Monday, 18 May 2015

കാലന്‍ കഥകള്‍ (ഭാഗം 9)


കാലപുരി     മേള

                                    കൊപ്പന്‍സ്സ് ആന്‍ഡ് പാര്‍ട്ടീസ്സ് യമപുരിയില്‍ എത്തുമ്പോളേയ്ക്കും മത്സരങ്ങള്‍ തുടങ്ങിയിരുന്നു.കൊണ്ടുവന്ന മൂന്ന്‍ ആത്മാക്കളേയും ഗുപ്തപ്പന്‍ ഏറ്റെടുത്ത്,ചാര്‍ജ്ജ് ഷീറ്റ് തയാറാക്കാന്‍ തുടങ്ങി.കാലന്‍ വന്ന്, കോപ്പന്‍സ്സ് സഖ്യം പിരിച്ച് വിട്ടു.പോത്തന്‍സ്സ് നേരെ ആസ്ഥാന വൈദ്യനെ തപ്പി കറങ്ങി നടന്നു.തൊഴി കൊണ്ട് ഉടഞ്ഞ പതക്കം ശരിയാക്കണമല്ലോ!! കോരപ്പനാകട്ടെ ടാബ് തിരികെ നല്‍കി ഡ്യൂട്ടി കൈമാറ്റവും കഴിഞ്ഞ്,പഴയ പണി തന്നെ തുടര്‍ന്നു-മാനം നോക്കി ചൊറിയും കുത്തി, ചുമ്മാ ഇരിക്കല്‍!!

അപ്പോളേയ്ക്കും നാരിന്മേല്‍ ഓട്ടത്തിനുള്ള കാഹളം മുഴങ്ങി.പ്രധാന ജഡ്ജ് ആയ നബി തിരുമേനി മുറുക്കാന്‍ ചെല്ലം തുറന്ന്,അഞ്ചാറ് വെറ്റിലയ്ക്കടിയിലായി ഒളിപ്പിച്ചു വച്ചിരുന്ന വാഴനാരെടുത്തു തന്തൂരി അടുപ്പിനു മുകളിലായി വലിച്ചു കെട്ടി.
കസേര കളിയുടെ ചീഫ് ജഡ്ജ് ആയ ഗുരുവായൂരെ അപ്പന്‍ തമ്പുരാന്‍ വെണ്ണ തലയ്ക്ക്‌ പിടിച്ച് പാമ്പായി ഇരിക്കുന്ന കാരണം, പകരം ചാര്‍ജ്ജ് കര്‍ത്താവ് തന്നെ ഏറ്റെടുത്ത ശേഷം, സ്വന്തം കസേരയില്‍ കുത്തിയിരിക്കാന്‍ നോക്കുമ്പോള്‍ കസേര ഇല്ല!!

കര്‍ത്താവ് കുരിശും കുത്തി  “ചട പട ധിം!!”.

കുരിശിളകിയെങ്കിലും,മറുകരണം കാട്ടി ശീലിച്ചു പോയത് കൊണ്ട്, കൊട്ടംചുക്കാദി തൈലം വച്ച് അഡ്ജസ്റ്റ് ചെയ്തിട്ട് എഴുന്നേറ്റു. നോക്കുമ്പോള്‍ ദേ കസ്സേരയും കൊണ്ട് 2 ആളുകള്‍ തല്ലുകൂടുന്നു-ലീഡറും കോമഡി മുഖ്യനും.രണ്ടാളുടെയും കസേരകൊതി ഇതുവരെയും മാറിയില്ലല്ലോ എന്ന് കണ്ട കര്‍ത്താവിന്‍റെ മുഖം കറുത്ത വാവ് കണക്കെ കറുത്തു.കര്‍ത്താവ്, കറുത്ത വാവായത് കണ്ട കാലന്‍ ഓടി ചെന്ന് രണ്ടിനെയും പിടിച്ചു മാറ്റി.

“നിങ്ങള്‍ക്ക് മത്സരിക്കാനുള്ള കസേരകളി തുടങ്ങണമെങ്കില്‍,കര്‍ത്താവിന്റെ കസേര തിരികെ കൊടുക്ക്.ഇല്ലെങ്കില്‍,കളിയും ഇല്ല ഒരു ക്ണാപ്പും ഇല്ല!!”

കസേരകളി മുടങ്ങുമെന്ന് വന്നപ്പോ, കര്‍ത്താവിന് കസേര തിരികെ കിട്ടി.പകരം, സിംഹാസനം പോലുള്ള പല കസേരകള്‍ എത്തിച്ചേര്‍ന്നു. തിളച്ച എണ്ണയ്ക്ക് മുകളിലായി വായുവില്‍ നില്‍ക്കുന്ന കസേരകള്‍!!

അതേസമയം, മറ്റൊരിടത്ത്...,
കാലന്‍റെ പൊണ്ടാട്ടി,കാലത്തി - “ധൂമോര്‍ണ്ണ” യുടെ മേല്‍നോട്ടത്തില്‍, ബലൂണ്‍ പിടിക്കല്‍ മത്സരം തുടങ്ങിയിരുന്നു.വീര്യമുള്ള ആസ്സിഡ് നിറച്ച ബലൂണുകള്‍ എറിഞ്ഞു കൊടുക്കും.പൊട്ടാതെ,ഏറ്റവും കൂടുതല്‍ ബലൂണ്‍ പിടിക്കണം. ബലൂണേല്‍ പിടിക്കുന്ന സുഖം നുകരാന്‍ വന്നവരൊക്കെ ബലൂണ്‍ പൊട്ടി, മൊത്തം പൊള്ളി,കാറികൂവി മുള്ളിക്കൊണ്ടോടി.

*************

നാര് പൊട്ടിയാല്‍ നേരെ വീഴുന്നത് തന്തൂരി അടുപ്പില്‍.നാരേല്‍ ഓട്ടത്തിന് വന്ന ഊളകളൊക്കെ നാരുപൊട്ടി താഴെ.കൊണ്ടുവന്ന നാരൊക്കെ തീര്‍ന്നപ്പോ നബിതിരുമേനി കുഴങ്ങി.ഒടുവില്‍ നാരുകെട്ടുന്ന പണി കുഞ്ഞന്‍ എട്ടുകാലിയെ ഏല്‍പ്പിച്ച്, തിരുമേനി സ്കൂട്ടായി.

ആസനത്തില്‍ കുത്തിക്കേറാന്‍ പാകത്തിന് മുള്ള് പാകിയ കസേര ആയിട്ടും കസേര കളി കൊഴുത്തു.കേരളത്തില്‍ നിന്നും വന്ന പല നേതാക്കളും, കസേര ഒടിഞ്ഞു തിളച്ച എണ്ണയില്‍ വീണിട്ടും, നീന്തി കയറി പിന്നെയും പിന്നെയും ശ്രമിച്ചോണ്ടിരുന്നു. കര്‍ത്താവിനു പണി കൂടി കൂടി വന്നു.കസ്സെരയ്ക്ക് വേണ്ടിയുള്ള മത്സരം മുറുകി അതൊരു എണ്ണകുളി മത്സരം പോലായി.പലരും വെന്തു പാകപ്പെട്ടു തോല്‍വി സമ്മതിച്ച് മടങ്ങി.

മത്സരത്തില്‍ നിന്നെല്ലാം മുങ്ങി, മത്സര വേദിക്കടുത്ത് “ഉണ്ടന്പൊരി” വിറ്റോണ്ടിരുന്ന “ഗുണ്ട് മേരിയെ” കൈയോടെ പൊക്കി, കാ‍ന്താരി സോസ്സില്‍ മുക്കി എണ്ണയിലിട്ട് വഴറ്റി, പിഴിഞ്ഞെടുത്തഴയില്‍ തൂക്കി കാലന്‍.
“ഓരോന്നിനെ എങ്ങനെങ്കിലും കാലപുരിന്നു പറഞ്ഞ് വിടാന്‍ നോക്കുമ്പോള്‍, മത്സരത്തില്‍ പോലും പങ്കെടുക്കാതെ നടക്കുവാ...., പരട്ട !!”
എന്നിട്ടും കലി തീരാഞ്ഞു ഗദയെടുത്ത് മണ്ടക്കിട്ടൊന്നു കൊടുത്തു.അതോടെ, മേരിടെ ഭാവി ആവി ആയി.

