കി കൊല്ലും"
അപ്പോളേക്ക് എൻ്റെ ഫോൺ കനിഞ്ഞു രണ്ട് bsnl കട്ട കൂടി കിട്ടി. കിട്ടിയത് പോകും മുന്നേ ട്രൂ കോളറിൽ "ഫോറസ്ററ് ചെക്ക് പോസ്റ്റ്" എന്ന പേര് തെളിഞ്ഞു.
"നിങ്ങൾ എവിടാ, നിങ്ങടെ രണ്ട് കൂട്ടുകാരെന്നും പറഞ്ഞു കള്ളലക്ഷണമുള്ള രണ്ടുപേർ
ഇവിടെ പാത്തും പതുങ്ങിയും നിൽപ്പുണ്ട്"
"അവന്മാരെ കാലിൽ വാരി നിലത്തടിക്ക് സാറേ" എന്ന് മനസ്സിൽ നിന്ന് വന്ന വാക്കുകൾ കഷ്ടപ്പെട്ട് തടഞ്ഞു.
"അവർ വരും വരെ നിങ്ങൾ പെരിങ്ങൽകൂത്തിൽ കാത്തിരിക്കൂ" എന്നും പറഞ്ഞു ഫോൺ കട്ട് ആയി.അവിടെ ഇറങ്ങിയ ഞങ്ങളെ സംഗതി അറിഞ്ഞ ആളുകൾ തൊട്ടടുത്ത ചായക്കടയിലേയ്ക്ക് നയിച്ചു.
"ഇവിടിരുന്നു ചായ കുടിക്ക്, അപ്പോളേക്ക് അവർ വരും"
ചായ കുടിച്ച്, അലമാരിയിൽ തണുത്ത് വിറച്ചു ഉറങ്ങിയിരുന്ന വടയും തിന്ന് കൈ കഴുകിയപ്പോളേക്ക് അവർ എത്തി.അദ്ധ്യാപകനായ മൂന്നാമൻ ആഗതരെ നോക്കി സരസ്വതി നമസ്തുഭ്യം പല ടോണിൽ ചൊല്ലി.എന്നിട്ട് ചാടി വണ്ടിയിൽ കയറി. പിന്നാലെ ഞാനും കയറി വാതിൽ വലിച്ചടച്ച് ദേഷ്യം തീർത്തു.
വണ്ടിയിൽ കയറിയപ്പോ ആണ് മനസിലായത്, ഓൺലൈൻ വഴി ബുക്കിയ ഏറുമാടം ലൊക്കേഷനും ഗൂഗിൾ അമ്മായിയും പ്രചരിപ്പിച്ചപോലെ പെരിങ്ങലിൽ അല്ല, അത് ഞങ്ങൾ ആനവണ്ടിയിൽ കയറിയതിൻ്റെ അരകിലോമീറ്റർ പുറകിൽ ആണ്.
ആഹാ, അന്തസ്സ്!!
"എന്നാ പിന്നെ അത് ക്യാൻസൽ ചെയ്യൂ. ഇനി അത്രേം പിന്നിലോട്ട് ഓടുന്നതിലും നല്ലത് മുന്നോട്ട് തന്നെ പോയി വേറെ എവിടേലും താമസിക്കുന്നതല്ലേ"
"അതിനി ക്യാൻസൽ പറ്റില്ല. ചെക്കിൻ ടൈം കഴിഞ്ഞു. അതോണ്ട്, തിരിച്ചു പോകാം. തന്നേമല്ല... ഫോറസ്റ്റ്കാര് തിരിച്ചു വരണം എന്ന് ഓലയിൽ കല്പ്പന പുറപ്പെടുവിച്ചിട്ടും ഉണ്ട്"
***************
തിരിച്ച് അതിരപ്പിള്ളി എത്തുമ്പോളേക്ക് സൂര്യൻ അങ്ങേരുടെ പാട് നോക്കി പോയിരുന്നു.
"പന്നി, കുറച്ചുംകൂടി കഴിഞ്ഞു പോയിരുന്നേൽ വെള്ളച്ചാട്ടം എങ്കിലും....!! മൂന്നാമൻ മൂക്ക് ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
"സാരമില്ല, ഈ കേട് നമുക്ക് ഫുഡ് അടിച്ചു തീർക്കാം"ഒന്നാമൻ പറഞ്ഞ കേട്ട ഉടൻ ഞങ്ങൾ അവിടുന്ന് പൈനാപ്പിൾ വാങ്ങി കഴിച്ചു. പൈനാപ്പിൾ വിശപ്പ് കൂട്ടും...ത്രെ!!
