Tuesday, 24 December 2024

പപ്പാഞ്ഞിയും ഉണ്ണികുട്ടനും!!

      

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

             "അമ്മേ... പപ്പാഞ്ഞി ശരിക്കും വരുമോ?എപ്പോളാ വരുക??"


"പപ്പാഞ്ഞി വരും, മോനെ.. ക്രിസ്മസ്സിന് തൊട്ടു മുന്നത്തെ ദിവസം 24 ന് രാത്രി എല്ലാരും ഉറങ്ങികഴിയുമ്പോൾ മോനുള്ള ഗിഫ്റ്റുമായി പപ്പാഞ്ഞി വരും!!"


"പപ്പാഞ്ഞിക്ക് നമ്മൾ എന്താ ഗിഫ്റ്റ് കൊടുക്കുക അമ്മേ?"

"പാപ്പാഞ്ഞി കുട്ടികൾക്ക് അല്ലെ ഗിഫ്റ്റ് കൊടുക്കുക,പപ്പാഞ്ഞി വലിയ ആളല്ലേ, കുട്ടികൾ ഗിഫ്റ്റ് 
കൊടുക്കണ്ട.നമ്മൾ നക്ഷത്രവും, പുൽകൂടും, ക്രിസ്മസ് ട്രീയും ഒക്കെ
ഭംഗിയിൽ ഒരുക്കിയാൽ മാത്രം മതി"


"എങ്കിൽ.. അമ്മേ.. എനിക്കൊരു ക്രിസ്മസ് ട്രീ ഉണ്ടാക്കിതരുമോ?  കുടകളും മണികളും സ്റ്റാറും ലൈറ്റും ഒക്കെ കെട്ടി തൂക്കി നമുക്കത് പപ്പാഞ്ഞിക്ക് ഗിഫ്റ്റ് ആയി വയ്ക്കാം"
അപ്രതീക്ഷിതമായി പനി പിടിച്ച് കിടപ്പിലായതിനാൽ ക്യാൻസൽ ആയിപോയ മോനോടൊപ്പമുള്ള വെക്കേഷൻ ട്രിപ്പുകൾക്ക് പകരം ആകില്ല എങ്കിലും ഉണ്ണികുട്ടന്റെ ആഗ്രഹം പോലെ അന്ന് തന്നെ കഷ്ടപ്പെട്ട് വേണ്ട സാധനങ്ങൾ ഒപ്പിച്ച് ഒരു കുഞ്ഞൻ ട്രീ ഉണ്ടാക്കി.

"അമ്മാ... യൂ ആർ ഗ്രേറ്റ്!!"

ഓടിവന്ന് കെട്ടിപിടിച്ചുകൊണ്ട് തിളങ്ങുന്ന കണ്ണുകളോടെ അവൻപറഞ്ഞു.അമ്മയ്ക്കിഷ്ടമുള്ള കളർ തോരണങ്ങൾ ചുറ്റി ഭംഗിയാക്കിയ ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ ആ കുഞ്ഞൻ ട്രീ അവന് ഒരുപാടിഷ്ടമായി. അപ്പോൾ തന്നെ അച്ഛനെ വിളിച്ചു പറഞ്ഞ് ട്രീയിൽ അലങ്കരിക്കാൻ വേണ്ടതെല്ലാം വാങ്ങിപ്പിച്ചു.
ഇരുട്ടുന്നതിനു മുന്നേ തന്നെ ക്രിസ്മസ്സ്‌ ട്രീ ഒരുക്കി സീക്വൻസ്സ് ബൾബുകൾ തൂക്കി ജനലരികിലായി വച്ച ശേഷമാണ് അവൻ ഭക്ഷണം പോലും കഴിച്ചത്.

ക്രിസ്മസ്സ്‌ന് ഇനിയും മൂന്നുനാളുകൾ.പള്ളികളിലും വീടുകളിലും അലങ്കാരങ്ങൾ പല വർണങ്ങളിൽ തിളങ്ങുന്നു.കൊട്ടി പാടി കരോൾ സംഘങ്ങൾ തെരുവുകളെ ആഘോഷമുഖരിതമാക്കുന്നു. ധ്രുവ നക്ഷത്രം വാനിൽ തിളങ്ങി നിൽക്കുന്നു. ജനലിൽ കൂടി മങ്ങിയ നിലാവ് മടിച്ചുകൊണ്ട് കടന്നുവരുന്നുണ്ട്.