**************
ബോംബുകടിച്ചു പറിക്കല്‍, പാമ്പിന്‍ വിഷം കുടിക്കല്‍ എന്നീ മത്സരങ്ങള്‍ക്കൊടുവിലും,എല്ലാ മത്സരങ്ങളും ജയിച്ചുവന്ന ആരെയും കിട്ടാഞ്ഞതിനാല്‍,സ്വര്‍ഗത്തിലോട്ട് പോകേണ്ടവരുടെ ലിസ്റ്റ് ഒഴിഞ്ഞു തന്നെ കിടന്നു.നരകത്തിലോട്ടുള്ള ലിസ്റ്റ് നിറഞ്ഞു കവിഞ്ഞൊഴുകി നിലത്ത് വീണു പടര്‍ന്നു.പരമാവധി എണ്ണത്തിനെ നരകത്തില്‍ കുത്തി നിറയ്ക്കുന്ന പണി, സ്കൂളില്‍ പിള്ളേരെ കൊണ്ടോയിക്കൊണ്ടിരുന്ന,സ്കൂള്‍ സമയ ശേഷം പരമാവധി ആളുകളെ കേറ്റുന്ന ഷെയര്‍  ഓട്ടോക്കാരന്‍ “പൊറിഞ്ചു”വിനെ തന്നെ ഏല്പിച്ചുകൊടുത്തു.
അല്‍പ സമയം കഴിഞ്ഞ് പൊറിഞ്ചു ഓടി കിതച്ചെത്തി.
“നരകത്തില്‍ ഇനി സ്ഥലമില്ല, പകുതി ആളുകള്‍ ബാക്കി ആയി.ബാക്കി വന്നവരൊക്കെ കൂടി അവിടിരുന്നു ചീട്ടുകളി തുടങ്ങി”.
പൊറിഞ്ചു തോറ്റ സ്ഥിതിയ്ക്ക് ഇനി മറ്റാര്‍ക്കും പറ്റില്ല.അതിനാല്‍ എല്ലാവര്‍ക്കുമായി ഒരു മത്സരം കൂടി നടത്താന്‍ തീരുമാനിച്ചു.കുറച്ച് മാന്യന്മാരെ എങ്കിലും സ്വര്‍ഗത്തില്‍ വിടണം,കുറേ എണ്ണത്തിനെ നരകത്തിലോട്ടും, ബാക്കി വരുന്നവരെ കാലപുരിയില്‍ തന്നെ തല്‍ക്കാലം താമസ്സിപ്പിക്കാനും തീരുമാനമായി.

നബി തിരുമേനിടെ ബിപി കൂടിയതിനാല്‍ , മത്സരത്തില്‍ പങ്കെടുത്ത എല്ലാവരേയും വിളിച്ച്‌ കൂട്ടി കര്‍ത്താവ് തന്നെ , പുതിയ മത്സരത്തെ കുറിച്ച് പറഞ്ഞു.
“കാലപുരിക്ക് തെക്കുള്ള കള്ളിയംകാട്ടിലെ അന്തേവാസികള്‍ പറയുന്ന കോമഡി സഹിച്ച് ഒരു രാത്രി കഴിഞ്ഞ് കൂടണം”

കര്‍ത്താവേ ചതിച്ചല്ലോ !! എന്നും പറഞ്ഞ് കൊണ്ട്, ചാത്തനേം,ചാത്തിയേം,നീലിയേം,മറുതയേയും,മായാവിയേയും ഒക്കെ ശരിക്കറിയുന്ന പലരും ബോധംകെട്ടു വീണു.




Thursday, 14 May 2015

വല്യച്ചായന്‍!!


               സ്ഥിരമായി അടഞ്ഞ് കിടക്കാറുള്ള ആ ഗേറ്റിനു മുന്നിലൂടെ കടന്ന് പോകുമ്പോള്‍, ആള്‍ താമസ്സം ഇല്ല എന്നറിഞ്ഞിട്ടും, ഒരു പതിവെന്ന പോലെ അന്നും അറിയാതെ ഒന്ന് നോക്കിപോയി.നേരം നന്നായി ഇരുട്ടിയിരുന്നു.ഈ സമയത്ത് ആദ്യമായിട്ട് ആണു ആ വഴി പോകുന്നത്.അതുകൊണ്ടാവാം, ഗേറ്റിനു നേരേ  തിരിച്ചുവച്ച, അരണ്ട വെളിച്ചത്തോടെ കത്തുന്ന ആ ബള്‍ബ് കണ്ണില്‍ പതിച്ചത്.ആള്‍ താമസ്സം ഇല്ലാഞ്ഞിട്ടും ആരാ ഇതിപ്പോ ഓണ്‍ ആക്കിയത്, അതോ ഇനി ഇതു പകലും കത്താറുണ്ടായിരുന്നോ?ചിലപ്പോൾ പുതിയ താമസ്സക്കാര്‍ ആരെങ്കിലും? അങ്ങനുള്ള ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്,ആ ബള്‍ബിന്‍റെ പ്രകാശപരിധിക്ക് പിന്നിലായി കണ്ട ആ രൂപമായിരുന്നു.ഇരുട്ടിന്‍റെ മറവിലായി,കോലായില്‍ ആരോ ഇരിക്കുന്നു!!

                   വെളിച്ച കുറവില്‍,ഒരു കറുത്ത രൂപം മാത്രമേ കണ്ടുള്ളൂ എങ്കിലും ആളെ മനസ്സിലായി, വല്യച്ചായന്‍!!  ഒരുകാലത്ത് ആഢ്യത്വത്തിന്‍റെയും, പ്രതാപത്തിന്‍റെയും പ്രതീകമായി ജീവിച്ച ആ വയോധികന്‍ “എന്താ ഈ അസമയത്ത് ഇവിടെ” എന്ന അത്ഭുതത്താല്‍,ഞാൻ ഗേറ്റ് തുറന്ന് ചെറിയ ആ മുറ്റം കടന്ന് അകത്തേയ്ക്ക് നടന്നു 

“വല്യച്ചാ...യോ....”
"വല്യച്ചായനെന്താ ഇവിടെ?"
ചാരുകസ്സേര ഒന്ന് ഞരങ്ങിയോ?
ചെറിയൊരു നിശബ്ദതയ്ക്ക് ശേഷം പതിഞ്ഞതും ക്ഷീണിച്ചതും ആയ ഒരു ശബ്ദം പുറത്തെത്തി.
“ഓ.... ചുമ്മാ ഇങ്ങനെ.....”
വല്യച്ചായന് മൂക്കിന് തുമ്പിലാ ദേഷ്യം,ആരോടും എന്തും പറയുന്ന പ്രകൃതം എന്നൊക്കെ അറിയാമെങ്കിലും, എന്നോടിതുവരെ സൗമ്യമായി മാത്രമേ ഇടപെട്ടിട്ടുള്ളു എന്നതിനാല്‍, ആ വൃദ്ധനെ കാണുന്നതും അല്‍പനേരം സംസാരിച്ചിരിക്കുന്നതും ഞാനും ഇഷ്ടപ്പെട്ടിരുന്നു.

നീ എന്നാ വന്നത് ?
അപ്പോളേയ്ക്കും ആളെ തിരിച്ചറിഞ്ഞ വല്യച്ചായന്‍ ചോദിച്ചു.
“രണ്ടു ദിവസ്സായി”
ങും!!
നീ.. ആ ലൈറ്റ് ഒന്നിട്ടേക്ക്."

കോലായിലെ സ്വിച്ച് തപ്പി പിടിച്ച് ഓണാക്കി.ആ പഴയ ചാരുകസേരയില്‍ ഓടി തളര്‍ന്ന ഒരു പടകുതിര കണക്കേ......., പഞ്ഞിക്കെട്ട് പോലത്തെ താടിയും തടവി,ഒരു ഒറ്റ മുണ്ട് മാത്രം ഉടുത്ത് ചാരിയിരിക്കുന്ന വല്യച്ചായന്‍!!



വെള്ളികെട്ടിയ പോലത്തെ മുടികള്‍ അലസമായി കിടക്കുന്നു.പുരികകൊടികളില്‍ നിന്നും ഒലിച്ചിറങ്ങിയതുപോലെ ആ കണ്ണുകളിലും വെള്ള പടര്‍ന്നിരിക്കുന്നു.അവസാനം കാണുമ്പോളും, പ്രായത്തെ വെല്ലുന്ന അത്രയും ചെറുപ്പമായി  ഇരുന്നിരുന്ന ആ ശരീരം ഇന്ന് വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു.മുഖത്തെ ചുളിവുകള്‍ കൂടിയിരിക്കുന്നു.താടികൾക്കിടയിൽ ഒളിപ്പിച്ച ആ സൗമ്യമായ സന്തോഷ തിളക്കം എങ്ങോ മറഞ്ഞപോലെ?? 