ഏറുമാടത്തിൽ കയറി കുളിച്ചു, ഡ്രസ്സ് മാറി നേരെ പോയി ഫുഡ് വാങ്ങി വന്നു.ഫുഡ് തീർന്ന ഉടൻ Uno കാർഡ് നിരത്തി കളി തുടങ്ങി. ഒപ്പം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക ചർച്ചകൾ... കോളേജ് കാല കഥകൾ... ഫാമിലി വിശേഷങ്ങൾ... എല്ലാം കഴിഞ്ഞു ഒറ്റ ഉറക്കം. രാവിലെ നേരത്തെ എണീറ്റ് സൂര്യോദയം കണ്ട്, വെള്ളച്ചാട്ടം ചാടി മലക്കപ്പാറയ്ക്ക്!! അതാണ് പ്ലാൻ.
**************
പുലർച്ചെ 5 ന് ഒന്നാമൻ കാലിലെ പരിക്കും ചുറ്റിക്കെട്ടും താങ്ങി എടുത്ത് പുറത്തേക്ക് പോകുന്നത് സ്വപ്നം പോലെ കണ്ടു. 6 മണിക്ക് തിരികെ വന്നു.പിന്നെ ബാഗ് പായ്ക്ക് ചെയ്തു റ്റാറ്റ പറഞ്ഞിറങ്ങി.
അപ്പോളാണ് ഞങ്ങൾ മൂവരും കാര്യമറിയുന്നത്. സംഗതി കുടുംബികം ആണ്. ഫ്രണ്ട്‌സ്നൊപ്പം ഭർത്താവ് സന്തോഷിക്കുന്നത് കാണാനിഷ്ടമില്ലാത്ത ക്രൂരയായ ഭാര്യവക മാനസിക പീഡനം സഹിക്കവയ്യാതെ, കക്ഷി വയ്യാത്ത കാലും തൂക്കി കിട്ടിയ വണ്ടിക്ക് തിരികെ പോയതാണ്.ചെന്നില്ല എങ്കിൽ, അനന്തര ഫലം കിട്ടുക പാവം കുട്ടികൾക്കാവും.
എന്നാ പിന്നെ ട്രിപ്പിന് വിട്ടത് എന്തിനാണാവോ?? ശെടാ!!
"ഭാര്യ ഒരു സാഡിസ്റ്റ്" എന്നൊരു കഥ ഉടൻ തന്നെ ഡ്രാഫ്റ്റ് ചെയ്തേ തീരു എന്നുറപ്പിച്ചുകൊണ്ട് കുറച്ച് നേരം കൂടി മയങ്ങി.
************
പിന്നീടുള്ള യാത്രയിൽ ഞങ്ങൾ മൂന്നാൾ മാത്രം. മൂന്നാള് ചേർന്നൊരു വഴി പോയാൽ 3G എന്നല്ലേ?എന്നാലതൊന്നറിയണമല്ലോ!!
അങ്ങിനെ വണ്ടി മൂവരുമായി യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങി. വാഴച്ചാൽ ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഹോട്ടലിൽ പ്രാതൽ. പിന്നീട് ഫോട്ടോകളും വീഡിയോകളും, വാർത്തമാനങ്ങളും ചർച്ചക്കളുമായി കാടിൻ്റെ ഭംഗിയിൽ അലിഞ്ഞുചേർന്നൊരു യാത്ര. പോകും വഴി ചില കുരങ്ങൻസ് വഴിയിലിരുന്ന് എൻ്റെ നേരെ തുറിച്ചു നോക്കുന്നുണ്ടാരുന്നു. താടി വച്ച എന്നെ കണ്ടു വലിയ സിംഹവാലനെന്ന് തെറ്റിദ്ധരിച്ചിട്ടാണോ???