*************************


കേരളത്തിന്റെ രണ്ട് അറ്റങ്ങളിൽ അമ്മയും മോനും, അവർക്ക് നടുവിലെങ്ങോ ഒരു നാട്ടിലായി കുടുംബനാഥനും. ജീവിതം അങ്ങിനെ ആയിട്ട് കുറച്ചു വർഷങ്ങൾ ആയി എങ്കിലും കിട്ടുന്ന അവസരങ്ങളിലെല്ലാം മകനെയും കൊണ്ട് കറങ്ങുവാൻ ഓടി എത്താറുണ്ട് ആ അമ്മ.ജീവിത സാഹചര്യങ്ങൾ മൂന്നിടത്തായി കൊണ്ടെത്തിച്ചവർ കൂടി ചേരുന്നത് മണിക്കൂറുകൾ സഞ്ചരിച്ചാണെങ്കിലും,അതിനായി കിട്ടുന്ന അവസരങ്ങൾ അവർ പാഴാക്കാറില്ല.



"അമ്മേ.. പപ്പാഞ്ഞി എവിടാ താമസിക്കുന്നെ?" ഊണ് കഴിഞ്ഞ് കെട്ടിപിടിച്ചു കിടക്കുമ്പോൾ ഉണ്ണിക്കുട്ടൻ കൗതുകത്തിൽ ചോദിച്ചു.ബിസിനസ്സും ഓട്ടവുമായി എപ്പോഴും തിരക്കിൽ ആയ അച്ഛനെ അപൂർവമായി മാത്രം അടുത്ത് കിട്ടുന്നതിനാൽ തന്നെ അവൻ അമ്മയുമായി ആണ് കൂടുതൽ അടുപ്പം.

"നോർത്ത് പോളിൽ ആണ് ക്രിസ്മസ് പപ്പായുടെ വീട്.മോൻ "സാന്തക്ലോസ്" മൂവി കണ്ടിട്ടില്ലല്ലോ. അമ്മ നാളെ വച്ച് തരാം കേട്ടോ. പപ്പാഞ്ഞിയെ കുറിച്ച് അപ്പോൾ മോന് എല്ലാം മനസിലാകും"

കഥകളും പുസ്തകങ്ങളുമായി അത്ര ബന്ധമൊന്നും കുറെ നാളുകളായി ഇല്ലാത്ത കൊണ്ട് അറിയുന്ന കഥകൾ പോലും തെറ്റിപോകുമോ എന്ന ചെറിയ ഭയത്താൽ ആരോടും പറയാറില്ല. അത് കൊണ്ടാണ് മോനോടും അങ്ങിനെ പറഞ്ഞോഴിയേണ്ടി വന്നത്.


"അമ്മേ നമ്മൾ എന്നാണ് പുഴയിൽ കുളിക്കുന്നത്?


കഴിഞ്ഞ തവണ നമ്മൾ കണ്ടപോലുള്ള വലിയൊരു പുഴയിൽ എനിക്ക് കുളിക്കണം. എത്ര ആളുകളാ അവിടെ നീന്തികളിക്കുന്നെ.എനിക്കും അതുപോലൊരിക്കൽ നീന്തണം"


"നമുക്ക് സെറ്റ് ആക്കാഡാ ചക്കരെ. ഇപ്പൊ നമുക്ക് ഉറങ്ങാം. അമ്മയ്ക്ക് നല്ല ഉറക്കം വരുന്നു.പനിയുടെ ക്ഷീണം.ഇന്ന് നേരത്തെ ഉറങ്ങി ക്ഷീണം മാറ്റിയാൽ,നമ്മുക്ക് നാളെ കറങ്ങാൻ പോകാം"


"വേ...ണ്ട, അമ്മ ഉറങ്ങണ്ട. അമ്മ എനിക്ക് ക്രിസ്മസ്സ്‌ കഥകൾ പറഞ്ഞ് താ"പാതി മയങ്ങിയ കണ്ണുകളോടെ ഉണ്ണിക്കുട്ടൻ കെഞ്ചിയപ്പോൾ എന്ത് കഥ പറയണം എന്നറിയാതെ അമ്മ കുറച്ചു നേരം ആലോചനയിൽ മുഴങ്ങി.