ആകെ പൊടിപിടിച്ച കോലായില്‍,കാറ്റത്ത്‌ പറന്നെത്തിയ കുറച്ച് കരിയിലകള്‍ അങ്ങും ഇങ്ങുമായി കിടക്കുന്നുണ്ടായിരുന്നു.ചില ഉറുമ്പുകള്‍ ധൃതിയിൽ എങ്ങോട്ടോ വരി വരിയായി പൊയ്ക്കൊണ്ടിരിക്കുന്നു.നിലത്തെ പൊടി ഒന്ന് തട്ടിയിട്ട്,തൊട്ടടുത്ത തൂണും ചാരി ഞാനിരുന്നു.
“വല്യച്ചായോ... ഇതെന്താ ഇവിടെ വന്നിരിക്കുന്നത്?”
മറുപടി ആയി,ഒരുപാട് ഉത്തരങ്ങളോടെ ഉള്ള, ആ പതിവ് പുഞ്ചിരി മാത്രം.
“എപ്പോളാ വന്നത് ?
 ഉച്ചയ്ക്ക് വന്നതാണോ?”
ചെറിയൊരു മൗനത്തിനു ശേഷം ഒരു മൂളല്‍ മാത്രം!!വല്യച്ചായന്‍ അങ്ങനാണ്.ചോദ്യങ്ങള്‍ക്ക്, അല്പം താമസ്സിച്ചേ ഉത്തരം പറയാറുള്ളൂ.പലപ്പോഴും ചില മൂളലുകളും,ചിലപ്പോള്‍ ചെറിയൊരു പുഞ്ചിരിയും,അതുമല്ലെങ്കിൽ ഒരു നോട്ടവും മാത്രമാകും ഉത്തരങ്ങളായി കിട്ടുക.
"ഇന്ന് തിരികേ പോകുന്നില്ലേ?"
താടി തടവിക്കൊണ്ട് തന്നെ മറുപടി തന്നു.
“പോ......ണം”
ഇന്ന് അധികം മിണ്ടുവാനുള്ള മൂഢിലല്ല കക്ഷി എന്ന് തോന്നിയത് കൊണ്ടോ എന്തോ, എന്തെങ്കിലും ചോദിച്ചു എന്ന് വരുത്തി,എത്രയും വേഗം സ്ഥലം കാലിയാക്കാം എന്ന് തീരുമാനിച്ചു.കാരണം ഇനിയും 1-2 ബന്ധു വീടുകളില്‍ കൂടി കയറിയ ശേഷം,പമ്പ് അടയ്ക്കും മുന്നേ പെട്രോളും അടിച്ചിട്ട് അമ്മയോട് വാക്കുപറഞ്ഞത് പോലെ.... അത്താഴത്തിന് മുന്നേതന്നെ തിരിച്ചു വീടണയണം.പതുക്കെ എണീക്കുന്നതിനിടയില്‍ തന്നെ ചോദിച്ചു;
"ഉച്ചയ്ക്ക് എവിടുന്നാ കഴിച്ചേ? വീട്ടില്‍ നിന്നും കഴിച്ചേച്ചു പോന്നോ?
എന്താ കഴിച്ചേ?
പിന്നെയും ഒരു നിശബ്ദത.
അവാര്‍ഡ് ഫിലിമിനു ഡബ്ബ് ചെയാന്‍ ചെന്നവനെ പോലായല്ലോ എന്റെ അവസ്ഥ എന്നു ചിന്തിച്ചോണ്ടിരുന്നപ്പോളെയ്ക്കും മറുപടി പുറത്തെത്തി.
“നൂല്‍ പുട്ട്”
"വല്യച്ചായൻ ഇന്നിനി എങ്ങനാ തിരിച്ച് പോകുന്നെ?ഒരുപാട് ഇരുട്ടിയല്ലോ?"
ദീര്‍ഘനേരത്തെ മൌനം!! പിന്നെ ആ മുഖത്ത്‌ വിവിധ ഭാവങ്ങളില്‍ ചാലിച്ചെടുത്ത ഒരു മന്ദഹാസ്സം വിടര്‍ന്നുവന്നു.എന്തൊക്കെയോ പറയുവാന്‍ വെമ്പുന്ന പോലെ !!
കുറച്ച് നേരം കൂടി ആ മൗനം തുടര്‍ന്നു.
ഒടുവില്‍,മുഖമൊന്നുയര്‍ത്തി നോക്കിക്കൊണ്ട്‌ ആ വാക്കുകള്‍ ഒരശരീരി പോലെ പുറത്തെത്തി.
“വല്യച്ചായനെ അവിടുന്നിറക്കി വിട്ടെടാ ഊവ്വേ”
മുഖത്തോട്ടു നോക്കി, മന്ദഹാസം നിലനിര്‍ത്തിക്കൊണ്ട് തന്നെ വല്യച്ചായന്‍ അതു പറഞ്ഞു എങ്കിലും ......,
കേട്ടതില്‍ വിശ്വാസം വരാതെ, കുറച്ച് സമയം അങ്ങനെ തന്നെ നിന്നു.പോകുവാന്‍ വെമ്പല്‍ കൊണ്ടുപാഞ്ഞ ഹൃദയത്തെ,പെട്ടന്നാരോ ആ കോലായിൽ തന്നെ പിടിച്ച് തളച്ചിട്ട പോലോരവസ്ഥ!!
"ഇ......റ.........ക്കി... വിട്ടോ...?!!,
???......??????????
.................
അതെന്തുപറ്റി?"
വേദനയില്‍ പൊതിഞ്ഞൊരു പുഞ്ചിരിയോടെ, ആ വൃദ്ധന്‍ വിദൂരതയിലെവിടോ നോട്ടമുറപ്പിച്ചു.
“എന്നാ ഇങ്ങോട്ട് പോന്നത്?”
“ഒരാഴ്ചയായി”
"അപ്പൊ ഭക്ഷണം ഒക്കെ?"
“ബാബു വാങ്ങി തരും.”
ബാബു ഒരു ഓട്ടോക്കാരന്‍ ആണ്.വല്യച്ചായന്റെ സാരഥി. 94 വയസ്സ് കഴിഞ്ഞ വല്യച്ചായനെ പുറം ലോകവുമായി ഇപ്പോള്‍ നേരിട്ട് ബന്ധിപ്പിക്കുന്നത്‌ ബാബു ആണ്.എവിടെ പോകണമെങ്കിലും വന്ന് കൊണ്ടുപോകും. സമയത്തിനു തന്നെ തിരിച്ചാക്കുകേം ചെയ്യും.അല്ല, ഈ വയസ്സനാം കാലത്ത് വല്യച്ചായന് ഇടയ്ക്കിടയ്ക്ക് പോകാനുണ്ടായിരുന്ന ഏക സ്ഥലം ഡോക്ടറുടെ അടുത്ത് മാത്രമായിരുന്നു.
“ഇന്ന് ഹര്‍ത്താലായിരുന്നില്ലേ,അപ്പൊ എങ്ങനെ ഫുഡ്‌ വാങ്ങി?”
ബാബുവിന്‍റെ വീട്ടില്‍ നിന്നും രാവിലെ തന്നെ കൊണ്ടുവന്നു.
“അപ്പൊ രാത്രിലേയ്ക്കോ?”
“നൂല്‍ പുട്ട് 2 എണ്ണം കൂടി ഇരിപ്പുണ്ട്”
ഈശ്വരാ...ഇതെന്താ ഇങ്ങനെ എന്ന മനസ്സിലുയർന്ന ഉത്തരമില്ലാത്ത ചോദ്യം മനഃപൂർവം ഒതുക്കി പിടിച്ചു.
“ഒരാഴ്ചയായി എന്നും ഇങ്ങനാണോ?”
“ഉം...
ഉച്ചയ്ക്ക് ഒരു പൊതി ചോറ് ബാബു ഹോട്ടലില്‍ നിന്നും വാങ്ങി തരും.അത് രണ്ട് നേരം കൊണ്ട് കഴിക്കും”

**************

സ്വന്തമായി 50 ഏക്കറില്‍ അധികം സ്ഥലം ഉണ്ടായിരുന്ന വ്യക്തി,ഇതുവരെ ആരുടേയും മുന്നില്‍ കൈ നീട്ടിയിട്ടില്ലാത്ത അഭിമാനി!!
ഈ രാത്രിയില്‍ ഒറ്റയ്ക്കിവിടെ....
മനസ്സിന് എന്തോ ഒരു വല്ലായ്ക !!
“വല്യച്ചായാ.... ഇപ്പോ വരാട്ടോ”
എന്നും പറഞ്ഞ് പുറത്തിരുന്ന സ്കൂട്ടറിനരികിലേയ്ക്ക് 
പതുക്കെ നടക്കാന്‍ തുടങ്ങി.
“നീ പോകുവാണോ?”
അല്ല!! ഇപ്പൊ വരാം!!
ഗേറ്റ് കടന്ന് റോഡിലേയ്ക്ക് കയറുമ്പോളേയ്ക്കും,ആ വൃദ്ധന്‍റെ ജീവിതത്തെ കുറിച്ച്,മറ്റുള്ളവരുടെ വാക്കുകളിലൂടെ മാത്രം കിട്ടിയ ചില അറിവുകളിലൂടെ ഉള്ള സഞ്ചാരം,മനസ്സ് തുടങ്ങിയിരുന്നു.

