Monday, 29 June 2015

കാലന്‍ കഥകള്‍ (ഭാഗം 10)

കാശിനെട്ട്
           കാലപുരിയില്‍ ഇപ്പോള്‍ “കളസ്സംകീറി” മാസം.കൈയില്‍ പത്ത് പൈസ ഇല്ലാതെ കിഴങ്ങും ചുട്ട്,കട്ടനും അടിച്ചിരിക്കുന്ന കാലം. തുള്ളിക്കൊരുകുടം എന്ന രീതിയില്‍ മഴപെയ്യുന്നു. ചോര്‍ന്നൊലിക്കുന്ന കൊട്ടാര ഭാഗത്തൊക്കെ കാലത്തേ തന്നെ കാലത്തി ഓടിനടന്നു ചട്ടികള്‍ നിരത്തി കഴിഞ്ഞു.ആത്മാക്കളെ പെറുക്കുന്ന പണി, ഇപ്പോള്‍ അപ്രന്‍റീസ്സ് ട്രെയിനീസ്സുകള്‍ക്കാണ്.കാലനും,കാലത്തിയും കാലും തിരുമ്മി ചുമ്മാ ഇരിപ്പാ.ചിത്രപ്പന്‍ പോത്തച്ചനേയും കൂട്ടി “ഊത്ത” പിടിക്കാന്‍ പോയിരിക്കുന്നു.അപ്പോളാണ് കാലത്തിക്കൊരു പൂതികേറിയത്‌.കശുവണ്ടിചുട്ട് തിന്നണം.അങ്ങനെ തോന്നാന്‍ കാരണമുണ്ട്.
പണ്ട്, പോക്കണംകോട് കവലയ്ക്കടുത്ത ഫുട്ട്പാത്തില്‍ കുത്തിയിരുന്നു “ചുട്ടണ്ടി” വില്‍ക്കല്‍ ആയിരുന്നു കാലച്ചിക്ക് പണി.അന്ന് കാലച്ചി അല്ല,”കോലച്ചി” ആയിരുന്നു.പേര് ഇത് തന്നെ “ധൂമോർണ്ണ”. വായില്‍ കൊള്ളാത്ത പേരായിരുന്നതിനാല്‍ എല്ലാരും “അണ്ടിക്കാരി” എന്ന് വിളിച്ച്‌ പോന്നു.രാവിലെ തന്നെ കുത്തിയിരുന്ന്
“ചൂടണ്ടി ചൂടണ്ടി.... കശുവണ്ടിയേ....യ്...”
കാശിന് എട്ടെണ്ണം.... എട്ടെണ്ണം,
കാശിനെട്ടേ.......”
എന്ന് കാറി കൂവുന്ന പുള്ളിക്കാരിടെ മുന്നില്‍,നെല്ലിക്കാ തളത്തിന് വില ചോദിക്കാന്‍ വന്ന ഒരു സായിപ്പന്‍ എത്തിപ്പെട്ടു.
“വാട്ട്‌ ഈസ്‌ ദിസ്സ് ??”
എലി  പുന്നെല്ലുകണ്ടത് പോലെ ധൂമോർണ്ണ വാപൊളിച്ചു.കിട്ടിയ താക്കിനു അഞ്ചാറ് ഈച്ചകള്‍ വായില്‍ നിന്നും പറന്നു പോയി.ചോദ്യം മനസ്സിലാകാഞ്ഞ അവള്‍ ഒരുവിധം ഒപ്പിച്ചു പറഞ്ഞു,
“കാശിന് എട്ട്....., കാശിനെട്ട് !!”
എട്ടെണ്ണം എടുത്ത് നീട്ടുകേം ചെയ്തു.നീട്ടിയതെടുത്ത് ചവച്ചോണ്ട് സായിപ്പന്‍ വീണ്ടും, 
“വാട്ട്‌ ഈസ്‌ ദിസ്സ് ??”
സായിപ്പ് വില പേശുവാന്നു കരുതി, അവള്‍ ഉറപ്പിച്ച് തന്നെ പറഞ്ഞു, 
“കാശിന് എട്ട്....., കാശിനെട്ട്, കുറയില്ല !!”
“ഓ.... ഐ സീ...!! കാശുനട്ട്....കാശുനട്ട്!!”
അവള്‍ പറഞ്ഞ വില അതിന്‍റെ പേരാണെന്ന് തെറ്റിധരിച്ച  സായിപ്പതു പറഞ്ഞ് പറഞ്ഞ് കാഷ്യു നട്ട് ആയി മാറി.
അങ്ങനെ ചുട്ടണ്ടി വിറ്റ് നടന്ന അണ്ടിക്കാരി കാശുകാരി ആയി തുടങ്ങി.ആ ഇടയ്ക്കാണ് മാക്രി പിടുത്തം തൊഴിലാക്കിയ യമന്‍(ഇന്നത്തെ കാലന്‍), മാക്രി വില്‍ക്കാന്‍ അവിടെ എത്തിച്ചേര്‍ന്നത്. മാക്രി വിറ്റ് മടങ്ങുന്ന വഴിക്കാണ്, കാലന്‍ കശുവണ്ടി ചുട്ടോണ്ടിരുന്ന ധൂമോർണ്ണയെ കണ്ടത്.യമന്‍റെ   പ്രണയം മാക്രി ചാടും പോലെ പുറത്ത് ചാടി.അതു കണ്ട കശുവണ്ടി നാണം കൊണ്ട് വെന്തു.അവര്‍ക്കിടയില്‍ ഇലക്ട്രിസിറ്റിക്കാര് 11കെ.വി ലൈന്‍ വലിച്ചു.ആ ലൈനേല്‍ തൂങ്ങി മാക്രി യമനും,കശുവണ്ടി ധൂമോർണ്ണയും ഊട്ടിക്ക്‌ ടൂര് പോയി.