കഥകളെക്കാൾ കലകളോട് താല്പര്യം തോന്നിയ ബാല്യം.ഏറെ വാശി പിടിച്ച ശേഷം ഡാൻസ് ക്ലാസ്സിൽ ചേരുവാൻ സമ്മതം കിട്ടിയ നിമിഷം തോന്നിയ സന്തോഷം വർഷങ്ങൾക്കിപ്പുറവും ഓർമയിൽ ഉദിക്കുമ്പോൾ ഒക്കെ, ഒൻപതിൽ നിർത്തിയ ഡാൻസ് പ്രാക്ടീസ് വീണ്ടും പൊടിതട്ടി എടുക്കും.മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ സ്വന്തം കാലിൽ നിൽക്കുവാൻ പറ്റണം. അങ്ങിനെ ആണ് അന്യ നാട്ടിൽ പോസ്റ്റിങ്ങ്‌ ആയിട്ട് പോലും കിട്ടിയ ഓഫർ സ്വീകരിച്ചത്.ബിസിനസ്‌ തിരക്കിൽ ഓടി നടക്കുന്ന ഭർത്താവിനെ പലപ്പോഴും തന്റെ ഇഷ്ടങ്ങൾക്ക് കൂടേ കിട്ടാറില്ല എന്നത് കൊണ്ട് തന്നെ ഒറ്റയ്ക്ക് ഉള്ള യാത്രകൾ ആസ്വദിച്ചുതുടങ്ങി. പറ്റുമ്പോൾ ഒക്കെ മകനെയും കൂടേ കൂട്ടും. അതാണിപ്പോ ജീവിതചര്യ. അതിനിടയിൽ കഥകൾ ഒന്നും മനസ്സിൽ എത്താറില്ല.
"സാന്തക്ലോസ്സ്" മൂവി എങ്കിലും കാണേണ്ടതായിരുന്നു. പണ്ടെങ്ങോ എവിടെയോ വായിച്ചുമറന്ന ചിലതെല്ലാം കൂട്ടിചേർത്ത് പറയുവാൻ ആരംഭിച്ചു.


"സാന്താക്ലോസ്സ്ന് കുട്ടികളെ ഒരുപാടിഷ്ടമാ.ക്രിസ്മസ്സ്‌ ഗിഫ്റ്റുമായി എല്ലാ വർഷവും സാന്ത കുട്ടികളെ തേടി എത്തും.മഞ്ഞു മൂടിയ നോർത്ത് പോളിലെ വീട്ടിൽ നിന്നും ഓരോ കുട്ടികൾക്കും ഉള്ള സമ്മാനങ്ങൾ വലിയ കെട്ടുകളിൽ ആക്കി, 8 റെയിൻ ഡീയറുകൾ ചേർന്ന് വലിക്കുന്ന "സ്ലെജ്" എന്ന വണ്ടിയിൽ ആണ് പപ്പാഞ്ഞി കുട്ടികൾക്ക് സമ്മാനവുമായി പോകുന്നത്.സമ്മാനം ഒരുക്കാനും മഞ്ഞുപെയ്യുന്ന രാത്രിയിൽ കുട്ടികൾ കാണാതെ അവർക്കെല്ലാം സമ്മാനം എത്തിക്കാനും ഒക്കെ മാന്ത്രിക എൽഫ്കൾ സഹായിക്കുകയും ചെയ്യും....... "

അപ്പോളേക്ക് ഉണ്ണിക്കുട്ടൻ ഉറങ്ങിയിരുന്നു.മകനെയും കെട്ടിപിടിച്ച് കിടക്കുമ്പോൾ...മനസ്സ് വീണ്ടും ചിന്തകളിലേയ്ക്ക്
സഞ്ചാരം തുടങ്ങിയിരുന്നു.വല്ലപ്പോഴും ഉള്ള ഈ കൂടിക്കാഴ്ചയിൽ ദാഹം തീരുന്നില്ല.മോന്റെ കൂടേ കുറെ കൂടി സമയം ചിലവിടണം, കുറെ കൂടി അടുത്തേക്ക് ഒരു ട്രാൻസ്ഫർ നോക്കണം, തനിക്കും കുറെ കൂടി  സ്നേഹവും കെയറും ആവശ്യമാണ്, ഫോണിൽ കുത്തി സമയം കളയുന്ന ഈ ലൈഫ് ബോറടിച്ചു തുടങ്ങിയിരിക്കുന്നു.... അങ്ങിനെ പല ചിന്തകളിലൂടെ എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.