*******************

അച്ഛന്‍റെ മരണത്തെ തുടര്‍ന്ന്,പതിനഞ്ചാം വയസ്സില്‍ തന്നെ കുടുംബ ഭാരം ഏറ്റെടുത്ത മൂത്ത പുത്രന്‍.തോട്ടങ്ങളില്‍ പണിക്ക് പോകുന്നത് കൊണ്ട് മാത്രം കുടുംബം പോറ്റാനാവില്ല എന്ന് വന്നപ്പോള്‍,പട്ടണത്തില്‍ പണിക്കെന്നും പറഞ്ഞ് ഇടുക്കി ജില്ലയിലെ ഹൈറേഞ്ചു മേഖലയില്‍ കാടുകയറിയതാ രാഘവൻ.കാട് വെട്ടി പിടിച്ച് കൃഷി തുടങ്ങി.കൂടെ,ചില നിയമപരമല്ലാത്ത കൃഷികളും ഉണ്ടായിരുന്നു. 
കഠിനാധ്വാനി ആയിരുന്ന രാഘവൻ,കാട്ടുമൃഗങ്ങളോടും,കാലാവസ്ഥയോടും പോരാടിയും, കാട്ടുറവ കുടിച്ചും,കാട്ടരുവിയില്‍ കുളിച്ചും ഒക്കെ  
മാസങ്ങള്‍പൊയ്ക്കൊണ്ടിരുന്നു എങ്കിലും, കുടുംബത്തിനാവശ്യമുള്ള പണം എങ്ങനെങ്കിലും എത്തിക്കുമായിരുന്നു.കുറച്ചു വര്‍ഷങ്ങള്‍ അങ്ങനെ  കടന്നുപോയി.

ചെറിയൊരു തോട്ടം വാങ്ങാനുള്ള പണവുമായി ഒരു നാള്‍ രാഘവന്‍ കാടിറങ്ങി കോട്ടയം ജില്ലയിലെ അയർകുന്നത്തെത്തിച്ചേർന്നു.ചില പരിചയക്കാരുടെ സഹായത്താല്‍,കൈയിലുള്ളത് മുഴുവന്‍ കൊടുത്തു കുറച്ചു കൃഷിയിടം കൈക്കലാക്കി.സ്വന്തമായി മണ്ണുകുഴച്ച്,കട്ട പിടിച്ച് ഒരു കൊച്ചു വീട് പണിത ശേഷം,അമ്മയേയും മറ്റും തന്നോടൊപ്പം കൊണ്ട് വന്നു താമസ്സിപ്പിച്ചു.

വര്‍ഷങ്ങള്‍ ഒരു പാട് കൊഴിഞ്ഞു പോയതിനോപ്പം ഒരു നാള്‍ അമ്മയും!!

അപ്പോളേയ്ക്കും സ്വന്തം അധ്വാനത്താല്‍, ഏക്കറുകണക്കിന് ഭൂമിയ്ക്കുടമ ആയി തീര്‍ന്നിരുന്ന രാഘവന്‍,സഹോദരീ-സഹോദരന്മാരുടെ എല്ലാവരുടെയും വിവാഹവും നടത്തിക്കൊടുത്തു.കൂടാതെ സ്ഥലം വീതിച്ച് എല്ലാവര്‍ക്കും ഓരോ ഓഹരി കൊടുക്കുകേം ചെയ്ത ശേഷം, ഒരു കൂട്ടിനെ രാഘവനും കണ്ടെത്തി.നിഭാഗ്യവശാല്‍ അവര്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല!!

പിന്നീടുള്ള ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ, രാഘവന്‍ ഒഴികെ മറ്റെല്ലാവരും അയർകുന്നം വിട്ടു മറ്റു നാടുകളിലേയ്ക്ക് ചേക്കേറിയി.
രാഘവന്‍റെ കൂടെപിറപ്പുകള്‍ക്ക്, മക്കളും, മക്കളുടെ മക്കളും ഒക്കെ ആയി.പിന്നെയും "ഏറെ നാളുകൾ" ആർക്കും കാത്തു നിൽക്കാതെ കടന്നുപോയി!!

അങ്ങനിരിക്കുമ്പോള്‍.....

അനിയന്‍റെ മക്കളില്‍ ചിലര്‍ രാഘവനെ തേടി എത്തി.അപ്പോളേയ്ക്കും രാഘവന്‍ എല്ലാവരുടെയും വല്യച്ചായന്‍ ആയി മാറിയിരുന്നു.
“വല്യച്ചായന്‍ ഇങ്ങനെ എത്ര നാള്‍ ആണിവിടെ? ഞങ്ങളെല്ലാവരും അവിടെ അല്ലേ? ഇതൊക്കെ വിറ്റിട്ട് ഞങ്ങടൊപ്പം വരൂ.എല്ലാവര്‍ക്കും കൂടെ അവിടെ കൂടാം!!”
മക്കള്‍ ഇല്ലാതിരുന്ന രാഘവന്‍ ഒടുവില്‍, മക്കളുടെ സ്ഥാനത്തുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി, ഭാര്യയും ഒത്ത് കോട്ടയത്തോട് യാത്ര പറഞ്ഞു.

പുതിയ നാട്, പുതിയ ജീവിതം!!
കൈയില്‍ ഉണ്ടായിരുന്ന പണത്തില്‍ പാതി ബാങ്കില്‍ ഇട്ടശേഷം ഒരു ചെറിയ സ്ഥലം വാങ്ങി,അതിലൊരു വീട് പണിതു.

**********

“എന്താ വേണ്ടത്?”
ഹര്‍ത്താല്‍ സമയം കഴിഞ്ഞ ഉടന്‍ തുറന്ന, ഏക കടയുടമയുടെ ചോദ്യം ചിന്തകളില്‍ നിന്നും ഉണരാന്‍ സഹായിച്ചു.
"ബ്രെഡ്‌ ഉണ്ടോ?"
"ങൂ..ഹും!!"
"ഇപ്പോള്‍ കഴിക്കാന്‍ പറ്റുന്ന എന്താ ഉള്ളത്?"
"ഏത്തപ്പഴം മാത്രമേ ഉള്ളു കുഞ്ഞേ,പിന്നൊരു പായ്ക്കറ്റ് റസ്ക്കും ഉണ്ട്.അതെടുക്കട്ടെ?"

അപ്പോളാണ് പോക്കറ്റില്‍ തപ്പുന്നത്.ആകെ നൂറ്റമ്പത് രൂപയേ ഉള്ളൂ. പറ്റിയാല്‍ പെട്രോള്‍ അടിക്കാം എന്ന് കരുതി, എടുത്തിട്ടു എന്നേ ഉള്ളു.
ഹർത്താലായത് കൊണ്ട്, മറ്റാവശ്യങ്ങള്‍ ഒന്നും വരില്ല എന്ന് കരുതി കൂടുതല്‍  എടുക്കാതിരുന്നത് മണ്ടത്തരമായി പോയി.
ങാ, പെട്രോള്‍ പിന്നെ അടിക്കാം.
“ഇതിനുള്ളത് എടുത്തോ ചേട്ടാ”
പൊതിയും വാങ്ങി തിരികെ പോകുമ്പോള്‍, ആ വീട്ടില്‍ വച്ചു വല്യച്ചായനെ ആദ്യമായി കണ്ടതാ ഓര്‍മ വന്നത്.
വല്യച്ചയന്‍റെ അനിയന്‍റെ മക്കള്‍ വഴി, വെള്ളത്തില്‍ വരച്ചത് പോലെ ഒരു ബന്ധം എനിക്കും ഉണ്ട്.അങ്ങനാണ് ഒരിക്കല്‍ ആ വീട്ടില്‍ കയറിയത്.നിറയെ പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്ന മുറിയില്‍ ഒരു കവിതയും മൂളി ഇരിക്കുന്ന പഞ്ഞി മുടിക്കാരനെ ഒറ്റ നോട്ടത്തിലേ ഇഷ്ടമായി.
ഒരിക്കല്‍, “മലയാളത്തിന്‍റെ പ്രീയ കവിതകള്‍” എന്നൊരു പുസ്തകം കൊണ്ട് പോയി കൊടുത്തു.അത് വാങ്ങി ഉടന്‍ തന്നെ അതിലെ 5-6 കവിതകള്‍ ഈണത്തില്‍ ചൊല്ലിതന്നു.കവിതകൾ വായിക്കുവാൻ ഇഷ്ടമല്ല എങ്കിലും ഈണത്തിൽ പാടുന്നത് കേൾക്കാൻ പ്രത്യേക സുഖം ആണ്.