വിഷ്ണു മുക്ക്രിയുമായുള്ള പ്രശ്നത്താല്‍, അന്നത്തെ കാലന്‍റെ പണി പോയി നില്‍ക്കുവാരുന്നു.ഊട്ടിയില്‍ പുഷ്പമേള കാണാന്‍ വന്ന മുക്രി,മാക്രി തിന്ന് മയങ്ങിനിന്നപ്പോ അഞ്ചാറ് കശുവണ്ടി ചുട്ടതും കൂടി കൊടുത്തപ്പോ, വിഷ്ണു മുക്രി, മാക്രിയമനെ “കാലനാക്കിയ” ഉത്തരവെടുത്ത് തെരുവിലിറക്കിവിട്ടു.
അന്നത്തെ ആ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് കാലത്തി,കാലനോട് കശുവണ്ടി ചുടലിനെ കുറിച്ച് പറഞ്ഞപ്പോ തന്നെ കാലന്‍ അഞ്ചാറു കപ്പലെടുത്ത് വായിലിട്ടോടിച്ച് നോക്കി.സംഭവം മണത്തറിഞ്ഞ ഗുപ്തപ്പന്‍, “ഊത്ത” പണി പോത്തച്ചനെ ഏല്‍പ്പിച്ച്,രണ്ടാം ക്ലാസ്സ്ശങ്ക ആണെന്ന ഭാവേന, “ദേ പോയി.... ദാ വന്നു” എന്ന് മൊഴിഞ്ഞു.എന്നിട്ടൊരു മുങ്ങല്‍!!
വന്ന വഴി തന്നെ ചിത്രഗുപ്തന്‍,ചുട്ടണ്ടി പൊട്ടിക്കാന്‍ കാലത്തിക്കൊപ്പം കൂടി.അവര് രണ്ടാളും ചുമരും ചാരി ഇരുന്നു ചിരട്ട കൊണ്ട് ചുട്ടത് പൊട്ടിക്കും.കാലന്‍ ചൂട്ടുകൂട്ടിയ തീയില്‍ അണ്ടി ചുട്ടെടുക്കും.പൊട്ടിച്ച അണ്ടികള്‍, സൈഡിലായുള്ള ഒരു അലിമിനിയം കോപ്പയില്‍ ഇട്ട് കൊണ്ടിരുന്നു..കുറേ കഴിഞ്ഞപ്പോള്‍ കാലന് കൊതി കേറി.
“ഇനി നമ്മുക്ക് കുറച്ചെണ്ണം തിന്നാലോ?”
അപ്പോളാണ് അവര്‍ ശ്രദ്ധിക്കുന്നത്,കോപ്പയില്‍ ഒരു കോപ്പും ഇല്ല!!
കാര്യം പിടികിട്ടാപുള്ളിയായി തന്നെ നിലനിന്നു.
“കശുവണ്ടി തിന്നുന്ന പത്രമോ?”
കൊതി മൂത്ത കാലന്‍ പച്ചണ്ടി എടുത്തൊരു കടി.കശുവണ്ടി ചോന വീണ് കിറി പൊള്ളിയ കാലന്‍ കാറി.കലി മൂത്ത കാലന്‍ കോപ്പയെടുത്ത് കുപ്പയിലെറിഞ്ഞു.കാലനെ തണുപ്പിക്കാന്‍ കാലത്തി കാലിചായ ഇട്ട് കൊടുത്തു.എല്ലാം ശാന്തമായപ്പോള്‍ മൂവരും ചേര്‍ന്ന് മുടങ്ങിയ അണ്ടിപണി വീണ്ടും തുടങ്ങി.ഇത്തവണ,അലുമിനിയം കോപ്പയുടെ സ്ഥാനത്ത് ചട്ടി വച്ചു.അല്പം കഴിഞ്ഞപ്പോ പിന്നേം തതൈവ!!
ചട്ടി മാറ്റി, കുട്ട വച്ചു.
എന്നിട്ടും, ചങ്കരന്‍ തെങ്ങുമേല്‍ നിന്നും ഇറങ്ങാന്‍ മടിച്ച് അവിടെ തന്നെ ഇരിപ്പാ.
ന അണ്ടി കുട്ടസ്സ്യേ!!
“ഇതെന്തു മായം.അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.ചുട്ടണ്ടി എവിടെ പോണു എന്നറിയണമല്ലോ!!”
മൂവരും കൂടി വട്ടം വരച്ച് സമ്മേളനം നടത്തി.ഒരാള്‍ ചുടാനും,ഒരാള്‍ പൊട്ടിക്കാനും, ഒരാള്‍ മറഞ്ഞിരുന്നു സത്യം ചികയാനും തീരുമാനമായി.
മൂവര്‍ സംഘം അങ്ങനെ കാത്തിരിക്കുമ്പോള്‍, പിന്നിലെ ചുമരിന്‍റെ മറവില്‍ നിന്നും.........
(ജും... ജും)      

No comments:

Post a Comment