*************************


"ഇന്നല്ലേ അമ്മേ ക്രിസ്മസ്സ്‌?"
ഇന്നല്ല, നാളെ ആണ് കുട്ടാ!!
"അപ്പൊ ഇന്ന് രാത്രി പപ്പാഞ്ഞി വരും ല്ലെ??"
ഉം..
"ഇന്ന് രാത്രി നമുക്കുറങ്ങാതെ ഇരുന്ന് പപ്പാഞ്ഞിയെ കണ്ടാലോ അമ്മേ??"


"നമ്മളുറങ്ങാതെ ഇരുന്നാൽ പപ്പാഞ്ഞി വരില്ല.നന്നായി ഭക്ഷണം കഴിച്ച്,സ്വപ്നം കണ്ടുറങ്ങുന്ന അനുസരണയുള്ള മിടുക്കർക്ക് മാത്രമേ സമ്മാനം കിട്ടൂ. ഉണ്ണിക്കുട്ടൻ മിടുക്കനല്ലേ?? "
"അപ്പൊ നമുക്ക് പപ്പാഞ്ഞിയെ കാണാൻ പറ്റില്ല ല്ലെ??"

"സാന്തായെ ആർക്കും കാണാൻ പറ്റില്ല, അദൃശ്യനായി ആണ് വരുക"

ഉണ്ണിക്കുട്ടൻ എപ്പോഴും ഇങ്ങനാണ്. കൗതുകത്തോടെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും.
"ഇന്നലെ നമ്മൾ രാത്രി ടൗണിൽ പോയപ്പോൾ എല്ലായിടത്തും അലങ്കരിച്ചിരിക്കുന്നത് കണ്ടല്ലോ. നമുക്കും അങ്ങിനെ വീട്ടിൽ മുഴുവൻ ബൾബുകൾ ഇട്ടാലോ അമ്മേ?? ഞാനച്ഛനെ വിളിച്ചു വാങ്ങുവാൻ പറയട്ടെ?"
"വേഗം വിളിച്ചു പറ, കിട്ടിയത് തന്നെ!!"
"എന്നാ വേണ്ട"
"അമ്മ കഥ പറഞ്ഞ് തരാമെന്ന് പറഞ്ഞു പറ്റിച്ചു!!"
"ഉറങ്ങാൻ നേരം പറയാം. ഇപ്പോൾ അമ്മയ്ക്ക് പണികൾ ഇല്ലേ??കഥകൾ പറഞ്ഞിപ്പോളിരുന്നാൽ നമ്മുടെ ക്രിസ്മസ്സ്‌ ഒരുക്കങ്ങൾ കുളമാകില്ലേ"
"രാത്രി പറഞ്ഞു തരുമോ?"
"യെസ് ബോസ്സ്, ഉറപ്പ്!!"


*************************


"ഒരിടത്തൊരു കാടിന്റെ തീരത്തായി ഒരു കുട്ടി ഉണ്ടായിരുന്നു...ഉണ്ണിക്കുട്ടനെ പോലെ ചിരിക്കുന്ന ഒരു കൊച്ചു മിടുക്കൻ!! അവന്റെ പേരാണ് മനു. മനുവിന് കൂട്ടുകാർ ആരും ഇല്ലായിരുന്നു. അച്ഛനും അമ്മയും ഇല്ലാത്ത അവനെ അകന്ന ബന്ധുവായ മുത്തശ്ശി ആണ് വളർത്തിയിരുന്നത്.ഉണ്ണിയപ്പം ഉണ്ടാക്കി തൊട്ടടുത്ത ഗ്രാമത്തിലെ ചന്തയിൽ വിറ്റായിരുന്നു മുത്തശ്ശി അവനെ വളർത്തിയിരുന്നത്.ഒരു ഡിസംബറിൽ മാസത്തിലെ തണുപ്പും മഞ്ഞും ഏറ്റ് മുത്തശ്ശിക്ക് വാവു വന്ന് കിടപ്പിലായി."

"അയ്യോ.... പാവം!!,
എന്നിട്ട്???"

ഉണ്ണിക്കുട്ടൻ ആകാംഷയോടെ ചോദിച്ചു.