പിന്നീട് ആ വഴി പോകുമ്പോളെല്ലാം അവിടെ കയറുന്നത് പതിവാക്കി.
ഒരിക്കല്‍ ലീവിന് നാട്ടില്‍ വന്നപ്പോളാണ്,വല്യച്ചായന്‍റെ ഭാര്യ മരിച്ചു,വീട് പൂട്ടി ഇട്ട ശേഷം, അനിയന്‍റെ മക്കളുടെ കൂടെ പുള്ളി താമസ്സം തുടങ്ങി എന്നൊക്കെ  എന്നറിയുന്നത്.

*************

“ഇതെന്താ?”
“ഹർത്താല് കഴിഞ്ഞു കടകളൊന്നും തുറന്നിട്ടില്ല, ആകെ കിട്ടിയത് ഇതാണ്.ഉള്ളതാവട്ടെ എന്ന് കരുതി വാങ്ങിയതാ.
പൊതിവാങ്ങി തുറന്ന് നോക്കിയ വല്യച്ചായന്‍ കുറേ നേരം ആ പൊതിയും നോക്കി അനങ്ങാതിരുന്നു.
“നീ... എന്തിനാ ഡാ വെറുതെ ഇതൊക്കെ.......?”
ആ ശബ്ദം ഇടറിയത് അറിഞ്ഞില്ല എന്ന് നടിച്ചു.
അടുത്ത് നിന്ന എന്‍റെ കൈയില്‍ കയറി പിടിച്ചുകൊണ്ട് വല്യച്ചായന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“ഡാ.........
വല്യച്ചായന് നിന്‍റെ സ്നേഹം മാത്രം മതിയടാ...”
ആ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.പഞ്ഞിയില്‍ പൊതിഞ്ഞ പോലുള്ള ആ മുഖത്തെ ഭാവങ്ങളെ,  അശ്രുക്കള്‍ മറച്ച് തുടങ്ങിയത് അറിഞ്ഞ ഉടൻ തന്നെ വിഷയം മാറ്റാന്‍ എന്ന വണ്ണം ചോദിച്ചു.
“വല്യച്ചായന്‍ ഇപ്പോള്‍ വായന ഒന്നും ഇല്ലേ?”
കുറച്ച് നേരത്തെ മൗന ശേഷം "ഉണ്ട്" എന്നര്‍ത്ഥത്തില്‍ ഒന്ന് മൂളി.
തൂണിന്റെ ചുവട്ടിലെ ആ പഴയ സ്ഥാനത്ത് തന്നെ പോയി ഞാൻ ഇരിപ്പ് തുടര്‍ന്നു.വല്യച്ചായന്‍റെ മൗനത്തിന് അകമ്പടി എന്ന പോലെ
പെട്ടെന്ന് കരണ്ടും പോയി.തൊട്ടടുത്ത വീട്ടില് തെളിഞ്ഞ ഇന്‍വെര്‍ട്ടര്‍ വെളിച്ചം, മനസ്സില്ലാമനസ്സോടെ പായല് പിടിച്ച മതിലിനു മുകളിലൂടെ ഞങ്ങളെ എത്തി നോക്കുന്നുണ്ടാരുന്നു.
അല്‍പ നേരത്തിനു ശേഷം,ഒരു ചുമയോടെ വല്യച്ചായന്‍ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു തുടങ്ങി.
“മക്കളെ പോലെ കരുതി........, ഞാനെന്‍റെ സര്‍വ്വതും അവര്‍ക്ക് വീതിച്ചു കൊടുത്തു............എന്‍റെ കൈയില്‍ ഇപ്പോള്‍ ഒന്നും ഇല്ലെന്നായപ്പോള്‍ അവര്‍ക്ക് ഞാനൊരധികപറ്റായി തോന്നി കാണും.”
........................
“ദാ....., ഈ വീടിരിക്കുന്ന സ്ഥലം ഒഴികെ, ഈ പറമ്പ് മുഴുവനും വരെ, ഞാനവര്‍ക്ക്‌ തീറ് കൊടുത്തു.......
വീടും കൊടുക്കാനിരുന്നതാ.അപ്പോള്‍ ചില നാട്ടുകാര്‍ പറഞ്ഞു, ഒരു പിടിക്ക് വേണ്ടി അതു മാത്രം കൊടുക്കണ്ട എന്ന്.
അതു കൊണ്ട് മാത്രം എനിക്കിപ്പോള്‍ വന്നിരിക്കാന്‍ ഒരിടം ആയി. അല്ലാരുന്നേല്‍........!!
പിന്നെ കുറേ നേരത്തേയ്ക്ക് നിശബ്ധത മാത്രം.
“വല്യച്ചായ......,അപ്പോൾ ചിലവുകള്‍ ഒക്കെ എങ്ങനാ കഴിയുന്നെ?
ബാങ്കില്‍ വല്ലതും......??”
അപ്പോളേയ്ക്കും കരണ്ട് വന്നു.
“ബാങ്കിലെ ഒക്കെ അവര്‍ പലപ്പോഴായി കൊണ്ടുപോയി.
ഈ വീടിന്‍റെ മുറികള്‍ ഒരു ചിട്ടി കമ്പനിക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്.അവര്‍ക്ക് ഒട്ടുപാലിന്‍റെ കച്ചവടവും ഉണ്ട്.റൂമിന്‍റെ വാടക മതിയല്ലോ എനിക്കിപ്പോ!!”
എന്തുപറയണം എന്നറിയാത്ത അവസ്ഥ.
“വാടകയ്ക്ക് കൊടുത്തോ? അപ്പൊ കിടക്കുന്നത്......??!!!”
ആ വൃദ്ധന്‍ ഒന്നു ചിരിച്ചു.
“പുറകില്‍ കിടക്കും.”
“പുറകിലോ? പുറകിലെവിടെ?”
“അതൊക്കെ ഉണ്ടെടാ..,
എനിക്ക് കിടക്കാന്‍ കുറച്ചു സ്ഥലം പോരെ!!
വാ....... ”

വല്യച്ചായന്‍ പതുക്കെ എണീറ്റു.
കോലായില്‍ നിന്നും ഇറങ്ങി, വീടിന്‍റെ വെളിയിലൂടെ പതിയെ നടന്ന് പിന്നിലെത്തി.

അവിടെ, തുറന്ന ഒരു വരാന്തയും അതില്‍ ഒരു പലക കട്ടിലും, പിന്നെ മൂലയിലായി ഒരു പഴയ ടേബിള്‍ ഫാനും.കട്ടിലിന്‍റെ ഒരു വശത്തായി ഒരു ബഞ്ച് നിറയെ, നിറംമങ്ങിയ പേജുകളുള്ള കുറേ പുസ്തകങ്ങളും.
വല്യച്ചയന് വെട്ടമായി എരിഞ്ഞു തീർന്ന ചില മെഴുകു തിരി കഷ്ണങ്ങളും, പാതി കത്തി തീര്‍ന്ന കൊതുകു തിരിയും ഒരു മൂലയ്ക്കായി ഇരിപ്പുണ്ട്.
വല്യച്ചായന്‍ പറഞ്ഞ ആ "രണ്ടു കഷണം നൂല്പുട്ട്" മാത്രം അവിടെങ്ങും ഇല്ലായിരുന്നു!!

വാക്കുകൾ നിശബ്ദതയ്ക്ക് സ്വയം വഴിമാറിക്കൊടുത്തു.ഈ പാവം ഇന്ന് മുഴുവന്‍ പട്ടിണി ആയിരുന്നോ? ആ അവസ്ഥ കണ്ട് ഒന്നും പറയുവാന്‍ പറ്റാതെ ആല്പസമയം ആ വൃദ്ധനെ തന്നെ നോക്കി നിന്നു.
“വല്യച്ചായ... 2 പഴം എടുത്താലോ? നമ്മുക്ക് ഒരുമിച്ച് കഴിക്കാം”
ഞാന്‍ നീട്ടിയ ഏത്തപഴം കൈ നീട്ടി വാങ്ങുമ്പോള്‍, ആ മനസ്സില്‍ എന്തിനു വേണ്ടിയുള്ള  വിശപ്പാണ് ഉണ്ടായിരുന്നതെന്ന് എനിക്ക് തിരിച്ചറിയാനായോ എന്നറിയില്ല!! 
അങ്ങകലെ ഏതോ കതിരുകാണാകിളി വിഷമത്തോടെ പാടുന്നുണ്ടായിരുന്നു.
ഒടുവില്‍ യാത്ര പറഞ്ഞിറങ്ങാന്‍ സമയമായി.കണ്ണിൽ നോക്കാതെ മറ്റെങ്ങോ നോക്കികൊണ്ട് യാത്ര പറഞ്ഞു.
“ഞാ...ന്‍ ഇറങ്ങുവാ വല്യച്ചായാ......”