ഡാമിൻ്റെ മുകളിലെ വ്യൂ പോയിൻ്റ് വർണ്ണനകൾക്ക് അപ്പുറമായിരുന്നു. മനോഹരമായ ഓരോ വ്യൂ പോയിൻ്റിലും നിർത്തി കണ്ടുകൊണ്ട് കാട് കടന്ന് മലക്കപ്പാറ ചെക്പോസ്റ്റ് പരിസരത്തു നിന്നും ചായ കുടിച്ച് തേയില തോട്ടങ്ങളെ വകഞ്ഞ്മാറ്റി മലക്കപ്പാറ ഷോളയാർ ഡാമിൻ്റെ സ്പിൽ വേ കണ്ട് ഫോട്ടോസ് പകർത്തി.വളഞ്ഞ പാത മെല്ലെ മുകളിലേക്ക് കയറി തുടങ്ങി. വഴിയരികിൽ ഉള്ള "ഗുണ" എന്ന ചെറുപ്പക്കാരൻ്റെ കടയിൽ നിന്നും ഓംലെറ്റും കട്ടനും തട്ടി. ഒന്നാമൻ പോയ വിഷമത്തിൽ വണ്ടിയിലിരുന്നുറങ്ങിയ മൂന്നാമന് ബോഞ്ച കൊടുത്തു ഉഷാറാക്കി.
ഡാമിൻ്റെ മുകളിൽ നല്ല വ്യൂ ഉണ്ടായിരുന്നു എങ്കിലും അതിലും കിടു കാഴ്ചകൾ പിന്നീടാണ് എത്തിയത്. ഡാമിൻ്റെ സൈഡിലൂടെ വാൽപാറയിലേയ്ക്ക് നയിച്ച വഴിയിലെ പല പ്രകൃതി ഭംഗികളും ഒന്നിനൊന്നു മെച്ചം ആയിരുന്നു.
ഒരു ചിത്രത്തിലെന്ന പോലെ, ഭംഗിയായി ഒരുക്കിയിട്ടുള്ള തേയില തോട്ടങ്ങൾ കുന്നുകളെ പച്ചപുതപ്പിച്ചു കിടത്തിയതിനിടയിൽ അങ്ങിങ്ങായി തണുത്ത് വിറച്ച് ഒറ്റയ്ക്ക് നിൽക്കുന്ന ഓക്ക് മരങ്ങൾ!!നീലാകാശത്തിൽ പഞ്ഞികെട്ടുകൾ പോലെ വെള്ള മേഘങ്ങൾ... അവയെ നോക്കി
പേരറിയാത്ത പക്ഷികൾ പാറിപറക്കുന്നുണ്ട്.കറുത്തൊരു ഭീകര സർപ്പം ഇഴഞ്ഞപോലുള്ള റോഡിലൂടെ സർപ്പത്തിൻ്റെ തല തേടിയ വണ്ടി ഉള്ളിലെ പുല്ലാംകുഴൽ റെക്കോർഡിങ്ങ് ആസ്വദിച്ചുകൊണ്ട്
പാമ്പിനു മുകളിലൂടെ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു.സമയം 2 ആയി എങ്കിലും ഉച്ചവെയിലിലും എസിയിൽ ഇരിക്കും പോലുള്ള തണുപ്പോടെ ഭൂമി കുളിരു കോരി നൽകുന്നു. വാൽപ്പാറ പോകാതെ പൊള്ളാച്ചി പോകുവാനുള്ള വഴി അൽപ്പം ആശങ്ക നൽകി.
മറ്റ് മനുഷ്യരെ ആരേയും ആവഴിയിൽ കാണാഞ്ഞത് കൊണ്ട്, മരമിറങ്ങി വണ്ടിക്കരികിൽ വന്ന മർക്കടകുമാരൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ വാൽപ്പാറ വഴി പോകുവാൻ തീരുമാനിച്ചു.ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് വാൽപ്പാറയിൽ ഫുഡ് കഴിച്ചപ്പോൾ മനസ്സിലായി.
"ശ്രീ സായി ഭവൻ" ശുദ്ധ വെജിറ്ററിയൻ. ബോർഡ് കണ്ട് ചെന്ന് നോക്കുമ്പോൾ അവിടെങ്ങും അങ്ങനൊരു ഹോട്ടൽ കാണുന്നില്ല.തൊട്ടടുത്ത കടയിലെ അണ്ണൻ ചൂണ്ടിയ വഴി റോഡ് നിരപ്പിൽ നിന്നും ഇടുങ്ങിയ ഒരു ഗോവണി ഇറങ്ങി വലതു തിരിഞ്ഞുള്ള ഒരു വീടിൻ്റെ കൊച്ചു ഹാളിൽ ആണ് കൊണ്ടെത്തിച്ചത്.6-7 ആളുകൾക്ക് മാത്രം ഇരിക്കുവാനുള്ള സ്ഥലം.