"എന്നിട്ടെന്താ... മുത്തശ്ശി ഉണ്ടാക്കിയ ഉണ്ണിയപ്പം കുട്ടയിലാക്കി മനുകുട്ടൻ ചന്തയിലെത്തി ഓടിനടന്ന് എല്ലാം വിറ്റു തീർത്തു. വയ്യ എങ്കിലും മുത്തശ്ശി കൂടുതൽ ഉണ്ണിയപ്പം ഉണ്ടാക്കി. മിടുക്കനായ മനുകുട്ടൻ അതെല്ലാം വിറ്റ് തീർത്തു പണവുമായി വന്നു.കുറെ പൈസ കിട്ടിയപ്പോൾ അവൻ മുത്തശ്ശിയും ആയി പൊന്നപ്പൻ വൈദ്യരെ കണ്ട് മരുന്ന് വാങ്ങി. ഒരാഴ്ചകൊണ്ട് മുത്തശ്ശിയുടെ അസുഖങ്ങൾ മാറി.
പിന്നീട് അവർ ഒരുമിച്ചായി കച്ചവടം.പൈൻ മരങ്ങൾ വളർന്നു നിൽക്കുന്ന കാട് കടന്ന് ഒരുനാൾ അവരുടെ വീട്ടിലും മഞ്ഞു പെയ്തു.ക്രിസ്മസ്സ്‌ന്റെ വരവാണ്.
ക്രിസ്മസ്സ്‌ തലേന്ന്... മുത്തശ്ശി അവന് കുറെ പണം കൊടുത്തിട്ട് പറഞ്ഞു :"മോനിഷ്ടമുള്ളത് വാങ്ങിക്കോ"
അവൻ സന്തോഷത്തോടെ ചന്തയിലേയ്ക്ക് ഓടി. അവിടെ ചെന്ന് മുത്തശ്ശിക്ക് ഒരു തണുപ്പ് ജായ്ക്കറ്റും, കൂടാതെ ക്രിസ്മസ്സിന് കൊടുക്കാൻ മുത്തശ്ശിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കൽക്കണ്ട മിഠായിയും ഇഞ്ചി മിഠായിയും കൂടി ഗിഫ്റ്റായി പൊതിഞ്ഞു വാങ്ങി. അവന് ഇഷ്ടമുള്ള പഞ്ഞി മിഠായി ഒരു കവർ നിറയെ വാങ്ങി അതും തിന്നുകൊണ്ട് ഗിഫ്റ്റുകളുമായി ചന്ത മുഴുവൻ കറങ്ങി...ഇരുട്ട് വീണപ്പോളേക്ക് അവൻ നാട്ടുവഴിയേ തിരികെ വീട്ടിലേക്ക് നടന്നു"

ഉണ്ണിക്കുട്ടൻ ആസ്വദിച്ചു കഥ കെട്ട് ഇരിപ്പാണ്.അത് കണ്ട സന്തോഷത്തിൽ കഥ നിർത്തി മോന്റെ മുടിയിൽ സ്നേഹത്തോടെ ഒന്ന് തലോടി.
"എന്നിട്ട്..??"
എന്നിട്ടൊന്നുമില്ല!!

"പറ്റില്ല പറ്റില്ല.... ബാക്കി പറ അമ്മേ..."