പല ഭാവങ്ങള്‍ ആ മുഖത്ത് മിന്നി മറഞ്ഞുകൊണ്ടിരുന്നു.വല്യച്ചയന്‍ ഒന്നു തല ആട്ടുക മാത്രം ചെയ്തു.

തിരിഞ്ഞ് നടക്കുവാന്‍ തുടങ്ങിയ എന്നെ നോക്കി അല്‍പനേരം ആ വൃദ്ധന്‍ അവിടെ തന്നെ നിന്നു.പിന്നെ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
രഘു.....നീ ഇനി എന്നാ വരിക ??”
ആരോ പിടിച്ചു കെട്ടിയ പോലെ എന്‍റെ  കാലുകൾ പെട്ടെന്ന് നിന്നു. തിരികെ വന്ന് ആ വൃദ്ധന്‍റെ കൈകള്‍ കവര്‍ന്ന്കൊണ്ട് മന്ത്രിച്ചു.
“ഉടന്‍ തന്നെ വരും.ഒന്നുമല്ലെങ്കിലും ഞാന്‍ തന്ന പുസ്തകത്തിലെ ഒരുപാടു കവിതകള്‍ കേള്‍ക്കുവാന്‍ ബാക്കി കിടക്കുന്നുണ്ടല്ലോ??
നല്ല ഈണത്തില്‍ പാടി പഠിച്ചു വച്ചേക്ക്.”
പൂനിലാവ് പോലൊരു പുഞ്ചിരി ആ മുഖത്ത് വിടരുന്നത് കണ്ടു.
“എന്നാല്‍ ഞാനിറങ്ങുവാ”

****************

സന്തോഷത്താൽ ആണോ അതോ 
ദു:ഖത്താല്‍ ആണോ എന്നറിയില്ല, ഞാൻ പോകുന്നതും നോക്കി നില്‍ക്കുന്ന, തൊണ്ണൂറ്റിനാല് വയസ്സുള്ള ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.
പ്രായത്തെ വെല്ലുന്ന മനക്കരുത്തോടെ, ഇപ്പോഴും ജീവിക്കുന്ന ഈ വൃദ്ധനെ തേടി ഉടന്‍ തന്നെ തിരികെ എത്തും എന്ന ഉറച്ച തീരുമാനത്തില്‍,മറ്റ് ബന്ധു വീടുകള്‍ പിന്നീട് സന്ദര്‍ശിക്കാം എന്ന് തീരുമാനിച്ചു കൊണ്ട്, അമ്മയ്ക്ക് കൊടുത്ത വാക്കു പാലിക്കാനായി ഞാൻ വണ്ടിയിലേയ്ക്ക് കയറി.
അകന്നു പോകുന്ന ആ ഇരുചക്ര വണ്ടിയും നോക്കി,ഇരുട്ടിലേയ്ക്ക് നോട്ടമുറപ്പിച്ചു കൊണ്ട്, നര ബാധിച്ച ആ രണ്ട് കണ്ണുകള്‍ ആല്പസമയം അതേപടി തുടര്‍ന്ന ശേഷം.... വർഷങ്ങളായി ശീലിച്ചു പോന്ന തൻ്റെ സ്വന്തം എകാന്തതയിലേയ്ക്ക് തന്നെ തിരിഞ്ഞ് നടന്നു.

*****************************
വണ്ടിയുടെ സ്പീഡിനൊത്ത്, മുഖത്തേയ്ക്ക്  ഇരച്ചു കയറുന്ന കാറ്റിൻ്റെ തീവ്രതയിൽ, എൻ്റെ കണ്ണിൽ ചെറിയൊരു നനവ് പടർന്നിരുന്നു.
ഹൃദയത്തിൽ എവിടെയോ നിശബ്ദമായൊരു നൊമ്പരവും.....!! 

                                                                                                                                   


Tuesday, 12 May 2015

വിചിത്രജീവികള്‍ !!

കാക്ക
കറുത്ത പുറവും, വെളുത്ത അകവുമായി ജീവിക്കുന്നവന്‍.
വലിച്ചെറിയപ്പെട്ടതിനേയും,ജീവിത യാത്രയില്‍ തളര്‍ന്ന് വീണതിനേയും അന്നമായി മാറ്റേണ്ടി വന്നവന്‍.
ബലിച്ചോറിന്റെ അവകാശിയാണെങ്കിലും,ഒരുപോലിരിക്കുന്ന തങ്ങളില്‍ ആരാ ചത്തതെന്നറിയിക്കാതെ,കുലത്തോടെ ഇല്ലാതായികൊണ്ടിരിക്കുന്ന, ആട്ടി പയിക്കപ്പെടുന്നവന്‍ !!



പട്ടി
മുറിച്ച വാലിന്മേല്‍ ചോരപോടിയുംമ്പോളും,വലുമുറിച്ചവന് നേരെ സ്നേഹപ്രകടനത്തിനായി മുറിവാല്ലാട്ടുന്ന മരമണ്ടന്‍.
ഒരു തുണ്ട് ഭക്ഷണത്തിന്, ജീവിതകാലം മുഴുവന്‍ കടപ്പാട് കാണിക്കുന്ന പമ്പര വിഡ്ഢി.


കോഴി
കൂവി ഉണര്ത്തിവിട്ടവന്റെ മുന്നില്‍ വസ്ത്രമുരിഞ്ഞ്, ചട്ടിയില്‍ കേറി കിടക്കേണ്ടി വരുന്നവള്‍.ഇവള്‍ വേശ്യയോ, വേശ്യയാക്കപെട്ടവളോ??

അണ്ണാന്‍
ശുദ്ധമാമ്പഴം തേടിഅലഞ്ഞു മടുത്ത്, കൊടും വിശപ്പ് താങ്ങാനാവാതെ, വാല് തല്ലി കരയുന്നവന്‍.
ഇപ്പോള്‍ അദൃശ്യന്‍!!
വിശന്നിട്ടോ എന്നറിയില്ല, ചെവിയോര്‍ത്താല്‍........,
ചില കോളിംഗ് ബെല്ലുകള്‍ക്കുള്ളില്‍ നിന്നും, ഇപ്പോളും അവന്‍റെ കരച്ചില്‍ കേള്‍ക്കാം


പാമ്പ്
നിരത്തിലിറങ്ങിയാല്‍ തല്ലികൊല്ലുന്നവരോടുള്ള പ്രതികാരം തീര്‍ക്കാനും, കൈകാലുകള്‍ തരാഞ്ഞതില്‍ പടച്ചവനോടു പ്രതിക്ഷേധവും, എല്ലാം ചേര്‍ന്ന്, പരകായ പ്രവേശത്തിലൂടെ മറ്റൊരു ദേഹത്തില്‍ ചേക്കേറികഴിഞ്ഞു.
എന്തായാലും കക്ഷിക്കിപ്പോ കൈകാലുകള്‍ ഉണ്ട്,നിരത്തിലിറങ്ങാം,നടു റോഡില്‍ വരെ ഇഴഞ്ഞു നീങ്ങാം.മദ്യസേവ നടത്തണമെന്ന് മാത്രം.



മരംകൊത്തി
കൊത്തുവനുള്ള മരവും തേടി വര്‍ഷങ്ങളായി അലയുന്നു എന്ന് കരുതപ്പെടുന്ന ഒരു ജീവി.പക്ഷിയോ മൃഗമോ എന്നു വെളിപ്പെടുത്താന്‍ പോലും രേഖകള്‍ അവശേഷിക്കുന്നോ എന്നറിയാത്ത എന്തോ ഒരു സാധനം.



പൂച്ച
കെട്ടുകഥകളില്‍ മാത്രം ഉണ്ടായിരുന്ന സിംഹം,പുലി എന്നിവയുടെ ഒക്കെ തറവാട്ടില്‍ പെട്ടവന്‍ എന്ന് വീമ്പും പറഞ്ഞ് നടക്കുന്ന പെരും കള്ളന്‍.
എച്ചില് തിന്നും,പാത്തും പതുങ്ങിയും, കട്ടും പെറുക്കിയും,മുട്ടി ഉരുമിയും ഒക്കെ ജീവിക്കുന്ന വെള്ളത്തില്‍ പൊങ്ങി!!


നീലപൊന്മാന്‍
ബുദ്ധികൂടി, കിണറ്റിനടിയിലെ പൊത്തിലേ മുട്ട ഇടൂ എന്നും പറഞ്ഞ് നടന്ന പൊട്ടന്‍!!
ഇപ്പോള്‍, കുഴല്‍ കിണറിന്‍റെ അടിയിലോട്ടുള്ള വഴിയറിയാതെ, പ്രോഡക്ഷന്‍ നിര്‍ത്തി, പുരാവസ്തുശാസ്ത്രം പഠിച്ചോണ്ടിരിക്കുന്നു.