തമിഴ് കൂതറ ഫുഡ് പ്രതീക്ഷിച്ച ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.മഞ്ഞ കലർന്ന ഇളം വാഴയിലയിൽ ആദ്യം വീണത് കടുകിട്ടഎണ്ണയിൽ മുളകും, ചെറിയ ഉള്ളിയും കറിവേപ്പിലയും ചതച്ചിട്ട് താളിച്ച് ഫ്രഷ് പയർ പച്ചപ്പ് പോകാതെ ഉപ്പിട്ട് പാകം ചെയ്തെടുത്ത പയർ മെഴുക്കുപുരട്ടി ആണ്.പിന്നീട് തമിഴ് സ്റ്റൈലിൽ പൊന്നി അരിയുടെ വെള്ളചോറ് വന്നു. അതിലേക്ക് സാമ്പാർ,അച്ചാർ, പപ്പടം. പാവയ്ക്ക കൊണ്ടാട്ടം, മുളക് കൊണ്ടാട്ടം, കൂടാതെ പച്ച പാവയ്ക്ക മുളക് പൊടി മുക്കി വറുത്തെടുത്തതും.
തമിഴ് ടേസ്റ്റ് ഉണ്ടെങ്കിലും ബന്ധുവീട്ടിലോ ഒരുപക്ഷെ സ്വന്തം വീട്ടിലോ കഴിക്കുന്ന രുചി.ജന്മനാ ആർത്തിപണ്ടാരമായവന് രുചിയുള്ള ഭക്ഷണം കൂടി കിട്ടിയാലോ?? രണ്ടാമതും ചോറ് കൂമ്പാരമായി വാങ്ങി. അപ്പോഴേക്ക് "പുളികുളമ്പ്" വേണോ എന്ന് തമിഴ് കലർന്ന മലയാളത്തിൽ ചോദിച്ചോണ്ട് ഓണർ വന്നു. തീറ്റ വസ്തു വേണ്ട എന്ന് പറയണമെങ്കിൽ നിറഞ്ഞു തുളുമ്പി മൂക്കിലൂടെ വെളിയിൽ ചാടനം എന്ന ശീലമുള്ള ഞാൻ കൈകൊണ്ട് കാണിച്ചു ഒഴിക്കൂ എന്ന്.പുളിയും എരിവും ഒക്കെയുള്ള ഓറഞ്ച് നിറം കലർന്ന കുറുക്കിയ തിക്ക് ഗ്രേവി.
ഐ... വ്വ!! നാവിൽ വെള്ളം ഊറുന്ന ടേസ്റ്റ്.
ഒടുവിൽ കട്ടി മോരും കൂട്ടി കുഴച്ചു ഇല വടിച്ച് കഴിച്ച് ഏമ്പക്കം വിട്ട് എണീറ്റ് കൈ കഴുകി വന്നപ്പോൾ "ഭക്ഷണം നന്നായി, നല്ല ടേസ്റ്റ്" എന്ന് ഓണറിനോട് പറഞ്ഞു. ഹോട്ടലിൻ്റെ ബോർഡിലും ഓണറുടെ ടി ഷർട്ടിലും കറികളിലും ഒക്കെ ഒരു മഞ്ഞ സാനിധ്യം ഉണ്ടെങ്കിലും നല്ല ഭക്ഷണം ആയത് കൊണ്ട് പേര് ചോദിച്ചു. രമേശ്, ഒറ്റപ്പാലം വെങ്ങാശ്ശേരി സ്വദേശി. 40 കൊല്ലം മുന്നേ വാൽപ്പാറയ്ക്ക് കുടിയേറിയവർ.ചുമ്മാതല്ല ഒരു നാട് ഫീൽ ഫുഡിൽ ഉണ്ടായത്!!
അവിടുന്ന് ഇറങ്ങി യാത്ര തുടർന്നു. വാൽപ്പാറ ടൌൺ കഴിഞ്ഞു കുറെ പോയി കഴിഞ്ഞപ്പോൾ വണ്ടി ഒരു ഹെയർ പിൻ വളവ് തിരിഞ്ഞു കയറ്റം തുടങ്ങി. അവിടെ 40/40 എന്നൊരു ബോർഡ് കണ്ടു. അതായത് 40 ഹെയർ പിന്നിൽ ഞങ്ങൾക്ക് എതിരെ വരുന്ന വണ്ടികളുടെ ഒടുക്കത്തെ ഹെയർ പിൻ ആണ് ഇത്, ഞങ്ങളുടെ ആദ്യത്തേതും!!
