Wednesday, 24 June 2015

എഴുത്തിലെ കുലപതികൾ !! - ഭാഗം 3

=============================================================================================

    
 ശങ്കരവര്യരുടേയും-ലക്ഷ്മികുട്ടിയമ്മയുടേയും മകനായി, എറണാകുളം ജില്ലയിലെ,കാലടിയ്ക്കടുത്ത് നായത്തോട് എന്ന സ്ഥലത്ത് 1901 ജൂണ്‍ മൂന്നിനു പിറന്ന ഒരുകുഞ്ഞ്, പിന്നീട് സാഹിത്യ മേഖലയില്‍ ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്ക്കാരത്തിന് ഉടമയായി തീര്‍ന്നു.തിരുവില്വാമല എന്ന കൊച്ചുഗ്രാമത്തില്‍ ഒരു സ്കൂള്‍ അദ്ധ്യാപകനായി തുടങ്ങിയ ഔദ്യോഗിക ജീവിതം, 1956ല്‍ അദ്ധ്യാപന രംഘത്തുനിന്നും പിരിഞ്ഞ ശേഷവും – “കേരള സാഹിത്യ അക്കാദമി തലവന്‍”, “കേന്ദ്രസാഹിത്യ അക്കാദമി അംഗം”, “രാജ്യസഭാംഗം” എന്നീ നിലകളില്‍ തുടര്‍ന്നു.വിദ്യാഭ്യാസ കാലത്ത് തന്നെ കവിതകള്‍ രചിക്കുമായിരുന്ന, ഈ മഹാകവിയുടെ “വിശ്വദർശനം” എന്ന കവിതാ ഗ്രന്ഥത്തിന് 1961ല്‍ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും1963ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.1968ല്‍ പത്മഭൂഷന്‍ അവാര്‍ഡ് ലഭിച്ച ഇദ്ദേഹമാണ്,  മലയാളത്തിലെ ഏറ്റവും നല്ല കൃതിക്ക് കൊടുത്തുവരുന്ന “ഓടക്കുഴല്‍” പുരസ്ക്കാരം തുടങ്ങി വച്ചത്.

1978 ഫെബ്രുവരി 2 ഈ ലോകത്തോട്‌ വിടപറഞ്ഞ അദ്ദേഹത്തിന്‍റെ
രചനകള്‍:
സൂര്യകാന്തി (1933)
നിമിഷം (1945)
ഗദ്യോപഹാരം -ഉപന്യാസങ്ങള്‍ (1947)
ഓടക്കുഴൽ (1950)
പഥികന്റെ പാട്ട് (1955)
മുത്തും ചിപ്പിയും -ഉപന്യാസങ്ങള്‍ (1958)
വിശ്വദര്‍ശനം (1963)
മൂന്നരുവിയും ഒരു പുഴയും (1963)
ജീവനസംഗീതം (1964)
സാഹിത്യകൗതുകം (3 വാല്യങ്ങൾ 1968)
പൂജാപുഷ്പം ( 1969‌)
ഓലപ്പീപ്പി –ബാല കവിതാസമാഹാരം
കാറ്റേ വാ കടലേ വാ -ബാല കവിതാസമാഹാരം
ഇളംചുണ്ടുകൾ -ബാല കവിതാസമാഹാരം

മേഘച്ഛായ ( കാളിദാസന്റെ മേഘദൂതിന്റെ വിവർത്തനം )
ഗീതാഞ്ജലി ( ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം )
വിലാസലഹരി (ഒമർ ഖയ്യാമിന്റെ റുബായിയത്തിന്റെ വിവർത്തനം)
ടിപ്പു –ജീവ ചരിത്രം
ഹൈദ്രാലി –ജീവ ചരിത്രം
ഓർമ്മയുടെ ഓളങ്ങൾ (ആത്മകഥ)


           അപൂര്‍വ്വ മുത്തുകളായി നാം കാത്തുസൂക്ഷിക്കുന്ന ബാല്യത്തിന്‍റെ സ്മൃതികളില്‍ നിന്നെടുത്ത്, പഴയ ആ സ്കൂള്‍ ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കിക്കുമ്പോള്‍ നാം ഇപ്പോഴും മൂളാറുള്ള ആ മനോഹര വരികള്‍.... .......   

മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-
സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:
"ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍
തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ?

സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ-
രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ;
വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ-
മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല."

ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ-
സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം!
അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു
സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം!

പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ,
പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം.

ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ-
ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ!
ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി-
നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ.

മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു,
മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍;
വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ-
ചാപലതാലല്ലെന്നു നടിച്ചേനധീര ഞാന്‍.

ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോ
ഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്‌!
മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ,
കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ.

സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;
സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ!

ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ,
മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ.
മാമകമനോഗതമവിടന്നറിഞ്ഞെന്നോ;
പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ്‌,

വളരെ പണിപ്പെട്ടാണെന്റെ മേല്‍നിന്നും ദേവന്‍
തളരും സുരക്ത്തമാം കയ്യെടുത്തതു നൂനം.
അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍;
തല്‍ക്ഷണം കറമ്പി രാവെന്തിനങ്ങോട്ടേയ്ക്കെത്തീ!

നന്ദികാണിപ്പാനെന്റെ ശിരസ്സു കുനഞ്ഞതു
മന്ദിതോത്സാഹന്‍ പോകെ ക്കണ്ടിരിയ്ക്കില്ലാ ദേവന്‍!
നിദ്രയില്ലാഞ്ഞാരക്ത്തനേത്രനായ്‌ പുലര്‍ച്ചയ്ക്കു
ഹ്ര്ദ്രമനെത്തും, നോക്കുമിപ്പുരമുറ്റത്തെന്നെ;

വിളറും മുഖം വേഗം, തെക്കെന്‍ കാറ്റടിച്ചട-
ര്‍ന്നിളമേല്‍ കിടക്കുമെന്‍ ജീര്‍ണ്ണമംഗകം കാണ്‍കെ.
ക്ഷണമാമുഖം നീലക്കാറുറുമാലാലൊപ്പി-
പ്രണയാകുലന്‍ നാഥനിങ്ങനെ വിഷാദിക്കാം:

"ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!
ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!"

ഈ വരികള്‍ നമ്മുക്ക് സമ്മാനിച്ച , മലയാളത്തിന്‍റെ മഹാകവി,
“ഓടക്കുഴല്‍” എന്ന കൃതിയിലൂടെ, ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തി ആയി മാറിക്കൊണ്ട് സാഹിത്യചരിത്രത്തില്‍ സുവര്‍ണ്ണലിപികളി എഴുതി വച്ച ആ നാമം, ജി” എന്ന ഒറ്റ വാക്കില്‍ അറിയപ്പെടുന്ന ജി ശങ്കരക്കുറുപ്പ് എന്ന “ഗോവിന്ദന്‍ ശങ്കരക്കുറുപ്പ്" ആവട്ടെ ഇന്നത്തെ കുലപതി.
പുരസ്ക്കാരങ്ങള്‍:
ജ്ഞാനപീഠം- (1965 ല്‍ ഓടക്കുഴൽ)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം- (1963 ല്‍ വിശ്വദര്‍ശനം)
കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം- (1961 ല്‍ വിശ്വദര്‍ശനം)
സോവിയറ്റ് ലാന്റ് നെഹ്റു പുരസ്ക്കാരം-1967
പത്മഭൂഷണ്‍-1968
=============================================================================================

No comments:

Post a Comment