മണ്ണിര
ചൂണ്ടയില്‍ കോര്‍ക്കാനോഴികെ, ഒരു അലവലാതിക്കും വേണ്ടാതിരുന്ന ഇവനിപ്പോ VIP!!
മണ്ണിനടിയിലോന്നും അങ്ങനെ കണാന്‍ കിട്ടില്ല.അത്ര നിര്‍ബന്ധമാണേല്‍, പ്രത്യേക മുറികള്‍ ഒരുക്കിയാല്‍, കൃഷി വകുപ്പ് വഴി അവിടെ വന്നാല്‍ വന്നു.ഞാഞ്ഞൂലും തല പൊക്കി തുടങ്ങി, അല്ലാതെന്താ!!


പശു
സ്വന്തം കുഞ്ഞിന്‌ വേണ്ടി ചുരത്തുന്ന പാല്‍, ഊറ്റി എടുക്കുവാന്‍ മുടങ്ങാതെ നിന്നു കൊടുക്കേണ്ടി വരുന്ന ഒരു ഹതഭാഗ്യ.


കൊതുക്
സംഗീത ബോധമുള്ള, യഥാര്‍ത്ഥ ചാവേറുകള്‍!!
താന്‍ ചത്തും ലക്ഷ്യം നേടുന്നവന്‍.കല്‍കിയുടെ അംശാവതാരം!!
മനുഷ്യന്റെ അഹങ്കാരത്തിനുമേലാധിപത്യം സ്ഥാപിച്ച ഒരേ ഒരു ധീരന്‍!!


   *************     *************      *************     *************

            ചിര പരിചിതരായിരുന്ന പല ജീവികലേയും വിചിത്രജീവികളും, അപൂര്‍വ ജീവികളും ഒക്കെ ആക്കിയ ഗര്‍വ്വില്‍...,

മനുഷ്യന്‍
മലര്‍ന്ന് കിടന്ന് തുപ്പുന്ന ബുദ്ധിജീവി.എതിര്‍ ലിംഗത്തിന്‍റെ മാറിടത്തില്‍ കൊതിയോടെ നോക്കാന്‍ മടിക്കാത്ത ഒരേ ഒരു ജീവി വര്‍ഗം.സ്വയം വില്‍ക്കപ്പെടുന്ന ബിസ്സിനസ്സ് മാഗ്നറ്റ്.
സ്വന്തം അച്ഛന്റെ പുത്രനെ “അനിയാ” എന്ന് വിളിക്കണോ, അതോ “മകനെ” എന്ന് വിളിക്കണോ എന്നറിയാതെ പലപ്പോഴും ഉഴറുന്നവര്‍.


Sunday, 10 May 2015

അജ്ഞാതപുരം


        ഹുനില കെട്ടിടങ്ങള്‍ക്കും, ടെക്ക് പാര്‍ക്കുകള്‍ക്കും, വില്ലാ പ്രോജക്ടുകള്‍ക്കും ഒക്കെ പകരം....,

ആകാശം മുട്ടി നില്‍ക്കുന്ന വന്‍ മരങ്ങളാലും,നീര്‍ ചോലകള്‍ ചേര്‍ന്നൊഴുകുന്ന തെളിനീര്‍ പുഴകളാലും,അന്ന്യം നിന്നുകൊണ്ടിരിക്കുന്ന പല പക്ഷി മൃഗാതികളാലും, അപൂവ്വ സസ്യ ലതാതികളാലും സമൃദ്ധമായ,വനാതിര്‍ത്തിയിലുള്ള ഒരു പ്രദേശം.
ഇതാണ് “അജ്ഞാതപുരം”.!!

ഗ്രാമം എന്നൊന്നും ഇതിനെ വിളിക്കാമോ എന്നറിയില്ല. ആധുനികത എത്തിനോക്കാത്ത, വൈദ്യുതി പോലുമില്ലാതെ,ഭൂപടത്തിലൊ മറ്റൊരു സര്‍ക്കാര്‍  രേഖകളിലോ പോലും ഇല്ലാത്ത ഒരു കൊച്ചു സ്ഥലം.

************

അജ്ഞാതപുരത്തിന് അവകാശികളായി ഒരു കൊച്ചുകുടുംബവും അതിലെ ഏതാനും ചില മനുഷ്യരും മാത്രം.അവരാകട്ടെ അജ്ഞാതപുരത്തിന്‍റെ ഒത്തനടുവിലായി ചെറു കുടിലുകള്‍ ketti കഴിഞ്ഞ് വരുന്നു.

ആ കുടുംബത്തിന്‍റെ നാഥനാണ് “ശുദ്ധവര്‍മ്മന്‍” , കുടുംബനാഥയാണ് “സത്യശീല”. ശുദ്ധവര്‍മ്മന്‍-സത്യശീല ദമ്പതികള്‍ക്ക് 2 മക്കള്‍.
“ഗുണവര്‍ദ്ധന്‍”, “സ്നേഹപ്രീയ ” !!

പിന്നെ അവരുടെ ആശ്രിതര്‍ ആയി കുറച്ച് ആളുകളും.അവര്‍ക്ക് കൃഷിയ്ക്കും താമസ്സതിനും വേണ്ടതോഴികെ ബാക്കിയുള്ള ഭൂമി മുഴുവന്‍,മറ്റു ജീവികള്‍ക്കായി വിട്ടുകൊടുത്തിരികുന്നു.അണ്ണാറ കണ്ണനും,കുഞ്ഞികുരുവിയും,മരംകൊത്തിയും,തേനീച്ചകളും,പുളിയുറുമ്പ്കളും,കരിയിലപിടയും,തത്തകളും,ഓലേഞ്ഞാലിയും,തുത്ത്കുണ്‌ക്കിയും,കുരങ്ങനും,മാനുകളും,ചെവിയന്‍ മുയലച്ചനും,......

അങ്ങനെ പോകുന്നു അജ്ഞാതപുരത്തെ പ്രജകള്‍.

ഇവരെ കൂടാതെ...

എതാനും പശുക്കള്‍,കാളകള്‍,ആടുകള്‍,കോഴികള്‍,താറാവുകള്‍ എന്നിവയെ ശുദ്ധവര്‍മ്മന്‍ വളര്‍ത്തിയിരുന്നു.പിന്നെ ഗുണവര്‍ദ്ധന്‍റെയും, സ്നേഹപ്രീയയുടേയും പ്രീയപ്പെട്ട നായകുട്ടി “സ്നേഹലോലന്‍” കൂടി ആകുമ്പോള്‍ പട്ടിക പൂര്‍ത്തിയായി.

വളര്‍ത്തിയിരുന്ന എല്ലാ വിഭാഗത്തിനും പ്രത്യേകം  കൂടുകളും !!.

കൃഷി വിളവുകള്‍ ഒരു കാളവണ്ടിയില്‍ അകലെ ഉള്ള ചന്തയില്‍ കൊണ്ടുപോയി കൊടുക്കുകയും, അവിടുന്ന് അവശ്യസാധനങ്ങളും മറ്റും തിരികെ കൊണ്ടുവരുന്നതും ഒക്കെ ശുദ്ധവര്‍മ്മന്‍ നേരിട്ടായിരുന്നു. അജ്ഞാതപുരത്തെ മറ്റാര്‍ക്കും പുറംലോകവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം.കൊച്ചു കൊച്ചു കാര്യങ്ങളില്‍ വരെ സന്തോഷിച്ചും,പക്ഷിമൃഗാതികളുമായി സഹകരിച്ചും,അവര്‍ ജീവിച്ചു പോന്നു.

************

           ഒരിക്കല്‍ ചന്തയില്‍ നിന്നും മടങ്ങും വഴി, ശുദ്ധവര്‍മ്മന് ഒരു കൂട്ടുകിട്ടി-“വക്രബുദ്ധി”. ഭിക്ഷാംദേഹിആയ ഒരു സന്യാസി ആണെന്നും, പോകുന്ന വഴി എവിടേലും ഇറക്കിയാല്‍ മതി എന്നും പറഞ്ഞപ്പോ കൂടെ കൂട്ടിയതാ.അങ്ങനെ വക്രബുദ്ധിയോടോപ്പം, ശുദ്ധവര്‍മ്മന് യാത്ര തുടര്‍ന്നു. വക്രബുദ്ധിയുടെ വാക്ചാതുര്യത്തില്‍ മയങ്ങിയ ശുദ്ധവര്‍മ്മന്, തന്‍റെ ഗൃഹത്തില്‍ അതിഥിയായി വരുവാന്‍ കനിവുണ്ടാകണം എന്നും,തനിക്കും തന്‍റെ കുടുംബത്തിനും കൂടുതല്‍ അറിവുകള്‍ പകര്‍ന്ന് തരണം എന്നുംഒക്കെ  പറഞ്ഞ് അപേക്ഷിച്ചു.
അങ്ങനെ അന്ന് ആദ്യമായി,കാടും മേടും പുഴയും ഒക്കെ കടന്ന്..... അജ്ഞാതപുരത്ത് ഒരു അതിഥി എത്തപ്പെട്ടു.കുടുംബാംഗങ്ങളെ എല്ലാം വിശദ്ധമായി പരിചയപ്പെട്ടു വക്രബുദ്ധി. വിശിഷ്ടമായ രീതിയില്‍ തന്നെ ഉള്ള സല്‍ക്കാരശേഷം, അജ്ഞാതപുരത്തിന്‍റെ ഭംഗി നുകര്‍ന്ന് കൊണ്ട് അല്‍പനേരം!!പിന്നെ യാത്രപറഞ്ഞു.സന്യാസ്സിവര്യനെ തിരികെ കൊണ്ടാക്കി മടങ്ങിയെത്തിയ ശുദ്ധവര്‍മ്മന്,നിറഞ്ഞ മനസ്സോടെ തന്നെ ഉറങ്ങാന്‍ കിടന്നു.