40 അല്ലെ ദേ ധിപ്പോ തീരും എന്ന് കരുതി ഇരുന്ന ഞങ്ങൾ പിന്നെയും മണിക്കൂറുകൾ സഞ്ചരിച്ചപ്പോൾ ആണ് 1/40 എന്ന ബോർഡ് കണ്ടത്. ഒന്നിനും നാൽപ്പതിനും ഇടയിൽ ഹെയർ പിന്നിനോളം പോന്ന 200 വലിയ വളവുകളെങ്കിലും ഒളിച്ചിരുന്ന് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഇടയിൽ ഏതോ ഒരു വളവിനോട് ചേർന്നാണ് വാട്ടർഫാൾസ് പോസ്റ്റ് ഓഫീസ്.അതിന് മുന്നിൽ പോസ്റ്റുമാന്റെ ഗാർവോടെ ഒരു മർക്കടൻ കുത്തി ഇരുന്ന് രംഗ വീക്ഷണം നടത്തിയിരുന്നു.പോസ്റ്റ് ഓഫീസിനോട് ചേർന്നുള്ള ബസ് വെയിറ്റിങ് ഷെഡിനുള്ളിൽ..... മെടഞ്ഞിട്ട മുടിയിൽ ചുകപ്പ് റിബൺ കെട്ടിയ,നീല ഹാഫ് സാരി ചുറ്റിയ, നിഷ്കളങ്കമായ ചിരിയുള്ളൊരു ഒരു തമിഴ് പെൺകൊടി പച്ചക്കറികൾ കൂട്ടിയിട്ട് വിൽക്കുന്നുണ്ട്.അതിനോട്
ചേർന്നുള്ള ടി ഷോപ്പിൽ കയറി ഞങ്ങൾ ചുക്ക് കാപ്പികുടിച്ചു.
ചുക്ക് കാപ്പി എങ്കിൽ ചുക്ക് കാപ്പി എന്ന് കരുതി അത് തട്ടി പറിക്കാൻ കടയുടെ മച്ചിന് മേലെ താഴോട്ട് നോക്കി ഇരിക്കുന്ന ഒരു കുട്ടി കുരങ്ങൻ "ഗോപി"യിൽ നിന്നും ഞങ്ങളിലെ രണ്ടാമൻ കഷ്ടിച്ചാണ് രക്ഷപെട്ടത്. ഗോപിയുടെ ചേട്ടൻ വികൃതിരാമനായ "ബാബുമോൻ" കൂടി വന്നതോടെ ഞങ്ങൾ കാപ്പിയുമായി കടയുടെ ഉള്ളിൽ കയറി.
*******
പിന്നീടുള്ള യാത്രയിൽ അഗാതമായ കൊക്ക പോലൊരു സ്ഥലത്തിനടുത്തു വണ്ടി നിർത്തി താഴോട്ട് നോക്കിയപ്പോൾ അങ്ങകലെ വെള്ളമഷി പേനയ്ക്ക് കുത്തിയ പോലെ കുറെ രൂപങ്ങൾ. അതാണ് ഞങ്ങളെ കേരളത്തിൻ്റെ മണ്ണിലേക്ക് തള്ളി വിടേണ്ട ടൗൺ.
കുറച്ചുനേരം കൂടി വണ്ടി പോയപ്പോൾ ഇറക്കം തുടങ്ങി. ഇറക്കം ഇറങ്ങി കുറെകൂടി ചെന്നപ്പോൾ മുന്നിലായി ഞങ്ങളുടെ ശ്രദ്ധയിൽ നിന്നും മറന്നു തുടങ്ങിയ നാല്പത്അംഗ ഹെയർ പിൻ കുടുംബത്തിലെ 15ആമൻ. ആ ഹെയർ പിൻ വളവ് തിരിഞ്ഞ ഉടൻ ഒരു കാര്യം മനസ്സിലായി, ഞങ്ങൾ ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ഒരു രാക്ഷസ മലയുടെ വിളുമ്പിൽ കൂടി വളഞ്ഞു ചുറ്റി സമതലം തേടി പോകുവാണെന്ന്. ഒന്ന് കാലിടറിയാൽ ആകാശത്തു നിന്നും താഴെ വീണു പൊടിയുന്ന അത്രയും വിളുമ്പിലൂടെ ഹെയർ പിന്നുകൾ ഓരോന്നായി തിരിഞ്ഞ് താഴേയ്ക്ക്.