"... അങ്ങിനെ നടക്കുമ്പോൾ വഴിയിലെ  ആളൊഴിഞ്ഞ അവസാന ഷെഡിന്റെ തിണ്ണയിൽ എന്തോ കിടക്കുന്ന പോലെ!!ചെറിയ ഞരക്കമുണ്ട്.
അരണ്ട വെളിച്ചത്തിൽ എന്താണെന്ന് മനസിലായില്ല...
മനുകുട്ടൻ അടുത്തു ചെന്ന് നോക്കി. ഒരു പശുകിടാവാണ്. തണുത്തു വിറയ്ക്കുന്നുണ്ട്.കൈയിലെ പൊതികൾ താഴെവച്ച ശേഷം അവൻ അതിനെ ഉയർത്തുവാൻ  ശ്രമിച്ചു.നല്ല കനം.പല തവണ ശ്രമിച്ചെങ്കിലും അവന് വിജയിക്കുവാൻ പറ്റിയില്ല. അപ്പോഴേക്കും എങ്ങും ഇരുട്ട് വ്യാപിച്ചിരുന്നു.തണുപ്പും കൂടി വന്നു. അതിനൊപ്പം പശുകുട്ടിയുടെ വിറയലും!! കുറച്ചു നേരം കൂടി ചിന്തിച്ചു നിന്ന ശേഷം, അവൻ മുത്തശ്ശിയ്ക്കായി വാങ്ങിയ ആ രോമകുപ്പായം പൊതിയഴിച് എടുത്ത്, അതുകൊണ്ട് പശുകുട്ടിയെ നന്നായി പൊതിഞ്ഞു.
"ഇനി തണുക്കില്ലാട്ടോ,സുഖായി ഉറങ്ങിക്കോ.ഞാൻ രാവിലെ വരാട്ടോ.എന്നിട്ട് നമുക്ക് നിന്റെ അമ്മയെ തേടി പിടിക്കാം!!"
മുത്തശ്ശിക്കുള്ള മിഠായിപൊതിയും എടുത്ത് വീട്ടിലേക്കോടി."
മുത്തശ്ശിക്ക് വാങ്ങിയ സമ്മാനം പശുകുട്ടിക്ക് പുതപ്പിച്ച കാര്യം അവൻ മുത്തശ്ശിയോട് പറഞ്ഞില്ല.
മിഠായി പൊതി മുത്തശ്ശി ക്രിസ്മസ്സ്‌ ഗിഫ്റ്റ് ആണെന്ന് പറഞ്ഞു കൊടുത്തു. പൊതി തുറന്ന മുത്തശ്ശി അവനെ കെട്ടിപിടിച് ഉമ്മകൾ നൽകി. ക്രിസ്മസ്സ്‌ ട്രീ ഒരുക്കുന്ന ശീലമൊന്നും ഇല്ലാത്ത കൊണ്ട് മുത്തശ്ശി ഒരു കൊച്ച് പുൽകൂട് ഒരുക്കിയിരുന്നു.അതിനടുത്തെത്തി പ്രാർത്ഥിച്ച ശേഷം അവർ ഉറങ്ങുവാൻ കിടന്നു."


*************************


"പിറ്റേന്ന് രാവിലെ ഉണർന്ന മുത്തശ്ശി മനുവിനെയും കൂട്ടി.. പ്രാർത്ഥിക്കുവാനായി പുൽകൂടിനടുത്തേത്തി. കണ്ണടച്ച് പ്രാർത്ഥിച്ച ശേഷം ജനലുകൾ തുറന്നു. ജനലിൽ കൂടി നനുത്ത തണുപ്പോടെ സൂര്യൻ അകത്തേയ്ക്ക് വീശി. ആ വെളിച്ചത്തിൽ ജനലരികിൽ രണ്ട് പൊതികൾ കണ്ട് അത്ഭുതത്തോടെ അവർ അതഴിച്ചു.അതിനുള്ളിൽ ഇന്നലെ മനുകുട്ടൻ പശുകുട്ടിയെ പുതപ്പിച്ച, മുത്തശ്ശിക്കായി അവൻ വാങ്ങിയ രോമ കുപ്പായം!! കൂടാതെ മനുവിന്റെ പാകത്തിനുള്ള, വെൽവെറ്റും കമ്പിളി രോമങ്ങളും കൊണ്ട് നെയ്തെടുത്ത മനോഹരമായ ഒരു ഫുൾ ജയ്ക്കറ്റും കയ്യുറയും തലപ്പാവും, തലപ്പവിനുള്ളിലായി കുറെ ചോക്കലേറ്റും!! നന്മയുള്ള മനുകുട്ടന് പപ്പാഞ്ഞിയുടെ ക്രിസ്മസ്സ്‌ സമ്മാനം.അവർ രണ്ടുപേരും ചേർന്ന് ഒരുപാട് സന്തോഷത്തോടെ ക്രിസ്മസ്സ്‌ ആഘോഷിച്ചു.
.......
കഴിഞ്ഞു!!"

"നല്ല കഥ. യു ആർ ദി ബെസ്റ്റ് അമ്മ!!"

ഉണ്ണികുട്ടനും പപ്പാഞ്ഞി സമ്മാനം തരില്ലേ??

"നീ നല്ല ചക്കര കുട്ടൻ അല്ലെ നിനക്കും തരും.

ഉമ്മ്മ്മ!! 

മോൻ ഉറങ്ങിക്കോ"

                    ****************








           

No comments:

Post a Comment