പിന്നെയും രണ്ടു നാളുകള്‍ അങ്ങനെ കഴിഞ്ഞു പോയി.മൂന്നാംനാള്‍ പുലര്‍ച്ചെ,അജ്ഞാതപുരത്ത് ആ സന്യസ്സി ഒരിക്കല്‍ കൂടി കടന്നു വന്നു.അതും ക്ഷണിക്കാതെ തന്നെ.ഒപ്പം ചില തടിമാടന്മാരും!! വക്രബുദ്ധിയുടെ നേതൃത്വത്തില്‍ ശുദ്ധവര്‍മ്മനേയും കുടുംബത്തേയും പിടിച്ചു കെട്ടി കയറ്റി,അവിടുത്തെ മുതലുകളും കൊള്ളചെയ്യ്തുകൊണ്ട് ആ വാഹനം എങ്ങോട്ടോ ഓടിച്ച് പോയി.

************
എത്തിപ്പെട്ടത് ഒരു വലിയ നഗര മധ്യത്തിലെ, ഒരു ബഹുനില കെട്ടിടത്തിനുള്ളില്‍.വാതില്‍ തുറന്ന് കൊള്ളമുതലും തടവുകാരെയും പുറത്തിറക്കി.കൊള്ളമുതല്‍ കലവറയിലേയ്ക്കും,തടവുകാരെ ഒരു മുറിയിലേയ്ക്കും മാറ്റി.കൊള്ളക്കാര്‍ അറിയാതെ അവരുടെ വണ്ടിയുടെ  പിന്നാലെ വന്നിരുന്ന സ്നേഹലോലന്‍ കെട്ടിടത്തിനു മുന്നില്‍ അകത്തു കടക്കാനാവാതെ പകച്ചു നിന്നു.

************
എങ്ങനെയൊക്കെയോ കെട്ടുകളില്‍ നിന്നും മോചിതനായ ഗുണവര്‍ദ്ധന്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍,ആരോ ചിലര്‍ വാതില്‍ തുറന്ന്‍ അകത്തെത്തി.അതു കണ്ടുപേടിച്ച അവന്‍, ഇരുട്ടില്‍ പോയി ഒളിച്ചു.

വാതില്‍ കടന്നു വന്നവര്‍ ശുദ്ധവര്‍മ്മനില് മായം കലര്‍ത്തി,അശുദ്ധിയുടെ വിത്തുകള്‍ കുത്തി മുളപ്പിച്ചുകൊണ്ട്, കമ്പോളത്തിലെ പുതിയ തരംഗമാക്കി മാറ്റി.

സത്യശീലയിലെ സത്യത്തിന്‍റെ ആണിക്കല്ലില്‍, അസത്യത്തിന്‍റെ മിഥ്യാശില്‍പ്പങ്ങള്‍ കൊത്തി അവളെ പല്ലക്കിലേറ്റി കൊണ്ടുപോയി, നഗരത്തില്‍ പാട്ടാക്കി.

സ്നേഹപ്രീയയിലെ സ്നേഹഭാവങ്ങള്‍ തല്ലിക്കെടുത്തി പകരം, കാമ ശാസ്ത്രങ്ങളുടെ ഹോമകുണ്ഡം തീര്‍ത്തു.ഏവരേയും സ്നേഹിക്കാന്‍ മാത്രമറിഞ്ഞിരുന്ന സ്നേഹപ്രീയ അങ്ങനെ “രതിപ്രീയ” ആയി മണിമാളികകളിലെ താരമായി മാറി.

ഇരുട്ടില്‍ മറഞ്ഞിരുന്ന ഗുണവര്‍ദ്ധന്‍ മാത്രം അങ്ങനെതന്നെ തുടര്‍ന്നു.നഗരം മുഴുവന്‍ ഉറങ്ങികഴിഞ്ഞിരുന്ന നേരത്ത്, മറ്റാരും കാണാതെ അവന്‍ ആ താവളത്തിന് വെളിയിലെത്തി.ഇരുട്ടിന്‍റെ മറപറ്റി പതുങ്ങി നടന്നു.എങ്ങോട്ട് പോകുമെന്നവനറിയില്ല.രക്ഷപെടണം എന്ന് മാത്രമറിയാം.ദിക്കറിയാതെ ഉഴറിയിരുന്ന അവനെ തേടി, ഇരുട്ടില്‍ രണ്ട് കണ്ണുകള്‍ അടുക്കുന്നുണ്ടായിരുന്നു.

************


സ്നേഹലോലന്‍റെ പിന്നാലെ...
അജ്ഞാതപുരത്തെത്തിയ ഗുണവര്‍ദ്ധന്‍, ശൂന്യമായ മനസ്സോടെ തന്‍റെ കുടിലിനു മുന്നിലായി എങ്ങോട്ടോ നോക്കി ഇരുന്നു.വെട്ടം വീണുതുടങ്ങിയതും.....,ഒരു ദീര്‍ഘനിശ്വാസത്തോടെ, എന്തോ മനസ്സിലുറപ്പിച്ചുകൊണ്ട് അവന്‍ എഴുന്നേറ്റു.

കൂടുകളില്‍ കഴിഞ്ഞിരുന്ന വളര്‍ത്തു മൃഗങ്ങള്‍ക്കായി വാതിലുകള്‍ ഓരോന്നായി തുറന്നുകൊടുത്തു.സ്വാതന്ത്ര്യത്തിന്‍റെ പുതിയ വാതായനങ്ങള്‍ തേടി പോകുവാന്‍ അവയെ പ്രേരിപ്പിച്ചു.

പുതിയ ആകാശങ്ങള്‍ തേടി പോകുന്ന അവരെ, ഇമാചിമ്മാതെ നോക്കി നില്‍ക്കുവാനേ അവനപ്പോള്‍ കഴിയുമായിരുന്നുള്ളൂ!!

അവരുടെ കൂട്ടത്തില്‍ ഏറ്റവും പിന്നിലായിപോയിരുന്ന സ്നേഹലോലന്‍റെ കാലുകള്‍ തിരികെ വരുവാന്‍ വെമ്പുന്നുണ്ടായിരുന്നു.ഇടയ്ക്കിടെ തിരിഞ്ഞ് നോക്കുന്ന ആ കണ്ണുകള്‍, എന്നെ എങ്കിലും പറഞ്ഞ് വിടരുതേ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു...

************

നന്മയുടെ പ്രതീകങ്ങളായ, അജ്ഞാതപുരങ്ങള്‍ തേടി ഒരിക്കല്‍ കൂടി ആരും വരരുത് എന്ന പ്രാര്‍ത്ഥനകളോടെ, അജ്ഞാതപുരത്തേയ്ക്കുള്ള വീഥികള്‍ എന്നന്നേയ്ക്കുമായി മായിച്ചുകളഞ്ഞുകൊണ്ട്, അവന്‍ പുരത്തിന് വെളിയിലെത്തി.അല്‍പ്പനേരം ഒരുപ്രതിമ കണക്കേ, അവനവിടെ തന്നെ നിലയുറപ്പിച്ചു.

തന്‍റെ പിന്നിലായി മറഞ്ഞുപോയ അജ്ഞാതപുരത്തോടൊപ്പം അവന്‍റെ സ്വന്തം പേരും അവനവിടെ ഉപേക്ഷിച്ചു.

ഇനി ഗുണവര്‍ദ്ധന്‍ ഇല്ല,

പകരം കല്കി!!


“കല്കി” മാത്രം !!



ഉറച്ച കാല്‍വയ്പ്പുകളോടെ...........,

നഗരം ലക്ഷ്യമാക്കിയുള്ള അവന്‍റെ യാത്ര തുടങ്ങി.

***********************************************************************************************************