12 എണ്ണം കൂടിയേ ബാക്കി ഉള്ളു എന്ന സൂചകവുമായി വന്ന "റാക്കറ്റ് ടെൽഡ് ദ്രോങ്കോ ഹെയർ പിൻ ബെൻഡ്" ൽ ഞങ്ങൾക്ക് വണ്ടി നിർത്താതിരിക്കാൻ പറ്റിയില്ല. വണ്ടി നിർത്തി പുറത്തിറങ്ങി നോക്കുമ്പോൾ... മുന്നിലായി അതിമനോഹരമായ ഒരു കാഴ്ച. വലിയൊരു തടാകം പോലെ.. നിറയെ വെള്ളം പരന്ന് കിടക്കുന്ന "ആളിയാർ ഡാം" അതിൻ്റെ ഒരു സൈഡിൽ ആയി ചിരട്ട കമിഴ്ത്തി ചുട്ട മണ്ണപ്പം ആരോ തട്ടി പരത്തിയ പോലെ ചില പാറ കൂട്ടങ്ങൾ.വലത് സൈഡിൽ തള്ളി നിൽക്കുന്ന ഞങ്ങൾ നിൽക്കുന്ന മലയുടെ ഭാഗം!!
ഐവ്വ!! എത്ര മനോഹരം!!
പിന്നീടുള്ള ഓരോ ഹെയർ പിൻ വളവുകളും ഞങ്ങളെ ഡാമിൻ്റെ വശ്യ സൗന്ദര്യത്തിലേയ്ക്ക് ഉന്തി ഇറക്കികൊണ്ടിരുന്നു.ഓരോ ഹെയർപിൻ വളവുകളും കണ്ണിനായി വിരുന്നൊരുക്കിയത് ആസ്വദിച്ചു ചുരമിറങ്ങി ഡാം നിരപ്പിൽ വന്നു.ജലപ്പരപ്പിൽ പാതി മുങ്ങിയ പന്തുപോലുള്ള രണ്ട് പാറകൾ ഉണ്ടായിരുന്നു.
ഇതിൽ മുന്നിലെ കറുത്ത പാറമുകളിൽ അല്പനേരം കഴിഞ്ഞപ്പോൾ ഒരു കാട്ടാന കുടുംബം വെയിൽ കായാനിറങ്ങി നടക്കുന്ന കാഴ്ച്ചയും വ്യത്യസ്തമായി.ആ വ്യത്യസ്തതയെ പറ്റി സംസാരിച്ചുകൊണ്ട് യാത്ര തുടർന്നു. റോഡിൻ്റെ വലതു ഭാഗത്ത് ഒരു ഫോറസ്റ്റ് ഓഫീസർ റോഡിൻ്റെ ഇടതു വശത്തുള്ള ഒരാൾ മാത്രം പൊക്കമുള്ള മൺതിട്ടയിലേയ്ക്ക് നോക്കി എന്തോ ആഗ്യം കാണിക്കുന്നത് കണ്ട് അങ്ങോട്ട് നോക്കിയപ്പോൾ, അസാമാന്യ വലുപ്പമുള്ളൊരു കൊമ്പൻ ചേട്ടൻ റോഡിലേയ്ക്ക് ഇറങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്നു.അതിനെ ആണ് ഫോറസ്റ്റ് ഓഫീസർ ആംഗ്യം കാണിച്ച് ഓടിക്കാനോ മറ്റോ ശ്രമിച്ചു കൊണ്ടിരുന്നത്. ആനക്കാര്യം അങ്ങാടിപാട്ടായി പാടിയ ഉടൻ വണ്ടി 100-100 ൽ ഓടി തള്ളി.
പിന്നെ നിന്നത് "ആളിയാർ ഡാം" മുന്നിൽ ആണ്.
അവിടിറങ്ങി ഒരു കരിക്ക് കുടിച്ചു. ഒരു കരിക്കിൽ ഇത്രയും വെള്ളമോ,സ്‌നഗി വാങ്ങി കെട്ടേണ്ടി വരുമോ??? എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മറ്റൊരു വലിയ കട ശ്രദ്ധയിൽ പെട്ടത്. പല നൂലിലായി പലതരം മീനുകൾ തലയോടെയും തലയില്ലാതെയും ഒക്കെ തൂങ്ങി കിടക്കുന്നു. ചിലതിൽ ഹിഡുമ്പിയെ പോലൊരുവൾ മസാല തേച്ചു പിടിപ്പിക്കുന്നു. കാട്ടാളനെ പോലൊരുവൻ, കൊതിയന്മാർ ആവശ്യപ്പെടുന്ന മീൻ പൊരിച്ചെടുത്തു ചൂടോടെ മിണുങ്ങാൻ വച്ച് നീട്ടുന്നു.അതെ പോലുള്ള വേറെയും ചില കടകൾ അടുത്തടുത്തായുണ്ട്. എല്ലായിടത്തും മീനുകൾ പല കോലത്തിൽ തൂങ്ങി ആടുന്നുണ്ട്.അതിൽ ഒന്ന് വാങ്ങി പൊരിച്ച് ഒറ്റയടിക്ക് തിന്നാൻ എന്നിലെ ആർത്തിചേട്ടൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടേ ഇരുന്നു. മറ്റുള്ള രണ്ടാൾക്കും വേണ്ട, എന്നറിഞ്ഞ ഞാൻ ആർത്തിയെ പറ്റിച്ചു ചാടി വണ്ടിയിൽ കയറി.തെങ്ങിൻ തോട്ടങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ട് നീളുന്ന പൊള്ളാച്ചി റോഡിലൂടെ,ഓടി ഇടം തിരിഞ്ഞു ഞങ്ങൾ കേരളത്തിൻ്റെ മണ്ണ് തേടി പിന്നെയും ഓടി. ഞങ്ങൾക്ക് മുന്നിലായുള്ള പശ്ചിമഘട്ട മലനിരകൾക്ക് പിന്നിലോളിക്കാൻ വെമ്പിയ സൂര്യൻ ചുവപ്പ് വാരി എറിഞ്ഞു.
തമിഴ്മണ്ണിലും, വെട്ടിമാറ്റിയ പാലക്കാടൻ മണ്ണിൻ്റെ ശേഷിപ്പുകൾ പോലെ കരിമ്പനകൾ തലയുയർത്തി നിന്ന് സൂര്യനോട് കാറ്റിൽ തലകളാട്ടി റ്റാറ്റ പറയുന്നുണ്ടായിരുന്നു.ഞങ്ങളുടെ വഴിക്കിരുവശവും നിറഞ്ഞു നിൽക്കുന്ന തെങ്ങിൻ തൊപ്പിനും മാവിൻ തോട്ടത്തിനുമൊക്കെ നടുവിൽ... അങ്ങിങ്ങായി ഒരു കൊച്ചു ഗ്രാമം മങ്ങിയ ലൈറ്റുകൾ തെളിച്ചു തുടങ്ങിയിരുന്നു.
പകൽ കൊഴിയുന്ന വേളയിൽ സൂര്യനിൽ നിന്നും പിന്നെയും ചുവപ്പ് പൊടിഞ്ഞുകൊണ്ടേയിരുന്നു. ആ ചുവപ്പിന് നേരെ നീളുന്ന വിജനമായ വഴിയിലൂടെ ഗൂഗിൾ അമ്മായി ഞങ്ങളെ കേരളത്തിൻ്റെ മണ്ണിലേക്ക് നയിച്ചു.
********
ഒറ്റയ്ക്കായാലും ഫാമിലിയ്‌ക്കൊപ്പം ആയാലും, കൂട്ടുകാർക്ക് ഒപ്പം ആയാലും യാത്രകൾ എന്നും നല്ലതാണ്.ഓരോ യാത്രകളും പുതു അനുഭവങ്ങൾ നൽകിക്കൊണ്ടേയിരിക്കും. ഒരേ വൈബ് ഉള്ളവർക്കൊപ്പം ഉള്ള യാത്രകൾ ഇരട്ടിമധുരം ആണ്.മനസ്സിൻ്റെ അമൂല്യ നിധിശേഖരത്തിലേയ്ക്ക് ആത്മ
സുഹൃത്തുക്കളോടൊപ്പമുള്ള ഈ യാത്രയും, ആ യാത്രയിൽ വരികൾകൊണ്ട് കോറിയിടാൻ പറ്റാത്ത ഒരുപിടി സൗഹൃദ നിമിഷങ്ങളും!!
അത്തരം സൗഹൃദങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് വീടിൻ്റെ പടി കടന്നപ്പോൾ... ഇതുവരെ കാണാത്ത ഒരാൾ ചിരിച്ചുകൊണ്ട് എന്നെ സ്വീകരിച്ചു.ഞാൻ പോയ തക്കത്തിന് എൻ്റെ മരുമോൻ വീട് മറിച്ച് വിറ്റ് കാശാക്കിയോ എന്ന ചിന്തയിൽ ശങ്കിച്ചു നിന്ന എൻ്റെ കൈ പിടിച്ച് കൊണ്ട് അവിടെ നിന്ന ആൾ മധുരമായി ചോദിച്ചു.
"എന്നെ മനസിലായില്ല അല്ലെ?? മേരി ആന്റി ആണ്"
"ങേ!" "ഇതെപ്പോ വന്നു..."വേറെ ആരാ കൂടേ ഉള്ളെ?"
ഒരുപാട് ചോദ്യങ്ങൾ വരിതെറ്റിച്ച് പുറത്തു ചാടി.
**********
മൂന്നു മുതൽ പത്തുവരെ ഒന്നിച്ചു പഠിച്ച കൂട്ടുകാരിയെ തേടി തൊമ്മൻകുത്തിൽ നിന്നും ഒറ്റയ്ക്ക് യാത്ര ചെയ്ത് വന്നതാണ് കക്ഷി, അമ്മയുടെ വാക്കുകളിലൂടെ ഞങ്ങൾക്കെല്ലാവർക്കും സുപരിചിതയായ.... അമ്മയുടെ ബെസ്റ്റ് ഫ്രണ്ട്!!
25 വർഷം മുന്നേ കണ്ടുമുട്ടിയവർക്കൊപ്പം നടത്തിയ യാത്രയുടെ ഉന്മാദത്തിൽ ഞാനന്നുറങ്ങി എണീറ്റ് ഫ്രഷ് ആയി മേരി ആന്റിയെ അടുത്തുള്ള സ്ഥലങ്ങൾ കാണിക്കുവാൻ ഒരുങ്ങിയപ്പോൾ....
"മരിക്കും മുന്നേ ദേ... ഇവളുടെ വീട്ടിൽ ഒരിക്കൽ എങ്കിലും
വരണമെന്നുണ്ടായിരുന്നു.... ഇവളെ കാണുവാൻ മാത്രമാണ് ഞാനീ യാത്രയ്ക്ക് തയ്യാറായത്,എൻ്റെ ഈ യാത്രയിലെ ഏറ്റവും വലിയ കാഴ്ച ഇവൾ ആണ്, ഇനി വേറെ സ്ഥലങ്ങളൊന്നും എനിക്ക് കാണണ്ട!!"
രണ്ട് ദിവസം ആയി വീടിന് വെളിയിൽ ഞാൻ നടത്തിയ യാത്രയിൽ മനം കുളിർപ്പിച്ച ഏതൊരു കാഴ്ചയേക്കാളും പത്തിരട്ടി മനോഹരമായ കാഴ്ച!!
ഫോണുകളും, സോഷ്യൽമീഡിയകളും,ഇന്റർനെറ്റും,കമ്പ്യൂട്ടറുകളും ഒന്നും പ്രചാരത്തിലില്ലാത്ത കാലത്ത്..... വൈദ്യുതിയോ യാത്രാ സൗകര്യങ്ങളോ പോലും എത്താത്ത നാട്ടിൽ തുടങ്ങിയ...നീണ്ട ആറു പതിട്ടാണ്ട്
കാലം പിന്നിട്ട സൗഹൃദത്തിൻ്റെ സന്തോഷത്തിൽ.... അമ്മയെ അരികിൽ ചേർത്ത് പിടിച്ച് നിറമനസ്സോടെ...
പുഞ്ചിരിച്ച് കൊണ്ട് മേരി ആന്റി പറഞ്ഞ ആ വാക്കുകളിൽ......... ആ കാഴ്ച്ചയിൽ..................ഞാൻ അലിഞ്ഞില്ലാതായി!!
************
No comments:
Post a Comment